Friday 18 September 2015

മരബലി


ജനൽപ്പാളിക്കപ്പുറത്തെ നവംബർക്കാറ്റ്‌ വരിക്കപ്ലാവിന്റെ കാതിൽ പറഞ്ഞതെന്ത്‌? മഴ പെയ്യും കാലമെല്ലാം നിലച്ചുവെന്നോ മധുരച്ചക്കപ്രഥമൻ മരിച്ചുവെന്നോ തണലത്തെ കളിക്കൂട്ടം തവിഞ്ഞുവെന്നോ തമിഴ്‌നാടൻ ബിസ്കറ്റായി ജനിക്കുമെന്നോ പറഞ്ഞു തീരുന്നതിൻ മുൻപ്‌ എവിടെ നിന്നോ മരബലി നടപ്പാക്കാൻ മനുഷ്യരെത്തി.

Sunday 13 September 2015

മൂർത്തി പോയി, ഭഗവാൻ നീയാണ്‌ അടുത്തവൻ’


‘സരിതമോഹനൻ വർമ്മയുടെ ‘ഗുരുഭൂതർ അറിയാൻ’ എന്ന കവിത അവസാനിക്കുന്നത്‌ ഈ വരികളിലാണ്‌. ഡോ. എം എം കൽബുർഗിയുടെ രക്തസാക്ഷിത്വം വിഷയമാക്കി എഴുതിയ ഈ കവിതയിൽ ഹിന്ദുതീവ്രവാദികളുടെ ആക്ഷേപത്തിനിരയായ ഡോ. യു ആർ അനന്തമൂർത്തിയെക്കുറിച്ചും കർണാടകയിലെ മറ്റൊരു പ്രുമുഖ എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ. കെ എസ്‌ ഭഗവാനെക്കുറിച്ചുമാണ്‌ പറഞ്ഞിട്ടുള്ളത്‌. ഡോ. എം എം കൽബുർഗിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബജ്‌റംഗ്ദൾ എന്ന ഹിന്ദു തീവ്രവാദി സംഘടനയുടെ അടുത്ത ഇരയാണ്‌ കെ എസ്‌ ഭഗവാൻ.

മലയാളത്തിൽ പാഷാണത്തിൽ കൃമി എന്നൊരു ചൊല്ലുണ്ട്‌. വധഭീഷണി ഉയർത്തിയിരിക്കുന്ന ബജ്‌റംഗ്ദളിനെക്കുറിച്ചു കേട്ടപ്പോൾ ഈ വിശേഷണ പ്രയോഗം അവർക്ക്‌ കൃത്യമായും ചേരും എന്നു തോന്നി. ജ്ഞാനവൃദ്ധരെ കൊന്നാൽ അവരുടെ ആശയങ്ങൾ ശമിപ്പിക്കാമെന്നു കരുതുന്നവർ വിഷപദാർഥം കൃമിച്ചുണ്ടായവർതന്നെയാണ്‌.

ഡോ. എം എം കൽബുർഗി വിഗ്രഹാരാധനയെ പൂർണമായും നിരാകരിച്ച യുക്തിബോധത്തിന്റെ കാവലാൾ ആയിരുന്നു. 12-ാ‍ം നൂറ്റാണ്ടിൽ കർണാടകത്തിൽ ജീവിച്ചിരുന്ന ബസവണ്ണ എന്ന സാമൂഹ്യപരിഷ്കർത്താവിന്റെ പിൻഗാമി. ബസവണ്ണ ആരാധനയുടെ നവീനരീതികളെക്കുറിച്ച്‌ പറയുകയും സാമൂഹ്യപരിഷ്കരണത്തിനുവേണ്ടി കവിതകളെ ആയുധമാക്കുകയും ചെയ്ത മഹാനായിരുന്നു. വചനകവിതകൾ എന്ന പേരിൽ കന്നഡ കവിതയെ സ്വാധീനിച്ച ആ കവിതാശൃംഖലയിലെ കനകക്കണ്ണിയാണ്‌ കന്നഡയിലെ എഴുത്തമ്മ അക്കമഹാദേവി. വചനകവിതകളെ പുതിയ തലമുറയ്ക്ക്‌ വ്യാഖ്യാനിച്ചുകൊടുത്തവരിൽ പ്രമുഖനായിരുന്നു ഡോ. എം എം കൽബുർഗി. യുക്തിബോധത്തിന്റെ മഷിയാണ്‌ അദ്ദേഹം പേനയിൽ നിറച്ചത്‌. അതാണ്‌ അദ്ദേഹത്തെ കൊല്ലാൻ ഹിന്ദു തീവ്രവാദികളെ പ്രേരിപ്പിച്ചത്‌.

ഹിന്ദുമതം ഹിംസയുടെ മതമാണ്‌. ആ മതം മുന്നോട്ടുവച്ച പുണ്യകർമങ്ങളിൽ നരബലിയും ജന്തുബലിയും അടക്കം നിരവധി മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. രാജാ റാം മോഹൻറായിയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളിലൂടെ അവസാനിച്ചു എന്നു നമ്മൾ കരുതിയ സതി എന്ന സ്ത്രീബലിപോലും ഇന്ത്യയിൽ തിരിച്ചുവരികയാണ്‌.

ദുർമന്ത്രവാദ നിരോധന നിയമനിർമാണത്തിനുവേണ്ടി പോരാടിയ ഡോ. നരേന്ദ്ര ധബോൽക്കറെ പൂനയിൽവച്ച്‌ വെടിവച്ചുകൊന്നതിന്റെ ഞെട്ടലിൽ നിന്നും ഇന്ത്യയിലെ പുരോഗമന സാംസ്കാരിക പ്രവർത്തകർ മോചിതരായിട്ടില്ല. അതിന്റെ പിന്നാലെ സമുന്നതനായ മനുഷ്യസ്നേഹി ഗോവിന്ദ്‌ പൻസാരെയേയും അവർ തോക്കിനിരയാക്കി.

കേരളത്തിൽ മതഭ്രാന്ത്‌, പ്രൈമറി സ്കൂൾ വിദ്യാർഥിയെപ്പോലും കൊല ചെയ്യുന്ന തലത്തിലേക്ക്‌ ഭീകരമായി സാന്നിധ്യപ്പെട്ടിരിക്കയാണ്‌. നവോത്ഥാന നായകരെപ്പോലും വർഗീയവാദികൾ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ജാതിയെയും മതത്തെയും ദൈവത്തെയും പരസ്യമായി നിരാകരിച്ച ബ്രഹ്മാനന്ദ ശിവയോഗിയേയും വേലിക്കെട്ടിനുള്ളിലാക്കാൻ ചിലർ പരിശ്രമിക്കുന്നു.

കേരളത്തിലെമ്പാടും ഇപ്പോൾ ഡോ. എം എം കൽബുർഗി അനുസ്മരണങ്ങൾ നടക്കുകയാണ്‌. സാമൂഹ്യ മാധ്യമങ്ങളിൽ തകരുകയാണ്‌ തമ്പുരാനേ നിന്റെ ഭരണകൂടം തറഞ്ഞെന്റെ ജീവിതം… ഡോ. എം എം കൽബുർഗി, ഗോവിന്ദ്‌ പൻസാരെ, ഡോ. നരേന്ദ്ര ധബോൽക്കർ…. ഇനി എത്രപേരെ വേണം? ഞാൻ റെഡി എന്ന പോസ്റ്റ്‌ പതിനായിരക്കണക്കിന്‌ ഷെയറുകളിലൂടെ വൈറലായി മാറിക്കഴിഞ്ഞു. കാലം ജാഗ്രത ആവശ്യപ്പെടുന്നു.