Monday 26 August 2019

നഗ്നകവിത / ശിങ്കാരി


പൊട്ടും കെട്ടുമായി 
ചെന്നിട്ടും 
കൊട്ടു നടന്നില്ല.
പഞ്ചാരിമുറ്റത്ത് 
ശിങ്കാരിക്കെന്തു കാര്യം.

 

Wednesday 21 August 2019

കമ്മ്യൂണിസ്റ്റ് നാടുകളിലെ പള്ളികള്‍


കമ്മ്യൂണിസ്റ്റുകാരുടെ ഭരണകാലത്ത് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുമോ? ഒരിക്കലുമില്ല. ജനങ്ങളില്‍ ഉണ്ടാകുന്ന സാംസ്‌കാരികമായ പുരോഗതിയും ബോധ്യങ്ങളും കൊണ്ട് ആരാധകരുടെ അംഗസംഖ്യ കുറയും. അതിനു കമ്മ്യൂണിസം തന്നെ വേണമെന്നില്ല. സ്‌കാന്റിനേവിയന്‍ രാജ്യങ്ങളാണ് ഉദാഹരണം.

സ്‌കാന്റിനേവിയന്‍ രാജ്യങ്ങളില്‍ പുതിയ പളളികളില്ല. പഴയ പളളികളില്‍ ആരാധകരുമില്ല. നോര്‍വെയിലും മറ്റും പള്ളിയില്‍ കയറാന്‍ ടിക്കറ്റ് എടുക്കുകയും വേണം. റഷ്യന്‍ വിപ്ലവത്തിന് മുന്‍പ് മോസ്‌ക്കോയില്‍ മാത്രം അനവധി പളളികള്‍ ഉണ്ടായിരുന്നു. അതില്‍ പുരാതനമായ പള്ളികളെ കണ്ണിലെ കൃഷ്ണമണി പോലെ അവര്‍ സംരക്ഷിച്ചു. പലതും മ്യൂസിയങ്ങളാക്കുക വഴി ലോകത്തുള്ള ചരിത്ര കുതുകികള്‍ക്കെല്ലാം പ്രവേശനവും കിട്ടി. രാജാക്കന്മാരുടെയും ബന്ധുക്കളുടെയും കല്ലറകളുള്ള സാര്‍ ചക്രവര്‍ത്തിമാരുടെ സ്വര്‍ണപ്പള്ളികള്‍ അങ്ങനെതന്നെ നിലനിര്‍ത്തിയിട്ടുണ്ട്. വിവിധ സഭകള്‍ മത്സരിച്ചു കെട്ടിപ്പൊക്കിയ പളളികള്‍ ധാന്യസംഭരണ ശാലകളും വാസസ്ഥലങ്ങളും ആക്കിയിരുന്നു. വിപ്ലവത്തിന് മുന്‍പേയുള്ള മുസ്‌ലിംപളളി കമ്മ്യൂണിസ്റ്റ് കാലത്ത് സംരക്ഷിച്ചു. ഇപ്പോഴും അത് മോസ്‌ക്കോയില്‍ തലയുയര്‍ത്തിനില്‍ക്കുന്നു.

കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുകയും രാഷ്ട്രം തന്നെ പിരിച്ചുവിടുകയും ചെയ്‌തെങ്കിലും മാര്‍ക്‌സിനോടും ലെനിനോടും റഷ്യന്‍ ജനതയ്ക്ക് ഇന്നും സ്‌നേഹവും ബഹുമാനവും ഉണ്ട്. മാര്‍ക്‌സിന്റെ ഒരു കൂറ്റന്‍ പ്രതിമയും മെട്രോ റയില്‍വേ സ്റ്റേഷനിലെ ലെനിന്റെ പ്രതിമകളും അരിവാളും ചുറ്റികയും ഒക്കെ അവിടെത്തന്നെയുണ്ട്. ലെനിന്‍ മുസോളിയത്തില്‍ ആ മഹാനായ രാഷ്ട്രശില്‍പ്പിയുടെ ശരീരം കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്നവരോടൊപ്പം റഷ്യയിലെ പുതുതലമുറയും നിരനിരയായി നില്‍ക്കുന്നുണ്ട്.

റഷ്യയുടെ പതാക മാറ്റിയെങ്കിലും നാവികസേനാ ദിനത്തില്‍ സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ പാറിക്കളിക്കുന്നത് അരിവാളും ചുറ്റികയും നക്ഷത്രവും ഉള്ള വെണ്‍കൊടികള്‍.

മതാചാരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ഒരു പ്രഖ്യാപിത നാസ്തികരാഷ്ട്രമാണ് വിയറ്റ്‌നാം. അവിടെ ഹോചിമിന്‍ സിറ്റിയില്‍ തന്നെ ഒരു കൂറ്റന്‍ ക്രിസ്ത്യന്‍ പള്ളി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. നിരവധി ബുദ്ധവിഹാരങ്ങളും ആരാധകരില്ലാത്തതിനാല്‍ ആചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പ്രാധാന്യമില്ലാതെ അവിടെയുണ്ട്.

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മതവിശ്വാസികള്‍ക്ക് അംഗത്വം നല്‍കില്ലെന്ന നിശ്ചയത്തില്‍ അയവുവരുത്തുകയും മാര്‍പ്പാപ്പമാര്‍ ക്യൂബ സന്ദര്‍ശിക്കുകയും ചെയ്തല്ലോ. സാധാരണഗതിയില്‍ പാര്‍ട്ടിയും മതവുമായി യോജിച്ചു പ്രവര്‍ത്തിച്ചാല്‍ ക്രമേണ മതം പുരോഗമന പ്രത്യയ ശാസ്ത്രത്തെ വിഴുങ്ങുന്നതായാണ് കാണാറുള്ളത്. എന്നാല്‍ ക്യൂബയിലെ ക്രിസ്തുമതം ഒന്നടങ്കം പുരോഗമന രാഷ്ട്രീയപക്ഷത്തു നില്‍ക്കുകയും ക്യൂബയോടുള്ള അമേരിക്കന്‍ നിലപാടിനെ എതിര്‍ക്കുകയും ചെയ്യുന്നതായാണ് കാണുന്നത്. ഈ നിലപാട് അമേരിക്കന്‍ ക്രൈസ്തവ സഭകളെപോലും സ്വാധീനിച്ചിരിക്കുന്നു. അവര്‍ അമേരിക്കയില്‍ ജീവിച്ചു കൊണ്ടുതന്നെ ക്യൂബയോടുള്ള അമേരിക്കന്‍ നിലപാടിനെ എതിര്‍ക്കുന്നു. കമ്മ്യൂണിസത്തോട് ചേര്‍ന്നാല്‍ ക്രിസ്തുമതവും ചിലയിടങ്ങളില്‍ നന്നാവും എന്നാണല്ലോ ഇത് പഠിപ്പിക്കുന്നത്.

പ്രഖ്യാപിത നാസ്തികരാജ്യമാണ് കമ്മ്യൂണിസ്റ്റ് ചൈന. എന്നാല്‍ അവിടെയും പുരാതന ആരാധനാലയങ്ങള്‍ തുടരുന്നുണ്ട്. വത്തിക്കാനുമായി ബന്ധമില്ലാത്ത ക്രിസ്ത്യന്‍ പള്ളിയും പുരാതന ബുദ്ധവിഹാരങ്ങളും ഉണ്ട്.
ഒരു പ്രത്യേക ഇസ്‌ലാംമത വിഭാഗത്തിന് മതപാഠശാലപോലും അനുവദിച്ചിട്ടുണ്ട്. ആരാധിക്കാന്‍ ആളില്ല എന്നൊരു വിഷയം ശാസ്ത്രീയ ബോധവല്‍ക്കരണം കൊണ്ട് ആ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്.

കേരളത്തിലാണെങ്കില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ആരാധനാലയങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. എല്ലാ ക്ഷേത്രങ്ങളും ഉദ്ധാരണത്തിനു വിധേയമായി. താജ്മഹലിനെ ഓര്‍മ്മിപ്പിക്കുന്ന പള്ളികള്‍ തലങ്ങും വിലങ്ങും ഉയര്‍ന്നു. ക്രിസ്തുവിനു തിരിച്ചിറങ്ങാന്‍ കഴിയാത്തത്രയും കുരിശുകള്‍ ഉയര്‍ന്നു. അഖിലേന്ത്യാതലത്തില്‍ നോക്കിയാല്‍ ബാബറിപ്പള്ളി തകര്‍ത്തത് വിഭാഗീയതയും വര്‍ഗീയതയും മതസ്പര്‍ധയും ആയുധവല്‍ക്കരിച്ച തീവ്രവാദവും വളരാന്‍ ഇടയാക്കി.

കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയും സ്‌കാന്റിനേവിയന്‍ രാജ്യങ്ങളെയും നിരീക്ഷിച്ചാല്‍ ചരിത്ര പ്രാധാന്യവും കലാമൂല്യവുമുള്ള മതനിര്‍മ്മിതികള്‍ സംരക്ഷിക്കുവാനും വേണമെന്നുള്ളവര്‍ക്ക് സുരക്ഷിതമായി പ്രാര്‍ഥിക്കാനും ഇന്ത്യയില്‍ ഇന്നുള്ള രാഷ്ട്രീയവ്യവസ്ഥ അപര്യാപ്തമെന്ന് വിലയിരുത്താം. പ്രാര്‍ത്ഥന കൊണ്ട് ഒരു കാര്യവുമില്ല എന്ന് കരുതുന്നവര്‍ക്ക് സുരക്ഷിതമായി ജീവിക്കാനും ഇന്ത്യന്‍ കാലാവസ്ഥ മാറേണ്ടിയിരിക്കുന്നു.

സെയിന്റ്പീറ്റേഴ്‌സ് ബര്‍ഗ്ഗിലെ സ്വര്‍ണ്ണപ്പള്ളികള്‍ കണ്ടുനടന്നപ്പോള്‍ സഹയാത്രികനായ ബഷീര്‍ പറഞ്ഞു. ”ഞാന്‍ കമ്മ്യൂണിസ്റ്റുകാരെ ബഹുമാനിക്കുന്നു. അവരിതു തകര്‍ത്തു കളയാതെ നമുക്ക് കാണാനായി കാത്തുവച്ചല്ലോ.” അതെ അഫ്ഗാനിസ്ഥാനിലെ ബുദ്ധശില്‍പ്പങ്ങളും ഇന്ത്യയിലെ ബാബറിപ്പള്ളിയും തകര്‍ത്തതു പോലെ കമ്മ്യൂണിസ്റ്റുകള്‍ അവയൊന്നും നശിപ്പിച്ചില്ലല്ലോ.

Saturday 10 August 2019

ഓട്ടോവിന്‍ പാട്ടിന്റെ കവി


അര്‍ക്കം, സംക്രമണം, മേഘരൂപന്‍ തുടങ്ങിയ കവിതകളൊക്കെ ബൗദ്ധികതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സാമാന്യജനങ്ങളെ ആകര്‍ഷിച്ച ആറ്റൂര്‍ രവിവര്‍മ്മയുടെ കവിത ഓട്ടോവിന്‍ പാട്ടാണ്.

പഴയ ഇല്ലം പൊളിച്ചുവിറ്റ് ഒരു ഓട്ടോറിക്ഷ വാങ്ങി ജീവിക്കാന്‍ ശ്രമിക്കുന്ന പുളിമനയ്ക്കല്‍ കുഞ്ഞികുട്ടന്റെ ജീവിതരേഖയാണ് ഓട്ടോവിന്‍ പാട്ടിലുള്ളത്. അതീവ ലളിതമായ ഒരു താളവ്യവസ്ഥയും ഈ കവിതയെ ജനകീയമാക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്.

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തിലാണ് കേരളത്തില്‍ ഓട്ടോറിക്ഷ എന്ന മുച്ചക്ര വാഹനം പ്രത്യക്ഷപ്പെട്ടത്. ടാക്‌സി കാറുകാരുടേയും മറ്റും എതിര്‍പ്പുണ്ടായെങ്കിലും ഓട്ടോറിക്ഷ വളരെ പെട്ടെന്നുതന്നെ സാധാരണക്കാരുടെ വാഹനമായി. ഒന്നാം ലോക രാജ്യങ്ങളില്‍ തീരെ കാണാത്ത ഒരു വാഹനമാണ് ഓട്ടോ. പുതിയവയെ ആര്‍ത്തിയോടെ സ്വീകരിച്ച എഴുപതുകളിലെ കവിതകള്‍ ഈ മുച്ചക്ര വാഹനത്തേയും കവിതയിലേക്ക് ആനയിച്ചു. ട്രാഫിക് വിളക്കുകളെ അവഗണിച്ച് മുന്നോട്ടുപോകുന്ന ഓട്ടോറിക്ഷയും മറ്റും മലയാള കവിതയില്‍ പ്രത്യക്ഷപ്പെട്ടു. കടമ്മനിട്ട അടക്കമുള്ളവര്‍ ഓട്ടോറിക്ഷയ്ക്ക് കവിതയില്‍ സ്ഥാനം കൊടുത്തു. ഈ ഗണത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കവിതയാണ് ഓട്ടോവിന്‍ പാട്ട്.

പുളിമനയ്ക്കല്‍ കുഞ്ഞികുട്ടന്റെ ഓട്ടോറിക്ഷയുടെ പേര് കെഎല്‍ ഡി 104 എന്നായിരുന്നു. ഗണപതി എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷ ലാഭകരമായിരുന്നില്ല. പുതിയ ഇല്ലമുണ്ടാക്കാന്‍ കുഞ്ഞുകുട്ടന് കഴിഞ്ഞതുമില്ല. അയാള്‍ ചുവടൊന്നു മാറ്റി. ഇന്നത്തെ ആംബുലന്‍സ് ചെയ്യുന്ന പണി ഓട്ടോറിക്ഷ ചെയ്യാന്‍ തുടങ്ങി. ആശുപത്രിയില്‍ വച്ച് മരണപ്പെടുന്നവരുടെ ശവശരീരം ഓട്ടോറിക്ഷയിലിരുത്തി ബന്ധുക്കളെ കൂട്ടിനിരുത്തി വീടുകളിലെത്തിച്ചു. അങ്ങനെ പുളിമനയ്ക്കല്‍ കുഞ്ഞുകുട്ടന്റെ ഓട്ടോ ജീവിതം ലാഭകരമായിട്ടു മാറി.

മനുഷ്യജീവിതത്തെ നേരിട്ടു സ്പര്‍ശിച്ച കവിതയാണ് ഓട്ടോവിന്‍ പാട്ട്. ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ച കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ. കയ്യൊപ്പിനെക്കുറിച്ചുള്ള കവിതയില്‍ പുതിയ ഒപ്പും പഴയ ഒപ്പും തമ്മില്‍ വ്യത്യാസമുള്ളതിനാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിനെ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന, സ്വത്വഭ്രംശത്തെ അസലായി ആറ്റൂര്‍ വെളിപ്പെടുത്തുന്നുണ്ട്.

പുലിക്കളി എന്ന കവിതയില്‍ പുലിവേഷം കെട്ടുന്ന മനുഷ്യരേയും മനുഷ്യവേഷം കെട്ടിയ പുലികളേയും അവതരിപ്പിക്കുക വഴി ആറ്റൂര്‍ വലിയ സാമൂഹ്യ വിമര്‍ശനമാണ് സാധിച്ചത്.

എം. ഗോവിന്ദനുശേഷം തനി മലയാളത്തെ അച്ചടി മലയാളത്തിലെത്തിച്ച കവിയാണ് ആറ്റൂര്‍ രവിവര്‍മ.

ആറ്റൂരിന്റെ സാഹിത്യ ജീവിതത്തിലെ ഒരു സുപ്രധാന വശം വിവര്‍ത്തനമാണ്. സുന്ദര രാമസ്വാമിയുടെയും മറ്റും തമിഴ് നോവലുകള്‍ അദ്ദേഹം അനായാസം മലയാളപ്പെടുത്തി. പഴയതും പുതിയതുമായ തമിഴ് കവിതകളും അദ്ദേഹം ദ്രാവിഡ മൊഴിയുടെ അഴകോടെയും ആരോഗ്യത്തോടെയും മലയാളപ്പെടുത്തി. ഒഡിയ കവി പ്രതിഭാ സത്പതിയുടെ മാസ്മര ധൂളി എന്ന കാവ്യ സമാഹാരത്തിന്റെ വിവര്‍ത്തനം പ്രതേ്യകം ശ്രദ്ധിക്കേണ്ടതാണ്. ദ്രാവിഡത്തനിമയുമായി ബന്ധമൊന്നുമില്ലാത്ത ഒഡിയ ഭാഷയെ പച്ച മലയാളത്തിന്റെ ഓലത്തണലിലാണ് ആറ്റൂര്‍ ഇരുത്തിയത്. വിളക്കുമാടത്തിനുള്ളില്‍, വലിച്ചെറിയാന്‍ വയ്യ, വാക്കുകളുടെ മാന്ത്രികന്‍, മിന്നല്‍പ്പുണര്‍ തുടങ്ങിയ ശീര്‍ഷകങ്ങള്‍ തന്നെ ഒഡിയയില്‍ നിന്നും മലയാളത്തിലേക്കുള്ള വരവറിയിക്കുന്നതാണ്.

അത്യാവശ്യമില്ലെങ്കില്‍ എഴുതരുത് എന്ന് പഠിപ്പിച്ച കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ.

Monday 5 August 2019

ജ്യോതിഷം വിശ്വാസയോഗ്യമല്ല


മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെവിടെയോ വച്ചാണ് സുഹൃത്തുക്കളോടൊപ്പം ശരവണഭവന്‍ ഹോട്ടലില്‍ കയറിയത്. സുഹൃത്തുക്കളാണ് തൂത്തുക്കുടിയില്‍ നിന്നും ആരംഭിച്ച ഒരു ദോശക്കച്ചവടക്കാരന്റെ കഥ പറഞ്ഞുതന്നത്. തൂത്തുക്കുടിയിലെ ഉള്ളിക്കച്ചവടക്കാരനായ ഒരു പാവം മനുഷ്യന്റെ മകന്‍ രുചികരമായ ദോശകളുണ്ടാക്കി ലോക പ്രസിദ്ധനായ കഥ കൗതുകത്തോടെയാണ് കേട്ടിരുന്നത്. ഹോട്ടല്‍ തൊഴിലാളിയായിരുന്ന പി രാജഗോപാല്‍ എന്ന അത്യധ്വാനിയായ ഈ മനുഷ്യന്‍ ചെന്നൈയിലാരംഭിച്ച ഹോട്ടലിന്റെ ഒരു ഗള്‍ഫ് ശാഖയിലാണ് ഞങ്ങളിരുന്നത്.

ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ, ക്യാനഡ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ബല്‍ജിയം, ജര്‍മ്മനി, സിംഗപ്പൂര്‍, അമേരിക്ക, കെനിയ, സൗത്ത് ആഫ്രിക്ക, തായ്‌ലന്റ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങള്‍ കൂടാതെ ശരവണഭവന്‍ ദോശ ലഭ്യമാണ്. സസ്യാഹാരികളുടെ പറുദീസയാണ് ശരവണ ഭവന്‍.

ഈ ഹോട്ടല്‍ മുതലാളിയെ സമ്പന്നനാക്കിയത് കവടി നിരത്തുകളുടെ നിര്‍ദേശങ്ങള്‍കൊണ്ടാണ് എന്ന് അദ്ദേഹവും മറ്റ് ധാരാളം ആളുകളും വിശ്വസിക്കുന്നുണ്ട്. ഓരോ ഹോട്ടല്‍ ആരംഭിക്കുമ്പോഴും ജ്യോത്സ്യനെ കണ്ട് പണം കൊടുത്ത് അതിന്റെ ഭാവി മനസിലാക്കുമായിരുന്നു.

ജ്യോത്സ്യവിധി പ്രകാരമാണ് കല്യാണം പോലും കഴിച്ചത്. ഒന്നല്ല, രണ്ട് കല്യാണം. നെയ്‌റോസ്റ്റിനും ഉഴുന്നു വടയ്ക്കും മസാല ദോശയ്ക്കുമൊക്കെ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കല്യാണത്തിന്റെ പുണ്യം കൊണ്ടാണെന്ന് വിശ്വസിച്ചു.

മൂന്നാമതൊരു കല്യാണം കൂടി കഴിച്ചാല്‍ ദോശ വ്യവസായം പൊടിപൊടിക്കുമെന്നും അതിനായി പത്തു പൊരുത്തമുള്ള വധുവിനെ കണ്ടുപിടിക്കണമെന്നും തീരുമാനിക്കപ്പെട്ടു. മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ടില്ലാത്ത ശനി, ചൊവ്വ തുടങ്ങിയ വിദൂര ഗ്രഹങ്ങളേയും രാഹു, കേതു തുടങ്ങിയ ഉട്ടോപ്യന്‍ ഗ്രഹങ്ങളെയും സാക്ഷിനിര്‍ത്തി ജ്യോത്സ്യന്‍ പറഞ്ഞാല്‍ പിന്നെ പിന്മാറേണ്ട കാര്യമില്ലല്ലോ. ഗുരുവിന്റെ ഭാര്യയെ വരെ തട്ടിയെടുക്കുന്ന ചന്ദ്രനും മറ്റുമാണല്ലോ ജ്യോതിഷത്തിലെ സൂപ്പര്‍സ്റ്റാറുകള്‍.
സ്വ
ന്തം ഹോട്ടലിലെ ഒരു ജീവനക്കാരന്റെ മകളെയാണ് മൂന്നാം വധുവായി കണ്ടെത്തിയത്. പക്ഷെ, വധുവിന്റെ അച്ഛന് മകളെ സ്വന്തം മുതലാളിയായ മൂന്നാം തിരുമണക്കമ്പക്കാരന് കൊടുക്കുവാന്‍ താല്‍പ്പര്യമില്ലായിരുന്നു. അയാള്‍ മറ്റൊരു വരനെ കണ്ടുപിടിച്ച് വിവാഹം നടത്തി.

നവവരനെ കൊന്ന് കൊടൈക്കനാലിലെ കൊക്കയില്‍ ഉപേക്ഷിച്ച കുറ്റത്തിന് കോടതി ഇപ്പോള്‍ ശരവണഭവന്‍ ഉടമയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു.

ഈ സംഭവം ഒരു പാഠമാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചതുകൊണ്ടല്ല, കഠിനാധ്വാനം കൊണ്ടും കച്ചവടം നടത്തുവാനുള്ള സാമര്‍ഥ്യം കൊണ്ടുമാണ് ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ലോകമെമ്പാടും വ്യാപിച്ചത് എന്നാണ് ഒരു പാഠം. പൊരുത്തം തപ്പികളായ കവടി നിരത്തുകാരുടെ നിര്‍ദേശപ്രകാരം കല്യാണം രണ്ട് കഴിച്ചതും നെയ്‌റോസ്റ്റു കച്ചവടവുമായി ഒരു ബന്ധവുമില്ല. ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം ബഹുവിവാഹങ്ങളും കൊലപാതകങ്ങളും ശരിയെന്ന് കരുതിയെങ്കില്‍ അത് കൊടും പാതകമാണെന്നത് മറ്റൊരു പാഠം. കൊല നടത്തിച്ചത് ബഹിരാകാശത്തെ ഏതെങ്കിലും ഗ്രഹമാണെങ്കില്‍ ആ ഗ്രഹവും കുറ്റവാളിയാണല്ലോ. ഇതിനൊക്കെ പ്രേരണ നല്‍കിയ ജ്യോത്സ്യനാണ് പ്രധാന കുറ്റവാളി.

ജ്യോതിഷം വിശ്വാസയോഗ്യം അല്ല, അത് ഒരു അബദ്ധപ്രമാണമാണ്. ശാസ്ത്രീയമായ ഒരു അടിത്തറയും ഈ കവടി കളിക്ക് ഇല്ല. ഭാരത സര്‍ക്കാര്‍ തന്നെ പലയിടത്തും ഇത് പഠിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നു എന്നത് ഖേദകരമായ ഒന്നാണ്. അന്ധവിശ്വാസങ്ങള്‍ വച്ചുവിളമ്പുക എന്ന പാരമ്പര്യപ്പണിക്കു പകരം ശാസ്ത്രാവബോധം വളര്‍ത്തുക എന്നതാണ് ഭരണഘടന നമ്മളോട് പറയുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് ഒഴുകിനടന്നവയില്‍ ഒന്ന് ജ്യോതിഷാലയത്തിന്റെ ബോര്‍ഡായിരുന്നല്ലോ.

കൈത്തറി


പൊതുകൈത്തറിശാലയുടെ
മരണാനന്തരം
ശ്വാസകോശത്തിൽ
പഞ്ഞികുരുങ്ങിയ
തൊഴിലാളി തൂങ്ങിച്ചത്തു

അവന്റെ പെൺകിടാങ്ങൾ
വ്യഭിചരിച്ചു
കണ്ണേ മടങ്ങുക

അവിടെത്തന്നെ
അർബ്ബുദംപോലെ
കുമിഞ്ഞുവരുന്നുണ്ട്
പ്രഭുവിന്റെ സ്പിന്നിംഗ് മിൽ

ഇതല്ലാതെ മറ്റൊന്നുമില്ലെന്ന്
വാങ്കു വിളിച്ചുകൊണ്ട്