Wednesday 25 October 2023

വിജയദശമിയും സാമൂഹ്യമാധ്യമങ്ങളും

 വിജയദശമിയും   സാമൂഹ്യമാധ്യമങ്ങളും 

----------------------------------------------------------------
പതിവുപോലെ ഇത്തവണയും പൂജാദിനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൊണ്ടാടപ്പെട്ടു. പൂജവയ്പ്പിന്റെയും എടുപ്പിന്റെയും വിദ്യാരംഭത്തിന്റെയും നിലവിളക്ക് സഹിതമുള്ള വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ദുര്‍ഗ്ഗബൊമ്മകളും ബൊമ്മക്കൊലുവും പല പോസിലുള്ള ഫോട്ടോകളായി നിരന്നു നിന്നു. ഗാസയിലെ നിലവിളികളെ തോല്‍പ്പിക്കുന്ന സംഗീതാരവങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. സാംസ്ക്കാരിക നായകരുടെ മടിയിലിരുന്നു പൊട്ടിക്കരയുന്ന കുഞ്ഞുങ്ങളെ പൂകൊണ്ടും പുഞ്ചിരികൊണ്ടും സമര്‍ത്ഥമായി മറച്ചു വച്ച് മാന്ത്രികക്യാമറകള്‍  വിളയാട്ടം നടത്തി.

അച്ചടിമാധ്യമങ്ങള്‍ പതിവ് വാഴ്ത്തുകളുടെ മത്സരവേദിയിലായിരുന്നു. വിദ്യാരംഭം സവര്‍ണ്ണഹിന്ദുവിന്റെ ഒരു വീട്ടുവിശേഷം മാത്രമായിരുന്നുവെന്നും സ്ത്രീകള്‍ പോലും ആ ഭവനങ്ങളില്‍ അക്ഷര അയിത്തം അനുഭവിച്ചിരുന്നുവെന്നുമുള്ള ചരിത്ര യാഥാര്‍ഥ്യം ഇക്കുറിയും തീണ്ടാപ്പാടകലെ നിന്നു.

എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില നക്ഷത്ര വെളിച്ചങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവയിലൊന്ന് അയ്യന്‍കാളിയുടെയും പഞ്ചമിക്കുഞ്ഞിന്റെയും ചിത്രം വരച്ചു ചേര്‍ത്തുകൊണ്ടുള്ള  പോസ്റ്റായിരുന്നു. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്‍റെ പേരാണ് അക്ഷരമെന്ന് ആ പോസ്റ്റ് പരസ്യപ്പെടുത്തി.

വി.എ.ബാലകൃഷ്ണന്റെ പോസ്റ്റില്‍ സര്ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ദുര്‍ഗ്ഗാപൂജ,ആയുധപൂജ, ഗ്രന്ഥപൂജ തുടങ്ങിയ അന്ധവിശ്വാസ ആചാരങ്ങളെ എടുത്തുകളയണം എന്നാണ് ആവശ്യപ്പെട്ടത്. ഇത് ശ്രദ്ധേയയമായ ഒരു അഭിപ്രായമായിത്തോന്നി. വിവിധ മതവിശ്വാസമുള്ള കുട്ടികള്‍ പഠിക്കുന്ന പല സര്‍ക്കാര്‍ ഐ ടി ഐ കളിലും ഇക്കുറി ഡയറിപൂജയും ഉപകരണപൂജയും നടത്തുകയുണ്ടായി. ഇത് നിരുത്സാഹപ്പെടുത്തേണ്ട ഒരു പ്രവണതയാണ്. മരപ്പണി, ലോഹപ്പണി തുടങ്ങി പാരമ്പര്യകുലത്തൊഴിലായി അടിച്ചേല്‍പ്പിച്ചിരുന്ന സര്‍ഗ്ഗാത്മക ജീവിതമാര്‍ഗ്ഗങ്ങളെ ജാതിവ്യവസ്ഥയില്‍ നിന്നും മോചിപ്പിച്ച് എല്ലാര്‍ക്കുമായി തുറന്നുകൊടുത്ത സ്ഥാപനങ്ങളാണ് നമ്മുടെ തൊഴില്‍ പഠനകേന്ദ്രങ്ങള്‍. അവിടേയ്ക്ക് ഹിന്ദുത്വം ഒളിച്ചു കടത്തുന്ന പരിപാടിയാണ് ഡയറിപൂജയും ഉപകരണപൂജയും. സര്‍ക്കാര്‍ സ്ക്കൂളുകളിലേക്കും ഇത്തരം മതവിക്രിയകള്‍ കടന്നു കയറിയേക്കുമെന്നതിന്റെ സൂചനയാണിത്

സമ=രകവിതയുടെ പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.പൊരുതി നേടിയതാണ് അക്ഷരം, ആരും താലത്തില്‍ വിളമ്പിയിട്ടില്ല എന്നവര്‍ വിളിച്ച് പറഞ്ഞു. ഞങ്ങളുടെ വിദ്യാദേവത നിങ്ങളുടെ സങ്കല്‍പ്പിക സരസ്വതിയല്ല,പെണ്‍കുട്ടികളുടെ പള്ളിക്കൂടം സ്ഥാപിച്ച സാവിത്രി ഫൂലെയായാണെന്ന് സ്ഥാപിക്കുന്ന  വിശദമായ മറ്റൊരു പോസ്റ്റും സാമൂഹ്യമാധ്യമങ്ങളില്‍ പൂജാദിവസങ്ങളില്‍ വായിക്കപ്പെട്ടു.  പിന്നാക്കക്കാര്‍ക്ക്  വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചു ശ്രീമൂലം പ്രജാസഭയില്‍ കുമാരനാശാന്‍ നടത്തിയ പ്രസംഗവും ഈ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്.

യുക്തിചിന്തയുടെ പോസ്റ്റ്, പുസ്തകം എന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. പുസ്തകം അടച്ചുവച്ച് പൂവിട്ടു പൂജിക്കാനുള്ളതല്ലെന്നും തുറന്നു വായിച്ച് വിശകലനം ചെയ്ത് അറിവ് നേടാനുള്ളതാണെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും ഈ പോസ്റ്റ് പറയുന്നു. വര്‍ണ്ണബാഹ്യരായ അവര്‍ണ്ണ ജനകോടികള്‍ അറിവിന്‍റെ വാതായനം തുറന്നത് ത്രൈവര്‍ണികരുടെ വിദ്യാരംഭത്തിലൂടെ ആയിരുന്നില്ലെന്നും വിപുലമായ പോരാട്ടങ്ങളിലൂടെ ആയിരുന്നു എന്നും ടി.എസ് ശ്യാംകുമാര്‍ സ്വന്തം പോസ്റ്റില്‍ ഉറപ്പിച്ച് പറഞ്ഞു.വിജയ ദശമി ആശംസയ്ക്ക് പകരം അയ്യന്‍ കാളിയുടെയും പഞ്ചമിയുടെയും ചിത്രം സഹിതം വിജയപഞ്ചമി ദിനം ആശംസിച്ചു കാരായി രാജന്‍. വീണയല്ല, പാതിവെന്ത ബെഞ്ചാണ് വിദ്യയുടെ ജനകീയ പ്രതീകമെന്നും പഞ്ചമിയുടെ സ്ക്കൂള്‍ പ്രവേശത്തോടെ ആധുനിക കേരളത്തിന്‍റെ വിദ്യാരംഭം കുറിച്ചുവെന്നും കൃഷ്ണന്‍ കേളോത്ത്.

ഏറ്റവും രസകരമായി തോന്നിയത് മട്ടന്നൂര്‍ നഗരസഭാ ലൈബ്രറി കമ്മിറ്റി ഇറക്കിയ ഒരു വിദ്യാരംഭം അപേക്ഷാഫോറമാണ്. മട്ടന്നൂര്‍ മധുസൂദനന്‍ തങ്ങള്‍ സ്മാരക ഗവ. അപ്പര്‍ പ്രൈമറി സ്ക്കൂളില്‍ നടത്തുന്ന വിദ്യാരംഭം പരിപാടിയിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. വിദ്യാരംഭത്തില്‍ വിവിധമതസമ്മതം നേടുന്ന തരത്തിലായിരുന്നു അപേക്ഷ ക്രമീകരിച്ചിരുന്നത്.
വിദ്യാരംഭം എങ്ങനെ വേണം? 1 ഹരീ ശ്രീ ഗണപതായേ നമ : 2.അല്ലാഹു അക്ബര്‍ 3 യേശുവേ സ്തുതി 4 അമ്മ, അച്ഛന്‍,അ ആ ഇ ഈ 4. ഇംഗ്ലീഷ് അക്ഷരമാലകള്‍(A,B,C,D) ഇതായിരുന്നു മാതൃക.ഇങ്ങനെ ചെയ്യുന്നത് ഹിന്ദുമത വിരുദ്ധമായതിനാല്‍ നഗരസഭക്കെതിരെ ഒരു ഹൈന്ദവ സംഘടനയായ ഹൈന്ദവീയം ഫൌണ്ടേഷന്‍ ഹൈക്കോടതിയില്‍ പോവുകയും, മാതാപിതാക്കല്‍ക്ക് അവരവരുടെ പ്രാര്‍ഥന  അനുസരിച്ചു എഴുതിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നും ഇക്കാര്യം സംഘാടകര്‍ ഉറപ്പാക്കണമെന്നും വിധിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.അമ്മ, അച്ഛന്‍,അ ആ ഇ ഈ എന്ന അക്ഷരരൂപങ്ങളാണ് അധികം രക്ഷകര്‍ത്താക്കളും ആവശ്യപ്പെട്ടതെന്നത് ആശ്വാസകരം.

ഇതൊക്കെയായിരുന്നു ഇക്കുറി സാമൂഹ്യമാധ്യമങ്ങളിലെ ദുര്‍ഗ്ഗാഷ്ടമി വിശേഷങ്ങള്‍. ചെറുത്തു നില്‍പ്പുകള്‍ക്കും ബോധ്യപ്പെടുത്തലുകള്‍ക്കും  സാമൂഹ്യമാധ്യമങ്ങളില്‍ ഇനിയും ഇടം അവശേഷിക്കുന്നുണ്ട്.
- കുരീപ്പുഴശ്രീകുമാര്‍ 

Wednesday 11 October 2023

വാഴക്കുല വീണ്ടും വായിക്കുമ്പോള്‍

 വാഴക്കുല വീണ്ടും വായിക്കുമ്പോള്‍ 

-----------------------------------------------------------
എണ്‍പത്താറു വര്ഷം മുന്‍പുണ്ടായ കവിതയാണ് മഹാകവി ചങ്ങമ്പുഴയുടെ വാഴക്കുല.ഇന്നത് പോയകാലത്തിന്റെ കണ്ണാടിയായി മാറിയിരിക്കുന്നു. കവിതയിലൂടെ ചരിത്രം അനാവൃതമാകുന്ന അസാധാരണ സന്ദര്‍ഭം.

വായനക്കാരിലൂടെയും കഥാപ്രസംഗകരിലൂടെയും നാടകക്കാരിലൂടെയും ഈ കവിത കേരളത്തില്‍ ഉടനീളം പടര്‍ന്ന് പന്തലിച്ചു. ഹൃദയപക്ഷരാഷ്ട്രീയ പ്രസംഗകര്‍ കണ്ണീരും ചോരയും കൊണ്ടെഴുതിയ ഈ കവിത വേദികളില്‍ ഉദ്ധരിച്ചു. മാനസം കല്ലുകൊണ്ടല്ലാത്തതായുള്ള മാനവരെല്ലാം ഈ കവിത വായിച്ചു കരയുകയും ഈ സാമൂഹ്യവ്യവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പിന്നേയും രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മന്ത്രിസഭ കേരളത്തിലുണ്ടായതും, കുടികിടപ്പവകാശം നിയമമായതും. അതിനു ശേഷമാണ് ചങ്ങമ്പുഴ വാഴക്കുലയിലൂടെ അവതരിപ്പിച്ച സാമൂഹ്യ ദുരവസ്ഥ അവസാനിച്ചത്.

എന്തായിരുന്നു ആ ദുരവസ്ഥ? മലയപ്പുലയന്‍ തന്റെ കുപ്പമാട ത്തിന്‍റെ മുറ്റത്തു മഴവന്നനാളില്‍ ഒരു വാഴ നട്ടു. അതിനെ ആ തൊഴിലാളി കുടുംബം താലോലിച്ചു വളര്‍ത്തി. കുട്ടികള്‍ ആ വാഴത്തണലില്‍ തന്നെ കഴിഞ്ഞു കൂടി. വാഴകുലയ്ക്കുന്നതും പഴുക്കുന്നതും പഴം  തിന്നുന്നതും പകല്‍ക്കിനാവുകണ്ടു. പന്തയം വച്ചു. കുട്ടികളുടെ ഈ ആഹ്ലാദം കണ്ടിട്ട് ഒന്നു വേഗം കുലച്ചാല്‍ മതിയെന്നു വാഴ പോലും  ആഗ്രഹിച്ചു.

വാഴകുലച്ചു. ആ കൊതിയസമാജത്തിന്റെ ആഗ്രഹം പോലെ കുലവിളഞ്ഞു പഴുക്കാറായി. അപ്പോഴാണ് മലയപ്പുലയന് കുലവെട്ടി ഭൂമിയുടെ ഉടമസ്ഥനായ ജന്‍മിയുടെ വീട്ടിലേക്ക് കൊണ്ടുപോകേണ്ടിവന്നത്.

അങ്ങനെയായിരുന്നു അക്കാലത്തെ അലിഖിത നിയമം. പശുവിനെ വളര്‍ത്തുന്നത് കുടികിടപ്പുകാരനായ ചെറുമന്‍. പാലും വെണ്ണയും തൈരും മോരും നെയ്യുമെല്ലാം ജന്‍മിക്ക്. തെങ്ങിന്‍ തൈ നട്ടു പരിപാലിക്കുന്നത് ചെറുമന്‍.ഓലയും  കരിക്കും തേങ്ങയുമെല്ലാം ജന്‍മിക്ക്. പൊരിവെയിലത്ത് വയലില്‍ വിളവൊരുക്കുന്നത് ചെറുമന്‍. നിറയുന്നത് ജന്‍മിയുടെ പത്തായം. എന്തിന്, ചെറുമന്‍റെ പെണ്ണിന്‍റെ ആദ്യരാത്രിപോലും ജന്‍മിക്ക് 

ഇന്ന് അവിശ്വസനീയമായിട്ടുള്ള അക്കാലത്താണ് മഹാകവി ചങ്ങമ്പുഴ വാഴക്കുല എഴുതിയത്. മലയപ്പുലയന്‍റെ ദുരനുഭവം അടയാളപ്പെടുത്തിയിട്ട് ഇത് പണമുള്ളോര്‍ നിര്‍മ്മിച്ച നീതിയാണെന്നും അദ്ദേഹം കുറിക്കുന്നുണ്ട്. ഹൃദയസ്പര്‍ശിയായ ഒരു സാക്ഷിമൊഴിയായിരുന്നു ആ കവിത.ആശയതീക്ഷ്ണത കൊണ്ടുമാത്രമല്ല, അപൂര്‍വമായ പ്രയോഗചാരുതകൊണ്ടും ആ കവിത ശ്രദ്ധേയമായിരുന്നു. കരിമാടിക്കുട്ടന്‍മാര്‍, ആട്ടിയബാലനില്‍ ഗ്രാമീണകന്യകയ്ക്കുള്ള അനുരാഗാരംഭം,പകലിന്‍റെ കുടല്‍മാലച്ചോര കുടിച്ച സന്ധ്യ, ചൂരപ്പഴം, വാഴകുലച്ചപ്പോള്‍ വന്ന തിരുവോണം, ഇലവിനെ വലയം ചെയ്യുന്ന ലതകള്‍, അസിധാധരത്തില്‍ നിന്നടരുന്ന മുല്ലപ്പൂക്കള്‍, കുതുകത്തിന്‍റെ പച്ചക്കഴുത്ത് ഇങ്ങനെ നിരവധി കല്‍പ്പനകളാലും മധുരിതമാണാ കവിത.

ഈ കവിത ചരിത്രത്തിന്റെ ഭാഗമാകുന്നത്, വ്യവസ്ഥിതി മാറിയതുകൊണ്ടാണ്. കുടികിടപ്പു നിയമം ഉണ്ടായി. കിടപ്പാടങ്ങള്‍ പൊളിച്ച് കളയാനും തീവയ്ക്കാനുമൊക്കെയുള്ള ജന്‍മിയുടെ അഹങ്കാരം അവസാനിച്ചു. സ്വന്തം വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന വാഴയുടെ കുല, നട്ടു വളര്‍ത്തിയവന്നുതന്നെ അനുഭവിക്കാമെന്നായി. നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന ചോദ്യം ഉത്ഭവിക്കുമ്പോള്‍ ഈ കവിതയും പിന്നീടുണ്ടായ സമരപ്പകലുകളും ഉത്തരമായി വരും. എണ്‍പത്താറു വര്ഷം മുന്പ് കേരളത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് വാഴക്കുലയെന്ന കവിത വിളിച്ചുപറയുന്നു.

നമ്മുടെ ഭൂതകാലം തീരെ ശോഭനമായിരുന്നില്ല. അഭിമാനകരവും ആയിരുന്നില്ല. ജീവിതശോഭയും അഭിമാനവുമൊക്കെ കയ്യെ ത്തിപ്പിടിക്കാന്‍ കഴിഞ്ഞത് വാഴക്കുലപോലെയുള്ള കവിതകള്‍ ഹൃദയത്തിലേല്‍പ്പിച്ച മുറിവുകളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ്. വര്‍ത്തമാനകാലത്തെ പ്രതിബിംബിപ്പിക്കുന്ന കവിത ചരിത്രത്തിന്‍റെ തിളങ്ങുന്ന ഒരു അടരായി മാറുകതന്നെചെയ്യും.