Wednesday 27 December 2017

പ്രതിരോധ കുത്തിവെയ്പ്പും സന്താന നിഗ്രഹവും


മസൂരി വന്നാല്‍ മരിക്കുകയേ നിര്‍വാഹമുള്ളു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ വളരെ വേഗം എല്ലാവരേയും പിടികൂടും. ഒരു വീട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ഈ രോഗം വരും. ഗ്രാമങ്ങളെ തന്നെ മരണം കൊത്തിയെടുത്തു കൊണ്ടുപോകും. 1960കള്‍ക്ക് മുമ്പുള്ള കേരളത്തിന്റെ ഈ ദാരുണ ചിത്രം ഖസാക്കിന്റെ ഇതിഹാസത്തിലുണ്ട്. ഈ മാരക രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഉയരമുള്ള മരത്തില്‍ കയറി രോഗകാലം കഴിയുംവരെ താഴെയിറങ്ങാതെയിരിക്കുക എന്ന അപ്പുക്കിളിയുടെ മാര്‍ഗമേയുള്ളൂ സ്വീകാര്യമായിട്ടുള്ളത്.

മസൂരി രോഗം എങ്ങനെയാണുണ്ടാവുന്നത്? രോഗാണുക്കളെക്കുറിച്ചും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചും ധാരണയില്ലാതിരുന്ന നമ്മുടെ പൂര്‍വികര്‍ ഈ രോഗത്തിന്റെ ഉല്‍പാദനവും വിതരണവും എല്ലാം ദൈവത്തെ ഏല്‍പിച്ചു. ഭഗവതിക്ക് സന്തോഷം വരുമ്പോള്‍ അനുഗ്രഹമായും ദേഷ്യം വരുമ്പോള്‍ വിനാശകരമായും മസൂരിയുടെ വിത്തുകള്‍ ഉപയോഗിക്കപ്പെട്ടു.
മസൂരി വന്നാല്‍ ശുശ്രൂഷിക്കാന്‍ ആരെയും കിട്ടില്ലായിരുന്നു. ദേഹമാസകലം കുരുക്കള്‍ വന്ന് പഴുത്ത് പൊട്ടിയ മനുഷ്യശരീരത്തെ പച്ചോലയില്‍ കെട്ടി ചുടുകാട്ടില്‍ വയ്ക്കുമായിരുന്നു. ജീവനോടെയുള്ള സംസ്‌കരണമാണ് അന്ന് നടന്നിരുന്നത്. പണ്ടാറടക്കുക എന്ന പ്രയോഗം തന്നെ ഇങ്ങനെയുണ്ടായതാണ്.

ഇക്കാലത്താണ് ഞങ്ങളുടെ നാട്ടിലെ ഭാഗീരഥി ടീച്ചര്‍ എന്ന പായിച്ചേച്ചിക്ക് മസൂരി രോഗം വന്നത്. രോഗം കാട്ടിയ കാരുണ്യം കൊണ്ടാവാം അവര്‍ രക്ഷപ്പെട്ടു. ഭഗവതിയുടെ അനുഗ്രഹം കൊണ്ടാണ് അവരില്‍ രോഗം വന്നതും പോയതും എന്ന് എല്ലാവരും വിശ്വസിച്ചു. രോഗം മാറി കുളിച്ച പായിച്ചേച്ചിയെ വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തില്‍ കൊണ്ടുപോയി തൊഴുവിച്ചു. മുത്തുക്കുടകളും താലപ്പൊലിയും ചെണ്ടമേളവുമായി അവരെ നാല് കിലോമീറ്റര്‍ അകലെയുള്ള മുളങ്കാടകം ഭഗവതി ക്ഷേത്രത്തിലേക്ക് ആനയിച്ചുകൊണ്ടുപോയി. ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്ന ഉന്മാദത്തോടെ ഞങ്ങള്‍ കുട്ടികളും പിന്നാലെ കൂടിയിരുന്നു.

മസൂരിരോഗ നിര്‍മാര്‍ജന പരിപാടികള്‍ കേരളത്തിന്റെ ആരോഗ്യ വകുപ്പ് അക്കാലത്ത്  തുടങ്ങിയിരുന്നു. പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തു. ഈ മരുന്ന് എല്ലാവരിലും കുത്തിവയ്ക്കണം. മരുന്നുപെട്ടിയും ഉറുമ്പിന്റെ പല്ലുകളുള്ള കുത്തിവയ്പുപകരണങ്ങളുമായി ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ വിദ്യാലയങ്ങളിലേയ്ക്ക് പോയി. എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ് നടത്തി. അറുപതുകളില്‍ ചെറിയ ക്ലാസുകളില്‍ പഠിച്ചിരുന്ന ഞാനടക്കമുള്ള എല്ലാവരുടേയും കയ്യില്‍ അച്ചുകുത്തിയ അടയാളം ഇപ്പോഴുമുണ്ട്.

കുടുംബാസൂത്രണ സംവിധാനങ്ങള്‍ ആരംഭിച്ച കാലമായിരുന്നു അത്. ഒരു കുടുംബത്തില്‍ പരമാവധി മൂന്ന് കുട്ടികള്‍ എന്നതായിരുന്നു അന്നത്തെ ആരോഗ്യവകുപ്പിന്റെ നിലപാട്. ഞങ്ങളുടെ വീട്ടിലടക്കം ധാരാളം വീടുകളില്‍ മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളില്‍ കൂടുതല്‍ ആയാലോ അവരെ കൊല്ലാന്‍ വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഒരു പരിപാടിയാണ് അച്ചുകുത്തു പിള്ളമാരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് എല്ലാ മതങ്ങളും മത്സരിച്ച് പ്രചരിപ്പിച്ചു. അന്ന് മതങ്ങളുടെ സ്വാധീനം ഇന്നത്തെപോലെ പ്രബലമല്ലാതിരുന്നതിനാല്‍ ആ പ്രചാരണങ്ങള്‍ വിലപ്പോയില്ല.

ഞങ്ങളുടെ ക്ലാസില്‍ സതീഷ്‌കുമാര്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. അയാള്‍ക്ക് മൂന്ന് സഹോദരിമാരുണ്ടായിരുന്നു. നാലാമനായതിനാല്‍ അച്ചുകുത്തുപിള്ളമാര്‍ വന്ന് കുത്തിവച്ചു കൊല്ലുമോ എന്നൊരു പേടി ഈ കുട്ടിക്ക് ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്‌കൂളിലേയ്ക്ക് വരുന്നതു കണ്ട ഈ കുട്ടി ജന്നലില്‍ക്കൂടി ചാടി വീട്ടിലേക്കോടി രക്ഷപ്പെട്ടുകളഞ്ഞു.

മസൂരി നിര്‍മാര്‍ജനയജ്ഞം വിജയിച്ചു. ആരോഗ്യവകുപ്പ്, കേരളത്തിലെവിടെയെങ്കിലും മസൂരി രോഗമുണ്ടെന്നറിയിച്ചാല്‍ ആയിരം രൂപ സമ്മാനം നല്‍കുമെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു. സമ്പൂര്‍ണമായ, ഫലപ്രാപ്തിയിലെത്തിയ ഒരു യജ്ഞമായിരുന്നു അത്. മസൂരി എന്ന സ്മാള്‍പോക്‌സ് മാരകമല്ലാത്ത ചിക്കന്‍പോക്‌സ് എന്ന പോക്കറ്റ് എഡിഷനിലേക്ക് ഒതുങ്ങി. ഒരു വട്ടം ചിക്കന്‍പോക്‌സ് വന്നാല്‍ മരിക്കുന്നതുവരെ ആ രോഗം വരാത്ത രീതിയില്‍ പ്രതിരോധശേഷി വര്‍ധിച്ചു.

പോളിയോ അടക്കമുള്ള, ജീവിതദ്രോഹികളായിട്ടുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. പ്രതിരോധ കുത്തിവയ്പ് കുട്ടികളെ കൊല്ലാനുള്ളതാണ് എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. നമുക്ക് ആരോഗ്യമുള്ള ശരീരത്തോടെ രോഗസമ്മാനം എന്ന ദൈവഹിതത്തെ നിരാകരിച്ച് നല്ല മനുഷ്യരായി ജീവിക്കേണ്ടതുണ്ട്. അറുപതുകള്‍ക്ക് മുമ്പ് അനുഭവിച്ച മസൂരി രോഗത്തിന്റെ നരനായാട്ട് ഇല്ലാതാക്കിയത് പ്രതിരോധ കുത്തിവയ്പാണ്. അതുപോലെ ഇപ്പോഴുള്ള അസംഖ്യം രോഗങ്ങളില്‍ നിന്നും പുതിയ തലമുറയെ നമുക്ക് രക്ഷിക്കേണ്ടതുണ്ട്.

Saturday 16 December 2017

രക്ഷിച്ചത് കര്‍ത്താവോ സുല്‍ത്താനോ?



 നാടകം കഴിഞ്ഞു. യവനികയും വീണു. പിരിയുന്ന കാണികളില്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ അവശേഷിച്ചു. ഓടയില്‍ നിന്നിലെ അവസാനരംഗം പോലെ.

സംശയമിതാണ്. ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ആരാണ്? ഒമാന്‍ ഭരണാധികാരിയാണോ കര്‍ത്താവാണോ? കര്‍ത്താവിന്റെ ശുപാര്‍ശ പ്രകാരം സുല്‍ത്താനോ സുല്‍ത്താന്റെ ശുപാര്‍ശ പ്രകാരം കര്‍ത്താവോ ഇക്കാര്യത്തില്‍ ഇടപെടാന്‍ സാധ്യതയില്ല. ഫാദര്‍ ടോം ഉഴുന്നാലില്‍ അഭിമുഖങ്ങളില്‍ പറയുന്നത് പതിനെട്ടുമാസം നീണ്ടുനിന്ന പ്രാര്‍ഥനയുടെ ഫലമായിട്ടാണ് അദ്ദേഹം മോചിതനായത് എന്നാണ്.

അദ്ദേഹത്തിന്റെ മുമ്പില്‍വച്ചായിരുന്നല്ലോ കര്‍ത്താവിന്റെ രണ്ട് മണവാട്ടികളെ മുസ്‌ലിം തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. മറ്റ് മൂന്നുപേരെക്കൂടി കൊലപ്പെടുത്തുന്നത് അദ്ദേഹം കണ്ടു. രണ്ട് മണവാട്ടിമാരെ കൊല്ലുന്ന ശബ്ദവും അദ്ദേഹം കേട്ടു. ഈ സമയത്ത് ഹിഗ്വിറ്റയിലെ അച്ചനെപ്പോലെ പ്രവര്‍ത്തിക്കുന്നതിന് പകരം അദ്ദേഹം കടുകട്ടി പ്രാര്‍ഥനയിലായിരുന്നിരിക്കുമല്ലോ. മുട്ടുമടക്കാതെ നിന്ന് മുട്ടിപ്പായി പ്രാര്‍ഥിച്ചിട്ടും തീവ്രവാദികളുടെ തോക്ക് നിശബ്ദമാകാഞ്ഞതെന്തുകൊണ്ട്?

ക്രിസ്ത്യാനികള്‍ മാത്രമല്ല മറ്റ് മതസ്ഥരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിച്ചെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. മതവിശ്വാസമില്ലാത്തവരും ഒരു മാനുഷിക പ്രശ്‌നമെന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിനുവേണ്ടി എഴുതിയിരുന്നു.

കേരളത്തിലെ സാംസ്‌കാരിക സമ്മേളനങ്ങളില്‍, യെമനില്‍ സുവിശേഷ വേലയ്ക്കുപോയ, ദൈവം കൈവിട്ട ഈ പുരോഹിതനെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും ഹൃദയപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മണവാട്ടികളെ പ്രാര്‍ഥനയിലൂടെ ഉയിര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണല്ലോ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ എന്നെ രക്ഷിക്കണേ എന്ന് ഭരണാധികാരികളോടും ജനങ്ങളോടും കേണപേക്ഷിച്ചത്.

വിമോചിതനായ അദ്ദേഹം ഇന്ത്യയുടെ തലസ്ഥാനത്തുവന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്നതിനുപകരം ക്രൈസ്തവരുടെ ലോക തലസ്ഥാനമായ വത്തിക്കാനില്‍ പോയി മാര്‍പാപ്പയെ കാണുകയായിരുന്നല്ലോ. അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ കൊലപാതകികളായ തീവ്രവാദികളുടെ കാരുണ്യത്തെ കുറിച്ചായിരുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണം ബുദ്ധിമാനായ കേന്ദ്രമന്ത്രി വെളിപ്പെടുത്തുകയും ചെയ്തു. അച്ചന്റെ ഈ തീവ്രവാദിസ്‌നേഹം ”നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക” എന്ന പ്രബോധനമനുസരിച്ചോ ”സ്‌നേഹിക്കയുണ്ണീ നീ ദ്രോഹിക്കുന്ന ജനത്തെയും” എന്ന കവിവാക്യം ഓര്‍മിച്ചോ അല്ല. അദ്ദേഹത്തിന്റെ ഈ മന:പരിവര്‍ത്തനത്തിന് കാരണം സ്റ്റോക്ക് ഹോം സിന്‍ഡ്രോം ആണത്രെ.

സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ ഒരു ബാങ്ക് കവര്‍ച്ചയെ തുടര്‍ന്നാണ് ഈ മനഃശാസ്ത്ര പ്രയോഗമുണ്ടായത്. കവര്‍ച്ച നടത്തിയവര്‍ സ്ത്രീകളേയും പുരുഷന്മാരെയും ഇരുട്ടറയില്‍ പൂട്ടിയിടുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. പീഡനത്തിനിരയായവര്‍ പുറത്തുവന്നപ്പോള്‍ പ്രതികള്‍ക്കനുകൂലമായി സംസാരിച്ചു എന്ന് മാത്രമല്ല, കുറ്റവാളികളെ കേസില്‍ നിന്നും രക്ഷപ്പെടുത്താനായി പണം പിരിച്ചുകൊടുക്കുകകൂടി ചെയ്തു. ഇരകളിലുണ്ടായ ഈ മനംമാറ്റത്തിന് മാനസിക രോഗവിദഗ്ധനായ ഡോ. നില്‍സ് ബിജറോട്ട് നല്‍കിയ പേരാണ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം. ഇതിനൊരു മറുവശമുണ്ട്. ഇരകളോട് സഹതാപം തോന്നി അവരെ വിട്ടയക്കുന്ന രീതിയാണിത്. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നടന്ന ഒരു സംഭവമാണ് ഇതിന് കാരണമായത്. കുറ്റവാളികളിലെ ഈ മനഃപരിവര്‍ത്തനത്തിന് ലിമ സിന്‍ഡ്രോം എന്നുപറയുന്നു.

മനഃശാസ്ത്രത്തെക്കുറിച്ച് ദൈവശാസ്ത്രജ്ഞന് അറിയണമെന്നില്ല. കേന്ദ്രമന്ത്രിയുടെ ഈ കണ്ടുപിടിത്തത്തെ പിന്തുടരുകയേ മാര്‍ഗമുള്ളു. എന്നാല്‍ മതതീവ്രവാദത്തെയും അവരുടെ ദയാവായ്പിനേയും കര്‍ശനമായി നിരാകരിച്ചെങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളു. മതത്തിന്റെ മേലങ്കി അണിയുന്നതിനുപകരം സ്‌നേഹത്തിന്റെ പതാക പിടിച്ചെങ്കില്‍ മാത്രമേ എല്ലാ മതതീവ്രവാദത്തെയും നിരാകരിക്കാന്‍ കഴിയുകയുള്ളു. മതം മതതീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണാണ്.

ഫാദര്‍ ഉഴുന്നാലില്‍ എന്തുപറഞ്ഞാലും നമ്മള്‍ തിരിച്ചറിയേണ്ടത് സ്വാധീനശക്തിയുള്ള മനുഷ്യരാരോ പ്രവര്‍ത്തിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ജീവനോടെ നമുക്ക് കാണാന്‍ കഴിഞ്ഞത് എന്നാണ്.

കുമ്പസാരം


ആര്യവേപ്പിന്നിളം കൊമ്പാൽ
പല്ലുതേയ്ച്ചും താമരപ്പൂ-
മ്പാടചൂടിയ പല്വലക്കുളിർ
നീരുകൊണ്ടു മുഖംതുടച്ചും
നീയുദിക്കുമ്പോൾ-സൂര്യാ
നിന്റെ വട്ടക്കണ്ണിലെന്തെൻ
നെഞ്ചകത്തിന് തുല്യമായി
ചോപ്പുകാണുന്നു! 

പന്തമേന്തി,ക്കാടിളക്കി
തിന്തകത്തക രുദ്രതാള-
ച്ചിന്തുപാടി ചോടുതെറ്റി
ചിന്തതുള്ളുമ്പോൾ-സൂര്യാ
വെൺജഡക്കെട്ടെന്റെ മാന-
ത്തെന്തിനായഴിച്ചുനീർത്തി
ചുണ്ടുകോട്ടുന്നു? 

ചെണ്ടകൊട്ടി,ക്കാറ്റിരമ്പി
തൊണ്ടപൊട്ടിപ്പാട്ടുചിന്തി
കുംഭമാസം കത്തിനിൽക്കെ
ഞാൻ നടുങ്ങുന്നു-സൂര്യാ
നിൻനഖങ്ങളിലെന്റെ മാംസം
നിൻമുഖങ്ങളിലെന്റെ മോഹം
നിൻ ജയാഘോഷം

പണ്ടു വിഷുവിന് കണ്ണുനീർപ്പൂ-
കൊണ്ട് ഞാൻ കണിവെയ്ക്കെ നീയൊരു
തങ്കനാണയമെന്റെ മുന്നി-
ലെറിഞ്ഞതോർക്കുന്നോ-സൂര്യാ
ഇന്ദ്രജാലം പോലെ നീയത്
കൊണ്ടുപോയെന്നാലുമന്നേ
ഞാൻ കടപ്പെട്ടു

പിന്നെ നീയെൻ സുഹൃത്തായി
മിന്നുമെന്നുൾത്തുടിപ്പായി
സംഗരക്കനിയെൻമനസ്സിൽ
കുത്തിവെച്ചില്ലേ-സൂര്യാ
നിൻകണക്കുകൾ നഷ്ടമാക്കി
നന്ദികെട്ടവർ ഞങ്ങളാ നിധി
വിറ്റുതിന്നില്ലേ? 

വീഥിവിട്ടവർ വീഞ്ഞുനൽകിയ
വിറിനുള്ളിലൊളിച്ചിരുന്നവർ
വീണ്ടുമെങ്ങനെ നിൻമുഖത്തെ
ജ്വാല കാണുന്നു - സൂര്യാ
ബോധമേതോ ബോധിവൃക്ഷ-
ച്ചോട്ടിലിന്നു മരിച്ചിരിക്കെ
നീ വിതുമ്പുന്നു. 

ഗ്രീഷ്മനൃത്തം നടത്താതെ

രൂക്ഷമായി പകവീട്ടിടാതെ
തീക്കുടുക്കകൾ മഞ്ഞുനീരിൽ
നീ നനയ്കുമ്പോൾ-സൂര്യാ
പൂത്തനോവിൻ സാനുവിൽവീ-
ണോർമ്മകേടിന്നഗ്നി ചൂടി
ഞാനൊടുങ്ങുന്നു

Sunday 3 December 2017

കൊണ്ടല്‍വേണിയിലെ പെണ്‍കെണി


സ്ത്രീകളുടെ കേശ സൗന്ദര്യത്തെക്കുറിച്ച് എഴുതിയതെല്ലാം പുരുഷന്മാര്‍. അവരുടെ കല്‍പനകളില്‍ അഴകുള്ള സ്ത്രീ, ചുരുണ്ടിരുണ്ടുനീണ്ട മുടിയുള്ളവളാണ്. സൗന്ദര്യം മനസിലോ സ്വഭാവത്തിലോ അല്ല, ശരീരത്തിലാണ്.

ദുഷ്യന്തനെ കണ്ടിട്ട് നടന്നുതിരിയുന്ന ശകുന്തളയെ കവി കൊണ്ടല്‍വേണി എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. കാര്‍മേഘം പോലെയുള്ള മുടിയുള്ളവള്‍. ആകസ്മികമായുണ്ടായ ആദ്യസമാഗമത്തില്‍ത്തന്നെ ഗാന്ധര്‍വ വിവാഹത്തിലേയ്ക്ക് വഴുതിപ്പോയ ആ ബന്ധത്തില്‍ കൊണ്ടല്‍വേണിയൊന്നും പ്രസക്തമായിരുന്നില്ലെങ്കില്‍പ്പോലും.

വടക്കന്‍പാട്ടിലെ പുരുഷ കഥാപാത്രത്തെ ആങ്ങളമാര്‍ക്കുമുന്നിലൂടെ കാമുകി കടത്തുന്നത് മുടിക്കുള്ളില്‍ ഒളിച്ചുനടത്തിയാണ്. അളിവേണി, കാര്‍കുഴലി, പനങ്കുല പോലത്തെ മുടിയുള്ളവള്‍ തുടങ്ങിയ വിശേഷണങ്ങളിലൂടെയും സ്ത്രീ സൗന്ദര്യം വാഴ്ത്തപ്പെട്ടിട്ടുണ്ട്.

വടക്കന്‍പാട്ടിലെ ആലത്തുരമ്മിണി ചുരത്തില്‍ വച്ച് മുടിയൊന്നഴിച്ചുകെട്ടി. കരിമ്പാറപോലെയുള്ള കൊമ്പനാന മുടിക്കെട്ടില്‍ പെട്ടുപോയി. മുടിയില്‍ കുടുങ്ങിയ ഗജവീരന്‍ ചിന്നംവിളിച്ചു. ആളുകള്‍ ഓടിക്കൂടി തേങ്ങാപ്പൂളും നീലക്കരിമ്പും പഴക്കുലയും കാട്ടിയിട്ടും കൊമ്പന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആയിരമാളുന്തിയിട്ടും ആനയുന്തിയിട്ടും പുറത്തിറങ്ങാന്‍ കഴിയാത്ത കൊമ്പനെ അമ്മിണിയുടെ തലയിലെ പേനെല്ലാം കൂടി സംഘംചേര്‍ന്ന് ഉന്തി താഴെയിട്ടു. അപ്പോള്‍ സമൃദ്ധമായ മുടിയില്‍ സമൃദ്ധമായിത്തന്നെ പേനുമുണ്ടായിരുന്നു.

വെമ്പലനാട്ടിലെ തമ്പുരാട്ടിയെ ചന്ദനക്കട്ടിലില്‍ മഹാകവി ജി ശങ്കരക്കുറുപ്പ് വര്‍ണിക്കുന്നത് കാരകിലിന്റെ മണാപുരണ്ടും കണ്ണകാലോളം ചുരുണ്ടിരുണ്ടും മുല്ലപ്പൂമാലയിതിര്‍ന്നുമിന്നും നല്ല മുടിയാന്ന് തമ്പുരാട്ടിയെന്നാണ്.

പുരുഷന്മാരുടെ ഈ സാന്ദര്യദര്‍ശനം പണ്ടേയ്ക്കുപണ്ടേ സ്ത്രീകളും അംഗീകരിച്ചു. ഉപ്പുറ്റിയോളമില്ലെങ്കിലും ഒരു കുടുമ്മയ്ക്കും വേണ്ടി മുടി പുരുഷന്മാര്‍ക്കും ഉണ്ടായിരുന്നു. വെള്ളക്കാര്‍ ഇന്ത്യയിലെത്തിയശേഷമാണ്, അവരെ അനുകരിച്ച് പുരുഷന്മാര്‍ മുടിമുറിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് വളരെ പ്രിയപ്പെട്ട മാര്‍ഗരറ്റ് എലിസബത്ത് നോബിള്‍ എന്ന സിസ്റ്റര്‍ നിവേദിതയുടെയോ ആനിബസന്റിന്റെയോ കേശശൈലി അനുകരിക്കാന്‍ ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകളെ പുരുഷ കേസരികള്‍ അനുവദിച്ചതുമില്ല. മുടിയാട്ടത്തിന് പച്ചക്കൊടിയും കാട്ടി.

വാസ്തവത്തില്‍ നീണ്ടമുടി സൗന്ദര്യത്തിന്റെ അടയാളമാണോ? അത് പുരുഷന്മാര്‍ അടിച്ചേല്‍പ്പിച്ച ഒരു കീഴ്‌വഴക്കമല്ലേ?
മുടി പരിപാലിക്കുക എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും മുടി വൃത്തിയാക്കണം. എവിടെയെങ്കിലും പോകണമെങ്കില്‍ മുടി ഉണങ്ങാന്‍വേണ്ടി ഒരു മണിക്കൂര്‍ മുന്‍പേ കുളിക്കണം. പല്ലകലമുള്ള ചീപ്പ് കരുതണം. പേന്‍, ഈര് തുടങ്ങിയവയെ നശിപ്പിക്കാനായി വിഷദ്രാവകങ്ങളും പേന്‍ചീപ്പ്, ഈരോലി തുടങ്ങിയ ഉപകരണങ്ങളും സംഘടിപ്പിക്കണം. സ്ത്രീകള്‍ വാലവാലയായി ഇരുന്ന് മുടികോതി വൃത്തിയാക്കുകയും പേന്‍ കൊല്ലുകയും ചെയ്യുന്ന കാഴ്ച ഇല്ലാതായിട്ട് അധികകാലമായിട്ടില്ല. കേശപരിചരണത്തിനുവേണ്ടിയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിലുണ്ട്. കഷണ്ടിക്ക് മരുന്നുപോലുമുണ്ട്. ഇതെല്ലാം വാങ്ങിക്കൂട്ടണം.

അടുക്കളപ്പണി കഴിഞ്ഞാല്‍ അല്‍പസമയമെങ്കിലും വിശ്രമിക്കാനോ എഴുത്ത് പഠിക്കാനോ പുസ്തകം വായിക്കാനോ സ്ത്രീകളെ അനുവദിക്കാതിരിക്കാന്‍ വേണ്ടി പുരുഷന്മാര്‍ ഉണ്ടാക്കിയ ഒരു കെണിയാണ് കേശാലങ്കാരം.

ഇന്ദിരാഗാന്ധി, തസ്‌ലിമ നസ്‌റിന്‍, വന്ദനശിവ, സാറാ ജോസഫ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ നോക്കൂ. അവരുടെ കഴിവിനോ അഴകിനോ ഒരു കുറവും ഇല്ലല്ലൊ. അല്ലെങ്കില്‍, കാര്‍ കുഴലല്ല, കഴിവാണ് അഴക് എന്ന ദര്‍ശനത്തില്‍ നമ്മള്‍ എത്തേണ്ടിയിരിക്കുന്നു.

മുപ്പത് സെന്റിമീറ്റര്‍ വളരുമ്പോള്‍ മുറിച്ച് റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ കുഞ്ഞുങ്ങള്‍ക്ക് മുടിത്തൊപ്പിയുണ്ടാക്കാന്‍ കൊടുക്കാമെന്ന് കരുതി മുടി നീട്ടിയപ്പോഴാണ് ഈ ചിന്തകള്‍ ഉണ്ടായത്. സ്ത്രീകള്‍ മുടി പരിപാലിക്കാന്‍ വേണ്ടി എത്ര സമയമാണ് ചെലവഴിക്കുന്നത്. ഈ സൗന്ദര്യധാരണ അവരിലുണ്ടാക്കിയത് പുരുഷന്മാര്‍ ആണല്ലോ.

മുന്‍കാലത്ത്, നീട്ടിവളര്‍ത്തിയ കാതുകള്‍ സൗന്ദര്യം വര്‍ധിപ്പിക്കുമെന്ന് സ്ത്രീകളെ പുരുഷന്മാര്‍ പഠിപ്പിച്ചിരുന്നു. കാത് തോളൊപ്പം നീട്ടാന്‍ വേണ്ടി സ്ത്രീകള്‍ പല കഷ്ടപ്പാടും സഹിച്ചിരുന്നു. ഒരു പുരുഷനും കാത് നീട്ടിയതുമില്ല. ഈ അസംബന്ധം ബോധ്യപ്പെട്ട സ്ത്രീകള്‍ കാത് മുറിച്ചുമാറ്റാനായി ഡോക്ടര്‍മാരുടെ വാതിലില്‍ പിന്നീട് ക്യൂ നില്‍ക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഈ ബോധ്യപ്പെടല്‍ ഉണ്ടായത്.

നോക്കൂ, മുടി ഫാനില്‍ കുരുങ്ങിയുള്ള മരണം സ്ത്രീകള്‍ക്കു മാത്രം സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. മുടിക്കുകുത്തിപ്പിടിച്ച് മുഖം ഭിത്തിയില്‍ അടിക്കപ്പെട്ടതും മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കപ്പെട്ടതും സ്ത്രീകള്‍ മാത്രമാണ്.

Sunday 19 November 2017

കവിതയുടെ സമരമുഖം ----- രാജു ഡി മംഗലത്ത് ജനയുഗം വാരാന്തം 2017 നവംബര്‍ 19





വര്‍ഗ്ഗീയ ഫാസിസത്തിനും ജാതി-മത ഭ്രാന്തിനുമെതിരെ പൊരുതുന്ന വര്‍ത്തമാനകാല കവിതയുടെ സമരമുഖത്താണ് കുരീപ്പുഴ ശ്രീകുമാര്‍. എഴുത്തിലും ജീവിതത്തിലും ഉള്ളുറപ്പുള്ള നിലപാടുകളാണ് ഈ കവിയെ ഒരു പോരാളിയാക്കി തീര്‍ക്കുന്നത്. ഭൗതികവാദിയെന്ന നിലയിലും മാനവികവാദിയെന്ന നിലയിലും നിസ്വപക്ഷത്തോടുള്ള കൂറിലും മലയാളിയുടെ ആസ്വാദനഭൂമികയില്‍ തനതായ ഒരു ലാവണ്യമണ്ഡലത്തെയാണ് ഈ കവി നിര്‍മ്മിച്ചിട്ടുള്ളത്. കായല്‍മണമുള്ള വാക്കുകളും കലപ്പപൊഴിയിടുന്ന താളങ്ങളും കരിമീന്‍ചാട്ടങ്ങളും നിറയുന്ന വിയര്‍പ്പിന്‍സുഗന്ധമുള്ള ഒരു നാട്ടുവിശേഷമെന്ന പോലെ, കവിയുടെ ജീവിതത്തെയും കവിതയേയും കുറിച്ചുള്ള ചില വര്‍ത്തമാനങ്ങള്‍…

ചോ: ‘ഒറ്റയ്ക്കിരുന്നെന്റെ സ്വപ്നങ്ങളെക്കൊണ്ട് നൃത്ത’മാടിക്കുന്ന വ്യക്തിദുഃഖത്തില്‍ നിന്ന് സാമൂഹിക ദുഃഖത്തിലേയ്ക്കുള്ള ഒരു പരിണാമം താങ്കളുടെ കവിതകളില്‍ സംഭവിച്ചിട്ടുണ്ടല്ലോ. അതിന്റെ അനുഭവ തലമെന്താണ്?

ഉ: അതിലൊരു സ്വാഭാവികതയുണ്ട്. വ്യക്തിയുടെ ദുഃഖം സാമൂഹികമായ ദുഃഖത്തിന്റെ ഭാഗമാണ്. കലണ്ടറിലെ ഒരു മാസം ബൃഹത്തായ കാലത്തിന്റെ ഭാഗമാകുംപോലെ വ്യക്തിയുടെ ദുഃഖം ബൃഹത്തായ സമൂഹത്തിന്റെ ഭാഗമാണ്. വൈയക്തിക ദുഃഖത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ‘നഗ്നകവിതകള്‍’ പോലും വ്യക്തിപരമായ അലട്ടലിന്റെ പ്രശ്‌നങ്ങള്‍ അടങ്ങിയതാണ്. വ്യക്തിയുടെ ദുഃഖങ്ങളും സാമൂഹികമായ ദുഃഖങ്ങളും തമ്മില്‍ സമരസപ്പെട്ടുപോകുന്ന സ്വാഭാവികതയുണ്ട്.

ചോ: സമകാലീനരായ മറ്റ് കവികളില്‍ നിന്ന് വ്യത്യസ്തമായി താങ്കള്‍ ഭൗതികവാദപരമായ, നിരീശ്വരവാദപരമായ ഒരു തുറന്ന നിലപാടിനെ, മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചുമുള്ള വിമര്‍ശനത്തെ, എഴുത്തിലും ജീവിതത്തിലും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ആ നിലപാട് എഴുത്തുകാരനെന്ന നിലയില്‍ ഇന്നത്തെ സമൂഹത്തില്‍ ഒരു നഷ്ടകച്ചവടമല്ലേ?

ഉ: ഞാന്‍ ലാഭനഷ്ടത്തില്‍ വിശ്വസിക്കുന്നയാളല്ല. എന്റെ മുമ്പേ നില്‍ക്കുന്നവര്‍ ചങ്ങമ്പുഴ, വയലാര്‍, തിരുനല്ലൂര്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള ഇവരൊക്കെ എന്നേക്കാള്‍ മൂര്‍ച്ഛയോടെ ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ചവരാണ്. അവര്‍ നക്ഷത്രങ്ങളായി നില്‍ക്കുന്ന ആകാശത്തിന്റെ ചോട്ടിലാണ് ഞാന്‍. അവര്‍ പറഞ്ഞതുതന്നെയാണ് ഞാന്‍ ഏറ്റുപറയുന്നത്.

ചോ: ഇങ്ങനെയൊക്കെ ശക്തമായ നിലപാടുള്ളവര്‍ എഴുത്തുകാര്‍ക്കിടയില്‍ കുറഞ്ഞുവരികയല്ലേ. ഒരു വളര്‍ച്ച യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ടോ?

ഉ: പരന്നൊഴുകുന്നതല്ലാതെ, ഉള്ളിലേയ്‌ക്കൊതുങ്ങുന്ന, ദൃഢതയാര്‍ന്ന ഒരു വളര്‍ച്ചയുണ്ട്. പക്ഷേ, നമുക്ക് മതങ്ങളെയില്ലാതാക്കാന്‍ സാധിക്കില്ല. മതങ്ങള്‍ ലോകാവസാനം വരെയുണ്ടാകും. ലോകം അവസാനിക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കൊണ്ടാകും. പൗരോഹിത്യം മതങ്ങളെ അതുവരേയ്ക്കും നിലനിര്‍ത്തിക്കൊണ്ടുപോകും. എന്നാല്‍ പൗരോഹിത്യത്തിനെതിരായ സമരങ്ങളുണ്ടാകും. അവ സംഘര്‍ഷങ്ങള്‍ക്ക് കുറവുവരുത്തും. മതത്തില്‍ പൊളിച്ചെഴുത്തുകള്‍ നടക്കുന്നുണ്ട്. ശരീരം മെഡിക്കല്‍ കോളജിന് കൊടുക്കരുതെന്നും അതുംകൊണ്ട് പരലോകത്ത് പോകണമെന്നും മുമ്പ് കരുതിയിരുന്നു. ദാനത്തെക്കുറിച്ച് പറയുന്നെങ്കിലും അവയവദാനത്തെക്കുറിച്ച് ഒരു മതവും പറയുന്നില്ല. കാരണം ഈ മതങ്ങളുണ്ടായ കാലത്ത് അവയവദാനം എന്ന കാര്യം നിലവിലില്ല. ഇപ്പോള്‍ മതവിശ്വാസികള്‍ അവയവദാനത്തിന് തയ്യാറായി വരുന്നുണ്ട്. റഷീദ് കണിച്ചേരി, എന്‍എം മുഹമ്മദാലി തുടങ്ങിയവരുടെ മൃതശരീരങ്ങള്‍ മെഡിക്കല്‍ കോളജില്‍ പഠനത്തിന് നല്‍കുകയാണുണ്ടായത്. ചെറുത്തുനില്‍പ്പുകള്‍ പരാജയങ്ങളല്ല.

ചോ: യുക്തിവാദികള്‍ എണ്ണത്തില്‍ ഒരു ചെറു ന്യൂനപക്ഷം മാത്രമല്ലേ?

ഉ: യുക്തിവാദി സംഘടനകളിലൊതുങ്ങുന്നതല്ല യുക്തിവാദം. യുക്തിബോധത്തോടുകൂടി പെരുമാറുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും. അതൊരു ജീവിതരീതിയാണ്. എല്ലാ മനുഷ്യരിലും ഉണര്‍ന്നിരിക്കുന്ന ഒരു ഫലമാണ് യുക്തിവാദം.

ചോ: പക്ഷേ, യുക്തിയില്ലായ്മകള്‍ ധാരാളമായി മടങ്ങിവരികയാണല്ലോ.?

ഉ: തീര്‍ച്ചയായും. അതിനെ പ്രതിരോധിക്കേണ്ടത് യുക്തിബോധം കൊണ്ടാണ്. ചില അന്തഃവിശ്വാസങ്ങള്‍ ഇല്ലാതാകുമ്പോള്‍ വേറെ ചിലത് മടങ്ങിവരുന്നുണ്ട്. ചന്ദ്രപ്പൊങ്കലും അക്ഷയ തൃതീയയുമൊക്കെ അങ്ങനെ വരുന്നതാണ്. അക്ഷയ തൃതീയ സംഘടിപ്പിക്കുന്നത് സ്വര്‍ണ കച്ചവടക്കാരാണ്.

ചോ: ഈ യുക്തിയില്ലായ്മകളുടെ ഇപ്പോഴത്തെ തിരിച്ചുവരവില്‍ രാഷ്ട്രീയമായ ലക്ഷ്യവും ഉള്ളടക്കവുമില്ലേ? 1996ലാണ് ‘ഗോഡ്‌സേ നഗര്‍’ എന്ന കവിത താങ്കള്‍ എഴുതുന്നത്. ‘വലത്തേക്ക് മറ്റൊരു പാത തുടങ്ങി, ഗോഡ്‌സെ നഗര്‍’ എന്നതില്‍ മുന്നറിയിപ്പുണ്ടായിരുന്നു. വര്‍ഗീയ ഫാസിസത്തിന്റെ കടന്നുവരവിനെ പറ്റിയുള്ള ഒരു മുന്‍കാഴ്ച. ഇന്ന് വായിക്കുമ്പോള്‍ ആ കവിതയ്ക്ക് വലിയ അര്‍ത്ഥമാനങ്ങളുണ്ടാകുന്നു.

ഉ: അതേ. ആ സമയത്ത് മതവര്‍ഗീയതയ്‌ക്കെതിരെയുളള ചിന്തയില്‍ നിന്നാണ് അതെഴുതിയത്. കടമ്മനിട്ടയുടെ ‘ക്യാ’ എന്ന കവിതയെക്കുറിച്ച് ഈ അഭിപ്രായമുണ്ട്. അത് ഇന്ന് വായിക്കുമ്പോള്‍ കൂടുതല്‍ പ്രസക്തമായിത്തീരുന്നു. ചില കവിതകള്‍ അങ്ങനെയാകും. ‘ഗോഡ്‌സേ നഗര്‍’ എന്ന കവിതയുടെ അവസാനവരികള്‍-
‘നൂറാം തെരുവിലും അപ്പുറം കോളനി
നീറിയുണര്‍ന്ന പ്രതികാരവാഹിനി’
എന്നാണ്. കോളനികളില്‍ തളച്ചിടപ്പെട്ട ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന ആഗ്രഹം അതിലുണ്ട്. അങ്ങനെയാണ് ആ കവിത എഴുതപ്പെട്ടത്.

ചോ: കുരീപ്പുഴ കവിതകള്‍ കൂടുതല്‍ സാന്ദ്രതയാര്‍ന്ന, ആഴമുള്ളതായ രാഷ്ട്രീയ കവിതകളായിത്തീരുന്നുണ്ട് എന്ന തോന്നലാണ് വായനക്കാര്‍ക്കുണ്ടാകുന്നത്. ‘ചാര്‍വാകക’നും ‘കീഴാളനും’ നമ്മള്‍ കയ്യെത്തിപ്പിടിക്കേണ്ടതായ വര്‍ഗീയതയ്ക്കും അടിച്ചമര്‍ത്തലിനുമെതിരായി രൂപപ്പെടേണ്ട രാഷ്ട്രീയ മുന്നേറ്റത്തേയാണ് കുറിക്കുന്നത്. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത്.

ഉ: വിശപ്പിന്റെ രാഷ്ട്രീയം, ജീവിതത്തിന്റെ രാഷ്ട്രീയം, ഏകാന്തതയുടെ രാഷ്ട്രീയം, അരാഷ്ട്രീയതയുടെ രാഷ്ട്രീയം,ആത്മഹത്യ മുനമ്പില്‍ നില്‍ക്കുന്നവന്റെ രാഷ്ട്രീയം, രാഷ്ട്രീയ മുന്നേറ്റത്തിന്റെ തന്നെ പ്രകടമായ രാഷ്ട്രീയം ഇതിലൂടെയൊക്കെ സ്വാഭാവികമായി കവിത കടന്നുപോകും. അതങ്ങനെയായിപ്പോകും.

ചോ: രാഷ്ട്രീയ കവിതയെക്കുറിച്ചുള്ള ചില സംശയങ്ങളും സമീപകാലത്ത് ഉയര്‍ന്നുവരുന്നുണ്ട്. ‘ഗദ്ദര്‍, മനുഷ്യന്റെ പാട്ടുകാരന്‍’ എന്ന് താങ്കള്‍ ഗദ്ദറിനെക്കുറിച്ച് കവിതയെഴുതിയിട്ടുണ്ട്. ഗദ്ദര്‍ ഇപ്പോള്‍ മതപരമായ ആത്മീതയിലാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. എങ്ങനെ കാണുന്നു?

ഉ: കമ്മ്യൂണിസ്റ്റായിരുന്ന ടിഎസ് തിരുമുമ്പ് എന്ന കവി വലിയ ഭക്തനായി മാറിയിട്ടുണ്ട്. അതുകൊണ്ട് പ്രത്യയശാസ്ത്രത്തിനോ രാഷ്ട്രീയ മുന്നേറ്റത്തിനോ ഒരു കുറവും സംഭവിച്ചിട്ടില്ല. ഗദ്ദര്‍ അടിസ്ഥാനപരമായി ഒരു കവിയല്ല. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണ്. പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റിന് പ്രധാനം ജനങ്ങളുടെ പ്രശ്‌നപരിഹാരമാണ്. അവര്‍ക്ക് വീടുണ്ടാക്കുക, വിദ്യാഭ്യാസം നല്‍കുക, കുടിവെള്ളമെത്തിക്കുക തുടങ്ങിയവയാണ്. അന്തഃവിശ്വാസ നിര്‍മ്മാര്‍ജ്ജനമൊക്കെ അതിന്റെ ഒരു ഭാഗം മാത്രമാണ്. ഗദ്ദറിന്റെ പൊളിറ്റിക്കല്‍ ആക്ടിവിറ്റിയുടെ ഒരു ഭാഗം മാത്രമാണ് അദ്ദേഹത്തിന്റെ കവിത. ഗദ്ദറിനെ ന്യായീകരിക്കുന്ന ചില കാര്യങ്ങള്‍ അദ്ദേഹം വിശ്വസിക്കുന്ന കമ്മ്യൂണിസത്തിലുണ്ട്. സ്ട്രാറ്റജിയുടെയും റ്റാറ്റിക്‌സിന്റെയും പ്രശ്‌നമുണ്ട്. ഗദ്ദര്‍ ടിഎസ് തിരുമുമ്പിനെപ്പോലെ രാഷ്ട്രീയം ഉപേക്ഷിച്ച് ഭക്തിയിലേയ്ക്ക് പോയില്ല എന്നത് പ്രധാനമാണ്. ഇപ്പോഴും ഗദ്ദര്‍ പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റാണ്. എന്നാലും ഗദ്ദറിന്റെ കാര്യത്തില്‍ പലരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുന്നുണ്ട്.

ചോ: വര്‍ഗീയ ഫാസിസത്തിന്റെ അക്രമങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് എഴുത്തുകാര്‍ക്കെതിരെ നടന്ന ആക്രമണത്തിനെതിരേ ശക്തമായ നിലപാടുമായി രംഗത്ത് വന്ന ആളാണ് താങ്കള്‍. ഫാസിസത്തിനെതിരെ വിപുലമായ സാംസ്‌കാരിക ഐക്യം കെട്ടിപ്പടുക്കേണ്ട അവസരമല്ലേ ഇത്? അതില്‍ ദൗര്‍ബല്യവും നിലനില്‍ക്കുന്നുന്നില്ലേ?

ഉ: ശരിയാണ്. ഉണ്ടാകേണ്ടതാണ്. മതേതര സാംസ്‌കാരിക യാത്ര നടത്തിയപ്പോള്‍ അങ്ങനെ ഒരു ഐക്യം രൂപപ്പെട്ടിരുന്നതാണ്. പുകസയും യുവകലാസാഹിതിയും മറ്റുള്ള സംഘടനകളുമൊക്കെ ഒരുമിച്ച് ചേര്‍ന്ന് അതിന് സഹായിച്ചിരുന്നു. പന്‍സാരേ, ദബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധങ്ങള്‍ നടന്നതും കേരളത്തിലാണ്. എന്നാല്‍ ഐക്യവേദി ഉണ്ടായിവരേണ്ടതാണ്. പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പാണ് അതിനൊരു മുന്‍കൈയെടുക്കേണ്ടത്. എന്നെ സംബന്ധിച്ച് വര്‍ഗീയ സംഘടനകളൊഴികെ ആരുമായും ഞാന്‍ സഹകരിക്കും.

ചോ: ‘പലവട്ടം ആക്രമിക്കപ്പെട്ട ഗ്രാമമാണ് എന്റെ ഹൃദയം. എന്നെഴുതിയതുപോലെയും ഇഷ്ടമുടി, മത്സരകമ്പം എന്നീ കവിതകളിലെ ഗ്രാമീണ ലോകമായും ഗ്രാമീണതയുടെ ഒരു വീണ്ടെടുപ്പിന്റെ പ്രമേയം താങ്കളുടെ കവിതകളില്‍ വരുന്നുണ്ട്. അങ്ങനെയൊരു മടങ്ങിപ്പോക്ക് സാദ്ധ്യമാണോ.

ഉ: മടങ്ങിപ്പോക്ക് സാധ്യമല്ല. നമുക്ക് ഇപ്പോഴത്തെ അടുക്കള മാറ്റി, അമ്മ ഉപയോഗിച്ചതരം അടുക്കള ഉണ്ടാക്കാന്‍ പോലും സാധിക്കില്ല. പക്ഷേ ഹിസ്റ്ററിയില്‍ നിന്ന് കിട്ടാത്ത പലതുണ്ട്. ഉദാഹരണത്തിന് ചങ്ങമ്പുഴ ‘ഗുളോപ്പ്’ എന്ന ഒരു പദം എഴുതിയിട്ടുണ്ട്. അതൊരു കര്‍ണാഭരണമാണ്. അത് വേറെയെങ്ങുനിന്നും കിട്ടില്ല, കവിതയില്‍ നിന്നേ കിട്ടൂ. കവിതയില്‍ രേഖപ്പെടുത്തുന്ന ചിലത് ഹിസ്റ്ററിയില്‍ കിട്ടില്ല.

ചിലത് ഗ്രാമത്തിലേ ഉണ്ടാകുകയുള്ളൂ. നഗരത്തില്‍ നിലാവില്ല. അവിടെ നിലാവിന് പ്രസക്തിയില്ല. നഗരത്തില്‍ മാലിന്യം കൂടുതലായതുകൊണ്ടാണ് ഞാന്‍ ഗ്രാമത്തിലേയ്ക്ക് വന്നത്. ഇന്ന് പ്രകൃതിയുടെ നിലനില്‍പ്പിന് ഒരു രക്ഷാപ്രവര്‍ത്തനം ആവശ്യമാണ്. അത് എല്ലാവര്‍ക്കും മനസ്സിലായിവരുന്നുണ്ട്. ഡല്‍ഹിയിലെ പുകമഞ്ഞ് ഒരു പാഠമാണ്. നഗരങ്ങള്‍ക്ക് അങ്ങനെ അതിരില്ലാതെ വളരാന്‍ കഴിയില്ല.

ഒഴുക്കിനൊപ്പം നീന്തിപ്പോയാല്‍
കടലില്‍ ചെന്നു മരിക്കും നീ
വേരോ കല്ലോ കൈയില്‍ തടയും
ഒഴുക്കിനെതിരേ നീന്തുക നീ
എതിരേ നീന്തുക
എതിരേ നീങ്ങുക
അതുമാത്രം രക്ഷാമാര്‍ഗം. (ഒഴുക്കിനെതിരേ)

വീണ്ടെടുക്കേണ്ടും കാലം



പലവട്ടം ആക്രമിക്കപ്പെട്ട
ഒരു ഗ്രാമമാണ് എന്റെ ഹൃദയം
നിരപരാധികൾ, നിരായുധർ, 
നിസ്സഹായർ
നിലവിളിയുടെ മരണോൽസവം

പേടിക്കരിമ്പടം മൂടിയ ദിക്കുകൾ
ഓടിക്കിതച്ചു മരിച്ച കിനാവുകൾ
ചോരയുറഞ്ഞ പകൽപ്പാടം ഓർമ്മയിൽ 
നേരിന്റെ കണ്ണ് കരിച്ച വിപത്തുകൾ

ഉണരുവാൻ പേടി
ഉറങ്ങുവാൻ പേടി
പറയുവാൻ പേടി
പഠിക്കുവാൻ പേടി
മരുതിന്റെ കൊമ്പിലെ കാറ്റനക്കത്തില്‍
മരണമുഴക്കങ്ങൾ കേൾക്കുന്ന പേടി. 

വിരൽമുട്ടു വാതിലിൽ കേട്ടു ഞെട്ടുന്നു
ശലഭം പറന്നാൽ വിരണ്ടുനോക്കുന്നു
കടലിരമ്പത്തിൽ കുടൽ കുരുങ്ങുന്നു
പുഴയിറക്കത്തിൽ കരൾ ദ്രവിക്കുന്നു

ഇഴയുവാൻ പേടി
നിരങ്ങുവാൻ പേടി
നടയിറങ്ങിച്ചെന്ന് നോക്കുവാൻ പേടി


പലവട്ടം ആക്രമിക്കപ്പെട്ട
ഒരു ഗ്രാമമാണ് എന്റെ ഹൃദയം 
സ്വപ്നവും സ്വസ്ഥതയും
തിരിച്ചു പിടിക്കണം. 
സ്നേഹവും വിശ്വാസവും 
വീണ്ടെടുക്കണം

ഭ്രാന്തുപിടിച്ചോ നിനക്കെന്നു വൃദ്ധൻ
ഭ്രാന്താണുഭേദം നമുക്കെന്ന് പുത്രൻ
മക്കൾ തണൽ തരാതോടിയെന്നമ്മ
ഓട്ടത്തിലും നൻമയേൽക്കുവാൻ നേർച്ച
തെറ്റുചെയ്യാതെ ഞാൻ ക്രൂശിതയായെ-
ന്നുച്ചിയിൽ കൈവെച്ച് തേങ്ങുന്നു കന്നി
കെട്ടഴിച്ചിട്ട മുടിയിൽ പുരട്ടാൻ
രക്തം തരുന്നതെന്നാണൊന്നൊരുത്തി
എന്നെയുപേക്ഷിച്ചു പോകരുതെന്ന്
കണ്ണീരിൽ മുങ്ങിയിടവഴിത്തെച്ചി
കുഞ്ഞിനെക്കൂടിയെടുക്കാതെയോടി
എങ്ങോട്ടുപോകുവാനെന്നു കിടാത്തി
പുസ്തകപ്പെട്ടിയും പെൻസിലുംകൂടി
കത്തിച്ചുവെന്നു കരഞ്ഞുകൊണ്ടുണ്ണി

എല്ലാം നശിച്ചു മഹാരോഗമാരി
പുണ്ണായ് പടർന്നുമിത്തീ നിറയ്ക്കുമ്പോൾ
അച്ഛൻ കടുന്തുടി കെട്ടിയുറഞ്ഞു
അഗ്നിവാക്കെന്റെ മുഖത്തേക്കെറിഞ്ഞു
പട്ടിയായ് വാലാട്ടി നക്കിത്തുടച്ച്
ശക്തിമന്ത്രങ്ങൾ മറക്കുന്നുവോ നീ? 
വീണ്ടെടുക്കെൻ ചുടുരക്തമേ തിൻമ-
തീണ്ടാത്ത വിങ്ങാത്ത നാട്ടിൻപുറത്തെ
നീയെൻ കരുത്തിൽ കുരുത്തവനെങ്കിൽ
തീയുണ്ടയേൽക്കാനിറങ്ങി നിൽക്കേണം
നീയുണ്ട ചോറിൻ വിയർപ്പാണു ഗ്രാമം
മാനം കവർന്നെടുക്കപ്പെട്ട പാവം

പലവട്ടം ആക്രമിക്കപ്പെട്ട
ഈഗ്രാമം എന്റെ ഹൃദയമാണ്
ഒളിച്ചോടിപ്പോയവന്റെ ഹൃദയം.

Wednesday 15 November 2017

ഒഎന്‍വിയും ഒ മാധവനും സാംബശിവനും



ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലെ കൊല്ലം ശ്രീനാരായണ കോളജ് വിദ്യാര്‍ഥി സമരങ്ങളുടെ തീച്ചൂളയായിരുന്നു- ഒപ്പം സര്‍ഗാത്മകതയുടെയും.

സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ഒരു വിദ്യാര്‍ഥി, സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ അംഗത്വം സ്വീകരിക്കുന്നു. സമരങ്ങളിലും സംവാദങ്ങളിലും സജീവമായി ഇടപെടുന്നു. അടുത്ത കൊല്ലം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ആ വിദ്യാര്‍ഥി കോളജ് യൂണിയന്റെ അധ്യക്ഷനാവുക തന്നെ ചെയ്തു.

അന്ന് കോളജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാന്‍ സരോജിനി നായിഡുവിന്റെ സഹോദരനും വിഖ്യാത കവിയുമായിരുന്ന ഹരീന്ദ്രനാഥ ചതോപാധ്യായ ക്ഷണിക്കപ്പെടുന്നു. ഏറ്റവും ശ്രദ്ധേയവും സുവര്‍ണ പ്രഭയുള്ളതുമായ കോളജ് യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു ആ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ നടന്നത്. കവിതാ വാസനയില്‍ മുന്നിട്ടുനിന്ന ആ രാഷ്ട്രീയക്കാരന്‍ വിദ്യാര്‍ഥിയാണ് പില്‍ക്കാലത്ത് ജ്ഞാനപീഠ പുരസ്‌കാര ജേതാവായ ഒഎന്‍വി കുറുപ്പ്.


യൂണിയന്‍ സ്പീക്കറും സജീവ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനുമായിരുന്ന മറ്റൊരു കലാകാരനാണ് പിന്നീട് കാഥികന്‍ വി സാംബശിവന്‍ ആയത്. അതേ പാതയിലൂടെ സഞ്ചരിച്ച മറ്റൊരു വിദ്യാര്‍ഥി രാഷ്ട്രീയക്കാരനാണ് കാട്ടുകടന്നലും മയ്യഴിപ്പുഴയുടെ തീരങ്ങളിലും അവതരിപ്പിച്ച് മലയാളിയുടെ മനസില്‍ കുടിയേറിയ കാഥികന്‍ വി ഹര്‍ഷകുമാര്‍.


ശ്രേഷ്ഠകവികളായ തിരുനെല്ലൂരും പുതുശ്ശേരി രാമചന്ദ്രനും കലാലയ രാഷ്ട്രീയത്തില്‍ മനസ് വച്ച വരായിരുന്നു. രാഷ്ട്രീയ കലാലയം മലയാളത്തിന് സംഭാവന ചെയ്ത വലിയ പത്രാധിപരാണ് കെ ബാലകൃഷ്ണന്‍. തിരുവനന്തപുരം ആര്‍ട്‌സ് കോളജ് പിക്കറ്റ് ചെയ്ത് ജയിലിലായ വിദ്യാര്‍ഥി രാഷ്ട്രീയക്കാരനാണ് നടനും ജനയുഗം വാരികയുടെ പത്രാധിപരുമായി മാറിയ കാമ്പിശ്ശേരി കരുണാകരന്‍. ആയുര്‍വേദ പരീക്ഷയില്‍ ഉന്നത വിജയം നേടിയ നാടകകൃത്ത് തോപ്പില്‍ ഭാസിയും യൗവ്വനാരംഭത്തില്‍ തന്നെ രാഷ്ട്രീയത്തിലെത്തിയിരുന്നു.


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ അധ്യക്ഷനായിരുന്നു കഥാകൃത്ത് എന്‍ മോഹനന്‍. വിദ്യാര്‍ഥിയായിരുന്ന കാലംതൊട്ടേ രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച ബിനോയ് വിശ്വമാണ് ആഫ്രിക്കന്‍ അമ്മമാരുടെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത്. ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തിലേക്ക്, പിന്നോട്ടു പോകാന്‍ തുടങ്ങിയ കേരളത്തെ പിടിച്ചുനിര്‍ത്തിയ കണിയാപുരം രാമചന്ദ്രനും സ്വരലയയുടെ ശില്‍പിയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കടമ്മനിട്ട ഫൗണ്ടേഷന്‍ അധ്യക്ഷനുമായ എം എ ബേബിയും മന്ത്രിപദത്തിലിരിക്കുമ്പോഴും കവിതയ്ക്കായി ഉഷ്ണമുഹൂര്‍ത്തങ്ങള്‍ കരുതിവയ്ക്കുന്ന ജി സുധാകരനും രാഷ്ട്രീയ കലാലയത്തിന്റെ സംഭാവനകളാണ്. കവികളായ എസ് രമേശനും രാവുണ്ണിയും കഥാകൃത്ത് അക്ബര്‍ കക്കട്ടിലും പ്രഭാഷകന്‍ സുനില്‍ പി ഇളയിടവും കോളജ് യൂണിയന് നേതൃത്വം നല്‍കിയ രാഷ്ട്രീയ ബോധമുള്ളവരായിരുന്നു.


ശാസ്ത്രാംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ പഠിക്കുന്ന കാലത്ത് ഒരു പ്രാദേശിക വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായിരുന്ന യുവാവാണ് പില്‍ക്കാലത്ത് ഭരത് മുരളി യായി മാറിയത്.


വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെന്ന നിലയില്‍ ക്രൂരമര്‍ദ്ദനമേല്‍ക്കേണ്ടിവന്ന അതുല്യ നാടക നടന്‍ ഒ മാധവനും സൈദ്ധാന്തികനും പത്രാധിപരുമായി മാറിയ തെങ്ങമം ബാലകൃഷ്ണനും കേരളത്തിന്റെ സാംസ്‌കാരിക നഭസിലുണ്ട്.
കലാലയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ പുറത്തുവന്ന മറ്റു പ്രതിഭകളില്‍ പെരുമ്പുഴ ഗോപാലകൃഷ്ണനും ആര്‍ എസ് ബാബുവും പ്രഭാകരന്‍ പഴശ്ശിയും ഗീതാനസീറുമുണ്ട്.


കുറച്ചുകാലം മാത്രം ജീവിച്ചുമരിച്ച പരിവര്‍ത്തനവാദി വിദ്യാര്‍ഥിസംഘം എന്ന സംഘടനയോടായിരുന്നു എനിക്ക് ചങ്ങാത്തം. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എം എ ജോണ്‍ അടക്കമുള്ള നിരീശ്വരവാദികളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. ജോണിന്റെ കുര്യനാട്ടുള്ള വീട്ടില്‍ പോയപ്പോഴാണ് ഞാന്‍ ശാകുന്തളത്തിന്റെ ഒരു പരിഭാഷ വായിച്ചത്. കാന്താംഗീ നാലടി നടന്നു കൊണ്ടാള്‍ എന്നു തുടങ്ങുന്ന ശ്ലോകം അവിടെവച്ച് കാണാതെ പഠിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനില്‍ നിന്നും പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ സ്വന്തമായി വാങ്ങി സൂക്ഷിച്ചതും അക്കാലത്തായിരുന്നു. എ വി ആര്യന്റെ ഒരു ക്ലാസിലും ഞാന്‍ ഇരുന്നിട്ടുണ്ട്. കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ ആ വര്‍ഷം എന്റെ കവിതയ്ക്കായിരുന്നു ഒന്നാം സമ്മാനം കിട്ടിയത്. അക്ഷരങ്ങളെ ആദരിക്കുവാനും കവിതയുടെ വഴിയില്‍ മുടന്തിയും വീണും അല്‍പദൂരമെങ്കിലും സഞ്ചരിക്കുവാനും രാഷ്ട്രീയ കലാലയം എന്നെ സഹായിച്ചിട്ടുണ്ട്.


രാഷ്ട്രീയ കലാലയം മുന്‍മന്ത്രിമാരെ സൃഷ്ടിക്കാനുള്ള ഫാക്ടറികളല്ല അത് സര്‍ഗാത്മകസംവാദങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന പ്രതിഭകളുടെ ഈറ്റില്ലമാണ്.

ഉൾവാക്കുകൾ


ഞാനെൻ ശരീരം പരീക്ഷണശാലയിൽ 
മേശപ്പുറത്ത് കിടത്തി 
വസ്ത്രങ്ങൾ നീക്കി കൊടുംകത്തിയാലതിൻ
ത്വക്കുടുപ്പും കൊത്തിമാറ്റി

നഗ്നം അതേ പൂർണനഗ്നം അകങ്ങളിൽ
അക്ഷരങ്ങൾ തെളിയുന്നു
അക്ഷരം വാക്കായി
വാക്കു വാക്യങ്ങളായ്
സ്വപ്നമേയല്ല യാഥാര്‍ത്ഥ്യം 

കയ്പുകുടിച്ച് ചുവന്ന മസ്തിഷ്കത്തിൽ ഒറ്റവാക്കേയുള്ളു സ്നേഹം
കണ്ണുകൾക്കുള്ളിൽ നിലാവ്
ചെവിക്കുള്ളിൽ
മങ്ങിയ നെൽകൃഷിപ്പാട്ട്
അന്നനാളത്തിൽ വിശപ്പ്
തോളസ്ഥിയിൽ
ഒന്നിറങ്ങൂ എന്ന വീർപ്പ്

ഹൃദയഭിത്തിപ്പുറത്തവ്യക്തമായ് കണ്ടു
ഹരിതമഷിയിൽ പ്രണയം
ശ്വാസകോശത്തിന്റെയോരോ അറയിലും
വാസംപുക എന്ന വാക്യം
രക്തനാളത്തിൽ സമരം
ആമാശയശല്കത്തിൽ തീരാദുരിതം
വൃക്കയിൽ മോഹങ്ങൾ 
വൻകുടലിൽ സൂര്യൻ
വൃഷണത്തിനുള്ളിൽ അശാന്തി 
മാലിന്യസഞ്ചിയിൽ ജീവിതം
താരാട്ടുപോരെന്ന് തൊണ്ടയും കൈയ്യും

കരളിൽ ബിയർ പാർലർ
വാരിയെല്ലിൽ നാട്ടു-
വഴിയിലെ പുല്ലിന്റെ പേര് 
കാലസ്ഥിയിൽ കാട്ടുപക്ഷി
പാദങ്ങളിൽ
ചൂടിൽനടന്ന കഥകൾ
വാക്കുകൾ നാക്കുകൾ തോരുന്നതേയില്ല
വാക്കിന്റെ പേമാരിയുള്ളിൽ

Thursday 2 November 2017

ക്യാരറ്റ് ചമ്മന്തിയും അഞ്ചില തോരനും


കുറേക്കാലം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഒരു പാനീയ മേള നടന്നു. കാപ്പിയും ചായയും കള്ളുമൊക്കെ ഒഴിവാക്കി കുടിക്കാന്‍ പറ്റുന്ന മറ്റു പാനീയങ്ങളാണ് മേളയിലുണ്ടായിരുന്നത്. കരിക്കിന്‍വെള്ളം, തേങ്ങാവെള്ളം, മോര്, പച്ചമാങ്ങ കൊത്തിയരിഞ്ഞിട്ട വെള്ളം, ജീരകവെള്ളം, മല്ലിവെള്ളം, ഉലുവാവെള്ളം, പേരയ്ക്കായിലയിട്ട് തിളപ്പിച്ച വെള്ളം, ഞവരയില വെള്ളം, തുളസിയിലവെള്ളം, ഗ്രാമ്പൂവെള്ളം തുടങ്ങി കൗതുകകരമായ നിരവധി പാനീയങ്ങള്‍ ഈ മേളയില്‍ ലഭ്യമായിരുന്നു. അറുപതിലധികം വ്യത്യസ്ത രുചിയും ഗന്ധവുമുള്ള ദാഹശമനികള്‍. ഈ പാനീയമേള രോഗരഹിതമായ ഒരു ജീവിതത്തിലേക്കുള്ള വഴികാട്ടിയായിരുന്നു.

ഫാസ്റ്റ് ഫുഡ് എന്ന പേരില്‍ കിട്ടുന്ന പഴകിയതും ചൂടാക്കിയതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ മലയാളിയുടെ ആരോഗ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചിട്ടുള്ള, ഷവര്‍മ മരണംപോലും നടന്ന നാടാണല്ലോ നമ്മുടേത്. വാങ്ങാന്‍ കിട്ടുന്ന അരിയില്‍ പോലും റെഡ് ഓക്‌സൈഡും മറ്റും കലര്‍ത്തിയതുമൂലം അരിയാഹാരം കഴിച്ച് ആശുപത്രിയിലായവരുടെ എണ്ണവും കുറവല്ല.

മനുഷ്യന്റെ ഭക്ഷണ സംസ്‌കാരത്തിന് ഉത്ഭവകാലത്തോളം തന്നെ ചരിത്രമുണ്ട്. ഉല്‍പ്പത്തി പുസ്‌കത്തിലെ സര്‍പ്പം നീട്ടിയ പഴത്തിന്റെ കെട്ടുകഥയെ നിരാകരിക്കുന്നതാണ് ആഹാര നിര്‍മിതിയുടെ ചരിത്രം. വേട്ടയാടിക്കിട്ടിയ മൃഗത്തിന്റെ പച്ചമാംസം ഭക്ഷിച്ച മനുഷ്യന്‍ തീന്മേശയിലെ വിവിധ രുചിക്കൂട്ടുകള്‍ കലര്‍ന്ന വിഭവങ്ങളിലേക്ക് പരിണമിച്ചതിന് പിന്നില്‍ കാലങ്ങളുടെ പരീക്ഷണോത്സാഹമുണ്ട്. വിശപ്പാറ്റാന്‍വേണ്ടി പൊട്ടിച്ചുകഴിച്ച പഴം വിഷപ്പഴമാകയാല്‍ മരിച്ചുവീണ പാവം മനുഷ്യന്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ കാണിച്ചുകൊടുത്തത് ഭക്ഷണസംസ്‌കാരത്തിന് വലിയൊരു പാഠമാണ്. തിന്നാന്‍ കൊള്ളാവുന്നതും തിന്നരുതാത്തതുമായ ഫലങ്ങളും കിഴങ്ങുകളും ഇലകളും ജീവികളും ഏതൊക്കെയെന്ന് മനുഷ്യന്‍ തിരിച്ചറിഞ്ഞു.

ഭക്ഷണ പ്രിയനായ ഗണപതിയുടെ കഥകളില്‍ മനുഷ്യനുണ്ടാക്കിയ ഭക്ഷണങ്ങളേയുള്ളു. ദൈവത്തെ സൃഷ്ടിച്ച മനുഷ്യന്‍ സ്വയം നിര്‍മിച്ച ഭക്ഷണമാണ് ദൈവത്തിന് നല്‍കിയത്. കള്ളും കോഴിയും അടയും വടയും പായസവും നിവേദ്യങ്ങളായത് അങ്ങനെയാണ്.

ആഹാരപദാര്‍ഥങ്ങളെ സംബന്ധിച്ച ഒരു ചിന്തയ്ക്ക് സന്ദര്‍ഭമുണ്ടാക്കിയത് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആയിരുന്നു. അവര്‍ ആവിയില്‍ വേവിച്ചതും മധുരപദാര്‍ഥങ്ങള്‍ ചേര്‍ത്തതുമായ ആഹാരമുണ്ടാക്കുന്നതില്‍ ഒരു മത്സരം തന്നെ സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ അമ്മമാര്‍ തയാറാക്കിയ ഒരു പാചകപുസ്തകവും ശിശുവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ തയാറാക്കി പ്രകാശിപ്പിച്ചു.

നമുക്കുചുറ്റും കിട്ടുന്ന സസ്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ലളിതവും രുചികരവുമായ ഭക്ഷണപദാര്‍ഥങ്ങളാണ് മൈനാഗപ്പള്ളിയിലെ അമ്മമാര്‍ കുറിച്ചുവച്ചത്. തഴുതാമഇല, പയറില, പച്ചച്ചീര, കുടങ്ങല്‍ ഇല, കോവലില എന്നീ അഞ്ചിനം ഇലകള്‍ ശേഖരിച്ച് തേങ്ങയും മുളകും മഞ്ഞളും വെളുത്തുള്ളിയും ജീരകവും മറ്റും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കാവുന്ന അഞ്ചിലത്തോരന്‍. വടക്കന്‍ കേരളത്തിലെ ഉപ്പേരിയാണ് തെക്കരുടെ തോരന്‍.

അഞ്ചിലകൊണ്ടുമാത്രമല്ല പപ്പായ ഇല, മുരിങ്ങയില, വാഴക്കൂമ്പ്, കോവയില, മുള്ളുമുരുക്കില ഇവകൊണ്ടും തോരനുണ്ടാക്കാം. ക്യാരറ്റും ഉപ്പും പച്ചമുളകും നാരങ്ങാനീരും ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തി, വാഴക്കൂമ്പ്, ചീനി (കപ്പ) എന്നിവകൊണ്ടുള്ള കട്‌ലറ്റ്, വെണ്ടയ്ക്കാ സൂപ്പ്, ചക്കക്കുരു പായസം, കാരറ്റ്, കരിനൊച്ചിയില ഇവകൊണ്ടുള്ള ഹല്‍വ തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയും പറഞ്ഞിട്ടുണ്ട്. കഞ്ഞിവെള്ളം, അരിപ്പൊടി, ശര്‍ക്കര, നെയ്യ്, ഏലക്ക ഇവ ചേര്‍ത്തുണ്ടാക്കിയെടുക്കാവുന്ന കഞ്ഞിവെള്ളം ഹല്‍വ പലര്‍ക്കും പരിചയമില്ലാത്ത ഒരു വിഭവമാണ്.

ചാനലുകളില്‍ അഭിനയമികവോടെ കാട്ടിക്കൂട്ടുന്ന, നമുക്ക് അപ്രാപ്യമായ പാചകരീതികളില്‍ നിന്നും അവരുടെ വാചകമേളകളില്‍ നിന്ന് ഏറെ അടുത്തുനില്‍ക്കുന്നതാണ് അമ്മമാര്‍ കുറിച്ചുവച്ച ഈ പാചകവിധികള്‍.

പാചകവിധി പ്രതിഷേധത്തിനും ഉപയോഗിക്കാം. ബീഫ് വിവാദം കേരളത്തിലും അലയടിക്കുകയാണല്ലോ. തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ നടന്ന ആക്രമണങ്ങള്‍ മറക്കാറായിട്ടില്ല. വര്‍ക്കല ശ്രീനാരായണ കോളജ് വിദ്യാര്‍ഥിയൂണിയന്‍ പുറത്തിറക്കിയ മറവിയുടെ മാനിഫെസ്റ്റോ എന്ന മാഗസിനില്‍ കഥയും കവിതയും ലേഖനവും കൂടാതെ ഒരു പാചകക്കുറിപ്പുകൂടിയുണ്ട്. ബീഫ് ഫ്രൈ ഉണ്ടാക്കുന്ന വിധം!

Wednesday 1 November 2017

ശൂന്യതയിലേയ്ക്ക് തുറക്കുന്ന മരണങ്ങള്‍


കുഞ്ഞുറുമ്പ് മുതല്‍ നീലത്തിമിംഗലം വരെയുള്ള ഓരോ ജീവിതത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ചില മരണങ്ങള്‍ക്ക് ശൂന്യതയിലേക്കുള്ള വാതിലുകള്‍ തുറന്നിടാനേ കഴിയുകയുള്ളു. ആഘോഷിക്കേണ്ടത് ജന്മദിനങ്ങളല്ല. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകിയാണോ എന്ന് നിരീക്ഷിക്കുന്നത് മരണദിനത്തിലാണ്. ശൂന്യതയിലേയ്ക്ക് വാതില്‍ തുറന്നിടുന്ന മരണങ്ങള്‍ ഈ വിവേകികളുടേതാണ്. സമീപകാലത്തുണ്ടായ ചില മരണങ്ങള്‍ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ഒരുപോലെ ശൂന്യത സൃഷ്ടിച്ചതായിരുന്നു.

അഷ്ടമുടിക്കായലിന്റെ തീരപ്രദേശം പൊതുമലയാളത്തിന് നല്‍കിയ അധ്യാപക നേതാക്കളില്‍ പ്രമുഖനായിരുന്നു റഷീദ് കണിച്ചേരി. നല്ല അധ്യാപകനായും അധ്യാപകരുടെ ജീവിതസമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആളായും റഷീദ് മാഷ് ജീവിതത്തെ അര്‍ഥമുള്ളതാക്കി. കിണാശേരിയിലെ ഒരു മതേതര വിവാഹവേദിയില്‍ അടുത്തിരുന്ന അദ്ദേഹം എന്റെ ചെവിയില്‍ ഒരു രഹസ്യം പറഞ്ഞു. വിവാഹിതരെ അനുമോദിച്ചുകൊണ്ട് മതരഹിത ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഞാന്‍ വിശദീകരിച്ചതുകൊണ്ടാകാം അദ്ദേഹം ആ സ്വകാര്യം ഞാനുമായി പങ്കുവച്ചത്. മരണാനന്തരം ശരീരം എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ എഴുതിവച്ചിട്ടുണ്ടെന്നായിരുന്നു റഷീദ് മാഷ് പറഞ്ഞത്. അദ്ദേഹത്തിന്റെ താല്‍പര്യപ്രകാരം മരണാനന്തരം ശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി വിട്ടുകൊടുത്തു. കുട്ടികളെ ഹൃദയപക്ഷ രാഷ്ട്രീയ ബോധമുള്ളവരായും നല്ല വായനക്കാരായും രൂപപ്പെടുത്തിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ജാതിമത പരിഗണനകള്‍ കൂടാതെ മക്കളുടെ വിവാഹം നടത്തിയും റഷീദ് മാഷ് മാതൃകയായി. റഷീദ് മാഷിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഞാനൊരു തേന്മാവിന്‍ തൈ നട്ട് ശൂന്യതയെ പ്രാണവായുവുള്ളതാക്കാന്‍ ശ്രമിക്കട്ടെ.

സാഹിത്യചിന്തകനും നിരൂപകനും ഉത്തമബോധ്യമുള്ള മനുഷ്യവാദിയുമായിരുന്നു പ്രൊഫ. പി മീരാക്കുട്ടി. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണം ആത്മഹത്യയായിരുന്നില്ല എന്ന് അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ഥിച്ചു. മഹാകവി കുമാരനാശാന്റെയും വള്ളത്തോളിന്റെയും വി സി ബാലകൃഷ്ണപ്പണിക്കരുടെയും കവിതകള്‍ക്ക് നൂതന ദര്‍ശനം നല്‍കിയ അദ്ദേഹം ഹജ്ജിനു  പോകുവാനുള്ള സന്ദര്‍ഭം പോലും വേണ്ടെന്ന് വച്ച മതാതീത മനസിന്റെ ഉടമയായിരുന്നു. യുവകവികളെ പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ രചനകളെ പഠനവിധേയമാക്കുകയും ചെയ്ത പ്രൊഫ. പി മീരാക്കുട്ടിയുടെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു ചെമ്പകത്തൈ നട്ട് ശൂന്യതയെ സുഗന്ധപൂരിതമാക്കാന്‍ ശ്രമിക്കട്ടെ.

മതാതീത ജീവിതം നയിച്ച മറ്റൊരു പ്രതിഭയായിരുന്നു മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ഡയറക്ടറായിരുന്ന ഡോ. വി സി ഹാരീസ്. കുട്ടികളുമായി സുദൃഢ സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം നാടകം, സിനിമ, അഭിനയം, വിമര്‍ശനം, വിവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ചു. ഇഷ്ടപ്പെട്ട പാട്ടുകള്‍ കുട്ടികളോടൊപ്പം പാടിയിരുന്ന ഗുരുപരിവേഷമില്ലാത്ത ചങ്ങാതിയായിരുന്നു ഹാരീസ്. അദ്ദേഹത്തിന് ഇഷ്ടഗാനങ്ങള്‍ പാടിക്കേള്‍പ്പിച്ചാണ് കുട്ടികള്‍ മരണാനന്തരം യാത്രയയപ്പ് നല്‍കിയത്. ഹാരീസിന്റെ മൃതദേഹം പള്ളിപ്പറമ്പിലല്ല അടക്കിയത്. അദ്ദേഹം സമ്പാദിച്ച സ്വന്തം സ്ഥലത്ത് മതപരമായ ഒരു ചടങ്ങും കൂടാതെയാണ് സംസ്‌കരിച്ചത്. മനുഷ്യസ്‌നേഹികളുടെ തേങ്ങിക്കരച്ചില്‍ ആ അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം ചലച്ചിത്രമേളയിലെ സംവാദ വേദികളില്‍ ഹാരീസിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു വാകമരത്തൈ നട്ട് ആ ശൂന്യതയെ വര്‍ണശബളമാക്കാന്‍ ശ്രമിക്കട്ടെ.

വിപ്ലവബോധം ഒരു മണ്‍ചെരാതുപോലെ മനസില്‍ കൊണ്ടുനടന്ന കവിയായിരുന്നു പരവൂര്‍ ജോസുകുട്ടി. പരന്ന വായനയും അതിലൂടെ നേടിയ അഗാധമായ അറിവും അദ്ദേഹത്തെ മിതഭാഷിയാക്കി. രണ്ട് കവിതാ പുസ്തകങ്ങള്‍ പരവൂര്‍ ജോസുകുട്ടി മലയാളത്തിന് തന്നു. ഒരു വിവര്‍ത്തന ഗ്രന്ഥവും. മതവിശ്വാസത്തെ സധൈര്യം തിരസ്‌കരിച്ച് അദ്ദേഹം ജീവിച്ചു.
സ്‌നേഹബന്ധങ്ങള്‍ക്ക് വലിയ ആദരവും അംഗീകാരവും നല്‍കി. സഹപ്രവര്‍ത്തകരുടെ വേദനകളില്‍ ഒപ്പം നിന്നു. ഒരു നാടകത്തിന്റെ രചനയ്ക്കായി പി എം ആന്റണിക്ക് സങ്കേതമൊരുക്കിക്കൊടുത്തു. രാജ്യം അതിവേഗം ബഹുദൂരം പിന്നോട്ടുപോകുമ്പോഴും പരവൂര്‍ ജോസുകുട്ടി ഹൃദയപക്ഷ നക്ഷത്രദീപ്തിയില്‍ അടിയുറച്ചു വിശ്വസിച്ചു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു ചെമ്പരത്തിക്കമ്പ് നട്ട് ആ ശൂന്യതയെ രക്താഭമാക്കാന്‍ ശ്രമിക്കട്ടെ.

വിവേകികള്‍ മരിക്കുന്നില്ല. പ്രാണവായു നല്‍കുന്ന വൃക്ഷജാലത്തെ നട്ടുവളര്‍ത്തുവാനാണ് അവര്‍ ശൂന്യസ്ഥലങ്ങള്‍ അവശേഷിപ്പിക്കുന്നത്.

Friday 13 October 2017

ടെലിഫോൺ സന്ദേശം


ടെലിഫോണിലൂടെ
പരേതന്റെ വാക്കുകൾ 
ഒരു ഡിസംബറിൽ നീയു-
മെന്റെ കൂടാരത്തി-
ലഭയാർത്ഥിയായ് വരും
അതുവരെ
ദു:ഖക്കസേരയിലിരിക്കുവാൻ
ഇനി നീ റിസീവർ
അമർത്തിവച്ചേക്കുക

Friday 6 October 2017

വരൂ, കാണൂ, കീഴടക്കൂ



ഒറ്റയ്കിരുന്നെന്റെ
സ്വപ്നങ്ങളെക്കൊണ്ട്
നൃത്തമാടിക്കുന്ന-
താണെനിക്കിഷ്ട മെൻ
ദു:ഖങ്ങളെക്കൊണ്ടു
പന്തംകൊളുത്തിച്ചു
ചുറ്റുംനിരത്തിച്ചു
മോഹഭംഗത്തിന്റെ
ശിൽപങ്ങൾ കൊത്തുന്ന-
താണെനിക്കിഷ്ടമീ
ശപ്തദിനാന്ത്യത്തി-
ലസ്തമനാർക്കന്റെ
മജ്ജയിൽനിന്നും
മനസ്സിൽനിന്നും ജീവ-
രക്തത്തിൽനിന്നും
പഠിച്ചപാഠങ്ങളെ
ചിട്ടപ്പെടുത്തുന്ന-
താണെനിക്കിഷ്ടമീ
മുഗ്ദ്ധവനാന്തരം
മൃത്യുവിൻവെട്ടേറ്റു
ഞെട്ടിപ്പിടയുമ്പോ-
ളുൽക്കച്ചിനപ്പുകൾ
കത്തിപ്പടരുമ്പോൾ
ഓമനത്തങ്ങളിൽ
കത്തിതാഴുമ്പോൾ
ചിരിച്ചുമരിക്കാതെ
പൊട്ടിക്കരയുന്ന-
താണെനിക്കിഷ്ട മെൻ
സ്വപ്നങ്ങളേ വരൂ
നഗ്നത കൊണ്ടെന്റെ
യുൾത്തുടിപ്പിന്നു
പുതപ്പാകുവാൻ വരൂ

അസ്ഥികൾക്കുള്ളിൽ
മുളഞ്ചീളുകൊണ്ടതും
ശബ്ദങ്ങൾ പിച്ചള-
ത്താഴിൽ തളർന്നതും
മസ്തിഷ്കമാകെ
മരവിച്ചതും സ്നേഹ
മസ്ൃണോദാര-
സ്വഭാവങ്ങൾ ശാർദ്ദൂല-
വിക്രീഡിതങ്ങളിൽ
കൈവിട്ടുപോയതും

സ്വപ്നങ്ങളേ നിങ്ങൾ
ഓർക്കുന്നുവോ തപ്ത
നിശ്വാസധാരയായ്
എന്നിൽ പിറന്നതും


നിൽക്കൂ നിരന്നെന്റെ 
ചുറ്റും തുടിത്താള-
മൊപ്പിച്ചു ചോടേറ്റി - 
യെൻ നെഞ്ചിലാവിരൽ 
കുത്തിത്തിരിഞ്ഞാട്ട-
മാടൂ നനഞ്ഞ ക-
ണ്ണൊപ്പൂ തുടൽപാടു-
വ്യക്തമാക്കുന്നൊരാ-
പൂർവ്വകാലത്തിന്റെ 
പൂർണ്ണരോഷപ്പൂക്കൾ 
ചൂടിത്തെളിഞ്ഞെന്നിലാടൂ.

Wednesday 4 October 2017

പൂവാകപോലെ ഒരു കവി



വാകമരത്തിന്റെ ഔന്നത്യം. താംബൂലാരുണിമയാര്‍ന്ന ചിരി കണ്ടാല്‍ വാകമരം പൊടുന്നനെ പൂത്തതുപോലെ. അകലെ നില്‍ക്കുന്നവരെ ശിഖരഹസ്തങ്ങളാല്‍ അടുത്തേയ്ക്കു വിളിക്കുന്ന ഔദാര്യം. അടുത്തെത്തുന്നവര്‍ക്കെല്ലാം തണല്‍. സൂര്യന്റേയും ചന്ദ്രന്റേയും പ്രസാദങ്ങളെ ഇലച്ചാര്‍ത്തിലൂടെ അരിച്ചെടുത്ത് കൂട്ടുകാര്‍ക്കു നല്‍കുന്ന മഹാമനസ്‌കത. ഇതായിരുന്നു പറക്കോട് പ്രതാപചന്ദ്രന്‍ എന്ന കവി.

കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് പ്രതാപചന്ദ്രന്‍ ജനിച്ചത്. സഖാക്കളുടെ സാന്നിധ്യം കൊണ്ട് സദാ മുഖരിതമായ വീട്. പ്രായോഗിക ചിന്തകളും സൈദ്ധാന്തിക രശ്മികളും ഇഴചേര്‍ന്നിരുന്ന ഗൃഹാന്തരീക്ഷം. വരുന്നവര്‍ക്കെല്ലാം ചോറ്. വായിക്കാന്‍ പത്രങ്ങളും പുസ്തകങ്ങളും.

പന്തളം എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥിയായിരിക്കെ അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനായിരുന്ന പ്രതാപചന്ദ്രന്‍ പറക്കോട് എന്‍ ആര്‍ കുറുപ്പിന്റെയും കടമ്മനിട്ട രാമകൃഷ്ണന്റെയും മറ്റും പ്രഭാവലയത്തില്‍പ്പെട്ട് കവിതയുടെ കുതിരസവാരി പരിശീലിച്ചു.
അടൂരും പരിസരത്തുമുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പറക്കോട് പ്രതാപചന്ദ്രന്റെ ഹൃദയത്തിലും നാവിലും ഷെല്ലിയും കീറ്റ്‌സും പുനര്‍ജനിച്ചു. പിന്നീടത് പാബ്ലോ നെരുദയിലൂടെ വിപ്ലവബോധത്തിന്റെ ആന്തരികസത്തയിലേയ്ക്ക് സഞ്ചരിച്ചു.
സൂക്ഷ്മതയോടെ മാത്രം കവിത കുറിച്ചിരുന്ന പ്രതാപചന്ദ്രന്‍ വശ്യവും സൗമ്യവുമായ ശബ്ദത്തില്‍ സ്വന്തം കവിതകളും കടമ്മനിട്ട കവിതകളും ആലപിച്ചു. കടമ്മനിട്ടക്കവിതകള്‍ ഏതാണ്ട് എല്ലാംതന്നെ പ്രതാപചന്ദ്രന് ഹൃദിസ്ഥമായിരുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളില്‍ സേവനമനുഷ്ഠിച്ച പ്രതാപചന്ദ്രന്റെ സൗഹൃദവലയം കേരളത്തിലുടനീളവും വിദേശങ്ങളിലും വ്യാപിച്ചിരുന്നു. മുഖപുസ്തകത്തിലെ ഇന്ന് വായിച്ച കവിതയില്‍ പ്രതാപചന്ദ്രന്റെ ഗുരുദക്ഷിണ എന്ന കവിത പോസ്റ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇരുന്നൂറിലധികം വായനക്കാരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഉത്സവചിത്രം, പ്രണയം, സീബ്രാലൈനില്‍, നളവിലാപം തുടങ്ങിയ കവിതകള്‍ വായനക്കാര്‍ തേടിപ്പിടിച്ച് അനുബന്ധ വായനയ്ക്കായി മുഖപുസ്തകത്തില്‍ ചേര്‍ത്തു.

ഒറ്റക്കാവ്യപുസ്തകം മാത്രമേ പ്രതാപചന്ദ്രന് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞുള്ളു. നൂറനാട്ടെ ഉണ്മ പബ്ലിക്കേഷന്‍സാണ് അതിന് മുന്‍കൈയെടുത്തത്. പതിനാല് കവിതകളുള്ള ഈ പുസ്തകത്തിലെ കവിയും കവിതയും എന്ന കവിതയിലെ, കവി കബറിടങ്ങള്‍ക്ക് കാവല്‍ നില്‍ക്കാറില്ല എന്ന വരിയാണ് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍പിള്ള ആമുഖത്തിലും പ്രകാശന ചടങ്ങിലും പ്രധാന കവിമുദ്രയായി കണ്ടെത്തിയത്. അനവധി അര്‍ഥതലങ്ങളുള്ള ആ വരിയില്‍ ഇനിയും വായിച്ചുതീര്‍ക്കാന്‍ കവിത ബാക്കിയാവുന്നു.

ഏകലവ്യന്റെ പക്ഷത്തുനിന്നും എഴുതിയ ഗുരുദക്ഷിണ എന്ന കവിതയില്‍ ദ്രോണരോടുള്ള അടുപ്പവും അകലവും ആരാധനയും അമര്‍ഷവും വിങ്ങിനില്‍ക്കുന്നുണ്ട്. പെരുവിരല്‍ വേട്ടയാടപ്പെട്ട ഏകലവ്യന്റെ കുഞ്ഞുവിരല്‍ ക്ഷമയ്ക്കും മോതിരവിരല്‍ സ്‌നേഹത്തിനും നടുവിരല്‍ ധര്‍മ്മത്തിനും ദാനം ചെയ്തുകഴിഞ്ഞു. അവശേഷിക്കുന്ന കറുത്ത ചൂണ്ടുവിരലോ? അത് ദ്രോണ ഗുരുവിന്റെ വിദ്യാനീതിക്കുള്ള പരിഹാസമാണ്. നീതി എങ്ങനെ അനീതിയുടെ അര്‍ഥഹൃദയം സ്വീകരിക്കുന്നുവെന്ന് പ്രതാപചന്ദ്രന്‍ ബോധ്യപ്പെടുത്തുന്നു.

അധികം സംസാരിച്ചും കുറച്ചെഴുതിയും പ്രതാപചന്ദ്രന്‍ കടന്നുപോയി. സ്‌നേഹത്തിന്റെയും കാവ്യബോധത്തിന്റെയും വാകമരപ്പൂക്കള്‍ ഒരിക്കലെങ്കിലും പരിചയപ്പെട്ട എല്ലാവരുടേയും മനസില്‍ കുമിഞ്ഞുകിടക്കുന്നു. വാകപ്പൂക്കളേ സ്വസ്തി.

Tuesday 26 September 2017

ആദിവാസികളെ വിദ്യാര്‍ഥികള്‍ ദത്തെടുത്തപ്പോള്‍


ആദായകരമല്ലാത്ത വിദ്യാലയങ്ങള്‍ ചില സന്നദ്ധസംഘടനകള്‍ ദത്തെടുക്കാറുണ്ട്. സ്‌കൂളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങളും പഠനസഹായികളും ലഭ്യമാക്കുന്നതിനും അവര്‍ ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഫലമായി കേരളത്തിലെ പല സ്‌കൂളുകളിലേയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരു ആദിവാസി ഊര് ഏറ്റെടുക്കുന്നത് സാധാരണ സംഭവമല്ല. നഗരത്തിലെ സമ്പന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കൊന്നും തോന്നാത്ത ഈ മനുഷ്യസ്‌നേഹ നടപടി തോന്നിയത് കൊല്ലം ജില്ലയിലെ തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ്. തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ് ഈ സ്‌കൂളില്‍ അധികവുമുള്ള കുഞ്ഞുങ്ങള്‍. അവര്‍ പുനലൂര്‍ കോന്നി വനമേഖലകളിലുള്ള കിഴക്കേ വെള്ളംതെറ്റി ആദിവാസി ഊര് ദത്തെടുത്തു.

മലമ്പണ്ടാര വിഭാഗത്തിലുള്ളവരാണ് ഇവിടത്തെ ആദിവാസികള്‍. ഇരുപത്തഞ്ചു കുടുംബങ്ങള്‍. ഊരിലെ ജനസംഖ്യ എഴുപതിലധികമില്ല. ആദിവാസികള്‍ക്ക് ഇത്രയും കാലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തിട്ടും ഈ ഊരില്‍ പത്താംതരം പാസായവര്‍ ആരും തന്നെയില്ല. സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുമില്ല. വെള്ളംതെറ്റിയിലേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ പരമദയനീയമാണ്.

വനംവകുപ്പ് പ്രതിനിധിയായ ഊരുമിത്ര ടി ആര്‍ ഷിബുവിന്റെ ഉത്സാഹത്തിലാണ് ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്. ആദ്യഘട്ടമായി റേഷന്‍കാര്‍ഡ്, ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നിവ അംഗങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി.
സ്‌കൂള്‍ കുട്ടികള്‍ സമാഹരിച്ച പണം ഉപയോഗിച്ച് ഇരുപത്തഞ്ച് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി. ആദിവാസി അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഓണക്കോടി കൊടുത്തു. കുഞ്ഞുങ്ങള്‍ക്കെല്ലാം കളിപ്പാട്ടങ്ങളും കൊടുത്തു.

സ്‌കൂള്‍ കുട്ടികളുടെ മാതൃകാപരമായ ഈ സ്‌നേഹസംരംഭങ്ങള്‍ കണ്ടപ്പോള്‍ അഞ്ചല്‍ ആയുര്‍വേദ ആശുപത്രിയുടെ ചുമതലബോധം ഉണര്‍ന്നു. അവര്‍ ഡോക്ടര്‍ മനീഷിന്റെ നേതൃത്വത്തില്‍ ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.

കുട്ടികളുടെ ഉത്സാഹം മുതിര്‍ന്നവരുടെ ചിന്തകളേയും ചലിപ്പിച്ചു. ഭിന്നശേഷിക്കാരനായ ഊരുമൂപ്പന് സ്‌കൂട്ടര്‍ നല്‍കാമെന്ന് പഞ്ചായത്ത് സമിതി തീരുമാനിച്ചു. അങ്കണവാടി ടീച്ചറുടെ നേതൃത്വത്തില്‍ അടുത്ത ഓണക്കാലത്തേക്കുള്ള അത്തച്ചിട്ടിയും ആരംഭിച്ചു. നാല്‍പതോളം ആളുകള്‍ ഇപ്പോള്‍ അത്തച്ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഊരുവാസികള്‍ക്ക് ഇപ്പോള്‍ മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനുമുള്ള പരിശീലനവും തുടങ്ങുകയാണ്.
ഡിസംബര്‍ മാസത്തോടെ ഊരിലെ കൃഷിഭൂമികളില്‍ സമൃദ്ധമായി വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇക്കഴിഞ്ഞ ഓണക്കാലത്ത് തേവന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും അടങ്ങുന്ന ഇരുന്നൂറോളം ആളുകള്‍ വെള്ളം തെറ്റി ഊരിലെത്തി. ആദരണീയരായ ആദിമനിവാസികളോടൊപ്പം അവര്‍ ഓണമുണ്ടു. അറുപത്തഞ്ചുകാരിയായ ആദിവാസി അമ്മ ഇന്ദിര മധുരതരമായ ഒരു നാടന്‍പാട്ട് ചൊല്ലി സ്‌കൂള്‍ സംഘത്തെ അഭിവാദ്യം ചെയ്തു.

ആദിവാസികളും വനംവകുപ്പ് ജീവനക്കാരും ചൂണ്ടിക്കാണിച്ചുകൊടുത്ത വഴിയിലൂടെ എല്ലാവരും ചേര്‍ന്ന് നാല് കിലോമീറ്ററിലധികം വനയാത്രയും നടത്തി. ആന, മ്ലാവ്, മയില്‍ തുടങ്ങിയ വന്യജീവികളെ നേരിട്ടുകണ്ട് കുട്ടികള്‍ കൗതുകപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.
വിലപ്പെട്ട ഒരു പാഠമാണ് തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സമൂഹത്തിന് നല്‍കിയത്. ജീവിത വൈഷമ്യങ്ങളില്‍പ്പെട്ട ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങള്‍ തന്നെയാണെന്ന് കുഞ്ഞുങ്ങള്‍ തിരിച്ചറിഞ്ഞു. ടോട്ടോച്ചാന്‍ പഠിച്ചതുപോലെ അവര്‍ ആദിവാസികളില്‍ നിന്നും വനജീവിതം നേരിട്ടു പഠിച്ചു.

വിദ്യാലയങ്ങളെ സര്‍ക്കാരും സമൂഹവും ശ്രദ്ധിക്കുന്നതുപോലെ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള ആദിവാസി ഊരുകളേയും ശ്രദ്ധിക്കാവുന്നതാണ്.

Monday 11 September 2017

വാമനപക്ഷവും മാവേലിപക്ഷവും



ഓണക്കാലത്തെ സാംസ്‌കാരിക സദസുകളില്‍ പ്രധാനമായും ഉയര്‍ന്ന ചോദ്യം നിങ്ങള്‍ വാമനപക്ഷത്തോ മാവേലിപക്ഷത്തോ എന്നതായിരുന്നു. മാവേലിയെ മനസില്‍ വച്ചോമനിക്കുന്ന മലയാളിയുടെ മുന്നിലേയ്ക്ക് ഇങ്ങനെയൊരു ചോദ്യമുന്നയിക്കുവാന്‍ പ്രതിലോമകാരികള്‍ക്കു കഴിഞ്ഞു. മാവേലി അഹങ്കാരിയാണെന്നും വാമനന്‍ വന്നാണ് മര്യാദ പഠിപ്പിച്ചതെന്നും പറഞ്ഞ് മലയാളിയുടെ ഓമന സ്വപ്‌നത്തെ അപഹസിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

മാവേലിയുടെ കഥ ഇന്ത്യയിലെ പല ഭാഷകളിലും ഉണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് കാസര്‍കോട്ടെ തുളു സംസാരിക്കുന്നവര്‍ സൂക്ഷിച്ചിട്ടുള്ള ബലീന്ദ്രന്‍ പാട്ടാണ്. ചിരസ്മരണ മലയാളത്തിന് മൊഴി മാറ്റിത്തന്ന സി രാഘവന്‍ മാഷാണ് ബലീന്ദ്രന്‍ പാട്ടിലെ കഥയും കേരളത്തോട് പറഞ്ഞത്.

ബലീന്ദ്രന്‍ എന്നാല്‍ മഹാബലി. ഓണത്തിനു പകരം ദീപാവലിക്കാണ് തുളുനാട്ടില്‍ മഹാബലി അവതരിക്കുന്നത്. തുളുവരുടെ കഥയനുസരിച്ച് മഹാബലിയെ വാമനന്‍ ഭൂമിപുത്രാ എന്നാണ് വിളിക്കുന്നത്.
ഓണക്കാലത്ത് പരോളനുവദിക്കാം എന്ന് ഔദാര്യപ്പെടുന്നതിനു പകരം ബലീന്ദ്രന്‍ പാട്ടില്‍, തട്ടിയെടുക്കപ്പെട്ട ഭൂമി തന്നെ തിരിച്ചുതരാം എന്നാണ് വാമനന്റെ വാഗ്ദാനം. എന്നാണ് തരിച്ചുതരുന്നത് എന്ന മഹാബലിയുടെ ചോദ്യത്തിന് വിചിത്രമായ ചില ഉത്തരങ്ങളാണ് വാമനന്‍ നല്‍കുന്നത്. കല്ല് കായാവുന്ന കാലത്ത്, ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, ഉഴുന്നു മദ്ദളമാകുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരിലെ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി സ്വന്തം തലപ്പൂവ് താഴെയിറക്കുന്ന കാലത്ത്, ഭൂമിപുത്രാ, ബലീന്ദ്രാ നിനക്കു തിരിച്ചുവന്ന് നാടുഭരിക്കാം – ഇതായിരുന്നു വാമനന്റെ ഉദാര വാഗ്ദാനം.

രാമന്‍ അയോധ്യ ഭരിച്ചിട്ടില്ല എന്നു പറയുന്നതുപോലെ മഹാബലി കേരളവും ഭരിച്ചിട്ടില്ല. രണ്ടും കെട്ടുകഥകളാണ്. കെട്ടുകഥകളില്‍ ചില മാതൃകകളുടെ അണുസാന്നിധ്യം ഉണ്ടാകാം എന്നല്ലാതെ സത്യം തീരെയില്ല. അത് കെട്ടിയുണ്ടാക്കിയ കഥയാണ്. സങ്കല്‍പ്പകഥ.

കെട്ടുകഥകളെ ചില ദര്‍ശനങ്ങളുടെ പ്രതീകങ്ങളായി വ്യാഖ്യാനിച്ചാല്‍ രാമന്‍ അധികാര ദുര്‍മോഹത്തിന്റേയും മഹാബലി ധാര്‍മ്മികതയുടേയും പ്രതീകമാണ്. ഇരക്കുന്നവന്റെ മുന്നില്‍ രാജ്യം സമര്‍പ്പിച്ച മഹാബലി ഒടുവില്‍ ശിരസും കുനിച്ചുകൊടുത്തു.

ശങ്കരകവിയുടെ ഭാവനയില്‍ വിടര്‍ന്ന മാവേലി നാടു വാണീടും കാലം സ്ഥിതിസമത്വത്തെ സംബന്ധിച്ച വസന്തസ്വപ്‌നമാണ് മലയാളിക്ക് നല്‍കിയത് അശ്വമേധം നടത്തി അന്യന്റെ ഭൂമി സ്വന്തമാക്കി രാമനും യാചനയ്ക്കു മുന്നില്‍ സ്വന്തം ഭൂമി നഷ്ടപ്പെടുത്തിയ മഹാബലിയും തമ്മില്‍ ഹിന്ദുക്കുഷ് പര്‍വതനിരകളും സഹ്യപര്‍വതനിരകളും തമ്മിലുള്ള വിദൂരതയുണ്ട്.

ത്യാഗത്തിന്റെ പ്രതീകമായ മഹാബലിയെ അഹങ്കാരിയായി ചിത്രീകരിക്കുന്നവര്‍ കൊല്ലുന്നതുപോലും മോക്ഷം നല്‍കാനാണ് എന്ന വ്യാജ ധാര്‍മ്മികതയുടെ വക്താക്കളാണ്.

പാതാളത്തില്‍ വച്ച് മഹാബലിയെ രാവണന്‍ സന്ദര്‍ശിക്കുന്നുണ്ട്. പാതാളത്തിലെ തടവറയില്‍ നിന്നും മോചിപ്പിക്കാം എന്ന് വാക്കുകൊടുക്കുന്നുമുണ്ട്. ഹിരണ്യകശിപുവിന്റെ തിളക്കമാര്‍ന്ന കുണ്ഡലങ്ങള്‍ പോലും എടുത്തു കൊടുക്കുന്നതില്‍ പരാജയപ്പെടുന്ന രാവണനെ ബദല്‍ പരിഷകളുടെ ബലം എന്തെന്ന് ബലി ബോധ്യപ്പെടുത്തുന്നുമുണ്ട്.

ആര്യനും ദ്രാവിഡനുമപ്പുറം സുരനും അസുരനുമപ്പുറം മനുഷ്യരെന്ന ഉദാത്തസങ്കല്‍പ്പം പുലരണമെങ്കില്‍ മാവേലിപക്ഷത്തിന്റെ മഹത്വം തിരിച്ചറിയേണ്ടതുണ്ട്.

ബദാം പഗോഡ



കൊടുംവെയിൽ
ബദാം പഗോഡയിൽ ഒരു
കിളികുടുംബത്തിൻ
സ്വരസമ്മേളനം
ഹരിതജാലകം തുളച്ചു ചൂടിലേ
ക്കെറിയുന്നുണ്ടവ
തണുത്തവാക്കുകൾ

അതു പെറുക്കിഞാൻ
തുടച്ചുനോക്കുമ്പോൾ
മൊഴികളൊക്കെയും
പ്രണയസൂചകം
ചിലതിൽ ജീവിതം
ദുരിതമെന്നൊരു
പരിതാപത്തിന്റെ
കഠിനവാചകം

ഒരു കുഞ്ഞിക്കിളി
കരീലത്തൂവലാൽ
ചിതറുന്നുണ്ടേതോ
വിഷാദദ്രാവകം
ചിലതിൽ വാത്സല്ല്യം 
ചിലതിൽ നൈർമല്യം
പലതിലും തലതിരിഞ്ഞ
വിസ്മയം

ഒരുകിളി
ബുദ്ധകഥകൾ ചൊല്ലുന്നു
മറുകിളി
യുദ്ധവ്യഥകൾ പെയ്യുന്നു
ഉയർന്ന ചില്ലയിലൊരുത്തൻ
ചെന്നിരുന്നടയാളപ്പാട്ടിൻ
വരികൊരുക്കുന്നു

വളഞ്ഞകൊമ്പിൻമേലൊരുത്തി
മുട്ടകൾ തുലഞ്ഞതോർക്കുന്നു
ചിലച്ചുതേങ്ങുന്നു
പൊടുന്നനെ
ജീവഭയത്തിൻ കാഹളം
മനുഷ്യസാമിപ്യം
മഴുവിൻ സാന്നിദ്ധ്യം.

Thursday 24 August 2017

സ്കൂട്ടർ




സ്കൂട്ടർ പറന്നു പോകുന്നു
ഗോപുരാഗ്രത്തിനും കൊടുമുടിക്കും മേഘ-
വാഹനങ്ങൾക്കും പരേതർക്കുമപ്പുറം
നീലവാനം വിഷംതീണ്ടിക്കിടക്കുന്ന
താരങ്ങൾ മേയുന്ന മേഖലയ്ക്കപ്പുറം
ഛിദ്രഗ്രഹങ്ങളിൽ സൂര്യരക്തത്തിനാൽ
മുദ്രകുത്തുന്ന പുലർച്ചകൾക്കപ്പുറം
കാലംകടിച്ച കടംകഥപക്ഷികൾ
കൂടുകൂട്ടും വ്യോമപക്ഷത്തിനപ്പുറം
സ്കൂട്ടർ പറന്നു പോകുന്നു

മാന്ത്രികർ കാഞ്ഞിരക്കോലത്തിലാണിയും
വാളും തറക്കുന്ന ക്ഷുദ്രയാമങ്ങളിൽ
സ്വപ്നങ്ങളെക്കൊന്നു തിന്നുവാൻ നിൽക്കുന്ന
യക്ഷിയെ പ്രാപിച്ചുണർന്ന യുവത്വവും 
സത്യങ്ങളും തമ്മിലേറ്റുമുട്ടീടുന്ന
യുദ്ധമുഹൂർത്തം ചുവക്കുന്ന രാത്രിയിൽ
ഏതോ പുരാതനജീവി കാലത്തിന്റെ 
പാലംകടക്കെ പുഴയിലുപേക്ഷിച്ചൊ-
രസ്തികൂടംപോലെ നെറ്റിയിൽ കത്തുന്നൊ-
രൊറ്റ നേത്രത്തോടെ യുഗ്രവേഗത്തിലീ
സ്കൂട്ടർ പറന്നു പോകുന്നു

കാറ്റലറുന്നു
കടൽ പിടയ്കുന്നു
കാവൽമരത്തിൻ കഴുത്തൊടിയുന്നു
പാട്ടുമറന്നൊരിരുൾക്കിളി നെഞ്ചിലെ
കാട്ടിലൂടേതോ മൃതിച്ചില്ലയിൽച്ചെന്നു
തൂവൽമിനുക്കിയെരിഞ്ഞു വീഴുന്നു 
ഞാൻ കണ്ടുനിൽക്കെ നിലാവസ്തമിക്കുന്നു
ജ്ഞാനോദയത്തിൻ പുകക്കണ്ണിൽനിന്നൊരു
സ്ക്കൂട്ടർ പറന്നു പോകുന്നു.


റോഡപകടത്തിൽ മരിച്ചൊരാളൊറ്റക്കു
സ്കൂട്ടറിൽ ഭൂമിയെച്ചുറ്റുന്നു, യന്ത്രങ്ങൾ
പറകൊട്ടിയലറുന്ന നഗരത്തിൽനിന്നുമി-
ന്നൊരുകിനാവിന്റെ ദുർമരണം വമിക്കുന്നു.


ചുടുചോരയിന്ധനം
ഭ്രമണതാളത്തിൻറെ ലഹരിയിൽ പെയ്യും
വിപത്തിന്റെ പാട്ടുമായ്
സ്കൂട്ടർ പറന്നു പോകുന്നു

പ്രേതകഥ വായിച്ചുറങ്ങിയോർ കമുകിന്റെ
പാളയിൽ പിറ്റേന്നുണർന്നെഴുന്നേൽക്കവേ
തെരുവിലാൾക്കൂട്ടം മുഖം മറച്ചോടവേ
കതിനകൾ ചിന്തയിൽ പൊട്ടിച്ചിതറവേ
തീകത്തിവീഴും കിളിക്കൂടുപോൽ
ഉരഞ്ഞാളി വീഴാറുള്ളൊരാകാശക്കല്ലുപോൽ
സ്കൂട്ടർ തകർന്നുവീഴുന്നു
സഞ്ചാരിപാടിയ മരണഗാനംകേട്ടു
സ്കൂട്ടർ തകർന്ന് വീഴുന്നു

Saturday 12 August 2017

ഇടപ്പള്ളിക്ക് ഒരു മാനസഗീതം


ഒറ്റ നക്ഷത്രം മാത്രം 
വിണ്ണിന്റെ മൂക്കുത്തി പോൽ
ഒറ്റ നക്ഷത്രം മാത്രം 


സ്വപ്നങ്ങളെല്ലാം ചാരക്കൂനയായ് പ്രതീക്ഷയെ
സർപ്പങ്ങൾ കൊത്തിക്കൊന്ന നൊമ്പരം 
ഗ്രീഷ്മത്തിന്റെ ചുംബനം
സിരയ്ക്കുള്ളിൽ കു
ത്തുന്നു
സ്നേഹോഷ്മള ശ്യാമസംഗീതം
വീണ്ടുമസ്ഥിയിൽ നഖം നീട്ടുമഗ്നിസഞ്ചാരം
മുഖത്തക്കങ്ങളമർത്തുന്ന ജീവിതാരവം
നെഞ്ചിലുഗ്രതൃഷ്ണതൻ ശാരദാശ്ളേഷം
സ്വരച്ഛേദം

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈ നഗരത്തിൻ തുപ്പലിൽ രക്തം പോലെ
യുദ്ധഭൂമിയിൽ പൂത്ത
പിച്ചകദു:ഖംപോലെ. 

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈലോകത്തിന്റെ സത്യപീഠത്തിൽ
കാലംകൊള്ളിച്ച ചോദ്യം പോലെ. 

ഉത്തരായനംവരെ കാത്തിരിക്കാതെ ധീരം 

മൃത്യുവിൻ പുലിപ്പുറത്തേറിനീങ്ങിയോർവന്നു
മുട്ടുന്നു ഹൃത്തിൽ 

തെരുക്കൂത്തിലെ കോമാളികൾ
ഒച്ചവച്ചടുത്തെത്തി പല്ലിളിക്കുന്നു ഉള്ളിൽ
സ്വപ്നങ്ങൾ കൊടുമ്പിരിക്കൊള്ളുന്നു
വൃക്ഷക്കൊമ്പിൽ
കയറിൽ കുരുങ്ങിയ ലക്ഷ്യബോധത്തിൻ നാവിൽ 
കയറിയുറുമ്പുകൾ ഉമ്മവെച്ചിറങ്ങുന്നു


മോഹങ്ങൾ സമാഗമവേളയിൽ ചവിട്ടേറ്റു
വീഴുന്നു നീലക്കിളി കരഞ്ഞേ പറക്കുന്നു


ധർമ്മമായ് ആരോതന്ന വസ്ത്റങ്ങളണിയുമ്പോൾ
പൊള്ളുന്നുദേഹം ഘോരരൂപിയാം ദാരിദ്ര്യത്തിൻ
നർത്തനാവേശം വെട്ടിമാറുവാനറിയാത്ത
കളരിക്കുള്ളിൽ വാസം
പച്ചകളെല്ലാം സങ്കൽപ്പങ്ങളിൽമാത്രം
മഹാദു:ഖങ്ങളെത്രസത്യം


ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈദ്വീപിൽ തീർത്തുമൊറ്റയ്ക്ക്
കൊടുംവെയിൽച്ചൂട്ടുകത്തുന്നു കാലിൽ

ന്യൂനമർദ്ദങ്ങൾ കടഞ്ഞൂതുന്ന കാലത്തിന്റെ 
വേഗത മടങ്ങുന്ന വാക്കുകൾ വിളഞ്ഞിട്ടും
സൂര്യസത്രത്തിൽ ചെന്നു ചേക്കേറുമത്യുജ്ജ്വല
ഭാവകാന്തിയായ് ആത്മവൈഖരി വളർന്നിട്ടും
രാവുകൾ കൊത്തിത്തിന്നു വീഴ്കയാണിടപ്പള്ളി
തീവ്രമാം വിഷാദത്തിന്നസ്ത്രശയ്യയിൽ രോഗം 
ബാധിച്ചതടുക്കിൻമേൽ ദാഹങ്ങളിരിക്കുന്നു
വേരുകൾ പൊട്ടിപ്പോയ ജീവിതം വരളുന്നു

മറുഭാഷകൾചൊല്ലി സ്തോത്രമാടുന്നു ഭ്രാന്തിൻ
മുളകൾ നുള്ളാൻവന്ന നാട്യശാസ്ത്രങ്ങൾ നിത്യം
കടമായ്കൂടും വന്ധ്യദിനരാത്രങ്ങൾ വന്നു
സ്മൃതിയിൽ മൃതിപ്പാത്രം വച്ചു കാത്തിരിക്കുന്നു

ഒറ്റയ്ക്ക് നിൽപ്പാണിടപ്പള്ളി
ഈ വേനൽക്കാലം
പൊട്ടിച്ചമരത്തിന്റെ നഗ്നയൌവ്വനംപോലെ


ഇന്നുഞാൻ കാതോർക്കുമ്പോൾ ഞെട്ടുന്നു
മനസ്സിന്‍റെയുമ്മറത്ത്
ഇടപ്പള്ളി അലറി മരിക്കുന്നു

Thursday 10 August 2017

കലാം പ്രതിമയ്ക്ക് മുന്നിലെ മതഗ്രന്ഥങ്ങള്‍


മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ജന്മദേശമായ രാമേശ്വരത്ത് കോടികള്‍ മുടക്കിയുള്ള സ്മാരകം സജ്ജമായിരിക്കുകയാണ്. സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചുകഴിഞ്ഞു. സ്മാരകത്തില്‍ മുന്‍ രാഷ്ട്രത്തലവന്റെ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. സവിശേഷതയുള്ളതാണ് ആ പ്രതിമ. മറ്റ് നേതാക്കളുടെ പ്രതിമകളില്‍ നിന്നും വ്യത്യസ്തമായി ഡോ. അബ്ദുള്‍ കലാം ഇരുന്നുകൊണ്ട് വീണ മീട്ടുന്നതാണ് ശില്‍പം. ഈ ശില്‍പം കാണുമ്പോള്‍ പഴയ റോമാ ചക്രവര്‍ത്തിയെ, ഒരു കുബുദ്ധിയും ഓര്‍ക്കാതിരിക്കട്ടെ.

പ്രതിമയ്ക്ക് സമീപം വില്ലനായി ഭവിച്ചിരിക്കുന്നത് ഭഗവത്ഗീതയാണ്. വായനാപീഠത്തില്‍ വച്ചിരിക്കുന്ന രീതിയില്‍ തടിയില്‍ തീര്‍ത്തതാണ് ഈ ഗീത. പ്രതിമ അനാവരണം ചെയ്യുന്ന ചിത്രങ്ങളില്‍ ദൃശ്യമല്ലാത്ത ഈ ഗീത അധികം വൈകാതെ പ്രതിമയുടെ ഇടതുവശത്ത് കാണപ്പെട്ടു. അല്‍പസമയത്തിനുള്ളില്‍ പ്രതിമയുടെ മുന്നില്‍ത്തന്നെ ഇരുത്തപ്പെട്ടു.

വിവാദങ്ങളാരംഭിക്കുവാന്‍ അധികസമയം വേണ്ടി വന്നില്ല. ഒരു മുസ്‌ലിമായ അബ്ദുള്‍കലാമിന്റെ പ്രതിമയ്ക്ക് മുന്നില്‍ ഭഗവത്ഗീത വയ്ക്കുകയോ. മുറുമുറുപ്പ് ആരംഭിച്ചു. വിവാദങ്ങളൊഴിവാക്കാന്‍ വേണ്ടി ഡോ. കലാമിന്റെ പേരക്കുട്ടി സലീം ഖുറാന്റേയും ബൈബിളിന്റേയും ഓരോ കോപ്പികള്‍ സംഘടിപ്പിച്ച് പ്രതിമയ്ക്ക് മുന്നിലുള്ള ഭഗവദ്ഗീതയ്ക്ക് സമീപം വച്ചു.

മൂന്നു പുസ്തകങ്ങളും അവിടെ നിന്ന് മാറ്റി തിരുക്കുറള്‍ വയ്ക്കണം എന്ന ആവശ്യവുമായി തമിഴ് രാഷ്ട്രീയ നേതാവ് വൈക്കോ രംഗത്തെത്തി. അതുമല്ലെങ്കില്‍ സിക്ക്, സൗരാഷ്ട്ര മതങ്ങളുടേതടക്കമുള്ള പുസ്തകങ്ങള്‍ വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്തായാലും ദാരുനിര്‍മിതമല്ലാത്ത ഖുറാനും ബൈബിളും സ്മാരകത്തിലെ അലമാരയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഡോ. എസ് രാധാകൃഷ്ണനുശേഷം ഗുരുതുല്യനായ ഒരു രാഷ്ട്രപതിയെ നമുക്ക് ലഭിക്കുന്നത് ഡോ. അബ്ദുള്‍ കലാമിലൂടെയാണ്. ഡോ. രാധാകൃഷ്ണന്റെ പുസ്തകങ്ങള്‍ പണ്ഡിത സദസുകളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഡോ. കലാമിന്റെ പുസ്തകങ്ങള്‍ എല്ലാ ജനങ്ങളും വായിക്കുന്നവയാണ്. അദ്ദേഹത്തിന്റെ അഗ്നിച്ചിറകുകള്‍ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്ത്യയിലെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട പുസ്തകമാണ് അഗ്നിച്ചിറകുകള്‍.

രാഷ്ട്രപതി കാലാവധി കഴിഞ്ഞാല്‍ മരണദിവസത്തെ അവധിയിലൂടെ മാത്രം ശ്രദ്ധയിലെത്തുന്ന മുന്‍ഗാമികള്‍ക്ക് പകരം ഡോ. കലാം ഇന്ത്യയിലാകെ ഓടിനടന്ന് വിദ്യാര്‍ഥികളുമായി അറിവ് പങ്കിട്ടു. ഷില്ലോങിലെ ഒരു പാഠ്യവേദിയിലേക്ക് കയറുമ്പോഴാണ് അദ്ദേഹം വീണുമരിച്ചത്. മരണത്തോടനുബന്ധിച്ച് അവധി സ്വീകരിക്കുന്നതിനുപകരം പണിയെടുക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇന്ത്യ നടപ്പിലാക്കി.

പ്രമുഖ സ്വാമികളുടെ ആത്മീയ ജീവിതത്തിലൊക്കെ ആകൃഷ്ടനായിരുന്നുവെങ്കിലും ഡോ. കലാമിനെ ഒരു സമ്പൂര്‍ണ ആത്മീയവാദിയായി കാണാന്‍ കഴിയില്ല. ആത്മീയവാദവും അധ്വാനവും തമ്മില്‍ ധനുഷ്‌കോടിയിലെ കടലിനെക്കാളും അകലമുണ്ട്.

മനുഷ്യനാശത്തിനുപകരിക്കുന്ന യുദ്ധോപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുവാന്‍ ശ്രമിച്ച ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ഡോ. കലാമിന്റെ പ്രതിമയ്ക്ക് മുന്നില്‍ ഭഗവദ്ഗീത വയ്ക്കുന്നത് ഉചിതമായിരിക്കാം. പക്ഷേ എല്ലാ ഇന്ത്യാക്കാരുടേയും സ്‌നേഹത്തിന് പാത്രമായ ഭാരതരത്‌ന കലാമിന്റെ മുന്നില്‍ മതഗ്രന്ഥങ്ങള്‍ വയ്ക്കുന്നത് അനുചിതമാണ്. ഏതെങ്കിലും പുസ്തകം വയ്ക്കണം എന്നു നിര്‍ബന്ധമുണ്ടെങ്കില്‍ ശാസ്ത്രഗ്രന്ഥങ്ങളാണ് വയ്‌ക്കേണ്ടത്.

Tuesday 1 August 2017

ആങ്കോന്തി


അങ്ങു പറഞ്ഞാല്‍
അങ്ങനെ തന്നെ
ഇങ്ങോട്ടെന്നാല്‍
ഇങ്ങനെതന്നെ.

വിങ്ങീം തേങ്ങീം
മഞ്ഞച്ചരടില്‍
കാഞ്ചനയോനി
കുരുക്കിയൊതുങ്ങി
ആണിന്നടിമക്കോലം കെട്ടി
പെറ്റു പെരുക്കീ ആങ്കോന്തി.

പണിക്കു പോയി
കിട്ടിയ ശമ്പളമതുപോല്‍ത്തന്നെ
ഭര്‍ത്താവിന്‍റെ പെട്ടിയിലിട്ട്‌
കള്ളുകുടിക്കാന്‍ കാശുകൊടുത്തോള്‍
ആങ്കോന്തി.

ങ്ങാക്കുഞ്ഞിനെ
മടിയില്‍ വച്ച്
കണ്ണു ചുരത്തീ ആങ്കോന്തി.

രാക്കടല്‍ കണ്ടിട്ടില്ല
അന്തിമയങ്ങിപ്പോയിട്ടെങ്ങും
പോയിട്ടില്ല.
അടിമപ്പണിയുടെ
അര്‍ത്ഥം നോക്കാന്‍
കിത്താബൊന്നും തൊട്ടിട്ടില്ല.

അങ്ങനെ,യൊട്ടും ജീവിക്കാതെ
അമ്പലവഴിയില്‍
തള്ളപ്പെട്ടോള്‍ ആങ്കോന്തി.

Wednesday 26 July 2017

താരങ്ങളും ധൂമകേതുക്കളും


നക്ഷത്രങ്ങൾ ദിശാസൂചകങ്ങളും വാൽനക്ഷത്രങ്ങൾ അന്ധവിശ്വാസികൾക്ക്‌ ദുർനിമിത്ത സൂചനകളുമാണ്‌. സിനിമാതാരങ്ങളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണെന്ന്‌ സമീപകാല സംഭവങ്ങൾ പറയുന്നു.

സിനിമാനടിക്ക്‌ സിനിമാതാരം എന്ന പേരുവരുന്നതിന്‌ മുമ്പാണ്‌ പി കെ റോസി എന്ന രാജമ്മ സിനിമയിലഭിനയിച്ചത്‌. അന്നത്തെ സവർണഹിന്ദുക്കൾക്ക്‌ സിനിമയിലെ സ്ത്രീപ്രവേശം തീരെ രസിച്ചില്ല. വിശേഷിച്ചും കുപ്പമാടത്തിലൊടുങ്ങേണ്ട ഒരു കീഴാളപ്പെണ്ണിന്റെ ചരിത്രരചന. സിനിമാക്കൊട്ടകയിൽ നിന്ന്‌ ആ നടിയെ അവർ ഇറക്കിവിട്ട്‌ അപമാനിച്ചു. അതുകൊണ്ടരിശം തീരാഞ്ഞിട്ട്‌ അവർ റോസി താമസിച്ചിരുന്ന തിരുവനന്തപുരം തൈക്കാട്ടെ ചെറ്റക്കുടിലിന്‌ തീവച്ചു. ജീവനും കൊണ്ടോടിയ മലയാള സിനിമയുടെ അമ്മ അഭിനയ വിശേഷങ്ങളൊന്നും ആരോടും പറയാതെ തമിഴ്‌നാട്ടിൽ ജീവിച്ച്‌ അവസാനിച്ചു.

പുരുഷാധിപത്യത്തിന്റെയും ജാതി വ്യവസ്ഥയുടേയും വാളും ചിലമ്പുമായി നിന്ന അക്രമികൾ നേരിട്ടാണ്‌ ആക്രമിച്ചത്‌. അന്ന്‌ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘം ഇല്ലായിരുന്നു. അക്രമികളോടൊപ്പം നിൽക്കുവാൻ ഒരു വക്കീലും അന്നുണ്ടായിരുന്നു. ആയിരം രൂപയും ആ വക്കീലുമുണ്ടെങ്കിൽ അക്കാലത്ത്‌ ആരെയും കൊല്ലാമായിരുന്നത്രെ.

കാലം മാറിയപ്പോൾ താരങ്ങൾക്ക്‌ ദൈവീക പരിവേഷം കിട്ടി. ആരാധകർ അധികമായതിനാൽ പുറത്തിറങ്ങാത്ത ദൈവം ക്വട്ടേഷൻ സംഘങ്ങൾ വഴിയാണ്‌ ഉദ്ദിഷ്ടകാര്യങ്ങൾ നിർവഹിക്കുന്നത്‌.

സിനിമാരംഗത്ത്‌ വനിതകളുടെ സജീവസാന്നിധ്യം തീരേ കുറവാണ്‌. പുതിയ തലമുറ അതിനൊരു മാറ്റം വരുത്താൻ പരിശ്രമിച്ചു വിജയിക്കുന്നുണ്ട്‌. അഭിനയിക്കാനുള്ള താൽപര്യം മൂലം കോടമ്പക്കത്തെത്തി നഷ്ടപ്പെട്ടുപോയവരുടെ കഥകൾ മറക്കാറായിട്ടില്ല. അപ്പോഴാണ്‌ സാക്ഷര കേരളത്തിന്റെ മുഖത്ത്‌ മാലിന്യങ്ങൾ വാരിയെറിഞ്ഞുകൊണ്ട്‌ ഒരു നടി ആക്രമിക്കപ്പെടുന്നത്‌.

സിനിമാതാരങ്ങളുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കേണ്ടതാണ്‌. ആദായനികുതി സംബന്ധിച്ച്‌ അവർ നൽകുന്ന രേഖകൾ പരിശോധിക്കപ്പെടേണ്ടതാണ്‌. സ്വർണ്ണക്കട ഉദ്ഘാടനത്തിന്‌ വന്നിട്ട്‌ സ്വർണവും ലക്ഷങ്ങളും കൊണ്ടുപോകുന്ന താരങ്ങൾ ജനപ്രീതിയുടെ മറവിലാണ്‌ ധനസമ്പാദനം നടത്തുന്നത്‌. ജനങ്ങൾ ഇത്‌ തിരിച്ചറിയേണ്ടതുണ്ട്‌. സംവിധായകൻ കുഞ്ചാക്കോയുടെയും നടൻ ജഗതി ശ്രീകുമാറിന്റെയും ജയിൽവാസം പോലും സമൂഹത്തിന്‌ പാഠമായില്ല.

സിനിമാതാരങ്ങളുടെ പരസ്യചിത്രങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്‌. ഇവർ ഗുഡ്സർട്ടിഫിക്കറ്റ്‌ നൽകി അവതരിപ്പിക്കുന്ന അരിയും വെള്ളവും ആഭരണവുമൊക്കെ ഉപേക്ഷിക്കേണ്ടതായിട്ടുണ്ട്‌. പരസ്യചിത്രങ്ങൾ പ്രതിഫലം പറ്റിക്കൊണ്ട്‌ നടീനടന്മാർ നടത്തുന്ന അഭിനയം മാത്രമാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

സിനിമാമേഖലയിലെ സംഘടനകളും കമ്മീഷൻ പറ്റുന്നവരാണെന്ന്‌ സിനിമാക്കാർ തന്നെ വെളിപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. അമ്മ എന്ന സംഘടന തിലകനോടും വിനയനോടും മറ്റും സ്വീകരിച്ച നിലപാടുകൾ പ്രതിലോമകരമായിരുന്നല്ലോ. നടിയെ ആക്രമിച്ച കേസിലാകട്ടെ അമ്മയുടെ നിലപാട്‌, പുരുഷമേധാവിത്വത്തിന്റെ വനിതാ പൊലീസെന്ന്‌ വിശേഷിപ്പിക്കപ്പെട്ട അമ്മായിഅമ്മയുടേത്‌ ആയിപ്പോയി.

സിനിമാരംഗത്തു പ്രവർത്തിക്കുന്ന പ്രമുഖ കവികളും മറ്റു സാഹിത്യകാരന്മാരും ഈ സംഭവത്തിൽ മൗനമവലംബിച്ചുവെന്നത്‌ സാംസ്കാരികമായ കുറ്റകൃത്യമാണ്‌. എംജിആറിനെ വെടിവച്ചത്‌ എം ആർ രാധ നേരിട്ടായിരുന്നു എന്നത്‌ സിനിമാലേഖകരെങ്കിലും ഓർക്കേണ്ടതായിരുന്നു. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന കവി വാചകം സിനിമാരംഗത്തെ കവികളെങ്കിലും ഓർമിച്ചു പ്രതികരിക്കണമായിരുന്നു.

ആക്രമിക്കപ്പെട്ട നടി ദുരനുഭവം പുറത്തുപറഞ്ഞതുകൊണ്ട്‌ കുറേ മാലിന്യങ്ങളെങ്കിലും ശുദ്ധീകരിക്കപ്പെട്ടേക്കും. വിമൺ ഇൻ സിനിമാ കളക്ടീവ്‌ എന്ന സംഘടന മൂന്നാറിലെ പൊമ്പിള ഒരുമയിൽ നിന്ന്‌ പാഠങ്ങൾ പഠിക്കേണ്ടതുണ്ട്‌. സന്ധിയില്ലാത്ത സമരം സിനിമാരംഗത്തെയും വനിതകളുടെ അഭിമാനരക്ഷയ്ക്ക്‌ ആവശ്യമാണ്‌.

Monday 17 July 2017

കുത്തുവിളക്ക്


പടയ്ക്കു പോയ
തിരുമകനെ കാത്ത്
അമ്മ
പടിക്കലിന്നും
കുത്തുവിളക്കായ്
കത്തുന്നുണ്ടേ.

കുന്തക്കാരും
കുതിരക്കാരും
പന്തക്കാരും
പരിചക്കാരും
പരിചയക്കാരും
തിരിച്ചു വന്നിട്ടും

പടയ്ക്കു പോയ
തിരുമകനെ കാത്ത്
അമ്മ...

സ്വകാര്യം


പാലൊഴിക്കാച്ചായ നല്‍കും
കൊടും കടുപ്പം
തേന്‍ പുരണ്ട റൊട്ടിയേകും
രുചി മാഹാത്മ്യം
മേയ് ദിനത്തില്‍ കൊടി പെയ്യും
ചുവപ്പിന്നൂര്‍ജ്ജം
രാവു തോറും മദിപ്പിക്കും
പാലപ്പൂ സൌഖ്യം
ഇവ,യൊറ്റ ചുംബനത്താ-
ലിരട്ടിപ്പിക്കും
കരുത്തുള്ള കാമുകിക്കെന്‍
സ്വകാര്യ മുത്തം.

Wednesday 12 July 2017

നിലവറകൾ രഹസ്യസങ്കേതങ്ങളാകരുത്‌


ജനാധിപത്യഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത്‌ എല്ലാം അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. ജനങ്ങളാണ്‌ രാജ്യം ഭരിക്കുന്നത്‌. സുൽത്താന്മാരോ സ്വേച്ഛാധിപതികളോ അല്ല.

ഒരു രാജ്യത്തെ പട്ടാളക്കാരുടെയും തോക്കുകളുടെയും മറ്റ്‌ മാരകായുധങ്ങളുടെയും കണക്ക്‌ ജനപ്രതിനിധികളെങ്കിലും മനസിലാക്കിയിരിക്കേണ്ടതാണ്‌. പടിപടിയായി അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിവരാവകാശ നിയമം പൗരാവകാശത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നത്‌ ക്ഷേത്രാചാരത്തിന്‌ വിരുദ്ധമാണ്‌ എന്ന രാജകുടുംബത്തിന്റെ അഭിപ്രായം നീതിക്കോ ചരിത്രത്തിനോ നിരക്കുന്നതല്ല. ഭരതക്കോൺ എന്ന്‌ രേഖകളിൽപ്പറയുന്ന ഈ നിലവറ പതിനഞ്ച്‌ വർഷം മുമ്പ്‌ തുറന്നതായുള്ള രേഖകൾ പുറത്തിവന്നിരിക്കുകയുമാണ്‌. രേഖകളനുസരിച്ച്‌ ബി നിലവറയിൽ പത്മനാഭനെ അണിയിക്കുവാനുള്ള വെള്ളിഅങ്കികളും ആഭരണങ്ങളും വെള്ളിക്കട്ടികളുമാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. പത്മനാഭൻ ഇതൊന്നും സ്വയം എടുത്തണിയുകയില്ല എന്നത്‌ ഒരു ദൈവീക പരാധീനതയാണ്‌.

ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ആഭരണങ്ങൾ എങ്ങനെയാണ്‌ അവിടെ എത്തിയത്‌. തിരുവിതാംകൂർ മഹാരാജാവിന്റെ കൈകളിലേയ്ക്ക്‌ വൈകുണ്ഠത്തുനിന്നും ദൈവം ഇട്ടുകൊടുത്തതൊന്നുമല്ല. മെയ്യനങ്ങാത്ത ഭരണാധികാരികൾ തലക്കരം, മീശക്കരം, പുരക്കരം, മുലക്കരം തുടങ്ങിയ അപമാനകരമായ നിരവധി മനുഷ്യവിരുദ്ധ നികുതികളിലൂടെ സമാഹരിച്ച ധനമാണ്‌ എവിടെയും രാജകീയ സമ്പത്തായി മാറിയിട്ടുള്ളത്‌. അധ്വാനിക്കുന്നവന്റെ വിയർപ്പിന്റെ വിലയാണത്‌. വിദേശത്തുനിന്നും സംഭാവന ലഭിച്ചതാണെങ്കിൽ അത്‌ വിദേശങ്ങളിലെ പണിയാളരുടെ പണമാണ്‌.

എല്ലാ ക്ഷേത്രാചാരങ്ങളും മനുഷ്യനുണ്ടാക്കിയതാണ്‌. ക്ഷേത്രങ്ങളും ക്ഷേത്രവാസികളായ ദൈവങ്ങളും മനുഷ്യസൃഷ്ടിയാണ്‌. തഞ്ചാവൂരടക്കമുള്ള പ്രദേശങ്ങളിൽ നിന്നും വന്ന്‌ മെച്ചപ്പെട്ട കൂലിയൊന്നും  ലഭിക്കാതെ പൊരിവെയിലത്ത്‌ പണിയെടുത്ത തൊഴിലാളികളുടെ നിർമ്മിതിയാണ്‌ പത്മനാഭസ്വാമി ക്ഷേത്രം. അവിടെ തൊഴിലാളികൾ പ്രവേശിക്കരുതെന്ന്‌ നിയമമുണ്ടാക്കിയതും പിന്നീട്‌ അത്‌ തിരുത്തിയതും മനുഷ്യരാണ്‌. മനുഷ്യൻ കണ്ടെത്തിയതോ നിർമ്മിച്ചതോ അല്ലാത്ത ഒരു ആരാധനാലയവും ലോകത്തെവിടെയും ഇല്ല.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശേഖരിച്ചുവച്ചിരിക്കുന്ന സമ്പത്തിൽ അഹിന്ദുക്കളുടെ പണമുണ്ടോ? തീർച്ചയായും ഉണ്ട്‌. തിരുവിതാംകൂറിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികളും മുസ്ലിങ്ങളും കരമൊടുക്കാൻ ബാധ്യസ്ഥരായിരുന്നു. അവരടച്ച നികുതിത്തുകയും സ്വാഭാവികമായി ഈ നിലവറയിൽ എത്തിയിട്ടുണ്ട്‌.

ജനകീയ ഭരണാധികാരികൾ നിധി കാക്കുന്ന ഭൂതങ്ങളാകരുത്‌. അത്‌ സംവത്സരങ്ങൾ വൈകിയാണെങ്കിൽക്കൂടിയും ജനനന്മയ്ക്കായി വിനിയോഗിക്കാനുള്ളതാണ്‌. അതിന്റെ പോഷകഫലങ്ങൾ അനുഭവിക്കുന്നതിൽ ജാതിമതവ്യത്യാസം ഉണ്ടാകരുത്‌.

തിരുവിതാംകൂർ ഇന്ത്യയിൽ ചേരുന്നതു സംബന്ധിച്ച്‌ പറഞ്ഞു പ്രചരിച്ച ഒരു ഫലിത കഥയുണ്ട്‌. സംസ്ഥാനങ്ങളെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിന്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വലംകൈയായി പ്രവർത്തിച്ച വി പി മേനോൻ ഇതുസംബന്ധിച്ച്‌ മഹാരാജാവിന്‌ ഫോൺ ചെയ്തു. രാജ്യം തന്റേതല്ലെന്നും പത്മനാഭസ്വാമിയുടെതാണെന്നും അദ്ദേഹം സമ്മതിച്ചാൽ മാത്രമേ ഇന്ത്യൻ യൂണിയനിൽ ചേരാൻ കഴിയൂ എന്നും രാജാവ്‌ പറഞ്ഞത്രേ. പത്മനാഭനുമായി സംസാരിക്കുകയും അദ്ദേഹം സമ്മതിച്ചെന്ന്‌ പറയുകയും ചെയ്തപ്പോഴാണത്രെ മഹാരാജാവും സമ്മതിച്ചത്‌. നിലവറിയിലെ സമ്പത്ത്‌ പ്രജകൾക്കുവേണ്ടി ചെലവാക്കുന്നതിന്‌ പത്മനാഭസ്വാമിക്ക്‌ സമ്മതമാണെന്ന്‌ രാജാവിനോട്‌ പറയുവാൻ ഇന്ന്‌ വി പി മേനോൻ ഇല്ലല്ലോ.

തീർത്തും കേരളത്തിന്റേതായ ഈ ക്ഷേത്രസമ്പത്തിൽ മലയാളമറിയാത്ത കേന്ദ്രസർക്കാർ അവകാശമുന്നയിക്കേണ്ട കാര്യമൊന്നുമില്ല. ഈ സമ്പത്ത്‌ മലയാളികളുടെ അവകാശമാണ്‌. കേരളത്തിന്റെ പുരോഗതിക്ക്‌ വിനിയോഗിക്കാനുള്ളതാണ്‌ കേരളീയരായ പൂർവികരുടെ വിയർപ്പിന്റെ ഈ സുവർണഫലം.

തിരുവിതാംകൂർ രാജകുടുംബം പൊതു തെരഞ്ഞെടുപ്പിന്‌ വോട്ട്‌ രേഖപ്പെടുത്താറില്ല. അതിനാൽ വോട്ടർമാർക്കവകാശപ്പെട്ടതാണ്‌ ഈ സമ്പത്തെന്ന്‌ അവർ സമ്മതിക്കുകയുമില്ല. സ്വേച്ഛാധിപത്യവും ജനാധിപത്യവും തമ്മിൽ ഏഴ്‌ കടലിന്റെ അകലമുണ്ടല്ലോ.

Thursday 29 June 2017

രാഷ്ട്രീയ നേതാക്കളും ആൾദൈവങ്ങളും


രാഷ്ട്രീയ പ്രവർത്തനം മഹത്തായ ഒരു ജീവിതരീതിയാണ്‌. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന വിവേകികളാണ്‌ നല്ല രാഷ്ട്രീയ പ്രവർത്തകർ. മഹാത്മാഗാന്ധി, ലെനിൻ, ഹോച്ചിമിൻ, മാവോസേത്തുങ്ങ്‌ തുടങ്ങിയവരെ ലോകം ആദരിക്കുന്നത്‌ അവർ രാഷ്ട്രീയ പ്രവർത്തകരായിരുന്നതുകൊണ്ടാണ്‌. മഹാത്മാഗാന്ധിക്കാകട്ടെ, തന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി രക്തസാക്ഷിയും ആകേണ്ടിവന്നു.

ഉന്നതദർശനവും മൂല്യബോധവും വച്ചുപുലർത്തേണ്ട രാഷ്ട്രീയ നേതാക്കൾ ആൾദൈവങ്ങളുടെ ശിഷ്യന്മാരാകുന്നത്‌ ഒട്ടും അഭികാമ്യമല്ല. ശാസ്ത്രപ്രതിഭയായിരുന്ന രാഷ്ട്രപതി എംപിജെ അബ്ദുൾ കലാം ഒരു ആൾദൈവത്തിനെ കാണാൻ ചെന്നപ്പോൾ അവർ പ്രായംകൂടിയ അദ്ദേഹത്തെ മോനേ എന്നാണ്‌ വിളിച്ചത്‌. അന്ന്‌ കൊല്ലം ജില്ലാ കളക്ടറായിരുന്ന ബി ശ്രീനിവാസനേയും ഈ ആൾദൈവം മോനേ എന്നു വിളിച്ചു. അങ്ങനെ വിളിക്കരുതെന്നും ഞാനീ ജില്ലയിലെ കളക്ടറാണെന്നും പറഞ്ഞ്‌ അദ്ദേഹം ആ വാത്സല്യദുഗ്ധം നിരസിക്കുകയായിരുന്നു.

ഈ ആൾദൈവം ആശുപത്രികളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വ്യവസായം തുടരുന്നതാണ്‌ കേരളം കണ്ടത്‌. കച്ചവടത്തിനും ധനസമ്പാദനത്തിനുമുള്ള തന്ത്രമാണ്‌ അവർക്ക്‌ ആത്മീയത. ഇത്‌ രാഷ്ട്രീയ നേതാക്കളെങ്കിലും തിരിച്ചറിയേണ്ടതാണ്‌.
പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേയ്ക്ക്‌ പോകുന്ന തീവണ്ടിക്ക്‌ പാലക്കാട്‌ എക്സ്പ്രസ്‌ എന്നു പേരിടുന്നതിനു പകരം അമൃതാ എക്സ്പ്രസ്‌ എന്ന്‌ പേരിട്ടതിൽ ആൾ ദൈവഭക്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ ദുഷ്ടലാക്കുകൂടി ഉണ്ടായിരുന്നല്ലോ. കേന്ദ്ര മന്ത്രിസഭയെ സ്വാധീനിക്കുന്നതിൽ വിജയിച്ച ചന്ദ്രസ്വാമിയുടെ കുതന്ത്രങ്ങൾ സുവിദിതമാണ്‌. നഗ്നസന്യാസിക്കുമുന്നിൽ കുമ്പിട്ടുനിൽക്കുന്ന രാഷ്ട്രീയ നേതാക്കളുടെ ചിത്രം അപഹാസ്യതയാണ്‌ സൃഷ്ടിക്കുന്നത്‌.

ഒരു ഇടത്തരം മജീഷ്യനായിരുന്ന സായിബാബയുടെ ഭക്തഗണത്തിൽ ന്യായാധിപന്മാർ പോലുമുണ്ടായിരുന്നു. ഭക്തിവ്യവസായികളായ ആൾദൈവങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ രാഷ്ട്രീയനേതൃത്വം മുതിരും എന്നതിൽ ഒരു സംശയവും വേണ്ട. അത്‌ ജനവിരുദ്ധമായിരിക്കുകതന്നെ ചെയ്യും. ജനങ്ങൾ അംഗീകരിച്ച്‌ ആദരിക്കുന്ന നേതാക്കളോട്‌ പ്രത്യേകിച്ച്‌ ഒരു ആദരവും ആൾദൈവങ്ങൾ കാട്ടാറില്ല. അവർ ഇരിപ്പിടത്തിൽ നിന്ന്‌ എഴുന്നേൽക്കുകയില്ല. കൈമുത്തേണ്ടവർ അടുത്ത്‌ മുട്ടുകുത്തിയിരുന്ന മുത്തി ആശീർവദിക്കപ്പെടുകയേ മാർഗമുള്ളു.

എല്ലാ ആൾദൈവങ്ങളും ഏതെങ്കിലും മതത്തിന്റെ വക്താവോ സ്വന്തം മതസ്രഷ്ടാവോ ആയിരിക്കും. കോടികളുടെ സമ്പാദ്യമാണ്‌ ഇവർക്ക്‌ ഉള്ളത്‌. രാഷ്ട്രീയ നേതാക്കന്മാർ ആൾദൈവങ്ങൾക്കു മുന്നിൽ മുട്ടുകുത്തുന്നത്‌ അനുഗ്രഹിക്കപ്പെടാനല്ല. അനുയായികളുടെ വോട്ടു പ്രതീക്ഷിച്ചാണ്‌. അതിനുവേണ്ടി അധികാരത്തിലെത്തുന്നവർ നടത്തുന്ന ആൾദൈവ പ്രീണനങ്ങൾ രാഷ്ട്രനന്മയ്ക്ക്‌ വിരുദ്ധമായിരിക്കും. പഞ്ചാബിലെ ആത്മീയാചാര്യനെ വളർത്തിയെടുത്തവർക്ക്‌ സുവർണക്ഷേത്രത്തിൽ കയറി വെടിവച്ചു കൊല്ലേണ്ടിവന്നതും ഒടുവിൽ വെടിയേറ്റു മരിക്കേണ്ടിവന്നതും ഞെട്ടലോടുകൂടി മാത്രമേ ഇന്ത്യക്ക്‌ ഓർമിക്കാൻ കഴിയൂ. ആൾദൈവ പ്രീണനം തീർത്തും ഒഴിവാക്കിയിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പിൻഗാമികളാകുവാനുള്ള യോഗ്യത ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം എന്നേ ഒഴിവാക്കി.

ഓരോ ദിവസവും രാഷ്ട്രീയ നേതാക്കളും ആൾദൈവങ്ങളും തമ്മിലുള്ള ബന്ധം വർധിച്ചുവരുന്നതായാണ്‌ നമ്മൾ കാണുന്നത്‌. കാഞ്ചിയിലെ ശങ്കരാചാര്യരെ ചെന്നുകാണുന്നതിനു പകരം അറസ്റ്റ്‌ ചെയ്തു കൽത്തുറുങ്കിലടച്ച ജയലളിത എന്ന രാഷ്ട്രീയ നേതാവിന്റെ ശോഭ ചരിത്രത്തിൽ ഒറ്റപ്പെട്ടതായിരിക്കും.


Saturday 24 June 2017

കൃഷി


പതിനാലുകാരി
പെണ്‍കുട്ടീ
അടുത്ത കൊല്ലം
നിന്നെ കെട്ടിക്കട്ടെ?

ശ്ശൊ, നിക്ക്
സ്കൂളില്‍ പോണം.

പതിനഞ്ചെത്തിയ
മൊഞ്ചത്തീ
അടുത്ത ആഴ്ച
നിന്നെ കെട്ടിക്കട്ടെ?

ശ്ശൊ, നിക്ക്
ട്യൂഷനു പോണം

മതങ്ങളും കോടതികളും
മീശപിരിച്ചു
വയലിനോടു ചോദിച്ചിട്ടു വേണോ
കൃഷിയിറക്കാന്‍!

വിവാഹമഹോത്സവം


നഗരത്തില്‍
ധനികരുടെ
വിവാഹമഹോത്സവം.

വധു
ആഭരണശാല
വരന്‍
പട്ടാംബരധാരി.

കര്‍മ്മിയോ
കാവി പുതച്ച
സന്യാസിപ്പൂച്ച.

ഹാരം പകരും മുന്‍പ്
മൈക്കിലൂടെ
സൗമ്യഭാഷണം.

- ഇനി
കന്യാദാനം.
ആശീര്‍വദിക്കുക-

വധു ഒന്ന് ഊറിച്ചിരിച്ചു
വരന്‍റെ മുഖത്ത് ആശ്വാസം
കന്യകനെന്നു
പറഞ്ഞില്ലല്ലോ.

കാര്യമറിഞ്ഞ
കരിങ്കുഴലുകള്‍
അടിച്ചുപൊളിച്ചു.

പെപ്പേപെപ്പേപെപ്പേ
പേപെപെപെപ്പേപെപ്പേ,,,


കല്ല്യാണം

 
മാറ്റിനി കഴിഞ്ഞ്
ഹോട്ടല്‍ മുറി വിട്ട്
കാറ്റുകൊള്ളാനിരുന്നപ്പോള്‍ 
കടല്‍ പറഞ്ഞു.

ഇത്രേമൊക്കെയായില്ലേ 
ഇനി കല്യാണിച്ചൂടെ?

ഇണകളുടെ മുഖം ചുവന്നു.
ക്യാഷും കാറും 
ജാതിയും ജാതകവും 
നോക്കാതെയോ?

കടലമ്മേ കടലമ്മേ 
കളിയല്ല കല്ല്യാണം.

മാര്യേജ് ബ്യൂറോ


പള്ളിക്കല്യാണം.
ആകാശത്തേക്കു നോക്കി
പുരോഹിതന്‍ പറഞ്ഞു.

വധൂവരന്മാരെ
കണ്ടെത്തിയതും
കൂട്ടിച്ചേര്‍ത്തതും
ദൈവമാകുന്നു.

പിന്‍നിരയിലിരുന്ന്
ഒരാള്‍ ഊറിച്ചിരിച്ചു
മാര്യേജ് ബ്യൂറോ നടത്തുന്ന
ജോര്‍ജുകുട്ടിച്ചായന്‍.

ഗുവാഹട്ടി എക്സ്പ്രസ്


കൃത്യസമയം പാലിക്കുന്നു
ഗുവാഹട്ടി എക്സ്പ്രസ്.
അതിനാലിന്ന്
ഗണപതിയുടെ കല്ല്യാണം.

സത്യം തേടിപ്പോയ ഗണപതി
റയില്‍വേ സ്റ്റേഷനില്‍ നിന്നും
തുമ്പി ചുരുട്ടി തുമ്പിച്ചു വന്നു.

കൃത്യസമയം തന്നെ.
ഒരു ദിവസം
വൈകിയെന്നേയുള്ളൂ.

Friday 23 June 2017

വിധവന്‍


വിധവയെ കാണാന്‍
നിലാവു വന്നു
കഥയുമായ് പൂമണം
കൂടെ വന്നു
ഇരുളിന്‍റെ കമ്പിയില്‍
രാക്കിളിക്കൂട്ടങ്ങള്‍
നുണയുടെ തിരക്കഥ
നെയ്തിരുന്നു.

വിധവയെ കേള്‍ക്കുവാന്‍
കാറ്റു വന്നു
വിധവന്റെ നെടുവീര്‍പ്പി-
ലേറി വന്നു
ഒരു തിരിച്ചറിവിന്‍റെ സാക്ഷിയായി
പുരയില്‍ ശലഭങ്ങള്‍
കാത്തിരുന്നു.

വിധവയുടെ നെഞ്ചിലെ
പിഞ്ചുകുഞ്ഞ്
പുരുഷന്‍റെ താരാട്ടു
കേട്ടുറങ്ങി.

പുതിയ സായാഹ്നത്തില്‍
കടലോരത്ത്
ഇരു കുടുംബങ്ങളും
ചേര്‍ന്നിരുന്നു.

വിധവന്‍ സഭാര്യനായ്
സന്തുഷ്ടനായ്‌
വിധവ സനാഥയായ്
സംതൃപ്തയായ്.

തിരകളില്‍ നുരകളില്‍
മുങ്ങി നീര്‍ന്നു
വിധിയുടെ ചീഞ്ഞ
മൃതശരീരം.


Monday 19 June 2017

പെണ്‍പതാക


അടിമപ്പെണ്ണാക്കി മാറ്റിയ
മംഗലത്താലി
വലിച്ചു പൊട്ടിച്ചെറിഞ്ഞി-
ട്ടാര്‍ച്ചയെത്തുന്നേ
മനസ്സിന്‍റെ പെരുംകൊമ്പില്‍
കടിച്ച കാറ്റേ
ഇവള്‍ക്കായി മാമ്പഴങ്ങള്‍
നിരത്തേണമേ.

വയല്‍ത്തുണ്ടില്‍ പാട്ടു മിന്നിയ
പകല്‍നേരത്ത്
മുലക്കണ്ണില്‍ കയ്പുതേച്ചോ-
രമ്മയാണിവള്‍
അറയ്ക്കുള്ളില്‍ വിളക്കിന്റെ
തലകൊയ്തപ്പോള്‍
വിറച്ചും കൊണ്ടടിപ്പെട്ട
മൂര്‍ഛയാണിവള്‍
കിനാവിന്‍റെ വള്ളിതോറും
പിടിച്ച കാറ്റേ
ഇവള്‍ക്കായി പിച്ചകപ്പൂ
നിവര്‍ത്തേണമേ

അമാവാസിപ്പര്‍ദ്ദയിട്ട
പകലാണിവള്‍
മൊഴിചൊല്ലിക്കലാശിച്ച
മലര്‍ക്കൂമ്പിവള്‍
കിടാങ്ങളെ പോറ്റുവാന്‍
കൈ നീട്ടിയോളിവള്‍
ബിരിയാണിച്ചെമ്പില്‍ വീണു
പഴുത്തോളിവള്‍
അദൃശ്യ മക്കനയിട്ട
വെളുമ്പിക്കാറ്റേ
ഇവള്‍ക്കായി തെളിപാഠം
പകര്‍ത്തേണമേ

മനസ്സമ്മതം കൊടുത്ത
മാരനെക്കൊന്ന്
ഒരു വ്യാജന്‍ സ്യൂട്ടിലേറി
സമീപിച്ചപ്പോള്‍
പിതാവിന്‍റെ കനല്‍ക്കണ്ണി-
ലെരിഞ്ഞൊടുങ്ങി
ഒരു കുഞ്ഞാടായി കൂടെ
നടന്നോളിവള്‍
ഹൃദയത്തില്‍ കൂടുകൂട്ടും
തണുത്ത കാറ്റേ
ഇവള്‍ക്കായി മുകില്‍ഛത്രം
വിടര്‍ത്തേണമേ

വാളുകള്‍ തൂക്കി നില്‍ക്കുന്ന
വാകയെപ്പോലെ
വേനല്‍ തിന്നു തണല്‍പ്പായ
വിരിച്ചോളിവള്‍
മരിക്കാനായ് ഒതളങ്ങ
കടിച്ചു തുപ്പി
മരണത്തിന്‍ വിഷക്കൂട്
പൊളിച്ചോളിവള്‍
പലദേശം കണ്ടുവന്ന
കറുമ്പന്‍ കാറ്റേ
ഇവള്‍ക്കായി സുരക്ഷാവീ-
ടൊരുക്കേണമേ

ഇടംകയ്യില്‍ പെണ്‍‌പതാക
മുദ്ര സ്വാതന്ത്ര്യം
വലംകാലില്‍ കാരിരുമ്പു-
കടിച്ച ദൈന്യം
വയറ്റത്ത് ചവിട്ടേറ്റ
കരിനീലിപ്പ്
പുറത്താകെ ബീഡിത്തീയാല്‍
വരഞ്ഞൊരിന്ത്യ
വാക്കില്‍ ബ്ലെയ്ഡ്, വെളിപാട്
നോക്കിലോ തോക്ക്
നേര്‍ക്കുനേര്‍ക്ക് വരുന്നോര്‍ക്ക്
പേക്കിനാച്ചോറ്.

തീരമാകെ ചീറി വന്ന
തകര്‍പ്പന്‍ കാറ്റേ
ഇവള്‍ക്കായി ചെമ്പന്‍പട്ട്
വിരിക്കേണമേ.

Thursday 15 June 2017

Mx.

മിസ്സല്ല,മിസ്സിസ്സുമല്ല
മിസ്റ്ററുമല്ലെന്റെ ചങ്ങാതി
പേടയില്‍ കലയാണ്‌
പൂവനില്‍ പിടയാണ്
പൂര്‍ണതയാണിത്‌ മിക്സ്.

ആണിന്നധീശത്വമില്ല
പെണ്ണിന്‍ വിധേയത്വമില്ല
വീട്ടുഗുഹയില്‍ കരഞ്ഞും ഭയന്നും
ഉള്ളിലെ അങ്കക്കളത്തില്‍ കിതച്ചും
സ്നേഹവും സമ്മതം ചൊല്ലലും പൂക്കുന്ന
ശീതളച്ഛായകള്‍ തേടി
മല്ലികപ്പൂവായ് വിടര്‍ന്ന, തീ മിക്സ്.

കാമന്റെ മുന്നിലും
മാമന്റെ പിന്നിലും
കുണ്ടനിടവഴിതോറും കുനിയാതെ
ആണിനും പെണ്ണിനുമപ്പുറത്തായൊരു
ധീരപതാകയായ് പാറുമീ മിക്സ്.

നോവുണ്ട്,രോഗങ്ങളുണ്ട്
ദാഹം,വിശപ്പ്‌,ഭയം
അനാരോഗ്യം
മോഹമഹാനദി പായും മനസ്സ്
ഏതൊരാള്‍ക്കും ഒപ്പമാകുന്നു മിക്സ്.

നെറ്റിയിലൊന്നു ചുംബിച്ചു ഞാനെന്‍റെ
മുദ്രകള്‍ പങ്കു വെക്കുന്നു
മിക്സിന്റെ ജീവിതയുദ്ധത്തിലെന്റെ
പട്ടണം തീ പിടിക്കട്ടെ.

Wednesday 14 June 2017

കണ്ടവരുണ്ടോ?

കണ്ടവരുണ്ടോ നിലാവിനെ
പാവത്തി,
ഉണ്ടായിരിക്കാം ഭയന്നും പകച്ചും
കണ്ടുപിടിച്ചെന്നു വേർത്തും വിയർത്തും
രണ്ടും കഴിച്ച് മുകിൽപ്പൊന്തക്കുള്ളിൽ

ക്രൂരവെളിച്ചം സ്രവിക്കും നഗരമേ
കണ്ടുവോ നീ പണ്ടു നിന്നെ-
പ്പുതച്ചുമ്മ വച്ച നിലാവിനെ?

നിന്നെക്കുളിപ്പിച്ചു തോർത്തി
അമ്മക്കയ്യാൽ
നുള്ളുരാസ്നാദി തിരുമ്മിയുരുമ്മി
നിന്നെയുറക്കിയുറങ്ങാതരികത്ത്
നിന്നുറക്കം തൂങ്ങി വീണ നിലാവിനെ?

കണ്ടവരുണ്ടോ സുഗന്ധിപ്പൂങ്കാറ്റിനെ?
പെൺകൊടി
ഉണ്ടായിരീക്കാം അനങ്ങാതെ മൂളാതെ
ശ്വാസം വിണ്ടാതെ മിണ്ടാതെ
കണ്ണടച്ചാകെ നിലച്ചു
പുകക്കുഴൽക്കണ്ണിൽ
പൂക്കളെയൊക്കെ മറന്ന്
ഉണ്ണാതിരിക്കുകയാവാം മനസ്സിനെ
കൊന്നു മരിച്ചു മരവിച്ച്

ചണ്ടിക്കാറ്റൂതി രസിക്കും നഗരമേ
കണ്ടുവോ നീയിളം പിച്ചകക്കാറ്റിനെ?

കണ്ടവരുണ്ടോ പച്ചവെള്ളത്തെ?
പൂച്ചക്കുട്ടി
ഉണ്ടായിരിക്കാം മുതുമുത്തിതന്നോർമ്മയിൽ
പണ്ടു ചിലച്ചു ചലിച്ച വഴികളെ
നെഞ്ചോടു ചേർത്തൊളി-
ച്ചേതോ വിദൂര ഗ്രാമത്തിലെ
കുന്നിന്റെയോരത്ത്
രാക്കണ്ണടയ്ക്കാതെ
ഒളിനഖം കാട്ടാതെ
പമ്മിപ്പതുങ്ങി-
യിരുട്ടിന്റെ ഊട്ടയിൽ
ഉണ്ടായിരിക്കാം
വീട്ടുകാരിതന്നോമന.

ഭൂഗർഭലായനിയൂറ്റിക്കുടിക്കുന്ന
ഭീകരരൂപിയാം നഗ്നനഗരമേ
നീ കണ്ടുവോ അമൃതായ വെള്ളത്തിനെ?

കണ്ടവരുണ്ടോ
കരുണയെ സത്യത്തെ
ചങ്ങാതിയെ പ്രണയത്തെ
വിശ്രാന്തിയെ
കൊമ്പത്തു കണ്ണുരസും ഇണമാനിനെ
അന്യരെ സ്നേഹിച്ചുണരും മനുഷ്യരെ?

മെഡിക്കൽ കോളജിലെ മൃതദേഹ പാഠപുസ്തകങ്ങൾ


യുക്തിബോധമുള്ള മനുഷ്യസ്നേഹികൾ പുതിയ തലമുറയ്ക്ക്‌ പഠിക്കാനായി നൽകിയ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയിൽ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ പ്രസിദ്ധമാണ്‌. മൃതദേഹങ്ങൾ സ്വാശ്രയ മെഡിക്കൽ കോളജിന്‌ വിറ്റതിനെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭം അവിടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്‌.

ഇപ്പോൾ മീഡിയവൺ ചാനൽ ലോകത്തെ അറിയിച്ച വാർത്ത മൃതദേഹങ്ങളെ അനാദരിക്കുന്നു എന്നതാണ്‌. പഠനത്തിനുപയോഗിച്ചു കഴിഞ്ഞ മൃതശരീരങ്ങൾ മാന്യമായി സംസ്കരിക്കുന്നതിന്‌ പകരം തെരുവുനായ്ക്കൾ കടിച്ചുകീറത്തക്ക വിധം ഉപേക്ഷിക്കുകയാണുണ്ടായത്‌.

മെഡിക്കൽ കോളജിൽ കൊടുത്തിട്ടുള്ള മൃതശരീരങ്ങൾ കടലിൽ ഒഴുകി വന്നതൊന്നുമല്ല. മനുഷ്യരാശിയെക്കുറിച്ച്‌ കരുതലുള്ള മഹാമനസ്കർ അവരുടെ അച്ഛനമ്മമാരുടെ ആഗ്രഹം നിറവേറ്റാനായി നൽകിയതാണ്‌. ചന്ദനമുട്ടികൾ അടുക്കി കത്തിച്ചുകളയുകയോ ഈട്ടിത്തടിയാൽ പെട്ടികൂട്ടി കുഴിച്ചിടുകയോ ചെയ്യുന്നതിന്‌ പകരം മനുഷ്യർക്ക്‌ പ്രയോജനപ്പെടട്ടെ എന്ന്‌ കരുതിയാണ്‌ മൃതശരീരങ്ങൾ നൽകിയിട്ടുള്ളത്‌.

മൃതദേഹങ്ങളെ സംബന്ധിച്ച്‌ രജിസ്റ്റർ സൂക്ഷിക്കണമെന്നും അനാട്ടമി വകുപ്പ്‌ മേധാവിയുടെ ചുമതലയിൽ പഠനാനന്തരം സംസ്കരിക്കണമെന്നും ചട്ടമുണ്ട്‌. ഇതൊന്നും പാലിക്കാതെയാണ്‌ കോഴിക്കോട്‌ മെഡിക്കൽ കോളജിലെ അനാട്ടമി വകുപ്പ്‌ മൃതശരീരങ്ങൾ വലിച്ചെറിഞ്ഞത്‌.

മൃതശരീരങ്ങളോടുള്ള അനാദരവ്‌ എന്നാൽ പട്ടാളക്കാരോട്‌ ശത്രുരാജ്യം കാണിക്കുന്ന ക്രൂരത മാത്രമല്ല. ഒരു മൃതശരീരത്തേയും ആരും അനാദരിക്കരുത്‌. ശരീരത്തിന്റെ സ്വകാര്യതകളിലേക്ക്‌ ഒരാളുടെ സമ്മതമില്ലാതെ കടന്നുകയറുന്ന കുളിപ്പിക്കൽ ചടങ്ങു മുതൽ അനാദരവ്‌ ആരംഭിക്കുന്നു. മാലിന്യം നീക്കം ചെയ്യാൻ വയറ്റത്തു ചവിട്ടുന്നതും വീർത്തു തുടങ്ങുന്നതുവരെ പ്രാർഥിക്കുന്നതും അനാദരവു തന്നെയാണ്‌.

മൃതശരീരങ്ങൾ പഠനാവശ്യത്തിന്‌ വേണ്ടി ദാനം ചെയ്യുന്നതിനെ എതിർക്കുന്നത്‌ മതങ്ങളാണ്‌. പരലോകം എന്ന അബദ്ധവിശ്വാസമാണ്‌ ശാസ്ത്രവിരുദ്ധമായി പ്രവർത്തിക്കാൻ മതങ്ങളെ പ്രേരിപ്പിക്കുന്നത്‌. മതാതീതമായി ചിന്തിച്ചവരാണ്‌ സ്വന്തം മൃതശരീരം പഠിക്കാനായി നൽകണമെന്ന്‌ അവകാശികളോട്‌ പറഞ്ഞിട്ടുള്ളത്‌.

കാസർകോട്ടെ മുൻ ഇടതുപക്ഷ ലോകസഭാംഗം രാമണ്ണറെയുടെയും, സാഹിത്യ അക്കാഡമി അവാർഡ്‌ ജേതാവ്‌ ഇടമറുകിന്റേയും, ഡോ. എൻ എം മുഹമ്മദാലിയുടേയും, ഫാദർ അലോഷ്യസ്‌ ഫെർണാണ്ടസിന്റേയും, ക്യാപ്റ്റൻ ലക്ഷ്മിയുടേയും, ഡോ. എ ടി കോവൂരിന്റെയും തെരുവത്ത്‌ രാമന്റേയും മറ്റും ശരീരദാനം മാതൃകാപരം ആയിരുന്നു.

അത്തരം വലിയ മനുഷ്യരെ ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അനന്തര തലമുറയുടെ മൃതദേഹങ്ങളാണ്‌ അപമാനിക്കപ്പെട്ടിരിക്കുന്നത്‌. സാക്ഷര കേരളത്തിന്റെ മുഖത്ത്‌ പറ്റിയ മാലിന്യമായിപോയി ഈ പ്രവൃത്തി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുവാൻ മന്ത്രിസഭാ തലത്തിൽ അതിവേഗ നടപടികളുണ്ടാവേണ്ടതാണ്‌.

ശരീരദാനത്തിന്‌ പേരു രജിസ്റ്റർ ചെയ്തവരുടെ ഒരു വലിയ നിര ഇന്നു കേരളത്തിലുണ്ട്‌. മൃതശരീരം പഠനത്തിന്‌ വിട്ടുകൊടുത്തവരുടെ  ബന്ധുക്കളെ മാത്രമല്ല,   സമ്മതപത്രം നൽകിയവരെക്കൂടി കോഴിക്കോട്‌ മെഡിക്കൽ കോളജിന്റെ ഈ നടപടി ഞെട്ടിച്ചിരിക്കുകയാണ്‌.

ഡോക്ടർമാരാരും മൃതദേഹം കൊടുക്കാത്തതെന്ത്‌ എന്ന്‌ ചോദിച്ചപ്പോൾ വിദേശത്തു ജോലി ചെയ്യുന്ന മലയാളിയായ ഒരു ലേഡി ഡോക്ടർ പറഞ്ഞത്‌ അസ്ഥികൾ തട്ടിക്കളിച്ചാണ്‌ ഞങ്ങൾ പഠിച്ചത്‌. അതുപോലെ ഞങ്ങളുടെ അസ്ഥി മറ്റാരും തട്ടിക്കളിക്കേണ്ട എന്നു കരുതിയാണ്‌ എന്നായിരുന്നു. ഡോക്ടർമാരുടെ ഈ മനോഭാവവും മാറേണ്ടതുണ്ട്‌.

Monday 5 June 2017

പെരുങ്കള്ളൻ


രാത്രി..
കുത്തിച്ചുട് കുത്തിച്ചുടെന്നൊരു
പേപ്പക്ഷി തപ്പുകൊട്ടുമ്പോൾ
ഘോരവിശപ്പാൽ കരിഞ്ഞ പാവം കള്ളൻ
പാതയോരത്തു പമ്മുന്നു
വീടാണ്, വീടിന്നടുക്കളയിൽ വെറും
ചോറെങ്കിലും കാണുമല്ലോ
വാതിൽ തുറക്കുന്നു കള്ളൻ അടുപ്പിലെ
ചേരത്തണുപ്പിൻ മുകളിൽ
വായിൽ ചിലന്തി വല കെട്ടിവച്ചൊരു
പാവം പഴങ്കലം മാത്രം
പത്താമ്പുറം തപ്പി കിട്ടിയ തീപ്പെട്ടി
കത്തിച്ചു കൈമറയ്ക്കുള്ളിൽ
മറ്റൊരു വാതിൽ, നിലത്തു കിടക്കുന്ന-
തച്ഛനുമമ്മയുമാകാം
മക്കളാകാം രണ്ടു കുട്ടികൾ മദ്ധ്യത്തു
സ്വപ്നങ്ങളുണ്ടുറങ്ങുന്നു
കള്ളനൊരൈഡിയ കമ്മലോ മാലയോ
ഉള്ളതെല്ലാം സ്വന്തമാക്കാം
ഹോട്ടലിൽച്ചെന്നവനൽകി,വയർനിറ-
ച്ചാഹരിക്കാം യാത്രയാകാം
അച്ഛന്റെ കൈവിരൽ ശൂന്യം മക്കൾക്കില്ല
മിഞ്ചിയോ പാദസരമോ
അമ്മയെ തപ്പാൻ തുടങ്ങി, മൂക്കുത്തിയോ
പൊൻവളയോ തടഞ്ഞില്ല
എന്നാലരയിലെ നൂലിൽകരുതിയ
നാലായ് മടക്കിയ നോട്ട്
കൂരിരുൾ പോത്തുകൾ മേയുന്ന പാതയി-
ലോടിക്കിതയ്ക്കുന്നു കള്ളൻ
പാതവിളക്കിൻ വെളിച്ചത്തിൽ നിന്നയാൾ
നോട്ടു നിവർത്തിനോക്കുന്നു

നോട്ടല്ല നോട്ട് ബുക്കു കീറിയ പേപ്പറിൽ
കാട്ടുറുമ്പായ് മലയാളം

പട്ടിണി, വയ്യ ജീവിക്കുവാൻ, പോകുന്നു
ഞങ്ങൾ സ്വയം മരിക്കുന്നു
കള്ളൻ ഭയപ്പാമ്പു തീണ്ടിവിറയ്ക്കുന്നു
മുന്നിലൊരു പെരുങ്കള്ളൻ.

Thursday 1 June 2017

കേരളത്തിലെ കാവുകളും കോൺക്രീറ്റ്‌ ദൈവസൗധങ്ങളും


  യുവകലാസാഹിതിയുടെ ചടയമംഗലം മണ്ഡലം സമ്മേളനം കാഞ്ചനമാലയുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ ഇന്ന്‌ ജീവിച്ചിരിക്കുന്ന അസാധാരണ പ്രണയിനിയാണല്ലോ കാഞ്ചനമാല.

കോഴിക്കോട്‌ ജില്ലയിൽ താമസിക്കുന്ന അവർ രാവിലെ തന്നെ കൊല്ലത്തെത്തി. എന്നു നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ കാഞ്ചനമാലയുടെ ജീവിതം ഹൃദിസ്ഥമാക്കിയ സ്ത്രീജനങ്ങൾ രാവിലെ മുതൽ തന്നെ അവരെ കാണാനും ഫോട്ടോയെടുക്കാനും എത്തിത്തുടങ്ങി. കരിങ്ങന്നൂർ ജങ്ങ്ഷനിൽ അവർ പങ്കെടുത്ത സമ്മേളനം സ്ത്രീസാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ നടന്ന കവിയരങ്ങിലും എഴുത്തുകാരികൾക്കായിരുന്നു പ്രാമുഖ്യം.

പ്രണയിച്ച കുറ്റത്തിന്‌ ആറ്റിൽച്ചാടി മരിക്കുകയോ തല്ലിക്കൊന്ന്‌ പുഴയിലെറിയപ്പെടുകയോ ചെയ്യുന്ന കേരളത്തിൽ ജലം കൊണ്ടു മുറിവേറ്റ കാഞ്ചനമാലയുടെ സാന്നിധ്യം സമാനതകളില്ലാത്തതാണ്‌.

രാവിലെ കരിങ്ങന്നൂരിലെത്തിയ കാഞ്ചനമാലയ്ക്കും കൂട്ടുകാരിക്കും ഒരു ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമുണ്ടായി. അവരെ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ കൊണ്ടുപോവുകയും ചെയ്തു. വൈകിട്ട്‌ കാഞ്ചനമാലയെ കണ്ടപ്പോൾ വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച്‌ അവരോട്‌ പറയുകയും ചെയ്തു. നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണിത്‌. ഓയൂർ മുതൽ ചെറിയവെളിനല്ലൂർ വരെയുള്ള വിശാലമായ പ്രദേശത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു വെളിനല്ലൂർ. പാറക്കൂട്ടങ്ങളിൽ നിന്ന്‌ എടുത്തുചാടി സ്വപ്നത്തിലെന്നപോലെ ചിരിക്കുന്ന ഇത്തിക്കരയാറിന്റെ തീരത്താണ്‌ ഈ ക്ഷേത്രം. ആര്യാധിനിവേശത്തിന്റെ ആരംഭഘട്ടത്തിൽ ഉണ്ടായ ക്ഷേത്രമാകയാൽ ഇണ്ടിളയപ്പൻ എന്ന ഒരു ദ്രാവിഡ ദൈവത്തേയും ഇവിടെ കുടിയിരുത്തിയിട്ടുണ്ട്‌. കഥകളിക്ക്‌ പ്രാധാന്യമുള്ള ഇവിടെ ബാലിവിജയം ആടാൻ പാടില്ല.
കാർഷിക പ്രദേശമായിരുന്നതിനാൽ ചെറിയ കതിരുകാളകളെ കെട്ടി ചുമലിൽ വച്ച്‌ നൃത്തം ചെയ്യുമായിരുന്നു. വിപുലമായ കാളച്ചന്തയും മണൽ വാണിഭവും ദളിതരുടെ മുടിയാട്ടവും മരം കൊട്ടിയുള്ള പാട്ടും ഇസ്ലാം മതവിശ്വാസികളുടെ മത്സ്യക്കച്ചവടവും എല്ലാം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കേരളം കാവുകളിലെ ആരാധനകളാൽ ഗ്രാമീണ ചാരുതയുള്ളതായിരുന്നു. എന്നാലിന്ന്‌ കോൺക്രീറ്റ്‌ ദൈവസൗധങ്ങളുടെ നാടായി കേരളം മാറിയിരിക്കുന്നു.

പണച്ചാക്കുകളുമായി വരുന്ന ദൈവവ്യവസായികൾ ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരക്ഷേത്രങ്ങൾക്ക്‌ സിന്ധുനദീതട സംസ്കാരം മുതലുള്ള കള്ളച്ചരിത്രം ചമയ്ക്കും. വമ്പൻ പൊങ്കാലകൾ സ്പോൺസർ ചെയ്യും. നൂറു കൊമ്പനാനകളേയും ഒരു കുഴിയാനയേയും അണിനിരത്തി ഗജമേള സംഘടിപ്പിക്കും. ദൈവരൂപങ്ങളുടെ കൂറ്റൻ പ്രതീകങ്ങളുണ്ടാക്കി വൈദ്യുതി ദുർവിനിയോഗം ചെയ്യും. കിലോമീറ്ററുകൾ ചുറ്റളവിൽ ഉച്ചഭാഷിണികൾ ഘടിപ്പിച്ച്‌ വിദ്യാർഥികളുടെ പഠനത്തിലുള്ള ഏകാഗ്രത നശിപ്പിക്കും. രോഗികളേയും വയോജനങ്ങളേയും ബുദ്ധിമുട്ടിക്കും. വെടിക്കെട്ടുകൾ പൊട്ടിച്ച്‌ നിരപരാധികളെ കാലപുരിക്ക്‌ അയയ്ക്കും. കുബേരപ്പിരിവ്‌ നടത്തും. ധനികര്‍, ധനികര്‍ക്കായി അന്നദാനം പോലും ഏര്‍പ്പാടാക്കും. ഇടയിലക്കാടിലും ഒണ്ടിക്കാവിലും മറ്റും കണ്ടിരുന്ന ശാന്തതയോ ശാലീനതയോ ഈ ഭക്തിവ്യവസായ കേന്ദ്രങ്ങളിൽ ഇല്ല.

സ്തൂപങ്ങളിൽ പരതിയാൽ ബുദ്ധരൂപങ്ങൾ പോലും കണ്ടെത്താവുന്ന വെളിനല്ലൂർ ക്ഷേത്രത്തിലെ സന്ദർശനം സന്തോഷകരമായിരുന്നെന്ന്‌ കാഞ്ചനമാല പറഞ്ഞപ്പോൾ പുതുമയും പഴമയും തമ്മിലുള്ള താരതമ്യത്തിലേയ്ക്കുകൂടി അവർ വിരൽചൂണ്ടുകയായിരുന്നു.ചരിത്ര സ്മാരകങ്ങള്‍ ആക്കാവുന്ന ആരാധനാലയങ്ങളില്‍ നിന്നും ആധുനിക ധനനിക്ഷേപകേന്ദ്രങ്ങളിലേക്കുള്ള ദൈവവ്യവസായികളുടെ മാറ്റം ആശങ്കാജനകമാണ്.