Friday 27 December 2013

ചാർവാകൻ


അഗ്നിയും ഹിമവും 
മുഖാമുഖം കാണുന്ന സുപ്രഭാതം 


പുഷ്പവും പക്ഷിയും 
പ്രത്യക്ഷമാവുന്ന സുപ്രഭാതം 


ഉപ്പു കുമിഞ്ഞപോലദ്രി 
അതിനപ്പുറം 

അത്തിനന്തോം തക ച്ചോടു  വെച്ചങ്ങിനെ 
വിത്തിട്ടു പോകും കൃഷി സ്ഥലം 


വെണ്‍കരടി 
സ്വപ്നത്തിലെന്നപോൽ 
ഗായത്രി ചൊല്ലുന്ന ഗർഭഗൃഹം 


വൃദ്ധ താപസ്സർ പ്രാപിച്ചു വൃത്തികേടാക്കിയ 
വേദ കിടാത്തികൾ 
കത്തി നിവർന്ന വിളക്കു ചാർവാകൻ


ജടയിൽ കുരുങ്ങിയ ദർഭ ത്തുരുന്പുകൾ
പുഴയിലേക്കിട്ടു പുലർചയിലേക്കിട്ടു 
പച്ച കെടുത്തി പുലഭ്യത്തിലേക്കിട്ടു 
പുച്ഛം പുരട്ടി പുരീഷത്തിലേക്കിട്ടു
പരിധിയില്ലാത്ത മഹാ സംശയങ്ങളാൽ
പ്രകൃതിയെ ചോദ്യശരത്തുന്പിൽ മുട്ടിച്ചു 
വിഷമക്കഷായം കൊടുത്തു 
വിഷക്കോളു പുറമേക്കെടുത്ത് 
എറിയുന്നു ചാർവാകൻ

ലക്‌ഷ്യം കുലച്ച ധനുസ്സ് ചാർവാകൻ

സിദ്ധ ബൃഹസ്പതി ഉത്തരം നല്കാതെ 
ചക്ഷുസ്സിനാലെ വിടർത്തിയ
മാനസ തൃഷ്ണാരവിന്ദം സുഗന്ധം പരത്തുന്നു 


ഉൽക്ക മഴയെന്തു തീ ത്താരമെന്തു 
ആകാശമൽഭുതകൂടാരമായതെന്ത്തിങ്ങനെ 
എന്താണു വായു ജലം ഭൂമി 
ചൈതന്യ ബന്ധുരമായ പദാർത്ഥ പ്രപഞ്ചകം
അന്ധതയെന്തു തെളിച്ചമെന്തു
സ്നേഹഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്തു 
ബീജമെന്തു അണ്ഡമെന്തു 
ഉൾകാടു കത്തുന്ന ഞാനെന്തു നീയെന്തു 
പർവതം സാഗരം ഭാനുപ്രകാശം 
ജനിമൃതി ഇങ്ങനെ നാനാതരം കനൽ ചോദ്യങ്ങൾ 
പ്രജ്ഞയിൽ ലാവ വർഷിക്കെ 
വളർന്നു ചാർവാകൻ


നേരെത് കാരണമരത്തിന്റെ നാരായ വേരേതു നാരേതു 
അരുളേതു പൊരുളേതു 
നെരിയാണിയെരിയുന്ന വെയിലത്ത് നിന്നൂ മഴയത്തിരുന്നൂ 
മണലിൽ നടന്നീറ്റുപുരയിൽ കടന്നു 
മരണക്കിടക്കതന്നരികത്തലഞ്ഞൂ
അന്വേഷണത്തിന്നനന്തയാമങ്ങളിൽ 
കണ്ണീരണിഞ്ഞു ചാർവാകൻ
ബോധം ചുരത്തിയ വാളു ചാർവാകൻ


ഇല്ല ദൈവം ദേവശാപങ്ങൾ മിഥ്യകൾ 
ഇല്ലില്ല ജാതിമതങ്ങൾ 
പരേതർക്കു ചെന്നിരിക്കാനില്ല സ്വർഗ്ഗവും നരകവും 
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും
മുജ്ജന്മമില്ല പുനർജന്മമില്ല 
ഒറ്റ ജന്മം നമുക്ക് 
ഈ ഒറ്റ ജീവിതം 


മുളകിലെരിവു പച്ച മാങ്ങയിൽ പുളിവു 
പാവലിൽ കയ്പ്പ് പഴത്തിൽ ഇനിപ്പു 
ഇതുപോലെ നൈസർഗികം മർത്യബോധം 
ഇതിൽ ഈശ്വരന്നില്ല കാര്യവിചാരം 
ചാരു വാക്കിന്റെ നെഞ്ചൂക്കു ചാർവാകൻ


വേശ്യയും പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ട 
സുര വേണ്ട ദാസിമാരോടോത്ത് ദൈവീക സുരതവും വേണ്ട
പെണ്ണിനെക്കൊണ്ടു മൃഗലിംഗം ഗ്രഹിപ്പിച്ചു 
പുണ്യം സ്ഘലിപ്പിക്കുമാഭസമേധവും 
അമ്മയെ കൊല്ലുന്ന ശൂരത്വവും വേണ്ട
ജീവികുലത്തെ മറന്നു ഹോമപ്പുക 
മാരിപെയിക്കുമെന്നോർത്തിരിക്കും 
വിഡ്ഡി രാജാവ് വേണ്ട രാജഋഷിയും വേണ്ട 
ചെങ്കോൽ കറുപ്പിച്ച മിന്നൽ ചാർവാകൻ

അച്ഛനോട് എന്തിത്ര ശത്രുത ?
മേലേക്ക് രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റി 
പിതാവിനെ സ്നേഹപൂർവ്വം ബലിനൽകാത്തതെന്തു നീ ?

തെറ്റാണു യജ്ഞം അയിത്തംപുലവ്രതം ഭസ്മം പുരട്ടൽ 
ലക്ഷാർച്ചന സ്ത്രോത്രങ്ങൾ 
തെറ്റാണു ജ്യോത്സ്യ പുലന്പലും തുള്ളലും 
അർതമില്ലത്തതീ ശ്രാദ്ധവും ഹോത്രവും 


പ്രാർഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതെ 
ഒറ്റമാത്രയും അത്രയ്ക്ക് ധന്യമീ ജീവിതം 
വേദനമുറ്റി തഴച്ചൊരീ വിസ്മയം 
സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം പട്ടാങ്ങു 
ഉണർത്തി നടന്നൂ ചാർവാകൻ

മറ്റൊരു സന്ധ്യ ചെങ്കണ്ണനാദിത്യനെ 
നെറ്റിയിൽ ചുംബിച്ചു യാത്രയാക്കീടുന്നു 
ബുദ്ധിമാന്ദ്യത്താൽ പുരോഹിതക്കോടതി 
കല്പ്പിച്ചു കൊല്ലുകീ ധിക്കാരരൂപിയെ
കൊന്നാൽ നശിക്കില്ലയെന്നു മണ്‍പുറ്റുകൾ
കണ്ടു പഠിക്കുകയെന്നു പൂജാരികൾ 
ദുർവിധി ചൊല്ലീ നദിയും ജനങ്ങളും 
കൊല്ലരുതേ തേങ്ങി വിത്തും കലപ്പയും 


സർപ്പവും സതിയും 
പരസ്പരം പുല്കുന്ന ക്രുദ്ധരാത്രി 
അപ്പുറത്ത് ആന്ധ്യം നുകർന്ന സവർണനാം അഗ്നിഹോത്രി 
കേട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു 
ശുദ്ധരിൽ ശുദ്ധനെ നന്മ പിതാവിനെ 


തീ നാന്പകറ്റി ഒരൂർജപ്രവാഹമായ് 
ലോകായത കാറ്റുടുത്തിറങ്ങികൊണ്ട്‌ 
രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ 
രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ

Friday 20 December 2013

കാവ്യകേളിയും മലയാള കവിതാദിനവും


   ലോകത്തെ വിവിധ ഭാഷകള്‍, ചില പ്രത്യേക ദിവസങ്ങള്‍ കാവ്യദിനങ്ങളായി ആചരിച്ചു വരുന്നുണ്ട്. ഇംഗ്ലണ്ടില്‍ ഒക്‌ടോബര്‍ അഞ്ചാണ് കവിതാദിനം. അന്ന് ആ രാജ്യത്തെ കവിതാപ്രേമികള്‍ ഒന്നിച്ചുകൂടി പ്രസിദ്ധ കവികളുടെ സാന്നിധ്യത്തില്‍ കവിതകള്‍ ആലപിക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്യുന്നു. മറ്റുചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒക്‌ടോബര്‍ പതിനഞ്ചാണ് കാവ്യദിനം. റോമന്‍ ഇതിഹാസകവിയായ വെര്‍ജിലിന്റെ ജന്മദിനമാണന്ന്.

ജപ്പാനിലാണെങ്കില്‍ ഹൈക്കു കവിതാദിനം രചനാപരമായ ആഘോഷങ്ങളോടെ ആചരിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ പതിനേഴിന്റെ ഹൈക്കു ദിനത്തിനായി ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. അമേരിക്കയിലാണെങ്കില്‍ ദേശീയ കവിതാമാസം തന്നെ ഏപ്രിലില്‍ ആഘോഷിക്കുന്നുണ്ട്.

സാംസ്‌കാരിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വിഭാഗമായ യുനെസ്‌കോ കവിതാദിനമായി പ്രഖ്യാപിച്ചിരിക്കുന്നത് മാര്‍ച്ച് ഇരുപത്തൊന്നാണ്. ഈ ദിവസം കവിത വായിക്കുക, എഴുതുക, പ്രസിദ്ധീകരിക്കുക, പഠിപ്പിക്കുക, പഠിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്.

മലയാളത്തിനുമുണ്ട് കവിതാദിനം. അത് ധനുമാസം ഒന്നാം തീയതിയാണ്. പ്രവാസി മലയാളികള്‍ ചിലപ്പോഴൊക്കെ കവിതാദിനം ആചരിക്കാറുണ്ട്. ഒരു വര്‍ഷം മുമ്പ് സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ നടത്തിയ കവിതാദിനാചരണം ഉദാഹരണം. 

എന്നാല്‍ ഫേസ്ബുക്കിലെ ഒരു സജീവചര്‍ച്ചാസംഘമായ കാവ്യകേളി എല്ലാ ഭൂഖണ്ഡങ്ങളിലെയും മലയാളിയുടെ പങ്കാളിത്തത്തോടെ ധനു ഒന്നിന് നടത്തുന്ന കവിതാദിനാചരണമാണ് ശ്രദ്ധേയം.

രണ്ടായിരത്തിലധികം അംഗബലമുള്ള കാവ്യകേളി ഇതിനകം ചെയ്ത പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് ചിന്താവിഷ്ടയായ സീതയുടെ ഇംഗ്ലീഷ് പരിഭാഷയാണ്. ദശാബ്ദങ്ങളായി കാനഡയില്‍ താമസിക്കുന്ന വാരിയത്ത് മാധവന്‍കുട്ടിയാണ് ഈ പരിഭാഷ  നിര്‍വഹിച്ചത്. മഹാകവി വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനും അദ്ദേഹം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം നാലപ്പാട്ടു നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളിയുടെ വിവര്‍ത്തനത്തിലാണ്. ദിവസം ഓരോ ശ്ലോകം മൊഴിമാറ്റി ഫേസ്ബുക്കിലെ കാവ്യകേളിയില്‍ പോസ്റ്റു ചെയ്യുകയാണ്.

കാവ്യകേളി, മലയാള കവിതാദിനം പ്രമാണിച്ച് തോന്നക്കല്‍ ആശാന്‍ സ്മാരകത്തില്‍ വച്ച് ഒരു സാഹിത്യകൂട്ടായ്മയും സംഘടിപ്പിച്ചു. ഒ വി ഉഷ, ശിഹാബുദീന്‍ പൊയ്ത്തും കടവ്, സച്ചിദാനന്ദന്‍ പുഴങ്കര, രാജന്‍ കൈലാസ്, രജീഷ് പാലവിള, എം എന്‍ പ്രസന്നകുമാര്‍, ലോപ, ആനന്ദി രാമചന്ദ്രന്‍ തുടങ്ങിയവരുള്‍പ്പെടെ കവിതയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ അവിടെ സമ്മേളിച്ചു. ടി ടി ശ്രീകുമാറിന്റെയും ശ്രീകുമാര്‍ മുഖത്തലയുടെയും സംഭാഷണങ്ങളും പാലക്കാട്ടെ കാവ്യസാന്നിധ്യത്തെ അടയാളപ്പെടുത്തിയ ജ്യോതിഭായി പരിയാടത്തിന്റെ ഹ്രസ്വചലച്ചിത്രവും സരിതാ വര്‍മ്മയുടെ കാവ്യപ്രകാശനവും മലയാള കവിതാദിനാചരണത്തിന് തിളക്കം കൂട്ടി.

ഖത്തറിലുമുണ്ടായി മലയാള കവിതാദിനാചരണം. എം ഇ എസ് സ്‌കൂളിലെ അധ്യാപികയായ ഗീതാസൂര്യന്റെ മേല്‍നോട്ടത്തില്‍ കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ഡി വിനയചന്ദ്രന്റെയും മറ്റും കവിതകള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

കാവ്യസന്ദേശങ്ങള്‍ കൈമാറുകയായിരുന്നു മറ്റൊരു കവിതാദിന കൗതുകം. ഒ എന്‍ വി കുറുപ്പ്, മഹാകവി ജീയുടെ ഒരു കാവ്യശകലം ബാലചന്ദ്രന്‍ ചുള്ളിക്കാടിനയക്കുകയും ആശാന്‍ കവിതകൊണ്ട് അദ്ദേഹം പ്രതിവചിക്കുകയും ചെയ്തു. നിരവധി പേര്‍ ഫേസ്ബുക്കിലൂടെയും മറ്റ് ഇന്റര്‍നെറ്റ് സംവിധാനങ്ങളിലൂടെയും മൊബൈല്‍ ഫോണിലൂടെയും സന്ദേശങ്ങള്‍ കൈമാറുകയും അതൊരു ആഗോള കവിതാ ശൃംഖലയായി മാറുകയും ചെയ്തു.

കാവ്യക്കടലില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് പ്രത്യേകിച്ചൊരു കവിതാദിനത്തിന്റെ ആവശ്യമില്ല. എന്നാല്‍ വര്‍ഷത്തിലൊരു ദിവസം കവിതയ്ക്കുവേണ്ടി മാത്രം മാറ്റിവയ്ക്കുന്നത് സൗന്ദര്യാത്മകമായ ഒരു ആവശ്യമാണ്.

മലയാള കവിതാദിനാചരണം അവസാനിച്ചിട്ടില്ല. ധനു ഒന്ന് പ്രവൃത്തി ദിവസമായതിനാല്‍ സിംഗപ്പൂര്‍ മലയാളികള്‍ അടുത്ത ഞായറാഴ്ച മലയാള കവിതാദിനം ആചരിക്കുകയാണ്.
 

Friday 13 December 2013

മനുഷ്യസ്‌നേഹികളുടെ ശരീരദാനം


   വഴിയരികില്‍ ഒരു കാക്കക്കൂട്ടം. സമൂഹനിലവിളി. മണ്ണിലും പരിസരത്തുള്ള മരക്കൊമ്പുകളിലുമെല്ലാം കാക്കകളുണ്ട്. ചിലപ്പോള്‍ വൈദ്യുതി നിലച്ചതുപോലെ കരച്ചില്‍ നിലയ്ക്കും. മറ്റു ജീവികളോ കാറ്റോ അതുവഴി കടന്നുപോയാല്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ കരച്ചില്‍ തുടങ്ങും. ആ പക്ഷിക്കൂട്ടം ഒരു ബന്ധുവിന്റെ മരണത്തില്‍ അനുശോചിക്കുകയാണ്. ഒരു കാക്ക മണ്ണില്‍ മരിച്ചു വീണിരിക്കുന്നു. രണ്ടു ദിവസത്തേക്കെങ്കിലും കാക്കകള്‍ പാഴാങ്കം പറച്ചിലുമായി ആ പരിസരത്തുണ്ടാകും.

ഒരു ജീവി മരിച്ചാലുടന്‍ സംസ്‌കാരനടപടികള്‍ പ്രകൃതി ആരംഭിക്കും. നഗ്നനേത്രം കൊണ്ട് കാണാവുന്നതും കാണാന്‍ കഴിയാത്തതുമായ ചെറുജീവികളാണ് കര്‍മ്മികള്‍. ദിവസങ്ങള്‍ക്കകം മാംസം നശിച്ചിരിക്കും. തൂവല്‍, അസ്ഥി തുടങ്ങിയവ കാലക്രമേണ പ്രകൃതിയില്‍ ലയിച്ചു ചേരും. ഇതാണ് ഏതു മൃതശരീരത്തിനും സംഭവിക്കുന്നത്.

വൈദ്യശാസ്ത്ര പഠനത്തില്‍ ഏറെ മുന്നോട്ട് പോയത് മനുഷ്യരാണ്. ബോധം നൈസര്‍ഗികമെന്ന ചാര്‍വാകദര്‍ശനം ശരിയെന്നു പറഞ്ഞുകൊണ്ട് ചില മൃഗങ്ങള്‍ സ്വയം ചികിത്സിക്കുന്നതു കാണാറുണ്ട്. ഭക്ഷണം ഉപേക്ഷിച്ചും ചില പ്രത്യേക സസ്യങ്ങള്‍ തെരഞ്ഞു പിടിച്ചു ഭക്ഷിച്ചും ശാരീരികാസ്വാസ്ഥ്യങ്ങളില്‍ നിന്നും ചില മൃഗങ്ങള്‍ സ്വയം രക്ഷപ്പെടാറുണ്ട്.

വിവിധതരം രോഗങ്ങള്‍ക്കിരയാവുന്ന മനുഷ്യര്‍ക്ക് രോഗവിമുക്തി വരുത്തണമെങ്കില്‍ ശരീരശാസ്ത്രപഠനം അത്യാവശ്യമാണ്. മൃതദേഹത്തെ പ്രാര്‍ഥനകളോടെ സംസ്‌ക്കരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യരുതെന്ന വിലക്കേര്‍പ്പെടുത്തിയത് മതങ്ങളാണ്. മതങ്ങള്‍ പ്രചരിപ്പിച്ച സുപ്രധാന അന്ധവിശ്വാസമാണ് പരലോകം. പുരോഹിത വര്‍ഗത്തിന് മെയ്യനങ്ങാതെ സുഖജീവിതം നയിക്കാനുള്ള തന്ത്രമായിരുന്നു പരലോകസിദ്ധാന്തം. ഭയപ്പെടുത്തി പണിയെടുപ്പിക്കാന്‍ വേണ്ടി നരകവും മരണാനന്തര സുഖജീവിതത്തിനായി സ്വര്‍ഗവും അവര്‍ സങ്കല്‍പ്പിച്ചുണ്ടാക്കി. പുരുഷന്മാര്‍ക്കായി ഹൂറികളെയും സ്ത്രീകള്‍ക്കായി ഗന്ധര്‍വന്മാരെയും പരലോകത്ത് നിയമിച്ചു.

ഈ അന്ധവിശ്വാസം ശരീരശാസ്ത്രപഠനത്തെ പുരോഗതിയിലേക്കുള്ള പാതയിലെത്തിക്കാന്‍ പരമാവധി വൈകിപ്പിച്ചു. രോഗവും ശാരീരികവൈകല്യവുമെല്ലാം ദൈവസമ്മാനമാണെന്നു സമാശ്വസിച്ചാല്‍ ആരോഗ്യകരമായ ജീവിതം സാധ്യമല്ലാതെ വരും. രക്തദാനം, അവയവദാനം തുടങ്ങിയ മഹത്തായ കാര്യങ്ങളിലൂടെ ദൈവവിധിയെ ലംഘിച്ചു. അങ്ങനെയാണ് പല ജീവിതങ്ങളെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.

കേരളത്തില്‍ കാണുന്ന ഒരു പ്രത്യേക ക്രിസ്ത്യന്‍, മുസ്‌ലിം, നായര്‍, ഈഴവ സമൂഹങ്ങളിലെ സമ്പന്ന സംഘടിത വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍കോളജ് ആവശ്യമുണ്ട് എന്നതാണ്. എന്നാല്‍ ഈ സമ്പന്ന സംഘടിത വിഭാഗങ്ങളിലെ ആരും തന്നെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ സ്വന്തം ശരീരം മരണാനന്തരം നല്‍കാന്‍ തയ്യാറല്ല!ശരീരദാനം ദൈവനിന്ദയാണെന്ന് അവര്‍ കരുതുന്നു. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളില്‍ നിന്നും വമ്പന്‍ ഫീസ് ഈടാക്കുന്നത് ദൈവനിന്ദയായി കരുതുന്നുമില്ല.

അവയവദാനത്തിലൂടെ ജീവന്‍ രക്ഷിക്കാമെന്നു കണ്ടെത്തുന്നതിന് മുമ്പാണ് മതങ്ങള്‍ ഉണ്ടായത്. അതുകൊണ്ടാണ് മതങ്ങള്‍ ഇന്നും അപരിഷ്‌കൃത ചിന്താലോകത്ത് താമസിക്കുന്നത്. ശാസ്ത്രനന്മകളെല്ലാം ആസ്വദിക്കുമെങ്കിലും ആത്യന്തികമായി മതങ്ങള്‍ ശാസ്ത്രത്തിന്റെ എതിര്‍പക്ഷത്താണ്.

കേരളത്തില്‍ ഒരേയൊരു ക്രൈസ്തവ പുരോഹിതന്‍ മാത്രമാണ് സ്വന്തം മൃതശരീരം പാഠപുസ്തകമാക്കിയത്. അത് ക്രിസ്തുവിനെ അന്വേഷിച്ച് സ്‌നേഹത്തിന്റെ യുക്തിമേഖലയിലെത്തിയ ഫാ. അലോഷ്യസ് ഫെര്‍ണാന്റസ് ആണ്. ബാല്യകാല ഇസ്‌ലാം മതപരിസരം ഉപേക്ഷിച്ച് യുക്തിമേഖലയിലെത്തിയ വയനാട്ടിലെ സി കെ അബ്ദുള്ളകുട്ടിയും മൃതശരീരം പാഠപുസ്തകമാക്കിയിട്ടുണ്ട്. നാരായണ ഗുരുവിന്റെ അനുയായികളാണ് ഇക്കാര്യത്തില്‍ മുന്നിട്ട് നില്‍ക്കേണ്ടത്. 
കാരണം ചക്കിലിട്ടാട്ടിതെങ്ങിനു  വളമാക്കിയാലും മൃതദേഹത്തിന് നോവുകയില്ലെന്ന് സധൈര്യം പറഞ്ഞത് അദ്ദേഹമാണല്ലൊ. വൃക്കദാനത്തിനും മറ്റു ചില ക്രൈസ്തവപുരോഹിതന്മാര്‍ മുന്നിട്ടിറങ്ങുന്നുണ്ടെന്നത് പ്രശംസനീയമാണ്.

കോന്നി ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നൂറുപേരുടെ ശരീരദാന സമ്മതപത്രം, കോട്ടയം മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗം മേധാവിക്ക് ഈയിടെ കൈമാറുകയുണ്ടായി. വൃദ്ധരും യുവതീയുവാക്കളുമടങ്ങിയ ആ സംഘത്തെ കോന്നി മഠത്തില്‍ക്കാവ് ദുര്‍ഗാ ഓഡിറ്റോറിയത്തില്‍ വച്ച് വമ്പിച്ച ഒരു സദസ്സിനെ സാക്ഷിനിര്‍ത്തി പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.
ഒരു വശത്ത് അന്ധവിശ്വാസങ്ങള്‍ വേരുറപ്പിക്കുമ്പോള്‍ മറുവശത്ത് സ്‌നേഹത്തിലൂന്നിയ അന്ധവിശ്വാസ നിരാസവും വേരുപടര്‍ത്തുന്നുണ്ട്. ശരീരദാന സമ്മതപത്രം നല്‍കിയ കോന്നിയിലെ മനുഷ്യസ്‌നേഹികള്‍ക്ക് അഭിവാദ്യം.

Monday 25 November 2013

ജനയുഗം വാരാന്തം



കുരീപ്പുഴ കവിതയിലെ കീഴാളന്‍'
അശോകന്‍ പുതുപ്പാടി 
 
'
ശ്രീ പത്മനാഭസ്വാമി സമ്മാനം നിരസിച്ചതിനെ തുടര്‍ന്നുള്ള അനുഭവങ്ങള്‍''?
മതേതര രാജ്യത്തെ ഭരണഘടന അനുസരിക്കേണ്ട പൊതുസ്ഥാപനമായ സാഹിത്യ അക്കാദമി, സവര്‍ണ ഹിന്ദുദൈവത്തിന്റെ പേരില്‍ സമ്മാനം നല്‍കുന്നതു ശരിയല്ലെന്ന തിരിച്ചറിവാണ് 'പെണങ്ങുണ്ണി'ക്ക് ആ സമ്മാനം കിട്ടിയപ്പോള്‍ നിരസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
അതൊരു വെറും എന്‍ഡോവ്‌മെന്റല്ലേ എന്നു പറഞ്ഞ് ആദരണീയനായ അഴീക്കോട് മാഷ് കൈ കഴുകി. ഒരു ഇടതുപക്ഷ കവി എന്നോടുള്ള സ്‌നേഹംകൊണ്ട്, ഇനി ഒരവാര്‍ഡിനും സാഹിത്യ അക്കാദമി പരിഗണിക്കുകയില്ലെന്നും അതിനാല്‍ ഈ തീരുമാനം ഉപേക്ഷിക്കണമെന്നും ഉപദേശിച്ചു.
എം മുകുന്ദന്‍ അധ്യക്ഷനായി സാഹിത്യ അക്കാദമിക്ക് പുതിയ ഭരണസമിതിയുണ്ടായപ്പോള്‍ എന്റെ നിര്‍ദേശം സ്വീകരിച്ചുകൊണ്ട് ബാലസാഹിത്യത്തിന് പ്രധാന അവാര്‍ഡ് നല്‍കാന്‍ തീരുമാനിക്കുകയും ശ്രീപത്മനാഭസ്വാമി സമ്മാനം ഒഴിവാക്കുകയും ചെയ്തു. ''അക്കാദമിയില്‍ നിന്ന് ജാതി സ്ഥാനം പടിയിറങ്ങുമ്പോള്‍'' എന്ന എന്റെ കുറിപ്പ് ജനയുഗം പ്രസിദ്ധീകരിച്ചു. അങ്ങനെ കേരളത്തിന്റെ സാംസ്‌ക്കാരിക ശിരസ്സില്‍ നിന്ന് സവര്‍ണ ഹിന്ദുദൈവത്തിന്റെ പേരിലുള്ള സമ്മാനം എന്ന തീക്കട്ട വലിച്ചെറിയപ്പെട്ടു.
(കുരീപ്പുഴയുമായുള്ള അഭിമുഖം, മാതൃഭൂമി വാരിക 2010 ജനുവരി 3-9)
2012 ഓഗസ്റ്റ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. ഉപദേശകരെ നിഷ്പ്രഭരാക്കി കവിതാപുരസ്‌ക്കാരം കുരീപ്പുഴയെത്തേടിയെത്തി. സാമൂഹിക ജീവിതത്തില്‍ നിന്നും ദലിതരുടെ ആത്മാവിനെ തൊട്ടറിഞ്ഞയാള്‍ക്ക് ആത്മസായൂജ്യം കൂടിയായി ഈ അവാര്‍ഡ്. പ്രത്യേകിച്ചും സാഹിത്യത്തിലെ ദലിതനെന്ന് സ്വയം പ്രഖ്യാപിച്ച കവിയുടെ 'കീഴാളന്‍' എന്ന കവിതാ സമാഹാരത്തിന് പുരസ്‌ക്കാരം ലഭിക്കുമ്പോള്‍.
വര്‍ണശബളമായ ലോകത്തെ സൃഷ്ടിക്കാന്‍ ഒട്ടും വര്‍ണമില്ലാത്ത ജീവിതത്തിന് നിയോഗിക്കപ്പെട്ടവനാണ് കീഴാളന്‍ എന്ന് കവി പറയുന്നു.
''ചേറു ചവിട്ടിക്കുഴച്ചു ചതുരത്തില്‍
സൂര്യനെ കാണിച്ചുണക്കിയടുക്കി
തീ കൂട്ടിച്ചുട്ടതും ഇഷ്ടികക്കൂമ്പാരം
തോളിലെടുത്തു നടന്നു തളര്‍ന്നതും
ചാന്തും കരണ്ടിയും തൂക്കും മുഴക്കോലും
ചന്തവും ചാലിച്ചു വീടു പണിതിട്ട്
ആകാശക്കൂരയിലന്തിയെരിച്ചതും
ഞാനേ കീഴാളന്‍
നെടുന്തൂണിന്റെ കാലാളര്‍''
(കീഴാളന്‍)
കുരീപ്പുഴയുടെ സാംസ്‌ക്കാരിക ഇടപെടലുകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ കവിത ചൊല്ലിയും അനുഭവം പങ്കിട്ടും കവി സഞ്ചരിച്ചു. സാംസ്‌ക്കാരിക കേരളത്തില്‍ കീഴാളന്റെ ശബ്ദമായി പിന്നെയും കവിതകള്‍ പിറന്നു. കോട്ടും ടൈയുമിട്ട് അലക്കിത്തേച്ച ശുഭ്രവസ്ത്രമണിഞ്ഞ് സദാചാരം കൊണ്ടാടുന്നവര്‍ക്ക് നേരേ നഗ്നകവിതകളിലൂടെ കവി പ്രതികരിച്ചു.
''കണ്ഠരര് ഹാജ്യാര് കത്തനാര്
മൂന്നുമതങ്ങളും ഒന്നെന്ന്‌ര്
ആരു പറഞ്ഞെന്ന് പിള്ളാര്
മൂന്നാള്‍ക്കുമുള്ളില്‍ കടുംപോര്''.
 
മതമില്ലാത്ത ജീവന്‍
തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ കുട്ടികളുടെ വേനല്‍ക്കളരിയില്‍ സ്ഥിര സാന്നിധ്യമാണ് കുരീപ്പുഴ. പ്രൗഢഗംഭീര സദസ്സില്‍ ഒരു ഉദ്ഘാടനവേള. 'ഈശ്വരപ്രാര്‍ത്ഥന' - അധ്യക്ഷന്റെ അനൗണ്‍സ്‌മെന്റ്. ഒരാളൊഴികെ എല്ലാവരും എഴുന്നേറ്റു നിന്നു. കസേരയില്‍ നിന്നും എഴുന്നേല്‍ക്കാതെ ആചാരങ്ങളെ തട്ടിക്കളഞ്ഞത് മറ്റാരുമല്ല അത് നമ്മുടെ കവിയായിരുന്നു.
വിശപ്പിനും പട്ടിണിക്കും ജാതിയില്ലാത്തതുപോലെ മനുഷ്യനെയും ജാതീയമായും ആചാരപരമായും വേര്‍തിരിക്കേണ്ട കാര്യമില്ല. ഒരിക്കലും കാണാനോ അനുഭവിക്കാനോ കഴിയാത്ത ദൈവമെന്ന മിഥ്യയെ നാമെന്തിനു ചുമക്കണം? ദൈവത്തിന്റെ മഹത്വം പാടുന്നവര്‍ തന്നെയാണ് ജാതീയത കൊണ്ടാടുന്നതും. സവര്‍ണ വിഭാഗങ്ങളില്‍ നിന്ന് എത്രയോ കാതമകലെയാണ് സമൂഹത്തില്‍ ദലിതന്റെ സ്ഥാനം. ദലിത് ക്രിസ്ത്യാനികളും മുസ്‌ലീങ്ങളിലെ ഒസ്സാന്‍/മുക്കുവ വിഭാഗങ്ങളും ഇതേ അവസ്ഥ അനുഭവിക്കുന്നു. ജാതീയത ഇന്ന് വന്‍വിഷമായാണ് സമൂഹത്തില്‍ പടര്‍ന്നു കൊണ്ടിരിക്കുന്നത്.
കേരളീയത, ദേശീയത തുടങ്ങി നാം സൃഷ്ടിക്കുന്ന അതിര്‍വരമ്പുകളിലും ആചാരങ്ങളിലും ജാതീയതയുടേയും മതത്തിന്റേയും ദുര്‍ഭൂതങ്ങള്‍ കുടിയിരിക്കുന്നുണ്ട്. ഞായറാഴ്ചകളിലും വെള്ളി, ശനി ദിവസങ്ങളും മറ്റു ദിവസങ്ങളുമെല്ലാം ദേവാലയങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കുന്നവര്‍ തന്നെയാണ് തൊഴില്‍തേടി പശ്ചിമബംഗാളില്‍ നിന്ന് വന്നവരെ അടിച്ചോടിക്കുന്നതും.
 

നഗ്നജീവിതങ്ങള്‍

കുളിച്ച് കുറിയിട്ട് കഴുകി വൃത്തിയാക്കിയ വസ്ത്രമണിഞ്ഞ് നടക്കുന്നവരുടെ ജീവിതത്തിലെ നഗ്നത ഭീകരമായിരിക്കും. 'നഗ്നകവിതകള്‍' എന്ന കവിതാസമാഹാരത്തിലൂടെ മനുഷ്യന്റേയും സമൂഹത്തിന്റേയും നഗ്നതയെ കവി തുറന്നുകാട്ടുന്നു. സാമ്പത്തിക/സാമൂഹിക അസമത്വം കൂടുതല്‍ ദൃശ്യമാകുന്നത് വിവാഹ കമ്പോളത്തിലാണ്. ധാരാളം പണമുള്ളവര്‍ കല്യാണം ആഘോഷമാക്കുമ്പോള്‍ കിടപ്പാടം വിറ്റാണ് മറ്റുചിലര്‍ മാനം കാക്കാന്‍ പാടുപെടുന്നത്. ഒന്നുമില്ലാത്തവരോ സഹനത്തിന്റെ അവസാനക്കയത്തിലേയ്ക്ക് സ്വന്തം കുട്ടികളെ പിടിച്ചുകൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.
എട്ടാം ക്ലാസില്‍ പഠിക്കുന്ന കുഞ്ഞാമിനയെ കാണാന്‍ ഒട്ടകവിയര്‍പ്പിന്റെ സുഗന്ധമുള്ള ഒരാള്‍ വന്നു. ഉമ്മയും ഉപ്പയും 'പുയ്യാപ്ല' എന്നു പറയുമ്പോള്‍ കുഞ്ഞാമിനയുടെ കുഞ്ഞുമനസ്സു മന്ത്രിക്കുന്നത് 'ഉപ്പുപ്പ' എന്നാണ്. ബാല്യത്തിന്റെ നിഷ്‌ക്കളങ്കതയേയും അവരനുഭവിക്കുന്ന ദുരന്തത്തേയും വിദഗ്ധമായാണ് കവി സമന്വയിപ്പിക്കുന്നത്.
ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ് ചിത്രങ്ങള്‍ എന്ന കവിത. സ്വര്‍ണംകെട്ടിയ കല്യാണപ്പന്തലില്‍ ആഘോഷമായിക്കഴിഞ്ഞ കല്യാണത്തിനൊടുവില്‍ നവദമ്പതികളെ കവി കണ്ടത് കുടുംബകോടതിയുടെ വരാന്തയിലാണ്.
വടക്കന്‍ കേരളത്തിലെ അറബി/ഗുജറാത്ത് മാതൃകയിലെ കല്യാണങ്ങളെ തുറന്നുകാട്ടുന്നതാണ് ഈ കവിതകള്‍.
ചതിയും വഞ്ചനയും ജാടയുമെല്ലാം ഇഴുകിച്ചേര്‍ന്ന ജീവിതത്തിന്റെ ദുഃഖസത്യങ്ങള്‍ നഗ്നകവിതകളില്‍ നിറയുന്നു.
സര്‍വീസില്‍ നിന്നും വിരമിച്ചശേഷം സ്‌പോര്‍ട്‌സില്‍ കമ്പം കയറിയ ആളെ കവി പരിചയപ്പെടുത്തുന്നു.
''കാല്‍ മുട്ടുകളെ ഭയന്ന്
ഗ്രൗണ്ടിലിറങ്ങിയില്ല.
വെളുക്കുവോളം കണ്ടിരുന്നു-
സ്‌പോര്‍ട്‌സ് ചാനല്‍,
ഏറ്റവും പ്രിയം
വനിതകളുടെ ടെന്നീസ്''.
 
പ്രണയം തന്നെ ജീവിതം
''ഒരൊറ്റ മതമുണ്ടുലകിന്നുയിരാം 
പ്രേമമതൊന്നല്ലോ?
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം''.
(പ്രേമസംഗീതം - ഉള്ളൂര്‍)
 
ഉള്ളൂരിനെപ്പോലെ പല കവികളും പ്രണയത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്താണ് പ്രണയം? ജാതിക്കും മതത്തിനും പ്രണയത്തില്‍ എന്താണ് സ്ഥാനം? ജാതിയും മതവും വര്‍ണവും വര്‍ഗവുമെല്ലാമൊഴിവാക്കി ആത്മാര്‍ഥമായി പ്രണയിക്കുവാന്‍ ആര്‍ക്കാണ് സാധിക്കുക? അവരാണ് ഭാഗ്യവാന്മാരെന്ന് കുരീപ്പുഴ പറയുന്നു. ഓരോ വിവാഹങ്ങളും കെട്ടുകാഴ്ചകളും സാമൂഹിക തിന്മകള്‍ പടരുന്ന സ്ഥാപനങ്ങളുമാകുമ്പോള്‍ അതിനെ പൂര്‍ണമായി തുടച്ചുനീക്കേണ്ടത് അനിവാര്യതയാകുന്നു. അതിനായി ലാഭം സ്വപ്‌നം കാണാത്ത വിപ്ലവകരമായ പ്രണയം ഉണ്ടാകേണ്ടിയിരിക്കുന്നു. സമൂഹമെന്ന ആശയത്തിലധിഷ്ഠിതമായ പ്രണയബന്ധങ്ങളും ജീവിതവുമാണ് നാം ആഗ്രഹിക്കേണ്ടതും സഫലമാക്കേണ്ടതും.
 
കാവ്യജീവിതം
''മുടിയെട്ടും കോര്‍ത്തുകെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ
കിടക്കുന്നോള് - എന്റെ
തുഴത്തണ്ടില്‍ താളമിട്ട്
തുടിക്കുന്നോള്''
(ഇഷ്ടമുടിക്കായല്‍)
മഷിയിട്ടു നോക്കാന്‍പോലും പുഴയുടെ സാന്നിധ്യമില്ലാത്ത (കായലുകളുടെ നിറസാന്നിധ്യമുള്ള) കൊല്ലത്ത് അഷ്ടമുടിക്കായലിന്റെ തീരത്താണ് 1955 ഏപ്രില്‍ 10 ന് കുരീപ്പുഴ ശ്രീകുമാര്‍ ജനിച്ചത്. അഷ്ടമുടിക്കായലിനെ തന്റെ ഇഷ്ടമുടിക്കായലായികണ്ട് കവിത രചിച്ചത് രണ്ടായിരത്തിലാണ്. 'ഇഷ്ടമുടിക്കായ'ലിന്റെ പൂവയറ്റില്‍ പിറവികൊണ്ട തൊഴില്‍ തേടിപ്പടയ്‌ക്കെല്ലാം പോര്‍വിളിക്കാന്‍ ഞണ്ടും കൂന്തലും വേണമെന്ന് കവി പറയുന്നു.
കൂലിപ്പണിക്കാരുടെ പരമ്പരയില്‍പ്പെടുന്ന ഒരാളാണ് താനെന്നു പറയാനാണ് കുരീപ്പുഴ ആഗ്രഹിക്കുന്നത്. മുത്തച്ഛന്‍ അധ്യാപകനായിരുന്നെങ്കിലും അദ്ദേഹത്തിന് കൂലിപ്പണിക്കാരന്റേതായ പൂര്‍വകാലമുണ്ട്. ബാഹ്യമായ എല്ലാവിധ ജാതിചിന്തകള്‍ക്കുമപ്പുറത്ത് കൂലിപ്പണിക്കാരന്‍ ദലിതനാണ്. ഏതവസ്ഥയിലും മുതലാളി ഫാസിസ്റ്റാണ്. മുതലാളി ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നുണ്ടെങ്കില്‍ അതയാള്‍ക്കുവേണ്ടി മാത്രമാണ്.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുരീപ്പുഴ ആദ്യകവിതയെഴുതുന്നത്. കോളജ് വിദ്യാര്‍ഥിയായപ്പോള്‍ യുവജനോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനംകിട്ടി. ശ്രീകുമാറിന്റെ ദുഃഖങ്ങള്‍, ഹബീബിന്റെ ദിനക്കുറിപ്പുകള്‍, അമ്മ മലയാളം, യക്ഷിയുടെ ചുരിദാര്‍, നഗ്നകവിതകള്‍, രാഹുലന്‍ ഉറങ്ങുന്നില്ല, കീഴാളന്‍ തുടങ്ങി ഒട്ടേറെ സമാഹാരങ്ങള്‍ കുരീപ്പുഴയുടേതായി പുറത്തിറങ്ങി. ആറു സമാഹാരങ്ങളിലായി പ്രസിദ്ധീകരിച്ച കവിതകളെല്ലാം 'കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍' എന്ന ഒറ്റസമാഹാരമായും പ്രസിദ്ധപ്പെടുത്തി.
ആഫ്രോ - ഏഷ്യന്‍ യങ് റൈറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തത് കുരീപ്പുഴയായിരുന്നു. വൈലോപ്പിള്ളി പുരസ്‌ക്കാരം, അബുദാബി ശക്തി അവാര്‍ഡ്, ഭീമ ബാലസാഹിത്യ അവാര്‍ഡ് എന്നിവയാണ് കുരീപ്പുഴയ്ക്ക് ലഭിച്ച മറ്റു പ്രധാന പുരസ്‌ക്കാരങ്ങള്‍.
 
കലാപത്തിന്റെ കവിത
കുരീപ്പുഴ കലാപകാരിയാണ്. വര്‍ത്തമാനവും ഭാവിയും തമ്മില്‍ അമ്മാനമാടുന്ന കാടത്തത്തിന്റെ കിന്നരിത്തലപ്പാവുകളെ കവി വെറുക്കുന്നു. തൊട്ടതിനും പിടിച്ചതിനുമെല്ലാം 'നെറ്റില്‍' 'സെര്‍ച്ച്' ചെയ്ത് ജീവിതം തീര്‍ക്കുന്നവരെ ശരിക്കും തിരിച്ചറിയണമെങ്കില്‍ നാം 'കലപ്പ ഡോട്ട് കോം'' തന്നെ വായിക്കണം.
''ഏതു സൈറ്റില്‍ ക്ലിക്കിയേറി
തിരഞ്ഞിട്ടും തിരിഞ്ഞില്ല
കാലിലെങ്ങോ കുരുങ്ങിയ
പ്രാകൃത ശില്‍പം..........
...................................................
..................................................
ഇടിവെട്ടികത്തിടുന്നു തിരശ്ശീല
സൈറ്റിലിപ്പോള്‍
കറുമ്പന്റെ ശവംപോലെ
വിശപ്പിന്‍ ശില്‍പം''.
എന്താണ് കവിത എന്ന് വിവരിക്കുന്ന പുസ്തകങ്ങള്‍ ഒരുപാടുണ്ട്. ഓരോ പുസ്തകങ്ങളും വിശദീകരിക്കുന്നതിന്റെ അപ്പുറത്തുള്ള നേരറിവാണ് കുരീപ്പുഴയുടെ കവിതകള്‍. കവിത വായിക്കാനിഷ്ടപ്പെടാത്തവര്‍ക്കും കൂടിയുള്ളതാണ് കവിയുടെ ശീര്‍ഷകങ്ങള്‍. മഞ്ഞക്കുതിര, കങ്കാരു, മനുഷ്യപ്രദര്‍ശനം, വാര്‍ത്താകുമാരി, കാണ്ടാമനുഷ്യന്‍, രാപ്പനി, കീഴാളന്‍, ഫ്രീ, പെന്‍ഗ്വിന്‍, ദമയന്തീബീഗം തുടങ്ങി സാമൂഹിക കാഴ്ചയുടെ തീപ്പൊരികള്‍ കുരീപ്പുഴയുടെ ശീര്‍ഷകങ്ങളില്‍ നിറയുന്നു.
 

Friday 22 November 2013

പുത്തന്‍ യേശുപുരംവഴി കുറുക്കന്‍ചന്ത


    യുക്തിവാദത്തിലും കവിതയിലും അതീവതാല്‍പ്പര്യമുള്ള എന്‍ എം ശശിയാണ് കുറുക്കന്‍ ചന്തയില്‍ കാത്തുനില്‍ക്കാമെന്നു പറഞ്ഞത്. ആലപ്പുഴ ജില്ലയിലെ പട്ടണക്കാടും കഴിഞ്ഞു. കുറുക്കന്‍ ചന്ത കാണാനില്ല. പറഞ്ഞുതന്ന അടയാളങ്ങള്‍ ശ്രദ്ധിച്ച് ഒരു കവലയിലെത്തി. അവിടെയും കുറുക്കന്‍ ചന്തയില്ല. പകരം ഒരു ചെറിയ ആരാധനാലയമുണ്ട്. യേശുപുരം എന്ന് എഴുതിവച്ചിട്ടുമുണ്ട്. കുറുക്കന്‍ ചന്ത പരിണമിച്ചതാണോ യേശുപുരം എന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് മറ്റൊരു വന്‍ഫലകം ശ്രദ്ധയില്‍പെട്ടത്. പച്ച അക്ഷരങ്ങളില്‍ - പുത്തന്‍ചന്ത.


ആ സ്ഥലത്തിന്റെ പേര് കുറുക്കന്‍ ചന്തയെന്നായിരുന്നു. ആ സ്ഥലത്ത് ഒരു ക്രൈസ്തവാരാധനാലയം സ്ഥാപിച്ചപ്പോള്‍ ഏകപക്ഷീയമായി കുറുക്കന്‍ ചന്ത യേശുപുരമായി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഹൈന്ദവാഭിമാനം ഉണര്‍ന്നു. കുറുക്കനെ പുത്തനാക്കി. പുത്തന്‍ ചന്തയെന്ന ബോര്‍ഡും വച്ചു. ഇപ്പോള്‍ ബസ്സില്‍ ടിക്കറ്റെടുക്കുമ്പോള്‍ മതപരമായ വേര്‍തിരിവോടെ ആളുകള്‍ സ്ഥലപ്പേരു പറയുന്നു. പഴയവര്‍ കുറുക്കന്‍ ചന്തയെന്നും പറയുന്നു.


നാട്ടുപേരുകള്‍ കൗതുകകരമാണ്. മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ പേരില്‍ കേരളത്തില്‍ നാട്ടുപേരുകള്‍ ഉണ്ട്. ആനക്കയം, കുതിരമുനമ്പ്, മന്തിപ്പാറ, പുലിയൂര്‍, പട്ടിമറ്റം, കടുവാത്തോട്, ഓന്തുപച്ച, കാക്കനാട്, പരുന്തിന്‍പാറ, പോത്തുകല്ല്, എരുമപ്പെട്ടി, കാളകെട്ടി, മയിലാടുംപാറ, തത്തമംഗലം.... ഇങ്ങനെ നിരവധിപേരുകള്‍ ഉണ്ടല്ലൊ. 


ചരിത്രപരമായ കാരണങ്ങളാല്‍ മാറിപ്പോയ ചില പേരുകളുമുണ്ട്. ടിപ്പുവിന്റെ പടയോട്ടത്തിനുശേഷം ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരിയായതാണ് പ്രബലമായ ഒരു ഉദാഹരണം. രാജാകേശവദാസന്റെ ഓര്‍മ്മയ്ക്കുവേണ്ടിയാണ് തിരുവനന്തപുരത്തെ കറ്റചക്കോണം കേശവദാസപുരമായത്.


രാജഭരണത്തെ ഓര്‍മ്മിപ്പിക്കുന്ന ചില നാട്ടുപേരുകളും കേരളത്തിലുണ്ട്. മാര്‍ത്താണ്ഡപുരം, സേതുലക്ഷ്മിപുരമെന്ന എസ് എല്‍ പുരം തുടങ്ങിയവ ഉദാഹരണങ്ങള്‍.


എന്നാല്‍ സമീപകാലത്തായി കേരളത്തില്‍ കണ്ടുവരുന്ന ഒരു പ്രതിഭാസം വര്‍ഗീയ ഛായയുള്ള പേരുകളാണ്. മലമുകളില്‍ കുരിശുനാട്ടി കുരിശുമലയാക്കുന്നത് ഒരു ഉദാഹരണം. നഗരങ്ങളില്‍ ഭൂരിപക്ഷ ജനതയുടെ ആധിപത്യപ്രകാരം കൃഷ്ണനഗറും ഹിദായത്തുനഗറുമൊക്കെ രൂപപ്പെടുന്നുണ്ട്. കുഞ്ഞിപ്പള്ളി, കണ്ണപുരം തുടങ്ങിയ പഴയപേരിന്റെ ചാരുത ഈ പുതിയ പേരുകള്‍ക്കില്ല. 


നാട്ടിന്റെ പേരുമാറ്റി വര്‍ഗീയ ഛായയുള്ള പേരിടുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യമാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് വര്‍ഗീയ സ്ഥലനാമങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത്.


കേരളം കണ്ട ഏക കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, നാട്ടുപേരിന്റെ വര്‍ഗീയവല്‍ക്കരണത്തെ സ്‌നേഹവും ബുദ്ധിയുമുപയോഗിച്ച് ഒഴിവാക്കിയത് ഓര്‍ക്കാവുന്നതാണ്.


ഇന്ന് കാസര്‍കോട് ഗവണ്‍മെന്റ് കോളജ് നില്‍ക്കുന്ന സ്ഥലത്തിന്റെ പഴയപേര് കുഞ്ഞിമായീന്റടി എന്നായിരുന്നു. കോളജിനു തറക്കല്ലിടാന്‍ വേണ്ടി കാസര്‍കോട് പുലിക്കുന്നിലെ പഴയ ടൂറിസ്റ്റ് ബംഗ്ലാവില്‍ എത്തി വിശ്രമിച്ച മുണ്ടശ്ശേരിയെ കാണാന്‍ അമ്പതുപേരിലധികമുള്ള ഒരു സംഘമെത്തി. കോളജിനായി തെരഞ്ഞെടുത്ത സ്ഥലത്തിന് കൃഷ്ണനഗര്‍ എന്നുപേരിടണമെന്നായിരുന്നു നിവേദനം. ഇതറിഞ്ഞ മാത്രയില്‍ത്തന്നെ മുസ്‌ലിങ്ങള്‍ സംഘടിച്ച് ബദല്‍ജാഥയായി ചെന്ന് തന്‍ബീദാബാദെന്ന് പേരിടണമെന്നാവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി രണ്ടുകൂട്ടരേയും ബോധ്യപ്പെടുത്തി മറ്റൊരുപേര് മുന്നോട്ടുവച്ചു. അതാണ് ഇന്നത്തെ വിദ്യാനഗര്‍. നായന്മാര്‍മൂലയും സക്കറിയാബസാറും ആശാരിപ്പള്ളവും കുറവന്‍കോണവുമൊക്കെയുള്ള കേരളത്തിലാണ്, വിദ്യാഭ്യാസമന്ത്രിയുടെ വിദ്യാനഗര്‍ വേരുറച്ചത്.


പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ഭാവന സാക്ഷാല്‍ക്കരിച്ച വിദ്യാനഗറില്‍ ഇന്ന് കേന്ദ്രീയ വിദ്യാലയവും ചിന്മയാമിഷന്‍ സ്‌കൂളും സര്‍ക്കാര്‍ അന്ധവിദ്യാലയവും വികസനത്തിന്റെ വന്‍ഗോപുരങ്ങള്‍ കയറിയ മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള നായന്മാര്‍മൂല ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു.


ജാതിയും മതവുമൊക്കെയുണ്ടെങ്കിലും കൊല്ലത്തെ മതേതര ജംഗ്ഷനും കൗതുകമുള്ള സ്ഥലനാമമാണ്. നാട്ടുപേരുകളെ മതവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സംരക്ഷണം അര്‍ഹിക്കുന്നില്ല.

Friday 8 November 2013

ഉദ്ഘാടനവേദിയിലെ നിലവിളക്ക്


    ഉദ്ഘാടനച്ചടങ്ങിന്റെ ഉത്സവമേഖലയാണ് കേരളം. മുന്നൂറ്ററുപത്തഞ്ചു ദിവസവും ഉദ്ഘാടനം നടക്കുന്ന ഭൂമിയിലെ ഏകപ്രദേശം. ഉദ്ഘാടനം ചെയ്തതിനുശേഷം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ചില മിനുക്കുപണികളൊക്കെ നടത്തി വീണ്ടും ഉദ്ഘാടനം ചെയ്യുന്നതും കേരളത്തിന്റെ പ്രത്യേകതയാണ്.


ശവശരീരത്തിനാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പാലം പോലുമുണ്ട് കേരളത്തില്‍. നാഷണല്‍ ഹൈവേയില്‍ ഇത്തിക്കരയാറ്റിനു കുറുകെയുള്ള പാലം അങ്ങനെയുള്ളതാണ്. പൊതുമരാമത്തു മന്ത്രിയുടെ മൃതദേഹം കടന്നുപോയതോടുകൂടി ഈ പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതായി അവിടെ ശിലാഫലകവുമുണ്ട്. നേരത്തും കാലത്തും മന്ത്രിമാരെ കിട്ടാഞ്ഞ് കാളയെയും കഴുതയെയുമൊക്കെ കടത്തിവിട്ട് ജനങ്ങള്‍ തന്നെ ഉദ്ഘാടിച്ച പാതകളും കേരളത്തിലുണ്ട്.


അര്‍ഹതപ്പെട്ടവരെ മാറ്റിനിര്‍ത്തി മാന്യവ്യക്തികളെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്നതും കേരളീയരുടെ സവിശേഷതയാണ്. ഈ രീതി, കീഴാള വധുവിന്റെ ആദ്യരാത്രി, തമ്പുരാനോടൊപ്പം ആയിരിക്കണമെന്ന നീചനിബന്ധനയ്ക്കുപോലും ചൂട്ടുപിടിച്ചിരുന്നു.


രണ്ടുമന്ത്രിമാരുടെ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം രണ്ടുപേരുംകൂടി നാടവലിച്ചുപൊട്ടിച്ച് ഉദ്ഘാടിക്കുന്ന ഒരു ചെമ്മനം ചിത്രവുമുണ്ട്.


മിക്ക ചടങ്ങുകളും നിലവിളക്കു കൊളുത്തിയാണുദ്ഘാടനം. നിലവിളക്ക് വില്ലനായത് മുസ്‌ലിം ലീഗുമന്ത്രിമാര്‍ കൊളുത്താതെ മാറി നിന്നപ്പോഴാണ്. അവര്‍ നിലവിളക്കു കൊളുത്താതിരുന്നത് യുക്തിവാദികളായതുകൊണ്ടൊന്നുമല്ല. നിലവിളക്കുകൊളുത്തുന്നത് ഹൈന്ദവാചാരമാണെന്നും അത് അനിസ്‌ലാമികമാണെന്നും അവര്‍ കരുതുന്നതു കൊണ്ടാണ്.


പകല്‍വെളിച്ചത്തില്‍ വിളക്കുകൊളുത്തുന്നതില്‍ യുക്തിയൊന്നുമില്ലെങ്കിലും അത് ഹൈന്ദവാചാരമാകണമെങ്കില്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്. വിളക്കുകൊളുത്തുന്നയാള്‍ കുളിച്ച് കുറിയിട്ടിരിക്കണം. വലതുകരം കൊണ്ടുമാത്രമേ കൊളുത്താവൂ. അപ്പോള്‍ വലതുകൈത്തണ്ടയില്‍ ഇടതുകൈ സ്പര്‍ശിച്ചിരിക്കണം. കിഴക്കോട്ടുള്ള തിരിയേ ആദ്യം കൊളുത്താന്‍ പാടുള്ളു. ഒരു കാരണവശാലും ചെരുപ്പിടാന്‍ പാടില്ല. ഇത്രയുമൊക്കെ അനുഷ്ഠിച്ചാലും അഹിന്ദുവായ ഒരാള്‍ ചെയ്താല്‍ അത് ഹൈന്ദവാചാരമാവുകയുമില്ല. മതവിശ്വാസമനുസരിച്ച് അമുസ്‌ലീമായ ഒരാള്‍ മക്കയെ ലക്ഷ്യമാക്കി മുട്ടുകാലിലിരുന്ന് നെറ്റി തറയില്‍ മുട്ടിച്ചാല്‍ വ്യായാമപരമായ ശാരീരിക പ്രയോജനമല്ലാതെ ആത്മീയ പ്രയോജനം ഉണ്ടാവുകയില്ലല്ലൊ. 
ചെറുവ്യത്യാസം മാത്രമുള്ള സിഖുമത പ്രാര്‍ഥനയുടെകാര്യവും വ്യത്യസ്തമല്ല. 


അപ്പോള്‍, സ്‌നാനപരിഗണനയോ കിഴക്കുതെക്കെന്ന പരിഗണനയോ കൂടാതെ പാദുകമണിഞ്ഞ് നിലവിളക്കു കൊളുത്തുന്നത് ഹൈന്ദവാചാരമല്ല. വിളക്കുതെളിക്കുമ്പോള്‍ ഹിന്ദുദൈവവിചാരവും വേണ്ട. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് എന്ന ദര്‍ശനത്തിന്റെ പ്രതീകമായും കണക്കാക്കാം. ഈ ദര്‍ശനം പ്രതീകവല്‍ക്കരിക്കാനാണെങ്കില്‍ നിലവിളക്കുതന്നെ വേണോ? ചെറുപന്തങ്ങള്‍ പോരേ? കൂടുതല്‍ കേരളീയതയും ഉണ്ടാകുമല്ലൊ.


ഷാജി എന്‍ കരുണിന്റെ നേതൃത്വത്തിലാരംഭിച്ച കേരള ചലച്ചിത്ര അക്കാദമിയുടെ ഉദ്ഘാടനം, വിശിഷ്ട വ്യക്തികളോടൊപ്പം സദസ്യരും മണ്‍വിളക്കുകള്‍ കൊളുത്തി ഇരുട്ടില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു. വിളക്കുകൊളുത്തിയാലും ഇല്ലെങ്കിലും സംഘാടകരുടെ കീശകാലിയാണെങ്കില്‍ ഒരു അക്കാദമിയും വിജയിക്കില്ല.


ഇരുട്ടില്‍ വെളിച്ചത്തിനായി പുരയ്ക്കു തീകൊളുത്തിയാലും വിളക്കുകൊളുത്തില്ല എന്ന ദുര്‍വാശി ശരിയല്ലെങ്കിലും വെളിച്ചമുള്ള വേദികളില്‍ നിലവിളക്കു കൊളുത്തുന്നതിനുപകരം മറ്റൊരു ഉദ്ഘാടന രീതി കണ്ടെത്തുകയാണ് അഭികാമ്യം.
 

Thursday 31 October 2013

കല്യാണക്കത്തിലെ വര്‍ഗീയമുദ്രകള്‍

 
പണ്ടൊക്കെ വിവാഹത്തിന് കത്ത് ഉണ്ടായിരുന്നില്ല. ബന്ധുവീടുകളിലും അയല്‍വീടുകളിലും ചെന്നു പറയുകയായിരുന്നു. താംബൂല ചര്‍വണം പ്രായഭേദമെന്യേ സര്‍വസമ്മതമായിരുന്നതിനാല്‍ മംഗലം വിളിക്കാന്‍ പോകുന്നവര്‍ വെറ്റിലയും അടക്കയും പുകയിലയും മറ്റും കൊണ്ടു പോയി കാരണവര്‍ക്ക് കാഴ്ചവയ്ക്കുമായിരുന്നു.


നമ്മള്‍ സൗകര്യങ്ങളിലേക്ക് കടന്നു ചെന്നപ്പോള്‍, നേരിട്ടുള്ള ക്ഷണം കുറഞ്ഞു. കത്തുകളും ഫോണ്‍വിളികളുമൊക്കെയായി അതു വികസിച്ചു.
ഇപ്പോഴാകട്ടെ, കാര്യമറിയിക്കുക എന്ന പ്രാഥമിക ധര്‍മ്മത്തില്‍ നിന്നും മാറി കല്യാണക്കത്തുകള്‍ ആര്‍ഭാടത്തിന്റെയും വര്‍ഗീയതയുടെയും മുദ്രകളായി മാറിയിരിക്കുന്നു.


ഒരു സായിപ്പും മദാമ്മയും കല്യാണത്തിന് വരാനില്ലെങ്കിലും കേരളീയര്‍ മാതൃഭാഷ ഉപേക്ഷിച്ച് ധ്വരഭാഷയില്‍ കല്യാണക്കത്തുകള്‍ അച്ചടിക്കുകയാണ്. ഇംഗ്ലീഷില്‍ അച്ചടിച്ച കല്യാണക്കത്തുകളുമായി ബന്ധുവീടുകളില്‍ ചെന്ന് മലയാളത്തില്‍ കാര്യമറിയിച്ച് മലയാളത്തില്‍തന്നെ ക്ഷണിക്കുന്ന കേരളീയ രക്ഷകര്‍ത്താക്കള്‍ വര്‍ത്തമാനകാലത്തെ സഞ്ചരിക്കുന്ന ഫലിതമാണ്. 


കല്യാണകക്കത്തുകള്‍ വധൂവരന്മാരുടെയും രക്ഷകര്‍ത്താക്കളുടെയും ജാതിയും മതവും ബോധ്യപ്പെടുത്തുന്ന വര്‍ഗീയമുദ്രകളുടെ വാഹകരുമാകുന്നുണ്ട്. മതസൂചനയുള്ള ചില വാചകങ്ങള്‍ കത്തിന്റെ നെറ്റിയില്‍ത്തന്നെ അച്ചടിച്ചു വയ്ക്കും. അതുമല്ലെങ്കില്‍, ചിത്രങ്ങള്‍.


അധികം കത്തുകളിലും ഗണപതിയുടെ ചിത്രമാണ് കാണാറുള്ളത്. പെരുച്ചാഴി അറ്റാച്ച്ഡും അല്ലാത്തതും. ഗണപതിയുടെ ചിത്രം കല്ല്യാണക്കത്തില്‍ അച്ചടിക്കുന്നത് ഒരു വിരോധാഭാസമാണ്. കാരണം ഗണപതി കല്യാണമേ കഴിച്ചിട്ടില്ല.


മറ്റൊരുചിത്രം നാരായണഗുരുവിന്റേതാണ്. അദ്ദേഹത്തിനു വേണ്ടി കെട്ടിയെടുക്കപ്പെട്ട സ്ത്രീയെ ഓട്ടക്കണ്ണു കൊണ്ടുപോലും നാരായണ ഗുരു നോക്കിയില്ല. പാവം ആ സ്ത്രീ കണ്ണീരോടെ പിരിഞ്ഞു പോവുകയായിരുന്നല്ലൊ. വിജാതീയ ആദര്‍ശ വിവാഹങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയ സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരു സ്വജീവിതത്തില്‍ സ്ത്രീക്കു പ്രവേശനം നല്‍കിയില്ല.


മറ്റൊരു ചിത്രം മിത്തായ ശ്രീകൃഷ്ണന്റേതാണ്. മാതൃകാപരമായ ഒരു കുടുംബജീവിതം ആ കഥാപാത്രത്തിനുമില്ല. പതിനാറായിരത്തെട്ടു ഭാര്യമാരെന്നാണു കഥ. ഇനിയുമൊരു ചിത്രം ശ്രീരാമന്റേത്. ഗര്‍ഭിണിയായ സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച കഥാപാത്രമാണ്. ഈ ചിത്രങ്ങളൊന്നും തന്നെ സ്‌നേഹപൂര്‍ണമായ ഒരു ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സ്വീകരിക്കാവുന്നതല്ല.


അടുത്തകാലത്ത് മനസില്‍ തട്ടിയ ലാളിത്യമുള്ള ഒരു കല്യാണക്കത്ത്. രാഷ്ട്രീയ നേതാവായ സി പി ജോണ്‍ അയച്ച് തന്നതാണ്. അദ്ദേഹത്തിന്റെ പുത്രിയെ ഒരു ഇംഗ്ലണ്ടുകാരന്‍ വിവാഹം ചെയ്യുന്ന കാര്യം അറിയിച്ചു കൊണ്ടുള്ള കത്ത് പച്ചമലയാളത്തിലായിരുന്നു. മറ്റൊരു കത്ത് കേരളയുക്തിവാദി സംഘം സെക്രട്ടറി രാജഗോപാല്‍ വാകത്താനം അയച്ചു തന്നതായിരുന്നു. അദ്ദേഹത്തിന്റെ പുത്രിയുടെ ആദര്‍ശ വിവാഹക്കാര്യം മലയാളത്തിലച്ചടിച്ചാണറിയിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് നിയമമനുസരിച്ചാണ് വിവാഹം എന്ന കാര്യം കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു.


നോക്കൂ, ഒരു കത്തിന് അഞ്ഞൂറിലധികം രൂപ ചെലവാക്കുന്ന ദുരഭിമാനികളായ മലയാളികള്‍ക്കിടയിലാണ് ഈ മാതൃകാ വിവാഹക്കത്തുകള്‍ ഉണ്ടായത്.


കനക, രജത ലിപികളില്‍ അച്ചടിച്ച കത്തുകള്‍, പഴമുറത്തിന്റെ വലുപ്പമുള്ള കല്യാണക്കത്തുകള്‍! മലയാളികളുടെ ഈ ആഡംബര, വര്‍ഗീയഭ്രമങ്ങള്‍ എന്നാണവസാനിക്കുക.
 

അരിയുണ്ടെന്നാലങ്ങോര്‍ അന്തരിക്കുകില്ലല്ലൊ


 
മരണാനന്തരം മൃതദേഹത്തെ മുന്‍നിര്‍ത്തി എന്തെല്ലാം കോപ്രായങ്ങളാണ് മനുഷ്യര്‍ കാട്ടിക്കൂട്ടുന്നത്. ഈ മതാചാര മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍, സ്‌നേഹമോ ദയയോ തൊട്ടുതീണ്ടിയിട്ടേയില്ല.


അടുത്തകാലം വരെ ഉണ്ടായിരുന്ന ഒരു ദുരാചാരം ശവത്തെ ഉടുപ്പിച്ചിട്ടുള്ള മുണ്ടിന്റെ കോന്തലയില്‍ ഒരു നാണയം കെട്ടിവയ്ക്കുകയെന്നതായിരുന്നു. പരലോകത്തെ വൈതരണി നദി കടക്കുവാനുള്ള കടത്തുകൂലിയായിട്ടാണ് ഈ നാണയം നശിപ്പിച്ചിരുന്നത്. പുതിയകാലത്ത്, വൈതരണിക്കു കുറുകെ പാലം വന്നതുകൊണ്ടാകാം ഈ ദുരാചാരം ഇപ്പോള്‍ വ്യാപകമല്ല. ഇരുപത്തഞ്ചു പൈസ അടക്കമുള്ള നിരവധി നാണയങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റ് പിന്‍വലിച്ചിട്ടുണ്ട്. ഇതെല്ലാം പരലോകത്തും ബാധകമാണ്. എടുക്കാത്ത നാണയങ്ങള്‍ കോന്തലയില്‍ കെട്ടാറില്ല.


കോടിയിലാണ് മറ്റൊരു ദുരാചാരം. മരണപ്പെട്ട ആളിന്റെ ബന്ധുക്കള്‍ ഒരു പുത്തന്‍ തുണി വാങ്ങിക്കൊണ്ടു വന്ന് ശവത്തെ പുതപ്പിക്കുന്നു. ഒരാള്‍ ബന്ധുകുടുംബങ്ങളുടെ പേരുകള്‍ വിളിച്ചു പറയുന്നു. ഓരോ കുടുംബവും കോടി പുതപ്പിക്കണമെന്നാണ് അലിഖിതനിയമം. കോടിയില്ലെങ്കിലോ? പുതപ്പിച്ച കോടിയുടെ തലവശവും കാല്‍വശവും ഒന്നു ചലിപ്പിക്കും. അതോടെ പുതിയ കോടിയിട്ടതായി കണക്കാക്കും. പഴുതില്ലാതെന്തു പരലോകം.


മുണ്ടിന്റെ കോന്തലയില്‍ നാണയം കെട്ടിവയ്ക്കുന്നവരും കോടിവസ്ത്രം പുതപ്പിക്കുന്നവരും കഥാപുരുഷന്‍ കഥാവശേഷനാകുന്നതിന് മുമ്പ് ഒരു തുണ്ടു തുണിയോ ചില്ലിക്കാശോ നല്‍കി സഹായിച്ചിട്ടുള്ളവര്‍ ആയിരിക്കില്ല. ചാവിന്നു ബന്ധുത്വമേറുമല്ലൊ/ചാവാതിരിക്കുമ്പൊഴെന്തുമാട്ടെ എന്ന് കടമ്മനിട്ട ചൊല്ലിയതുപോലെയാണിത്.


മറ്റൊരസംബന്ധം വായ്ക്കരിയിടലാണ്. ശവത്തിന്റെ വായിലേക്ക് ഉണക്കലരി കുത്തിക്കയറ്റുക, പാവം ശവം ഇന്നേവരെ, ഇത്തരം അതിക്രമങ്ങളോടൊന്നും പ്രതികരിച്ചിട്ടില്ല. 


കട്ടിലില്‍ നിന്നും നിലത്തിറക്കിക്കിടത്തിയ മൃതദേഹത്തിന് ചുറ്റും ഉണക്കലരി വിതറുന്നതാണ് മറ്റൊരു കോപ്രായം. ഈ അന്ധവിശ്വാസത്തിനെതിരേയുള്ള ഗംഭീരമായൊരു താക്കീതാണ് അരിയില്ലാഞ്ഞിട്ട് എന്ന വൈലോപ്പിള്ളിക്കവിത.


എഴുപതുവര്‍ഷം മുമ്പാണ് മഹാകവി ഈ കവിതയെഴുതിയത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്ലേഗുപോലെ തിരിച്ചു വരുന്ന ഇക്കാലത്ത് അരിയില്ലാഞ്ഞിട്ടെന്ന കവിതക്ക് കൂടുതല്‍ പ്രസക്തിയുണ്ടാകുന്നു.


പാവപ്പെട്ട ഒരു മനുഷ്യന്‍ അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഒരു സഹായവും ചെയ്തിട്ടില്ലാത്ത ബന്ധുക്കള്‍, മരിച്ചപ്പോള്‍ വീട്ടിലെത്തി അവര്‍ ശവം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ്. ചിലര്‍ മാവുവെട്ടുന്നുണ്ട്. തെക്കേപ്പറമ്പിലെ ശ്മശാനത്തിലേക്ക് എളുപ്പവഴിയൊരുക്കാനായി ചിലര്‍ വേലിതട്ടി മാറ്റുന്നുണ്ട്. അയലത്തെ പണക്കാരന്റെ വീട്ടില്‍ നിന്നും ശവക്കച്ചക്കുള്ള കാശും കിട്ടി. എല്ലാ കാര്യങ്ങളും പൂര്‍ത്തിയായി. ഇനി ശവത്തിനു ചുറ്റും തൂവാന്‍ ഇത്തിരി ഉണക്കലരി വേണം. മരിച്ചുപോയ ആളിന്റെ ഭാര്യയോട് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ അവര്‍ പറഞ്ഞ വാക്കുകളോടെയാണ് മഹാകവി കവിത അവസാനിപ്പിച്ചത്. 'അരിയുണ്ടെന്നാലങ്ങോര്‍, അന്തരിക്കുകില്ലല്ലൊ'.


പാവം വിധവയുടെ കനല്‍ നിറഞ്ഞ ഈ മറുപടിയില്‍ കണ്ണീരും ജീവിതവും തുടിച്ചു നില്‍ക്കുന്നു. ആരോരും സഹായിക്കാനില്ലാതെ, പട്ടിണി കിടന്നാണ് ആ മനുഷ്യന്‍ മരിച്ചത്. ആ മരണവീട്ടിലാണ് അന്ധവിശ്വാസത്തിന്റെ പദാനുപദനിര്‍വഹണം നടത്തുന്നത്. മരണത്തിന് ശേഷം ദുരാചാരം നടപ്പാക്കുകയല്ല ജീവിച്ചിരിക്കുമ്പോള്‍ മുന്നോട്ടു പോകാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് മഹാകവി വൈലോപ്പിള്ളി നമ്മളോട് പറയാതെ പറയുന്നു.


മഹാകവി വൈലോപ്പിള്ളി, അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും എതിര്‍പക്ഷത്തായിരുന്നു. യഥാര്‍ഥ കവികള്‍ക്ക് അങ്ങനെയേ ആകാന്‍ കഴിയൂ.
 

മരണവീട്ടിലെ ജാതിക്കൊടികള്‍



ഒരു സഞ്ചാരത്തിനിടയിലാണ് ആ കൊടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വീടിന്റെ ഗേറ്റിന് മുന്നില്‍ ഒറ്റക്കമ്പില്‍ കരിങ്കൊടിയും മൂവര്‍ണക്കൊടിയും. ഒരു കോണ്‍ഗ്രസുകാരന്‍ മരിച്ചിരിക്കുന്നു. മരണം ദുഃഖത്തിന്റെ പതാക നിവര്‍ത്തുന്നു. അതേഗേറ്റില്‍ത്തന്നെ മറ്റൊരു കരിങ്കൊടിയും അതേ കമ്പില്‍ത്തന്നെ പളപളാന്നിളകുന്ന മഞ്ഞ സില്‍ക്ക് കൊടിയും. അത് തരുന്നത് മറ്റൊരു സന്ദേശമാണ്. മരിച്ചയാള്‍ കോണ്‍ഗ്രസുകാരന്‍ മാത്രമല്ല, നായര്‍ സമുദായാംഗവുമാണ്.


മറ്റു ചില മരണവീടുകളില്‍ കാണുന്ന മഞ്ഞക്കൊടി സൂചിപ്പിക്കുന്നത് മതം ഉപേക്ഷിച്ച ശ്രീനാരായണ ഗുരുവിന്റെ ചിത്രം സൂക്ഷിക്കുന്ന ഒരു വീട്ടിലെ അംഗമാണെന്നും പരേതന്‍ ഈഴവ സമുദായാംഗവുമാണെന്നുമത്രെ. 


ഇനിയും ചില മരണവീടുകളില്‍ കരിങ്കൊടിയോടൊപ്പം മഴവില്ലിന്റെ നിറകുബേരത്വമുള്ള കൊടികണ്ട് സഹകരണസംഘക്കാരാരോ ആണ് മരിച്ചതെന്ന് ധരിച്ചാല്‍ തെറ്റി. പരേതന്‍, ആശാരി മൂശാരി കല്ലന്‍ തട്ടാന്‍ കൊല്ലന്‍ തുടങ്ങിയ ഏതോ ജാതിയില്‍പ്പെട്ട ആളാണെന്നാണ് അര്‍ഥം. 


നീലപ്പച്ചക്കൊടിയോടൊപ്പമാണ് കരിങ്കൊടി കണ്ടതെങ്കില്‍ അതിന്റെ അര്‍ഥം പരേതന്‍ അപമാനഭാരംകൊണ്ട് അഴിച്ചുകളയാന്‍ ശ്രമിച്ച പുലയ സമുദായാംഗമാണെന്നത്രെ. 

ഇനിയുമുണ്ട് നിരവധി വര്‍ഗീയക്കൊടികള്‍. കരിങ്കൊടി മാത്രമാണ് പൊതുവായിട്ടുള്ളത്. 


മുന്‍പെങ്ങും മരണവീട്ടുമുറ്റത്ത് ജാതിപ്പിശാചിന്റെ പതാക ഉയര്‍ത്തുന്ന പതിവില്ലായിരുന്നു. ഗണേശോത്സവം പോലെയും അക്ഷയതൃതീയപോലെയും പുതുതായി തുടങ്ങിയ ഒരു ഏര്‍പ്പാടാണിത്. കേരളം നാരായണഗുരുവിനും മുമ്പുള്ള കാലത്തേക്ക് അതിവേഗം സഞ്ചരിക്കുന്നു എന്നതിന് ഈ ജാതിക്കൊടികളാണ് തെളിവ്.


കുറച്ചുകഴിഞ്ഞാല്‍ ജാതീയ മരണഗേഹങ്ങളില്‍ അന്യജാതിക്കാര്‍ക്ക് പ്രവേശനമില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമോ? 
മരണത്തിനു ജാതിയുണ്ടോ? ജാതിക്കല്ലാതെ ജാതിക്കാരനു മരണമില്ലെന്നുണ്ടോ? മരണത്തിലേക്ക് നയിക്കുന്ന രോഗങ്ങള്‍ക്ക് ജാതിയുണ്ടോ? 


മരിച്ചു എന്നു കരുതിയ ജാതി, മോഹാലസ്യത്തിലായിരുന്നു എന്നും ഇപ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുകയാണെന്നും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. 


മരണവീട്ടിലെ വര്‍ഗീയക്കൊടി കാണുമ്പോള്‍ ചാക്കാലക്കുചെല്ലുന്നയാളിന്റെ മനോഗതി എന്തായിരിക്കും? തൊഴില്‍ വിലങ്ങും അയിത്തവും നിലനിന്നിരുന്ന കാലത്തേക്ക് കാലുകുത്തുന്നു എന്ന തോന്നലുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല.


മുന്നോട്ടു നടന്ന മലയാളി പിന്നോട്ടു നടക്കുകയാണ്. പോരാട്ട വീരഗാഥകള്‍ നമ്മള്‍ മറക്കുന്നു. ജാതിക്കെതിരെയുള്ള പോരാട്ടമാണ് കേരളം കണ്ട പോരാട്ടങ്ങളില്‍ ഏറ്റവും പ്രധാനം. ആ പോരാട്ടത്തില്‍ പീഡിപ്പിക്കപ്പെട്ടവര്‍ നിരവധി. അപമാനിക്കപ്പെട്ടവര്‍ അനവധി. ബദല്‍ ക്ഷേത്ര പ്രതിഷ്ഠകള്‍, അയിത്തപ്പലക പിഴുതെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങള്‍, മുക്കാലിയില്‍ കെട്ടിയിട്ട് ഏറ്റുവാങ്ങിയ ചാട്ടവാറടികള്‍, ഛേദിച്ചു നിവേദിച്ച മുലകള്‍..... അങ്ങനെ എത്രയോ ചിത്രങ്ങളാണ് ജാതീയതയ്‌ക്കെതിരെയുള്ള സമരഭിത്തിയിലുള്ളത്. ഇതെല്ലാം മറന്നുകൊണ്ടാണ് മരിച്ചവര്‍ക്കും ജാതിയുണ്ടെന്ന് മലയാളി പ്രഖ്യാപിക്കുന്നത്. 


ഓരോ ജാതിക്കും പ്രത്യേകം പ്രത്യേകം പരലോകങ്ങളുണ്ടോ? ജാതി സര്‍ട്ടിഫിക്കറ്റ് കൂടി നോക്കിയാണോ പരലോകത്തെ വാസസ്ഥലം നിശ്ചയിക്കുന്നത്? ഇത്തരം നിരവധി സംശയങ്ങള്‍ ജനിപ്പിക്കാന്‍ മരണവീട്ടിലെ ജാതിക്കൊടികള്‍ക്ക് സാധിക്കും.


കരിങ്കൊടിക്കമ്പില്‍ ചെങ്കൊടി കെട്ടിയിട്ടുള്ള മരണവീടുകളില്‍ ജാതിക്കൊടി കാണാറില്ല. അത്രയുമെങ്കിലും മനുഷ്യഗൃഹങ്ങള്‍ കേരളത്തിലുണ്ടല്ലൊ.
 

Monday 2 September 2013

നരേന്ദ്ര ധാഭോല്‍ക്കര്‍ അനശ്വര രക്തസാക്ഷി

മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നപ്പോള്‍ ഹിന്ദുവര്‍ഗീയ വാദികള്‍ കരുതിയത് ഇതോടെ ഗാന്ധിയെ കൊണ്ടുള്ള ശല്യം അവസാനിച്ചു എന്നാണ്. മഹാത്മാഗാന്ധി മരണാനന്തരം ലോകത്തെവിടെയും പ്രസക്തനാകുന്നതാണല്ലോ പിന്നെ കണ്ടത്. അതുപോലെയാണ് ഹിന്ദുവര്‍ഗീയ വാദികളുടെ വെടിയേറ്റു മരിച്ച ഡോ. നരേന്ദ്ര ധാഭോല്‍ക്കറുടെയും കാര്യം. അദ്ദേഹം പതിനെട്ടുവര്‍ഷം മുമ്പ് എഴുതിയുണ്ടാക്കിയ ദുര്‍മന്ത്രവാദ നിരോധന ബില്‍ മഹാരാഷ്ട്രയില്‍ നിയമമാവുകയാണ്.

ആതുരസേവനരംഗം ഉപേക്ഷിച്ച് മുഴുവന്‍ സമയ യുക്തിവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ധിഷണാശാലിയായിരുന്നു ധാഭോല്‍ക്കര്‍. മഹാരാഷ്ട്രയിലെ ജനദ്രോഹ അന്ധവിശ്വാസങ്ങളാണ് അതിനുകാരണമായത്. സ്ത്രീകളെ പിശാചെന്നു മുദ്രകുത്തി കൊല്ലുക, ദൈവപ്രീതിക്കുവേണ്ടി മനുഷ്യക്കുരുതിയും മൃഗക്കുരുതിയും നടത്തുക, അയിത്തമാചരിക്കുക, സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ അവിശ്വസനീയ ആചാരങ്ങളാണ് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നത്. ഇതിനെതിരേയുള്ള ബില്ലാണ് അദ്ദേഹം എഴുതിയുണ്ടാക്കി ഭരണകൂടത്തെ ഏല്‍പ്പിച്ചത്.

മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി എന്ന സംഘടനയുടെ അധ്യക്ഷനായും സാധന എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചുകൊണ്ടാണ് ഡോ. ധാഭോല്‍ക്കര്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

എല്ലാ ഗ്രാമത്തിലും കുടിവെള്ളത്തിനായി കിണര്‍ വേണമെന്ന ആശയവുമായിട്ടായിരുന്നു ഒരു സമരം. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനായി അഹമ്മദ് നഗറിലെ ഷാനിഷിംഗ്പൂര്‍ ക്ഷേത്രത്തിലേയ്ക്കു മാര്‍ച്ചു നടത്തിയത് മറ്റൊരു സമരം. മഹാരാഷ്ട്രയിലെ സായിബാബയും അമൃതാനന്ദമയിയുമൊക്കെയായ നരേന്ദ്ര മഹാരാജ്, നിര്‍മ്മലാദേവി തുടങ്ങിയ ആള്‍ ദൈവങ്ങളുമായി ഏറ്റുമുട്ടിയത് ഇനിയുമൊരുസമരം.

വ്യക്തിജീവിതത്തില്‍ യുക്തിലാവണ്യം പാലിച്ചതായിരുന്നു ഡോ. ധാഭോല്‍ക്കറുടെ നക്ഷത്രശോഭയുള്ള യോഗ്യത - വാസ്തുശാസ്ത്രത്തിന്റെ അര്‍ഥശൂന്യത വെളിവാക്കാനായി തെക്കോട്ടു മുഖമാക്കിയാണ് അദ്ദേഹം വീടുവച്ചത്. മുസ്‌ലീം സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ ഹമീദ് ദല്‍വായിയോടുള്ള ആദരവ് സൂചിപ്പിക്കാനായി സ്വന്തം മകന് ഹമീദ് എന്നു പേരിട്ടു. ഹമീദിനെയും മകള്‍ മുക്തയെയും മതരഹിതരായിത്തന്നെ വളര്‍ത്തി. ഇരുവരുടെയും വിവാഹം ജാതിയും ജാതകവും നോക്കാതെ ലളിതമായി നടത്തി. ദലിത് വിമോചനവുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം ബോധനയോഗങ്ങളാണ് ഡോ. ധാഭോല്‍ക്കര്‍ സംഘടിപ്പിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ ബില്‍ തടഞ്ഞത് ഭാരതീയ ജനതാപാര്‍ട്ടിയും ശിവസേനയുമാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് ആകട്ടെ ബാബറിപ്പള്ളി പൊളിച്ചപ്പോള്‍ എടുത്ത തന്ത്രം തന്നെ സ്വീകരിച്ചു. എന്തായാലും ഇപ്പോള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃത്ഥ്വിരാജ് ചവാന് ബോധോദയം ഉണ്ടായിരിക്കുകയാണ്. രക്തസാക്ഷിത്വത്തിനുശേഷമുള്ള അംഗീകാരം.

പതിവുള്ള പുലരിനടത്തത്തിനിറങ്ങിയതായിരുന്നു ഡോ. നരേന്ദ്ര ധാഭോല്‍ക്കര്‍. പൂണെയിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപമുള്ള പാതയിലാണ് അദ്ദേഹം വെടിയേറ്റു വീണത്. ദുര്‍മന്ത്രവാദികള്‍ക്ക് കൂടോത്രപ്രയോഗത്തിലൂടെ അദ്ദേഹത്തെ നിര്‍വീര്യനാക്കാനോ നിശ്ശബ്ദനാക്കാനോ ശത്രുസംഹാരപൂജയിലൂടെ നിഗ്രഹിക്കാനോ സാധിച്ചില്ല. ഇത്തരം കൂടോത്രങ്ങള്‍ നിരര്‍ഥകമാണെന്നുള്ള അദ്ദേഹത്തിന്റെ വാദം ശരിയാണെന്നുകൂടി ഈ രക്തസാക്ഷിത്വം തെളിയിക്കുന്നുണ്ട്. വെടിയേറ്റു മരിച്ചതിനാല്‍, മൃതദേഹം പഠനത്തിനു നല്‍കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല.

ഡോ. നരേന്ദ്രധാഭോല്‍ക്കറുടെ ചോര നിരപരാധിയായ ഒരു സത്യാന്വേഷകന്റെ ചോരയാണ്. അത് നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജാതിമത വിഭാഗീയതകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന് ഈ രക്തസാക്ഷിത്വം ഊര്‍ജം പകരുകതന്നെ ചെയ്യും.

Wednesday 21 August 2013

അമ്പലമുറ്റത്തെ ആരാമവും അന്ധവിശ്വാസകൃഷിയും


ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടുമ്പോള്‍ കുടുംബത്തിന് ഐശ്വര്യമുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കണ്ടുപിടിച്ചിരിക്കുന്നു. കേരളീയര്‍ക്ക് സാമ്പത്തിക ഐശ്വര്യം തന്നത് തെങ്ങും റബറും കശുമാവുമാണ്. ഈ മൂന്നുമരങ്ങളും ആരുടെയും ജന്മനക്ഷത്രവൃക്ഷങ്ങളല്ല.

അമ്പലപരിസരത്താണ് ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടേണ്ടത്. വെറുതെയങ്ങുനട്ടിട്ട് ഐശ്വര്യം അനുഭവിക്കാന്‍ കുടുംബത്തില്‍ പോയിരുന്നാല്‍ പോര, വെള്ളമൊഴിച്ചു പരിപാലിക്കുകയും വേണം. നട്ടവര്‍ തന്നെ വെള്ളമൊഴിക്കണമെന്നില്ല. ഐശ്വര്യവൃദ്ധിയുടെ ആ അടുക്കളപ്പണി ദേവസ്വം ബോര്‍ഡ് ചെയ്തുതരും. മൂവായിരത്തി അറുന്നൂറ് രൂപ മുന്‍കൂര്‍ അടയ്ക്കണമെന്നേയുള്ളൂ.

വമ്പന്‍ ഐശ്വര്യം സംഭാവന ചെയ്യാന്‍ കഴിവുള്ളത് സീസണല്‍ ദൈവമായ ശബരിമല അയ്യപ്പനാണല്ലൊ. സഞ്ചാരം പുലിപ്പുറത്താകയാല്‍ ജനസാന്നിദ്ധ്യമുള്ളപ്പോള്‍ ആ ദൈവത്തെ പ്രതീക്ഷിക്കുകയും വേണ്ട. അതിനും പരിഹാരം കണ്ടുപിടിച്ചിട്ടുണ്ട്. സന്നിധാനത്തിലേക്കുള്ള ശരണവഴിയുടെ ഇരുവശത്തും ജന്മനക്ഷത്രവൃക്ഷങ്ങള്‍ നടുക. അനുഗ്രഹദാതാവ് ഫോര്‍ത്ത് ഗിയറില്‍ പുലിയെ ഓടിച്ചുവരുമ്പോള്‍ മരമായി നില്‍ക്കുന്ന ഐശ്വര്യയാചകനെ എങ്ങനെ തിരിച്ചറിയും? അതിനും ദേവസ്വം ബോര്‍ഡിനു പരിഹാരമുണ്ട്. നട്ടവരുടെ പേര് അതാതു വൃക്ഷങ്ങളില്‍ ബോര്‍ഡിലെഴുതി തൂക്കുക. അതായത്, കാഞ്ഞിരം നട്ടത് അനന്തന്‍പിള്ളയാണെങ്കില്‍ കാഞ്ഞിരക്കൊമ്പില്‍ അശ്വതി അനന്തന്‍പിള്ള എന്ന ബോര്‍ഡ് തൂങ്ങും. അനന്തന്‍പിള്ള മരിച്ചു കഴിഞ്ഞാലും ഐശ്വര്യം അനന്തമായി പ്രവഹിച്ചുകൊണ്ടിരിക്കും.

മനുഷ്യന്റെ പേരും തൂക്കി നില്‍ക്കുന്ന മരങ്ങള്‍ ഒരു കാഴ്ചതന്നെ ആയിരിക്കും. പയിന്‍മരക്കൊമ്പില്‍ മൂലം മുകുന്ദന്‍ മേനോന്‍. കരിമ്പനയില്‍ ഉതൃട്ടാതി ഉര്‍വ്വശിനായര്‍. നാരകത്തില്‍ ആയില്യം ആതിരക്കുറുപ്പ്. മാങ്കൊമ്പില്‍ പൂരുരുട്ടാതിപ്പുരുഷോത്തമക്കൈമള്‍. അഹിന്ദുക്കള്‍ക്ക് നാളും നക്ഷത്രവൃക്ഷവും ഇല്ലാത്തതിനാല്‍ അവരാരും മരക്കൊമ്പില്‍ തുങ്ങുകയില്ല.

എന്താണീ ജന്മനക്ഷത്രവൃക്ഷം? അത് പ്രാകൃതമനുഷ്യന്റെ ഒരു ഭാവനയാണ്. നക്ഷത്രങ്ങള്‍ ആകാശത്തുള്ളതിനാല്‍ മാര്‍ത്താണ്ഡവര്‍മ്മയിലെ അനന്തപത്മനാഭനെപോലെയും നീര്‍ക്കുന്നത്തെ കറുത്തമ്മയെ പോലെയും സത്യമാണെന്നു തോന്നിപ്പിക്കുന്ന ഒരു ഭാവന.

ഹിന്ദുമതക്കാരുടെ തട്ടിപ്പുശാസത്രമായ ജ്യോതിഷമനുസരിച്ച് ഇരുപത്തേഴ് നക്ഷത്രങ്ങളാണുള്ളത്. ഹിന്ദുമതക്കാര്‍ക്ക് കുട്ടികളുണ്ടാകുമ്പോള്‍ കവിടിനിരത്തി നക്ഷത്രം കണ്ടുപിടിക്കും. അയല്‍വാസി ആയില്യമായാല്‍ വീടുമുടിയും; മകം പിറന്ന മങ്ക ഐശ്വര്യവതി തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. ഓരോ നക്ഷത്രക്കാര്‍ക്കും ദേവത, ഗണം, യോനി, ഭൂതം, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുമുണ്ട്. ഉദാഹരണത്തിന് അത്തം നക്ഷത്രത്തില്‍ പിറന്ന അനൂപ്‌മേനോൻ ദേവഗണവും സ്ത്രീയോനിയും ആയിരിക്കും. ആ പാവപ്പെട്ടവന്റെ ഭൂതം അഗ്നിയും മൃഗം പോത്തും പക്ഷി കാക്കയും വൃക്ഷം അമ്പഴവുമായിരിക്കും. ഈ സങ്കല്‍പ്പങ്ങളെ സത്യമെന്നു വിശ്വസിക്കുന്നവരെ ലക്ഷ്യമാക്കിയാണ് ദേവസ്വം ബോര്‍ഡ് ഐശ്വര്യക്കൊഞ്ചുകൊരുത്ത ചൂണ്ടയെറിയുന്നത്.

അന്ധവിശ്വാസികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ ജന്മനക്ഷത്ര മൃഗശാലയും പക്ഷിശാലയും കൂടി ആരംഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. പൂരം പങ്കജാക്ഷിക്കുറുപ്പ്, ചോതിചന്ദ്രന്‍ പിള്ള, വിശാഖം വിനോദ് നമ്പ്യാര്‍ തുടങ്ങിയ നെയിംബോര്‍ഡും തൂക്കി യഥാക്രമം ചുണ്ടെലി, പോത്ത്, സിംഹം തുടങ്ങിയ ജീവികളെയും വളര്‍ത്താമല്ലൊ.

ഇനി, പക്ഷിസ്‌നേഹികളാണെങ്കില്‍ അനിഴം മുതല്‍ തിരുവോണം വരെയുള്ളവര്‍ക്ക് കോഴിവളര്‍ത്തലും പൂരം മുതല്‍ വിശാഖം വരെയുള്ളവര്‍ക്ക് കാക്ക വളര്‍ത്തലും സ്‌പോണ്‍സര്‍ ചെയ്യാവുന്നതേയുള്ളൂ.

അങ്ങനെയെങ്കിലും മരം വളരട്ടെ എന്നു പറയുന്ന പരിസ്ഥിതിസ്‌നേഹികളോട് മാര്‍ഗ്ഗത്തിന്റെ ധാര്‍മ്മികതയെക്കുറിച്ചേ പറയാനുള്ളൂ.
ജന്മനക്ഷത്രവൃക്ഷ കൃഷി, വര്‍ഗ്ഗീയതയും അന്ധവിശ്വാസവും വിളയിക്കുന്നതാണ്.