Tuesday 26 September 2017

ആദിവാസികളെ വിദ്യാര്‍ഥികള്‍ ദത്തെടുത്തപ്പോള്‍


ആദായകരമല്ലാത്ത വിദ്യാലയങ്ങള്‍ ചില സന്നദ്ധസംഘടനകള്‍ ദത്തെടുക്കാറുണ്ട്. സ്‌കൂളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപകരണങ്ങളും പഠനസഹായികളും ലഭ്യമാക്കുന്നതിനും അവര്‍ ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഫലമായി കേരളത്തിലെ പല സ്‌കൂളുകളിലേയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെട്ടിട്ടുമുണ്ട്.

എന്നാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരു ആദിവാസി ഊര് ഏറ്റെടുക്കുന്നത് സാധാരണ സംഭവമല്ല. നഗരത്തിലെ സമ്പന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്കൊന്നും തോന്നാത്ത ഈ മനുഷ്യസ്‌നേഹ നടപടി തോന്നിയത് കൊല്ലം ജില്ലയിലെ തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ്. തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ് ഈ സ്‌കൂളില്‍ അധികവുമുള്ള കുഞ്ഞുങ്ങള്‍. അവര്‍ പുനലൂര്‍ കോന്നി വനമേഖലകളിലുള്ള കിഴക്കേ വെള്ളംതെറ്റി ആദിവാസി ഊര് ദത്തെടുത്തു.

മലമ്പണ്ടാര വിഭാഗത്തിലുള്ളവരാണ് ഇവിടത്തെ ആദിവാസികള്‍. ഇരുപത്തഞ്ചു കുടുംബങ്ങള്‍. ഊരിലെ ജനസംഖ്യ എഴുപതിലധികമില്ല. ആദിവാസികള്‍ക്ക് ഇത്രയും കാലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുത്തിട്ടും ഈ ഊരില്‍ പത്താംതരം പാസായവര്‍ ആരും തന്നെയില്ല. സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുമില്ല. വെള്ളംതെറ്റിയിലേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ പരമദയനീയമാണ്.

വനംവകുപ്പ് പ്രതിനിധിയായ ഊരുമിത്ര ടി ആര്‍ ഷിബുവിന്റെ ഉത്സാഹത്തിലാണ് ദത്തെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായത്. ആദ്യഘട്ടമായി റേഷന്‍കാര്‍ഡ്, ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നിവ അംഗങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം തുടങ്ങി.
സ്‌കൂള്‍ കുട്ടികള്‍ സമാഹരിച്ച പണം ഉപയോഗിച്ച് ഇരുപത്തഞ്ച് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കി. ആദിവാസി അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഓണക്കോടി കൊടുത്തു. കുഞ്ഞുങ്ങള്‍ക്കെല്ലാം കളിപ്പാട്ടങ്ങളും കൊടുത്തു.

സ്‌കൂള്‍ കുട്ടികളുടെ മാതൃകാപരമായ ഈ സ്‌നേഹസംരംഭങ്ങള്‍ കണ്ടപ്പോള്‍ അഞ്ചല്‍ ആയുര്‍വേദ ആശുപത്രിയുടെ ചുമതലബോധം ഉണര്‍ന്നു. അവര്‍ ഡോക്ടര്‍ മനീഷിന്റെ നേതൃത്വത്തില്‍ ആദിവാസി ഊരില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.

കുട്ടികളുടെ ഉത്സാഹം മുതിര്‍ന്നവരുടെ ചിന്തകളേയും ചലിപ്പിച്ചു. ഭിന്നശേഷിക്കാരനായ ഊരുമൂപ്പന് സ്‌കൂട്ടര്‍ നല്‍കാമെന്ന് പഞ്ചായത്ത് സമിതി തീരുമാനിച്ചു. അങ്കണവാടി ടീച്ചറുടെ നേതൃത്വത്തില്‍ അടുത്ത ഓണക്കാലത്തേക്കുള്ള അത്തച്ചിട്ടിയും ആരംഭിച്ചു. നാല്‍പതോളം ആളുകള്‍ ഇപ്പോള്‍ അത്തച്ചിട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ഊരുവാസികള്‍ക്ക് ഇപ്പോള്‍ മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനുമുള്ള പരിശീലനവും തുടങ്ങുകയാണ്.
ഡിസംബര്‍ മാസത്തോടെ ഊരിലെ കൃഷിഭൂമികളില്‍ സമൃദ്ധമായി വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇക്കഴിഞ്ഞ ഓണക്കാലത്ത് തേവന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും അടങ്ങുന്ന ഇരുന്നൂറോളം ആളുകള്‍ വെള്ളം തെറ്റി ഊരിലെത്തി. ആദരണീയരായ ആദിമനിവാസികളോടൊപ്പം അവര്‍ ഓണമുണ്ടു. അറുപത്തഞ്ചുകാരിയായ ആദിവാസി അമ്മ ഇന്ദിര മധുരതരമായ ഒരു നാടന്‍പാട്ട് ചൊല്ലി സ്‌കൂള്‍ സംഘത്തെ അഭിവാദ്യം ചെയ്തു.

ആദിവാസികളും വനംവകുപ്പ് ജീവനക്കാരും ചൂണ്ടിക്കാണിച്ചുകൊടുത്ത വഴിയിലൂടെ എല്ലാവരും ചേര്‍ന്ന് നാല് കിലോമീറ്ററിലധികം വനയാത്രയും നടത്തി. ആന, മ്ലാവ്, മയില്‍ തുടങ്ങിയ വന്യജീവികളെ നേരിട്ടുകണ്ട് കുട്ടികള്‍ കൗതുകപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.
വിലപ്പെട്ട ഒരു പാഠമാണ് തേവന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ സമൂഹത്തിന് നല്‍കിയത്. ജീവിത വൈഷമ്യങ്ങളില്‍പ്പെട്ട ആദിവാസികളുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങള്‍ തന്നെയാണെന്ന് കുഞ്ഞുങ്ങള്‍ തിരിച്ചറിഞ്ഞു. ടോട്ടോച്ചാന്‍ പഠിച്ചതുപോലെ അവര്‍ ആദിവാസികളില്‍ നിന്നും വനജീവിതം നേരിട്ടു പഠിച്ചു.

വിദ്യാലയങ്ങളെ സര്‍ക്കാരും സമൂഹവും ശ്രദ്ധിക്കുന്നതുപോലെ വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള ആദിവാസി ഊരുകളേയും ശ്രദ്ധിക്കാവുന്നതാണ്.

Monday 11 September 2017

വാമനപക്ഷവും മാവേലിപക്ഷവും



ഓണക്കാലത്തെ സാംസ്‌കാരിക സദസുകളില്‍ പ്രധാനമായും ഉയര്‍ന്ന ചോദ്യം നിങ്ങള്‍ വാമനപക്ഷത്തോ മാവേലിപക്ഷത്തോ എന്നതായിരുന്നു. മാവേലിയെ മനസില്‍ വച്ചോമനിക്കുന്ന മലയാളിയുടെ മുന്നിലേയ്ക്ക് ഇങ്ങനെയൊരു ചോദ്യമുന്നയിക്കുവാന്‍ പ്രതിലോമകാരികള്‍ക്കു കഴിഞ്ഞു. മാവേലി അഹങ്കാരിയാണെന്നും വാമനന്‍ വന്നാണ് മര്യാദ പഠിപ്പിച്ചതെന്നും പറഞ്ഞ് മലയാളിയുടെ ഓമന സ്വപ്‌നത്തെ അപഹസിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

മാവേലിയുടെ കഥ ഇന്ത്യയിലെ പല ഭാഷകളിലും ഉണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് കാസര്‍കോട്ടെ തുളു സംസാരിക്കുന്നവര്‍ സൂക്ഷിച്ചിട്ടുള്ള ബലീന്ദ്രന്‍ പാട്ടാണ്. ചിരസ്മരണ മലയാളത്തിന് മൊഴി മാറ്റിത്തന്ന സി രാഘവന്‍ മാഷാണ് ബലീന്ദ്രന്‍ പാട്ടിലെ കഥയും കേരളത്തോട് പറഞ്ഞത്.

ബലീന്ദ്രന്‍ എന്നാല്‍ മഹാബലി. ഓണത്തിനു പകരം ദീപാവലിക്കാണ് തുളുനാട്ടില്‍ മഹാബലി അവതരിക്കുന്നത്. തുളുവരുടെ കഥയനുസരിച്ച് മഹാബലിയെ വാമനന്‍ ഭൂമിപുത്രാ എന്നാണ് വിളിക്കുന്നത്.
ഓണക്കാലത്ത് പരോളനുവദിക്കാം എന്ന് ഔദാര്യപ്പെടുന്നതിനു പകരം ബലീന്ദ്രന്‍ പാട്ടില്‍, തട്ടിയെടുക്കപ്പെട്ട ഭൂമി തന്നെ തിരിച്ചുതരാം എന്നാണ് വാമനന്റെ വാഗ്ദാനം. എന്നാണ് തരിച്ചുതരുന്നത് എന്ന മഹാബലിയുടെ ചോദ്യത്തിന് വിചിത്രമായ ചില ഉത്തരങ്ങളാണ് വാമനന്‍ നല്‍കുന്നത്. കല്ല് കായാവുന്ന കാലത്ത്, ഉപ്പ് കര്‍പ്പൂരമാകുന്ന കാലത്ത്, ഉഴുന്നു മദ്ദളമാകുന്ന കാലത്ത്, കുന്നിക്കുരുവിന്റെ കറുത്ത കല മായുന്ന കാലത്ത്, മോരിലെ വെണ്ണ മുങ്ങുന്ന കാലത്ത്, മരംകൊത്തി സ്വന്തം തലപ്പൂവ് താഴെയിറക്കുന്ന കാലത്ത്, ഭൂമിപുത്രാ, ബലീന്ദ്രാ നിനക്കു തിരിച്ചുവന്ന് നാടുഭരിക്കാം – ഇതായിരുന്നു വാമനന്റെ ഉദാര വാഗ്ദാനം.

രാമന്‍ അയോധ്യ ഭരിച്ചിട്ടില്ല എന്നു പറയുന്നതുപോലെ മഹാബലി കേരളവും ഭരിച്ചിട്ടില്ല. രണ്ടും കെട്ടുകഥകളാണ്. കെട്ടുകഥകളില്‍ ചില മാതൃകകളുടെ അണുസാന്നിധ്യം ഉണ്ടാകാം എന്നല്ലാതെ സത്യം തീരെയില്ല. അത് കെട്ടിയുണ്ടാക്കിയ കഥയാണ്. സങ്കല്‍പ്പകഥ.

കെട്ടുകഥകളെ ചില ദര്‍ശനങ്ങളുടെ പ്രതീകങ്ങളായി വ്യാഖ്യാനിച്ചാല്‍ രാമന്‍ അധികാര ദുര്‍മോഹത്തിന്റേയും മഹാബലി ധാര്‍മ്മികതയുടേയും പ്രതീകമാണ്. ഇരക്കുന്നവന്റെ മുന്നില്‍ രാജ്യം സമര്‍പ്പിച്ച മഹാബലി ഒടുവില്‍ ശിരസും കുനിച്ചുകൊടുത്തു.

ശങ്കരകവിയുടെ ഭാവനയില്‍ വിടര്‍ന്ന മാവേലി നാടു വാണീടും കാലം സ്ഥിതിസമത്വത്തെ സംബന്ധിച്ച വസന്തസ്വപ്‌നമാണ് മലയാളിക്ക് നല്‍കിയത് അശ്വമേധം നടത്തി അന്യന്റെ ഭൂമി സ്വന്തമാക്കി രാമനും യാചനയ്ക്കു മുന്നില്‍ സ്വന്തം ഭൂമി നഷ്ടപ്പെടുത്തിയ മഹാബലിയും തമ്മില്‍ ഹിന്ദുക്കുഷ് പര്‍വതനിരകളും സഹ്യപര്‍വതനിരകളും തമ്മിലുള്ള വിദൂരതയുണ്ട്.

ത്യാഗത്തിന്റെ പ്രതീകമായ മഹാബലിയെ അഹങ്കാരിയായി ചിത്രീകരിക്കുന്നവര്‍ കൊല്ലുന്നതുപോലും മോക്ഷം നല്‍കാനാണ് എന്ന വ്യാജ ധാര്‍മ്മികതയുടെ വക്താക്കളാണ്.

പാതാളത്തില്‍ വച്ച് മഹാബലിയെ രാവണന്‍ സന്ദര്‍ശിക്കുന്നുണ്ട്. പാതാളത്തിലെ തടവറയില്‍ നിന്നും മോചിപ്പിക്കാം എന്ന് വാക്കുകൊടുക്കുന്നുമുണ്ട്. ഹിരണ്യകശിപുവിന്റെ തിളക്കമാര്‍ന്ന കുണ്ഡലങ്ങള്‍ പോലും എടുത്തു കൊടുക്കുന്നതില്‍ പരാജയപ്പെടുന്ന രാവണനെ ബദല്‍ പരിഷകളുടെ ബലം എന്തെന്ന് ബലി ബോധ്യപ്പെടുത്തുന്നുമുണ്ട്.

ആര്യനും ദ്രാവിഡനുമപ്പുറം സുരനും അസുരനുമപ്പുറം മനുഷ്യരെന്ന ഉദാത്തസങ്കല്‍പ്പം പുലരണമെങ്കില്‍ മാവേലിപക്ഷത്തിന്റെ മഹത്വം തിരിച്ചറിയേണ്ടതുണ്ട്.

ബദാം പഗോഡ



കൊടുംവെയിൽ
ബദാം പഗോഡയിൽ ഒരു
കിളികുടുംബത്തിൻ
സ്വരസമ്മേളനം
ഹരിതജാലകം തുളച്ചു ചൂടിലേ
ക്കെറിയുന്നുണ്ടവ
തണുത്തവാക്കുകൾ

അതു പെറുക്കിഞാൻ
തുടച്ചുനോക്കുമ്പോൾ
മൊഴികളൊക്കെയും
പ്രണയസൂചകം
ചിലതിൽ ജീവിതം
ദുരിതമെന്നൊരു
പരിതാപത്തിന്റെ
കഠിനവാചകം

ഒരു കുഞ്ഞിക്കിളി
കരീലത്തൂവലാൽ
ചിതറുന്നുണ്ടേതോ
വിഷാദദ്രാവകം
ചിലതിൽ വാത്സല്ല്യം 
ചിലതിൽ നൈർമല്യം
പലതിലും തലതിരിഞ്ഞ
വിസ്മയം

ഒരുകിളി
ബുദ്ധകഥകൾ ചൊല്ലുന്നു
മറുകിളി
യുദ്ധവ്യഥകൾ പെയ്യുന്നു
ഉയർന്ന ചില്ലയിലൊരുത്തൻ
ചെന്നിരുന്നടയാളപ്പാട്ടിൻ
വരികൊരുക്കുന്നു

വളഞ്ഞകൊമ്പിൻമേലൊരുത്തി
മുട്ടകൾ തുലഞ്ഞതോർക്കുന്നു
ചിലച്ചുതേങ്ങുന്നു
പൊടുന്നനെ
ജീവഭയത്തിൻ കാഹളം
മനുഷ്യസാമിപ്യം
മഴുവിൻ സാന്നിദ്ധ്യം.