Wednesday 27 December 2023

കമനീയം മഹനീയം കണ്ണൂര്‍

 കമനീയം മഹനീയം  കണ്ണൂര്‍ 

-----------------------------------------------
ഐക്യകേരളത്തിന്റെ അവിഭാജ്യ ഘടകമായ കണ്ണൂര്‍ എത്ര സുന്ദരമായ പ്രദേശമാണ്. സാംസ്ക്കാരിക- രാഷ്ട്രീയ ചരിത്ര  പുസ്തകത്തില്‍ രുധിരാക്ഷരങ്ങളാല്‍ അടയാളപ്പെട്ട  നാടാണ് കണ്ണൂര്. ധര്‍മ്മടം ദ്വീപിനെ ഇരുവശത്തുനിന്നും ആലിംഗനം ചെയ്യുന്ന അഞ്ചരക്കണ്ടിപ്പുഴയും കഥ പറഞ്ഞൊഴുകുന്ന വളപട്ടണം പുഴയും ആലക്കോട്ടെ ആദിമനിവാസികളുടെയും രാജാവിന്റെയും ജീവിതം കണ്ട കുപ്പം പുഴയും  മിത്തും ചരിത്രവും കൈകോര്‍ത്തുനിന്നു കാണുന്ന പയ്യന്നൂര്‍പ്പുഴയും കടലുകാണുന്ന ഏഴിമലയും കരകാണുന്ന പൈതല്‍മലയും എല്ലാം ചേര്‍ന്ന മനോഹരമായ പ്രദേശം.

കണ്ണൂര്‍കോട്ടയും അവിഭക്തകണ്ണൂരിലെ ബേക്കല്‍ കോട്ടയും പടയോട്ടങ്ങളുടെ തിരക്കഥ വായിക്കുമ്പോള്‍ കയ്യൂരും കരിവെള്ളൂരും പാടിക്കുന്നും  കാവുമ്പായിയും പോരാട്ടങ്ങളുടെ വിപ്ലവഗാനം പാടുന്നു. എ കെ ജിയും എന്‍ ഇ ബലറാമും  കെ പി ആര്‍ ഗോപാലനും എ വി കുഞ്ഞമ്പുവും  വിമോചനപ്പോരാട്ടങ്ങളുടെ രക്തനക്ഷത്രങ്ങളായി തിളങ്ങുന്നു. മുത്തപ്പനും കതിവന്നൂര്‍ വീരനും മുച്ചിലോട്ടു ഭഗവതിയും കാടാങ്കോട്ടു മാക്കവും വയനാട്ടുകുലവനും പൊട്ടന്‍റെ വേഷത്തില്‍ ആദിദലിതനും ബാലിത്തെയ്യവും  പൂരക്കളിയും മംഗലംകളിയും  അടക്കം  ഭാവനയും വാസ്തവവും ചേര്‍ന്ന കൊളാഷായി വിസ്മയപ്പെടുത്തുന്നു.

അവിഭക്ത കണ്ണൂരിലെ കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ മലയാളത്തിലെ ആദ്യകഥ സമര്‍പ്പിച്ചു. കോലത്തുനാട്ടിലിരുന്നു താരാട്ടുപാട്ടിന്‍റെ ഈണത്തില്‍ ചെറുശ്ശേരി മലയാളത്തിന് തന്നത് കൃഷ്ണഗാഥ. പിന്നെ വി വി കെയും എ വി ശ്രീകണ്ഠപ്പൊതുവാളും  മുതല്‍ കുഞ്ഞപ്പ പട്ടാന്നൂരും മാധവന്‍ പുറച്ചേരിയും  ഉമേഷ് ബാബുവും കൈതപ്രവും എ സി ശ്രീഹരിയും മധു ആലപ്പടമ്പും പത്മനാഭന്‍ കാവുമ്പായിയും   കെ വി ജിജിലും കെ വി പ്രശാന്ത് കുമാറും സതീശന്‍ മോറായിയും സി. പി ശുഭയും  രജനി വെള്ളോറയും രേഖ മാതമംഗലവും അടക്കമുള്ള കവികളുടെ വന്‍നിര. പഴയകണ്ണൂരിന്റെ ഭൂപടം നിവര്‍ത്തിയിട്ടാല്‍ രാഷ്ട്രകവി ഗോവിന്ദപ്പൈയും മഹാകവികളായ കുട്ടമത്തും പിയും കൂടാതെ വിദ്വാന്‍ പി കേളുനായരും ടി. ഉബൈദും ടി എസ് തിരുമുമ്പും  തെളിഞ്ഞുവരും. കഥാഗോപുരത്തിന്റെ നെറുകയിലെത്തിയ ടി പത്മനാഭനും എന്‍.പ്രഭാകരനും സി വി ബാലകൃഷ്ണനും ടി എന്‍ പ്രകാശും സതീഷ് ബാബു പയ്യന്നൂരും കെ ജെ ബേബിയും   ടി പി വേണുഗോപാലനും വി എസ് അനില്‍ കുമാറും  ആര്‍.രാജശീയും വിനോയ് തോമസും ശിഹാബുദീന്‍ പൊയ്ത്തുംകടവും  കെ ടി ബാബുരാജും രമേശന്‍ ബ്ലാത്തൂരും    അടക്കം മലയാള കഥാരംഗത്തെ പ്രഭയുള്ള പ്രതിഭകള്‍ വെളിച്ചം വീശി വരും 

കണ്ടല്‍മരങ്ങളുടെ വളര്‍ത്തഛന്‍ കല്ലേന്‍ പൊക്കുടനും 
വെള്ളരിനാടകത്തെ പൊതുമലയാളത്തിലെത്തിച്ക ഡോ ടി പി സുകുമാരനും നെയ്ത്തുകാരന്‍റെ നെയ്ത്തുകാരന്‍ എന്‍ ശശിധരനും പ്രഭാഷണവേദിയിലെ സിംഹഗര്‍ജ്ജനമായിരുന്ന സുകുമാര്‍ അഴിക്കോടും എന്‍ വി പി ഉണിത്തിരിയും പവനനും സഞ്ജയനും ഡോ.ആര്‍ സി കരിപ്പത്തും കെ.പാനൂരും   ഒറ്റയാള്‍ നാടകത്തിലൂടെ ശ്രദ്ധേയരായ രജിതാ മധുവും സന്തോഷ് കീഴാറ്റൂരും നാടകവും കവിതയും പ്രഭാഷണവും ഒരുപോലെ വഴങ്ങുന്ന കരിവെള്ളൂര്‍ മുരളിയും പ്രൊഫഷണല്‍ നാടകവുമായി തെക്കന്‍ കേരളത്തില്‍ വാസമുറപ്പിച്ച വാസൂട്ടിയും നാടകം  ജീവിതമാക്കിയ  ബാബു അന്നൂരും പ്രദീപ് മണ്ടൂരും പി വി കെ പനയാലും   ഇബ്രാഹിം വേങ്ങരയും മഞ്ജുളനും ചിത്രകലയുടെ കുലപതിയായ എം വി ദേവനും കെ.കെ.ആര്‍ വെങ്ങരയും നാടന്‍  പാട്ടുകള്‍ സമാഹരിച്ച ചിറക്കല്‍ ടി ബാലകൃഷ്ണന്‍ നായരും   ശോഭനമാക്കുന്ന നാടാണ് കണ്ണൂര്. നാടന്‍ കലാ അക്കാദമിയുടെ ആസ്ഥാനവും കണ്ണൂരാണ്. കവിതകളെ ഈണപ്പെടുത്തി അവതരിപ്പിക്കുന്ന ബാബു മണ്ടൂര്‍ കണ്ണൂരിലെ അപൂര്‍വ പ്രതിഭയാണ്. ഗംഭീരമായ ഗ്രന്ഥശാലാശൃംഖല കണ്ണൂരിന്‍റെ ബൌദ്ധികസമ്പത്താണ്. ഗുണ്ടര്‍ട്ടിന്റെയും ബ്രണ്ണന്‍റെയും ചന്തുമേനോന്റെയും തട്ടകവും കണ്ണൂരായിരുന്നു..ബീവിയുടെ വിരല്‍ത്തുമ്പില്‍ ഐശ്വര്യം വിളയാടിയ അറയ്ക്കല്‍ രാജവംശം 
ചരിത്രത്തിലെ  അപൂര്‍വതയാണ്  വി.പി സത്യനും ജിമ്മിജോര്‍ജ്ജും അടക്കമുള്ള കായികതാരങ്ങളും ടി വി ചന്ദ്രനും ശ്രീനിവാസനും അടക്കമുള്ള സിനിമാസംവിധായകരും കണ്ണൂര്‍ മലയാളനാടിനു നല്കിയ പുരസ്ക്കാരങ്ങളാണ്.

ജാതിയും മതവും അസമത്വങ്ങളും കൊടിയുയര്‍ത്തിയ കേരളത്തില്‍ അതിനെതിരേ പോരാടിയ വാഗ്ഭടാനന്ദനും സ്വാമി ആനന്ദതീര്‍ഥനും ഉഴുതു മറിച്ച നാടാണ് കണ്ണൂര്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആരംഭിച്ചത് കണ്ണൂരിലെ പാറപ്രത്തായിരുന്നു.മനുഷ്യ വിമോചനപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍  കണ്ണൂരിലെത്തിയവരില്‍ പി. കൃഷ്ണപിള്ളയും  കെ.ദാമോദരനും എന്‍ സി ശേഖറും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കണ്ണൂരിന്‍റെ സംഭാവനയാണ് പഴശ്ശി രാജാവും മൊയ്യാരത്ത് ശങ്കരനും വിഷ്ണുഭാരതീയനും കെ എസ് കേരളീയനും  മറ്റ് നിരവധി പോരാളികളും. ഉപ്പുസത്യാഗ്രഹം നടന്ന പയ്യന്നൂരില്‍ത്തന്നെയാണ് കോണ്‍ഗ്രസ്സിന്‍റെ അഖിലേന്ത്യാ സമ്മേളനവും നടന്നത്. ജവഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത ആ സമ്മേളനത്തിലാണ് പൂര്‍ണ്ണസ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അവസാനകാലവും എം എന്‍ വിജയന്‍റെ പ്രഭാഷണ മണ്ഡലവും  കണ്ണൂര്‍ ആയിരുന്നല്ലോ,

അഞ്ചു മുഖ്യമന്ത്രിമാര്‍ കണ്ണൂരില്‍ നിന്നുണ്ടായി. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അവിഭക്ത കണ്ണൂരിലെ നീലേശ്വരം മണ്ഡലത്തില്‍ നിന്നും അരിവാളും ധാന്യക്കതിരും അടയാളത്തില്‍  വിജയിച്ച ഇ എം എസ്,ഇ.കെ നായനാര്‍, പിണറായി വിജയന്‍, കൊല്ലം സ്വദേശിയാണെങ്കിലും കണ്ണൂരില്‍  നിന്നും വിജയിച്ച ആര്‍.ശങ്കര്‍,  തൃശൂര്‍ ജില്ലയില്‍ നിന്നും ജയിച്ച് നിയമസഭയിലെത്തി മുഖ്യമന്ത്രിയായ കണ്ണൂര് സ്വദേശി കെ കരുണാകരന്‍.

പറഞ്ഞാലും പറഞ്ഞാലും തീരാത്ത സവിശേഷതകളുള്ള നാടാണ് കണ്ണൂര്. ഏതാനും രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ കണ്ണൂരിന്‍റെ നന്മകള്‍ അസാധുവാകുന്നില്ല. സവര്‍ണര്‍ പറഞ്ഞാലും ഗവര്‍ണ്ണര്‍ പറഞ്ഞാലും ബ്ലഡി എന്ന വിശേഷണം കണ്ണൂരിന് ചേരില്ല. അര്‍ഹിക്കുന്ന അവജ്ഞയോടെ കേരളം അത് തള്ളി ക്കളയും. ഞങ്ങളുടെ കണ്ണൂര് എത്ര സുന്ദരമാണ്! ബ്യൂട്ടിഫുള്‍ കണ്ണൂര്.

Wednesday 6 December 2023

ഡോ.എം.കുഞ്ഞാമന്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍

 ഡോ.എം.കുഞ്ഞാമന്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ 

----------------------------------------------------------------------------------
സ്വയം അവസാനിപ്പിച്ചെങ്കിലും ഡോ.എം. കുഞ്ഞാമന്‍റെ ജീവിതം അവശേഷിപ്പിച്ച ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. അത് ഉമിത്തീപോലെ സമൂഹത്തില്‍ നീറിപ്പിടിച്ചു കൊണ്ടിരിക്കുന്നു.

എം. കുഞ്ഞാമന്‍റെ ജീവിതം ആരംഭിക്കുന്നത് സ്വാമി വിവേകാനന്ദന്‍ മലബാറിലൂടെ സഞ്ചരിച്ച കാലത്തൊന്നുമല്ല. സ്വതന്ത്ര ഇന്ത്യയില്‍! നവോത്ഥാനപരിശ്രമങ്ങള്‍ സഫലമായിയെന്നു നമ്മള്‍ കരുതുന്ന കേരളത്തില്‍. ജാതിമത ചിന്തകളെ സമ്പൂര്‍ണ്ണമായി നിരസിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ മോക്ഷപ്രദീപം ആളിക്കത്തിയ പാലക്കാട്ട്. നായാടി മക്കള്‍ക്ക് ആടയും അന്നവുംകൊടുത്തു  മനുഷ്യരാക്കിയ സ്വാമി ആനന്ദ തീര്‍ഥന്റെ പ്രവര്‍ത്തന പരിധിയില്‍. ഹിന്ദുമതത്തിന്റെ പല്ലും നഖവുമേറ്റ് ഇഴഞ്ഞു നീങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. ഇരുട്ടും ഭയവും മാത്രം ഉണ്ടായിരുന്ന ഒരു ജീവിതം.

കുട്ടിക്കാലത്തേ അടിച്ചേല്‍പ്പിക്കപ്പെടുന്ന അപകര്‍ഷതാബോധത്തില്‍ നിന്നു മരണം വരെയും മോചനമുണ്ടാവില്ലെന്ന തിരിച്ചറിവിലൂടെ അപകര്‍ഷതയില്ലാതെ 
വളരേണ്ടുന്ന ഒരു കുട്ടിക്കാലത്തെ കുറിച്ച് ലോകത്തോട് സംസാരിച്ച അനുഭവസ്ഥനായിരുന്നു കുഞ്ഞാമന്‍.കെ.ആര്‍. നാരായണനുശേഷം ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്ദരബിരുദ പരീക്ഷയില്‍ ദലിത് സമൂഹത്തില്‍ നിന്നും  ഒന്നാം  റാങ്ക് നേടിയ  ഈ പ്രഗത്ഭനെ വേണ്ടവിധം വിനിയോഗിക്കാന്‍ കേരളത്തിന് കഴിഞ്ഞോ? ആസൂത്രണ ബോര്‍ഡിന്‍റെയോ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയുടെയോ നേതൃത്വം ഏല്‍പ്പിക്കുകവഴി ആ ഉജ്ജ്വലമലയാളി പ്രതിഭയെ പ്രയോജനപ്പെടുത്താന്‍ കേരളത്തിനായില്ല. ഡോ.പല്‍പ്പുവിന്റെ അനുഭവം രാജഭരണകാലത്തു ആയിരുന്നെങ്കില്‍ കുഞ്ഞാമന്‍റെ അനുഭവം ഐക്യകേരള സൃഷ്ടിക്കു ശേഷമായിരുന്നു. അതേ. ഒറ്റക്കുഴിയില്‍ നിന്നും നായയുടെ കടിയേറ്റുകൊണ്ട് കഞ്ഞി വാരിക്കുടിച്ചപ്പോള്‍ നായയെ കുറിച്ച് സ്നേഹത്തോടെ ഓര്‍ത്ത ആ വലിയ മനസ്സ് കേരളത്തിന് മനസ്സിലായില്ല. ദ്രൌപദി മൂര്‍മു രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടപ്പോള്‍, ഭാരതഭരണകക്ഷിയുടെ മുഖത്തുനോക്കി, വ്യക്തികളെ സ്വീകരിക്കുകയും സമൂഹത്തെ തിരസ്ക്കരിക്കുകയും ചെയ്യുന്നവര്‍ എന്ന കുഞ്ഞാമന്‍റെ പ്രതികരണം, പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ രാഷ്ട്രപതിയെ ഒഴിവാക്കിയ സമയത്തുപോലും നമുക്ക് മനസ്സിലായില്ല.

ജാതിപ്പേരു വിളിക്കരുതെന്നും സ്വന്തം പേരുവിളിക്കണമെന്നും  ആവശ്യപ്പെട്ടപ്പോള്‍ അദ്ധ്യാപകന്റെ കൈ കുഞ്ഞാമന്‍റെ ചെകിട്ടത്ത് വീണത്  സ്വതന്ത്ര ഭാരതത്തിലായിരുന്നു. പുസ്തകവും കുപ്പായവും കൂടാതെ, കഞ്ഞിയോ ഉപ്പുമാവോ കഴിക്കാന്‍ വേണ്ടിമാത്രം സ്ക്കൂളില്‍ പോയിരുന്ന ഒരു ബാല്യം അടുത്തകാലം വരെ കേരളത്തിലുണ്ടായിരുന്നു എന്ന വാസ്തവനാളമെങ്കിലും മലയാളി മറക്കാതിരിക്കണം. 
 
മറ്റൊരു കേരളം സാധ്യമാണ് എന്ന അന്വേഷണപരമ്പരയില്‍ സ്വന്തം ചിന്തകളെ കൂട്ടിയിണക്കിയ കുഞ്ഞാമന്‍. ഒരു അപകര്‍ഷതയുമില്ലാതെ എതിര് കുറിച്ചിട്ട കുഞ്ഞാമന്‍. അതിനു കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചപ്പോള്‍, അത് പുരസ്ക്കാരത്തിനായി എഴുതിയതല്ലെന്ന് പറഞ്ഞ് സത്യസന്ധമായി നിരസിച്ച വലിയ പ്രതിഭയായിരുന്നു..
എതിര് എന്ന ജീവിതരേഖ, ചെറോണയുടെയും അയ്യപ്പന്റെയും മകന്‍റെ ജീവിതസമരമാണെന്നും അത് പരാജിതന്റെ കഥയാണെന്നും ചോരകൊണ്ടു കുറിക്കുമ്പോള്‍ , കോവിഡു കാലം കഴിഞ്ഞിട്ടുപോലും മാസ്ക് ഉപേക്ഷിക്കാന്‍ മടിക്കുന്ന മലയാളിയുടെ മനസ്സാണ് കുഞ്ഞാമന്‍ ലക്ഷ്യമാക്കിയത്.

വിമര്‍ശിക്കാതിരിക്കാന്‍ ഞാന്‍ ദൈവമൊന്നുമല്ലല്ലോ എന്ന് ഇ. എം എസ്സിനെക്കൊണ്ട് പറയിപ്പിച്ച കുഞ്ഞാമന്‍. വ്യക്തിദു:ഖങ്ങളെ ഉള്ളിലൊതുക്കി, കേരളത്തിന്റെ ധനഘടനയെക്കുറിച്ച് വിശകലനം ചെയ്ത കുഞ്ഞാമന്‍. പൂനയിലെ ദലിത് ഹോട്ടല്‍ ശൃംഖലയെ പ്രതിപാദിക്കുകവഴി, സഹോദരന്‍ അയ്യപ്പന് ശേഷവും കേരളത്തില്‍ ദലിത് ഹോട്ടലുകള്‍ ഉണ്ടായില്ലെന്ന ജാതിദുര്‍മുഖത്തെ വെളിപ്പെടുത്തിയ കുഞ്ഞാമന്‍. 

പാലക്കാട്ടെ വാടാനാം കുറിശിയില്‍ നിന്നും ധനതത്വശാസ്ത്രത്തിന്റെ നെറുകയിലേക്ക് പോരാടിക്കയറിയ കേരളത്തിന്റെ സ്വന്തം അമര്‍ത്യസെന്‍ ആയിരുന്നു ഡോ.എം. കുഞ്ഞാമന്‍.

Wednesday 22 November 2023

കുഞ്ഞിക്കുട്ടന്‍ എന്ന ഓട്ടോ ഡ്രൈവര്‍

 കുഞ്ഞിക്കുട്ടന്‍ എന്ന ഓട്ടോ ഡ്രൈവര്‍

--------------------------------------------------------------
ഡ്രൈവിംഗ്  വളരെ സൂക്ഷ്മതയും ശ്രദ്ധയും  വേണ്ടുന്ന ഒരു കാര്യമാണ്.പെട്ടെന്നു തീരുമാനമെടുക്കുകയും നടപ്പിലാക്കുകയും വേണം. ഭാവനാകുബേരന്മാരായ കവികള്‍ ഈ പണിയില്‍ ഏര്‍പ്പെടാറില്ല.പലകവികള്‍ക്കും കാറ് ഉണ്ടായിരുന്നെങ്കിലും വാര്‍ദ്ധക്യത്തിലും കാറോടിച്ചത് ചെമ്മനം ചാക്കോ ആയിരുന്നു.പുതുതലമുറക്കവികള്‍ കാറോടിക്കുന്നതില്‍ തല്‍പ്പരരാണ്. കെ.വി.സുമിത്രയടക്കം പുതുകവിതയിലെ ഉണ്ണിയാര്‍ച്ചകള്‍ കാറോടിക്കുന്നതില്‍ സമര്‍ത്ഥരാണ്. ഡ്രൈവിങ് തൊഴിലായി സ്വീകരിച്ച എം എന്‍ പാലൂര്‍ വ്യത്യസ്തനായി ഈ ചരിത്രവാനത്ത് ഉണ്ട്.

പുതുതലമുറയില്‍ പെട്ട പല കവികളും  ഓട്ടോഡ്രൈവര്‍ 
മാരായി  പണിയെടുക്കുന്നുണ്ട്.കടമ്മനിട്ടയുടെയും  സി എസ് രാജേഷിന്റെയും മറ്റും കവിതകളില്‍ ഓട്ടോറിക്ഷാ കടന്നു വരുന്നുണ്ട്.എങ്കിലും ഓട്ടോക്കവിതകള്‍ മലയാളത്തില്‍ പൊതുവേ  കുറവാണ്..കവിതയോട് ഗാഢബന്ധമുള്ള ഹരികുമാര്‍ ചങ്ങമ്പുഴയും ദിലീപ് കുറ്റിയാനിക്കാടും മുച്ചക്രവാഹനം പയറ്റിയവരാണ്. ഹരികുമാറിന്‍റെ ഓട്ടോയില്‍ കവി ജോസ് വെമ്മേലിയെ കാണാന്‍ പോയതും ദിലീപിന്‍റെ ഓട്ടോയില്‍ നീലംപേരൂര്‍ പടയണി കാണാന്‍ പോയതും ഓര്‍ക്കുന്നു. കാത്തിരിപ്പ് വേളയില്‍ ഓട്ടോഡ്രൈവര്‍ പുസ്തകം വായിക്കുന്നത് ശ്രദ്ധിച്ച ജസ്റ്റിസ് ഡി.ശ്രീദേവി, ദിലീപിനെ പരിചയമേഖലയില്‍ പ്പെടുത്തിയിരുന്നു. ഹരികുമാര്‍ പിന്നീട് ഡോക്റ്ററേറ്റ് കരസ്ഥമാക്കുകയും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ എത്തുകയും ചെയ്തു. തലസ്ഥാനത്ത് മൂന്നു നിയമസഭാമന്ദിരങ്ങള്‍ 
കണ്ടതിനെ കുറിച്ച് ഓട്ടോ എന്നപേരില്‍ ഒരു നഗ്ന കവിതയുമുണ്ട്.
 
ഒരു ഓട്ടോ ഡ്രൈവറുടെ തീക്ഷ്ണമായ ജീവിതമുഹൂര്‍ത്തങ്ങള്‍ കവിതയില്‍ ആവിഷ്ക്കരിച്ചത് ആറ്റൂര്‍ രവിവര്‍മ്മയാണ്. ഓട്ടോവിന്‍ പാട്ട് എന്ന കവിതയിലൂടെ. കടം കയറി ജീവിതം വഴിമുട്ടിയ കുഞ്ഞിക്കുട്ടന്‍ പഴയ ഇല്ലം പൊളിച്ച് വിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങുന്നു. കെ.എല്‍.ഡി നൂറ്റിനാല് എന്ന ഓട്ടോറിക്ഷയ്ക്ക് ഗണപതി എന്നു വിളിപ്പേരുമിട്ടു. ചാഞ്ഞും ചരിഞ്ഞും കൂന്നും നിവര്‍ന്നുമിരുന്ന് കുഞ്ഞിക്കുട്ടന്‍ വണ്ടിയോട്ടി.മദിരാശിയില്‍ നിന്നും കൊച്ചിയില്‍ നിന്നുമൊക്കെയുള്ള തീവണ്ടികളില്‍ വന്നവരും പോകുന്നവരും ഗണപതിക്ക് പ്രാതലായി.

പുതിയൊരു കിടപ്പാടമുണ്ടാക്കാനും ചിട്ടിക്ക് അടയ്ക്കാന്നുമൊക്കെ പണം ആവശ്യമുണ്ട്.ഓട്ടോയാണ് ഏക അവലംബം.വരുമാനം വച്ച് കുഞ്ഞിക്കുട്ടന്‍ മനസ്സില്‍ കണക്കുകൂട്ടി. ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും വരവ് ബാങ്കിലിട്ടു. മൂന്നാം ദിവസം മുടക്കം വന്നു. നാലാം ദിവസമായപ്പോഴേക്കും നഷ്ടംതന്നെ സംഭവിച്ചു. കടത്തിന്‍മേല്‍ കടമായി. . ഒപ്പം വിലക്കയറ്റവും ഉണ്ടായി.ഉപ്പിനും മുളകിനും ഇരുമ്പിനും പൊന്നിന്നുമൊക്കെ വിലകൂടി. ഓട്ടോവില്‍ നിന്നു കിട്ടിയ വരുമാനമൊക്കെ ഊണിനും ഉടുപ്പിനും മരുന്നിനും വിരുന്നിനും ചെലവായി.

ഉണ്ണിക്കണ്ണനെ വിളിച്ചിട്ടും പ്രയോജനം ഉണ്ടായില്ല.പിന്നെ 
കുഞ്ഞിക്കുട്ടന്‍റെ മുന്നില്‍ ഒരുമാര്‍ഗമേ തെളിഞ്ഞുള്ളൂ.  ഗുരുവായൂരപ്പനു നേര്‍ച്ച കൊടുക്കുക.പൂന്താനമോ മേല്‍പ്പത്തൂരോ ഒന്നും അല്ലാത്തത്തിനാല്‍ അക്ഷരനേര്‍ച്ചയൊന്നും ആ പാവത്തിന് പറ്റില്ല. ഗുരുവായൂര്‍ അമ്പലത്തിന് ചുറ്റും ഓട്ടോ ഓടിച്ചു നൂറ്റൊന്നു വലത്തു വയ്ക്കാം. ഇത് നടപ്പാക്കാനായി വെളുപ്പിനെ കുളിച്ച് പുറപ്പെട്ടെങ്കിലും വഴിയില്‍ വച്ച് ഓട്ടോ കിടധീമെന്ന് മറിഞ്ഞു. ഇനി എന്താമാര്‍ഗം.

കുഞ്ഞിക്കുട്ടന്‍റെ മനസ്സിലേക്കു കുട്ടിക്കാലത്തുകണ്ട കഥകളി തിരശീല നീക്കി  വന്നു. കുഞ്ചുവിന്റെ പൂതന വേഷം.പുതിയൊരാശയം അയാളിലുണ്ടായി ഗണപതി എന്ന പേരിനു മുകളില്‍ കുഞ്ഞിക്കുട്ടന്‍ പെയിന്‍റടിച്ചു. അവിടെ ഭദ്രകാളിയെന്നെഴുതി.തീവണ്ടിസ്റ്റേഷന് മുന്നില്‍ നിന്നും ആശുപത്രി മുക്കിലേക്ക് പാര്‍പ്പ് മാറ്റി. 

ആംബുലന്‍സൊന്നും ഇന്നത്തെപ്പോലെ ലഭ്യമല്ലാതിരുന്ന 1984 ആണ് കവിതയുടെ രചനാകാലം. ആളുകള്‍ ശവവുമായി ഓട്ടോയില്‍ കയറി. ശവത്തിന് ഉടുപ്പണിയിച്ചു.ഇരു തോളിലും കൂട്ടുകാര്‍ പിടിച്ചു. ജീവനുള്ള ആളിനെപ്പോലെ ശവയാത്ര. നാലുദിക്കിലേക്കും ഭദ്രകാളി ഓടി. കുഞ്ഞിക്കുട്ടന്‍റെ കടം ക്രമേണ തീര്‍ന്നു. കിടപ്പാടമായി. പുതിയൊരോട്ടോറിക്ഷയും വാങ്ങി.
ഇതാണ് കവിതയിലെ കഥ.

കടബാധ്യത, ഗുരുവായൂരപ്പനു നേര്‍ച്ചനേര്‍ന്നാല്‍ പരിഹാരമാവില്ലഎന്ന വാസ്തവം ഇതൊക്കെ കവിതയില്‍ നിന്നും വായിച്ചെടുക്കാം. സര്‍ഫാസി നിയമം കണ്ണുരുട്ടുന്ന ഇക്കാലത്ത് ഓട്ടോവിന്‍ പാട്ടിന് പ്രസക്തി ഏറുന്നു

Thursday 16 November 2023

Wednesday 8 November 2023

വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ

 വിദ്യാര്‍ഥികളേ ഇതിലേ ഇതിലേ  

-----------------------------------------------------
ഇന്ന് കേരളത്തിലുള്ള വിദ്യാര്‍ഥികള്‍ നാളെ നാടിന്‍റെ അധിപന്‍മാരും കവികളും ശാസ്ത്രജ്ഞ്രുരുമൊക്കെ ആകേണ്ടവരാണ്.അതില്‍നാല്‍ അവരുടെ പഠനത്തിന് ഒരു തടസ്സവും ഉണ്ടാക്കാന്‍ പാടില്ല.വീട്ടിലിരുന്ന് പുസ്തകം തുറന്നാലും പാഠശാലയിലെത്തിയാലും അവര്‍ നേരിടേണ്ടിവരുന്ന വലിയൊരു പ്രതിസന്ധിയാണ് ശബ്ശശല്യം. ഒരു ദിവസം പോലും ഒഴിവില്ലാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണിവച്ച് അമിതശബ്ദത്തില് അലോസരമുണ്ടാക്കുകയാണ്.പരീക്ഷക്കാലം അടുക്കുമ്പോള്‍ രക്ഷകര്‍ത്താക്കല്‍ കുട്ടികളെ മൈക്കില്ലാത്തിടത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു.

വളരെ ഗൌരവമുള്ള ഈ വിഷയം സംബന്ധിച്ച പല സര്ക്കാര്‍ ഉത്തരവുകളും നീതിപ്രീഠനിര്‍ദേശങ്ങളും ഉദാസീനതയുടെയും കാര്യക്ഷമതയില്ലായ്മയുടെയും ഫ്രിഡ്ജില്‍ സുരക്ഷിതമായി ഇരിപ്പുണ്ട്. ഇനി വിദ്യാര്‍ഥികള്‍ നേരിട്ടിറങ്ങുകയേ മാര്‍ഗമുള്ളൂ.

ശബ്ദശല്യത്തിനെതിരെ മുന്നിട്ടിറങ്ങിയത് ആലപ്പുഴയിലെ ചിത്രകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പി.പി.സുമനന്‍ മാഷാണ്. അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് തുമ്പിക്കൈകോളാമ്പികളും പടുകൂറ്റന്‍ ബോക്സുകളും നിരത്തിവച്ച് ദിഗന്തങ്ങള്‍ നടുങ്ങുന്ന ഗര്‍ജ്ജനം സൃഷ്ഠിച്ചാണ് മൈക്കുടമകള്‍ പ്രതികരിച്ചത്. അദ്ദേഹം ധീരമായി മുന്നോട്ടുപോവുകതന്നെ ചെയ്തു.

അമിതമായ ശബ്ദം നിരന്തരം കേട്ടാല്‍ കേള്‍വിക്കുറവും മാനസിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകുമെന്ന കാര്യ ഇന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. കിടപ്പുരോഗികളുടെ കാര്യമാണ് പരമകഷ്ടം.
നമുക്ക് അന്നവും അര്‍ഥവും എല്ലാ സംരക്ഷണവും തന്നു പോറ്റിവളര്‍ത്തിയവരാണ് കിടക്കയില്‍ മരണവും കാത്തു കിടക്കുന്നത്. അവര്‍ക്ക് സ്വസ്ഥത നല്കണം. ഉച്ചഭാഷിണിയിലൂടെയുള്ള അലര്‍ച്ചകള്‍ യേശുദാസിന്റെ ഭക്തിഗാനം ആയാല്‍ പോലും അരോചകമാണ്. ഗാനഗന്ധര്‍വന്‍ പോലും അത് ഇഷ്ടപ്പെടുകയില്ല.

നിലവിലുള്ള നിയമമനുസരിച്ച് രാവിലെ ആറു മണിക്കു മുന്‍പും രാത്രി പത്തുമണിക്ക് ശേഷവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.ആശുപത്രികള്‍, ആരാധനാലയങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, പബ്ലിക് ഓഫീസുകള്‍ വന്യജീവി സങ്കേതങ്ങള്‍ ഇവയുടെ  പരിസരത്ത്  ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുവാന്‍ പാടില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുത്, പൊതുനിരത്തിനു സമീപവും കവലകളിലും ഉച്ചഭാഷിണി അരുത്.ഒരു ബോക്സില്‍ രണ്ടില്‍  കൂടുതല്‍ ഉച്ചഭാഷിണികള്‍ ഘടിപ്പിക്കരുത്.വാഹനത്തിലുള്ള പ്രചാരണത്തിന് പ്രത്യേക അനുമതി ഉണ്ടെങ്കില്‍ പോലും രണ്ടില്‍ കൂടുതല്‍ ഉച്ചഭാഷിണി പാടില്ല.പൊതുപരിപാടികളില്‍ അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ ആ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന രീതിയില്‍ സജ്ജീകരിക്കണം.
ഉച്ചഭാഷിണികള്‍ ആംപ്ലിഫയറില്‍ നിന്നും മുന്നൂറു മീറ്ററിനപ്പുറം ഘടിപ്പിക്കാന്‍ പാടില്ല. ഈ നിര്‍ദേശങ്ങള്‍ലംഘിച്ചാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് നല്കിയിട്ടുള്ള ലൈസന്‍സ് റദ്ദാക്കുന്നതാണ്. മനുഷ്യോപകാരപ്രദമായ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നേടിയ ആളും പരിപാടിയുടെ സംഘാടകരും വാഹനത്തിലാണെങ്കില്‍ ഡ്രൈവറും നിയമനടപടിക്ക് വിധേയരാകും. മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒക്കെ ഉപകാരപ്രദമായ നിര്‍ദേശങ്ങളാണിവ. ഈ നിര്‍ദേശങ്ങളാണ് നിരന്തരം ലംഘിക്കപ്പെടുന്നത്. വോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഇടപെടലുകളും നിയമപാലകരുടെ മൌനവും എല്ലാം ഈ ലംഘനങ്ങള്‍ക്ക് കുട പിടിക്കുന്നുണ്ട്. ദൈവമാണെങ്കില്‍ പതിവുപോലെ മൌനത്തിലുമാണ്,

കൊല്ലം ജില്ലയില്‍ ശബ്ദവും വെളിച്ചവും നല്‍കുന്നവരുടെ സംഘടന ഒരിക്കല്‍ ഇതു സംബന്ധിച്ചു ഒരു സംവാദം സംഘടിപ്പിച്ചു. പൊതുജനങ്ങളും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ഒക്കെയായിരുന്നു സദസ്യര്‍.  ആദരണീയനായ ഒരു പോലീസ് മേധാവി, സദസ്യരോട് പറഞ്ഞത്, മൈക്ക് കണ്ടുപിടിക്കുന്നതിനു മുന്‍പാണ് ക്ഷേത്രങ്ങളും ഉത്സവങ്ങളും ഉണ്ടായത്. അന്ന് അക്കാര്യങ്ങളൊക്കെ ആചാരലംഘനം കൂടാതെ നടന്നിരുന്നല്ലോ എന്നാണ്.

ശരിയാണ്. ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉണ്ടാകണമെന്ന് ഒരു ക്ഷേത്രാചാരഗ്രന്ഥങ്ങളിലുമില്ല.

ഇവിടെയാണ് ബാലാവകാശകമ്മീഷന്‍റെ ഒരു നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നത്. ആരാധനാലയങ്ങലൂടെയുള്ള ശബ്ദമലിനീകരണത്തിനെതിരേ ഏതെങ്കിലും കുട്ടി പരാതികൊടുത്താല്‍ രണ്ടു മണിക്കൂറിനകം നടപടി എടുക്കണമെന്നാണ് നിര്‍ദ്ദേശം. എല്ലാ മതത്തിലുമുള്ള ആരാധനാലയങ്ങള്‍ക്കും ഇത് ബാധകമാണ്. ഇതും ഫ്രിഡ്ജിനുള്ളില്‍ മരവിച്ചിരുന്നേക്കാം. നിയമ ലംഘനങ്ങള്‍ക്കെതിരെ പ്രബുദ്ധരായ വിദ്യാര്‍ഥി സമൂഹം കടലാസും പേനയും എടുക്കേണ്ടിയിരിക്കുന്നു. 100 എന്ന ഫോണ്‍ നമ്പര്‍,ഇത്തരം ലംഘനങ്ങള്‍ കൂടി നിയമപാലകരുടെ ശ്രദ്ധയില്‍ പെടുത്താനുള്ളതാണ്.

Wednesday 25 October 2023

വിജയദശമിയും സാമൂഹ്യമാധ്യമങ്ങളും

 വിജയദശമിയും   സാമൂഹ്യമാധ്യമങ്ങളും 

----------------------------------------------------------------
പതിവുപോലെ ഇത്തവണയും പൂജാദിനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൊണ്ടാടപ്പെട്ടു. പൂജവയ്പ്പിന്റെയും എടുപ്പിന്റെയും വിദ്യാരംഭത്തിന്റെയും നിലവിളക്ക് സഹിതമുള്ള വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ദുര്‍ഗ്ഗബൊമ്മകളും ബൊമ്മക്കൊലുവും പല പോസിലുള്ള ഫോട്ടോകളായി നിരന്നു നിന്നു. ഗാസയിലെ നിലവിളികളെ തോല്‍പ്പിക്കുന്ന സംഗീതാരവങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. സാംസ്ക്കാരിക നായകരുടെ മടിയിലിരുന്നു പൊട്ടിക്കരയുന്ന കുഞ്ഞുങ്ങളെ പൂകൊണ്ടും പുഞ്ചിരികൊണ്ടും സമര്‍ത്ഥമായി മറച്ചു വച്ച് മാന്ത്രികക്യാമറകള്‍  വിളയാട്ടം നടത്തി.

അച്ചടിമാധ്യമങ്ങള്‍ പതിവ് വാഴ്ത്തുകളുടെ മത്സരവേദിയിലായിരുന്നു. വിദ്യാരംഭം സവര്‍ണ്ണഹിന്ദുവിന്റെ ഒരു വീട്ടുവിശേഷം മാത്രമായിരുന്നുവെന്നും സ്ത്രീകള്‍ പോലും ആ ഭവനങ്ങളില്‍ അക്ഷര അയിത്തം അനുഭവിച്ചിരുന്നുവെന്നുമുള്ള ചരിത്ര യാഥാര്‍ഥ്യം ഇക്കുറിയും തീണ്ടാപ്പാടകലെ നിന്നു.

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില നക്ഷത്ര വെളിച്ചങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവയിലൊന്ന് അയ്യന്‍കാളിയുടെയും പഞ്ചമിക്കുഞ്ഞിന്റെയും ചിത്രം വരച്ചു ചേര്‍ത്തുകൊണ്ടുള്ള  പോസ്റ്റായിരുന്നു. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്‍റെ പേരാണ് അക്ഷരമെന്ന് ആ പോസ്റ്റ് പരസ്യപ്പെടുത്തി.

വി.എ.ബാലകൃഷ്ണന്റെ പോസ്റ്റില്‍ സര്ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ദുര്‍ഗ്ഗാപൂജ,ആയുധപൂജ, ഗ്രന്ഥപൂജ തുടങ്ങിയ അന്ധവിശ്വാസ ആചാരങ്ങളെ എടുത്തുകളയണം എന്നാണ് ആവശ്യപ്പെട്ടത്. ഇത് ശ്രദ്ധേയയമായ ഒരു അഭിപ്രായമായിത്തോന്നി. വിവിധ മതവിശ്വാസമുള്ള കുട്ടികള്‍ പഠിക്കുന്ന പല സര്‍ക്കാര്‍ ഐ ടി ഐ കളിലും ഇക്കുറി ഡയറിപൂജയും ഉപകരണപൂജയും നടത്തുകയുണ്ടായി. ഇത് നിരുത്സാഹപ്പെടുത്തേണ്ട ഒരു പ്രവണതയാണ്. മരപ്പണി, ലോഹപ്പണി തുടങ്ങി പാരമ്പര്യകുലത്തൊഴിലായി അടിച്ചേല്‍പ്പിച്ചിരുന്ന സര്‍ഗ്ഗാത്മക ജീവിതമാര്‍ഗ്ഗങ്ങളെ ജാതിവ്യവസ്ഥയില്‍ നിന്നും മോചിപ്പിച്ച് എല്ലാര്‍ക്കുമായി തുറന്നുകൊടുത്ത സ്ഥാപനങ്ങളാണ് നമ്മുടെ തൊഴില്‍ പഠനകേന്ദ്രങ്ങള്‍. അവിടേയ്ക്ക് ഹിന്ദുത്വം ഒളിച്ചു കടത്തുന്ന പരിപാടിയാണ് ഡയറിപൂജയും ഉപകരണപൂജയും. സര്‍ക്കാര്‍ സ്ക്കൂളുകളിലേക്കും ഇത്തരം മതവിക്രിയകള്‍ കടന്നു കയറിയേക്കുമെന്നതിന്റെ സൂചനയാണിത്

സമ=രകവിതയുടെ പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.പൊരുതി നേടിയതാണ് അക്ഷരം, ആരും താലത്തില്‍ വിളമ്പിയിട്ടില്ല എന്നവര്‍ വിളിച്ച് പറഞ്ഞു. ഞങ്ങളുടെ വിദ്യാദേവത നിങ്ങളുടെ സങ്കല്‍പ്പിക സരസ്വതിയല്ല,പെണ്‍കുട്ടികളുടെ പള്ളിക്കൂടം സ്ഥാപിച്ച സാവിത്രി ഫൂലെയായാണെന്ന് സ്ഥാപിക്കുന്ന  വിശദമായ മറ്റൊരു പോസ്റ്റും സാമൂഹ്യമാധ്യമങ്ങളില്‍ പൂജാദിവസങ്ങളില്‍ വായിക്കപ്പെട്ടു.  പിന്നാക്കക്കാര്‍ക്ക്  വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ശ്രീമൂലം പ്രജാസഭയില്‍ കുമാരനാശാന്‍ നടത്തിയ പ്രസംഗവും ഈ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്.

യുക്തിചിന്തയുടെ പോസ്റ്റ്, പുസ്തകം എന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. പുസ്തകം അടച്ചുവച്ച് പൂവിട്ടു പൂജിക്കാനുള്ളതല്ലെന്നും തുറന്നു വായിച്ച് വിശകലനം ചെയ്ത് അറിവ് നേടാനുള്ളതാണെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും ഈ പോസ്റ്റ് പറയുന്നു. വര്‍ണ്ണബാഹ്യരായ അവര്‍ണ്ണ ജനകോടികള്‍ അറിവിന്‍റെ വാതായനം തുറന്നത് ത്രൈവര്‍ണികരുടെ വിദ്യാരംഭത്തിലൂടെ ആയിരുന്നില്ലെന്നും വിപുലമായ പോരാട്ടങ്ങളിലൂടെ ആയിരുന്നു എന്നും ടി.എസ് ശ്യാംകുമാര്‍ സ്വന്തം പോസ്റ്റില്‍ ഉറപ്പിച്ച് പറഞ്ഞു.വിജയ ദശമി ആശംസയ്ക്ക് പകരം അയ്യന്‍ കാളിയുടെയും പഞ്ചമിയുടെയും ചിത്രം സഹിതം വിജയപഞ്ചമി ദിനം ആശംസിച്ചു കാരായി രാജന്‍. വീണയല്ല, പാതിവെന്ത ബെഞ്ചാണ് വിദ്യയുടെ ജനകീയ പ്രതീകമെന്നും പഞ്ചമിയുടെ സ്ക്കൂള്‍ പ്രവേശത്തോടെ ആധുനിക കേരളത്തിന്‍റെ വിദ്യാരംഭം കുറിച്ചുവെന്നും കൃഷ്ണന്‍ കേളോത്ത്.

ഏറ്റവും രസകരമായി തോന്നിയത് മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി ഇറക്കിയ ഒരു വിദ്യാരംഭം അപേക്ഷാഫോറമാണ്. മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. അപ്പര്‍ പ്രൈമറി സ്ക്കൂളില്‍ നടത്തുന്ന വിദ്യാരംഭം പരിപാടിയിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. വിദ്യാരംഭത്തില്‍ വിവിധമതസമ്മതം നേടുന്ന തരത്തിലായിരുന്നു അപേക്ഷ ക്രമീകരിച്ചിരുന്നത്.
വിദ്യാരംഭം എങ്ങനെ വേണം? 1 ഹരീ ശ്രീ ഗണപതായേ നമ : 2.അല്ലാഹു അക്ബര്‍ 3 യേശുവേ സ്തുതി 4 അമ്മ, അച്ഛന്‍,അ ആ ഇ ഈ 4. ഇംഗ്ലീഷ് അക്ഷരമാലകള്‍(A,B,C,D) ഇതായിരുന്നു മാതൃക.ഇങ്ങനെ ചെയ്യുന്നത് ഹിന്ദുമത വിരുദ്ധമായതിനാല്‍ നഗരസഭക്കെതിരെ ഒരു ഹൈന്ദവ സംഘടനയായ ഹൈന്ദവീയം ഫൌണ്ടേഷന്‍ ഹൈക്കോടതിയില്‍ പോവുകയും, മാതാപിതാക്കല്‍ക്ക് അവരവരുടെ പ്രാര്‍ഥന  അനുസരിച്ചു എഴുതിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നും ഇക്കാര്യം സംഘാടകര്‍ ഉറപ്പാക്കണമെന്നും വിധിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.അമ്മ, അച്ഛന്‍,അ ആ ഇ ഈ എന്ന അക്ഷരരൂപങ്ങളാണ് അധികം രക്ഷകര്‍ത്താക്കളും ആവശ്യപ്പെട്ടതെന്നത് ആശ്വാസകരം.

ഇതൊക്കെയായിരുന്നു ഇക്കുറി സാമൂഹ്യമാധ്യമങ്ങളിലെ ദുര്‍ഗ്ഗാഷ്ടമി വിശേഷങ്ങള്‍. ചെറുത്തു നില്‍പ്പുകള്‍ക്കും ബോധ്യപ്പെടുത്തലുകള്‍ക്കും  സാമൂഹ്യമാധ്യമങ്ങളില്‍ ഇനിയും ഇടം അവശേഷിക്കുന്നുണ്ട്.
- കുരീപ്പുഴശ്രീകുമാര്‍ 

Wednesday 11 October 2023

വാഴക്കുല വീണ്ടും വായിക്കുമ്പോള്‍

 വാഴക്കുല വീണ്ടും വായിക്കുമ്പോള്‍ 

-----------------------------------------------------------
എണ്‍പത്താറു വര്ഷം മുന്‍പുണ്ടായ കവിതയാണ് മഹാകവി ചങ്ങമ്പുഴയുടെ വാഴക്കുല.ഇന്നത് പോയകാലത്തിന്റെ കണ്ണാടിയായി മാറിയിരിക്കുന്നു. കവിതയിലൂടെ ചരിത്രം അനാവൃതമാകുന്ന അസാധാരണ സന്ദര്‍ഭം.

വായനക്കാരിലൂടെയും കഥാപ്രസംഗകരിലൂടെയും നാടകക്കാരിലൂടെയും ഈ കവിത കേരളത്തില്‍ ഉടനീളം പടര്‍ന്ന് പന്തലിച്ചു. ഹൃദയപക്ഷരാഷ്ട്രീയ പ്രസംഗകര്‍ കണ്ണീരും ചോരയും കൊണ്ടെഴുതിയ ഈ കവിത വേദികളില്‍ ഉദ്ധരിച്ചു. മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള മാനവരെല്ലാം ഈ കവിത വായിച്ചു കരയുകയും ഈ സാമൂഹ്യവ്യവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പിന്നേയും രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മന്ത്രിസഭ കേരളത്തിലുണ്ടായതും, കുടികിടപ്പവകാശം നിയമമായതും. അതിനു ശേഷമാണ് ചങ്ങമ്പുഴ വാഴക്കുലയിലൂടെ അവതരിപ്പിച്ച സാമൂഹ്യ ദുരവസ്ഥ അവസാനിച്ചത്.

എന്തായിരുന്നു ആ ദുരവസ്ഥ? മലയപ്പുലയന്‍ തന്റെ കുപ്പമാട ത്തിന്‍റെ മുറ്റത്തു മഴവന്നനാളില്‍ ഒരു വാഴ നട്ടു. അതിനെ ആ തൊഴിലാളി കുടുംബം താലോലിച്ചു വളര്‍ത്തി. കുട്ടികള്‍ ആ വാഴത്തണലില്‍ തന്നെ കഴിഞ്ഞു കൂടി. വാഴകുലയ്ക്കുന്നതും പഴുക്കുന്നതും പഴം  തിന്നുന്നതും പകല്‍ക്കിനാവുകണ്ടു. പന്തയം വച്ചു. കുട്ടികളുടെ ഈ ആഹ്ലാദം കണ്ടിട്ട് ഒന്നു വേഗം കുലച്ചാല്‍ മതിയെന്നു വാഴ പോലും  ആഗ്രഹിച്ചു.

വാഴകുലച്ചു. ആ കൊതിയസമാജത്തിന്റെ ആഗ്രഹം പോലെ കുലവിളഞ്ഞു പഴുക്കാറായി. അപ്പോഴാണ് മലയപ്പുലയന് കുലവെട്ടി ഭൂമിയുടെ ഉടമസ്ഥനായ ജന്‍മിയുടെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടിവന്നത്.

അങ്ങനെയായിരുന്നു അക്കാലത്തെ അലിഖിത നിയമം. പശുവിനെ വളര്‍ത്തുന്നത് കുടികിടപ്പുകാരനായ ചെറുമന്‍. പാലും വെണ്ണയും തൈരും മോരും നെയ്യുമെല്ലാം ജന്‍മിക്ക്. തെങ്ങിന്‍ തൈ നട്ടു പരിപാലിക്കുന്നത് ചെറുമന്‍.ഓലയും  കരിക്കും തേങ്ങയുമെല്ലാം ജന്‍മിക്ക്. പൊരിവെയിലത്ത് വയലില്‍ വിളവൊരുക്കുന്നത് ചെറുമന്‍. നിറയുന്നത് ജന്‍മിയുടെ പത്തായം. എന്തിന്, ചെറുമന്‍റെ പെണ്ണിന്‍റെ ആദ്യരാത്രിപോലും ജന്‍മിക്ക് 

ഇന്ന് അവിശ്വസനീയമായിട്ടുള്ള അക്കാലത്താണ് മഹാകവി ചങ്ങമ്പുഴ വാഴക്കുല എഴുതിയത്. മലയപ്പുലയന്‍റെ ദുരനുഭവം അടയാളപ്പെടുത്തിയിട്ട് ഇത് പണമുള്ളോര്‍ നിര്‍മ്മിച്ച നീതിയാണെന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ഹൃദയസ്പര്‍ശിയായ ഒരു സാക്ഷിമൊഴിയായിരുന്നു ആ കവിത.ആശയതീക്ഷ്ണത കൊണ്ടുമാത്രമല്ല, അപൂര്‍വമായ പ്രയോഗചാരുതകൊണ്ടും ആ കവിത ശ്രദ്ധേയമായിരുന്നു. കരിമാടിക്കുട്ടന്‍മാര്‍, ആട്ടിയബാലനില്‍ ഗ്രാമീണകന്യകയ്ക്കുള്ള അനുരാഗാരംഭം,പകലിന്‍റെ കുടല്‍മാലച്ചോര കുടിച്ച സന്ധ്യ, ചൂരപ്പഴം, വാഴകുലച്ചപ്പോള്‍ വന്ന തിരുവോണം, ഇലവിനെ വലയം ചെയ്യുന്ന ലതകള്‍, അസിധാധരത്തില്‍ നിന്നടരുന്ന മുല്ലപ്പൂക്കള്‍, കുതുകത്തിന്‍റെ പച്ചക്കഴുത്ത് ഇങ്ങനെ നിരവധി കല്‍പ്പനകളാലും മധുരിതമാണാ കവിത.

ഈ കവിത ചരിത്രത്തിന്റെ ഭാഗമാകുന്നത്, വ്യവസ്ഥിതി മാറിയതുകൊണ്ടാണ്. കുടികിടപ്പു നിയമം ഉണ്ടായി. കിടപ്പാടങ്ങള്‍ പൊളിച്ച് കളയാനും തീവയ്ക്കാനുമൊക്കെയുള്ള ജന്‍മിയുടെ അഹങ്കാരം അവസാനിച്ചു. സ്വന്തം വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന വാഴയുടെ കുല, നട്ടു വളര്‍ത്തിയവന്നുതന്നെ അനുഭവിക്കാമെന്നായി. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന ചോദ്യം ഉത്ഭവിക്കുമ്പോള്‍ ഈ കവിതയും പിന്നീടുണ്ടായ സമരപ്പകലുകളും ഉത്തരമായി വരും. എണ്‍പത്താറു വര്ഷം മുന്പ് കേരളത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് വാഴക്കുലയെന്ന കവിത വിളിച്ചുപറയുന്നു.

നമ്മുടെ ഭൂതകാലം തീരെ ശോഭനമായിരുന്നില്ല. അഭിമാനകരവും ആയിരുന്നില്ല. ജീവിതശോഭയും അഭിമാനവുമൊക്കെ കയ്യെ ത്തിപ്പിടിക്കാന്‍ കഴിഞ്ഞത് വാഴക്കുലപോലെയുള്ള കവിതകള്‍ ഹൃദയത്തിലേല്‍പ്പിച്ച മുറിവുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ്. വര്‍ത്തമാനകാലത്തെ പ്രതിബിംബിപ്പിക്കുന്ന കവിത ചരിത്രത്തിന്‍റെ തിളങ്ങുന്ന ഒരു അടരായി മാറുകതന്നെചെയ്യും.

Wednesday 27 September 2023

ബ്രാഹ്മണപൂജാരിയുള്ള ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുക

 ബ്രാഹ്മണപൂജാരിയുള്ള ക്ഷേത്രങ്ങള്‍ ബഹിഷ്ക്കരിക്കുക 

--------------------------------------------------------------------------------------------
പിന്നാക്കജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചതുകൊണ്ട് കേരളത്തിലെ നാടോടി വിജ്ഞാനീയത്തിനു നല്ലൊരു സംഭാവനകിട്ടി.ആദ്യമായി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറാന്‍ കഴിഞ്ഞവരില്‍ ആരുടെയോ മനസ്സില്‍ മുളച്ച ഒരു പാട്ടാണത്. ജീവിതപങ്കാളിയോട് പറയുന്ന രീതിയില്‍.

തന്തോയം തന്തോയം  തന്തോയം  മാലേ
തന്തോയം തന്തോയം  തന്തോയം  മാലേ
നമ്മക്കും ചേത്രത്തിപോകാം 
തൈവത്തെ തൊട്ടുതൊയാമേ 
ഇങ്ങനെ ആരംഭിക്കുന്ന ആ പാട്ടില്‍ ക്ഷേത്രത്തില്‍ കണ്ട കാഴ്ചകള്‍ പറയുന്നുണ്ട്.ബ്രാഹ്മണ പൂജാരിയാണ് അവിടെയുള്ളത്. അയാള്‍ വിഗ്രഹത്തെ വലംവയ്ക്കുകയും ശംഖു വിളിക്കുകയും ചന്ദനം നുള്ളി 'എറിയുകയും ചെയ്യുന്നുണ്ട്. 

കക്കയെടുത്തങ്ങൂതണ തമ്പ്രാന്‍ 
ചന്ദനം വാരിയെറിയണ തമ്പ്രാന്‍ 
ഉള്ളിലെ കല്ലില്‍ കറങ്ങണ തമ്പ്രാന്‍ 

ബ്രാഹ്മണപൂജാരിയുടെ ഈ അഭ്യാസങ്ങള്‍ കണ്ട കവി സ്വന്തം അഭിപ്രായം കവിതയില്‍ പ്രതിഫലിപ്പിച്ചു.അതിങ്ങനെയാണ്.

പോറ്റിത്തമ്പ്രാക്കന്‍മാരെല്ലാം 
വെറും പോയന്‍മാരാണെടീ മാലേ

പോയന്‍ എന്ന ദളിത് പദം നമ്പൂരിമലയാളത്തിലേക്ക് മാറ്റിയാല്‍ ഭോഷന്‍. ഈ സാക്ഷിമൊഴിയുണ്ടായിട്ട് പതിറ്റാണ്ടുകള്‍ എത്രകഴിഞ്ഞു! ഇപ്പൊഴും ഒരു മാറ്റവും ഉണ്ടായില്ലല്ലോ. പ്രസിദ്ധ ദൈവശാലകളിലെല്ലാം  പൂജാരിമാര്‍ ഇപ്പൊഴും ബ്രാഹ്മണര്‍ തന്നെ. അവരാണെങ്കിലോ, ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയ കാര്യമൊന്നും കണ്ടില്ലെന്നു നടിച്ച് മനുഷ്യവിരുദ്ധ ദുരാചാരങ്ങള്‍ തുടരുകയാണ്. 

ബ്രാഹ്മണപൂജാരിക്ക് അസുഖം വന്ന് ആശുപത്രിയില്‍ ചെന്നാല്‍ ഡോക്ടര്‍, ചന്ദനം എറിഞ്ഞുകൊടുക്കേണ്ട ദളിതനായാലും ദേഹപരിശോധനയ്ക്ക് കിടന്നുകൊടുക്കും.പക്ഷേ അമ്പലത്തില്‍ വന്നാല്‍ കാര്യം മാറി. എല്ലാ ദുരാചാരങ്ങളുടെയും കലവറയണല്ലോ ക്ഷേത്രം.അവിടെ രാജ്യം ഭരിക്കുന്ന മന്ത്രിയാണെങ്കില്‍ പോലും അയിത്തം പാലിച്ചിരിക്കും. അതാണ് ഉത്കൃഷ്ടമെന്ന് കൊട്ടിഘോഷിക്കപ്പെട്ട സനാതന ധര്മ്മം അവരെ പഠിപ്പിച്ചിട്ടുള്ളത്.

പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട തമിഴ് നാട്ടില്‍ സ്ത്രീകളെ പൂജാരികളായി നിയമിച്ചിട്ടുണ്ട്. രണ്ടു സ്ത്രീകള്‍ ഇതിനകം തമിഴ് നാട്ടില്‍ മുഖ്യമന്ത്രിമാരും ആയിട്ടുണ്ട്. മലയാളനാട് ആണെങ്കിലോ സ്വാമി വിവേകാനന്ദന്‍ ഉത്തരേന്ത്യയെ വിസ്മരിച്ചുകൊണ്ടു നല്കിയ ഭ്രാന്താലയ സര്‍ട്ടിഫിക്കറ്റ് പൊടിതുടച്ചു വയ്ക്കുന്ന തിടുക്കത്തിലുമാണ്. 

പയ്യന്നൂരെ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തില്‍ നടന്നത് ഒറ്റപ്പെട്ടസംഭവമാണോ? അടഞ്ഞ അദ്ധ്യായമെന്ന് ഇരയാക്കപ്പെട്ട മന്ത്രി പറഞ്ഞാലും ആ പുസ്തകം അടയുമോ? ഈ വിഷയത്തില്‍ മന്ത്രിയില്‍ നിന്നുണ്ടായ സംയമനവും അക്ഷോഭ്യതയും തന്ത്രി സമൂഹത്തില്‍ നിന്നും ഉണ്ടായില്ല. അവര്‍ ഒറ്റക്കെട്ടായി അയിത്തം ആചാരമാണെന്ന് പറയുകയാണ്. ഇനിയും ഇത് ആവര്‍ത്തിക്കുമെന്ന് അര്‍ത്ഥം. 

ജാതിയും മതവും ഉപേക്ഷിക്കുകയും അവയുടെ ആചാരങ്ങളൊന്നും അനുസരിക്കാതെ ജീവിക്കുകയും മിശ്രവിവാഹത്തിലൂടെ അയിത്തരാഹിത്യം ജീവിതത്തില്‍ പുലര്‍ത്തുകയും മക്കളുടെ രേഖകളില്‍ ജാതിമാലിന്യം വിതറാ തിരിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. അവര്‍ ജാതിമതാതീതമായ  മനുഷ്യകുടുംബങ്ങള്‍ രൂപപ്പെടുത്തി ജീവിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കും, ജാതിഭ്രാന്തുള്ളവര്‍ ഓരോ ജാതി കല്‍പ്പിച്ചു നല്‍കിട്ടുണ്ട്. ജാതീയമായ ദുരനുഭവങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവപ്പെട്ടിട്ടില്ലാത്ത ആരും കേരളത്തില്‍ ഉണ്ടാവുകയില്ല. 

ആദരണീയനായ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, ജാതിമതരഹിതമായ ഒരു സമൂഹത്തെ അഭിവാദ്യം ചെയ്യുന്ന ആളാണ്. ജില്ലാ കൌണ്‍സില്‍ മുതല്‍ നിയമസഭവരെ എത്തുകയും നിയമസഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുകയും ചെയ്ത ബഹുമാന്യ വ്യക്തിയാണ്. അദ്ദേഹത്തിന് പോലും ജാതി  സംവരണ മണ്ഡലം മാത്രമാണു അനുവദിക്കപ്പെട്ടിട്ടുള്ളത് എന്നതും  ശ്രദ്ധേയമാണ്.ലോകം ശ്രദ്ധിച്ച  കെ.ആര്‍ നാരായണനെ പോലും ജനറല്‍ സീറ്റില്‍ നിന്ന് ജനവിധിതേടാന്‍ അനുവദിച്ചിട്ടില്ല.

മാറ്റിനിര്‍ത്തപ്പെട്ട ജനതയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്, വിവേചന നിര്‍മ്മാര്‍ജനം എന്നതിന്റെ അടിസ്ഥാനത്തില്‍ സന്തോഷമുണ്ടാക്കിയ കാര്യമാണ്. അവര്‍ അവിടെ പോവുകയും കാണിക്ക വഞ്ചിയില്‍ കാശിടുകയും ചെയ്തിട്ടുണ്ട്. ആ സന്തോഷകാലം കഴിഞ്ഞിരിക്കുന്നു. കാരണം ഇത്രയുംകാലം ദൈവവിഗ്രഹങ്ങളെ നോക്കി നേരിട്ടു പ്രാര്‍ഥിച്ചിട്ടും അവരുടെ പ്രശ്നങ്ങള്‍ മാറിക്കിട്ടിയിട്ടില്ല. അതിനാല്‍  ക്ഷേത്രങ്ങളെ ബഹിഷ്ക്കരിക്കേണ്ടതുണ്ട്. ദേവസ്വം മന്ത്രിക്കുപോലും ദുരനുഭവം ഉണ്ടായസ്ഥിതിക്ക്  ബ്രാഹ്മണപൂജാരികള്‍ ഉള്ള ക്ഷേത്രങ്ങള്‍ നിശ്ചയമായും  ബഹിഷ്ക്കരിക്കേണ്ടതാണ്.. അത്തരം ക്ഷേത്രങ്ങളുടെ നടത്തിപ്പിനായി ജനങ്ങളുടെ പണം അനുവദിക്കാതിരിക്കാന്‍ ഏത് പുരോഗമന സര്‍ക്കാരും ശ്രദ്ധിക്കേണ്ടതാണ്.  

Wednesday 13 September 2023

ചന്ദ്രനിലെ ശിവശക്തിയും പരിഷത്തും

 ചന്ദ്രനിലെ ശിവശക്തിയും പരിഷത്തും

----------------------------------------------------------------
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വളരെ ശ്രദ്ധേയമായ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നു. ചന്ദ്രയാന്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയ്ന്‍റ് എന്നു പേരിട്ടത് അനുചിതമാണെന്നും അതിനാല്‍ ആ നാമകരണം പിന്‍വലിക്കണമെന്നുമാണ് പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

ക്ഷേത്രദര്‍ശനം തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിനു ചന്ദ്രയാന്‍ മിഷനുമായി ബന്ധമൊന്നുമില്ലെന്നും തുറന്നു പറഞ്ഞ ബഹിരാകാശ ഗവേഷണകേന്ദ്രം മേധാവി പോലും സര്‍ക്കാരിന് പേരിടാനുള്ള അധികാരമുണ്ടെന്നു സാധൂകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അഭിപ്രായം പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്.

ശാസ്ത്രാവബോധം ഉണ്ടാക്കേണ്ടത് പൌരന്റെ ചുമതലയാണെന്നു രേഖപ്പെടുത്തിയിട്ടുള്ളതും മതേതര സ്വഭാവമുള്ളതുമായ നമ്മുടെ ഭരണഘടനയുടെ ലംഘനമാണ് ശിവശക്തിയെന്ന മതപരമായ പേരെന്നത് ഭരണകൂടം മനപ്പൂര്‍വം മറന്നു. നിയമനിര്‍മ്മാണസഭയിലെ ഭൂരിപക്ഷം, ഭരണകക്ഷിയുടെ വര്‍ഗ്ഗീയതാല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള മനസ്സമ്മതം അല്ലെന്നുള്ള വസ്തുതയും ഭരണകൂടം കണ്ടില്ലെന്നു നടിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറഞ്ഞിരിക്കുന്നത് ഇന്ത്യയിലെ എല്ലാ പുരോഗമന വാദികളുടെയും അഭിപ്രായമാണ്. ബാലറ്റ് പ്രണയമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ പരസ്യമായി പറയാതെ പോയ അഭിപ്രായം.

ബഹിരാകാശത്തിലെ ഇടങ്ങള്‍ക്ക് പേരിടുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച മാനദണ്ഡങ്ങള്‍ ഇന്ത്യ അവഗണിച്ചു.അവിടെ മിത്തുകള്‍ക്ക് ഒരു സ്ഥാനവുമില്ല. ആദ്യമായി  മനുഷ്യനെ ബഹിരാകാശത്തെത്തിച്ച സോവിയറ്റ് യൂണിയനോ മനുഷ്യനെ ചന്ദ്രനിലെത്തിച്ച അമേരിക്കയോ വ്യാളിയടക്കം നിരവധി മിത്തുകളുടെ ആവാസഭൂമിയായ ചൈനയോ ആ വഴിക്കു ആലോചിച്ചില്ല. ഈ രാജ്യങ്ങള്‍ ആദ്യം അവിടെയുള്ള മനുഷ്യരുടെ പട്ടിണിമാറ്റിയിട്ടാണ് ബഹിരാകാശ യാത്രയ്ക്കൊരുങ്ങിയതെന്ന വസ്തുത, അഭിമാനത്തിന്റെ കുപ്പായക്കീശയില്‍ നമുക്ക് മറച്ചു വയ്ക്കാം. എന്നാലും ഈ രാജ്യങ്ങളൊന്നും അവരെത്തിയ ഇടങ്ങള്‍ക്ക് യഹോവമുക്കെന്നോ കര്‍ത്താവുകവലയെന്നോ ഡ്രാഗണ്‍ ജംഗ്ഷനെന്നോ പേരിട്ടില്ല. മിത്തില്ലാഞ്ഞിട്ടല്ല, ശാസ്ത്രബോധമുള്ളതുകൊണ്ടാണ് ആ രാജ്യങ്ങള്‍ അതിനു തുനിയാതിരുന്നത്. മതഭരണഘടനയുള്ള ഏതെങ്കിലും അറേബ്യന്‍ രാജ്യം അവിടെയെത്തിയാലും അവര്‍ അള്ളാഹുമുക്കെന്നൊന്നും പേരിടില്ല. വിശ്വാസങ്ങളെ അവര്‍ ബഹിരാകാശത്ത് ദുര്‍വിനിയോഗം ചെയ്യില്ല. ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നില്‍ നാണം കെടുക മാത്രമാണു ചെയ്തിട്ടുള്ളത്. ശിവശക്തി നാമകരണത്തെ തുടര്‍ന്ന് ചന്ദ്രനെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന് പോലും ഭ്രാന്തവചനങ്ങളുണ്ടായി.

ഇന്ത്യന്‍ ശാസ്ത്രലോകം പുതുതായി വികസിപ്പിച്ചെടുത്ത താമര ഇനത്തിന് സി എസ് ഐ ആര്‍ നമോ 108 എന്നു നാമകരണം ചെയ്തതിനെയും പരിഷത്ത് അപലപിച്ചിട്ടുണ്ട്. പൂവിനെപ്പോലും ഹിന്ദുമത തീവ്രവാദത്തിന്‍റെ അടയാളമാക്കി മാറ്റുന്നത് പ്രാകൃതയുഗത്തിലേക്ക് ഒരു രാജ്യത്തെ അതിന്റെ ഭരണകൂടം നയിക്കുന്നു എന്നതിന്റെ തെളിവാണ്. ഇക്കാര്യങ്ങളില്‍ ബഹിരാകാശത്തേക്കല്ല ഇന്ത്യ കുതിച്ചത്. അധോലോകത്തിലേക്കാണ്.

മനുഷ്യസങ്കല്‍പ്പത്തിലെ മനോഹാരിതകളാണ് മിത്തുകള്‍. അവയെ മതങ്ങള്‍ മനുഷ്യചൂഷണത്തിന് ഉപയോഗിക്കുകയാണ്. വിഷപ്പാമ്പുകള്‍ക്ക് അതിജീവനം അസാധ്യമായ ഹിമാലയത്തിലെ ഒരു കൊടുമുടിയാണ് കൈലാസം. അവിടെ  മൂര്‍ഖനെ കഴുത്തില്‍ ചുറ്റി ഇരിക്കുന്നതായിട്ടാണ് ശിവനെ സങ്കല്‍പ്പിച്ചത്. ഷര്‍ട്ടിനെ കുറിച്ചു ധാരണയില്ലാത്ത കാലത്തെ സങ്കല്‍പ്പമായതിനാല്‍ പരമശിവന് ഇംഗ്ലീഷ് ശൈലിയില്‍ കോളറും മുഴുക്കയ്യുമുള്ള ഷര്‍ട്ടില്ല.പാര്‍വതിയെ പിന്നെവന്നവര്‍ സാരിയും ബ്ലൌസുമൊക്കെ ധരിപ്പിച്ചു. വടക്കേ ഇന്ത്യയില്‍ ഇന്ന് സാര്‍വത്രികമായ ചുരിദാരിന്റെ കണ്ടെത്തലും അന്ന് ഉണ്ടായിരുന്നില്ല. ശിവന്റെ ജാരത്തിയായ ഗംഗയെയും തേങ്ങാപ്പൂളുപോലുള്ള അമ്പിളി- ക്കലയെയും ശിവശീര്‍ഷത്തില്‍ സങ്കല്‍പ്പചക്രവര്‍ത്തിമാര്‍ സ്ഥാപിച്ചു. ശിവസ്തുതികള്‍ ഭാരതീയഭക്തി സാഹിത്യത്തില്‍ പ്രധാനസരണിയായി. അല്ലാതെ ഇതൊന്നും ചരിത്രവസ്തുതകളോ ശാസ്ത്രമുദ്രകളോ അല്ല.

ശാസ്ത്രസമൂഹം നിര്‍വഹിക്കേണ്ട ചുമതലകള്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളാക്കി മാറ്റുന്നത് ഒട്ടും അഭിലഷണീയമെല്ലെന്നും പരിഷത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ചാന്ദ്രപര്യവേഷണത്തിലെ മനുഷ്യരാശിയുടെ  മുന്നേറ്റത്തില്‍  ശാസ്ത്രബോധമുള്ളവരെല്ലാം അഭിമാനിക്കുന്നുണ്ട്. അതോടൊപ്പം അയുക്തികളിലെ അപകടം ചൂണ്ടിക്കാണിച്ച കേരളശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ സത്യസന്ധമായ ഈ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.

Thursday 31 August 2023

മൂന്ന് നഗ്നകവിതകള്‍

മൂന്ന് നഗ്നകവിതകള്‍ 

-----------------------------------

 കവികള്‍ക്ക് സാമൂഹ്യവിമര്‍ശനം നടത്താനുള്ള ഏറ്റവും ശക്തമായ പ്രതലമാണ് നഗ്നകവിതകള്‍. തമ്പുരാന്‍ ഇടവരമ്പില്‍ നിന്നൊന്ന് മാറിനിന്നാലേ മുണ്ടൊന്നു കുടഞ്ഞുടുക്കാന്‍ കഴിയൂ എന്നു ഞണ്ടിനോടെന്ന പോലെ തമ്പുരാനോടു പാടിപ്പറഞ്ഞ കര്‍ഷകത്തൊഴിലാളി പെങ്ങളോളം ഈ വിമര്‍ശന കാവ്യ പദ്ധതിക്കു ചരിത്രമുണ്ട്. ഓലയും എഴുത്താണിയുമൊക്കെ ഉപയോഗിക്കാന്‍ കഴിയുമായിരുന്ന കുഞ്ചന്‍ നമ്പ്യാരില്‍ ഈ നഗ്നമാര്‍ഗ്ഗം അതിവിശാലമായിത്തന്നെ കാണാന്‍ കഴിയും. 

ഇന്ത്യന്‍ ഭാഷകളില്‍ തെലുങ്കിലാണ് ഈ കാവ്യസരണി വിസ്തൃതി പ്രാപിക്കുന്നത്. ശ്രീ ശ്രീയില്‍ മുതല്‍ കൊണ്ടേപ്പുടി നിര്‍മ്മലയില്‍ വരെ ഈ തുറന്ന സമീപനം കാണാം. എന്നാല്‍ തെലുങ്കിലെ  രാഷ്ട്രീയ ദിഗംബരകവിതകളില്‍ നിന്നും മലയാളത്തിലെ തുറന്നകവിതകളെ ഭിന്നമാക്കുന്നത് അതിന്‍റെ വിഷയവൈപുല്യവും ഹ്രസ്വതയുമാണ്. ബയണറ്റ് പോലെയോ വെടിയുണ്ടപോലെയോ ആ ഹ്രസ്വരചനകള്‍ വര്‍ദ്ധിച്ച പ്രഹരശേഷി നേടുന്നുണ്ട്. പുനലൂര്‍ ബാലനിലും അയ്യപ്പപ്പണിക്കരിലും കുഞ്ഞുണ്ണിയിലുമൊക്കെ ഈ രചനാവിശേഷം നമുക്ക് ബോധ്യപ്പെടാം.

അടുത്തകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വളരെയധികം ശ്രദ്ധ നേടിയ ഒന്നിലധികം നഗ്നകവിതകളുണ്ട്.ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് അറുനൂറ്റിനാല്‍പ്പത്താറു ലൈക്കുകള്‍ നേടുകയും മുപ്പത്താറു പേരാല്‍ ഷെയര്‍ ചെയ്യപ്പെടുകയും ഉണ്ടായ പെലയക്കുരിശ് എന്ന കവിതയാണ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. അനില്‍ മുട്ടാര്‍ എന്ന പുതുകവിയാണ് ഈ കവിതയെഴുതിയത്.

അപ്പന്‍ ചത്തപ്പോള്‍ മകള്‍ ജെസി പള്ളിമേടയിലേക്ക് ഓടിച്ചെല്ലുന്നു. ഏ.കെ.ജി കോളനിയിലെ നാലാമത്തെ വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത്.ജെസിയോട് വിവരങള്‍ അന്വേഷിച്ചു മനസ്സിലാക്കിയ അച്ചന്‍ ഇങ്ങനെ അരുളിച്ചെയ്തു. വറീത് പെലേന്‍ മാര്‍ക്കം കൂടിയതല്ലേ, ഈ സെമിത്തേരിയിലല്ല അടക്കേണ്ടത്. വറീതിന്‍റെ ശവം ഇടപ്പള്ളി വ്യാഴാഴ്ച ചന്തയിലേക്കെടുത്ത് കത്തിച്ചു.അതിനു മുന്‍പ് ജെസി അപ്പന്റെ കഴുത്തില്‍ നിന്നും പെലക്കുരിശെടുത്തുമാറ്റി. വിശന്ന വയറുകള്‍ക്ക് പാതിരിമാര്‍ കൊടുത്ത ഉപ്പുമാവിന്‍റെ പൊടിക്ക് മതത്തിന്‍റെ മണമുണ്ടായിരുന്നുവെന്ന് അറിഞ്ഞില്ല എന്നു പറഞ്ഞാണ് കവിത അവസാനിക്കുന്നത്. 

ഹിന്ദുമത ദ്രോഹങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടി ക്രിസ്തുമതം സ്വീകരിച്ച ദളിതര്‍ അനുഭവിച്ച അപമാനവും ദു:ഖവും ഇതിന് മുന്‍പും മലയാളകവിതയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പൊയ്കയില്‍ അപ്പച്ചന്‍റെ ഗീതങ്ങളിലും വയലാര്‍ രാമവര്‍മ്മയുടെ ഇത്താപ്പിരി എന്ന കവിതയിലും നമുക്ക് ഈ  വിഷയം കാണാവുന്നതാണ്. ഇപ്പൊഴും അതുനിലനില്‍ക്കുന്നു എന്നതാണു പെലക്കുരിശ് നമ്മെ ബോധ്യപ്പെടുത്തുന്നത്. മാത്രമല്ല സംഗീതവും വ്യവസ്ഥാപിതമായ താളവും ഉപേക്ഷിച്ചാല്‍ ലഭിക്കുന്ന മൂര്‍ച്ചയും ഈ രചന വിളംബരം ചെയ്യുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് അഞ്ഞൂറ്ററുപത്തിമൂന്ന് ലൈക്കുകള്‍ ഫേസ്ബുക്കില്‍ നേടിയ കവിതയാണ് സി.എസ്.രാജേഷിന്‍റെ കവിയൂര്‍ പൊന്നമ്മ. പേരങ്ങനെയാണെങ്കിലും ഈ കവിത, മലയാളസിനിമയിലെ ആ അഭിനേത്രിയെ കുറിച്ചുള്ളതല്ല. ആ നടി സിനിമയില്‍ ഉപയോഗിക്കാറുള്ള കുലീനമെന്ന് കണക്കാക്കപ്പെട്ടിട്ടുള്ള വസ്ത്രധാരണരീതി ഈ കവിതയിലുണ്ട്. ആ ഡ്രസ്സ് കോഡുള്ള ഒരു മമ്മി   ബസ്സില്‍ കയറിയാല്‍ അവര്‍ക്കായി സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ കോളജ് കാരികള്‍ വരെ റെഡി. എന്നാല്‍ സൂര്യന്‍ കൊണ്ടുനടന്നു പാടത്ത് വളര്‍ത്തിയ അമ്മയുടെ സ്ഥിതിയോ? തൂണേല്‍ പിടി തള്ളേ എന്ന പ്രതികരണമാകും ഉണ്ടാവുക! സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന സമീപന വ്യത്യാസത്തെയാണ് ഈ കവി കവിതയുടെ ചുട്ടുപൊള്ളുന്ന തുറന്ന പ്രതലത്തില്‍ അടയാളപ്പെടുത്തിയത്.

ഫേസ്ബുക്ക് വായനക്കാരാല്‍ സ്വീകരിക്കപ്പെട്ട മറ്റൊരു 
 ദിഗംബര സ്വഭാവമുള്ള കവിതയാണ് നഗ്നാസനസ്ഥന്‍.സതീശന്‍ മോറായിയാണ് കവി. ശരീരമാകെ ചെളിപുരണ്ട് തെരുവില്‍ നടക്കുന്ന ഭ്രാന്താവസ്ഥയിലുള്ള ഒരു മനുഷ്യന് ഒരു തൂവാലപോലും ആരും കൊടുക്കുന്നില്ല. എന്നാല്‍ മേലാകെ ഭസ്മം പുരട്ടിയ ഒരു നഗ്നസന്യാസിയെ കണ്ടപ്പോള്‍ ആളുകള്‍ ഓടിച്ചെന്ന് സാഷ്ടാംഗം പ്രണമിക്കുന്നു! സമൂഹത്തിന്‍റെ കാരുണ്യമില്ലായ്മയും വര്‍ദ്ധിച്ചുവരുന്ന അന്ധവിശ്വാസവും കവി വിഷയമാക്കിയിരിക്കുന്നു.

പുതിയ കവികള്‍ സമൂഹത്തെ കാണുന്നില്ലെന്ന വാദം തെറ്റാണ്. അവര്‍ രോഗാവസ്ഥയിലുള്ള സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Wednesday 16 August 2023

ഗഗനനീലിമയായ് ഗദ്ദര്‍

 ഗഗനനീലിമയായ് ഗദ്ദര്‍

--------------------------------------
ഒടുവില്‍ ഇന്ത്യ കണ്ട ഊര്‍ജ്ജപ്രവാഹിനിയായ വിപ്ലവകവി ഗുമ്മടി
വിറ്റല്‍ റാവു എന്ന ഗദ്ദര്‍ സമാധിസ്ഥനായി. ആള്‍വാളിലെ മഹാബോധി വിദ്യാലയത്തിന്‍റെ തിരുമുറ്റത്ത് നാലു സിമന്‍റ് സ്ലാബുകള്‍ക്കുളില്‍, ആ കണ്ഠം നിശ്ശബ്ദമായി.

ഇന്ത്യ കണ്ട ഏറ്റവും ജനത്തിരക്കുള്ള ശവസംസ്ക്കാര ചടങ്ങ് ശാന്തിനികേതനില്‍ ആയിരുന്നു. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്‍റെ അന്ത്യനിദ്ര. തന്‍റെ മൃതദേഹ സംസ്ക്കരണം എങ്ങനെ വേണമെന്ന് ടാഗോര്‍ വേണ്ടപ്പെട്ടവരോടു പറഞ്ഞിരുന്നു. നിശബ്ദമായിരിക്കണം. വിശ്വകവി രവീന്ദ്രനാഥ ടാഗോര്‍ എന്നൊന്നും ഉറക്കെ വിളിക്കരുത്. വന്ദേമാതരം പോലും വിളിക്കരുത്. പൂര്‍ണ്ണ നിശ്ശബ്ദതയില്‍ ഒടുങ്ങാന്‍ അനുവദിക്കണം. പക്ഷേ അനുയായികള്‍ കവിയുടെ അന്ത്യാഭിലാഷം അനുസരിച്ചില്ല. മരണമുറിയിലേക്ക് അപരിചിതര്‍ ഇരച്ചുകയറി. പിന്നെ നടന്നതെല്ലാം വികാരത്തിന്റെ കൊടിതോരണങ്ങള്‍ ഉയര്‍ത്തിയ രംഗങ്ങള്‍ ആയിരുന്നു. നിരത്തിനിരുവശവുമുള്ള മാളികകളില്‍ നിന്നുപോലും സ്ത്രീകളും  കുഞ്ഞുങ്ങളും ടാഗോറിന്‍റെ ശവമഞ്ചത്തിലേക്ക് പൂക്കളെറിഞ്ഞു.

ഗദ്ദര്‍ ഒരു പഞ്ചായത്ത് മെംബര്‍ പോലും ആയിരുന്നില്ല. പക്ഷേ ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ അന്ത്യശുശ്രൂഷയ്ക്ക് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു തന്നെ നേതൃത്വം നല്കി. പൂക്കളുമായി വന്നവരെ തോളില്‍ തട്ടി ആ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വന്‍ പോലീസ് സംഘത്തിന്‍റെ അന്ത്യാഭിവാദ്യത്തോടെയാണ് ഗദ്ദറിനെ തെലങ്കാന യാത്രയാക്കിയത്.

തെലങ്കാനയിലെ എല്ലാ ചാനലുകളും ഒരു ദിവസം മുഴുവന്‍ ആ വിലാപയാത്ര മറ്റുള്ള ജനങ്ങളില്‍ എത്തിക്കാനായി മാറ്റിവച്ചു. ഒരു മുന്‍ മുഖ്യമന്ത്രിയുടെ വിലാപയാത്രക്കായി മൂന്നു ദിവസം മാറ്റി വച്ച കേരളത്തിലെ ചാനലുകള്‍ തെലങ്കാനയിലെ  ഐതിഹാസികമായ വിലാപയാത്ര കണ്ടതായി ഭാവിച്ചില്ല.

റോഡരികില്‍ ജനങ്ങള്‍ ഗദ്ദറിനെ പോലെ വേഷം കെട്ടിനിന്നു. അമ്മ തെലങ്കാനമു തുടങ്ങിയ അദ്ദേഹത്തിന്റെ പാട്ടുകള്‍  പാടി  അങ്ങനെ ഒറ്റ ദിവസം അസംഖ്യം ഗദ്ദര്‍മാര്‍   തെലങ്കാനയിലെ തെരുവുകളിലുണ്ടായി.

ചെങ്കൊടി പിടിച്ചല്ലാതെ അദ്ദേഹത്തെ ഇന്ത്യകണ്ടിട്ടില്ല.പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍റെ ഹൈദരാബാദ് സമ്മേളനത്തില്‍ വച്ചാണ് ഞാനദേഹത്തെ ആദ്യം നേരിട്ടു കാണുന്നത്. അന്നും ചുവപ്പായിരുന്നു അദ്ദേഹത്തിന്റെ ചുമലില്‍ ഉണ്ടായിരുന്നത്. കേരളത്തില്‍ വരുമ്പോഴും ജാലിയന്‍വാലാ ബാഗില്‍ പോകുമ്പോഴും ചുവപ്പായിരുന്നു ഗദ്ദറിന്‍റെ ഇഷ്ടവര്‍ണ്ണം. പിന്നീട് ആവര്‍ണ്ണം നീലയ്ക്ക് വഴിമാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

ദളിത് ബാല്യകാല പശ്ചാത്തലമുള്ള ഒരാള്‍, നന്നായി പഠിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥിയാവുന്നു. തെലങ്കാനയിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റുകള്‍ പരീക്ഷിച്ചു വേണ്ടെന്ന് വച്ച സായുദ്ധവിപ്ലവത്തില്‍ ആകൃഷ്ടനാവുന്നു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ്. 

സ്വതസിദ്ധമായ വാസനയാല്‍ പാട്ടുകളുണ്ടാക്കി പരമ്പരാഗത രീതിയില്‍ വേഷവും താളവുമിട്ട് തൊണ്ട പൊട്ടിപ്പാടി. സമൂഹം മാറണം എന്ന ആഗ്രഹമായിരുന്നു ആകെയുണ്ടായിരുന്നത്. അധസ്ഥിതന്റെ  പക്ഷമെന്നാല്‍ ഇന്ത്യയിലെവിടെയും ദളിതന്‍റെ പക്ഷം എന്നാണല്ലോ അര്‍ത്ഥം. ഗദ്ദര്‍ പാടി.
" എന്തിനാണീ പറയന്‍റെ ജീവിതം 
ഇരന്നാലുമില്ലൊരുപിടി  ചോറ്
പിന്നെന്തിനാണീ പറയന്‍റെ ജീവിതം?

പുലയനണ്ണാ പറയനണ്ണാ
തോട്ടിയണ്ണാ കുറവനണ്ണാ
ചക്കാലനണ്ണാ ലംബാടിയണ്ണാ
ചെഞ്ചുവണ്ണാ തൂപ്പുകാരന്നണ്ണാ
കുലം കുലം പറഞ്ഞലഞ്ഞു
നോവുതിന്നും കൂലികളേ
തൊള്ള തുറന്നു ഞാന്‍ പാടുന്നു 
കേള്‍ക്കൂ മനംതുറന്നണ്ണന്‍മാരെ .....

അവര്‍ കേട്ടു. പറ്റം പറ്റമായി  ഗദ്ദറിനൊപ്പം അണിനിരന്നു. ഒന്നിച്ചു പാടി. കൂട്ടമായി ആടി. പക്ഷേ അപ്പോഴേക്കും പീപ്പിള്‍സ് വാര്‍ഗ്രൂപ്പിന്‍റെ നേതാവ് കൊണ്ടപ്പള്ളി സീതാരാമയ്യ ആയുധം താഴെവച്ചു കാട്ടിനു പുറത്തുവന്നു. പിന്നെ ആശയസംഘട്ടനങ്ങളുടെ നാളുകളായിരുന്നു. കയ്യില്‍ കിട്ടിയ തോക്കുകളുമായി ഓരോ ഗ്രൂപ്പും പലവഴിക്ക് പിരിഞ്ഞു.

ഗദ്ദറിനും മനംമാറ്റം സംഭവിച്ചു. ആ വിപ്ലവകാരിയുടെ ചിന്തകളില്‍ വര്‍ഗ്ഗസമരത്തെ സംബന്ധിച്ച സംശയങ്ങള്‍ മുളച്ചു. പതുക്കെ പതുക്കെ അംബേദ്ക്കര്‍ വിതാനിച്ച ആകാശനീലിമയിലേക്ക് ആ രാഷ്ട്രീയപ്പാട്ടുകാരന്‍ നീങ്ങാന്‍ തുടങ്ങി. ബുദ്ധചക്രം അടയാളപ്പെടുത്തിയ നീലപ്പതാക ഗദ്ദറിനു തണലായില്ല. ഗദ്ദര്‍ പ്രജാപാര്‍ട്ടി എന്നൊരു വിപ്ലവജന സംഘടനയെക്കുറിച്ച്  ഗദ്ദര്‍ ആലോചിച്ചു.

അതിനിടെയാണ് കഠിനമായ ഹൃദ്രോഗം ഗദ്ദറിനെ ആക്രമിച്ചത്. ശസ്ത്രക്രിയയെ തുടര്ന്ന് ആ തീപ്പന്തം അണഞ്ഞു. ഓരോ തീപ്പൊരിയും അധസ്ഥിതരിലേക്ക് ആളിപ്പടര്‍ന്നു. 

ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിക്കില്ലെന്ന് പ്രഖ്യാപിച്ചത് ഡോ.അംബേദ്ക്കര്‍ ആയിരുന്നു. മുംബൈയില്‍ ബുദ്ധമത ആചാരപ്രകാരമായിരുന്നു അംബേദ്ക്കറിന്റെ ശവസംസ്ക്കാരം നടന്നത്. അംബേദ്ക്കര്‍ സമാധിയെന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. അതുപോലെയായിരുന്നു ഗദ്ദറിന്‍റെയും അവസാനനിമിഷങ്ങള്‍. താടിയും മുടിയും നീക്കി. പൂകൊണ്ടു മൂടി. സമാധിസ്ഥലത്ത് ബുദ്ധന്റെയും അംബേദ്ക്കറിന്റെയും ചിത്രങ്ങള്‍. ബന്ധുക്കളും സ്നേഹിതരുമെല്ലാം അടുത്തുനിന്നു. ഉപ്പും കര്‍പ്പൂരവും നിറച്ച സിമന്‍റ് അറയിലേക്ക് ആ മൃതശരീരം അടക്കപ്പെട്ടു. ബുദ്ധം സംഘം ധര്മ്മം ശരണം ഗഛാമി എന്ന മന്ത്രം ഉയര്‍ന്നു.

അംബേദ്ക്കാര്‍ സമാധിയിലേക്ക് ഇപ്പൊഴും ജനങ്ങള്‍ എത്താറുള്ളതുപോലെ ഇനി ഗദ്ദര്‍ സമാധിയിലേക്കും ജനങ്ങള്‍ ഒഴുകിയെത്തും. അവിടെയിരുന്നവര്‍ ആഗതു ആഗതൂ ആഗതു ഇന്ത സായുധപ്പോരു ആഗതു എന്നു തൊണ്ട പൊട്ടിപ്പാടുമോ?

Wednesday 19 July 2023

നഷ്ടത്തിലോടുന്ന ദൈവാലയങ്ങള്‍

 നഷ്ടത്തിലോടുന്ന  ദൈവാലയങ്ങള്‍ 

---------------------------------------------------------

ലോകത്ത് പലരാജ്യങ്ങളിലും പ്രാര്‍ഥനാലയങ്ങള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പ്രാര്‍ഥനയിലൂടെ മോക്ഷപ്രാപ്തിയെന്ന ആശയം ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും ഉപേക്ഷിച്ചുകഴിഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപുലമായ സ്ഥലസൌകര്യങ്ങളുള്ള പ്രാര്‍ഥനാലയങ്ങള്‍ മറ്റ് പല ആവശ്യങ്ങള്‍ക്കുമായി വാടകയ്ക്ക് കൊടുക്കുകയോ വില്‍ക്കുകയോ ചെയ്യുന്നുണ്ട്.വിയറ്റ്നാം, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേയും സ്ഥിതി വ്യത്യസ്തമല്ല. വിജനമായ ആരാധനാലയങ്ങളുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും മറ്റും മോചിതരായപ്പോള്‍ ആരാധന അവസാനിപ്പിച്ചവരാണ്. പ്രാര്‍ഥന  കൊണ്ട് അര്‍ഥമില്ലെന്നറിയാമെങ്കിലും ഭരണകൂടത്തെ ഭയന്ന് പ്രാര്‍ഥിക്കുന്ന രാജ്യങ്ങളുമുണ്ട്.


ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാരതീയ ദര്‍ശനമാണ് ചാര്‍വാകദര്ശനം. അവര്‍ പറയുന്നതു ഒരു നിമിഷം പോലും പ്രാര്‍ഥിച്ചു പാഴാക്കരുതെന്നാണ്..

അസഭ്യസ്തോത്രങ്ങള്‍ പാടി ആരാധിക്കാനായിട്ട് കൊടുങ്ങല്ലൂരിന് പോകരുതേയെന്ന് ആഹ്വാനം ചെയ്യുന്ന ഒരു കവിതതന്നെ സഹോദരന്‍ അയ്യപ്പന്‍ എഴുതിയിട്ടുണ്ട്. 


കേരളത്തില്‍ പഴയതുപോലെയുള്ള വ്രതാനുഷ്ഠാനങ്ങളും മലകയറാനുള്ള പദയാത്രയുമൊന്നും ഇപ്പോഴില്ല. മൈക്ക് സെറ്റ് വാങ്ങാന്‍ പണമുള്ളവര്‍ അമ്പലം കൂടി തുടങ്ങുമെന്ന വിചിത്രമായ ഒരു രീതിയാണിപ്പോള്‍ ഉള്ളത്. അവിടേക്ക് ഭക്തജനങ്ങള്‍ പല ലക്ഷ്യങ്ങളോടെ എത്തുന്നുണ്ട്. എന്നാല്‍ ഭണ്ഡാരങ്ങള്‍ പഴയതുപോലെ കവിഞ്ഞൊഴുകുന്നില്ല. അമ്പലപ്രമാണിമാരുടെ ധനമോഹം സഫലീകരിക്കുന്നു ണ്ടെങ്കിലും അതിമോഹം നടക്കുന്നില്ല. ആ രീതിയില്‍ വിവേകമുള്ള ഒരു സമൂഹമായി നമ്മള്‍ ക്രമേണ മാറുന്നുണ്ട്.


എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഒരു സങ്കടം ഭക്തജനങ്ങളുടെ സംഭാവന എല്ലാ ക്ഷേത്രങ്ങളിലും സമൃദ്ധമായി കിട്ടുന്നില്ല എന്നാണ്.ആയിരത്തിലധികം ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളത്.ഇടതുപക്ഷ ഭരണകൂടം ഉണ്ടാകുമ്പോള്‍ സാമ്പത്തിക കാര്യങ്ങളൊക്കെ സത്യസന്ധമായും ശ്രദ്ധയോടെയും നടക്കാറാണ് പതിവ്. ഭക്തിപ്രകടനമൊന്നും നടത്താത്ത ദേവസ്വം ചുമതലയുള്ള മന്ത്രിമാര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തനങ്ങള്‍ .നിരീക്ഷിക്കാറുമുണ്ട്..അതിനാല്‍ ഇപ്പോഴത്തെ ഭരണസമിതി പറയുന്ന കാര്യങ്ങള്‍ നമ്മള്‍ വിശ്വാസത്തിലെടുക്കേണ്ടതാണ്. 


ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളെന്ന വരുമാന സ്രോതസ്സുകളില്‍നിന്നു വളരെ കുറച്ചു സമ്പത്തുമാത്രമേ ലഭിക്കുന്നുള്ളൂ. ശബരിമല, ചെട്ടികുളങ്ങര,മലയാലപ്പുഴ, ഏറ്റുമാന്നൂര്‍, കൊട്ടാരക്കര, വൈക്കം,തിരുവല്ലം,വര്‍ക്കല,തൃക്കടവൂര്‍ തുടങ്ങിയ ഏതാനും മോക്ഷോത്പന്നശാലകളില്‍ നിന്നുമാത്രമേ കഴിഞ്ഞു കൂടാനുള്ള വരുമാനം കിട്ടുന്നുള്ളൂ. മറ്റുക്ഷേത്രങ്ങളെല്ലാം നഷ്ടത്തിലാണോടുന്നത്.


ശബരിമലയില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് ദേവസ്വം ബോര്‍ഡിലെ എല്ലാ ജീവനക്കാരുടെയും ശമ്പളവും മറ്റും നല്‍കുന്നത്. ആ തുറന്നു പറച്ചില്‍ നന്നായി. ശബരിമലയിലെ കാശെടുത്താണ് റോഡും പാലവും പണിയുന്നതെന്നുപോലും പ്രചരിപ്പിക്കപ്പെടുന്ന നാടാണിത്. നഷ്ടത്തിലോടുന്ന വിദ്യാലയങ്ങള്‍ പൂട്ടാന്‍ ഒരിക്കല്‍ അന്നത്തെ സര്ക്കാര്‍ പട്ടിക തയ്യാറാക്കിയിരുന്നു. അന്നാണ് സ്ക്കൂള്‍ബാര്‍ എന്ന കവിതയുണ്ടായത്. ഇവിടെ ക്ഷേത്രങ്ങള്‍ പൂട്ടുന്നില്ല.പകരം ഭാഗ്യാന്വേഷികളായ പാവങ്ങളെ പ്രലോഭിപ്പിക്കാനായി കാര്യസിദ്ധിപൂജ തുടങ്ങിയ പൂജകളും പ്രാകൃത ഹിന്ദുമതാചാരമായ ഹോമങ്ങളും ആകര്‍ഷകമായ വഴിപാടുകളും മറ്റും നടത്തുമത്രേ. 


വിദ്യാലയങ്ങള്‍ പോലെയല്ല ആരാധനാലയങ്ങള്‍. ലാഭകരമല്ലെങ്കില്‍ പൂട്ടിയാലും ഒരു കുഴപ്പവുമില്ല. പ്രശ്നം ഭക്ത അജഗണങ്ങളുടെ വേഷമിട്ട് മതരാഷ്ട്രീയ ചെന്നായ്ക്കള്‍ ഏറ്റെടുക്കാന്‍ വരുമെന്നതാണ്. ആരാധനാലയങ്ങള്‍ക്ക് പരിധിയും നിയന്ത്രണവും ഏര്‍പ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്നമാണിത്. നഷ്ടത്തിലോടുന്ന  ആരാധനാലയങ്ങള്‍ ക്രമേണ വിദ്യാലയങ്ങളാക്കി മാറ്റാവുന്നതാണ്. നാരായണഗുരു പറഞ്ഞതും അതാണല്ലോ.



Wednesday 5 July 2023

മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികള്‍

 മഴ പെയ്യിക്കാനുള്ള പ്രാകൃതരീതികള്‍ 

---------------------------------------------------------------
മനുഷ്യനു കൃഷി അത്യാവശ്യമാണ്. കൃഷിക്ക് മഴയും അത്യാവശ്യമാണ്. നെല്ല് ഗോതമ്പ് ചോളം തുടങ്ങി വിശാലമായ പാടശേഖരങ്ങളില്‍ കൃഷി ചെയ്യുന്നകര്‍ഷകന്‍ ഭൂമിയെ എന്നപോലെ ആകാശത്തെയും നിരീക്ഷിക്കും. കാര്‍മേഘങ്ങളെ കാളിദാസകൃതിയിലെന്നപോലെ പ്രതീക്ഷിക്കും.

മഴപെയ്തില്ലെങ്കിലോ പിന്നെ മന്ത്രവാദവും പൂജയുമൊക്കെ ആരംഭിക്കുകയായി. വരുണനാണ് മഴയുടെയും കടലടക്കമുള്ള വന്‍ ജലസംഭരണികളുടെയും ഉടമസ്ഥന്‍. അദ്ദേഹത്തെ പ്രീണിപ്പിച്ചാല്‍ മഴ പെയ്യും എന്നാണ് പഴമക്കാരുടെ ധാരണ.എന്നാല്‍ വരുണനെയും ഇന്ദ്രനെയുമൊക്കെ പ്രീണിപ്പിക്കാനായി യാഗമൊന്നും നടത്താതെ ആയുധമുപയോഗിച്ച് അമ്പാടിയിലെ വരള്‍ച്ചയ്ക്ക് പരിഹാരം കണ്ട ബലരാമകഥയുമുണ്ട്. ജലസേചനം എന്ന കവിതയില്‍ മഹാകവി വൈലോപ്പിള്ളി അതാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

പ്രകൃതി സമ്പത്തിന്റെ അധിപന്‍മാരായ ദൈവങ്ങള്‍ പരസ്പരം പിണങ്ങിയതിനാല്‍ അമ്പാടിയില്‍ മഴയുണ്ടായില്ല. ദ്വാരകയില്‍ നിന്നും വന്ന ബലഭദ്രനോട് ഗോപജനത പരാതിപറഞ്ഞു. പശുക്കള്‍ അംബേയെന്ന് വിളിക്കുന്നത്, കിടാവിനു പോലും കുടിക്കാനുള്ള പാല്‍ ചുരത്താന്‍ കഴിയാത്തതിലുള്ള ആവലാതിയാണ്. പശുവിന് തിന്നാന്‍ പുല്ലില്ല. കുഞ്ഞിക്കുരുവികളുടെ പാരവശ്യം പാടത്തു മാറ്റൊലിക്കൊള്ളുകയാണ്.എന്തുപരിഹാരം? ബലരാമന്‍ സ്മോളു കഴിച്ചുകൊണ്ട്  ചിന്തിച്ചു. കുമിളപോലെ പരിഹാരമാര്‍ഗ്ഗം പൊന്തിവന്നു.അമ്പാടിയിലൂടെ ഒഴുകാന്‍  കാളിന്ദിയോട് പോയിപ്പറഞ്ഞു. കള്ളിന്‍റെ തികട്ടലല്ലേ, കാളിന്ദി കണക്കാക്കിയില്ല. അദ്ദേഹം കലപ്പകൊണ്ടുവന്ന് കാളിന്ദിയെ അമ്പാടിയിലൂടെ വലിച്ചിഴച്ചു. കുറച്ചു നാളുകള്‍ക്കകം ഗോവര്‍ദ്ധനത്താഴ്വരയിലെ  ജീവിതം പച്ചപിടിച്ചു.

ബലഭദ്രനെപ്പോലുള്ള വി ഐ പികളെ എല്ലാര്‍ക്കും കിട്ടില്ലല്ലോ. അവര്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ആലോചിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രാമീണര്‍ പരിഹാരം കണ്ടത്, അര്‍ദ്ധരാത്രിയില്‍ നഗ്നരായ സ്ത്രീകളെക്കൊണ്ട് പാടം ഉഴുതുമറിക്കണം എന്നാണ്. മറ്റ് ചില പ്രദേശങ്ങളില്‍ തവളകളെ കല്ല്യാണം കഴിപ്പിച്ചു. മധുവിധുവിന്റെ ആഹ്ളാദത്തില്‍ തവളകള്‍ ആനന്ദത്താല്‍ കരയുകയും ആ കരച്ചില്‍ മഴയ്ക്ക് കാരണമാവുകയും ചെയ്യുമെന്നു അവര്‍ കരുതി.
ഇ.വി.രാമസ്വാമിയുടെ ജന്മനാടായ തമിഴകത്ത് മന്ത്രവും തന്ത്രവുമെല്ലാം കളയുകയും മേഘങ്ങളില്‍ രാസവസ്തുക്കള്‍ വിതറി മഴപെയ്യിക്കുകയും ചെയ്തു.

ഏറ്റവും ചെലവേറിയ വരള്‍ച്ചാദുരിതനിവാരണ പദ്ധതിയാണ് യാഗം. ലക്ഷങ്ങളോ കോടികളോ ഒക്കെയാണ് ഒരു യാഗത്തിനായി ചെലവാക്കേണ്ടി വരുന്നത്. യാഗാവസാനം മഴപെയ്യുമത്രേ. മഴ പെയ്യാന്‍ സാധ്യതയുള്ള കേരളം വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളാണ്  അടിസ്ഥാനരഹിതമായ ഈ പദ്ധതിക്കു തെരഞ്ഞെടുക്കാറുള്ളത്. മഴ പെയ്യാനായി രാജസ്ഥാനിലാരും യാഗം നടത്താറില്ല.

മഴ പെയ്യിക്കാനായി പ്രബുദ്ധകേരളത്തിലെ പ്രബുദ്ധപാലക്കാട്ടെ പ്രബുദ്ധകോട്ടായിയില്‍ നടന്ന ഒരു പ്രകടനമാണ് ഈയിടെ പൊട്ടിച്ചിരിപ്പിച്ചത്. അതെ, പ്രസിദ്ധരായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ഗുരു കുഞ്ചുക്കുറുപ്പിന്‍റെയും കവി രാജിടീച്ചറുടെയും മറ്റും സ്വന്തം നാട്ടില്‍. ഇടതുഭരണമുള്ള പഞ്ചായത്തിലാണ് ഫോക് ലോറില്‍ പെടുത്തേണ്ടുന്ന രസകരമായ ഈ സംഭവം നടന്നത്. വൈക്കോലും കമ്പും കൊണ്ട് ഒരു മനുഷ്യരൂപം കെട്ടിയുണ്ടാക്കി വസ്ത്രങ്ങളണിയിക്കുക. അത് കൊടുംപാപിയാണ്. കൊടുംപാപിയെ ഒരു ശവമഞ്ചത്തില്‍ കിടത്തി. നാട്ടുകാര്‍ നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് ആ ശവമഞ്ചം പ്രദേശമാകെ വലിച്ചുകൊണ്ടു നടന്നു. സ്ത്രീവേഷം കെട്ടിയ ഒരാളാണ് ഈ വിലാപയാത്രയ്ക്ക് നേതൃത്വം നല്കിയത്. കുറേ ആളുകള്‍ കൂട്ടനിലവിളിയുമായി ഒപ്പം നടന്നു.ഉപ്പിലി,അയറോട്, കരിയങ്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള മൂന്നു പാടശേഖരസമിതിക്കാരാണ് ഇത് സംഘടിപ്പിച്ചത്. രണ്ടു ദിവസം കൊടുംപാപിയെ വലിച്ചിഴച്ച് നടന്നു.മൂന്നാം ദിവസം ചേന്നങ്കാട് വച്ച് കത്തിച്ചു. തുടര്ന്ന് ഗംഭീരമായ സദ്യയും നടത്തി.

കൊടുംപാപിദഹനം മഴപെയ്യാന്‍ കാരണമായില്ലെങ്കിലും കേരളത്തിന്‍റെ ഫോക് ലോര്‍ പുസ്തകത്തിലേക്ക് ഒരു അദ്ധ്യായം സംഭാവനചെയ്യാന്‍ ഇതിന് കഴിഞ്ഞു. ചെയ്തവര്‍ക്ക് ഇത് ഫോക് ലോര്‍ ആണെന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ലെന്നെയുള്ളൂ. പൊറാട്ട് നാടകവും കൊങ്ങന്‍ പടയും കണ്യാര്‍ കളിയും വേലയും കാളയും ശിങ്കാരിയും ഒക്കെ ഫോക് ലോര്‍ ആണെങ്കില്‍ ഇതും ഫോക് ലോറില്‍ പെടും.

പക്ഷേ പ്രശ്നം അതല്ല. പാടശേഖരസമിതിക്കാര്‍, മഴപെയ്യുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ഈ ശവഘോഷയാത്ര നടത്തിയത്! അ വിശ്വാസത്തെയാണ് പ്രബുദ്ധകേരളം അന്ധവിശ്വാസമെന്ന് വിളിക്കുന്നത്. അത്തരം അബദ്ധധാരണകളെയാണ് ആലത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ബ്രഹ്മാനന്ദശിവയോഗിയും നിര്‍മ്മലാനന്ദ യോഗിയും മറ്റും  തളിപ്പറഞ്ഞതെന്നും നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.


Wednesday 21 June 2023

പുതുജീവിതത്തിന് മതം വേണ്ട

 പുതുജീവിതത്തിന് മതം വേണ്ട 

---------------------------------------------------
ഈ വര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം സന്തോഷത്തോടെയാണ് കടന്നു പോയത്. ഓ എന്‍ വി പുരസ്ക്കാര ജേതാവ് യുവകവി അരുണ്‍ കുമാര്‍ അന്നൂര്‍ അടക്കം ധാരാളം പേര്‍ സ്വന്തം മക്കളെ ജാതിയും മതവും രേഖപ്പെടുത്താതെ സ്ക്കൂളില്‍ ചേര്‍ത്തു. ജാതിയും മതവുമില്ലാതെ സ്കൂളില്‍ പ്രവേശിച്ച പേരക്കുട്ടികളോടൊപ്പം കരിങ്ങന്നൂര്‍ ഗവ.യു.പി സ്ക്കൂളില്‍ ഞാനും പോയിരുന്നു. സര്ക്കാര്‍ സ്ക്കൂളിലേക്ക് വരുന്ന കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷത്തിന്റെ നറുംപൂക്കള്‍ വിടര്‍ന്നുനിന്ന പ്രഭാതമായിരുന്നു അത്.

സ്ക്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍  ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്ന സര്ക്കാര്‍ ഉത്തരവ് സ്ക്കൂള്‍ അധികൃതര്‍ തന്നെ ഇത്രയും കാലം മറച്ചു വയ്ക്കുകയായിരുന്നു. ആദിവാസിമേഖലയില്‍, കുട്ടികളുടെ മതം ഹിന്ദുമതമെന്ന് രേഖപ്പെടുത്തുന്നത് അദ്ധ്യാപകര്‍ തന്നെയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള അറിവുകള്‍, രേഖകളില്‍ നിന്നും ജാതിയും മതവും ഒഴിവാക്കുവാനുള്ള ബോധവല്‍ക്കരണത്തിന് കാരണമായി. അച്ചടിമാധ്യമങ്ങള്‍.അധികവും ഉടമസ്ഥരുടെ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവയാകയാല്‍ മതാതീത മനുഷ്യജീവിതത്തെ അവര്‍ തമസ്ക്കരിച്ചു.

മുതിര്‍ന്നവരില്‍ നിന്നാണ് ജാതിമത വൈറസ്സുകള്‍ കുട്ടികളിലേക്ക് വ്യാപിക്കുന്നത്. കുഞ്ഞുങ്ങള്‍ നിരപരാധികളും നിഷ്ക്കളങ്കരുമാണ്. അടുത്തിരുന്നു പഠിക്കുന്ന കൂട്ടുകാരുടെ ജാതിയും മതവുമൊന്നും കുഞ്ഞുങ്ങള്‍ അന്വേഷിക്കുകയോ പരിഗണിക്കുകയോ ഇല്ല. മത ചിഹ്നങ്ങളണിഞ്ഞു ക്ലാസ്സിലെത്തുന്ന അദ്ധ്യാപകരിലാണ് വിഭാഗീയതയുടെ ആദ്യപാഠങ്ങള്‍ കുട്ടികള്‍ കാണുന്നത്. ഈശ്വരപ്രാര്‍ഥനയെന്ന യുക്തിരഹിതവും ശാസ്ത്ര വിരുദ്ധവുമായ ഗാനാലാപനത്തിലൂടെ മതബോധത്തിന്റെ വിനാശവിത്തുകള്‍ വിതയ്ക്കപ്പെടുന്നു. ദൈവകേന്ദ്രീകൃതമല്ല പ്രപഞ്ചവും ജീവിതവുമെന്നിരിക്കെ ഇന്ന് കേള്‍ക്കുന്ന പ്രാര്‍ഥനകള്‍ക്ക് പകരം കേരളത്തെയോ മലയാളത്തെയോ സ്നേഹത്തെയോ  പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം ആലപിക്കുന്നത് നന്നായിരിക്കും. 

പ്രതിജ്ഞ ചൊല്ലുമ്പോള്‍ ഹിന്ദി കടന്നുവരുന്നു എന്നുള്ളത് പുതിയ വ്യതിയാനമാണ്. ഇംഗ്ലീഷിന്‍റെ ആധിക്യം മലയാളിയുടെ മാതൃഭാഷയെ പിന്നോട്ടടിച്ചെങ്കില്‍ പുതിയ ഭീഷണിയാണ് ഹിന്ദി. പുലിയെയും നായരെയും ഒന്നിച്ചു തിന്നാന്‍ നാവുവളര്‍ന്ന അമ്മച്ചിയായി അധികാരത്തിന്റെ ഹിന്ദി പല്ലിളിക്കുകയാണ്. ഇത്തരം  ഉത്തരവുകള്‍ നിര്‍ബ്ബന്ധമായി നടപ്പിലാക്കുന്നതിനാല്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഭാഷാസ്നേഹികള്‍ക്ക് ഇല്ലെന്നു വന്നിരിക്കുന്നു.

മതാതീത മനുഷ്യജീവിതമെന്ന ഉദാത്തഭാവനയെ സാക്ഷാത്ക്കരിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഉത്തരവ് കൂടി ഉണ്ടായിരിക്കുന്നു. അത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരോട് മതം ഏതെന്നു ചോദിക്കരുതെന്നുള്ളതാണ്.

മുസ്ലിം വ്യക്തിനിയമം, പിതാവിന്റെ സ്വത്ത് പൂര്‍ണ്ണമായും പെണ്‍ മക്കള്‍ക്കു നല്കാന്‍ അനുവദിക്കാത്തതിനാല്‍ മതനിയമനുസരിച്ച് വിവാഹിതരായ പലരും ഇന്ത്യയുടെ സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചു വീണ്ടും വിവാഹിതരാവുകയാണ്.കാസര്‍ക്കോട്ടെ ഷുക്കൂര്‍ വക്കീലും സഹധര്‍മ്മിണിയുമാണ് അടുത്തകാലത്ത് ഇക്കാര്യത്തില്‍ മാതൃകയായത്. പലരും ഇപ്പോള്‍ ആ മാതൃക പിന്‍തുടരുന്നുണ്ട്. പുതിയ ഉത്തരവനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചെല്ലുന്നവരുടെ മതം അന്വേഷിക്കാനേ പാടില്ല

പി ആര്‍ ലാലന്‍ അയിഷ എന്നിവരുടെ വിവാഹം കൊച്ചിനഗരസഭ രജിസ്റ്റര്‍ ചെയ്തുകൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അഭിമാനികളായ അവര്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തു.. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്ക്കാര്‍ ഉത്തരവ് ഉണ്ടായിരിക്കുന്നത്. മതം ചോദിക്കുന്ന രജിസ്ട്രാര്‍മാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും സര്ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.

ഇനി ഇത് ജീവിതത്തില്‍ പകര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ക്ക് ആണ്. ജനങ്ങള്‍ അത് പ്രയോജനപ്പെടുത്തും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

Tuesday 6 June 2023

ടൊര്‍ണാഡോ എന്ന വാക്കിന്റെ അര്ത്ഥം

 ടൊര്‍ണാഡോ എന്ന വാക്കിന്റെ അര്ത്ഥം 

-------------------------------------------------------------------
ബ്രീസ്,വിന്‍ഡ്,സ്റ്റോം,ടെംപസ്റ്റ് തുടങ്ങിയ കാറ്റുപോയ പാവം പദങ്ങളെ താലോലിച്ചു നടന്ന നമ്മള്‍ക്ക് ടൊര്‍ണാഡോ എന്ന അപരിചിതപദം നല്കിയത് പെരുമണ്‍ തീവണ്ടി ദുരന്തത്തെ കുറിച്ചുള്ള അന്വേഷണമാണ്. അന്വേഷണറിപ്പോര്‍ട്ടില്‍ അപകടകാരണം എന്താണെന്ന് പറഞ്ഞിരുന്നു.അതാണ് ടൊര്‍ണാഡോ.

ആര്‍ക്കും ഒന്നും മനസ്സിലായില്ല. ജനങ്ങള്‍ നിഘണ്ടു പൊടിതട്ടിയെടുത്തു പരിശോധിച്ചു. പ്രചണ്ഡമാരുതന്‍. ചുഴലിക്കാറ്റ്.

ബംഗളൂരുവില്‍ നിന്നും വന്ന  ഐലന്‍ഡ് എക്സ്പ്രസ്സ് അഷ്ടമുടിക്കായലിലെ പെരുമണ്‍ പാലത്തിലെത്തിയപ്പോള്‍ ഒരു പ്രചണ്ഡമാരുതന്‍ ഉണ്ടായി. തീവണ്ടി കായലിലേക്ക് ചുഴറ്റിയെറിഞ്ഞു. .നൂറ്റഞ്ചു പേര്‍ മുങ്ങിമരിച്ചു. ഇങ്ങനെയൊരു ചുഴലിക്കാറ്റ് വീശിയതായി കായലോരത്തെ കറുകപ്പുല്ലുകളോ ഇളം കാറ്റിലും ഇളകിയാടാറുള്ള തെങ്ങോലത്തുമ്പുകളോ കായലിലെ ചെറുതിരമാലകളോ നെത്തോലിക്കുഞ്ഞുങ്ങളോ അറിഞ്ഞില്ല.

കായലില്‍ ചെറുവള്ളങ്ങളില്‍ മീന്‍ പിടിച്ചുനിന്നവര്‍ ചുഴലിക്കാറ്റ് വീശിയതറിഞ്ഞില്ലെങ്കിലും തീവണ്ടി മറിയുന്നത് കണ്ടു. അവിടേക്കു പാഞ്ഞു. കഴിയുംവിധം യാത്രക്കാരെ രക്ഷിച്ചു. അടുത്ത രണ്ടുമൂന്നു ദിവസങ്ങള്‍ ഉറ്റവരുടെ ഓമല്‍ശരീരങ്ങള്‍ അന്വേഷിക്കുകയായിരുന്നു  ബന്ധുക്കള്‍.

പെരുമണ്‍ കായലിലെ പാലത്തില്‍ അന്ന് അറ്റകുറ്റപ്പണി നടക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ശാസ്താംകോട്ടയില്‍ അവസാനമായി നിറുത്തിയ വണ്ടിയുടെ വേഗതയെകുറിച്ചും യാത്രികര്‍ പറഞ്ഞു. മൃതശരീരങ്ങള്‍, കുളിച്ച പാടേ ഉറങ്ങിയവരെപ്പോലെ കൊല്ലം ജില്ലാ ആശുപത്രിയുടെ വരാന്തയില്‍ നിരന്നു കിടന്നു. മരിച്ചവരുടെ ബന്ധുക്കള്‍ കായലിലേക്ക് പൂക്കള്‍ എറിഞ്ഞു. കഷ്ടിച്ച്  രക്ഷപ്പെട്ടവര്‍ മരിച്ചവരെ പോലെ ജീവിച്ചു. തീവണ്ടി മറിയാനുള്ള കാരണം അറിയാന്‍ കാത്തിരുന്നവരെ പമ്പരവിഡ്ഢികളാക്കിക്കൊണ്ടാണ് ടൊര്‍ണാഡോ  എന്ന പ്രചണ്ഡമാരുതന്‍ അവതരിച്ചതു.

അന്വേഷണങ്ങള്‍ അര്‍ഥശൂന്യമാകുന്നതിന്റെ ഉദാഹരണമായിരുന്നു ടൊര്‍ണാഡോക്കഥ. ഒഡീഷയിലെ തീവണ്ടിയപകടം തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. . ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനത്യാഗം നടത്തണമെങ്കില്‍ ഹൃദയത്തില്‍ കണ്ണീര്‍ നിറയുന്ന രാഷ്ട്രീയ നേതൃത്വം ഉണ്ടാകണം. അങ്ങനെയുണ്ടാകാന്‍ ഇത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കാലമൊന്നുമല്ലല്ലോ.

ഭരണകൂടത്തിനു മതഭ്രാന്തു പിടിക്കാത്തകാലത്താണ് ടൊര്‍ണാഡോ അവതരിച്ചതെങ്കില്‍ ഇക്കാലത്ത് എന്തെല്ലാം സംഭവിക്കാം! തീവണ്ടികളുടെ യാത്രകളെല്ലാം രാഹുകാലത്തിന് ശേഷം ആക്കിയേക്കാം. സിഗ്നലിന്റെ ചുമതല ജ്യോത്സ്യന്മാരെ ഏല്‍പ്പിച്ചേക്കാം.റയില്‍വേ സ്റ്റേഷനുകളില്‍ ഗണപതിപൂജയും ഹോമവും നടത്തിയേക്കാം.തീവണ്ടി പുറപ്പെടുന്നതിന് മുന്‍പ് അര്‍ദ്ധനഗ്ന സന്യാസിമാരുടെ ആശീര്‍വാദ പൂജ സംഘടിപ്പിച്ചേക്കാം. കുളിക്കാതെ വണ്ടിയില്‍ കയറുന്നവരെ ഇറക്കിവിട്ടേക്കാം. 

സങ്കടത്തില്‍ നിന്നാണ് ഈ ചിന്തയുണ്ടാകുന്നത്.
മുന്നൂറോളം പാവങ്ങളുടെ മരണത്തിന് ആര് മറുപടിപറയും?രക്ഷാകവചം ശിക്ഷാകവചമായി എന്നു മനസ്സിലായിക്കഴിഞ്ഞു.
ഇനി എന്തുചെയ്യും?

മകന്‍റെ മൃതശരീരം അന്വേഷിക്കുന്ന അച്ഛന്‍. അച്ഛനെ അന്വേഷിക്കുന്ന മക്കള്‍. പ്രിയതമനെ അന്വേഷിക്കുന്ന സ്ത്രീകള്‍.
പ്രേയസിയുടെ നിശ്ചലശരീരം തേടുന്ന പുരുഷന്മാര്‍. അമ്മമാരെ തേടുന്ന മക്കള്‍. അവരുടെ നിലവിളി അവസാനിക്കുന്നില്ല. മൃതശരീരങ്ങളധികവും തിരിച്ചറിഞ്ഞിട്ടില്ല. 

അപകടത്തില്‍ പെട്ട വണ്ടികള്‍ക്ക് എന്തൊരു വേഗതയായിരുന്നു! മരണത്തിലേക്കുള്ള യാത്രയ്ക്കും എന്തൊരു വേഗതയായിരുന്നു.
വേഗത മരണസംഖ്യ വര്‍ധിപ്പിച്ചു എന്നു വായിക്കുമ്പോള്‍ മറ്റൊരു ചിന്തകൂടി ഉയരുന്നുണ്ട്. കാസര്‍കോട് നിന്നും നാലുമണിക്കൂര്‍ കൊണ്ട് നമുക്ക് തിരുവനന്തപുരത്ത് എത്തണോ? അല്പ്പം സമാധാനത്തോടെ പോയാല്‍ പോരേ?


Tuesday 23 May 2023

തിരുമുറിവുമായി കക്കുകളി

 തിരുമുറിവുമായി കക്കുകളി 

-----------------------------------------------
ഒടുവില്‍ കക്കുകളിയെന്ന നാടകം താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ ആലപ്പുഴയിലെ നെയ്തല്‍ നാടകസംഘം തീരുമാനിച്ചിരിക്കുന്നു.ക്രിസ്തു അടക്കമുള്ള രക്തസാക്ഷികളെ ആക്ഷേപിച്ച പൌരോഹിത്യത്തിനും താല്‍ക്കാലികമായി ആഹ്ളാദിക്കാം. ഈ താല്‍ക്കാലിക പിന്മാറ്റം അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കാം. അത് കഴിഞ്ഞു കളിയ്ക്കാന്‍ മുതിര്‍ന്നാല്‍ കോടതിവിധി മുഖേനയോ ഒരു പ്രസിദ്ധനായ  ക്രിസ്തുമതദാസനെ നാടകം കാണിപ്പിച്ച് അവതരണം എന്നേക്കുമായി തടയുകയോ ചെയ്യാം..എന്തായാലും മത വന്‍മതിലിനുള്ളിലെ ജീവിതം കുറെ മലയാളികളെയെങ്കിലും  ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതില്‍ നാടകസംഘത്തിന് അഭിമാനിക്കാം

കക്കുകളി ഫ്രാന്‍സിസ് നൊറോണയുടെ ഒരു കഥയാണ്. തൊട്ടപ്പന്‍ എന്ന പുസ്തകത്തിലുള്ളത്. ക്രിസ്തുമത സ്ഥാപനങ്ങളിലെ പുഴുക്കുത്തുകളെക്കുറിച്ചും സമൂഹത്തിലെ ദാരിദ്ര്യഅവസ്ഥയെ കുറിച്ചും  സംസാരിക്കുന്ന ആ കഥ കെ.ബി.അജയകുമാര്‍ നാടകമാക്കുകയും ജോബ് മഠത്തിലിന്‍റെ സംവിധാനത്തില്‍ ഇരുപതോളം വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ദൈനം ദിന സജീവപ്രവര്‍ത്തനമുള്ള ആലപ്പുഴ പറവൂര്‍ പബ്ലിക് ലൈബ്രറിയുടെ നെയ്തല്‍ നാടക സംഘമാണ് അവതരിപ്പിച്ചത്.

തൃശൂരെ നാടകോത്സവത്തിനടക്കം ഈ നാടകം കളിച്ചു. അതിനു മുന്‍പു തന്നെ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ കുട്ടികള്‍ ഈ നാടകം അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.

ഒരു പാവപ്പെട്ട കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണ് നതാലിയ. കമ്മ്യൂണിസ്റ്റ് കാരനായ പിതാവ് മരണമടഞ്ഞു. കുടുംബം നിത്യ ദാരിദ്ര്യത്തിലായി. ആഹാരത്തിന് പോലും മാര്‍ഗമില്ലാതായപ്പോള്‍ അമ്മ നതാലിയയെ കന്യാസ്ത്രീമഠത്തില്‍ ചേര്‍ക്കുന്നു. അവിടെയുണ്ടായ പീഡാനുഭവങ്ങളാണ് പിന്നെ നാടകത്തിലുള്ളത്. പ്രാചീനകലാരൂപമായ ചവിട്ട് നാടകത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അതിമനോഹരമായാണ് നാടകം അവതരിപ്പിച്ചത്. ഈ നാടകം കണ്ടവരുടെ മനസ്സിലേക്ക് സിസ്റ്റര്‍ അഭയ അടക്കമുള്ള പീഡിതരായ നിരവധി മണവാട്ടികള്‍ കടന്നു വന്നിട്ടുണ്ട്.

വിമര്‍ശനാതീതമാണോ മതം? മതത്തെ അപഗ്രഥനത്തിന് വിധേയമാക്കരുതെന്നുണ്ടോ? ഇല്ല. കാരണം എല്ലാ മതസ്ഥാപകരും അവരുടെ ജീവിതകാലത്ത് നിലവിലുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും ചോദ്യം ചെയ്തവര്‍ ആയിരുന്നു.

മതസ്ഥാപനങ്ങളിലെ പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടിയാല്‍ എഴുത്തുകാരെ അഭിനന്ദിക്കുകയും തെറ്റുകള്‍ തിരുത്തുകയുമല്ലേ വേണ്ടത്? ഈ കഥാകാരനാണെങ്കില്‍ ക്രിസ്തുമതം സുപരിചിതമാണ് താനും.

എപ്പോഴെല്ലാം മതവിമര്‍ശനം ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം മത വ്രണം വികാരപ്പെടുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്. വിദ്യാര്‍ഥികളില്‍ മതാതീത മനനുഷ്യാവബോധം സൃഷ്ടിക്കുമായിരുന്ന മതമില്ലാത്ത ജീവന്‍ എന്ന പാഠത്തിന് എതിരേ ഉണ്ടായ പ്രക്ഷോഭം മറക്കാറായിട്ടില്ല. മത സംഘടനകളാണ് അതിനു നേതൃത്വം നല്കിയത്. ഭരണകൂടം എക്കാലത്തും പരാജയപ്പെട്ടിട്ടുള്ളത് മത സമ്മര്‍ദങ്ങള്‍ക്ക് മുന്നിലാണ്.

ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തിന് മതങ്ങള്‍ പുല്ലുവിലപോലും കൊടുത്തിട്ടില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ളതുമല്ല. കേരളാ സ്റ്റോറിയെന്ന സിനിമയെ തള്ളി പ്പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. മഠത്തില്‍ ലൈംഗിക പ്രശ്നങ്ങള്‍ പോലുമുണ്ടെന്ന് ആദരണീയനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പോലും സമ്മതിച്ച സ്ഥിതിക്ക് ഒരു പുനര്‍ വിചിന്തനത്തിന് കേരളത്തിലെ പൌരോഹിത്യം തയ്യാറാകേണ്ടതാണ്. കേവലമൊരു നാടകത്തിനു മുന്നില്‍ തകര്‍ന്നു വീഴുന്നതാണോ മതത്തിന്‍റെ മണിമാളിക?

മതത്തിന്‍റെ എതിര്‍പ്പുമൂലം കളിയ്ക്കാന്‍ കഴിയാതെപോയ ഒരു നാടകമാണ് ആലപ്പുഴയില്‍ത്തന്നെ ഉണ്ടായിരുന്ന സൂര്യകാന്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്. നാടകം കണ്ടിട്ടില്ലാത്ത കന്യാസ്ത്രീകളെയാണ് ആ പ്രക്ഷോഭത്തിന് മുന്നില്‍ നിറുത്തിയത്. സാഹിത്യ അക്കാദമി അവാര്ഡ് ജേതാവായ ജനകീയ നാടക കലാകാരന്‍ പി.എം ആന്‍റണി എഴുതിയ ആ നാടകം കാണുവാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കപ്പെട്ടു. 

മതക്രോധത്തിനിരയായ റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. കേരളപുരം കലാമിന്‍റെ ഫസഹ് നാടകം അവതരിപ്പിക്കാന്‍ കെട്ടിയുണ്ടാക്കിയ സ്റ്റേജ് കത്തിച്ചതും നിലമ്പൂര്‍ ആയിഷയ്ക്കുനേരെ നിറയൊഴിച്ചതും അക്കാലത്തെ മത ഭീകരതയുടെ ഇളം മുളകളായിരുന്നു. മതക്രോധത്തിന് ഇരയായ നാടകങ്ങളില്‍ കെ.പി.എ സിയുടെ ഭഗവാന്‍ കാലുമാറുന്നു എന്ന നാടകം മാത്രമാണു റെഡ് വോളണ്ടിയേഴ്സിന്‍റെ കാവലില്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. ഇങ്ങനെയാണോ ഒരു ജനാധിപത്യ രാജ്യത്തെ കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ പതാക പറപ്പിക്കേണ്ടത്? 

ജനപ്രിയതയാര്‍ന്ന ഒരു നാടകം പിന്‍വലിക്കേണ്ട ദുരവസ്ഥ കേരളത്തില്‍ നിലനില്‍ക്കുന്നു എന്നത് ഭയാനകമാണ്. കുറെ ആളുകള്‍ സന്തോഷപ്പാര്‍ട്ടി നടത്തി വീഞ്ഞും പന്നിയിറച്ചിയും കഴിക്കുമെന്നല്ലാതെ ഇതുകൊണ്ട് സര്‍ഗ്ഗാത്മകപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.അത് സാംസ്ക്കാരിക മൂല്യങ്ങള്‍ക്ക് നേരെയുയര്‍ത്തുന്ന കൊലക്കത്തിയാണ്. ഇങ്ങനെയുള്ള നാടകങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു കേരളം ഉണ്ടാകട്ടെയെന്ന് ആശിക്കാം

Tuesday 16 May 2023

പാദസരം

 പാദസരം

-----------------

അപൂർവ സുന്ദര 

നെൽപ്പാടം

അതിൻ നടുക്കൊരു 

പുൽമാടം


അവിടൊരു റാന്തൽ വെട്ടത്തിൽ

തകരച്ചെണ്ട തലോടി

ഇരുട്ടൊരാനക്കൂട്ടം പോലെ

അടുത്തു വന്നതുകണ്ട്‌

ഇരിക്കയാണ്‌ യുവാവ്‌

അവന്റെ പാട്ടിൽ പാദസരം.


അകലെയൊരോലക്കുടിലിൽ

വയൽരാപ്പാട്ടിനു കാതോർത്ത്‌

കപ്പ പുഴുങ്ങി

കാന്താരിയുട-

ച്ചൊത്തിരി നേരം കാത്ത്‌

അടുപ്പിനരികിൽ

കിടന്നുറങ്ങി

പൊടിമീശക്കാരി

അവളുടെ കൂർക്കം സംഗീതം


കാവൽക്കാരനുമവളും വർണ്ണ-

ക്കിനാവിലപ്പോൾ സന്ധിച്ചു 

നെടുമങ്ങാടൻ കപ്പക്കഷണം 

മുളകുകുഴമ്പു പുരട്ടി

അവന്റെ നാവിൽ വച്ചപ്പോഴേ

കരളണിയിച്ചൂ പാദസരം 


അടുത്തപുലരിയിലാനക്കൂട്ടം 

പിരിഞ്ഞുപോകുന്നേരം

ഇളവൻകൊമ്പൻ തുമ്പിക്കയ്യിൽ 

കരുതിനടന്നൂ   ചെണ്ട

പിടിയാനയ്ക്കോ പാദസരം.