Sunday 22 February 2015

വീണവില്‌പനക്കാരന്‍




വീണ വേണോ?-നല്ല വീണ-അമൂല്യമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍

താരാട്ടു കേള്‍ക്കാ,മുറക്കറസംഗീത-
ധാരയില്‍ ചേര്‍ന്നു മയങ്ങാം
വിപ്ലവാവേശം ജ്വലിപ്പിച്ചു നവ്യമാം
പുഷ്‌പനീരാളം വിരിക്കാം
കല്‌പനാ സായൂജ്യരത്നാകരത്തിലെ
കപ്പല്‍ക്കൊടിക്കൂറ കെട്ടാം

വീണ വേണോ-നല്ല വീണ-അനര്‍ഘമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍.

നില്‍ക്കൂ,സുഹൃത്തേ,യീ ഗാനം പഠിക്കുവാ-
നല്പമിരുന്നിട്ടു പോകൂ
പോകുമ്പോള്‍ നിങ്ങളീ വീണയും കൊണ്ടുപൊ-
യ്‌ക്കോളൂ വിരോധമേയില്ല.
കാലം,അനന്തമാം കാല,മവാച്യമീ-
യീണം ശ്രവിച്ചൊന്നു നില്ക്കും
സ്നേഹപുരസ്സരം നിങ്ങള്‍തന്‍ നെറ്റിയില്‍
ഗോപികുറിച്ചുമ്മവയ്‌ക്കും
അമ്മയെപ്പോലാ മുല തരും,നിങ്ങള്‍ക്കു
പിന്നെ മരണമസാദ്ധ്യം!
കാലം നടക്കുന്ന വീഥിയിലൊക്കെയും
കാലിടറാതെ നടക്കാം.
തങ്കം വിളയുന്ന സ്വര്‍ഗ്ഗശതങ്ങളെ
സ്വന്തമാക്കാനെന്തെളുപ്പം

വീണ വേണ്ടേ-നല്ല വീണ-അനാദിയാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍

പക്ഷിശാസ്ത്രജ്ഞന്‍റെ വാചാലതയല്ല,
പൊട്ടിച്ചിരിക്കേണ്ട നിങ്ങള്‍
അല്പമടുത്തുനില്‍ക്കാമോ,പറഞ്ഞിടാ-
മൊട്ടും വെളിവാക്കരുതേ

സത്യമാണെല്ലാ,മെനിക്കു ജന്മം തന്ന-
സര്‍ഗ്ഗസമ്പത്താണു വീണ
വില്‍ക്കുവാനെന്തിനായ്‌ വന്നുവെന്നോ ദു:ഖ-
ശപ്തമാണെന്‍ജീവഗാഥ.

വസ്ത്രമി,ല്ലുള്ളതു മാറ്റിക്കഴുകുവാന്‍
മറ്റൊന്നുമില്ലൊന്നണിയാന്‍
പട്ടിണിയാണെന്‍റെ സ്‌നേഹിതാ,വീണയില്‍
ഭക്ഷണമല്‌പവുമില്ല.

എന്തേ,മിഴികള്‍ നനഞ്ഞുവോ,പാടില്ല-
യെങ്കിലും ചൊല്ലീ ക്ഷമിക്കൂ
അഞ്ചാറു നാണയത്തുട്ടെനിക്കേകുമോ
കണ്മണീ വീണ തരാം ഞാന്‍.

വീണ വേണ്ടേ-നല്ല വീണ-അപൂര്‍വ്വമാം
വീണയൊന്നുണ്ടെന്‍റെ കയ്യില്‍.
(1974)

Tuesday 17 February 2015

അധ്യാപകൻ വിദ്യാമന്ത്രിയാകുമോ?



ഓൾ കേരള സ്കൂൾ ടീച്ചേഴ്സ്‌ യൂണിയന്റെ സംസ്ഥാനസമ്മേളനം തൃശൂർവച്ച്‌ ആയിരുന്നല്ലോ.
അവർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്നവരിലൊരാളെ കണ്ടെത്തി
പി ആർ നമ്പ്യാർ അവാർഡ്‌ നൽകി. അവാർഡിന്‌ അവർ തെരഞ്ഞെടുത്തത്‌ സ്ക്കൂൾബാർ, അമ്മമലയാളം
തുടങ്ങിയ കവിതകളുടെ ബലത്തിൽ എന്നെ ആയിരുന്നു. പി ആർ നമ്പ്യാർ രാഷ്ട്രീയബോധമുളള വലിയ
ഗുരുനാഥനായിരുന്നു.

ജനസേവനത്തെയും അധ്യാപകവൃത്തിയെയും അദ്ദേഹം ഒരുപോലെ കണ്ടു.
അധ്യാപകക്ഷേമത്തെക്കുറിച്ച്‌ സ്വപ്നം കണ്ടതിനാണ്‌ പി ആർ നമ്പ്യാർ മാഷെ
പന്തലായിനി സ്കൂളിൽനിന്നും പിരിച്ചുവിട്ടത്‌. ജനങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കുകയും
റൈവൽ സ്ക്കൂൾ കെട്ടി അദ്ദേഹത്തെ അവിടെ പഠിപ്പിക്കാൻ നിയോഗിക്കുകയും ചെയ്തു.

തൃശൂർ സമ്മേളനവേദിയിലിരുന്നപ്പോഴാണ്‌ പ്രൊഫ. ജോസഫ്‌ മുണ്ടശേരിക്കുശേഷം
അധ്യാപകരാരും വിദ്യാഭ്യാസമന്ത്രിമാരായിട്ടില്ലല്ലൊ എന്നോർത്തത്‌.
അധ്യാപകരുടെ കണ്ണുനീര്‌ മനസിലാക്കിയ ഭരണാധികാരിയായിരുന്നു മുണ്ടശേരി.
കാരൂർ നീലകണ്ഠപ്പിളളയുടെ കഥകളിലൂടെ അനാവൃതമാകുന്നതാണ്‌ നമുക്ക്‌ ആ കാലം.
സ്കൂൾ മാനേജർക്ക്‌ തുച്ഛവരുമാനമുളള അധ്യാപകരെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം.
‘ജ്ജ്‌ ഞ്ഞി ങ്ങട്മരണ്ട’ എന്നുപോലും പിരിച്ചുവിടൽ ഉത്തരവുണ്ടായിട്ടുണ്ട്‌.
അധ്യാപക ജീവിതമടക്കം വിദ്യാഭ്യാസരംഗത്തെ അടിമുടി പരിഷ്ക്കരിച്ചുകൊണ്ടുളള
വിദ്യാഭ്യാസബില്ലിനെ തുടർന്നാണല്ലൊ കേരളത്തിലെ ആദ്യത്തെ ഹൃദയപക്ഷമതേതര
മന്ത്രിസഭ കൊല ചെയ്യപ്പെട്ടത്‌.

വിദ്യാഭ്യാസമന്ത്രിമാരുടെ മതേതരബോധം വളരെ പ്രധാനപ്പെട്ടതാണ്‌.
ജോസഫ്‌ മുണ്ടശേരിതന്നെയാണ്‌ ഏറ്റവും നല്ല ഉദാഹരണം.
കാസർകോട്‌ ഗവ.കോളജ്‌ നിൽക്കുന്ന സ്ഥലത്തിന്റെ പേര്‌ പണ്ട്‌ കുഞ്ഞിമാവിന്റടി
എന്നായിരുന്നു. കോളജ്‌ സ്ഥാപിക്കുമ്പോൾ സ്ഥലപ്പേര്‌ മാറും എന്ന ശ്രുതിയുണ്ടായി.
ശിലാസ്ഥാപനത്തിനായി വന്ന മന്ത്രി മുണ്ടശേരി പുലിക്കുന്നിലെ റസ്തൗസിൽ വിശ്രമിക്കുകയായിരുന്നു.
കുറെ ഹിന്ദുമതമൗലികവാദികൾ അദ്ദേഹത്തെ കണ്ട്‌ ഹിന്ദുമത സൂചനയുളള ഒരു പേര്‌
ആ സ്ഥലത്തിന്‌ നിർദേശിച്ചു. ഇത്‌ മനസിലാക്കിയ ഇസ്ലാം മതമൗലികവാദികൾ ഇസ്ലാം മത
സൂചനയുളള മറ്റൊരു പേരും നിർദേശിച്ചു. മുണ്ടശേരി രണ്ടുകൂട്ടരെയും കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തുകയും
വിദ്യാനഗർ എന്ന പേര്‌ നിർദേശിക്കുകയും ചെയ്തു. ഇന്നത്തെപ്പോലെ മതതീവ്രവാദം ശക്തമല്ലാത്തതിനാൽ
രണ്ടുകൂട്ടരും മന്ത്രിയുടെ നിർദേശം അംഗീകരിച്ചു.

പിന്നെവന്ന പല വിദ്യാഭ്യാസമന്ത്രിമാരും മതപ്രീണനത്തിന്റെ മഹാരാജാക്കൻമാരായി വാഴുന്നതാണ്‌ നമ്മൾ കണ്ടത്‌.
പാഠപുസ്തകങ്ങളെ മതവൽക്കരിച്ചു. അവധി ദിവസങ്ങളെ ജാതിവൽക്കരിച്ചു. പരീക്ഷാദിനങ്ങൾ മതപുരോഹിതരുടെ
ഇഷ്ടത്തിനനുസരിച്ച്‌ ക്രമീകരിച്ചു. മതമില്ലാത്ത ജീവൻ എന്ന പാഠം ഇല്ലാതാക്കുകവഴി കഴിഞ്ഞ ഇടതുപക്ഷ
ഗവൺമെന്റുപോലും വർഗീയ ശക്തികളോട്‌ പരാജയപ്പെട്ടു.

ഭാഷാഭിമാന ഗീതമോ ദേശഭക്തി ഗീതമോ ആലപിച്ചുകൊണ്ട്‌ വിദ്യാലയപ്രവർത്തനം ആരംഭിക്കുന്നതിനുപകരം
അന്ധവിശ്വാസജഡിലമായ ഈശ്വര പ്രാർഥന, കേരള വിദ്യാഭ്യാസ നിയമത്തിൽ ഇല്ലാഞ്ഞിട്ടുപോലും
സംരക്ഷിച്ചുനിലനിർത്തി.

തുച്ഛമായ ശമ്പളം പറ്റിക്കൊണ്ട്‌ പണിയെടുക്കേണ്ടിവരുന്ന സ്വകാര്യസ്കൂൾ അധ്യാപകരുടെ വൻനിരതന്നെ
കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. സർക്കാർ സ്കൂൾ അധ്യാപകരെ സ്വകാര്യസ്കൂളുകളിലേയ്ക്ക്‌ പറഞ്ഞയക്കേണ്ടിവന്നു.
പൊതുവിദ്യാലയങ്ങൾക്കുചുറ്റും ത്രീസ്റ്റാർ വിദ്യാലയങ്ങളുണ്ടായി.
ശമ്പളമായി പ്രസാദം പോലും ലഭിക്കുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ടായി.
പൊതുവിദ്യാലയങ്ങൾ പൂട്ടിത്തുടങ്ങി.

അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവുളള ഒരു വിദ്യാഭ്യാസമന്ത്രി
അധ്യാപകരുടെ നിരയിൽനിന്നും ഇനി എന്നാണുണ്ടാവുക.

Sunday 8 February 2015

ഖേദപൂര്‍വ്വം


കപടസ്നേഹിതാ
നിന്നോടു ജീവിത-
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍

തെരുവില്‍ വെച്ചു നീ കാണുമ്പോഴൊക്കെയും
കുശലമെയ്യുന്നു.
മുന്‍വരിപല്ലിനാല്‍ ചിരി വിരിക്കുന്നു
കീശയില്‍ കൈയിട്ടു-
കുരുതിചെയ്യുവാനായുധം തേടുന്നു.

പല നിറങ്ങളില്‍ നിന്‍റെ മുഖം മൂടി
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടുവിദ്യയും
സുഖദമാത്മപ്രകാശനം നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും
കപട സ്നേഹിതാ
നിന്നോടു വാസ്തവ-
ക്കവിത ചൊല്ലി പരാജയപ്പെട്ടു ഞാന്‍.

വളരെ നാളായ് കിതയ്ക്കുന്നു ഞാൻ , നാട്ടു -
പുളിമരങ്ങളേ പൂക്കുക പൂക്കുക
കൊടികൾ കായ്ക്കും കവുങ്ങുകൾ പൂക്കുക
തൊടികൾ ചൂടും കിനാക്കളേ പൂക്കുക
വിഫലമാകുന്നു വിശ്വാസധാരകൾ
പതിയെ നിൽക്കുന്നു പ്രാർത്ഥനാഗീതികൾ
മുളകൾ പൂക്കുന്ന കാലം
മനസ്സിലും മുനകൾ കൊണ്ടു
പഴുക്കുന്ന വേദന
നിലവിളിക്കുന്നു ഞാൻ , തീവ്രദുഖങ്ങ -
ളലറിയെത്തിക്കഴുത്തിൽക്കടിക്കുന്നു .

തടവുപാളയം ജന്മഗൃഹം
മതിൽപ്പഴുതിലൂടെ ഞാൻ
രക്ഷപ്പെട്ടോടുന്നു .
ഒരു സുഹൃത്തിന്റെ സാന്ത്വനച്ഛായയിൽ
മുറിവു നീറുന്നൊരെന്നെക്കിടത്തുന്നു
ഒരു വശം മാത്രമിക്കാഴ്ച,അപ്പൊഴും
അതിരഹസ്യമായ് പൊട്ടിച്ചിരിച്ചു നീ
കപടസ്നേഹിതാ
നിൻ വ്യാജ സൗഹൃദ-
ക്കതകിൽ മുട്ടിപ്പരാജയപ്പെട്ടു ഞാൻ .

മറുപുറത്തൊരാൾ,നിൽക്കുമെല്ലായ്പ്പൊഴും
ഹൃദയഹസ്തങ്ങൾ നീട്ടി രക്ഷിക്കുവാൻ
മറുപുറം ധ്രുവദൂരം , വിരൽത്തുമ്പി -
നഭയമേകുവാനാവാത്ത കൗതുകം.

പുകമറയ്ക്കു പിന്നാമ്പുറം നിന്നു നീ
നുണയൊഴിച്ചു കൊടുത്തും കുടിച്ചും
പക പതപ്പിക്കയായിരുന്നെപ്പൊഴും
പ്രിയസഖാവായ് മനസ്സിലാക്കാതെ നീ.

ഒരു വിളിപ്പാടിനിപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാൻ പഠിച്ചു ഞാൻ
ഒരു നഖപ്പാടിനപ്പുറം നീയെന്നെ
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാൻ
കപടസ്നേഹിതാ
കൗരവാലിംഗന-
ച്ചതിയിൽ ഞാൻ കാരിരുമ്പിന്റെ വിഗ്രഹം .

തുടലിമുൾക്കാടു തിങ്ങിയ ലൗകിക-
ക്കൊതികൾ വിങ്ങുന്ന വേനൽക്കടൽക്കരെ
തിരകളെണ്ണി,ച്ചുടുന്ന വിശപ്പുമായ്
മണലു തിന്നുന്ന മക്കളെക്കണ്ടു ഞാൻ
ക്ഷുഭിതനായിട്ടു സഞ്ചരിക്കെ സ്നേഹ -
മൊഴികളൂതി നിറച്ച ബലൂണുമാ യ്
മിഴികളിൽ മൃഗാസക്തിയോടെത്തി നീ
നഗരരാഗങ്ങൾ വിസ്തരിച്ചീടവേ
കപടസ്നേഹിതാ
നിന്റെ തേൻവാക്കുക ൾ
കുളിരു പെയ്തെൻ രഹസ്യരോമങ്ങളിൽ .

ഒരു മുഖം മാത്രമുള്ള ഞാനും,നൂറു-
മുഖപടങ്ങള്‍ തന്‍ ജന്‍മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനി-
ക്കഴകു തുന്നിയ നിന്‍ പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ടോര്‍ക്കുക,ജീവിത-
വ്യഥകള്‍ നീയുമായ് പങ്കുവെ യ്ക്കില്ലിനി,
കപടസ്നേഹിതാ,
നിന്‍ നാട്യവൈഭവം
കവിത ചൊല്ലി തിരസ്ക്കരിക്കുന്നു ഞാന്‍.