Monday 2 September 2013

നരേന്ദ്ര ധാഭോല്‍ക്കര്‍ അനശ്വര രക്തസാക്ഷി

മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നപ്പോള്‍ ഹിന്ദുവര്‍ഗീയ വാദികള്‍ കരുതിയത് ഇതോടെ ഗാന്ധിയെ കൊണ്ടുള്ള ശല്യം അവസാനിച്ചു എന്നാണ്. മഹാത്മാഗാന്ധി മരണാനന്തരം ലോകത്തെവിടെയും പ്രസക്തനാകുന്നതാണല്ലോ പിന്നെ കണ്ടത്. അതുപോലെയാണ് ഹിന്ദുവര്‍ഗീയ വാദികളുടെ വെടിയേറ്റു മരിച്ച ഡോ. നരേന്ദ്ര ധാഭോല്‍ക്കറുടെയും കാര്യം. അദ്ദേഹം പതിനെട്ടുവര്‍ഷം മുമ്പ് എഴുതിയുണ്ടാക്കിയ ദുര്‍മന്ത്രവാദ നിരോധന ബില്‍ മഹാരാഷ്ട്രയില്‍ നിയമമാവുകയാണ്.

ആതുരസേവനരംഗം ഉപേക്ഷിച്ച് മുഴുവന്‍ സമയ യുക്തിവാദപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ധിഷണാശാലിയായിരുന്നു ധാഭോല്‍ക്കര്‍. മഹാരാഷ്ട്രയിലെ ജനദ്രോഹ അന്ധവിശ്വാസങ്ങളാണ് അതിനുകാരണമായത്. സ്ത്രീകളെ പിശാചെന്നു മുദ്രകുത്തി കൊല്ലുക, ദൈവപ്രീതിക്കുവേണ്ടി മനുഷ്യക്കുരുതിയും മൃഗക്കുരുതിയും നടത്തുക, അയിത്തമാചരിക്കുക, സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുക തുടങ്ങിയ അവിശ്വസനീയ ആചാരങ്ങളാണ് മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നത്. ഇതിനെതിരേയുള്ള ബില്ലാണ് അദ്ദേഹം എഴുതിയുണ്ടാക്കി ഭരണകൂടത്തെ ഏല്‍പ്പിച്ചത്.

മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി എന്ന സംഘടനയുടെ അധ്യക്ഷനായും സാധന എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചുകൊണ്ടാണ് ഡോ. ധാഭോല്‍ക്കര്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

എല്ലാ ഗ്രാമത്തിലും കുടിവെള്ളത്തിനായി കിണര്‍ വേണമെന്ന ആശയവുമായിട്ടായിരുന്നു ഒരു സമരം. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനായി അഹമ്മദ് നഗറിലെ ഷാനിഷിംഗ്പൂര്‍ ക്ഷേത്രത്തിലേയ്ക്കു മാര്‍ച്ചു നടത്തിയത് മറ്റൊരു സമരം. മഹാരാഷ്ട്രയിലെ സായിബാബയും അമൃതാനന്ദമയിയുമൊക്കെയായ നരേന്ദ്ര മഹാരാജ്, നിര്‍മ്മലാദേവി തുടങ്ങിയ ആള്‍ ദൈവങ്ങളുമായി ഏറ്റുമുട്ടിയത് ഇനിയുമൊരുസമരം.

വ്യക്തിജീവിതത്തില്‍ യുക്തിലാവണ്യം പാലിച്ചതായിരുന്നു ഡോ. ധാഭോല്‍ക്കറുടെ നക്ഷത്രശോഭയുള്ള യോഗ്യത - വാസ്തുശാസ്ത്രത്തിന്റെ അര്‍ഥശൂന്യത വെളിവാക്കാനായി തെക്കോട്ടു മുഖമാക്കിയാണ് അദ്ദേഹം വീടുവച്ചത്. മുസ്‌ലീം സാമൂഹ്യപരിഷ്‌ക്കര്‍ത്താവായ ഹമീദ് ദല്‍വായിയോടുള്ള ആദരവ് സൂചിപ്പിക്കാനായി സ്വന്തം മകന് ഹമീദ് എന്നു പേരിട്ടു. ഹമീദിനെയും മകള്‍ മുക്തയെയും മതരഹിതരായിത്തന്നെ വളര്‍ത്തി. ഇരുവരുടെയും വിവാഹം ജാതിയും ജാതകവും നോക്കാതെ ലളിതമായി നടത്തി. ദലിത് വിമോചനവുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം ബോധനയോഗങ്ങളാണ് ഡോ. ധാഭോല്‍ക്കര്‍ സംഘടിപ്പിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ ബില്‍ തടഞ്ഞത് ഭാരതീയ ജനതാപാര്‍ട്ടിയും ശിവസേനയുമാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് ആകട്ടെ ബാബറിപ്പള്ളി പൊളിച്ചപ്പോള്‍ എടുത്ത തന്ത്രം തന്നെ സ്വീകരിച്ചു. എന്തായാലും ഇപ്പോള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃത്ഥ്വിരാജ് ചവാന് ബോധോദയം ഉണ്ടായിരിക്കുകയാണ്. രക്തസാക്ഷിത്വത്തിനുശേഷമുള്ള അംഗീകാരം.

പതിവുള്ള പുലരിനടത്തത്തിനിറങ്ങിയതായിരുന്നു ഡോ. നരേന്ദ്ര ധാഭോല്‍ക്കര്‍. പൂണെയിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപമുള്ള പാതയിലാണ് അദ്ദേഹം വെടിയേറ്റു വീണത്. ദുര്‍മന്ത്രവാദികള്‍ക്ക് കൂടോത്രപ്രയോഗത്തിലൂടെ അദ്ദേഹത്തെ നിര്‍വീര്യനാക്കാനോ നിശ്ശബ്ദനാക്കാനോ ശത്രുസംഹാരപൂജയിലൂടെ നിഗ്രഹിക്കാനോ സാധിച്ചില്ല. ഇത്തരം കൂടോത്രങ്ങള്‍ നിരര്‍ഥകമാണെന്നുള്ള അദ്ദേഹത്തിന്റെ വാദം ശരിയാണെന്നുകൂടി ഈ രക്തസാക്ഷിത്വം തെളിയിക്കുന്നുണ്ട്. വെടിയേറ്റു മരിച്ചതിനാല്‍, മൃതദേഹം പഠനത്തിനു നല്‍കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല.

ഡോ. നരേന്ദ്രധാഭോല്‍ക്കറുടെ ചോര നിരപരാധിയായ ഒരു സത്യാന്വേഷകന്റെ ചോരയാണ്. അത് നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ജാതിമത വിഭാഗീയതകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന് ഈ രക്തസാക്ഷിത്വം ഊര്‍ജം പകരുകതന്നെ ചെയ്യും.