Friday 6 October 2017

വരൂ, കാണൂ, കീഴടക്കൂ



ഒറ്റയ്കിരുന്നെന്റെ
സ്വപ്നങ്ങളെക്കൊണ്ട്
നൃത്തമാടിക്കുന്ന-
താണെനിക്കിഷ്ട മെൻ
ദു:ഖങ്ങളെക്കൊണ്ടു
പന്തംകൊളുത്തിച്ചു
ചുറ്റുംനിരത്തിച്ചു
മോഹഭംഗത്തിന്റെ
ശിൽപങ്ങൾ കൊത്തുന്ന-
താണെനിക്കിഷ്ടമീ
ശപ്തദിനാന്ത്യത്തി-
ലസ്തമനാർക്കന്റെ
മജ്ജയിൽനിന്നും
മനസ്സിൽനിന്നും ജീവ-
രക്തത്തിൽനിന്നും
പഠിച്ചപാഠങ്ങളെ
ചിട്ടപ്പെടുത്തുന്ന-
താണെനിക്കിഷ്ടമീ
മുഗ്ദ്ധവനാന്തരം
മൃത്യുവിൻവെട്ടേറ്റു
ഞെട്ടിപ്പിടയുമ്പോ-
ളുൽക്കച്ചിനപ്പുകൾ
കത്തിപ്പടരുമ്പോൾ
ഓമനത്തങ്ങളിൽ
കത്തിതാഴുമ്പോൾ
ചിരിച്ചുമരിക്കാതെ
പൊട്ടിക്കരയുന്ന-
താണെനിക്കിഷ്ട മെൻ
സ്വപ്നങ്ങളേ വരൂ
നഗ്നത കൊണ്ടെന്റെ
യുൾത്തുടിപ്പിന്നു
പുതപ്പാകുവാൻ വരൂ

അസ്ഥികൾക്കുള്ളിൽ
മുളഞ്ചീളുകൊണ്ടതും
ശബ്ദങ്ങൾ പിച്ചള-
ത്താഴിൽ തളർന്നതും
മസ്തിഷ്കമാകെ
മരവിച്ചതും സ്നേഹ
മസ്ൃണോദാര-
സ്വഭാവങ്ങൾ ശാർദ്ദൂല-
വിക്രീഡിതങ്ങളിൽ
കൈവിട്ടുപോയതും

സ്വപ്നങ്ങളേ നിങ്ങൾ
ഓർക്കുന്നുവോ തപ്ത
നിശ്വാസധാരയായ്
എന്നിൽ പിറന്നതും


നിൽക്കൂ നിരന്നെന്റെ 
ചുറ്റും തുടിത്താള-
മൊപ്പിച്ചു ചോടേറ്റി - 
യെൻ നെഞ്ചിലാവിരൽ 
കുത്തിത്തിരിഞ്ഞാട്ട-
മാടൂ നനഞ്ഞ ക-
ണ്ണൊപ്പൂ തുടൽപാടു-
വ്യക്തമാക്കുന്നൊരാ-
പൂർവ്വകാലത്തിന്റെ 
പൂർണ്ണരോഷപ്പൂക്കൾ 
ചൂടിത്തെളിഞ്ഞെന്നിലാടൂ.

1 comment:

  1. പൂർവ്വകാലത്തിന്റെ പൂർണ്ണരോഷപ്പൂക്കൾ
    ചൂടിത്തെളിഞ്ഞാടി നിൽക്കുന്ന കാണാക്കാഴ്ച്ചകൾ ..

    ReplyDelete