Friday 23 March 2018

നിരോധിക്കേണ്ട വൈദ്യുത വിളക്കുകള്‍



ഉഗ്രവെളിച്ചം പ്രസരിപ്പിക്കുന്ന വൈദ്യുത വിളക്കുകള്‍ കണ്ണുകള്‍ക്കും അതുവഴി മനുഷ്യജീവിതത്തിനും ആപത്തുണ്ടാക്കുമെന്നത് നേരത്തേതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ നിന്നും പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. കാഴ്ചശക്തിക്ക് സാരമായ തകരാറുസംഭവിച്ച 107 വിദ്യാര്‍ഥികളെയും കുറേ അധ്യാപകരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ഏര്‍വാടി എലിമെന്ററി സ്‌കൂള്‍ വാര്‍ഷികദിവസമാണ് ഈ ആപത്തുണ്ടായിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കൂട്ടായി വന്ന അച്ഛനമ്മമാരേയും ആശുപത്രിയിലാക്കിയിട്ടുണ്ട്.

സ്റ്റേജ് പ്രോഗ്രാമിന് വേണ്ടിയാണ് ഇത്തരം വൈദ്യുത ദീപങ്ങള്‍ ക്രമീകരിക്കുന്നത്. വേദിയില്‍ അസഹ്യമായ ചൂടും കാഴ്ചശക്തിക്ക് മങ്ങലും ഉണ്ടാകും. ഫോട്ടോയെടുക്കുവാനുള്ള സൗകര്യത്തിനുവേണ്ടി ഇത്തരം പ്രകാശത്തെ ഉപയോഗപ്പെടുത്തുന്നവര്‍ വെള്ളക്കുടകൊണ്ട് മറയ്ക്കണമെന്നുണ്ടെങ്കിലും അതാരും അനുസരിക്കാറില്ല. മുഴുവന്‍ പരിപാടിയും വീഡിയോയിലാക്കി വിദേശത്തുള്ള രക്ഷകര്‍ത്താവിന് അയച്ചുകൊടുക്കാന്‍വേണ്ടി മുഴുവന്‍ സമയവും ഇത്തരം വിളക്കുകള്‍ കത്തിച്ചിടുന്ന സ്‌കൂള്‍ അധികൃതര്‍ കുട്ടികളോട് വലിയ തെറ്റാണ് ചെയ്യുന്നത്.

ഉഗ്രശേഷിയുള്ള വൈദ്യുത ദീപങ്ങള്‍ക്ക് മുന്നില്‍ നിരന്തരം നില്‍ക്കേണ്ടിവന്നതുകൊണ്ട് കാഴ്ചശക്തിതന്നെ നഷ്ടപ്പെടേണ്ടിവന്ന അതുല്യനടനാണ് കൊല്ലം ജി കെ പിള്ള. സിനിമകളിലും നാടകങ്ങളിലുമായി ഈ നടന്‍ പൊട്ടിച്ചിരിപ്പിച്ചിരുന്നത് കേരളീയര്‍ മറന്നിട്ടുണ്ടാവില്ല.

മുന്‍ നിയമസഭാധ്യക്ഷന്‍ കെ രാധാകൃഷ്ണന്‍ അടക്കമുള്ളവരും വൈദ്യുത വെളിച്ചത്തിന്റെ ഉഗ്രപ്രഹരമേറ്റ് ചികിത്സതേടേണ്ടിവന്നിട്ടുണ്ട്. ഇതൊന്നും നമ്മള്‍ പാഠമാക്കുന്നതേയില്ല. ഓരോ സ്‌കൂള്‍ വാര്‍ഷികത്തിനും പല കുട്ടികള്‍ക്കും ഇത്തരം ശാരീരിക വൈകല്യം ഉണ്ടാകാറുണ്ട്.

സദസ്യരെ കണ്ട് അവതരിപ്പിക്കുമ്പോഴാണ് ഏത് പരിപാടിയും വിജയിക്കുന്നത്. ഓട്ടന്‍തുള്ളല്‍, കൂത്ത് തുടങ്ങിയ പഴയ കലാപരിപാടികള്‍ക്ക് സദസുമായുള്ള ഇടപെടല്‍ അത്യാവശ്യമാണ്. അമിത വെളിച്ചം കാരണം തുള്ളല്‍ക്കാരന്‍ വേദിയില്‍ തുള്ളിമറയുന്നതേയുള്ളു, സദസ്യരുമായി സംവദിക്കുന്നില്ല.

സാംസ്‌കാരിക സമ്മേളനങ്ങള്‍ക്ക് ഇത്തരം ദീപങ്ങളുടെ ക്രമീകരണം തീരെ അനിവാര്യമല്ല. മുന്നില്‍ കുറ്റിരുട്ട് മാത്രമായിരിക്കും ഉണ്ടാവുക. അന്ധകാര മഹാസമുദ്രം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ആര്‍ക്കറിയാം. ആരെങ്കിലും കത്തിവലിച്ചെറിഞ്ഞാല്‍ നിന്നുകൊള്ളുകയേ നിര്‍വാഹമുള്ളു.

മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യാമെന്ന കരാര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ക്രൂരവെളിച്ചങ്ങളെ ഞാന്‍ നിര്‍ബന്ധപൂര്‍വം കെടുത്തിക്കാറുണ്ട്. എന്നാല്‍ എല്ലാം മുന്‍കൂട്ടി തയാറാക്കിവച്ചിരിക്കുന്ന ചില സ്ഥലങ്ങളില്‍ നമ്മള്‍ നിസ്സഹായരാകുകയേയുള്ളു.
സമ്മേളനസ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം നിര്‍ബന്ധമാക്കണം. അത്യുഷ്ണം തരുന്ന ദീപങ്ങള്‍ കെടുത്താനും. അമിതശബ്ദം പ്രസരിപ്പിക്കുന്ന ഉച്ചഭാഷിണികള്‍ നിയന്ത്രിക്കാനും നിയമപാലകര്‍ക്ക് കഴിയണം. ഉത്സവത്തിനും പൊതുയോഗങ്ങള്‍ക്കും മറ്റും അനുമതി നല്‍കുമ്പോള്‍ പൊലീസ് ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിക്കാറുണ്ടെങ്കിലും ആരും അനുസരിക്കാറില്ല. നിര്‍ദ്ദേശിച്ച വഴിയേ പോയില്ലെങ്കില്‍ പോയവഴിയേതന്നെ പോകട്ടേ എന്നാണ് അധികാരികള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കാറുള്ളത്.

കാഴ്ച നഷ്ടപ്പെടുത്താന്‍ എളുപ്പമാണ്. എന്നാല്‍ വീണ്ടെടുക്കുക എളുപ്പമല്ല. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ആമയാടി തേവന്റെ കണ്ണില്‍ കമ്മട്ടിപ്പാലെഴുതിച്ച് പൊട്ടിച്ചു കളഞ്ഞതും മഹാത്മാഗാന്ധി ഉത്തരേന്ത്യയില്‍ നിന്നും വിദഗ്ധ നേത്രചികിത്സകരെ അയച്ചിട്ടും കാഴ്ച തിരിച്ചുകിട്ടിയില്ല എന്നതും ചരിത്രമാണ്. അന്ന് ചുണ്ണാമ്പുപാല്‍ ആയിരുന്നെങ്കില്‍ ഇന്ന് കാഴ്ചശക്തിയെ ഹനിക്കാന്‍ ഉപയോഗിക്കുന്നത് ഉഗ്രശേഷിയുള്ള വൈദ്യുത പ്രകാശത്തെയാണ്.

ഏര്‍വാടിയിലെ കുഞ്ഞുങ്ങളുടെ കണ്ണ് കേടാക്കിയവര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക. അല്ലെങ്കില്‍ ശിക്ഷിച്ചതുകൊണ്ട് കാഴ്ചതിരിച്ചുകിട്ടുകയുമില്ലല്ലോ. വൈദ്യുതിയുടെ കര്‍ശനമായ നിയന്ത്രണം കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

Thursday 8 March 2018

മധുവിനെ കൊന്നത് സവര്‍ണ സംസ്‌കാരം




ഒരാളുടെ സംസ്‌ക്കാരം ഏതെന്ന് നിശ്ചയിക്കുന്നത് ജാതി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലല്ല. അയാളുടെ സമൂഹത്തോടുള്ള പെരുമാറ്റവും നിലപാടുകളും വച്ചാണ്. അച്ഛനും അമ്മയും കല്‍പിച്ചരുളിയ ജാതി വാല്‍ മുറിച്ചുകളയാനൊന്നും സമയം കണ്ടെത്താതെ തന്നെ സവര്‍ണസംസ്‌കാരം ഉപേക്ഷിച്ച് മനുഷ്യ സംസ്‌കാരത്തിലെത്തിയവര്‍ കേരളത്തില്‍ ധാരാളമായുണ്ട്.

അവര്‍ണരെ ആക്രമിക്കുക, കൊല്ലുക തുടങ്ങിയവ ഈശ്വരകല്‍പിതമായി തങ്ങളില്‍ നിക്ഷിപ്തമാണെന്ന് സവര്‍ണര്‍ കരുതിയിരുന്നു. ഇവര്‍ ധനികരുമായിരുന്നു. നെല്ലും പണവും കുമിഞ്ഞവര്‍ക്ക് കൊല്ലും കൊലയും കുലാധികാരം എന്ന് ചന്ദനക്കട്ടിലില്‍ മഹാകവി ജി ശങ്കരക്കുറുപ്പ് രേഖപ്പെടുത്തിയത് അതുകൊണ്ടാണ്.

അട്ടപ്പാടി പാലക്കാട് ജില്ലയിലാണ്. പാലക്കാട് ജില്ലയില്‍ നിന്നും ദളിത് പീഡനങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് മധുവിന്റെ കൊലപാതകം.

പാലക്കാട് ജില്ലയിലെ നായാടി സമൂഹം അനുഭവിച്ചിരുന്ന വിലക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഈ സമൂഹത്തിലെ മനുഷ്യര്‍ക്ക് പകല്‍വെളിച്ചത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമില്ലായിരുന്നു. ഇവരെ പുറത്തുകണ്ടാല്‍ അപ്പോള്‍ത്തന്നെ തച്ചുകൊല്ലുമായിരുന്നു. സവര്‍ണ സമൂഹമാണ് മനുഷ്യത്വരഹിതമായ ഈ ക്രൂരത നടപ്പിലാക്കിയത്. ഇതുമൂലം പ്രണയവും വിശപ്പുമൊക്കെയുള്ള നായാടി മനുഷ്യര്‍ പകല്‍ സമയങ്ങളില്‍ ഉള്‍പ്രദേശങ്ങളിലെ മരച്ചില്ലകളിലും പാറയിടുക്കുകളിലും കഴിഞ്ഞുകൂടി. ഇവരെ പുറത്തുകൊണ്ടുവന്നത് സ്വാമി ആനന്ദതീര്‍ഥന്‍ ആണ്.

ആനന്ദതീര്‍ഥന് ഇതിനുവേണ്ടി കോടതിയെപോലും സമീപിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ പരാതിയെത്തുടര്‍ന്ന് അന്നത്തെ കുഴല്‍മന്ദം സബ്കളക്ടര്‍ ഡോ. കാള്‍സ്റ്റണ്‍, നായാടികള്‍ക്ക് പൊതുനിരത്തിലൂടെ സഞ്ചരിക്കുവാനുള്ള അനുമതി നല്‍കി. പൊലീസ് അകമ്പടിയോടുകൂടി നായാടികളേയും കൂട്ടി കയ്യില്‍ തോക്കുമായി സബ്കളക്ടറും നിരത്തിലൂടെ നടന്നു. അങ്ങനെയാണ് നായാടിസമൂഹം പുറംലോകം കണ്ടത്. സവര്‍ണ സംസ്‌കാരത്തിനെതിരേയുള്ള ഒരു വലിയ ചുവടുവയ്പായിരുന്നു അത്.

ആദിവാസിയായ മധു സാമാന്യ വിദ്യാഭ്യാസം നേടിയ ആളായിരുന്നു. തലയ്‌ക്കേറ്റ ഒരു പ്രഹരം ആ മനുഷ്യനെ നാടുവിട്ട് കാട്ടില്‍ പാര്‍ക്കാന്‍ പ്രേരിപ്പിച്ചു. വര്‍ഷങ്ങളായി കാട്ടില്‍ താമസിച്ചുവരുന്ന ഈ മനുഷ്യ സഹോദരനെ കാട്ടുമൃഗങ്ങള്‍ ഉപദ്രവിച്ചില്ല. വിശപ്പടക്കാന്‍ വേണ്ടി ഭക്ഷണപദാര്‍ഥങ്ങള്‍ ശേഖരിച്ച മധു വ്യാപാരസ്ഥാപനങ്ങളില്‍ സൂക്ഷിച്ച പണപ്പെട്ടികളില്‍ തൊട്ടതേയില്ല. മധുവിനെ ആക്രമിച്ചവരില്‍ വിവിധ ജാതിമതസ്ഥര്‍ ഉണ്ട്. അവരെ ഭരിച്ച വികാരം ആണ് നായാടികള്‍ക്കെതിരെ വിജൃംഭിച്ചു നിന്ന സവര്‍ണസംസ്‌കാരം. മുത്തങ്ങാ വനത്തില്‍ നിന്നും പിടികൂടി സി കെ ജാനുവിനെ മര്‍ദിച്ചപ്പോഴും പ്രകടമായത് ഇതേ സവര്‍ണ സംസ്‌കാരമാണ്. സവര്‍ണ സംസ്‌കാരമുള്ളവര്‍ രാജ്യത്തെ നിയമസംഹിതയെ അംഗീകരിക്കുന്നവര്‍ അല്ല.

ആദിവാസി ക്ഷേമത്തിനുവേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നീക്കിവയ്ക്കാറുണ്ട്. എന്നിട്ടും മധു എന്ന ആദിവാസി യുവാവിന് വിശപ്പടക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവന്നത് എന്തുകൊണ്ട്? ആദിവാസി മേഖലയില്‍ പട്ടിണി മരണങ്ങളും രോഗങ്ങളും ഉണ്ടാകുന്നതെന്തുകൊണ്ട്? ട്രൈബല്‍ സ്‌കൂളുകളില്‍ നിന്നും ആദിവാസിക്കുഞ്ഞുങ്ങള്‍ ഓടി രക്ഷപ്പെടുന്നത് എന്തുകൊണ്ട്? ആദിവാസി ഊരുകളില്‍ അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ കാണപ്പെടുന്നത് എന്തുകൊണ്ട്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടേണ്ടതുണ്ട്.
സവര്‍ണ സംസ്‌കാരത്തെ ഹൃദയത്തില്‍ വച്ചുതന്നെ തൂക്കിലേറ്റേണ്ടതുണ്ട്
(ജനയുഗം)