Tuesday 20 December 2022

പുണ്യവഴിയിലെ ശിശുപീഡനങ്ങള്‍

 പുണ്യവഴിയിലെ ശിശുപീഡനങ്ങള്‍

------------------------------------------------------

എല്ലാ മതങ്ങളിലും ശിശുപീഡനം ഒരു പുണ്യവൃത്തിയായോ മതപരമായ ആവശ്യകതയായോ കണക്കാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ നിര്‍ബ്ബന്ധിത അഗ്രചര്‍മ്മ ഛേദനം മുതല്‍ കുത്തിയോട്ടത്തിന്‍റെ ചൂരല്‍ക്കുത്തും തീകൂട്ടി ചുറ്റും നടത്തുന്ന കുട്ടിക്കാവടിയാട്ടവും വരെ ഇതില്‍ പെടും.

കുട്ടികളുടെ തോളില്‍ കാവടിയും വച്ച് പൊരിവെയിലത്ത് ദീര്‍ഘദൂരം നടത്തിക്കുക, അഗ്നികുണ്ഠം ഒരുക്കി അതിനുചുറ്റും തീക്കാവടിയാട്ടം നടത്തിക്കുക, കുഞ്ഞുങ്ങളുടെ നാവില്‍ ശൂലം കുത്തിയിറക്കുക തുടങ്ങിയ ശിശുപീഡനങ്ങളെ ആചാരങ്ങളുടെ പേരിലാണ് സമൂഹം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

കുത്തിയോട്ടത്തിന്‍റെ ജീവിതചര്യകള്‍ ഒരു പരിഷ്കൃത സമൂഹത്തിനു ഒരിയ്ക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.
ആ ശിശുപീഡനത്തെ ന്യായീകരിക്കാന്‍ ഒരു കഥയും ഉണ്ടാക്കിയിട്ടുണ്ട്. കോവലനെ തേടിയിറങ്ങിയ കണ്ണകിയെ കുട്ടികള്‍ കളിയാക്കുന്നു. അവര്‍ക്ക് വഴിതെറ്റുന്നു. സംഹാരരുദ്രയായ കണ്ണകി ഭദ്രകാളിയായി മാറി ശിശുബലി ആവശ്യപ്പെടുന്നു. രക്തപാനത്തില്‍ ഡ്രാക്കുളയെ പരാജയപ്പെടുത്തുന്ന ആസക്തിയാണ് എല്ലാ കെട്ടുകഥകളിലും ഭദ്രകാളിക്കുള്ളത്. കുട്ടികളുടെ മാതാപിതാക്കള്‍ കുറ്റം ഏല്‍ക്കുകയും പ്രായശ്ചിത്തമായി ശിശുരക്തം നിവേദിക്കാമെന്ന് 
ഉറപ്പുകൊടുക്കുകയും ചെയ്യുന്നു. കുട്ടികളെ പള്ളിക്കൂടത്തില്‍ വിടാതെ പട്ടുടുപ്പിച്ചു കുറെ ദിവസം നിറുത്തുകയും ഒടുവില്‍ ചൂരല്‍കൊണ്ട് കുട്ടികളുടെ വാരിയില്‍ കുത്തി ചോരചീറ്റിച്ച് കാളിയെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നു.

ചൂരല്‍ മുറിയല്‍ അല്ലെങ്കില്‍ ചൂരല്‍ക്കുത്ത് എന്നാണ് ഭഗവതീക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ഈ ദുരാചാരത്തിന്റെ പേര്.

കുഞ്ഞുങ്ങളുമായി അശ്ലീലസരസ്വതി പാടി കൊടുങ്ങല്ലൂര്‍ പോകുന്നതും സാംസ്ക്കാരികമായ ഒരു ശിശുപീഡനമാണ്. സി.കേശവന്‍ ബാല്യകാലത്ത് ഇങ്ങനെ പോയി വന്നിട്ട് ആ തെറിഭജന നിഷ്ക്കളങ്കമായി വീട്ടിലിരുന്ന് ആലപിച്ച് അമ്മയുടെ അടിവാങ്ങിച്ചത് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. സഹോദരന്‍ അയ്യപ്പനും മറ്റും ഈ പ്രാകൃതാചാരത്തെ അപലപിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.കവിതയും എഴുതിയിട്ടുണ്ട്. ഈ അശ്ലീലസരസ്വതി ഫോക് ലോറിന്‍റെ ഭാഗമായി ഇപ്പോള്‍ ഗവേഷകര്‍ അടയാളപ്പെടുത്തുന്നുണ്ട്.

പുണ്യസ്ഥലമെന്ന് കരുതപ്പെടുന്ന ഇടങ്ങളിലേക്ക് പിഞ്ചുകുഞ്ഞുങ്ങളുമായി പോകുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. തിരിച്ചറിവില്ലാത്ത കാലത്ത് 
രക്ഷിതാവിന്‍റെ തോളില്‍ കിടന്ന് ഈ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഒഴിവാക്കപ്പെടേണ്ടതാണ്.

ആലപ്പുഴ ജില്ലയിലെ ഒരു ഭക്തന്‍ ഒന്നരവയയ്യുള്ള കുഞ്ഞിനെ തോളിലിട്ട് അഞ്ചുമണിക്കൂറിലധികം ശബരിമലയില്‍ ക്യൂ നിന്ന ചിത്രം അടുത്ത ദിവസങ്ങളില്‍ പത്രങ്ങളിലുണ്ടായിരുന്നു. ചന്ദ്രാനന്ദന്‍ റോഡ് സംഗമിക്കുന്നിടത്ത് വടം പിടിച്ച് കാത്തുനില്‍ക്കുന്ന ഈ പിതാവിന്റെയും തോളിലുറങ്ങുന്ന നിരപരാധിയായ കുഞ്ഞിന്റെയും സചിത്ര വാര്‍ത്ത  ഹൃദയദ്രവീകരണ ശക്തിയുള്ളതായിരുന്നു.

ആലപ്പുഴയുടെ തെക്കേയറ്റത്തുനിന്നും നിലക്കല്‍ വരെയുള്ള വാഹനയാത്ര. പമ്പ വരെയുള്ള കഠിനയാത്ര. പിന്നെ പിതാവിന്റെ തോളില്‍ കിടന്ന്, കാല്‍ നടയ്ക്കനുസരിച്ച് കുലുങ്ങിക്കുലുങ്ങിയുള്ള മലകയറ്റവും ഇറക്കവും തുടര്ന്ന് വീടുവരെയുള്ള മടക്കയാത്ര. നല്ലമലയാളം പോലും പറയാനറിയാത്ത ആ കുഞ്ഞ് എത്ര വിഷമിച്ചിട്ടുണ്ടാകും. അമ്മയെകാണണമെന്നും മുലപ്പാല്‍ കുടിക്കണമെന്നും ആ പിഞ്ചു കുഞ്ഞിനു തോന്നിയിട്ടുണ്ടാകില്ലെ? അരയിലെ തുണിയിലവശേഷിപ്പിച്ച മലവും മൂത്രവുമായിട്ടല്ലേ പതിനെട്ടാം പടി കടന്നത്? 

തിരിച്ചറിവും മലകയറാനുള്ള ആരോഗ്യവുമുള്ള സഹോദരിമാരെ കയറാന്‍ അനുവദിക്കാത്ത പുണ്യയാത്രാക്രമം കുഞ്ഞുങ്ങളെ പുരുഷന്മാരോടൊപ്പം കൊണ്ടുപോകാന്‍ അനുവദിച്ചിട്ടുണ്ട്. ശബരിമലയാതകൊണ്ട് വിളിച്ചുപറയാന്‍ കഴിയാത്തത്ര വൈഷമ്യങ്ങള്‍ ആ കുഞ്ഞ് അനുഭവിച്ചതിന് ആരാണ് ഉത്തരവാദി. ശിശുസംരക്ഷണത്തിനും ബാലാവകാശ സംരക്ഷണത്തിനും എല്ലാ സംവിധാനങ്ങളും കോടതിയുമൊക്കെയുള്ള നാടല്ലേ നമ്മുടേത്? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പുണ്യയാത്രകള്‍ക്ക് പോകുമ്പോള്‍ കുട്ടികളെ ഒഴിവാക്കാനുള്ള ഔചിത്യം സമൂഹം കാട്ടേണ്ടതുണ്ട്.
അങ്ങനെ കാട്ടിയില്ലെങ്കില്‍ കുട്ടികളുമായുള്ള യാത്രകളെ നിരുത്സാഹപ്പെടുത്താന്‍ നിയമസംവിധാനം ശ്രദ്ധിക്കേണ്ടതാണ്..

Monday 12 December 2022

രാപ്പനി

 രാപ്പനി

-------------

ഇനിയുമൊരു ജന്മമുണ്ടെങ്കിലെൻ
കാമുകീ
അതിൽ നിന്റെ പെണ്ണു ഞാൻ
നീയെന്റെ ആൺകൊടി

ഇവിടെയീ കായലോരം മതി
നമ്മൾക്ക്‌
ഒരുവട്ടം കൂടി തിളയ്ക്കാൻ തണുക്കാൻ

ഒരു മകൾ
ദാരിദ്ര്യഭാരവും രോഗവും
വിരഹവുമില്ലാത്ത നാസ്തികജീവിതം

പൂക്കൾ വിടർത്തി നീയെഴുതും
അതിൽ എന്റെ പാട്ടുകൾ
പ്രണയവും മധുവുമായ്‌ തുള്ളിടും

രാത്രിയിലിങ്ങനെ
ക്‌നാക്കണ്ടു നീങ്ങവേ
ചീറ്റുന്നു സൈറൺ
തുടങ്ങി ദു:ഖായനം.

Tuesday 6 December 2022

കാക്കിക്കുള്ളിലെ കരുണാര്‍ദ്ര ഹൃദയം

 കാക്കിക്കുള്ളിലെ കരുണാര്‍ദ്ര ഹൃദയം 

--------------------------------------------------------------

കൊല്ലം ജില്ലയില്‍ വെളിനല്ലൂര്‍ പഞ്ചായത്തിലെ പെരപ്പയം എന്ന സ്ഥലം.സമീപത്തുകൂടി കായല്‍വീട്ടിലേക്ക് ഓടിപ്പോകുന്ന ഇത്തിയാറ്. ജനപ്രതിനിധികളുടെയും അയല്‍വാസികളുടെയും 
മറ്റും സാന്നിധ്യത്തില്‍, അഭിവന്ദ്യയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ..ചിഞ്ചുറാണി ഒരു ചെറിയ വീടിന്റെ താക്കോല്‍ ഏല്‍പ്പിക്കുകയാണ്. വിറയ്ക്കുന്ന കൈകളോടെ താക്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ വീട്ടുടമസ്ഥനായി മാറിയ പാവം മനുഷ്യന്റെ കണ്ണിലും   കൊല്ലം ക്രൈം ബ്രാഞ്ചിലെ എ എസ് ഐയായ ഡി.ശ്രീകുമാറിന്‍റെ കണ്ണിലും  അസാധാരണമായ ഒരു തെളിച്ചം.
സ്വന്തം ശമ്പളത്തില്‍ നിന്നു ഒരു ഭാഗം ഇതിനായി നീക്കിവച്ച മനുഷ്യസ്നേഹിയാണ് കേരള പോലീസ് സേനയിലെ അംഗമായ ഡി.ശ്രീകുമാര്‍.

ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം എന്ന പ്രാകൃതാവസ്ഥയില്‍ നിന്നും നമ്മുടെ പോലീസ് സേന വളരെയധികം മാറിയിട്ടുണ്ട്. ചില അപവാദങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടിയും ഈ മാറ്റം പോലീസ് സേനയുടെ അന്തസ്സും പ്രതിച്ഛായയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പോലീസുകാരില്‍ വായനാശീലം വര്‍ധിച്ചിരിക്കുന്നു. പല പോലീസ് ഓഫീസുകളിലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറികളുണ്ട്. അതിന്റെ പ്രതിഫലനം പോലീസില്‍ വ്യക്തമായി കാണാം.ബി.സന്ധ്യ മുതല്‍ സാദിര്‍ തലപ്പുഴ വരെയുള്ള കവികളും നിരവധി കഥാകാരന്മാരും നാടകക്കാരും മറ്റ് കലാഭിരുചിയുള്ളവരും പോലീസ് സേനയിലുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ മാറ്റി നിറുത്തിയാല്‍ പോലീസിന്റെ പെരുമാറ്റത്തില്‍ ജനസൌഹൃദത്തിന്റെ സുഗന്ധം കലര്‍ന്നിട്ടുണ്ട്. ഈ മാറ്റത്തിന്റെ സുന്ദരമായ ഉദാഹരണമാണ് സ്പെഷ്യല്‍  ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഡി.ശ്രീകുമാര്‍.

നിയമവിദ്യാര്‍ഥി ആയിരുന്ന ജിഷയുടെ ദാരുണമായ കൊലപാതകത്തിന് ശേഷം കേരളത്തിലെ അടച്ചുറപ്പില്ലാത്ത വീടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് മേധാവികള്‍ തന്നെയാണ് പുറത്തുവിട്ടത്. കേരള സര്ക്കാര്‍ ലൈഫ് പദ്ധതിയിലൂടെയും സന്നദ്ധസംഘടനകള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്ത നിര്‍വഹണത്തിലൂടെയും രാഷ്ട്രീയപാര്‍ട്ടികള്‍ നേതാക്കളുടെ പേരിലുമൊക്കെ നിരവധി വീടുകള്‍ നിര്‍മ്മിച്ചു നല്കി. വിദ്യാര്‍ഥികളും അദ്ധ്യാപകരും അധ്വാനശേഷിയും ധനശേഷിയും വിനിയോഗിച്ച് വഴിയാധാരമായവര്‍ക്ക് കൂരയുണ്ടാക്കിക്കൊടുത്തു. ഇത്രയുമൊക്കെയായിട്ടും ഇനിയും വീടില്ലാത്തവര്‍ കേരളത്തില്‍ അവശേഷിക്കുകയാണ്.

വ്യക്തിയെന്ന നിലയില്‍ പാവങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കിയത് കാസര്‍കോട്ടെ ഗോപാലകൃഷ്ണ ഭട്ട് എന്ന സായിറാം ഭട്ട് ആണ്. സീതാംഗോളിയിലെ അബ്ബാസ് അദ്ദേ ഹത്തെ സമീപിച്ചത് പെരുമഴയില്‍ തകര്‍ന്നു പോയ തന്റെ കൂര ഉയര്‍ത്തിനിറുത്താന്‍ ഒരു മുള ചോദിച്ചുകൊണ്ടാണ്. അബ്ബാസിന്റെ ദയനീയസ്ഥിതി സായിറാംഭട്ടിന്റെ മനസ്സലിയിച്ചു. അബ്ബാസിനും കുടുംബത്തിനും രാപ്പാര്‍ക്കാന്‍ ഒരു വീടുതന്നെ ഭട്ട് പണിയിച്ചു കൊടുത്തു. പിന്നീട് പാവങ്ങള്‍ക്ക് ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ വീടുണ്ടാക്കിക്കൊടുക്കുന്നത് ഒരു ജീവിത ദൌത്യമായി ഭട്ട് സ്വീകരിച്ചു. നാട്ടുവൈദ്യവും അല്‍പ്പസ്വല്‍പ്പം കൃഷിയുമായി ജീവിച്ച അദ്ദേഹം അധ്വാനത്തിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് പാവങ്ങള്‍ക്ക് വീടുണ്ടാക്കി. ബദിയടുക്കയില്‍ വച്ച് എണ്‍പത്തഞ്ചാമത്തെ വയസ്സില്‍ മരിക്കുന്നതിനുള്ളില്‍ മുന്നൂറോളം പേര്‍ക്കാണ് അദ്ദേഹം വീടുണ്ടാക്കിക്കൊടുത്തത്. മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു.

പോലീസുദ്യോഗസ്ഥനായ ഡി.ശ്രീകുമാറിന്റെയും സുഹൃത്തുക്കളുടെയും ഉത്സാഹത്തില്‍ നീണ്ടകരയില്‍ മദര്‍ഹുഡ് എന്ന പേരിലൊരു ജീവകാരുണ്യ സങ്കേതവും പ്രവര്‍ത്തിക്കുന്നുണ്ട്.അവിടെ അന്തേവാസിയായി എത്തിയ അനന്തു എന്ന പാവം കുട്ടിക്ക് വേണ്ടിയാണ് പെരപ്പയത്ത് വീടൊരുങ്ങിയത്. മാനസികരോഗം വന്ന് വീടുവിട്ടലഞ്ഞ അമ്മയുടെ മകനാണ് അനന്തു. അവസാനകാലത്ത് വിളക്കുടിയിലെ അനാഥാലയത്തിലായിരുന്നു മനോനില തെറ്റിയ അനന്തുവിന്റെ അമ്മ. അനാഥത്വത്തിന്‍റെ കൊടും ചൂടില്‍നിന്ന അനന്തുവിന് രോഗിയായ അച്ഛനെയും ശ്രദ്ധിക്കണമായിരുന്നു.ഈ ചുറ്റുപാടിലാണ് അനന്തുവിനെ ശ്രീകുമാര്‍ കണ്ടെത്തുന്നത്.

താക്കോല്‍ നല്‍കിയശേഷം മന്ത്രിയടക്കമുള്ളവര്‍ അനന്തുവിനൊപ്പം ആഹാരം കഴിച്ചു. പെരപ്പയത്തെ കൊടും ചൂടിനെ സ്നേഹത്തിന്റെ നിലാവ് തഴുകിയ നട്ടുച്ചയായിരുന്നു അത്. പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് മനുഷ്യപുത്രനു തലചായ്ക്കാന്‍ മണ്ണിലിടമുണ്ട് എന്നു പറഞ്ഞു പോയ ഒരു നട്ടുച്ച.