Wednesday 24 April 2024

പടപ്പാട്ടുകാരനായ സലിംരാജ്

 പടപ്പാട്ടുകാരനായ സലിംരാജ് 

------------------------------------------------
കുടുംബാംഗങ്ങളെ മാത്രമല്ല പി. സലിംരാജിന്‍റെ മരണം വേദനിപ്പിച്ചത്. ലോകത്തെമ്പാടും പടര്‍ന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സൌഹൃദ മേഖലയെ ആ മരണം അമ്പരപ്പിച്ചു. പരുത്തിതൂവാലകൊണ്ട് അവര്‍ അവിശ്വസനീയതയോടെ മിഴിയൊപ്പി. കവി എന്നതിലുപരി സാംസ്ക്കാരികപ്രവര്‍ത്തകരുടെ സഹായിയായിരുന്നു സലീംരാജ്.

കേരള സാഹിത്യ അക്കാദമിയില്‍ പ്രൂഫ് റീഡറായിരുന്ന സലീമിന് അക്കാദമി ലൈബ്രറിയിലെ മുക്കും മൂലയുമെല്ലാം ഹൃദിസ്ഥമായിരുന്നു. മാസികകളുടെയോ പത്രങ്ങളുടെയോ പുസ്തകങ്ങളുടെയോ ശേഖരത്തില്‍ നിന്നു ആവശ്യക്കാര്‍ക്ക് വേണ്ട കാര്യങ്ങള്‍ പകര്‍ത്തിയെടുത്തു കൊടുക്കാന്‍ സലിം സദാ സന്നദ്ധനായിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ തണലിലായിരുന്നു സലിമിന്റെ വിദ്യാര്‍ഥി ജീവിതം. അതുകൊണ്ടുതന്നെ കെ രാധാകൃഷ്ണനും പി.ബാലചന്ദ്രനും വി.എസ് സുനില്‍ കുമാറും കെ.രാജനും സുനിലു മൊക്കെ സലീമിന് സഹോദരന്മാരായി. ബാലചന്ദ്രന്‍ ചുള്ളിക്കാടും കുഞ്ഞപ്പ പട്ടാന്നൂരും വി.ജി തമ്പിയുമൊക്കെ സലിമിന്റെ ഹൃദയത്തിലെ നക്ഷത്രങ്ങളായി. കുഞ്ഞുണ്ണി മാഷും വൈലോപ്പിള്ളിയും ആറ്റൂര്‍ രവിവര്‍മ്മയും എല്ലാം സൂര്യന്മാരായി.

ഒരാള്‍ പ്രണയത്തെ അനുഭവിച്ച വിധം എന്നൊരു ചെറുപുസ്തകവുമായിട്ടായിരുന്നു സലിമിന്റെ പുറപ്പാട്. ആയിരക്കണക്കിനു കവിതകള്‍ക്ക് വിഷയമായ പ്രണയത്തെ സലിം മറ്റൊരു രീതിയില്‍ അടയാളപ്പെടുത്തി. മാമ്പഴം തന്ന കാമുകിയോട് ഇത് സ്നേഹപ്രകടനം ആണെന്നും പ്രകടിപ്പിക്കാനാവാത്ത പ്രണയമാണ് തനിക്ക് വേണ്ടതെന്നും സലീമിലെ കാമുകകവി പറഞ്ഞു. പഴയ സിനിമാ പാട്ടുപുസ്തകത്തെ ഓര്‍മ്മിപ്പിക്കുന്ന ചെറുപുസ്തകമായിരുന്നു അത്. 
തൃശൂരിലെ സിനിമാപ്രേമികള്‍ പുറത്തിറക്കിയ കൊട്ടകയുടെ എഡിറ്ററും സലിം ആയിരുന്നു.

ഓരോ വര്‍ഷാദ്യവും മുടങ്ങാതെ പുതുവത്സരാശംസകള്‍ അറിയിക്കുന്ന സലിം അതിനായി സ്വന്തം കാര്‍ഡുകള്‍ തന്നെ  രൂപപ്പെടുത്തി. പിന്നെ തൃശൂര്‍ നഗരവും സഖാക്കളും സലിമിനെ കാണുന്നത് പടപ്പാട്ടുകാരനായിട്ടാണ്. ഓരോ വാക്കിലും ആവേശത്തിന്‍റെ ചോരയോട്ടമുള്ള വിപ്ലവഗീതങ്ങള്‍ സലിം എഴുതി. ചരിത്രത്തെ ചലിപ്പിച്ച അക്ഷരശക്തിയെന്നും  സ്വപ്നം കാണാന്‍ പഠിപ്പിച്ച പുസ്തകശക്തിയെന്നും വിശേഷിപ്പിച്ചുകൊണ്ട് സലിം എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. വി എസിനെ കുറിച്ചെഴുതിയ കണ്ണേ കരളേ എന്ന ഗീതവും ജനപ്രിയത നേടി. ഗംഗാതടത്തില്‍ ബലിച്ചുടലകള്‍ കണ്ടു കണ്ണീരൊഴുക്കയാണിന്ത്യ എന്ന രചന ശ്രദ്ധേയമായത് സമീപകാലത്താണ്. മണ്ടേല മണ്ടേല നെല്‍സണ്‍ മണ്ടേല എന്ന പോരാട്ടപ്പാട്ടും ഹൃദയത്തെ സ്പര്‍ശിച്ചു. ഈ ഗാനത്തിനു സലിം ഇട്ടപേര് വീരവണക്കം എന്നായിരുന്നു വിപ്ലവഗാനങ്ങള്‍, പാര്‍ട്ടിയെന്നാല്‍, അക്ഷരനന്മ തുടങ്ങിയ ചെറുപുസ്തകങ്ങളും സലിമിന്റെ കയ്യൊപ്പ് പതിഞ്ഞതായിരുന്നു.

കബീറിന്‍റെ ഗീതങ്ങള്‍ മലയാളപ്പെടുത്തി പുഷ്പവതിയെക്കൊണ്ട് പാടിച്ച് ഒരു ശബ്ദകം പുറത്തിറക്കുന്നതില്‍ സലിം കാണിച്ച ഉത്സാഹത്തിന് മലയാളം കടപ്പെട്ടിരിക്കുന്നു. ഞാന്‍ ആവര്‍ത്തിച്ചു കേട്ടിട്ടുള്ള ഒരു ഗീതസമാഹാരമാണത്. സലിം ഒടുവിലെഴുതിയ പടപ്പാട്ട് തൃശൂരെ ഇടതുപക്ഷ സാരഥിയായ വി.എസ് സുനില്‍ കുമാറിന് വേണ്ടിയുള്ളതാണെന്ന് തോന്നുന്നു. സുനിലിനൊരു ഗീതം എന്നു പേരിട്ട ആ ഹൃദയപക്ഷഗീതം വി.എസ്.സുനില്‍ കുമാറിനെ ശരിയായ രീതിയില്‍ അടയാളപ്പെടുത്തുന്നതായിരുന്നു. അന്തിക്കാടിന്നമ്മമനസ്സില്‍  ചെന്തീപ്പൊരിയുടെ ചേലില്‍, തിളങ്ങിനില്‍ക്കും താരകമല്ലേ നമ്മുടെ വി.എസ്.സുനില്‍ കുമാര്‍ ഇങ്ങനെ ആരംഭിച്ച ആ ഗീതം ആ സഖാവിന്‍റെ ഹൃദയം പകര്‍ത്തുന്നതായിരുന്നു.

സിനിമ ലക്ഷ്യം വയ്ക്കാതെ സ്വന്തം ചോരയോടുള്ള കടപ്പാട് രേഖപ്പെടുത്താനായി മാത്രമാണു സലിം രാജ്  ഗീതങ്ങള്‍ രചിച്ചത്.
തൃശൂരെ വലുതും ചെറുതുമായ എല്ലാ സാംസ്ക്കാരിക സംരംഭങ്ങളിലും സലിമിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. സലിം രാജ് നിളാനദിയെ വിശേഷിപ്പിച്ചത് കളിയച്ഛനെഴുതിയ കവിപാദം ചുംബിച്ച നിളയെന്നായിരുന്നു. മനസ്സില്‍ നിറയെ വിപ്ലവസ്വപ്നങ്ങളും പുറമെ അസാധാരണമായ ശാന്തതയും സലിമിന്റെ പൂര്‍ണ്ണതയായിരുന്നു.
-

Sunday 21 April 2024

പാളവണ്ടി

 പാളവണ്ടി 

------------------
വിശപ്പില്‍ വെന്ത ചോറ്
അമ്മയൂട്ടിയ കാലം 
കവുങ്ങിന്‍റെ തണുങ്ങാണ്
മയില്‍വാഹനം 

അരുമപ്പെങ്ങളാണൊറ്റ
യാത്രിക, ഞാനാ 
കമുകോല നയിക്കുന്ന 
കേമനാം ഡ്രൈവര്‍ 

വിചിത്രം സ്റ്റോപ്പുകള്‍ കൊല്ലം 
ചവറ ദില്ലി 
അറിവുള്ള സ്ഥലം പിന്നെ 
സിലോണ്‍ സിങ്കപ്പൂര്‍ 

അവള്‍ പാളപ്പുറത്തേറി
ചിരിച്ചുതൂവി 
ഒരു സ്റ്റോപ്പും വേണ്ട, പായാന്‍
തുടലിബെല്ല്!

കവുങ്ങും പെങ്ങളും ഞാനും 
ബാല്യവും പോയി 
പുതുകാലം ഫ്ലൈറ്റിലേറി
ജീവിതം ചുറ്റി 

പഴയ പെങ്ങളെ കാണാന്‍ 
ആങ്ങള ഞാനീ 
വഴിയില്‍ നില്‍ക്കുമ്പോള്‍ ഏപ്രില്‍ 
വെയില്‍ പെയ്യുന്നു. 

Saturday 20 April 2024

നാസ്തികം

 നാസ്തികം

------------------

സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം 

ജീവിതാന്തര സൌന്ദര്യസൂചകം 

നീലഗോളമുള്‍ച്ചേര്‍ന്ന ഗാലക്സിയില്‍ 

ജ്വാലകള്‍ വകഞ്ഞെത്തിയ ജാഗരം 


എന്തതെങ്ങനെ എന്തുകൊണ്ടിങ്ങനെ

എന്നു ചോദ്യം തൊടുക്കുമന്വേഷണം

ജീവജാലനാനാത്വത്തിലുണ്മതന്‍

നേര്‍മുഖം കാട്ടുമൂര്‍ജ്ജപ്രചോദനം 


ജ്ഞാനബന്ധുരം ചിന്താസുരഭിലം 

സൂര്യരശ്മിപോല്‍ സൂക്ഷ്മം സഹായകം 

കാലബോധത്തില്‍ നിന്നുയിര്‍ക്കൊള്ളുമീ-

കാവ്യതീവ്രമാമുത്തരം നാസ്തികം 


ഭാവസാന്ദ്രമഹാപ്രപഞ്ചത്തിന്‍റെ

പ്രായകോശം പഠിച്ച രസാത്ഭുതം 

കാന്തസൂചിയാല്‍ സാഗരാതിര്‍ത്തികള്‍

ചൂണ്ടിടുന്ന സഞ്ചാരിതന്‍ സൌഹൃദം 


ഭൌതികത്തിന്‍റെ ഉത്പന്നമാത്മാവ്

ലൌകികത്തിന്‍റെ ലീലയീ കല്‍പ്പന

ഐഹികാനന്ദ തീക്ഷ്ണപ്രവാഹമായ് 

നന്മ നല്‍കി ജ്വലിക്കുന്ന നാസ്തികം 


അന്ധകാരത്തൊടേറ്റുമുട്ടുന്നവര്‍-

ക്കിന്ധനം മനസ്പന്ദനം നാസ്തികം 

വജ്രനക്ഷത്രമാര്‍ഗം സുധായനം

ലക്ഷ്യനേത്രം തെളിക്കുന്ന വാസ്തവം 


മിത്തിനുത്ഭവശൃംഗം മനസ്സെന്ന

രക്തസത്യം സ്ഫുരിപ്പിച്ച നാസ്തികം 

മൃത്യുവിന്‍റെയജ്ഞാത പ്രദേശത്ത് 

വെട്ടമായ് വന്ന ശാസ്ത്രാവബോധനം


അര്‍ബുദാശങ്കയാലെന്‍റെ തൊണ്ടയില്‍ 

കല്‍ക്കരിത്തീ ചുവന്നു കനക്കവേ

നിര്‍ഭയം വന്നു ശസ്ത്രക്രിയാമുറി-

ക്കപ്പുറത്തു കടത്തിയ നാസ്തികം 


നിസ്തുലം നിത്യകാമിതം നിസ്സീമ-

സ്വപ്നമേഖല ചൂടും ഋതോത്സവം

അക്ഷരം അശ്രുബിന്ദുവിന്നര്‍ത്ഥമായ് 

സ്വസ്ഥജീവിതം ചൂണ്ടുന്ന   നാസ്തികം


ഉള്‍പ്പൊരുള്‍ തേടിയോരോ ചതുപ്പിലും 

അഗ്നിബാധിച്ചു ഞാനലഞ്ഞീടവേ

ദു:ഖഹേതുക്കള്‍ ചൊല്ലി അസാധ്യമാം

മുക്തിതന്ന ബോധിത്തണല്‍ നാസ്തികം

സ്നേഹപൂര്‍ണ്ണം സുധീരം സുനാസ്തികം 


Wednesday 10 April 2024

പന്ന്യന്‍ പ്രിയപ്പെട്ട പന്ന്യന്‍

 പന്ന്യന്‍ പ്രിയപ്പെട്ട പന്ന്യന്‍ 

-------------------------------------------
കേരളതലസ്ഥാനം നിരവധി പ്രഗല്‍ഭരെ ലോക്സഭയിലെത്തിച്ചിട്ടുണ്ട്. അതില്‍ ഈശ്വരയ്യരും വി കേ കൃഷ്ണമേനോനും എം എന്‍ ഗോവിന്ദന്‍ നായരും പി.കേ.വാസുദേവന്‍ നായരും പെടും. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരാളെ തിരുവനന്തപുരത്തെ നല്ലവരായ ജനങ്ങള്‍ പാര്‍ലമെന്‍റിലേക്ക് സ്വന്തം പ്രതിനിധിയായി അയച്ചിരുന്നു.

പൊല്‍ത്തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍ശൈലാഗ്രശ്രുംഗത്തിലെത്തി സങ്കല്‍പ്പഹംസങ്ങള്‍ നീന്തിക്കളിക്കുന്ന മാനസസരസ്സില്‍ മുഖം നോക്കിയ ഒരു സാധാരണക്കാരനായിരുന്നു അത്. തലസ്ഥാനത്തെ ആള്‍ത്തിരക്കുള്ള നഗരവീഥികളിലൂടെ ഔദ്യോഗിക വാഹനങ്ങള്‍ അലറിപ്പാഞ്ഞു പോയ വൈകുന്നേരങ്ങളില്‍ കടലകൊറിച്ചുകൊണ്ടു നടന്നു പോയിരുന്ന ഒരു സഖാവ്. ആരുടേയും സങ്കടങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ടു പരിഹാരം നിര്‍ദ്ദേ ശിച്ചിരുന്ന ജനങ്ങളുടെ സ്വന്തം സഖാവ്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ കിട്ടാത്ത പുസ്തകങ്ങള്‍ പുളിമൂട്ടിലെ മോഡേണ്‍ ബുക്ക് സെന്‍ററില്‍ നിന്നോ ഹിഗിന്‍ ബോതംസില്‍ നിന്നോ വാങ്ങി വായിക്കുന്ന അത്ഭുതവായനക്കാരന്‍. ആ അസാധാരണനായ സാധാരണക്കാരനെയാണ് തിരുവനന്തപുരത്തെ മീന്‍പിടുത്തക്കാര്‍ അടക്കമുള്ള നല്ല മനുഷ്യര്‍ പാര്‍ലമെന്റിലേക്ക് അയച്ചത്.

അദ്ദേഹം ഒരിക്കല്‍ സിറ്റിയില്‍ നിന്നും നെടുമങ്ങാട്ടേക്ക് കേ എസ് ആര്‍ ടി സി ബസ്സില്‍ സഞ്ചരിക്കുകയായിരുന്നു. ടിക്കറ്റെടുക്കാന്‍ നോക്കിയപ്പോള്‍ പണം ആരോ പോക്കറ്റടിച്ചിരിക്കുന്നു. നെടുമങ്ങാട് ഡിപ്പോയിലെത്തുമ്പോള്‍ വാങ്ങിത്തരാമെന്ന് കണ്ടക്ടറോട് കടംപറയുന്നു. അവിടെച്ചെന്ന് സഖാക്കളായ ജീവനക്കാരില്‍ നിന്നും പണം വാങ്ങി ടിക്കറ്റ് കാശു കൊടുക്കുന്നു.
പോക്കറ്റടിക്കാരനെ പിടിക്കണമല്ലോ. എല്ലാ പോക്കറ്റടിക്കാരെയും പോലീസിനറിയാം. അദ്ദേഹം പറഞ്ഞു. വേണ്ട, ആ പോക്കറ്റടിക്കാരന്‍ കുഞ്ഞിനു മരുന്ന് വാങ്ങാന്‍ വേണ്ടിയാണെങ്കിലോ പണമെടുത്തത്. സാരമില്ല. ഇങ്ങനെയും മനുഷ്യരുണ്ടോ! ഉണ്ടായിരുന്നു. ആ പാര്‍ലമെന്‍റ് അംഗത്തിന്‍റെ പേര് കേ വി സുരേന്ദ്രനാഥ്. 
പന്ന്യന്‍ താങ്കള്‍ ആ ആശാന്റെ ശിഷ്യനാണ്. എ കേ ജി യെ അഭിമാനത്തോടെ ചൂണ്ടിക്കാട്ടിത്തന്ന 
അമ്മയുടെ ഓമനമകന്‍. എപ്പോഴും അമ്മയെ ഓര്‍മ്മിക്കുന്ന അസാധാരണമനുഷ്യന്‍. 

ധനികര്‍ തരുന്ന പാരിതോഷികങ്ങള്‍ കുപ്പായമായാലും കുടയായാലും  വാച്ചായാലും ഫോണായാലും സ്വീകരിക്കരുതെന്ന വെളിയം ഭാര്‍ഗവന്റെയും മറ്റും നിര്‍ദേശങ്ങള്‍ ഇപ്പൊഴും പാലിക്കുന്ന പന്ന്യന്‍ രവീന്ദ്രന്‍. കേരളീയ യുവത്വത്തിന്റെ രവിയേട്ടന്‍. കാസര്‍കോട്ടെ  രാധാകൃഷ്ണനും വയനാട്ടിലെ ബേബി കാസ്ട്രോയും തൃശൂരെ രാജനും മറ്റും രവിയേട്ടായെന്ന് ഹൃദയബന്ധത്തോടെ പറയുന്നതു കേട്ട് ഞാന്‍ വിസ്മയിച്ചിട്ടുണ്ട്. 

ഒരു ദിവസം തീവണ്ടിയില്‍, ഇരിക്കാന്‍ സീറ്റുണ്ടായിട്ടും പന്ന്യന്‍ വാതിലിന് സമീപം നില്‍ക്കുകയാണ്. പന്ന്യന് അനുവദിച്ചിട്ടുള്ള സീറ്റില്‍ അപരിചിതയായ ഒരമ്മ ഇരിപ്പുണ്ട്. പന്ന്യന്‍ നില്‍ക്കുന്നത് കണ്ട് ഞാനും ഒപ്പം കൂടി. ഇറങ്ങുന്നവരും കയറുന്നവരും വിവിധ സ്റ്റേഷനുകളില്‍ നില്‍ക്കുന്നവരുമെല്ലാം പന്ന്യനെ അഭിവാദ്യം ചെയ്യുന്നത് കണ്ണു നിറയെ ഞാന്‍ കണ്ടുനിന്നു. കൊയിലാണ്ടിയില്‍ വയലാര്‍ അനുസ്മരണത്തിന് പോയപ്പോള്‍ ചായപ്പീടികയില്‍ ഇരിക്കുന്നവരെ നോക്കി, നേരിട്ടൊരു പരിചയവും ഇല്ലെങ്കിലും നമ്മടെ ജനങ്ങള്‍ എന്നു പറഞ്ഞ പന്ന്യന്‍ പിന്നേയും എന്നെ വിസ്മയപ്പെടുത്തി. ലോകത്തുള്ള എല്ലാ സാധാരണ മനുഷ്യരും പന്ന്യന് സ്വന്തം ആള്‍ക്കാരാണ്! ഈ ബോധം കൊണ്ടാണ് സ്വന്തം ആളെന്ന നിലയില്‍ തിരുവനന്തപുരത്തെ ജനങ്ങള്‍ നിങ്ങളെ അവരുടെ പ്രതിനിധിയാക്കിയത്.

പന്ന്യന്‍റെ സ്വീകരണയോഗങ്ങള്‍ കാണാന്‍ അന്ന് ഒരു സ്ക്കൂട്ടറിന്റെ പിന്നിലിരുന്നു ഞാനും വളരെ ദൂരം സഞ്ചരിച്ചിരുന്നു. തിരുവനന്തപുരത്തുകാര്‍ക്ക് എന്തൊരാവേശമായിരുന്നു. ആ ആവേശമെല്ലാം വോട്ടായി മാറുകയായിരുന്നു.

കവിയരങ്ങിനു മുന്നില്‍ ശ്രദ്ധയോടെ ഇരുന്ന നേതാക്കളെ ഞാനോര്‍ക്കുകയാണ്. എ.ബി.ബര്‍ദാന്‍, സുധാകരറെഡ്ഡി, പി.കേ.വാസുദേവന്‍ നായര്‍, സി.കേ.ചന്ദ്രപ്പന്‍, വെളിയം ഭാര്‍ഗവന്‍, എം.എ ബേബി, കേ.എന്‍ രാമചന്ദ്രന്‍,ഡോ.വി.വേണുഗോപാല്‍, വരവരറെഡ്ഡി..... ഇക്കൂട്ടത്തില്‍ സ്ഥിര സാന്നിധ്യമായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. ചായ തുടങ്ങിയ  കവിതകള്‍ മനസ്സില്‍ സൂക്ഷിച്ച് എന്റെ അസാന്നിധ്യത്തില്‍ സന്ദര്‍ഭോചിതമായി പന്ന്യന്‍ ഉപയോഗിച്ചിരുന്നു. പുസ്തകം വായിച്ചിട്ട് എനിക്കു കത്തെഴുതിയ ഏക ലോക്സഭാംഗം പന്ന്യന്‍ രവീന്ദ്രനാണ്. തിരുവനന്തപുരത്തിന്റെ സ്വന്തം കവി എ. അയ്യപ്പന്റെ രചനകളെ ആഴത്തില്‍ മനസ്സിലാക്കിയ ഏക മുന്‍നിരരാഷ്ട്രീയക്കാരനാണ് പന്ന്യന്‍ രവീന്ദ്രന്‍.

ബാലസംഘത്തിന്‍റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ശേഷം ഒരിക്കല്‍ ഞാന്‍ പന്ന്യന്‍റെ വീട്ടില്‍ ചെന്നിരുന്നു. അന്ന് പന്ന്യന്‍  ഒരു അപകടത്തില്‍ കാലിനു പരിക്കേറ്റ് വിശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ചെന്നത്. എത്ര ചെറിയ വീട്. എത്ര ലളിതമായ ജീവിതമാണ് ആ കുടുംബത്തിന്റേത്! തിരുവനന്തപുരത്തെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രനു താരതമ്യങ്ങളില്ല.

ഫിലിം ഫെസ്റ്റിവല്‍ മുടങ്ങാതെ കാണുന്ന പന്ന്യന്‍. ഫുട്ബോള്‍ പ്രേമിയും കളിയെക്കുറിച്ച് പുസ്തകമെഴുതിയ പഴയ ഫുട്ബോള്‍ താരവുമായ പന്ന്യന്‍. അവകാശസമരങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന പന്ന്യന്‍. പാവങ്ങളുടെ പടത്തലവനായ എ.കേ.ജിയുടെ സ്വന്തം അനുയായിയായ പന്ന്യന്‍.

പാവം പന്ന്യന്‍ രവീന്ദ്രന്‍. മൂവായിരം രൂപയും പോക്കറ്റിലിട്ടുകൊണ്ടാണ് കോടീശ്വരനും ശതകോടീശ്വരനും ഒപ്പം മത്സരിക്കുന്നത്. സഖാവ് പന്ന്യന്‍ രവീന്ദ്രന്‍റെ സമ്പത്തു തിരുവനന്തപുരത്തെ ജനങ്ങളാണ്. വിജയാശംസകള്‍.

Sunday 7 April 2024

ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക്

 ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക് 

---------------------------------------------------------------------

ചങ്ങമ്പുഴക്കവിതയില്‍ നിന്നും നാസ്തികതയുടെ  വിത്തുകള്‍ ശേഖരിച്ച് ബുദ്ധിയില്‍ നട്ടുവളര്‍ത്തി ചാര്‍വാക ദര്‍ശനത്തിലെത്തിയ അപൂര്‍വ പ്രതിഭയാണ് യു.കലാനാഥന്‍.


അതെങ്ങനെയാണ് സംഭവിക്കുക. ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു സമ്പൂര്‍ണ്ണ നാസ്തികകവി ആയിരുന്നോ? നാസ്തിക കവി എന്നു വിശേഷിപ്പിക്കാവുന്ന ആരെങ്കിലും അമ്മമലയാളത്തിലുണ്ടോ? 


ചങ്ങമ്പുഴയാണെങ്കില്‍ ജീവിതത്തെ പോസിറ്റീവായും നെഗറ്റീവായും സമീപിച്ച കവിയാണ്. ദൈവനാമത്തെയും അങ്ങനെ ഉപയോഗിച്ചിട്ടുണ്ട്. ദൈവ നിഷേധിയായ ഒരാള്‍ക്ക് ഏതു മതദൈവത്തെക്കുറിച്ചും എഴുതാന്‍ കഴിയും.കാരണം മതവും അതിന്റെ വാണിജ്യമുദ്രയായ ദൈവവും ഗൂണ്ടത്തലവനായ ചെകുത്താനും എന്താണെന്ന് അങ്ങനെയൊരു കവിക്ക് കൃത്യമായി അറിയാം. ഏതു മതദൈവത്തെക്കുറിച്ചു എഴുതിയാലും ഒരു തരത്തിലുള്ള പാപചിന്തയും അയാളെ ബാധിക്കില്ല. അതേസമയം ദൈവവിശ്വാസിയായ ഒരു കവിക്ക് സ്വന്തം ദൈവത്തെ വാഴ്ത്തിപ്പാടാനല്ലാതെ വിശകലന വിധേയമാക്കുവാന്‍ കഴിയില്ല. വിശ്വാസിയല്ലാത്ത ചങ്ങമ്പുഴക്കു ആശ്രമമൃഗം എന്ന കവിതയെഴുതി സ്വവര്‍ഗരതിയെ പുറത്തു കൊണ്ടുവരാനും അതേ തൂലിക കൊണ്ടുതന്നെ ഗീതഗോവിന്ദം മലയാളപ്പെടുത്താനും കഴിയും.


ആശ്രമമൃഗവും ഭാവത്രയം ചുട്ടെരിക്കിന്‍ ഗളഹസ്തം തുടങ്ങിയ കവിതകളും വായിച്ചു യുവാവായ കലാനാഥന്‍ ഞെട്ടിത്തെറിച്ചു. മനുഷ്യന്‍ വായിച്ചപ്പോള്‍ 

ദൈവത്തിന്‍ പ്രതിരൂപമാണെങ്കില്‍ അത്തരം / ദൈവത്തിനെ പിന്നെയാര്‍ക്ക് വേണം എന്ന തിരിച്ചറിവില്‍ എത്തി. 


ഒളിയമ്പിനു വിരുതനാം ശരവീരന്‍ ശ്രീരാമനു / വിളയാടാനുള്ളതല്ലിനിയീ ലോകം എന്നും ഇതുവരെയും ഹാ നമ്മെ വഴിതെറ്റിച്ചഴല്‍ മുറ്റി / ച്ചിവിടം വരെയെത്തിച്ചു കാവിവസ്ത്രം എന്നും വായിച്ചപ്പോള്‍ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മതദര്‍ശനങ്ങളെ തള്ളിക്കളയാനുള്ള ബോധ്യത്തില്‍ കലാനാഥനെത്തി. കൂദാശ കിട്ടുകില്‍ കൂസാതെ പാപിയില്‍/ കൂറുകാട്ടും ദൈവമെന്ത് ദൈവം? എന്നു വായിച്ചപ്പോള്‍ കലാനാഥന്‍റെ ചിന്തയില്‍ നിരീശ്വരത്വത്തിന്‍റെ തീനാമ്പുകള്‍ കുരുത്തു. 


പട്ടരും നായരും നമ്പൂരിയും സ്വാര്‍ഥം / കെട്ടിപ്പടുത്തുള്ളോരമ്പലങ്ങള്‍ എന്നു വായിച്ചപ്പോള്‍  അമ്പലങ്ങളെ പോലെതന്നെ ജാതിയെയും നിരാകരിക്കേണ്ടതാണെന്ന ജ്ഞാനത്തില്‍ ആ യുവാവെത്തി. അറിയുവിന്‍ മതമണ്ഡലമിതുവരെ സൃഷ്ടിച്ചോ / രഖിലദൈവങ്ങളും ചത്തുപോയി എന്ന് ചങ്ങമ്പുഴ എഴുതിയത് വായിച്ചപ്പോള്‍ യു. കലാനാഥനില്‍ ഭക്തിയെന്ന പാരമ്പര്യരോഗത്തിന്‍റെ അവസാന അണുവും ഇല്ലാതായി.






അദ്ദേഹം ചങ്ങമ്പുഴയില്‍ നിന്നും ചാര്‍വാകനിലേക്ക് യാത്ര ആരംഭിച്ചു. വള്ളിക്കുന്നില്‍ ചാര്‍വാകം എന്ന വീടുകെട്ടി താമസിച്ചു. അവിടെ നിന്നും ഭാരതത്തിലുടനീളം ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ യുക്തിചിന്തയും ശാസ്ത്രാവബോധവും വളര്‍ത്താനുള്ള സഞ്ചാരം തുടങ്ങി.


കേരള യുക്തിവാദി സംഘത്തിന്‍റെ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനായി കരുനാഗപ്പള്ളിയില്‍ എത്തിയ കലാനാഥന്‍ സദസ്സിന്റെ മുന്‍ നിരയിലിരുന്ന് ചാര്‍വാകന്‍ കവിത ശ്രദ്ധിച്ചതിനു ശേഷമുണ്ടായ സ്വകാര്യ സംഭാഷണത്തിലാണ് ചങ്ങമ്പുഴക്കവിതയെ കുറിച്ചുള്ള സൂചനകള്‍ തന്നത്.


ഒരു ജന്തുശാസ്ത്രജ്ഞന്‍ കക്കവാരുന്ന പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലാവുന്ന കടല്‍ചിപ്പികള്‍ എന്ന കാവ്യം കലാനാഥന്‍ എഴുതിയിട്ടുണ്ട്. ഇരുപത്തിനാല് ഗ്രീഷ്മങ്ങളെ അന്ന് കണ്ടിരുന്നുള്ളൂ. ആഖ്യാനത്തില്‍ ചങ്ങമ്പുഴയില്‍ നിന്നും വയലാറില്‍ നിന്നും  തിരുനല്ലൂരില്‍ നിന്നുമൊക്കെ മാറി സഞ്ചരിക്കാന്‍ ശ്രമിച്ച ആ യുവകവിയെ അവതരിപ്പിച്ചത് എ പി പി നമ്പൂതിരി ആയിരുന്നു. വലിയ പ്രത്യാശയായിരുന്നു യു. കലാനാഥന്‍ എന്ന യുവകവിയില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്  കവിയെ കുറിച്ചെഴുതിയ എരുമേലി പരമേശ്വരന്‍ പിള്ളയാകട്ടെ കവി,ചിത്രകാരന്‍,അദ്ധ്യാപകന്‍, നടന്‍, ശാസ്ത്രതല്‍പ്പരന്‍ ഇതെല്ലാം ഭംഗിയായി ചാലിച്ചെടുത്ത ഒരു വ്യക്തിത്വത്തിന്‍റെ ഉടമയാണ് കലാനാഥന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ കലാനാഥനാകട്ടെ ലോകത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍ നെയ്ത മാറ്റത്തിന്‍റെ മഹാകാവ്യം രചിച്ച മറ്റൊരു കവിയില്‍ തന്റെ പ്രതിഭയെ സന്നിവേശിപ്പിക്കുകയായിരുന്നു. പ്രണയകവിതകളും ലോകത്തെ പ്രണയിക്കുന്ന പ്രത്യയശാസ്ത്രവും രചിച്ച സാക്ഷാല്‍ കാറല്‍ മാര്‍ക്സിലായിരുന്നു കലാനാഥന്‍ ചെന്നെത്തിയത്. എന്തായാലും കലാനാഥന്‍റെ കുറെ കവിതകള്‍ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ കണ്ടെത്തി സ്വപ്നധാരകള്‍ എന്നപേരില്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പ്രകാശിപ്പിച്ചിട്ടുണ്ട്.


കലാനാഥന്‍റെ കവിതകള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലും വന്നിട്ടുണ്ട്. എം സി ജോസഫ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനത്തിനുള്ള പ്രതികരണം

കവിതയുടെ രൂപത്തിലാണ് കലാനാഥന്‍ എഴുതിയത്. അത് അക്കാലത്ത് വായനക്കാരുടെ കത്തുകള്‍ എന്ന പംക്തിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആ കത്ത് എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹമത് യുക്തിവാദി യില്‍ പുനപ്രസിദ്ധീകരിക്കുകയും ചെയ്തു. ആ കവിതക്കത്തിലൂടെയാണ് കലാനാഥന്‍ യുക്തിവാദാചാര്യനായ എം സി ജോസഫിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. പ്രമുഖ യുക്തിവാദിയായ മുഹമ്മദ് ഖാനുമായി നടത്തിയ ദീര്‍ഘമായ അഭിമുഖത്തില്‍ ഈ ബന്ധത്തിന്‍റെ ദൃഢതയെക്കുറിച്ച് കലാനാഥന്‍ വിശദീകരിച്ചിട്ടുണ്ട്.


മാര്‍ക്സ് ജെന്നിക്കെഴുതിയ പ്രണയകവിതകളുടെ പിന്നാലെയൊന്നും കലാനാഥന്‍ പിന്നെ സഞ്ചരിച്ചില്ല. അദ്ദേഹം പാര്‍ട്ടിയില്‍ അംഗമാവുകയും വള്ളിക്കുന്നു പഞ്ചായത്തില്‍ വികസനകവിത രചിക്കുകയും വള്ളിക്കുന്നടക്കമുള്ള ഇന്ത്യന്‍ 



സമൂഹത്തില്‍ യുക്തിചിന്തയുടെ കവിത രചിക്കാനുള്ള വെള്ളക്കടലാസുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു.


യുക്തിവാദം പരസ്യമായി പറയാത്തയാള്‍ മാര്‍ക്സിസ്റ്റ് അല്ലെന്നു കലാനാഥന്‍ പ്രഖ്യാപിച്ചു.അത് തെരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരത്തിലെത്തി ജനസേവനം നടത്താനും തടസ്സം സൃഷ്ടിക്കുകയില്ലെന്നു അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചു.  കോണ്‍ഗ്രസ്സുകാരനായ   ഉള്ളിശ്ശേരി തെയ്യന്‍വൈദ്യരുടെ മകന്‍ കമ്യൂണിസ്റ്റ് കാരനായി. ഒറ്റമേശയിലേ രണ്ടു വലിപ്പുകളിലൊന്ന് തന്‍റെ കോണ്‍ഗ്രസ്സ് രേഖകള്‍ സൂക്ഷിക്കാനും അടുത്തത് മൂത്തമകന്‍റെ കമ്യൂണിസ്റ്റ് രേഖകള്‍ സൂക്ഷിക്കാനുമായി പകുത്ത ജനാധിപത്യവാദിയായിരുന്നു വൈദ്യര്‍.


യുവാവായ കലാനാഥനിലെ യുക്തിബോധാഗ്നിയില്‍ എണ്ണ പകരാനുള്ള ഒരു അന്തരീക്ഷം അന്ന് കോഴിക്കോട്ടുണ്ടായിരുന്നു. പ്രദീപം പത്രാധിപര്‍ തെരുവത്ത് രാമനാണ് അതിനു നേതൃത്വം നല്കിയത്. സ്വന്തം മൃതശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകമാക്കി മാറ്റിയ കേരളത്തിലെ ഏക പത്രാധിപരാണ് തെരുവത്ത് രാമന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്നത്തെ കോഴിക്കോടന്‍ അന്തരീക്ഷം നാസ്തിക ചര്‍ച്ചകളുടെ പ്രകാശവേദി ആയിരുന്നു. പി.കടലുണ്ടി എന്ന ചോയി വൈദ്യനുമായി കലാനാഥന് നാല്‍പ്പതു വസന്തത്തിന്‍റെ അകലമുണ്ടായിരുന്നു. യുക്തിബോധം ജീവിതത്തില്‍ നിലനിര്‍ത്തുകയും ഉപജീവനത്തിനായി ജോത്സ്യപ്പണി സ്വീകരിക്കുകയും ചെയ്തിരുന്ന വൈദ്യരില്‍ നിന്നും കലാനാഥന് പലതും പഠിക്കാനുണ്ടായിരുന്നു.ജോത്സ്യം ഒരു കപടശാസ്ത്രമാണെന്ന് കലാനാഥന് ബോദ്ധ്യപ്പെട്ടത് അങ്ങനെയായിരുന്നു.


അക്കാലത്താണ് ഗ്രഹങ്ങളെല്ലാം ഒരേ നിരയില്‍ വരുന്നുവെന്നും മകരരാശിയില്‍ പ്രവേശിക്കുന്ന ആ ദിവസം ലോകം അവസാനിക്കുമെന്നും പ്രവചനമുണ്ടായത്. അന്ന് ജോത്സ്യന്‍മാര്‍ ഇളിഭ്യരാശിയില്‍ പ്രവേശിക്കുമെന്നൊരു പോസ്റ്റര്‍ കലാനാഥന്‍ തയ്യാറാക്കി ഫാറൂക്ക് കോളജിന്റെ പരിസരത്ത് ഒട്ടിച്ചു. ലോകം അവസാനിക്കാഞ്ഞതിനാല്‍ കലാനാഥന് വിദ്യാര്‍ഥികളുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടായത്. അന്നത്തെ യുവകവിക്ക് ഇങ്ങനെയും ചില കടമകള്‍ ഉണ്ടായിരുന്നു.



സ്വന്തം  വീട്ടില്‍ നിന്നാണ് അടുത്തുള്ള നിറംകൈതക്കോട്ട ക്ഷേത്രത്തിലെ അയിത്തം അവസാനിപ്പിക്കാനുള്ള സമരം ആരംഭിച്ചത്. യു.കലാനാഥന്‍ ബാല്യകാലത്ത് പരിചയപ്പെട്ട ആ സമരം ഒരു വലിയ പ്രചോദനം ആയിരുന്നു.

പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. ഒരു പ്രധാനപ്പെട്ട സമരം രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം ആയിരുന്നു. ഒന്നാം ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കേളപ്പനോടും വിഷ്ണുഭാരതീയനോടുമൊപ്പം  സമരം ചെയ്തത് എ.കെ ജിയും പി.കൃഷ്ണപിള്ളയും ആയിരുന്നു. ഇന്ന്, അമ്മയാകാന്‍ അര്‍ഹതയുള്ളവരെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് വാശിയുള്ളവരുടെ മുന്‍തലമുറക്കാര്‍ അന്ന് സമരക്കാരെ കായികമായി നേരിട്ടു. കാലക്രമത്തില്‍ അക്രമികള്‍ പരാജയപ്പെടുകയും ക്ഷേത്രപ്രവേശനം യാഥാര്‍ഥ്യമാവുകയും ചെയ്തെങ്കില്‍  രണ്ടാം ഗുരുവായൂര്‍ സമരം സ്വര്‍ണ്ണം പൂശി, പാഴാക്കുന്നതിനെതിരെ ആയിരുന്നു. ആ പണം വീടില്ലാത്തവര്‍ക്ക് വീടുണ്ടാക്കാനായി നല്‍കണമെന്നായിരുന്നു പവനന്‍റെയും കലാനാഥന്റെയും മറ്റ് സമരക്കാരുടെയും ആവശ്യം. അതില്‍ പങ്കെടുത്ത എല്ലാവരും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. മറ്റൊരു ബോധവല്‍ക്കരണ സമരം കലാനാഥന്‍ നയിച്ചത് പൊന്നമ്പല മേട്ടിലേക്കായിരുന്നു. മകരവിളക്ക് സ്വയം പ്രത്യക്ഷപ്പെടുന്നതല്ലെന്നും അധികാരികള്‍ കത്തിച്ച് കാണിക്കുന്നതാണെന്നും യുക്തിവാദികള്‍ തെളിയിച്ചു. ഇന്ന് മലയാളികളെക്കാള്‍ കൂടുതലായി മകരവിളക്ക് കാണാന്‍ തിരക്കുണ്ടാക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ ഭക്തന്മാരാണ്. 


വള്ളിക്കുന്നു പഞ്ചായത്തില്‍ കലാനാഥന്‍റെ നേതൃത്വത്തില്‍ നടന്ന കൂട്ടായപ്രവര്‍ത്തനങ്ങള്‍ ആ പഞ്ചായത്തിനെ കേരളത്തിലെ ഏറ്റവും മികച്ച പ്രാദേശിക ഭരണകൂടമാക്കി മാറ്റി. വിവിധ ജാതിമത വിശ്വാസികളെയും കീരിയും പാമ്പും കളിക്കുന്ന കക്ഷിരാഷ്ട്രീയക്കാരെയും യോജിപ്പിച്ചുകൊണ്ടാണ് മനുഷ്യാദ്ധ്വാനത്തിന്റെ മഹാകാവ്യം കലാനാഥന്‍ രചിച്ചത്. കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ വള്ളിക്കുന്നു പഞ്ചായത്ത് ജനകീയാസൂത്രണം വരുന്നതിനു മുന്നേതന്നെ ശ്രദ്ധിക്കപ്പെട്ടു.


ഈ വിജയത്തിന് കലാനാഥന്‍ മാതൃകയാക്കിയത് കൊച്ചീരാജ്യത്ത് നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് നേതൃത്വം നല്കിയ മന്ത്രിയും യുക്തിവാദിയും കവിയുമായ സഹോദരന്‍ അയ്യപ്പനെ ആയിരുന്നു. അധികാരത്തിലെത്തുന്ന ഒരു യുക്തിവാദിക്കുമുന്നില്‍ അധികാരത്തിലെത്തിയ യുക്തിവാദികള്‍ തന്നെ മാതൃകയായിട്ടുണ്ട്. മനുഷ്യാദ്ധ്വാനത്തെ ഏകോപിപ്പിക്കുവാന്‍ കലാനാഥന്‍ കണ്ട ഒരു മാര്‍ഗം ഒന്നിച്ചുള്ള ആഹാരരീതിയായിരുന്നു. കൂട്ടായ പ്രവര്‍ത്തനം നടത്തേണ്ട ദിവസം രാവിലെതന്നെ ഒരു ആടിനെ അറുക്കും. ആട്ടിറച്ചിക്കറിയും ചോറും കഴിച്ചു വിശപ്പു മാറ്റിയിട്ട്  പ്രസിഡണ്ടും പൊതുജനങ്ങളും പിന്നേയും പണിക്കിറങ്ങും. അദ്ധ്യക്ഷന്‍ അഖിലേന്ത്യാക്കമ്മിറ്റിക്കു പോകാന്‍ വേണ്ടി മുങ്ങുന്ന പരിപാടിയൊന്നും കലാനാഥന് ഇല്ലായിരുന്നു.


ഭക്തരായ മതവിശ്വാസികളോട് ഈ യുക്തിവാദി നേതാവിന് ഒരു വിരോധവുമില്ലായിരുന്നു. അവര്‍ പലകാരണങ്ങളാല്‍ അകപ്പെട്ടുപോയവര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ബാബറിപ്പള്ളി പൊളിച്ചതിനെതിരെയും ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് നിരോധിച്ച കാലത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയും, മതമില്ലാത്ത ജീവന്‍ എന്ന മാതൃകാപാഠം സംരക്ഷിക്കാന്‍ വേണ്ടിയും കലാനാഥന്‍റെ നേതൃത്വത്തില്‍ നടത്തിയ സമാധാനപൂര്‍ണ്ണമായ സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു.


മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോല്‍ക്കര്‍ കൊല്ലപ്പെട്ടപ്പോള്‍ കവിയും ഗവേഷകനുമായ ഇരിങ്ങല്‍ കൃഷ്ണനൊപ്പം ധബോല്‍ക്കറിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയ കലാനാഥന്‍ 

നാട്ടില്‍ വന്നിട്ട് അതെമാതൃകയില്‍ ഒരു ബില്ലിനു രൂപം നല്കി. കേരളത്തിന്റെ സെക്രട്ടേറിയറ്റിന് മുന്നില്‍ വലിയ ധര്‍ണ സംഘടിപ്പിക്കുകയും  അന്ധവിശ്വാസനിര്‍മ്മാര്‍ജന ബില്ലിന്‍റെ കരട് രേഖ മന്ത്രിമാര്‍ക്ക്  സമര്‍പ്പിക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള ബോധവല്‍ക്കരണത്തിനായി ഒന്നിലധികം തവണ കലാനാഥന്‍ 

കേരളയാത്രകള്‍ സംഘടിപ്പിച്ചു. പത്മനാഭന്‍ പള്ളത്ത് അഡ്വ.കെ.എന്‍ അനില്‍ കുമാര്‍, അഡ്വ.രാജഗോപാല്‍ വാകത്താനം, ഗംഗന്‍ അഴീക്കോട്, നാരായണന്‍ പേരിയ, ടി കെ ശക്തിധരന്‍,ജോണ്‍സണ്‍ ഐരൂര്‍, എ വീ ജോസ്  ധനുവച്ചപുരം സുകുമാരന്‍ ടി പി മണി, എലിസബത്ത് തുടങ്ങിയ സഖാക്കള്‍ അദ്ദേഹത്തോടൊപ്പം ഈ സന്നാഹങ്ങളില്‍ ഉണ്ടായിരുന്നു.


ഞങ്ങള്‍ പത്തു സാംസ്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊടിയും ബാനറുമില്ലാതെ നടത്തിയ മതാതീത കേരള സാംസ്കാരികയാത്ര അരിയല്ലൂരിലെത്തിയപ്പോള്‍ അവിടെ മനുഷ്യസംഗമം സംഘടിപ്പിച്ചത് കലാനാഥന്‍ ആയിരുന്നു. ആ മനുഷ്യസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ജാതിരഹിത കേരളത്തിന്‍റെ ആവശ്യകതയായിരുന്നു പ്രമേയമാക്കിയത്.


ഡോ.എ.ടി കോവൂര്‍ കൊളംബോയില്‍ നിന്നും അഴിച്ചുവിട്ട സമരോത്സുകയുക്തിവാദത്തിന്‍റെ തരംഗസഞ്ചാരത്തില്‍ യു.കലാനാഥന്‍ മികച്ച നാവികനായി. ഇടമറുകിന്റെയും കുടുംബത്തിന്റെയും സമര്‍പ്പിത യുക്തിവാദ പ്രവര്‍ത്തനങ്ങളെ  അഭിവാദ്യം ചെയ്ത കലാനാഥന് ഇടമറുകിനെ പോലെതന്നെ കേരളസാഹിത്യ അക്കാദമിയുടെ അംഗീകാരവും ലഭിച്ചു.


സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. നാട്ടിലും വീട്ടിലും ഒരുപോലെ യുക്തിവാദിയായിരുന്നു കലാനാഥന്‍.


പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള വമ്പന്‍നിധിശേഖരം ജനങ്ങള്‍ക്കുള്ളതാണെന്നും അതിലൊരുഭാഗമെങ്കിലും ദരിദ്രകേരളീയരെ സഹായിക്കാനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടതിന് കലാനാഥന്റെ വീട് ആക്രമിക്കപ്പെട്ടു. കരുനാഗപ്പള്ളിയില്‍ അമൃതാനന്ദമയിയെ തുറന്നുകാട്ടിയതിനും തെരുവില്‍ വച്ച് കലാനാഥന്‍ അപമാനിക്കപ്പെട്ടു. 

പൊങ്കാലക്കെതിരെ പ്രതികരിച്ചതിന് സംഘടിത ഭക്തജനം കലാനാഥന്‍റെ വീടിനുമുന്നില്‍ പൊങ്കാലയിട്ടു.


ഇതൊന്നും ആ കലാപകാരിയായ കവിയുടെ ഉള്‍ത്തീ കെടുത്തിയില്ല.

കലാപനാഥന്‍ എന്നൊരു കുറ്റപ്പേരുപോലും ശത്രുക്കള്‍ അദ്ദേഹത്തിന് ചാര്‍ത്തിയിരുന്നു. മതങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്ന കലാനാഥനുമായി ഇസ്ലാം മത പണ്ഡിതര്‍ നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു.


പത്മനാഭസ്വാമി സമ്മാനമെന്ന സാഹിത്യ അക്കാദമിയുടെ സവര്‍ണ്ണ ഹിന്ദു  പുരസ്ക്കാരം ഞാന്‍ വേണ്ടെന്ന് വച്ചപ്പോള്‍ അദ്ദേഹം എന്നെ പിന്തുണച്ചിരുന്നു. കവികള്‍ക്ക് അവാര്ഡ് നിഷേധത്തിലും ഐക്യപ്പെടാമെന്ന് അന്നാണ് ബോധ്യപ്പെട്ടത്. 


യുക്തിരേഖയില്‍ ശാസ്ത്രാധ്യാപകന്നായിരുന്ന കലാനാഥന്‍ ചെയ്തിരുന്ന ചോദ്യോത്തര പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ആത്മാവ് സങ്കല്‍പ്പമോ യാഥാര്‍ഥ്യമോ, ഇസ്ലാം മതവും യുക്തിവാദവും തുടങ്ങിയ സൂക്ഷിച്ചുവയ്ക്കാവുന്ന ഗ്രന്ഥങ്ങളും കലാനാഥന്‍ എഴുതിയിട്ടുണ്ട്. കലാനാഥന്‍റെ ഉത്സാഹത്തില്‍ തയ്യാറാക്കിയ യുക്തിദര്‍ശനം എക്കാലത്തേക്കുമുള്ള ഒരു റഫറന്‍സ് പുസ്തകമാണ്. യു. കലാനാഥനെ കുറിച്ചുള്ള ഒരു ബൃഹദ്ഗ്രന്ഥം കടലുണ്ടി പബ്ലിക് ലൈബ്രറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


ചങ്ങമ്പുഴയില്‍ നിന്നും കലാനാഥന്‍ ശേഖരിച്ച വിത്തുകള്‍ പാഴായിട്ടില്ല. ഏതു വേനലിലും അത് മുളയ്ക്കാന്‍ സന്നദ്ധമായി അവശേഷിക്കുന്നുണ്ട്.

(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2024 ഏപ്രില്‍ 7)

Saturday 30 March 2024

ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍

 ടി എം കൃഷ്ണ, ജാസി ഗിഫ്റ്റ്, ആര്‍ എല്‍ വി രാമകൃഷ്ണന്‍ 

----------------------------------------------------------------------------------------
ഈ തെരഞ്ഞെടുപ്പ് കാലത്ത് കലാകാരന്‍മാര്‍ക്കെതിരെയുള്ള അവഹേളനശ്രമങ്ങള്‍ വര്‍ധിച്ചു വരുന്നുണ്ട്. ഒന്നു ശ്രദ്ധിച്ചാല്‍ ഈ സാംസ്കാരികകയ്യേറ്റങ്ങളെല്ലാം ഉണ്ടായിട്ടുള്ളത് സവര്‍ണ്ണതയെ താലോലിക്കുന്നവരില്‍ നിന്നാണ് എന്നുകാണാം. ഈ പരാക്രമങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ അവസാനിച്ചു എന്നാണ് നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍ മരിച്ചെന്നു കരുതിയിരുന്ന പ്ലേഗിന്റെ അണുക്കള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ ഗുജറാത്തില്‍ പ്രത്യക്ഷപ്പെട്ട് നിരവധി മനുഷ്യരെ കൊന്നൊടുക്കിയിരുന്നല്ലോ. 

നവോത്ഥാനപരിശ്രമങ്ങള്‍ കേരളത്തെ ശുദ്ധമാക്കിയെന്നു കരുതിയവര്‍ക്ക് തെറ്റി. ആ രോഗാണുക്കള്‍ പലരുടേയും മനസ്സിലുണ്ട്. അതാണ് ആര്‍.എല്‍ വി രാമകൃഷ്ണനെതിരെ വര്‍ഷിക്കപ്പെട്ടത്.

ആരാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍? തൃപ്പൂണിത്തുറയിലെ രാധാലക്ഷ്മി വിലാസം (ആര്‍.എല്‍.വി) കോളജ് എന്ന സംഗീതത്തിന്റെയും മറ്റു സുകുമാര കലകളുടെയും പാഠശാലയില്‍ നിന്നും പരിശീലനം നേടിയ പ്രതിഭാശാലി. ചിന്ന ചിന്ന ആശൈ എന്ന തമിഴ് സിനിമാപ്പാട്ടിലൂടെ പ്രസിദ്ധയായ  മിന്‍മിനിയും മറ്റും ഈ കലാശാലയില്‍ നിന്നും പരിശീലനം നേടിയവരാണ്. നാട്ടിപ്പാട്ടുകളുടെ ഈറ്റില്ലത്തില്‍ പിറന്ന രാമകൃഷ്ണന്‍ മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങളില്‍  കലാമണ്ഡലത്തില്‍ ഗവേഷണം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്ത സമര്‍ത്ഥനാണ്.

കലാമണ്ഡലം ജൂനിയര്‍ സത്യഭാമ അദ്ദേഹത്തെ ഉന്നം വച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ദ്രാവിഡനീതികളോടുള്ള  ചോദ്യം ചെയ്യല്‍ ആയിപ്പോയി. വെളുത്തവരുടെ ഹുങ്ക് ദക്ഷിണാഫ്രിക്കയില്‍ പോലും അടിയറവ് പറഞ്ഞിട്ടും അതിന്റെ ദുര്‍ഗന്ധം കേരളത്തില്‍ നിലനില്‍ക്കുകയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈ വര്‍ണ്ണ വിവേചനത്തെ എതിര്‍ത്തെങ്കിലും അപൂര്‍വം ചിലര്‍ അതിനെ ന്യായീകരിക്കുന്നുമുണ്ട്. ഹിന്ദുമത തീവ്രവാദികളുടെ രാഷ്ട്രീയ മുഖമായ ബി ജെ പിയില്‍ അംഗത്വം എടുത്തിട്ടുള്ളവരാണ് ആക്ഷേപിച്ചത് എന്നുള്ളതു ആ രാഷ്ട്രീയ ബോധത്തിന്‍റെ തലച്ചോറ് എന്താണെന്ന് വെളിപ്പെടുത്തുന്നുണ്ട്.
 
കേരളത്തെ വേദനിപ്പിച്ച മറ്റൊരു പെരുമാറ്റം ജാസിഗിഫ്റ്റില്‍ നിന്നും മൈക്ക് തട്ടിയെടുത്തതാണ്.സൌദി അറേബ്യയില്‍ ഗാനമേളയ്ക്ക് പോയ മലയാളത്തിന്റെ ഒരു  പ്രിയഗായകനോട്, പക്കമേളമൊന്നുമില്ലാതെ ഒറ്റയ്ക്ക് പാടണമെന്ന് മതപോലീസ് നിര്‍ദ്ദേശിച്ചതു പോലെയായിപ്പോയി അത്. അന്ന് ആ ഗായകന്‍ പാട്ടുപാടാതെ മടങ്ങുകയായിരുന്നു. സൌദി അറേബ്യയില്‍ മതപോലീസിന്‍റെ ആധിപത്യം അവസാനിച്ചിട്ടും കേരളത്തില്‍ ആ സമീപനം തുടരുകയാണ്. കുസാറ്റില്‍ ഉണ്ടായ ദുരന്തം കേരളത്തെ ഒന്നടങ്കം വേദനിപ്പിച്ചതായിരുന്നു. ആ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ സംഗീതത്തെ നിരോധിക്കുകയെന്നുള്ളതല്ല. ജാസി ഗിഫ്റ്റിന്‍റെ പാട്ട് യുവതയില്‍ സമുദ്രതരംഗങ്ങള്‍ ഉണ്ടാക്കുമെന്നത് നേരാണ്. ഉടലിനെ സ്വതന്ത്രമാക്കാനുള്ള അവകാശം മനുഷ്യര്‍ക്കുണ്ട്. അത് അനുവദിക്കുന്നതിന് പകരം മൈക്ക് പിടിച്ചുവാങ്ങിച്ച് ജാസിയെ അപമാനിച്ചത് കേരളത്തെ അപമാനിച്ചതിന് തുല്യമായിപ്പോയി.
കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ പ്രധാനാധ്യാപികയില്‍ നിന്നും ജാസിയെ ആദരിച്ചുകൊണ്ടുള്ള ഒരു വിശദീകരണം പിന്നീട് വന്നെങ്കിലും ഉണ്ടായ വേദന അവശേഷിക്കുകയാണല്ലോ. അങ്ങനെയൊരു സമീപനം പോലും മഹാകവിയുടെ കലാസ്ഥാപനത്തില്‍ കയറിയിറങ്ങിയ നൃത്താധ്യാപികയില്‍ നിന്നും ഉണ്ടായില്ല. ഇപ്പോള്‍ നിലവിലുള്ള കലാവിരുദ്ധകരിനിയമങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകലാശാലകളും ശ്രദ്ധിക്കേണ്ടതാണ്.

ടി.എം കൃഷ്ണയ്ക്ക് നേരെ ഉണ്ടായതു നഗ്നമായ സവര്‍ണ്ണാക്രമണമാണ്. തന്തൈ പെരിയാറിനെ കുറിച്ചു പാടുകയും പറയുകയും ചെയ്യുന്ന കൃഷ്ണയ്ക്ക് സംഗീതകലാനിധി എന്ന ബിരുദം നല്‍കരുതെന്നാണ് ഭരണഘടനാവിരുദ്ധരായ സവര്‍ണ്ണസംസ്ക്കാരക്കാരുടെ ആവശ്യം. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത പെരിയാര്‍ ഇ വി രാമസ്വാമിയെ കുറിച്ചുള്ള കൃതികള്‍ പോലെതന്നെ   നാരായണഗുരുവിന്റെ കൃതികള്ളും അസാധാരണഭംഗിയോടെ  ആലപിച്ച ടി.എം കൃഷ്ണയെയും കേരളീയര്‍ക്ക് ഇഷ്ടമാണ്. അരികിലാക്കപ്പെട്ടവര്‍ക്കുവേണ്ടി അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിവാദ്യങ്ങളോടെയാണ് ലോകം ശ്രദ്ധിക്കുന്നത്. തമിഴ് നാട്ടിലെ ഭരണകൂടം ഗായകനോടൊപ്പം ഉണ്ടെന്നത് ആശ്വാസകരമാണ്. 

ഈ മൂന്നു സംഭവങ്ങളും ജാഗ്രതയുടെ സാംസ്കാരിക ആയുധങ്ങള്‍ കൈവെടിയാന്‍ സമയമായിട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്

Wednesday 13 March 2024

ചങ്ങമ്പുഴ വഴി ചാര്‍വാകം

 ചങ്ങമ്പുഴ വഴി ചാര്‍വാകം 

--------------------------------------------
ഉള്ളിശ്ശേരി തേയന്‍ വൈദ്യരുടെ മകന്‍ കലാനാഥന്‍  സ്വാഭാവികമായും ഒന്നാം തരം ഭക്തന്‍ ആകേണ്ടതായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ ആ യുവാവിന്‍റെ  തലയ്ക്ക് പിടിച്ചത് ചങ്ങമ്പുഴക്കവിത. ഒപ്പം ഹൃദയപക്ഷരാഷ്ട്രീയവും. ചങ്ങമ്പുഴക്കവിതയാണ് കലാനാഥനെ ചാര്‍വാക ദര്‍ശനത്തിലേക്ക് നയിച്ചത്. പുരാണങ്ങളെയും ജടയും ചിതലും മൂടിയ പ്രാചീന തത്ത്വശാസ്ത്രങ്ങളെയും തള്ളിക്കളഞ്ഞ ചങ്ങമ്പുഴക്കവിതയിലൂടെ ഹൃദയപക്ഷത്ത് എത്തിയ അദ്ദേഹം മതാതീത മനുഷ്യ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കുകയും ചാര്‍വാകം എന്ന വീടുണ്ടാക്കി താമസമാരംഭിക്കുകയും ചെയ്തു.

സയന്‍സ് അദ്ധ്യാപകനായിരുന്ന കലാനാഥന്‍ ശാസ്ത്രബോധത്തോടെ സാമൂഹ്യപ്രശ്നങ്ങളെ സമീപിച്ച്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശക്തമായി എതിര്‍ത്തു. മലയാളിയുടെ മനസ്സിനോടുംബുദ്ധിയോടും സംസാരിച്ച അദ്ദേഹം, ഏത് മതത്തിലും വിശ്വസിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യാതെതന്നെ അവിശ്വസിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ചു.

രണ്ടുവട്ടം ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിക്കുകയും വള്ളിക്കുന്ന് പഞ്ചായത്തിനെ നയിക്കുകയും ചെയ്ത കലാനാഥന്‍ ജനകീയാസൂത്രണത്തിന് വരെ മാതൃകയായി.
ജനകീയാസൂത്രണം വലിയ തോതിലുള്ള പഠനക്ലാസ്സുകളോടെയാണ്  കേരളത്തില്‍ പ്രാവര്‍ത്തികമാക്കി യതെങ്കില്‍ ഏഥന്‍സില്‍ ജനാധിപത്യം നടപ്പിലാക്കിയതുപോലെ 
അതിലളിതമായിട്ടായിരുന്നു വള്ളിക്കുന്നു പഞ്ചായത്തിലെ ജനകീയാസൂത്രണം.

കടലുണ്ടി - ചെട്ട്യാർമാട് റോഡ്, കോട്ടക്കടവ് പാലം, ആനങ്ങാടി ഫിഷ് ലാന്റിങ് സെന്‍റര്‍ തുടങ്ങി നിരവധി സ്വപ്നപദ്ധതികള്‍ കലാനാഥന്‍ എന്ന ഹൃദയപക്ഷ പഞ്ചായത്ത് പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ സാക്ഷാത്ക്ക രിക്കപ്പെട്ടു. കാട്ടുങ്ങല്‍ തോട് ജനകീയ ജലസേചന പദ്ധതി, മണല്‍ചാക്കുകള്‍ കൊണ്ട് ഭിത്തിയുണ്ടാക്കി കടലാക്രമണം തടഞ്ഞ കൂട്ടായ പ്രവര്‍ത്തനം,മലയാട്ടില്‍ തോട് നവീകരണം, ജനകീയ ബോട്ടുജെട്ടി നിര്‍മ്മാണം തുടങ്ങിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച വള്ളിക്കുന്നു പഞ്ചായത്തു കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള പുരസ്ക്കാരവും നേടി. മതാതീത ബോധ്യമുള്ള ഒരാള്‍ രാഷ്ട്രീയാധികാരത്തില്‍ എത്തിയാല്‍ ചടുലവും നീതിപൂര്‍ണവും ആയിരിയ്ക്കും പ്രവര്‍ത്തനങ്ങള്‍ എന്നതിന്‍റെ ഉദാഹരണമാണ് യു.കലാനാഥന്‍.

സഹോദരന്‍ അയ്യപ്പനെ മാതൃകയാക്കിയ കലാധരന്‍ കവിതയെ നെഞ്ചില്‍ സൂക്ഷിച്ചുകൊണ്ട്, നിരവധി പുരോഗമന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി. അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന്ന ബില്ലിന്റെ കരടുരേഖ തയ്യാറാക്കി അധികാരസ്ഥാനത്തുണ്ടായിരുന്ന വി എസ് അച്ചുതാനന്ദനും രമേശ് ചെന്നിത്തലക്കും നല്കിയത് കലാനാഥന്റെ നേതൃത്വത്തില്‍ ആയിരുന്നു.കേരളീയരെ പിന്നോട്ടു നയിക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കാന്‍ അദ്ദേഹവും അനുയായികളും അശ്രാന്തപരിശ്രമം നടത്തി. ഡോ.എ ടി കോവൂരിന്റെയും പവനന്‍റെയും മറ്റും നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമാരോത്സുക യുക്തിവാദത്തിന് ഊര്‍ജ്ജം നല്കുവാന്‍ കലാനാഥന്‍  പരിശ്രമിച്ചു. ഫിറ എന്ന സംഘടനയിലൂടെ അഖിലേന്ത്യാതലത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. സ്നേഹപൂര്‍ണവും എന്നാല്‍ വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുമായി നിരവധി മത സംവാദങ്ങളിലും അദ്ദേഹം പങ്കെടുത്തു. വര്‍ഗീയ വാദികള്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കാരുണ്യപൂര്‍വമുള്ള അദ്ദേഹത്തിന്റെ സമീപനത്തിന് മുന്നില്‍ ആക്രമണങ്ങള്‍ പാളിപ്പോവുകയായിരുന്നു

സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ചായിരുന്നു യു.കലാനാഥന്‍റെ വിവാഹം.അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു മിശ്രവിവാഹങ്ങള്‍ കേരളത്തില്‍ നടന്നു. മരണാനന്തരം യു.കലാനാഥന്‍റെ നിശ്ചലശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകമായി മാറി. മനുഷ്യസ്നേഹത്തിന്‍റെ കൊടിയായിരുന്നു യു. കലാനാഥന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. നിരന്തര പഠനങ്ങളും വിശ്രമമില്ലാത്ത അന്വേഷണവും ശാസ്ത്രാവബോധം വളര്‍ത്തുകയെന്ന ഭരണഘടനാ തത്ത്വം പ്രവര്‍ത്തികമാക്കാന്‍ അത്യാവശ്യമാണെന്ന് യു. കലാനാഥന്‍റെ ജീവിതം കേരളത്തോട് പറയുന്നു.

Monday 4 March 2024

മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ

 2024 ജനുവരി 

മഹാകവി കുമാരനാശാന്‍ ചെറുതുകളെ മഹത്വവല്‍ക്കരിച്ച പ്രതിഭ 

------------------------------------------------------------------------------------------------------------


ചെറുതൊന്നും അത്ര ചെറുതല്ലെന്നു സ്ഥാപിച്ച കവിയായിരുന്നു മഹാകവി കുമാരനാശാന്‍. ചെറുതിന്റെ പ്രാധാന്യം പോസിറ്റീവായും നെഗറ്റീവായും അദ്ദേഹം തിരിച്ചറിഞ്ഞു.


എന്താണ് ചെറുത്? മഹാപ്രപഞ്ചത്തിന്‍റെ ഏറ്റവും അടിസ്ഥാന ഘടകം കണികയാണ്.കണികയിലാണ് ശക്തി സംഭരിക്കപ്പെട്ടിടുള്ളത്.സര്‍വനാശകകാരണമായ ശക്തിപോലും കണികയില്‍ ഉണ്ട്.കണികകള്‍ ചേര്‍ന്നതാതാണ് മഹാനിര്‍മ്മിതികള്‍. അങ്ങനെയാണ് ചെറിയ അക്ഷരങ്ങള്‍ ചേര്‍ന്ന് വാക്കുകള്‍ ഉണ്ടാകുന്നത്.ചെറു വാക്കുകള്‍ ചേര്‍ന്ന് വരികള്‍.വരികള്‍ ച്വേര്‍ന്ന് ഖണ്ഡങ്ങള്‍.ഖണ്ഡങ്ങള്‍ ചേര്‍ന്ന മഹാകവിതകള്‍.


ഏറ്റവും വലിയ ഗ്രന്ഥമായ മഹാഭാരതം വെറും എട്ടക്ഷരം മാത്രമുള്ള ചെറു വരികളാല്‍ ഉയര്‍ത്തിയെടുത്ത മഹാഗോപുരമാണ്.ഒന്നേകാല്‍ കോടി ശ്ലോകങ്ങളില്‍ എഴുതാമായിരുന്ന ആ കാവ്യം ഒന്നേകാല്‍ ലക്ഷത്തിലേക്ക് ചുരുക്കി എഴുതിയതാണ്.എത്ര വേണമെങ്കിലും വലുതാക്കാമായിരുന്ന കാവ്യകാണികകളെ ചുരുക്കി എഴുതിയപ്പോഴാണ് വീണപൂവ് ഉണ്ടായത്. നാലായിരത്തി ഒരുനൂറു വസന്തതിലകം അണിയിക്കാമായിരുന്നതാണ് ആശാന്‍ നാല്‍പ്പത്തൊന്ന് ശ്ലോകങ്ങളില്‍ ചുരുക്കിയെഴുതിയത്.ആസ്വാദകരാണ് അതിനെ വികസിപ്പിച്ചത്.


510 വരികള്‍ മാത്രമുള്ള കരുണ സിനിമയാക്കിയപ്പോള്‍ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നു.ആസ്വാദകരാണ് ചെറുതിനെ വലുതാക്കുന്നത്. ആശാന്‍ ചെറുതിന്റെ വലിപ്പമാണ് പറഞ്ഞിട്ടുള്ളത്.


നെല്ലിന്‍ ചുവട്ടില്‍ മുളയ്ക്കും - കാട്ടു
പുല്ലല്ല സാധുപുലയന്‍ എന്ന രണ്ടുവരിക്ക് പില്‍ക്കാലത്ത് മലയാളം കണ്ട ദലിത് കവിതയുടെയും ജീവിതത്തിന്റെയും സമരത്തിന്റെയും വികാസം വരെ വ്യാപ്തിയും ദീപ്തിയുമുണ്ട്. 


1324 വരികളില്‍ അപൂര്‍ണ്ണമായി അവശേഷിപ്പിക്കേണ്ടിവന്ന ബാലരാമായണത്തിനു പോലും 24000 വരികളുടെ ശോഭയുണ്ട്.ചെറുത് വെറും ചെറുതല്ലെന്നാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. 173 ശ്ലോകങ്ങളുള്ള നളിനിയിലെ ദിവാകരമൌനത്തിന് 17000 ശ്ലോകങ്ങള്‍ക്കുള്ള വ്യാപ്തിയുണ്ട്.നളിനിയിലെ ഒന്നിലധികം ശ്ലോകങ്ങള്‍ എഴുതിയതിന് ശേഷം കവി വെട്ടിമാറ്റിയതാണ്. മൂന്നു സര്‍ഗ്ഗങ്ങളുള്ള ലീലയിലെ മാംസനിബദ്ധമല്ല രാഗം എന്ന സമീപനം പോലും യോജിച്ചു൦ വിയോജിച്ചു൦ മുപ്പതു സര്‍ഗങ്ങളായി വികസിപ്പിക്കാവുന്നതാണ്.അഞ്ചു കാണ്ഡങ്ങളിലാണ് ആശാന്‍ ശ്രീബുദ്ധചരിതം അടയാളപ്പെടുത്തിയത്.സാക്ഷാല്‍ ശ്രീബുദ്ധന്‍റെ ധര്‍മ്മപദം സരസ കവി മൂലൂര്‍ മലയാളപ്പെടുത്തിയിട്ടുണ്ടല്ലോ. 26 വര്‍ഗങ്ങളാണ് അതിലുള്ളത്.ആറു പേജുകള്‍ മാത്രമുള്ള ഗരിസപ്പാ അരുവി എന്ന അപൂര്‍ണ്ണ കൃതിയെ അടിസ്ഥാനപ്പെടുത്തി ഷിനിലാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ കഥയ്ക്ക് പത്തു പേജിലധികം വലിപ്പമുണ്ട്.


147 ശ്ലോകങ്ങളുള്ള പ്രരോദനത്തിലെ കഷ്ടം സ്ഥാനവലിപ്പമോ പ്രഭുതയോ സജ്ജാദിയോ വംശമോ / ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമിങ്ങോരില്ല ഘോരാനലന്‍ / സ്പഷ്ടം മാനുഷഗര്‍വമൊക്കെയിവിടെ പൂക്കസ്തമിക്കുന്നതി/ ങ്ങിഷ്ടന്‍മാര്‍ പിരിയുന്നു ഹാ ഇവിടമാണദ്ധ്യാത്മ വിദ്യാലയം.എന്ന ശ്ലോകം വിശദീകരിക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവരും. 


192 ശ്ലോകങ്ങളുള്ള സീതാകാവ്യം വിശദീകരിക്കാന്‍ ഒന്നിലധികം പുസ്തകങ്ങള്‍ ഉണ്ടായി. ചെറു തുള്ളികള്‍ ചേര്‍ന്നതാണ് മഹാസമുദ്രമെന്ന് ആശാന്‍ നമ്മളോട് പറഞ്ഞു.അതില്‍ സ്തീയുടെ കണ്ണുനീര്‍ത്തുള്ളി കൂടിയുണ്ടെന്ന് സീതാകാവ്യം കൊണ്ട് സാക്ഷ്യപ്പെടുത്തി. 


1700 വരികളുള്ള ദുരവസ്ഥയിലെ പ്രമേയം മലബാര്‍ സമരമല്ല.സവര്‍ണ്ണ അവര്‍ണ്ണ വിവാഹമെന്ന ജാതിവിരുദ്ധവും മനുഷ്യപ്രധാനവുമായ വിഷയമാണ് മഹാകവി അവതരിപ്പിച്ചത്.മലബാര്‍ സമരം അതിന്റെ പശ്ചാത്തലം മാത്രമാണ്. വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ- രില്ലമിടിച്ചു 


കുളം കുഴിപ്പിന്‍ എന്ന രണ്ടു വരികളില്‍ സമരകാരണം അദ്ദേഹം അടയാളപ്പെടുത്തി.സ്ഥലവാസിയായ കമ്പളത്തു ഗോവിന്ദന്‍ നായര്‍ 

അതിനു അടിവരയിടുകയും ചെയ്തു.



ചെറിയവയെ ചൂണ്ടിക്കാട്ടുകയാണ് മഹാകവി ചെയ്തത്.ചെറുമന്‍റെ ജീവിതം അദ്ദേഹം അടയാളപ്പെടുത്തി.ഞാനും ചെറുതാണ്.തീരെ ചെറിയ കവി. അതിനാല്‍ ഈ പുരസ്ക്കാരം എനിക്കു അവകാശപ്പെട്ടതാണ്.ആദരവോടെ അഭിമാനത്തോടെ ഞാനിതു സ്വീകരിക്കുന്നു.

കുരീപ്പുഴ ശ്രീകുമാര്‍


കുമാരനാശാൻ / ചെറിയവ
-----------------------------------
ചെറുതുള്ളികൾ ചേർന്നുതന്നെയീ
കരകാണാതെഴുമാഴിയായതും
തരിമണ്ണുകൾ തന്നെ ചേർന്നു നാം
മരുവും നൽപെഴുമൂഴിയായതും.
ചെറുതാം നിമിഷങ്ങളും തഥാ
പറവാൻ തക്കവയല്ലയെങ്കിലും
ഒരുമിച്ചവതന്നെ യൂക്കെഴും
പുരുഷായുസ്സുകളൊക്കെയാവതും
ചെറുതെറ്റുകൾ തന്നെയീവിധം
പെരുകിപ്പുണ്യമകറ്റിയേറ്റവും
തിരിവെന്നി നടത്തി ജീവനെ-
ദ്ദുരിതത്തിങ്കൽ നയിച്ചിടുന്നതും.
ചെറുതെങ്കിലുമമ്പെഴുന്ന വാ-
ക്കൊരുവന്നുത്സവമുള്ളിലേകിടും
ചെറുപുഞ്ചിരി തന്നെ ഭൂമിയെ-
പ്പരമാനന്ദ നിവാസമാക്കിടും.
ചെറുതന്യനു നന്മ ചെയ്കകൊ-
ണ്ടൊരു ചേതം വരികില്ലയെങ്കിലും
പരനില്ലുപകാരമെങ്കിലീ
നരജന്മത്തിനു മാറ്റുമറ്റുപോം.
ചെറുതൻപു കലർന്നു ചെയ്‌വതും
ചെറുതുള്ളത്തിലലിഞ്ഞു ചൊൽ വതും
പെരുകിബ്ഭുവി പുഷ്പവാടിയായ്‌
നരലോകം സുരലോകതുല്യമാം.
----------
വനമാല

ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും

 ജീപ്പെഴുന്നള്ളത്തും ഗരുഡന്‍ തൂക്കവും

----------------------------------------------------------------
കേട്ടുകേട്ടു മനസ്സില്‍ തങ്ങിയതാണ്. എനിക്കു മാസങ്ങള്‍ മാത്രം പ്രായമുള്ള കാലം. കൊല്ലത്തെ മുളങ്കാടകം ക്ഷേത്രത്തില്‍ ഗരുഡന്‍ തൂക്കമുണ്ട്. അംഗസംഖ്യ കൂടുതലുള്ള ഒരു കുടുംബത്തില്‍  വൈകിപ്പിറന്ന കുഞ്ഞാകയാല്‍ ഗരുഡനെക്കൊണ്ട് പറത്തിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഗരുഡന്‍ ചാടില്‍ വലംചുറ്റിവന്നു തലക്കുമുകളില്‍ നിന്നപ്പോള്‍ അച്ഛന്‍ കുഞ്ഞിനെ പൊക്കിയെടുത്ത് ഗരുഡനെ ഏല്‍പ്പിക്കുന്നു. ഗരുഡന്‍ കൈക്കുഞ്ഞുമായി മുകളിലേക്കു പൊന്തുന്നു. കുഞ്ഞ് പേടിച്ച് നിലവിളിക്കുന്നു. പ്രാണരക്ഷാര്‍ത്ഥം ഗരുഡഭഗവാന്‍റെ കൊക്കില്‍ കയറി പിടിക്കുന്നു. തലയില്‍ വട്ടം ചുറ്റി കെട്ടിവച്ചിരുന്ന കൊക്ക് അടര്‍ന്ന് കുഞ്ഞിന്റെ കയ്യിലിരിക്കുന്നു. അടുത്ത നിലവിളിയില്‍ ദേവപ്പക്ഷിയുടെ കൊക്ക് മണ്ണില്‍ വീഴുന്നു.

വളര്‍ന്നപ്പോള്‍, പത്താമുദയത്തിന് ഗരുഡന്‍ കെട്ടുന്ന സ്ഥലത്ത് അതിന്റെ ചമയം കണ്ടു മനസ്സിലാക്കാനും താളവും കയ്യിലെ ചെറിയ വാളും തടയും ചുഴറ്റുന്ന രീതിയുമൊക്കെ മനസ്സിലാക്കാനുമായി പോയിട്ടുണ്ട്. കേരളശബ്ദം ലേഖകനായിരുന്ന ഡേവിഡ് കൊല്ലകയും ഇക്കാര്യങ്ങള്‍ കാണാന്‍ താല്‍പ്പര്യത്തോടെ കൂടുമായിരുന്നു. എനിക്ക് പരിചയമുള്ള അയ്യാക്കുട്ടിയെന്ന തൊഴിലാളിയായിരുന്നു ദീര്‍ഘകാലം ഗരുഡന്‍ ആയിരുന്നത്. മിശ്രവിവാഹിതന്‍ ആയിരുന്നതിനാല്‍ എനിക്ക് ആ അനുഷ്ഠാന കലാകാരനോട് പ്രത്യേകിച്ച് ഒരു  ബഹുമാനവും അദ്ദേഹത്തിന് എന്നോട് വാത്സല്യവും ഉണ്ടായിരുന്നതിനാല്‍ ആ ചമയപ്പുരയില്‍ കയറാന്‍  ബുദ്ധിമുട്ടില്ലായിരുന്നു.

ഗരുഡവേഷം കെട്ടിയ ആളിനെ ഒരു കൂറ്റന്‍ ചാടിലെ തൂക്കവില്ലില്‍ കൊരുത്തിടുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ അമ്പ ലത്തിന് വലം വയ്ക്കുന്നു. മഹാവിഷ്ണുവിന്‍റെ വാഹനമായ മഹാവിഹംഗം ആണെങ്കിലും വേഷം കെട്ടുന്ന പാവം മനുഷ്യനെ 
തൂക്കവില്ലില്‍ ഉയര്‍ത്തുകയും താഴ്ത്തുകയുമൊക്കെ ചെയ്യുന്നത് പിന്നിലെ ചാട് നിയന്ത്രിക്കുന്നവരാണ്. വടം കെട്ടി ചാട് വലിച്ചാണ് ഗരുഡന്റെ പറക്കല്‍ ഉറപ്പിക്കുന്നത്.

പലപ്പോഴും ശരീരത്തില്‍ കൊളുത്തുറപ്പിച്ചും കെട്ടിത്തൂക്കിയും മനുഷ്യനെ ഈ വേഷം കെട്ടിക്കുകയും പിഞ്ചുകുഞ്ഞുങ്ങളെ നേര്‍ച്ചയുടെ പേരില്‍ വിഷമിപ്പിക്കുകയും ചെയ്യുന്നതിനെതിരെ തൂക്കമുള്ള ക്ഷേത്രങ്ങളില്‍ സന്യാസിമാര്‍ പോലും സമരത്തിന് പോയിട്ടുണ്ട്. എളവൂര്‍ തൂക്കം നിരോധിച്ചത് ഒരു ഉദാഹരണമാണ്.
കവിളിലൂടെ ശൂലം തറക്കല്‍, വയറ്റില്‍ ചൂരല്‍ കുത്തിയിറക്കല്‍, തെയ്യങ്ങളുടെ തീയില്‍ ചാട്ടവും തെങ്ങുകയറ്റവും മൃഗവേട്ടയും തുടങ്ങി പല അപകടകരമായ  അനുഷ്ഠാനങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഏറ്റവും ഒടുവില്‍ ഏഴംകുളം തൂക്കത്തില്‍ ഗരുഡന്റെ കയ്യില്‍ നിന്നുമൊരു പിഞ്ചു കുഞ്ഞ് താഴേക്കു തെറിച്ചുവീണ് കയ്യൊടിഞ്ഞതാണ് ഞെട്ടിപ്പിച്ച സംഭവം. ബാലാവകാശകമ്മീഷന്‍ 
ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചിരിക്കയാണ്.

മനുഷ്യാവകാശക്കമ്മീഷന്‍ ഏറ്റവും ശ്രദ്ധേയമായത് ഡോ എസ് ബലരാമന്‍ അംഗമായപ്പോഴാണ്. ആ രീതിയില്‍ നമ്മുടെ ബാലാവകാശക്കമ്മീഷനും കുറെക്കൂടി  സജീവമാകേണ്ടതുണ്ട്. 

ആറ്റുകാല്‍ പൊങ്കാല ദിവസം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ നടത്തിയ ജീപ്പ് രഥയാത്ര ഗംഭീര ഹാസ്യനാടകമായിരുന്നു. ആര്‍ത്തവമുള്ള സ്ത്രീകള്‍ ചെടിയില്‍ തൊട്ടാല്‍ ചെടി കരിയുമെന്ന സിദ്ധാന്തം അവതരിപ്പിക്കുകയും അധികം വൈകാതെ ഭാരതസര്‍ക്കാര്‍ പത്മപുരസ്ക്കാരം നല്കി ആദരിക്കുകയും ചെയ്ത മുന്‍തമ്പുരാട്ടിയും ഈ ജീപ്പ് എഴുന്നള്ളത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഈ പുതിയ ആചാരം ഉണ്ടായത്. ഇത്തവണ മുത്തുക്കുടയൊക്കെ വച്ചുകെട്ടി കുറച്ചുകൂടി രാജകീയമാക്കിയിരുന്നു. ചെങ്കോലും കിരീടവും ആരാദ്ധ്യമെന്ന് കരുതുന്ന ഒരു കേന്ദ്ര ഭരണകൂടമാണ് ഭാരതത്തിലുള്ളത്. അതിനാല്‍ ഈ എഴുന്നള്ളത്ത് വരും വര്‍ഷങ്ങളിലും ആവര്‍ത്തിച്ചേക്കും. രാജഭരണത്തിനെതിരെ സമരം ചെയ്തവരുടെ പിന്‍ ഗാമികളാണ് പൊങ്കാലക്കാരി ലധികവും. അവര്‍ക്ക് മുന്‍ ഗാമികളുടെ സമരം ഏറ്റെടുത്ത് നടത്തേണ്ടതായി വരുമെന്നാണ്,ഈ രാജകീയ അസംബന്ധനാടകം സൂചിപ്പിക്കുന്നത്.

Wednesday 14 February 2024

പെണ്‍കരുത്തിനു സല്യൂട്ട്

  പെണ്‍കരുത്തിനു സല്യൂട്ട് 

-------------------------------------------
അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം ഒരു കെട്ടുകഥയാണ്.ആ കഥയില്‍ത്തന്നെ ജാരത്തിയെ ജടയില്‍ ഒളിപ്പിച്ചു വച്ച പുരുഷകൌശലവുമുണ്ട്.എന്നാല്‍ ഇതൊക്കെ ഭാരതം സ്ത്രീത്വത്തിന് നല്കിയ അംഗീകാരമായി എടുത്തുകാട്ടാറുമുണ്ട്.
നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചു പ്രസംഗിക്കുമ്പോഴും ശിവപാര്‍വതീചിത്രം പരാമര്‍ശിക്കാറുണ്ട്.ഗംഗയെ മുടിമറയില്‍ ഒളിപ്പിക്കാറുമുണ്ട്.

നിയമനിര്‍മ്മാണ സഭകളിലെ സ്ത്രീ സംവരണം വളരെക്കാലമായുള്ള ചര്‍ച്ചാവിഷയമാണ്.കേരളത്തില്‍ പോലും ഇത്  പ്രസക്തിയുള്ള വിഷയമായി നിലനില്‍ക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം സംവരണം നല്കി അംഗീകരിച്ച സംസ്ഥാനമാണ് കേരളം.
നമ്മുടെ പഞ്ചായത്ത് സംവിധാനം നല്ല രീതിയില്‍ മുന്നേറുന്നുമുണ്ട്. മൂന്നു വനിതകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി കേരളം മാതൃകയായിട്ടുമുണ്ട്. എങ്കിലും വനിതാ മുഖ്യമന്ത്രിയെന്ന സാക്ഷരകേരളത്തിന്‍റെ സ്വപ്നം സഫലമായിട്ടില്ല.

നിയമസഭയിലും പാര്‍ലമെന്റിലും അന്‍പത് ശതമാനം സംവരണത്തിനുള്ള അര്‍ഹത വനിതകള്‍ക്കുണ്ട്. ജനസംഖ്യയില്‍ അധികവും സ്തീകളാണെന്ന യാഥാര്‍ഥ്യം നമ്മള്‍ മറക്കരുത്. കേരളത്തിന്‍റെ ഔദ്യോഗിക മണ്ഡലം സമര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകുന്നത് വനിതകളാണ്. അദ്ധ്യാപകരില്‍ എഴുപതു ശതമാനവും വനിതകളുള്ള സംസ്ഥാനമാണ് കേരളം.

പാര്‍ലമെന്റില്‍ മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകള്‍ക്ക്  നല്‍കുമെന്നും അതിനായി വരുന്ന തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നുമാണ് കേന്ദ്രഭരണകക്ഷിയുടെ ആവശ്യം. ഇത് ആടിനു മുന്നില്‍ കെട്ടിയ പഴത്തൊലിയാണ്. ആത്മാര്‍ഥതയുണ്ടെങ്കില്‍, അര്‍ദ്ധനാരീശ്വരനെ ആരാധിക്കുന്നുണ്ടെങ്കില്‍ ഈ വ്യാജവൃത്തി വേണ്ടല്ലോ. നേരത്തെ തന്നെ ചെയ്യാമായിരുന്നല്ലോ.

സ്ത്രീപുരുഷ തുല്യത ഭരണഘടന വാഗ്ദാനം ചെയ്യുന്നതാണെകില്‍ കൂടിയും അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുമാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കുന്ന സമീപനം പോലും, പാര്‍ലമെന്‍റ് മന്ദിരോദ്ഘാടന ചടങ്ങില്‍ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിലൂടെ ഭാരതപ്രണയികളില്‍ നിന്നും ഉണ്ടായി. ലോക് സഭയില്‍ പതിനഞ്ചു ശതമാനവും രാജ്യസഭയില്‍ പതിമൂന്നു ശതമാനവുമാണ് നിലവിലുള്ള വനിതാ പ്രാതിനിധ്യം.
ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഉത്തര്‍പ്രദേശ് നിയമസഭയില്‍ പന്ത്രണ്ടു ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. അവിടെ നാനൂറ്റിമൂന്ന് നിയമസഭാംഗങ്ങളാണ് ഉള്ളത്. നൂറ്റിനാല്‍പ്പത് അംഗങ്ങള്‍ മാത്രമുള്ള കേരളത്തില്‍ ഒന്‍പതു ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം.വനിതാ പ്രാതിനിധ്യമേ ഇല്ലാത്ത മിസ്സോറാമും പോണ്ടിച്ചേരിയും ഒറ്റ വനിതമാത്രമുള്ള ഹിമാചല്‍ പ്രദേശും ഭരണഘടനക്ക് കളങ്കമായി നിലകൊള്ളുന്നു. വനിതാ മുഖ്യമന്ത്രിയുള്ള പശ്ചിമ ബംഗാളില്‍ പതിമൂന്നു ശതമാനമേ വനിതാ പ്രാതിനിധ്യമുള്ളൂ.  രണ്ടു വനിതാ മുഖ്യമന്ത്രിമാര്‍ ഭരിച്ച തമിഴ് നാട്ടില്‍ വെറും അഞ്ചു ശതമാനമേ വനിതാ പ്രാതിനിധ്യമുള്ളൂ.

ഇന്ത്യയിലെ, ഭരണസാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ അഗാധമായി സ്വാധീനിക്കുന്നത് മതങ്ങളാണ്. എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ്. അവര്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനുള്ള അര്‍ഹതയില്ലെന്ന മനുവാചകം  നടപ്പാക്കുകയാണ്.സീതയെ കാട്ടിലെറിഞ്ഞു കാഞ്ചനസീതയെ വാഴിക്കുകയാണ് മതങ്ങള്‍ ചെയ്യുന്നത്. പേരില്‍ത്തന്നെ മതമുള്ള മുസ്ലിം ലീഗിലൂടെ നിയമസഭയിലോ പാര്‍ലമെന്‍റിലോ ഒരംഗം പോലും ഉണ്ടായില്ലെന്നുള്ളത് മതാധിപത്യത്തിന്റെ ദുസ്വാധീനത്തെ ഉറപ്പിക്കുന്നു.

മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി സാറാ ജോസഫിന്‍റെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഒപ്പിട്ട, തുല്യതക്ക് വേണ്ടിയുള്ള നിവേദനം കേരളത്തിലെ ഭരണ - പ്രതിപക്ഷ  രാഷ്ട്രീയ നേതൃത്വത്തിനു സമര്‍പ്പിക്കുന്നു. ഫാസിസ്റ്റ് കക്ഷിയോട് പറഞ്ഞിട്ടു കാര്യമില്ലെന്ന നിലപാടില്‍ അവര്‍ കേന്ദ്രം ഭരിക്കുന്ന തീവ്രവലതുപക്ഷ കക്ഷിക്കു നിവേദനം നല്കുന്നുമില്ല.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെന്നപോലെ നിയമസഭകളിലും പാര്‍ലമെന്റിലും അമ്പതു ശതമാനം വനിതാ സംവരണം ആവശ്യമാണ്.


Saturday 3 February 2024

കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍

 കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും കാണാതാവുന്ന കുട്ടികള്‍ 

-----------------------------------------------------------------------------------------------------
ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുലയുടെ മരണവും അതുയര്‍ത്തിയ ചോദ്യങ്ങളും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഇപ്പൊഴും നിലനില്‍ക്കുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്ട്ടി തലശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍, ദു:ഖം ഘനീഭവിച്ചത് പോലിരുന്ന രോഹിത് വെമുലയുടെ അമ്മ  രാധിക പരസ്യമായി പറഞ്ഞത് എന്റെ മകനെ അവര്‍ കൊന്നുവെന്നാണ്. അമ്മമാരുടെ ഈ നിലയ്ക്കാത്ത നിലവിളി ഇപ്പൊഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വാര്ത്തകള്‍ ഒട്ടും ആശാവഹമല്ല

വിവിധ ഐ ഐ ടി, ഐ ഐ എം കാമ്പസ്സുകളിലായി കഴിഞ്ഞ വര്‍ഷം മുപ്പത്തിമൂന്നിലധികം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തെന്നറിയിച്ചത് വിദ്യാഭ്യാസ മന്ത്രാലയം തന്നെയാണ്.ശരണ്യ ഭുവനേന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തക ഡല്‍ഹിയില്‍ നിന്നും ചെയ്ത റിപ്പോര്ട്ട് അനുസരിച്ചു 2014 - 2021 കാലത്ത് സ്വയം മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം 122 ആണ്.ഇതില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ട 24 പേരും മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട 41 പേരും ഉണ്ടത്രേ.പഠിക്കാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെട്ടിരുന്ന കാലത്ത്, ആ പീഢനകാലത്തെ വിയര്‍പ്പും  വെള്ളവും കൊണ്ട് അതിജീവിച്ച ജനതയുടെ പുതിയ തലമുറ പാഠശാലകളില്‍ അനുഭവിക്കുന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന ജീവിത പരിസരമാണ്. എല്ലാ ആത്മഹത്യകളും വിരുദ്ധ വ്യവസ്ഥിതി നടത്തുന്ന കൊലപാതകങ്ങളാണ്. ആ കൊലപാതകങ്ങള്‍ക്ക്. ഭരണകൂടം ഉത്തരം പറയേണ്ടതുണ്ട്. ശംബൂകനെ കൊന്ന രാമനെ ആരാധിക്കുന്ന ഭരണകൂടത്തിന് നീതിപൂര്‍ണമായ ഒരു സമൂഹ്യാവസ്ഥ സൃഷ്ടിക്കാന്‍ സാധിക്കില്ല.

സിലബസിന്റെ ഭാരം കൊണ്ടല്ല വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുന്നത്. അതിനു സാമൂഹ്യാവസ്ഥ പ്രധാന കാരണമാണ്.
സാമ്പത്തിക പ്രശ്നങ്ങളും സാമൂഹ്യമായ പിന്നാക്കാവസ്ഥയും കൂടി ചേരുമ്പോള്‍ ദളിത് വിദ്യാര്‍ഥികളുടെ മുന്നില്‍ ഉയരങ്ങളിലേക്കുള്ള വാതില്‍ അടയുകയാണ്  ഭരണകൂടത്തിനു മനുബോധം കൂടിയുണ്ടെങ്കില്‍ കൂരിരുട്ടേ മുന്നില്‍ ഉണ്ടാവുകയുള്ളൂ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയെന്ന ആശയം കൊലചെയ്യപ്പെടും. അടിമപ്പണിയില്‍ നിന്നും കരകയറാനുള്ള മനുഷ്യാവകാശം നിരോധിക്കപ്പെടും.

കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും കൊഴിഞ്ഞുപോയ വിദ്യാര്‍ഥികളുടെ എണ്ണം പതിനായിരത്തോളം.ഐ ഐ ടിയില്‍ നിന്നും കൊഴിഞ്ഞുപോയവര്‍ മൂവായിരത്തിയഞ്ഞൂറിലധികം വരും.എന്‍ ഐ ടി കളിലും ഐ ഐ എമ്മുകളിലുമായി പഠിത്തം നിറുത്തിയവരും നിരവധിയുണ്ട്. ഇതില്‍ ദളിത് വിദ്യാര്‍ഥികളുടെ 
എണ്ണം ഭയാനകമാണ്. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം അപകടത്തില്‍ ആയിരിക്കുന്നു എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ദളിത് വിദ്യാര്‍ഥി ഉന്നത വിദ്യാഭ്യാസ മേഖലയോളം എത്തുന്നതിനിടയ്ക്ക് നേരിടേണ്ടി വരുന്ന നിരവധി അപമാനങ്ങളുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമല്ല വെമുലമാര്‍ നേരിടേണ്ടി വരുന്നത്. മനുസ്മൃതിയുടെ സാന്നിധ്യം ഇപ്പോഴും പ്രകടമാണ്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അത് വളരെ സ്പഷ്ടവുമാണ്.  ഇവിടെയാണ് അന്തസ്സോടെ ജീവിക്കാനുള്ള സന്ദര്‍ഭം എല്ലാ ഭാരതീയര്‍ക്കും ഒരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന വാസ്തവം നമ്മുടെ കണ്ണു തുറപ്പിക്കേണ്ടത്.

കേരളത്തില്‍ പോലും ആദിവാസി മേഖലയില്‍  നിന്നും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ തുലോം കുറവാണ്.എല്‍ പി സ്കൂള്‍ കണ്ടു ഭയന്ന് ഊരിലേക്ക് തിരിച്ചോടിയ കുട്ടികളുടെ കഥകള്‍ ഒരു പോയകാല ചിത്രമല്ല. ആഹാരവും പുസ്തകവും വസ്ത്രവുമായി നിന്നിട്ടുപോലും എല്ലാ കുട്ടികളും സ്കൂളില്‍ തുടരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കുള്ള സഞ്ചാരവും കുറവാണ്. അതിനിടയിലാണ് തൊഴിലും ജാതിവ്യവസ്ഥയും തമ്മില്‍ യോജിപ്പിച്ചു കൊണ്ടുള്ള പ്രീണന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

Saturday 20 January 2024

നാരായണഗുരുവും രാമപ്രതിഷ്ഠയും

 നാരായണഗുരുവും രാമപ്രതിഷ്ഠയും 

----------------------------------------------------------
ഭാരതീയരുടെ മുഴുവന്‍ മതേതരബോധത്തെയും ലംഘിച്ചുകൊണ്ടു സ്ഥാപിച്ച അയോദ്ധ്യയിലെ രാമക്ഷേത്രം ആരാധനാസജ്ജം ആവുകയാണല്ലോ. മതബോധത്തെയും അന്ധവിശ്വാസത്തെയും ചൂഷണം ചെയ്തു വീണ്ടും അധികാരത്തിലെത്താമെന്ന വ്യാമോഹത്തോടെ രാഷ്ട്രീയമുള്ള ഹിന്ദുമത തീവ്രവാദികള്‍ തന്നെയാണ് പ്രതിഷ്ഠാകര്‍മ്മവും നിര്‍വഹിക്കുന്നത്.   

ഹാജരാകാവുന്നവരെല്ലാം അയോദ്ധ്യയില്‍ എത്തണമെന്നാണ് ആഹ്വാനം. വിളിച്ചില്ലെങ്കിലും ഹാജരാകുമെന്ന പ്രസ്താവനയും വന്നുകഴിഞ്ഞു. പള്ളി പൊളിച്ചിടത്തേക്ക് ചുടുകട്ട ചുമന്നവരും വെള്ളിക്കട്ട കൊടുത്തവരുമെല്ലാം റെഡിയായിരിക്കുന്നു. കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റിയെന്ന വര്‍ഗീയ സംഘടന, അയോദ്ധ്യക്ക് പോകാന്‍ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുന്നു. കാലക്രമേണ വര്‍ഗീയസംഘടനയായി മാറിപ്പോയ എസ് എന്‍ ഡി പി യോഗമാകട്ടെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്നേ ദിവസം സ്വന്തം വീടുകളില്‍ ഐക്യദാര്‍ഢ്യ ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്തിരിക്കയാണ്.

നാരായണഗുരു അരുവിപ്പുറത്ത് രാമനെ സ്ഥാപിക്കുന്നതിന് പകരം ശിവനെ സ്ഥാപിച്ചത് എന്താണ്? രാമനെ കുറിച്ച് നാരായണഗുരുവിന് നല്ല ധാരണയുണ്ടായിരുന്നു. രാമന്‍ സീതാപീഡനം നടത്തിയ ആളാണ്. ഈ വിഷയം ഗുരുശിഷ്യനായ മഹാകവി കുമാരനാശാനില്‍ കൂടുതല്‍ വെളിപ്പെടുന്നുണ്ട്. സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് അഭിപ്രായപ്പെട്ട ഗുരു വിന്, തപസ്വിയായ ശംബൂകനെ കൊന്ന രാമനെ അംഗീകരിക്കുവാന്‍ കഴിയില്ലായിരുന്നു. ജാതിയില്‍ കുറഞ്ഞുപോയി എന്നതായിരുന്നല്ലോ ശംബൂകന്‍റെ അയോഗ്യത.താടകയോടുള്ള പെരുമാറ്റവും ഗുരുവിനെ രാമാരാധനയില്‍ നിന്നും അകറ്റിയിരിക്കണം.

ശിവനാണെങ്കില്‍, അതിപുരാതനമായ ഒരു ദ്രാവിഡ സ്വഭാവവുമുണ്ട്. പരാന്നഭോജന വൃക്ഷമായ ചന്ദനത്തിന്‍റെ കുഴമ്പ് അണിയുന്നതിനുപകരം, ചുടലച്ചാരം  ധരിച്ചവനായിരുന്നു ശിവന്‍. പാര്‍വതിയോടൊപ്പം ദലിതവേഷത്തില്‍ ഊരുചുറ്റാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അത്യാവശ്യം പനങ്കള്ള് കുടിച്ച നാടോടിക്കഥ പോലുമുണ്ട്. പതിനാറായിരത്തെട്ട് ഭാര്യമാരുള്ള, അനേകരുടെ മരണത്തിനും അനാഥത്വത്തിനും നേതൃത്വം നല്കിയ കൃഷ്ണനെയും നാരായണഗുരു പ്രതിഷ്ഠിച്ചില്ല.
 
ആദ്യപ്രതിഷ്ഠ ശിവനായിരുന്നെങ്കില്‍ പിന്നീടങ്ങോട്ട് ആനന്ദവല്ലിയെയും മുരുകനെയും അദ്ദേഹം പ്രതിഷ്ഠിച്ചു.പിന്നെ കണ്ണാടിയും സത്യം ധര്മ്മം ദയ ശാന്തി എന്നീ വാക്കുകള്‍ രേഖപ്പെടുത്തിയ പ്രഭയും മറ്റുമാണ് ഗുരു പ്രതിഷ്ഠിച്ചത്.
ആയിരംതെങ്ങിലും കുളത്തൂരും ഇല്ലിക്കലും ചെറായിയിലും 
പെരിങ്ങോട്ടുകരയിലും പാണാവള്ളിയിലുമെല്ലാം ശിവപ്രതിഷ്ഠയായിരുന്നു

കേരളത്തിനു പുറത്ത് കര്‍ണ്ണാടകത്തില്‍  നാരായണഗുരു പ്രതിഷ്ഠാകര്മ്മം നിര്‍വഹിച്ച ക്ഷേത്രമാണ് മംഗലാപുരം കുദ്രോളിയിലെ ഗോകര്‍ണ്ണനാഥ ക്ഷേത്രം. അവിടത്തെ പൌരപ്രമുഖന്‍ ആയിരുന്ന അദ്ധ്യക്ഷ കൊരഗപ്പയുടെ അഭ്യര്‍ഥനപ്രകാരം ഗുരു അവിടെ പ്രതിഷ്ഠിച്ചതും ശിവനെത്തന്നെ. തമിഴ്നാട്ടിലെ കോട്ടാറിലാണെങ്കില്‍ നാല്‍പ്പതിലധികം ക്ഷേത്രങ്ങള്‍ നാരായണഗുരു പൊളിച്ചുമാറ്റുകയും ഒരേയൊരു ക്ഷേത്രമാക്കി ശിവപുത്രനെ പ്രതിഷ്ഠിക്കുകയും ചെയ്തു

 തലശ്ശേരിയിലാണെങ്കില്‍ അവര്‍ണര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിനു ബദലായി എല്ലാവര്ക്കും .പ്രവേശിക്കാവുന്ന പുതിയമ്പലം എന്ന ജഗന്നാഥക്ഷേത്രം സ്ഥാപിക്കുകയായിരുന്നു.  ഗുരുവിന്‍റെ ലക്ഷ്യം സാധിക്കാന്‍ കുറച്ചു കാലതാമസം ഉണ്ടായെങ്കിലും ഒടുവില്‍ എല്ലാ അവര്‍ണരേയും ആ ക്ഷേത്രം സ്വീകരിച്ചു. അബ്രാഹ്മണ പൂജാരികള്‍ക്ക് ഇടം കിട്ടുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച നിരവധിക്ഷേത്രങ്ങളില്‍ ഒന്നില്‍ പോലും രാമനോ കൃഷ്ണനോ ആരാദ്ധ്യപുരുഷനാകുന്നില്ല. മാത്രമല്ല, ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയി എന്ന തിരിച്ചറിവിലെത്തുകയും പിന്‍മാറുകയുമാണ് ചെയ്തത്.കോണ്‍ഗ്രസ്സിന്‍റെ സമുന്നത നേതാവായിരുന്ന പണ്ഡിറ്റ് മാളവ്യ ജയ് ശ്രീറാം വിളിച്ചപ്പോള്‍ ശംബൂകനു ജയ് വിളിച്ച തന്‍റേടികള്‍ നാരായണഗുരുവിന്‍റെ അനുയായികളായി ഉണ്ടായിരുന്ന കേരളമാണല്ലോ ഇത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഗുരുചിന്തകള്‍ക്ക് വിരുദ്ധമായ രാമക്ഷേത്ര നിര്‍മ്മിതിക്ക് ഗുരുചിത്രം സൂക്ഷിക്കുന്നവര്‍ വീടുകളില്‍ ദീപം കൊളുത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത് മിതമായ ഭാഷയില്‍ ഗുരുനിന്ദയാണ്.

Thursday 11 January 2024

കവിതയെ കുറിച്ച് ഇന്ദിര കുമുദ്

 "വീണവിൽപനക്കാരൻ" മുതൽ "ഫാത്തിമത്തുരുത്ത്" വരെ

(ഇന്ദിരാകുമുദ്)
--------------------------------------------------------------------
ആമുഖത്തിന്റെയോ പരിചയപ്പെടുത്തലിന്റെയോ ആവശ്യമില്ലാതെതന്നെ മലയാളി വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട കവിയാണ് കൊല്ലം ജില്ലയിൽ ജനിച്ച കവി കുരീപ്പുഴ ശ്രീകുമാര്‍..ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റി കളിലും ആഫ്രോ ഏഷ്യന്‍ യങ്ങ്റൈറ്റേർസ് കോൺഫറസിൽ ഇന്ത്യയേയും ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തേയും പ്രതിനിധീകരിച്ച് കവിത അവതരിപ്പിച്ചിട്ടുണ്ട്. വൈലോപ്പിള്ളി പുരസ്കാരം, സമഗ്രയുടെ ഒ. എൻ. വി പുരസ്കാരം, കേരളസാഹിത്യ അക്കാദമി പുരസ്കാരം, പുനലൂർ ബാലൻ അവാര്‍ഡ്, അബൂദബി ശക്തി പുരസ്കാരം, സംസ്ഥാന ബാലസാഹിത്യ അവാർഡ് തുടങ്ങി ഈ വർഷത്തെ കുമാരനാശാന്‍ പുരസ്കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ കവിക്ക് ലഭിച്ചിട്ടുണ്ട്.

1974 ഒക്ടോബറില്‍ എഴുതിയ വീണവിൽപനക്കാരൻ എന്നകവിതയിൽ "സത്യമാണെല്ലാമെനിക്കുജൻമംതന്ന സർഗ്ഗ സമ്പത്താണ് വീണ/വിൽക്കുവാനെന്തിനായ് വന്നുവെന്നോ ദു:ഖ ശപ്തമാണെൻ ജീവഗാഥ എന്നെഴുതിയ കവിയുടെ മിക്ക കവിതകളിലെയും സ്ഥായിയായ ഭാവം ദു:ഖമാണ്. അതേ സമയം" കരയുന്ന രാത്രിയിൽ പിരിയാതിരുന്നെന്റെ മിഴിയൊപ്പിടാറുള്ള കവിത"(കവിത ഇങ്ങനെ/1983) തുടങ്ങിയ കവിതകളിൽ ജീവിതദു:ഖങ്ങൾക്കും സാമൂഹ്യ ദു:ഖങ്ങൾക്കും ഒരുപോലെ തുണയും തണലുമായാണ് കവി കവിതയെ സമീപിക്കുന്നത്

കവിത കൊണ്ട് കരയുകയും ചിരിക്കുകയും  മാത്രമല്ല സാമൂഹികാസമത്വങ്ങൾക്കും അനീതികൾക്കും എതിരെ  പ്രതികരിക്കുകയും പ്രതിഷേധിക്കുകയും കൂടി ആകാമെന്നതിന് കവിയുടെ "ചാർവ്വാകൻ" "കീഴാളൻ" തുടങ്ങിയ കവിതകൾ ഉദാഹരണങ്ങള്‍ ആണ്. "തെറ്റാണു യജ്ഞം, അയിത്തം, പുല, വ്രതം, ഭസ്മംപുരട്ടൽ, ലക്ഷാർച്ചന, സ്ത്രോത്രങ്ങൾ തെറ്റാണു ജ്യോൽസ്യപുലമ്പലും തുള്ളലും അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും" "പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതൊറ്റ മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം. വേദന മുറ്റി ത്തഴച്ചൊരീ വിസ്മയം സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം"(ചാർവ്വാകൻ /1998)

കഥകളുടെയും കഥാപാത്രങ്ങളുടേയും മഹാസാഗരമാണല്ലോ മഹാഭാരതം. മനുഷ്യർക്ക് പുറമെ  ഭൂമിയിലുള്ള മിക്ക ജീവജാലങ്ങളേയും പലതരം കഥാപാത്രങ്ങളായി നമുക്ക് മഹാഭാരതത്തിൽ കാണാനാകും. ആ കഥാസാഗരത്തിൽ നിന്ന് കവി നമുക്കായി ശേഖരിച്ച മുത്തുകളാണ് മഹാഭാരതം വ്യാസന്‍റെ സസ്യശാല എന്ന കവിതാസമാഹാരം.

കുഞ്ഞുകുഞ്ഞു സംഭവങ്ങളെ കാവ്യവത്ക്കരിച്ച് ഒരു നീണ്ട കവിതയാക്കുന്നതിനു പകരം ശക്തരും പ്രധാനപ്പെട്ടവരുമായ കാവ്യപാത്രങ്ങളെ സൂക്ഷ്മവത്കരിച്ച് ഏറ്റവും ലളിതവും മനോഹരവുമായ രീതിയിൽ നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്. മറ്റൊരു പ്രത്യേകത മഹാഭാരതത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ മാത്രമല്ല കഥാഗതിതന്നെ മാറ്റി മറിച്ച കാവ്യപാത്രങ്ങളായ ആനയും പക്ഷികളും പാമ്പും തവളയും പോലും സൂക്ഷ്മവത്ക്കരിക്കപ്പെട്ട്  കുഞ്ഞുകുഞ്ഞു കവിതകളായി നമുക്ക് മുമ്പിലെത്തുന്നു.

അതിശക്തരായ സ്ത്രീകഥാപാത്രങ്ങളും പ്രണയപരവശരായ കാമുകിമാരും മക്കളെയോർത്തു ദു:ഖിക്കുന്ന അമ്മമാരും അങ്ങനെ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും മഹാഭാരതത്തിലുണ്ടല്ലോ? ഏറ്റവും സൂക്ഷ്മമായാണ് കവി ഈ സ്ത്രീകഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിട്ടുള്ളത്.

"ആരാണ് പുരുഷൻ, നേരറിയാത്തവൻ, നേരെയല്ലാത്തവൻ, കരുണയില്ലാത്തവൻ, കശ്മലൻ, വഞ്ചകൻ" (അംബ)
"കണ്ണടച്ചാലുടനെ തെളിയുമേ വെണ്ണപോലെ പിതാവിന്റെ തൂമുഖം(ഇന്ദ്രസേന)" "അസ്ത്രസന്നാഹം വെറുക്കുന്നു ഞാൻ.. എന്നെ ഒറ്റപ്പെടുത്തിയ
ദുഷ്ടമൃഗമാണ് യുദ്ധം" (ദുശ്ശള) "മൻമഥ ലീലാഗൃഹത്തിലഭിന്നരാണുൻമത്തറാണിയും ദാസിയാളും" (ധാത്രേയി)" ഗർഭക്കുടത്തിന്റെ ദാഹം ശമിപ്പിച്ചു ദു:ഖമുടുത്തു നടന്നവളാണു ഞാൻ" (ശർമ്മിഷ്ഠ) "മകൻ തെറ്റുചെയ്യാതെ കൊല്ലപ്പെടുമ്പോൾ പ്രിയൻ വെന്ന രാജ്യം അമ്മയ്ക്കോ ശ്മശാനം " (സുഭദ്ര)

വൈവിദ്ധ്യമേറിയ ഇത്രയേറെ സ്ത്രീകഥാപാത്രങ്ങളിലൂടെ വായന കടന്നുപോകുമ്പോൾ വായനക്കാരുടെ മനസ്സിനകത്ത് ഓരോകാവ്യപാത്രവും പുനർജനിക്കുന്നതായി അനുഭവപ്പെടും.

ഏറ്റവും പുതിയ കവിതയായ "ഫാത്തിമത്തുരുത്ത്" നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് വായനക്കാരെ ഭാവനയുടെ ചിറകിലേറ്റി  കൊണ്ടുപോകുന്ന മനോഹര കവിതയാണ്.

"ഭൂമിയെ പുണര്‍ന്ന കുഞ്ഞുപുല്ലുകള്‍
പൂവണിഞ്ഞു തേനുറഞ്ഞു നില്‍ക്കുമ്പോള്‍
പ്രാണനില്‍ മുഖം പതിച്ച വേവുമായ്  
ഭാവനത്തുരുത്തിലൊന്നു പോകണം..

ഇനിയുമിനിയും ഒട്ടേറെ പുരസ്കാരങ്ങളും കവിതകളുമായി കവിയുടെ കാവ്യജീവിതം മനോഹരമാകട്ടേ എന്ന് ആശംസിച്ചുകൊള്ളുന്നു.

കെ ബി വേണുവിന്‍റെ സ്നേഹക്കുറിപ്പ്

 ഡിസംബറിലെ രാത്രിവണ്ടിയില്‍ കുരീപ്പുഴ.

സഞ്ചിയില്‍ ആപ്പിളും ചുംബനപ്പൂക്കളും.
---------------------------------------------------------
കെ.ബി. വേണു
--------------------------------------------------------
സംഭ്രമപ്പൂവില്‍ ചുവപ്പു ചാലിച്ച് നഗ്നയായി ജെസ്സി നിന്നു.
അവള്‍ കയറി നിന്ന കുമ്പസാരക്കൂട് ഞങ്ങളുടെ തലമുറയുടെ മനസ്സുകളിലായിരുന്നു.
കുരീപ്പുഴയുടെ ജെസ്സി.
അവള്‍ക്കൊപ്പം ഞങ്ങളുമുണ്ടായിരുന്നു.
വര്‍ഷം 1990.
യു.സി. കോളേജിലെ ചാക്കോ ഹോസ്റ്റലില്‍ അനിലിന്‍റെ Anilkumar AP മുറിയില്‍ ഒരു പ്രഭാതത്തില്‍ കവി വന്നു. ആദ്യം നേരില്‍ കാണുന്നത് അന്നാണ്. ചിരിക്കുമ്പോള്‍പ്പോലും ഒരു ഘനശ്യാമദുഃഖം ഉള്ളിലുറഞ്ഞു കിടക്കുംപോലെ.

"കടലിരമ്പുമ്പോള്‍ ഉറങ്ങാതിരിക്കുന്നു, മുറിയില്‍ അശാന്തിസ്വരൂപമായ് രാഹുലന്‍"
എന്ന് കുരീപ്പുഴ തന്നെ എഴുതിയത് ഓര്‍മ്മ വന്നു, ആ ഇരിപ്പു കണ്ടപ്പോള്‍.

 കോളേജില്‍ ഞങ്ങള്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് ബോധി എന്നൊരു സാംസ്കാരികസംഘടനയുണ്ടായിരുന്നു, അക്കാലത്ത്. കര്‍ക്കശമായ പ്രത്യയശാസ്ത്രഭാരങ്ങളില്ലാതെ ബോധി സജീവമായി പ്രവര്‍ത്തിച്ചു. ബോധിയുടെ ഒരു പരിപാടിയുടെ ഭാഗമായാണ് കുരീപ്പുഴ അന്നു വന്നത്. ഒപ്പം ബാലചന്ദ്രന്‍ ചുള്ളിക്കാടും. സ്മാര്‍ട് ഫോണുകളില്‍ മുഖം പൂഴ്ത്തിയിരിക്കുക എന്ന സാമൂഹ്യബാദ്ധ്യതയില്ലാതിരുന്ന അക്കാലത്ത് അവരൊക്കെയായിരുന്നു ഞങ്ങളുടെ ലഹരിയും ആവേശവും. രാഷ്ട്രീയം, സാഹിത്യം, നാടകം, സിനിമ.. കൊടുമ്പിരിക്കൊണ്ട പ്രണയങ്ങള്‍. അനുരാഗസുരഭിലം, യൗവനതീക്ഷ്ണം എന്നൊന്നുമല്ല, Highly Inflammable എന്നാണ് അക്കാലത്തെ ഞങ്ങളുടെ മാനസികാവസ്ഥയെ വിശേഷിപ്പിക്കേണ്ടത്. നട്ടുച്ചനേരത്തു സിഗരറ്റു കത്തിക്കുമ്പോള്‍ ഉടലോടെ കത്തിപ്പോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രം.
ആ പകലില്‍, മേഘനാദം പോലെ ചുള്ളിക്കാടിന്‍റെ 'യാത്രാമൊഴി' ക്യാംപസില്‍ മുഴങ്ങി. ഒപ്പം, നാലു നേത്രങ്ങളില്‍ നിന്നു പെയ്തിറങ്ങിയ ഒക്ടോബര്‍ മഴയുടെ ശോകലാവണ്യധാരയായി കുരീപ്പുഴയുടെ ജെസ്സിയും. വര്‍ഷങ്ങളെത്ര കഴിഞ്ഞിട്ടും ദ്രാവിഡത്തുടിയുടെ ചേലു തുളുമ്പുന്ന ആ ചിലമ്പിച്ച ശബ്ദം ഉണര്‍ത്തിയ അവാച്യമായ കാവ്യാനുഭൂതി എന്നിലുണ്ട്.

"നിദ്രാടനത്തിന്‍റെ സങ്കീര്‍ണ സായൂജ്യ-
ഗര്‍ഭം ധരിച്ചെന്‍റെ കാതില്‍ പറഞ്ഞു നീ
കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍
ഓര്‍ക്കുകീപ്പാട്ടിനു കൂട്ടായിരുന്നു നാം.."

എന്ന് കുരീപ്പുഴ പാടുമ്പോള്‍, കാറ്റിന്‍റെ കാണാപ്പിയാനോകള്‍ താനേയുണര്‍ന്നു. ജെസ്സിയെ മാത്രമല്ല, അവളുടെ കണ്ണീരുറഞ്ഞ കവിളിലെയുപ്പ് ചുണ്ടുകൊണ്ടൊപ്പാന്‍ വൈകിയെത്തിയ കാമുകനെയും ഞാനപ്പോള്‍ കണ്ടു. ചുള്ളിക്കാടിനെപ്പോലെ മറ്റൊരു ഒബ്സഷനായി, അഡിക്ഷന്‍ ആയി കുരീപ്പുഴയും വളര്‍ന്നു.

"കുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പു ചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി?"

എന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
അതേ വര്‍ഷം അനില്‍ "സ്മൃതിലഹരി" എന്നൊരു നാടകമെഴുതി.

"സങ്കടത്തിന്നു മുഖംമൂടി തുന്നുവാന്‍
സന്ധ്യകള്‍ പോലും വരാറില്ല
നെഞ്ചിലെ ചെമ്പുഖനികളില്‍
വാതകക്കൂത്തുകള്‍"

"നീലബലൂണുകള്‍" എന്ന കവിതയിലെ ഈ വരികള്‍ ആ നാടകത്തില്‍ ഉപയോഗിച്ചിരുന്നു. ഒരു നട്ടുച്ചനേരത്ത് ആ നാടകം ഞങ്ങള്‍ ക്യാംപസില്‍ അവതരിപ്പിച്ചു. അനിലും സിജുവും ഞാനും അഭിനേതാക്കള്‍. പശ്ചാത്തലത്തില്‍ സുട്ടുവിന്‍റെ വയലിന്‍ മാത്രം.
Anil was at his creative and rebellious best at that time.

കുരീപ്പുഴയെ ഓര്‍ക്കാതെ ഒരു ഡിസംബറും കടന്നു പോയിട്ടില്ല. അതിനു കാരണം ജെസ്സിയല്ല. "ഡിസംബറിലെ തീവണ്ടി" എന്ന കവിതയാണ്. 1984 ജനുവരി 4 ആണ് ആ കവിതയുടെ ജന്മദിനമെന്ന് കുരീപ്പുഴയുടെ സമാഹാരത്തില്‍ കാണുന്നു. ഒരുപക്ഷേ പ്രസിദ്ധീകരണ ദിനമാകാം. കുരീപ്പുഴ അതു ചൊല്ലിക്കേട്ടിട്ടില്ല. പക്ഷേ വായിച്ച മാത്രയില്‍ ഘോരരൂപിയായ ഒരു തീവണ്ടി എന്‍റെ ഉടലിലൂടെ ചീറിപ്പാഞ്ഞുപോയി.

"ഓര്‍ക്കുന്നുവോ പോയ വത്സരാരംഭ-
മന്നാര്‍ത്തു നാം പാടിയുണര്‍ത്തിയോരുണ്ണിയും
നങ്ങേലിയും തുറുകണ്ണുള്ള പൂതവും-
ഊരിത്തെറിച്ച മനസ്സിന്‍ കഴുത്തിലേ-
യ്ക്കാ വണ്ടി കേറവേ ചോരച്ചിലന്തികള്‍
നൂല്‍ക്കെണി കെട്ടിക്കുരുക്കിയ ജീവനും
ഞാനും കരഞ്ഞു തളര്‍ന്നു പോയൊത്തിരി."

എന്നെ വിഹ്വലനാക്കിയത് ആ പ്രായത്തില്‍ സ്വാഭാവികമായുണ്ടാകാവുന്ന സന്ദിഗ്ധബോധമായിരുന്നില്ലെന്ന് പില്ക്കാലത്തു ബോദ്ധ്യമായി. ഒരോ വത്സരാന്ത്യവും വത്സരാരംഭവും അകാരണമായി എന്നെ ഫിലോസഫിക് ആക്കുന്നുണ്ട്, അടുത്ത കാലത്തായി. അതിന്‍റെ കാരണങ്ങളിലൊന്നായി ആറ്റിക്കുറുക്കിയ കടുംകഷായം പോലെയുള്ള ഈ വരികളുമുണ്ടെന്നു തോന്നുന്നു. അക്കാലത്തു ട്രെയിന്‍ യാത്രകള്‍ തീരെ കുറവായിരുന്നു. എങ്കിലും കുറച്ചു നാളെങ്കിലും ട്രെയിന്‍ കാണുമ്പോള്‍ ഒരു ഭയമുണ്ടായിരുന്നു. തൊഴിലന്വേഷകനായി ഡല്‍ഹിയിലേയ്ക്ക് പോയത് ട്രെയിനിലാണ്. അതിനു മുന്‍പും ദീര്‍ഘമായ ട്രെയിന്‍ യാത്രയുണ്ടായിട്ടുണ്ട് - പഞ്ചാബിലേയ്ക്ക്. പക്ഷേ അന്ന് എനിക്കൊപ്പം ഒരു സംഘം വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഡല്‍ഹി യാത്രയില്‍ തികച്ചും ഒറ്റയ്ക്കായിരുന്നു. വരണ്ട പകലുകളില്‍ ഉഷ്ണക്കാറ്റേറ്റു പുറത്തേയ്ക്കു നോക്കിയിരിക്കുമ്പോള്‍ ട്രെയിനിന്‍റെ "ടക ടക" ശബ്ദത്തിന് ഈ കവിതയുടെ താളമുണ്ടായിരുന്നു. പിന്നീട് ഡല്‍ഹിയിലെ മരംകോച്ചുന്ന തണുപ്പുള്ള ഒരു ന്യൂ ഇയര്‍ ഈവ് ഒറ്റയ്ക്കിരുന്നു ചെലവഴിച്ചപ്പോഴും ഈ വരികള്‍ വേട്ടയാടി.
 'ഡിസംബറിലെ തീവണ്ടി' ഡിസംബര്‍ ഉണര്‍ത്തുന്ന വിരഹവേദനയെക്കുറിച്ചു മാത്രമല്ല, ജനുവരിയെക്കുറിച്ചു കൂടിയാണ്. ഡിസംബറിലെ തീവണ്ടിയില്‍ വന്നെത്തുന്നത് ജനുവരിയാണ്.

"ഇന്നത്തെ രാത്രിവണ്ടിക്കു വന്നെത്തിടും
കണ്ണില്‍ പരുന്തും പടക്കവുമായ്
രക്തബന്ധം കുറിക്കും ജനുവരി
ഭൂപാളബന്ധിനി
ശല്കങ്ങളില്‍ ശാപമോക്ഷവും
സഞ്ചാരഗീതം പകര്‍ത്താനിലകളും
സഞ്ചിയിലാപ്പിളും ചുംബനപ്പൂക്കളും."

ഈ വരികളില്‍ എനിക്ക് റോമന്‍ മിത്തോളജിയിലെ ജെയ്നസ് ദേവനെയും ചിലപ്പോള്‍ കുരീപ്പുഴയെത്തന്നെയും കാണാം. തുടക്കങ്ങളുടെ, പ്രവേശികകളുടെ, സംക്രമണങ്ങളുടെ, ദ്വന്ദ്വങ്ങളുടെ ദേവനായ ജെയ്നസില്‍ നിന്നാണ് ജനുവരി എന്ന വാക്കു തന്നെയുണ്ടായത്. ഇരട്ടമുഖമുള്ള ജെയ്നസ് ഒരു മുഖം കൊണ്ട് ഭൂതകാലത്തെയും മറുമുഖം കൊണ്ട് ഭാവികാലത്തെയും നോക്കുന്നു. ഓരോ ഡിസംബര്‍ മുപ്പത്തിയൊന്നാം തിയതിയും രാത്രിവണ്ടിയില്‍ സഞ്ചി നിറയെ ആപ്പിളും ചുംബനപ്പൂക്കളുമായി ഞാന്‍ കാത്തിരിക്കുന്ന ഒഴിഞ്ഞ സ്റ്റേഷനില്‍ വന്നിറങ്ങുന്നത് ജെയ്നസ് ദേവനോ, കുരീപ്പുഴ തന്നെയോ? "ഡിസംബറിലെ തീവണ്ടി" എന്ന കവിതയിലെ വിഷാദബിംബങ്ങളെയാകെ ഈ ആപ്പിളുകളും ചുംബനപ്പൂക്കളും പ്രത്യാശയുടെ നിലാവില്‍ കുളിപ്പിക്കുന്നു.

കുരീപ്പുഴയെ എപ്പോഴെങ്കിലുമൊക്കെ കാണാറുണ്ട്. പലപ്പോഴും ഫിലിം ഫെസ്റ്റിവലുകളില്‍. ശാന്തനായി. ഇടയ്ക്കെപ്പൊഴോ ഒരിക്കല്‍ പ്രക്ഷുബ്ധനായി. ഉറ്റ സുഹൃത്തുക്കളുടെ മുറികളില്‍. സാഹിത്യ അക്കാദമിയിലെ ചില സമ്മേളനങ്ങളില്‍. എ. അയ്യപ്പന്‍ മരിച്ചപ്പോള്‍ സംവിധായകനും കവിയുമായ ഡോക്റ്റര്‍ പ്രസാദിനോടൊപ്പം സ്റ്റാച്യു ജംക്ഷനിലെ ഒരു കെട്ടിടത്തിന്‍റെ ടെറസ്സില്‍ അരണ്ട നിലാവത്ത് ഒരക്ഷരം ഉരിയാടാതെ കുരീപ്പുഴ കിടന്നു. ജെസിയിലെ "ലോത്തിന്‍റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച" എന്ന വരിയിലെ "ലോത്തിന്‍റെ" എന്ന വാക്ക് ഒരു പ്രസാധകന്‍ "ലോകത്തിന്‍റെ" എന്നു തിരുത്തിയതിനെക്കുറിച്ചും മറ്റൊരു പ്രസാധകന്‍ "പോത്തിന്‍റെ" എന്നാക്കിയതിനെക്കുറിച്ചും വിവരിച്ചത് ഫേബിയന്‍ ബുക്സിന്‍റെ ഒരു വാര്‍ഷികസമ്മേളനത്തിലാണ്.
"എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്" എന്ന് സൗമ്യമായി പ്രസ്താവിച്ചുകൊണ്ട് കത്തിക്കയറിയ പ്രസംഗം നടത്തിയത് സാഹിത്യ അക്കാദമിയില്‍.
ഇപ്പോള്‍ ഞാന്‍ യാത്ര ചെയ്യുന്ന പകല്‍വണ്ടി മനസ്സുകളുടെ കഴുത്തില്‍ കയറിയിറങ്ങാതെ, ചോരച്ചിലന്തികളുടെ വിഹ്വലത സൃഷ്ടിക്കാതെ സന്ധ്യയോടെ മറ്റൊരു നഗരത്തിലെത്തിച്ചേരും. നങ്ങേലിയും പൂതവും ഉണ്ണിയും കൂടെയുണ്ടാകൂം.
ഡിസംബര്‍ മുപ്പത്തിയൊന്നിന്, പുറത്ത് നഗരോന്മാദം തിരയടിക്കുമ്പോള്‍ തനിച്ചിരിക്കാനാണ് പൊതുവേ ഇഷ്ടം. ആത്യന്തികലഹരിയായ പുസ്തകവായനയാണ് പുതുവത്സരാഘോഷം. വായനയിലെയും എഴുത്തിലെയും കൗമാരകുതൂഹലം നിലനിര്‍ത്താനുള്ള വാര്‍ഷികചികിത്സയാണത്. നഗരത്തിലെ ഒരു സത്രമുറിയില്‍ ഈ രാത്രി ഞാനുണ്ടാകും. എഴുത്തച്ഛനോടു കടമായി വാങ്ങിയ വാക്കിനു പലിശയായി ഒരു ജീവിതം തന്നെ നഷ്ടമാക്കുന്ന കുരീപ്പുഴയുടെ കവിതയ്ക്കൊപ്പം ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന "മരണം ദുര്‍ബലം" എന്ന നോവലും...

പല തലങ്ങളില്‍ കുത്തിനോവിച്ച വേര്‍പാടുകളുണ്ടായി പോയ വര്‍ഷം. അതിന്‍റെ കണക്കെടുപ്പുകളിലേയ്ക്കു കടക്കുന്നില്ല. നല്ല കാര്യങ്ങള്‍ മാത്രം ഓര്‍ക്കുന്നു. ഉപാധികളൊന്നുമില്ലാതെ ചേര്‍ത്തു നിര്‍ത്തിയവരെ മുറുകെപ്പുണരുന്നു. ആരോടും വിദ്വേഷമില്ല, പരിഭവങ്ങളുമില്ല. സ്നേഹം മാത്രം.

ആപ്പിള്‍ മധുരമുള്ള, ഹിമധവളശോഭിനിയായ ജനുവരി എന്നെയും നിങ്ങളെയും ചുംബിച്ചുണര്‍ത്തട്ടെ.
.....................................

ഡിസംബര്‍ 31, 2023
(പകല്‍വണ്ടിയിലെ ഒരു മുറിയില്‍ നിന്ന്)