Sunday 19 June 2016

സ്കൂൾ ലൈബ്രറികളും വായനാവാരവും



ഒരു വാരംകൊണ്ട്‌ അവസാനിപ്പിക്കേണ്ടതല്ല വായന. വായനയ്ക്ക്‌ മനസും വെളിച്ചവുമാണ്‌ ആവശ്യമായിട്ടുള്ളത്‌. എന്നാൽ പുസ്തകം വായിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു എന്ന ആശങ്കയുള്ള ഇക്കാലത്ത്‌ വായനാവാരം ഗുണം ചെയ്യും.

കേരളത്തിൽ വായനയുടെ വസന്തം വിടർത്തിയത്‌ ഗ്രന്ഥശാലാ പ്രസ്ഥാനമാണ്‌. കേരളത്തിലെ ഗ്രന്ഥശാലകൾക്ക്‌ ജീവനും ദിശാബോധവും നൽകാൻ വേണ്ടി പി എൻ പണിക്കർ ഒരു ജീവിതം മുഴുവൻ സമർപ്പിച്ചു. പൊതുജനങ്ങൾക്ക്‌ പ്രവേശനമില്ലാതിരുന്ന തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി സ്ഥാപിക്കപ്പെട്ടത്‌ സ്വാതിതിരുനാളിന്റെ കാലത്തായിരുന്നു. ബ്രിട്ടീഷുകാരാണ്‌ അതിനു മുൻകയ്യെടുത്തത്‌. സാമാന്യജനങ്ങളെ ഉദ്ദേശിച്ച്‌ സ്ഥാപിക്കപ്പെട്ടതോ സംരക്ഷിക്കപ്പെട്ടതോ അല്ല തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി. ജനകീയ ഭരണമുണ്ടായിനുശേഷം മാത്രമാണ്‌ തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറിയിൽ എല്ലാ വായനക്കാർക്കും പ്രവേശനമുണ്ടായത്‌. അതിനാൽ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവായി സ്വാതിതിരുനാളിനെ കണക്കാക്കാൻ പാടില്ല. പി എൻ പണിക്കരുടെ ചിത്രമാണ്‌ അവിടെ തൂക്കേണ്ടത്‌.

പ്രവർത്തനനിരതമല്ലാതെ നശിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്കൂൾ ലൈബ്രറികളെക്കുറിച്ച്‌ ഈ വായനാവാരത്തിലെങ്കിലും ഒരു ചിന്തയുണ്ടാകുന്നത്‌ നല്ലതാണ്‌.

കഥയും കവിതയും ചെറുലേഖനങ്ങളുമൊക്കെ വായിച്ചു വളരേണ്ടവരാണ്‌ നമ്മുടെ കുഞ്ഞുങ്ങൾ. ബുദ്ധിവികാസത്തിന്‌ പാഠപുസ്തകങ്ങൾ മാത്രമല്ല മറ്റു പുസ്തകങ്ങളുടെ വായനയും അത്യാവശ്യമാണ്‌.

ഇതിഹാസങ്ങളിലേക്ക്‌ ആകർഷിക്കുന്ന ചെറുകവിതകളും കഥകളും വായനാവാരത്തിലെങ്കിലും കുട്ടികൾക്ക്‌ നൽകേണ്ടതാണ്‌. പുരാണ കഥാപാത്രങ്ങളെ മതത്തിന്റെ തടവറയിൽ നിന്നും മോചിപ്പിച്ച്‌ കാവ്യഭാവനയുടെ ഫലങ്ങളാണ്‌ എന്ന്‌ ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. വായനാവാരം ഈ ദിശയിലേക്കുള്ള വെളിച്ചമായി മാറുന്നത്‌ നന്നായിരിക്കും.

വിവർത്തനപുസ്തകങ്ങൾ മലയാള സാഹിത്യത്തിന്റെ മുതൽക്കൂട്ടാണ്‌. മഹാഭാരതവും രാമായണവും ശാകുന്തളവും മേഘസന്ദേശവുമെല്ലാം വിവർത്തനങ്ങളിലൂടെയാണ്‌ മലയാളി വായിച്ചത്‌. ഇംഗ്ലീഷ്‌, റഷ്യൻ, സ്പാനിഷ്‌, ജാപ്പനീസ്‌, ചൈനീസ്‌ ഭാഷകളിലുള്ള മഹത്തായ കൃതികളെല്ലാം വിവർത്തനങ്ങളിലൂടെയാണ്‌ നമ്മുടെ സ്വന്തമായത്‌. ടോൾസ്റ്റോയിയുടെയും ബിമൽ മിത്രയുടേയും മറ്റും കഥാപാത്രങ്ങളുടെ പേരുകൾ മലയാളികൾ സ്വന്തം കുട്ടികൾക്ക്‌ ചാർത്തിക്കൊടുത്തു. വായനാവാരം, മറ്റു ഭാഷാകൃതികൾ വായിക്കാൻ വേണ്ടിയും പ്രയോജനപ്പെടുത്താവുന്നതാണ്‌.

ശാസ്ത്രലേഖനങ്ങൾ, കുട്ടികളെക്കൊണ്ട്‌ വായിപ്പിക്കുവാൻ പി ടി ഭാസ്കരപ്പണിക്കർ നടത്തിയ പരിശ്രമങ്ങൾ ഓർമിക്കപ്പെടേണ്ടതാണ്‌. ലളിതമായ ഭാഷയിൽ രചിച്ചിട്ടുളള ശാസ്ത്രപുസ്തകങ്ങൾ വായനാവാരത്തിൽ കുട്ടികൾക്ക്‌ പരിചയപ്പെടുത്തേണ്ടതുണ്ട്‌. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും മറ്റും പുസ്തകങ്ങൾ കുട്ടികളുടെ അന്വേഷണ ബുദ്ധിയെ പ്രചോദിപ്പിക്കുന്നതാണ്‌. അവയും ഇക്കാലത്ത്‌ പരിചയപ്പെടുത്താവുന്നതാണ്‌. ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള ലളിതഗ്രന്ഥങ്ങൾ ഇന്ന്‌ ലഭ്യമാണ്‌. അവ കുട്ടികളുടെ കൈകളിൽ എത്തിക്കേണ്ടതുണ്ട്‌.

എല്ലാ സ്കൂൾ ലൈബ്രറികളിലും ലൈബ്രേറിയന്മാരെ നിയമിക്കുകയും ലൈബ്രറി പ്രവർത്തനം പ്രധാനപ്പെട്ട ഒരു കാര്യമായി മാറ്റിയെടുക്കുകയും വേണം. സ്കൂൾ ലൈബ്രറികൾ വിദ്യാർഥികളുടെ വിജ്ഞാന മേഖല വർധിപ്പിക്കും എന്നതുപോലെ അധ്യാപകർക്കും പ്രയോജനപ്പെടുത്താവുന്നതാണ്‌.

വിദ്യാർഥികളെ ആകർഷിക്കുന്നതിനുവേണ്ടി വൃത്തിയുള്ള പുസ്തകങ്ങൾ ഗ്രന്ഥശാലകളിൽ എത്തിക്കണം. ഉള്ളടക്കം എത്രമേൽ വിശിഷ്ടമായിരുന്നാലും കൈകഴുകിത്തൊടേണ്ട പുസ്തകങ്ങൾ മാത്രമേ കുഞ്ഞുങ്ങളുടെ ശ്രദ്ധയിൽപ്പെടൂ. പുസ്തകങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനുള്ള പരിശീലനവും വായനാവാരത്തിൽ നൽകാവുന്നതാണ്‌.

Friday 10 June 2016

പോസ്റ്റുമോർട്ടം

തുടിയും കലപ്പയും
ശബ്ദിച്ചപ്പോൾ
ദളിതമൃതദേഹം
പിന്നെയും
പോസ്റ്റുമോർട്ടം ചെയ്യപ്പെട്ടു
ഉദരത്തിൽനിന്നും
കണ്ടെടുത്തത്
ആദ്യത്തെ
പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Thursday 9 June 2016

ശിൽപ്പി


കളിമണ്ണിൽ ഒളിപാർക്കും
കുതിരക്കൂട്ടം
കരിങ്കല്ലിൽ കാത്തു നിൽക്കും
ഭരതനാട്യം

മരത്തിൽ പാത്തിരിക്കുന്ന
പരുന്തിൻ നോട്ടം
മണലിൽ ധ്യാനിച്ചിരിക്കും
മഹാത്മാ ഗാന്ധി

സിമന്റിൽ പത്മാസനസ്ഥൻ
അഹിംസാ ബുദ്ധൻ
ചിരട്ടയിൽ സൂര്യകാന്തി
ബഷീർക്കോളാമ്പി

ഇവ കാണാൻ അകക്കണ്ണിൽ
തിരി കത്തുന്ന
മഹാ ശില്പശാലികൾക്കെൻ
പ്രണാമപത്മം. 

Monday 6 June 2016

കലാഭവൻ മണിയും ദലേർ മെഹന്തിയും


മലയാളത്തിന്റെ പ്രിയപ്പെട്ട നടനും ഗായകനുമായ കലാഭവൻ മണിയും പഞ്ചാബി ഗായകനായ ദലേർ മെഹന്തിയും തമ്മിൽ വളരെ വളരെ വ്യത്യാസങ്ങളുണ്ടെങ്കിലും ഒരു കാര്യത്തിൽ അസാധാരണമായ ഒരു സാമ്യമുണ്ട്‌. അത്‌ പാട്ടിന്റെ കാര്യത്തിലാണ്‌.

ദലേർ മെഹന്ദി ആര്യനും കലാഭവൻ മണി ദ്രാവിഡനും. ദെലേർ മെഹന്തി ഗായകരുടെ കുടുംബത്തിൽ ജനിച്ചയാളും കലാഭവൻ മണി കീഴാള സംഗീതം കേട്ടുപഠിച്ചു വളർന്നയാളുമാണ്‌. ദെലേർ മെഹന്തിക്ക്‌ മിമിക്രിയിൽ തീരെ പ്രാഗത്ഭ്യം ഇല്ല. കലാഭവൻ മണിയാകട്ടെ അനുകരണ കലയിലൂടെയാണ്‌ ആദ്യം ശ്രദ്ധിക്കപ്പെട്ടത്‌. ഇവർ രണ്ടുപേരും പാട്ടിന്റെ ജീവനായി സ്വീകരിച്ചത്‌ ഗ്രാമീണസംഗീതം.

മലയാളനാട്ടിൽ ജനശ്രദ്ധയാകർഷിക്കുന്ന ഗാനമേള ഒരു മിമിക്സ്‌ പരേഡുതന്നെയാണ്‌. യേശുദാസിനെയും എസ്‌ ജാനകിയെയും അനുകരിച്ച്‌ കയ്യടിനേടുന്ന ഗായകർ മലയാള സംഗീതശാഖയ്ക്ക്‌ തനതായ ഒരു സംഭാവനയും നൽകുന്നില്ല. യേശുദാസിനെ വേഷത്തിൽപ്പോലും അനുകരിക്കുന്ന ഗായകർ പ്രബുദ്ധരായ സഹൃദയരിൽ ചിരിയാണ്‌ സൃഷ്ടിക്കുന്നത്‌. ചലച്ചിത്രഗാനങ്ങൾ ഏറ്റുപാടുന്നതിൽ ഒരു പുതുമയും ഇല്ല. മിമിക്രി ആർട്ടിസ്റ്റ്‌ ആയിരുന്നിട്ടുകൂടിയും കലാഭവൻ മണി സിനിമാപ്പാട്ടുകളെ അപ്പടി അനുകരിച്ച്‌ സ്റ്റേജിൽ അവതരിപ്പിച്ചിട്ടില്ല. അങ്ങനെയൊരു കയ്യടി ജന്മനാ കലാകാരനായിരുന്ന കലാഭവൻ മണിക്ക്‌ ആവശ്യമില്ലായിരുന്നു.

ലോക പ്രസിദ്ധ ഗായകരായ ബോബ്‌ മാർലി, മൈക്കൽ ജാക്സൻ, ഷക്കീറ, അലീഷാ ചിനോയ്‌, ദെലേർ മെഹന്തി, ഉഷാഉതുപ്പ്‌ എന്നിവരാരും സിനിമാപ്പാട്ടുപാടിയല്ല ശ്രദ്ധേയരായത്‌. അവർ സ്വന്തമായി പാട്ടുണ്ടാക്കുകയായിരുന്നു.
ദെലേർ മെഹന്തിയും കലാഭവൻ മണിയും പഞ്ചാബിലേയും മലയാളത്തിലേയും ഗ്രാമീണ സംഗീതത്തെ വരികളിൽ ആവാഹിച്ച്‌ ഗാനമേളകളെ അസാധാരണമായ അനുഭൂതിതലത്തിലേക്ക്‌ ഉയർത്തി. ജനങ്ങൾ അവരോടൊപ്പം പാടുകയും ആടുകയും ചെയ്തു.

കലാഭവൻ മണി പാടിയ പാട്ടുകളിൽ അധികവും എഴുതിയത്‌ അറുമുഖൻ വെങ്കിടങ്ങ്  ആയിരുന്നല്ലോ. മലയാളത്തിന്റെ വരേണ്യഗാനസാഹിത്യം ഓരങ്ങളിലേക്ക്‌ മാറ്റിനിർത്തിയ ഓടപ്പഴവും കണ്ണിമാങ്ങയും ശീമക്കൊന്നയും വേലായുധനും പെൺപൊലീസും കുയ്യാന കുത്തിമരിച്ച ആളുകളും ആലത്തൂരങ്ങാടിയും കലാഭവൻ മണി പൊതുവേദിയിലേക്ക്‌ ആനയിച്ച്‌ അത്ഭുതപ്പെടുത്തി.

വീടിന്നടയാളം ശീമക്കൊന്ന എന്നുപറയുന്നിടത്ത്‌ കണിക്കൊന്നയെയാണ്‌ കലാഭവൻ മണി മാറ്റിനിർത്തിയത്‌. കണിക്കൊന്ന കണികാണാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന സ്വർണനിറമുള്ള പൂക്കൾ തരുന്ന മരമാണ്‌. എന്നാൽ ശീമക്കൊന്നയാകട്ടെ കണികാണാൻ പാകത്തിനുളള സ്വർണപ്പൂവൊന്നും തരുന്നില്ലെങ്കിലും വ്യത്യസ്ത നിറവും അഴകുമുളള പൂക്കളെയാണ്‌ കാഴ്ചവയ്ക്കുന്നത്‌. കൊന്നപ്പൂവിന്‌ പ്രവേശനമുള്ള പൂമുഖത്തോ പൂജാമുറിയിലോ ശീമക്കൊന്നയ്ക്ക്‌ പ്രവേശമില്ല. ശീമക്കൊന്നയുടെ ഇലകളാകട്ടെ ചാണകവുമായി ചേർത്ത്‌ വളമാക്കി കൃഷിക്ക്‌ ഉപയോഗിക്കുകയും ചെയ്യും. കണിക്കൊന്നയ്ക്ക്‌ ഒരു ആഭിജാത്യ സ്വഭാവവും ശീമക്കൊന്നയ്ക്ക്‌ ഒരു അടിയാളസ്വഭാവവും ആരോ കൽപിച്ചു നൽകിയിട്ടുണ്ട്‌.

രണ്ടും  മരങ്ങളാണെങ്കിലും രണ്ടു മരങ്ങളും നമ്മൾക്ക്‌ തരുന്നത്‌ പ്രാണവായുവാണെങ്കിലും ഒരു വ്യത്യാസം ഈ മരങ്ങളിൽ പ്രകടമാണ്‌. മനുഷ്യനെ ഭിന്നിപ്പിച്ചത്‌ മനുഷ്യൻ തന്നെയാണല്ലോ. അതേ മനുഷ്യൻ തന്നെയാണ്‌ വൃക്ഷങ്ങളിലും ഭിന്നിപ്പുകൾ സൃഷ്ടിച്ചത്‌. ആലും ഈന്തപ്പനയും ഒലീവും ഇപ്പോൾ ആരുടെയൊക്കെയോ മരങ്ങളാണ്‌. പശു ആരുടെയോ വിശുദ്ധമൃഗമാണ്‌ എന്ന്‌ പറയുന്നതുപോലെ.

കലാഭവൻ മണിയുടെ ശബ്ദത്തിനും ഗ്രാമീണമായ ഒരു ആർഷകത്വം ഉണ്ടായിരുന്നു. നിരന്തര സാധകത്തിലൂടെ ശുദ്ധീകരിച്ചെടുക്കാത്ത സ്വാഭാവികമായ നാദസവിശേഷതയായിരുന്നു അത്‌. ദെലേർ മെഹന്തിയും പരിശീലിക്കപ്പെട്ട ശുദ്ധനാദത്തിൽ നിന്നും പരുക്കൻ ഗ്രാമീണതയിലേക്ക്‌ തൊണ്ടയെ തിരിച്ചുവിട്ട ഗായകനാണല്ലോ.

ആരെങ്കിലും പാടിയ സിനിമാപ്പാട്ടുകൾ ആ ഗായകരുടെ ഇടർച്ചകളും വെള്ളിയും കഫക്കെട്ടും സഹിതം അനുകരിക്കുന്നതിനുപകരം പുതിയ ഒരു ഗാനസംസ്കാരം കലാഭവൻ മണി ആവിഷ്കരിച്ചു. കേരളീയതയുടെ അരിവാളും നെൽക്കതിരും ഓണവും കുട്ടേട്ടനും കൂടെപ്പിറപ്പും തണ്ടും തടിയും തണ്ടെല്ലും ആ പാട്ടുകളിൽ നിറഞ്ഞുനിന്നു. ചുള്ളിച്ചെറിയ പെണ്ണും പട്ടാമ്പിയിൽ പഠിച്ച കുട്ടിയും വട്ടം കറങ്ങണ തോമാച്ചനും പാട്ടരങ്ങിലേക്ക്‌ മണിയോടൊപ്പം വന്നു.

സഹജീവികൾക്ക്‌ സ്നേഹത്തിന്റെ നറുമുത്തങ്ങൾ നൽകിയ വലിയ മനുഷ്യസ്നേഹിയായിരുന്നു കലാഭവൻ മണി. കീഴാളക്കരുത്തോടെ മണ്ണിൽ കുരുത്ത മണി ജാതീയമായി അപമാനിക്കപ്പെട്ടപ്പോൾ പുലിക്കുട്ടിയായി. വിജാതീയ വിവാഹത്തിലൂടെ ജാതിവ്യവസ്ഥയെ നിരാകരിച്ചുകൊണ്ട്‌ ഡോ. അംബേദ്ക്കറെപ്പോലെ മനുഷ്യൻ എന്ന മഹത്തായ ആശയത്തിലേക്ക്‌ നടന്നു കയറി.

സ്നേഹവും ഗാനവും കലയുമായിരുന്നു കലാഭവൻ മണി. അദ്ദേഹം മരിച്ചപ്പോൾ മലയാളം കരഞ്ഞു. രണ്ടുമാസം കഴിഞ്ഞിട്ടും മണിയുടെ വീട്ടിലേക്കുള്ള ജനപ്രവാഹം നിലച്ചിട്ടില്ല. ഒരു സംഘടനാ നിർദേശവും ഇല്ലാതെതന്നെ മലയാളികൾ സ്വന്തം കവലകളിൽ കലാഭവൻ മണിക്ക്‌ ആദരാഞ്ജലികൾ എന്ന്‌ എഴുതിവച്ചു. ഏഴഴകുമായി മണി മലയാളിയുടെ മനസിൽ സ്ഥിരവാസം തുടങ്ങി.