Friday 20 May 2016

പ്രഭാതച്ചോപ്പ്


കുഞ്ഞിക്കറുകയില്‍
ആനച്ചുവടിയില്‍
മഞ്ഞുമ്മ വയ്ക്കും പ്രഭാതം.
ഏതോ പരീക്ഷണപേടകം
മാനത്ത്
നേര്‍വരയിട്ട പ്രഭാതം
ദൂരത്തെ കുന്നുമ്മല്‍ക്കോട്ടയില്‍
സൂര്യന്‍റെ
മോതിരം വീണ പ്രഭാതം
കൂടു വെടിഞ്ഞ കരിങ്കാക്ക
ജീവിതം
തേടിപ്പറക്കും പ്രഭാതം
രാവില്‍ രതിപ്പുഴ
നീന്തിക്കടന്നവര്‍
സ്നേഹിച്ചുറങ്ങും പ്രഭാതം
നമ്മള്‍ പരസ്പരം
ചുംബിച്ചതു കൊണ്ട്
നന്നായ് ചുവന്ന പ്രഭാതം.

ഭൂപടം


കുഴിയാന കോറിയ
ഭൂപടം കണ്ടുഞാൻ
കുരുതിത്തറയിൽ
കുനിഞ്ഞുനിൽക്കുമ്പോൾ

ഇടിയേറ്റു വിണ്ട-
മനസ്സിന്റെ ഭിത്തിയിൽ
അതിരുകളില്ലാത്ത
ഭൂപടം വിരിയുന്നു.

അതിലാകമാനം
മനുഷ്യസ്നേഹത്തിന്റെ
കൊടികൾ പാറുന്നു.
കൊടിത്തോറ്റമായെന്റെ
വിരലുകൾ
വീഥിയന്വേഷിച്ചു നീളുന്നു.

സൂര്യത്തി


മിഴിയാലുഴിഞ്ഞു തലോടാൻ
അതിരാവിലെ ഞാൻ വരുമ്പോൾ
ആയിരംമുത്തുമണിഞ്ഞ്
രാമഴ നനഞ്ഞ മൈലാഞ്ചി
ഇവളെൻ ഇടങ്കൈ നഖത്തിൽ
ഉദയത്തിൻ തീ നിറം ചാർത്തി
പച്ചയും ചോപ്പുമുയർത്തി
തൊട്ടടുത്തുണ്ടു കാന്താരി
രക്തസമ്മർദം കഴിച്ച്
ഭദ്രമാക്കുന്നെൻ ദിനങ്ങൾ
രണ്ടു സഹായികളെയും
നന്ദിപൂർവം ഞാൻ നമിച്ചു
ഹൃദയപക്ഷത്തു മൈലാഞ്ചി
വലതുമുറ്റത്തു കാന്താരി
പ്രതിഭാപ്രകാശം ചുരത്തി
ഉയരത്തിലുണ്ട് സൂര്യത്തി

കടലിന്റെ കുട്ടി


തിരിച്ചെന്നു വരുമെന്നു
കടൽ ചോദിക്കെ
ചിരിച്ചു നീരാവിക്കുട്ടി
പറന്നു പൊങ്ങി
മഴവില്ലാൽ കരയിട്ട
മുകിൽമുണ്ടായി
വിശാലാകാശപഥത്തിൽ
രസിച്ചുപാറി.
ഗിരികൂടച്ചുമലിൽ
ചെന്നിരുന്നു നോക്കി
ചെറുമഴത്തുള്ളികളായ്
പുഴയിലെത്തി.
മണൽക്കുണ്ടിൽ തലകുത്തി
മരിച്ചുപോയി
തിരക്കയ്യാൽ കടൽ
നെഞ്ചത്തിടിച്ചലറി.

ഗവേഷണം - നഗ്നകവിത



ആത്മാർത്ഥ സുഹൃത്തായിട്ടും
മദനൻ രമണനോടൊപ്പം
ആത്മഹത്യ ചെയ്യാത്തതെന്ത്?
മദനൻ
മറ്റൊരു പ്രണയത്തിൽപ്പെട്ട്
നേരത്തെ ആത്മഹത്യ ചെയ്തിരുന്നു
ചങ്ങമ്പുഴയുടെ
രമണനിൽ
ഇതിനു തെളിവില്ലല്ലോ
അതിന്, ആശാന്റെ
ലീലാകാവ്യം വായിക്കുക.
കണ്ടെത്തലിങ്ങനെ
ഒരാൾക്ക് രണ്ടു തവണ
ആത്മഹത്യ ചെയ്യുക
സാധ്യമല്ല.

വയലിൻ


ഇടവരാവും
പേക്കിനാക്കളും കേൾക്കവേ
ഹൃദയത്തിലോരോ-
ഞരമ്പും കൊരുത്തൊരെൻ
വയലിനിൽ
മരണരാഗം വിളമ്പുന്നു ഞാൻ
ഒരു രേഖയുംവേണ്ട
വർഷപ്രഹർഷമേ
വയലിൻ തിരിച്ചെടുത്തെന്നെ വിട്ടേക്കുക.

ലിഫ്റ്റ്


മരിച്ച വൈദ്യുതി
പുനർജ്ജനിപ്പോളം
ഉരുക്കു കൂടിതിൽ
കുടുങ്ങിയോർ നമ്മൾ
നിലച്ചുപോയ് പങ്ക
വിയർപ്പിൽ മുങ്ങിനാം
മരിച്ചുപോയേക്കാം
ഒരിക്കലുമിത് ചലിച്ചില്ലെങ്കിലോ
ഭയച്ചിതൽ കാലിൽ
പിടിച്ചു കേറുന്നു.
പൊടുന്നനെ
എന്റെ വിരൽ ഞെരിച്ചു നീ
അമർന്നു നിൽക്കുന്നു.
വിറച്ചു കൊണ്ടുഞാൻ
ഇഴുകിച്ചേരുന്നു.
ഉരുക്കു കൂടിതിൽ
കയറിയപ്പോൾ നാം
പരസ്പരം
കണ്ടിട്ടറിയാഞ്ഞോരെന്നാൽ
മരണഭീതിതൻ
കുരുക്കിൽപ്പെട്ടു നാം
വെറും മനുഷ്യരായ്
തിരിച്ചറിയുന്നു

രാപ്പനി


ഇനിയൊരു ജന്മമുണ്ടെങ്കിൽ
കാമുകീ
അതിൽ നിന്റെ പെണ്ണു ഞാൻ
നീയെന്റെ ആൺകൊടി.
ഇവിടെയീ കായലോരം മതി
നമ്മൾക്ക്
ഒരുവട്ടംകൂടി തിളയ്കാൻ തണുക്കാൻ
ഒരു മകൾ
ദാരിദ്ര്യഭാരവും രോഗവും
വിരഹവുമില്ലാത്ത നാസ്തികജീവിതം
പൂക്കൾ വിടർത്തി നീയെഴുതും
അതിൽ എന്റെ പാട്ടുകൾ
പ്രണയവും മധുവുമായ് തുള്ളിടും
രാത്രിയിലങ്ങനെ
ക്നാക്കണ്ടു നീങ്ങവേ
ചീറ്റുന്നു സൈറൻ
തുടങ്ങി ദു:ഖായനം.

ഛായാഗ്രഹണം


വെള്ളിമീൻ തുള്ളുന്ന
രാക്കായൽ കാണുന്നു 
പുള്ളിയുടുപ്പിട്ട മാനം
മാനത്തു കായലും
കായലിൽ മാനവും
കാണുന്നു തീരത്തെ കൈത
കൈതയ്ക്കു കാവലായ് മൂങ്ങ
ഇരുവരും
വൈകിട്ടേ കണ്ടതാണല്ലോ
മാനവും കായലും
കൈതയും മൂങ്ങയും
ഞാനും ത്രസിക്കുന്ന കാലം
ഫ്ലാഷിട്ടെടുത്തു
പൊടുന്നനെ മായുന്നു
മേഘപ്പുറത്തൊരജ്ഞാത.

പ്രവേശനോത്സവഗാനവും ഈശ്വരപ്രാർഥനയും



കേരള വിദ്യാഭ്യാസ ചട്ടങ്ങൾ സംബന്ധിക്കുന്ന പുസ്തകത്തിൽ ഈശ്വരപ്രാർഥനയെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. എന്നാൽ എല്ലാ ദിവസവും ഈശ്വരപ്രാർഥനയോടുകൂടിയാണ്‌ നമ്മുടെ വിദ്യാലയങ്ങൾ പ്രവർത്തനം തുടങ്ങുന്നത്‌.

മഹാകവി കുമാരനാശാന്റെ ചന്തമേറിയ പൂവിലും പന്തളം കെ പി രാമൻപിള്ളയുടെ അഖിലാണ്ഡമണ്ഡലവും ആണ്‌ മുമ്പൊക്കെ ആലപിച്ചിരുന്നതെങ്കിൽ ഇന്ന്‌ പല പാട്ടുകൾ പ്രാർഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്‌. പന്തളം കേരളവർമയുടെ ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ഗാനം ഇപ്പോഴും അപൂർവമായിട്ടെങ്കിലും ആലപിക്കുന്നുണ്ട്‌.

വിവിധ മതങ്ങൾക്ക്‌ വിവിധ ദൈവങ്ങളും വ്യത്യസ്തമായ പ്രാർഥനാരീതികളുമാണുള്ളത്‌. ഒരു മതവിശ്വാസി അന്യമത ദൈവങ്ങളെയോ ആചാരങ്ങളെയോ ആരാധിക്കുകയോ അനുഷ്ഠിക്കുകയോ ചെയ്യുകയില്ല. ശാസ്ത്രബോധത്തിൽ കെട്ടിപ്പടുത്തിട്ടുള്ള ഒരു പാഠ്യപദ്ധതിയാണ്‌ ലോകത്തെവിടെയുമുള്ളത്‌. നമ്മുടെ പാഠപുസ്തകത്തിലും പ്രപഞ്ചത്തെ സൃഷ്ടിച്ചത്‌ ദൈവമല്ല. പ്രകൃതിയെയും മനുഷ്യനെയും സൃഷ്ടിച്ചത്‌ ഈശ്വരനാണെന്ന്‌ കേരളത്തിലെ ഒരു പാഠപുസ്തകത്തിലും പറയുന്നില്ല. അതിനാൽ പാഠങ്ങളുടെ ആമുഖമായി ഒരു അബദ്ധപാഠം ആലപിച്ചുകൊണ്ട്‌ വിദ്യാലയ പ്രവർത്തനം ആരംഭിക്കുന്നത്‌ ശരിയല്ല.

വിദ്യാർഥികളിൽ ദേശാഭിമാനവും ഭാഷാഭിമാനവും പരിസ്ഥിതി സംരക്ഷണ ബോധവും പഠനം ലളിതമാണ്‌ എന്ന ചിന്തയുമൊക്കെയുണ്ടാക്കുവാൻ കഴിയുന്ന രീതിയിലുളള ഒരു ഗീതത്തോടുകൂടി പഠന ദിവസം ആരംഭിക്കുന്നത്‌ നന്നായിരിക്കും.

മദിരാശി കേരള സമാജത്തിന്റെ മലയാളം മാധ്യമമായുള്ള സ്കൂളിൽ വിദ്വാൻ പി കേളുനായരുടെ സ്മരിപ്പിൻ ഭാരതീയരെ എന്ന ദേശഭക്തിഗാനമാണ്‌ പ്രാർഥനയായി ആലപിക്കുന്നത്‌. കേരളീയ സംസ്കാരത്തിന്റെ മഹനീയത ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഗീതമാണ്‌ നമുക്കാവശ്യം.

മനസുനന്നാവട്ടെ മതമേതെങ്കിലുമാവട്ടെ എന്ന ഗാനം കുട്ടികളിൽ മതാതീതമായ സ്നേഹം വിതയ്ക്കുന്നതാണ്‌. സ്കൂളുകളിൽ പ്രാർഥനയായി ഈ പാട്ട്‌ പരിഗണിക്കാവുന്നതാണ്‌. അല്ലെങ്കിൽ മലയാള ഭാഷയെ പ്രകീർത്തിക്കുന്ന ഒഎൻവിക്കവിതയോ പ്രകൃതിയെ പ്രകീർത്തിക്കുന്ന സുഗതകുമാരിക്കവിതയോ പ്രഭാതഗീതമായി ആലപിക്കാവുന്നതാണ്‌.
വിവിധ മത ഭവനങ്ങളിൽ നിന്നും മതരഹിത ഭവനങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക്‌ മനഃപ്രയാസമില്ലാതെ തന്നെ ഈ പ്രഭാതഗീതാലാപനത്തിൽ പങ്കെടുക്കാവുന്നതാണ്‌.

ഇത്തവണ പ്രവേശനോത്സവത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്‌ ശ്രദ്ധേയനായ യുവകവിയും മുണ്ടശേരി അവാർഡ്‌ ജേതാവുമായ ശിവദാസ്‌ പുറമേരിയുടെ രചനയാണ്‌. ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സ്വരസംവിധാനത്തിൽ പി ജയചന്ദ്രൻ ഈ പാട്ട്‌ ഭംഗിയായി പാടിയിട്ടുമുണ്ട്‌.

അക്ഷരസൂര്യനുദിച്ചു നമുക്കിന്നറിവിൻ ഉത്സവഘോഷം/ പുസ്തകമധുരം നുകരാമിനിയും പൂമ്പാറ്റകളായ്‌ പാറാം/ കളിചിരിനിറയും തിരുമുറ്റങ്ങളിലാടിപ്പാടി രസിക്കാം/ അറിയാക്കഥയുടെ ചെപ്പുതുറക്കാനാവഴിയീവഴിവായോ- ഈ പാട്ടിലെ അടുത്ത രണ്ടു ഖണ്ഡങ്ങൾ ഇതുപോലെ തന്നെ മധുരതരവും ഉത്സാഹഭരിതവുമാണ്‌. കുട്ടികളിൽ ഭയരഹിതമായ ഒരു പഠനബോധം സൃഷ്ടിക്കാൻ ഈ രചനയ്ക്കു സാധിക്കും. അന്ധവിശ്വാസത്തിന്റെ അണുപോലും പുതിയ പ്രവേശനോത്സവ ഗീതത്തിലില്ല. സ്നേഹത്തെക്കുറിച്ചും നന്മയെക്കുറിച്ചും മനുഷ്യരെല്ലാം ഒന്നാണെന്ന മഹനീയ ചിന്തയെക്കുറിച്ചും ഈ പാട്ടിൽ പരാമർശിക്കുന്നുണ്ട്‌. കണ്ടു നടന്ന കിനാവുകളെ കൈകൾ കൊണ്ട്‌ വരയ്ക്കാം എന്ന ഇച്ഛാശക്തി സമ്മാനിക്കുന്ന മനുഷ്യപക്ഷ നിലപാടും ഈ ഗീതത്തിലുണ്ട്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച അഞ്ഞൂറോളം രചനകളിൽ നിന്നും ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ എഴുമറ്റൂർ രാജരാജവർമയുടെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ സമിതിയാണ്‌ ഈ രചനയുടെ മഹത്വം കണ്ടെത്തിയത്‌.

ഒറ്റ പ്രഭാതം കൊണ്ട്‌ അവസാനിപ്പിക്കാതെ കേരളത്തിലെ എല്ലാ സ്കൂളുകളിലേയും പ്രഭാതഗീതമായി ഈ ഗാനം എല്ലാ പ്രവൃത്തിദിവസവും ആലപിക്കുന്നത്‌ നന്നായിരിക്കും.

മതങ്ങളുടെ മുന്നിൽ പരാജയപ്പെട്ട്‌ മതമില്ലാത്ത ജീവൻ പിൻവലിക്കേണ്ടിവന്നതുപോലെയുള്ള അനുഭവം പുതിയ സർക്കാരിന്‌ ഉണ്ടാകാതെയിരിക്കണമെങ്കിൽ കുട്ടികളിൽ മതാതീത സംസ്കാരത്തിന്റെ വിത്തുകൾ വിതയ്ക്കേണ്ടതുണ്ട്‌. വിദ്യാലയങ്ങളിൽ നിന്നു മാത്രമേ ഈ മനുഷ്യാവബോധം ലഭിക്കുകയുള്ളു.

Tuesday 10 May 2016

പെൺകുട്ടികൾക്കുമുണ്ട്‌ ജീവിക്കാനുള്ള അവകാശം



പിന്നെയും ഒരു പെൺവേട്ടയുടെ വാർത്തയിൽ കേരളം ഞെട്ടിത്തെറിച്ചിരിക്കുന്നു. സൗമ്യ സംഭവം അടക്കം കേരളം കണ്ട ക്രൂരമായ പെൺവേട്ടകൾക്കുശേഷം ഇതാ പെരുമ്പാവൂരിലും ഒരു പെൺകുട്ടി കൊല്ലപ്പെട്ടിരിക്കുന്നു.

ജിഷ എന്ന ദളിത്‌ പെൺകുട്ടിയെ നരാധമന്മാർ പട്ടാപ്പകലാണ്‌ കൊലപ്പെടുത്തിയത്‌. ഇരുപതിലധികം മുറിവുകൾ ഏൽപ്പിച്ചാണ്‌ ആ കൂട്ടിയെ കൊന്നത്‌. സംഭവത്തിൽ അയൽവാസികൾ പോലും നിസംഗതയോടെയാണ്‌ പെരുമാറിയതത്രെ. നിയമ വിദ്യാർഥിയായിരുന്ന ജിഷ വിദ്യാഭ്യാസാനന്തരം പാവങ്ങൾക്ക്‌ നിയമസഹായം നൽകുക എന്ന ലക്ഷ്യത്തിലായിരുന്നു.
സംസ്കാരസമ്പന്നരും സമ്പൂർണ സാക്ഷരരും എന്ന്‌ കീർത്തികേട്ട കേരളത്തിൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത്‌ എന്തുകൊണ്ട്‌? സംസ്കാരത്തിന്റെയും അക്ഷരജ്ഞാനത്തിന്റെയും അർഥം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ വൻ നഗരങ്ങളിലെല്ലാം ഏത്‌ രാത്രികളിലും സ്ത്രീകൾക്ക്‌ സഞ്ചരിക്കാൻ സാധിക്കും. നാലു മണിക്കു തന്നെ ഉണർന്ന്‌ പത്രക്കെട്ടുകൾ ഏറ്റുവാങ്ങി എണ്ണി തിട്ടപ്പെടുത്തി സഹപ്രവർത്തകരെ ഏൽപ്പിക്കുന്ന സ്ത്രീകൾ കൽക്കത്തയിലെ തെരുവുകളിൽ സാധാരണ കാഴ്ചയാണ്‌. പലവിധ ജോലികളിൽ ഏർപ്പെട്ടിട്ട്‌ തിരിച്ച്‌ വീടുകളിലേയ്ക്ക്‌ ഇരുചക്ര വാഹനങ്ങളിൽ പോകുന്ന സ്ത്രീകളെ ബംഗളൂരുവിലും ഹൈദരാബാദിലും ബോംബെയിലുമൊക്കെ നമുക്ക്‌ കാണാവുന്നതാണ്‌. ഇവരൊക്കെ ആക്രമിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ തീർത്തും വിരളം. ഡൽഹി പെൺകുട്ടിയുടെ ദാരുണമായ അന്ത്യമാണ്‌ ഇന്ത്യയെ ഞെട്ടിച്ച അറിയപ്പെട്ട ഒരു കൊലപാതകം. അറിയപ്പെടാത്ത കൊലപാതകങ്ങൾ ധാരാളമായി നടക്കുന്നുണ്ട്‌ എന്ന്‌ വിവിധ സർക്കാരുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ടല്ലോ.

സ്ത്രീകൾക്ക്‌ വീട്ടിൽപ്പോലും രക്ഷയില്ല എന്നാണ്‌ ജിഷയുടെ മരണം നമ്മോട്‌ പറയുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ കേരളം മുഴുവൻ ഉണർന്നിരിക്കുന്ന സമയത്താണ്‌ ഈ ക്രൂരകൃത്യം നടത്തിയിട്ടുള്ളത്‌.
കേരളത്തിലെ എല്ലാ സ്ത്രീകൾക്കും അടിയന്തരമായി കായിക പരിശീലനം നൽകേണ്ടതാണ്‌. കൂട്ടമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ഈ പരിശീലനം സഹായകരം അല്ലെങ്കിൽകൂടിയും അക്രമികളെ നേരിടാനുള്ള മാനസിക ബലം നൽകാൻ ഇത്‌ സഹായിക്കും. കേരളത്തിലെ പല കുടുംബശ്രീ യൂണിറ്റുകളും പെൺകുട്ടികൾക്ക്‌ കായിക പരിശീലനം നൽകുന്നതിൽ ശ്രദ്ധിക്കുന്നുണ്ട്‌.

ഒരു പെൺകുട്ടിയെ വീടുകയറി ആക്രമിച്ച്‌ കൊല്ലുമ്പോൾ ജീവിക്കുവാനുള്ള അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌. കൃത്യമായ നിയമവ്യവസ്ഥകൾ നിലവിലുള്ള ഒരു രാജ്യത്ത്‌ നിയമമോ നിയമലംഘനമോ കയ്യാളുവാൻ ആരെയും അനുവദിക്കരുത്‌.

ഒരു നിയമവിദ്യാർഥിനി സ്വന്തം കുടുംബത്തിനു മാത്രമല്ല ഒരു സമൂഹത്തിനാകെ വിലപ്പെട്ട സേവനം നൽകുവാനുള്ള വാഗ്ദാനമാണ്‌. ആ വാഗ്ദാനത്തെയാണ്‌ നശിപ്പിച്ചുകളഞ്ഞത്‌. പരിഷ്കൃത സമൂഹത്തിന്റെ മുഖത്ത്‌ പറ്റിയ കടുത്ത ചോരപ്പാടാണ്‌ ജിഷയുടെ കൊലപാതകം.

എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായി വസിക്കുവാനും സഞ്ചരിക്കുവാനുമുള്ള അവകാശം പാലിക്കപ്പെടേണ്ടതാണ്‌. സഹദുഃഖത്തിന്റെയും അമർഷത്തിന്റെയും അഗ്നിലായനിയിൽ കൈമുക്കി ജീവിക്കുവാനുള്ള അവകാശം സംരക്ഷിക്കുമെന്ന്‌ കേരളീയസമൂഹം തീരുമാനിക്കേണ്ടതുണ്ട്‌. എത്രയും പെട്ടെന്ന്‌ കുറ്റവാളികളെ പിടികൂടി നിയമപാലകർ അവരുടെ ഉത്തരവാദിത്തവും നിർവഹിക്കേണ്ടതാണ്‌.