Saturday 20 December 2014

പൊതുവഴികളിലെ മത കമാനങ്ങള്‍



വഴി അടച്ചുളള വലിയ ആർച്ചുകൾ കാണുമ്പോഴൊക്കെ ഓർമവരുന്നത്‌ ജനയുഗം ദിനപത്രത്തിൽ യേശുദാസൻ പണ്ട്‌ വരച്ച ആർച്ചുബിഷപ്പ്‌ കാർട്ടൂൺ ആണ്‌. വഴിയുടെ ഇരുവശങ്ങളിലും കാലൂന്നി ആകാശത്തുവളഞ്ഞുനിൽക്കുന്ന ആർച്ചുബിഷപ്പ്‌.

അടുത്തകാലത്ത്‌ ഇത്തരം വഴിമുടക്കി കമാനത്തിന്റെ കീഴിലൂടെ ഭയന്നും സംഭ്രമിച്ചും പോകേണ്ടിവന്നതിനെക്കുറിച്ചുളള ഒരു സുഹൃത്തിന്റെ വിവരണം കൗതുകകരമായിത്തോന്നി. സൈനുദീൻ എന്ന സുഹൃത്തിനെ തേടിയുളള യാത്ര ആയിരുന്നു അത്‌. നാൽപ്പത്തേഴാം നാഷണൽ ഹൈവേയുടെ പടിഞ്ഞാറുവശത്തുളള ഒരു പഞ്ചായത്ത്‌ പൊതുവഴിയിലൂടെയാണ്‌ പോകേണ്ടിയിരുന്നത്‌. ആ വഴിയിൽ കാലകത്തി വളഞ്ഞുനിൽക്കുന്ന ഒരു പടുകൂറ്റൻ കമാനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റേതാണ്‌. ആർച്ച്‌ സുബ്രഹ്മണ്യത്തിന്റെ ആകാശംമുട്ടിയുളള നിൽപ്പുകണ്ടാൽ ആർച്ചിനപ്പുറം ക്ഷേത്രവിശ്വാസികൾ മാത്രമേ ഉളളൂ എന്ന്‌ തോന്നിപ്പോകും.

വാസ്തവത്തിൽ ആ പഞ്ചായത്ത്‌ വഴിയിലൂടെ വളരെ ദൂരം സഞ്ചരിച്ചെങ്കിൽ മാത്രമേ ക്ഷേത്രത്തിലെത്തുകയുളളു. ആ വഴിയോരത്ത്‌ ക്ഷേത്രവിശ്വാസികളല്ലാത്തവരുടെ വീടുകളും ധാരാളമായിട്ടുണ്ട്‌. എന്നാൽ ക്ഷേത്രക്കമ്മിറ്റിക്കാർ സ്വേച്ഛാധിപതികളെപ്പോലെ എല്ലാവരുടെയും സ്വത്തായ പഞ്ചായത്ത്‌ വഴി തങ്ങളുടേതാണെന്ന പ്രതീതി ഉണ്ടാക്കിയിരിക്കുകയാണ്‌.

പഞ്ചായത്ത്‌ വഴിയിൽ വളഞ്ഞ കമാനങ്ങൾ സ്ഥിരമായി സ്ഥാപിക്കുന്നത്‌ നിയമാനുസൃതമാണോ? സെക്കുലർ ഇന്ത്യയുടെ പൊതുവികാരത്തെ ഇത്തരം കമാനനിർമിതികൾ അപമാനിക്കുകയല്ലേ ചെയ്യുന്നത്‌?

ഹിന്ദുക്ഷേത്ര കമാനങ്ങൾ മാത്രമല്ല കേരളത്തിലുളളത്‌. ചില ജമാ അത്തുകളുടെ പച്ചക്കമാനങ്ങളും ഇടവകക്കമാനങ്ങളും കേരളത്തിലെ പൊതുവഴികൾ വിലങ്ങി നിൽക്കുന്നുണ്ട്‌. കൊല്ലം ജില്ലയിൽ ഒരു പാർട്ടി ഓഫീസിന്റെ പോലും പൊതുവഴിമുടക്കിക്കമാനം ഉണ്ട്‌. ഏതൊരു പൗരനും എല്ലാവരുടെയും വികാരങ്ങൾ മാനിക്കാനുളള ബാധ്യതയുണ്ട്‌. വിശ്വാസികളും അവിശ്വാസികളും ഇടകലർന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. അതിനാൽ പൊതുവഴികൾ മത കമാനങ്ങൾകൊണ്ട്‌ വിലങ്ങിവയ്ക്കുന്നത്‌ ഭംഗിയുളള കാര്യമല്ല. റോഡിനുകുറുകെ ആർച്ചുകൾ കെട്ടുന്നത്‌ സർക്കാർ നിരോധിച്ചിട്ടുണ്ട്‌.

നിരോധനമൊക്കെ കടലാസിൽ മാത്രം ആണല്ലൊ. നിയമം നടപ്പിലാക്കേണ്ടവരും ഇത്തരം ആർച്ചുകൾക്ക്‌ കീഴിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. അധികൃതരുടെ മൗനാനുവാദം ഈ പൊതുവഴി കയ്യേറ്റങ്ങൾക്കുണ്ടെന്ന്‌ വ്യക്തം.

മതവും ഭക്തിയുമൊക്കെ സ്വകാര്യമായി സൂക്ഷിക്കുന്നതാണ്‌ ഒരു പൊതുസമൂഹത്തിന്റെ അന്തസിന്‌ നല്ലത്‌. പൊതുഇടങ്ങൾ അങ്ങനെതന്നെ സൂക്ഷിച്ച്‌ പുതുതലമുറയ്ക്ക്‌ കൈമാറാനുളള സാംസ്കാരിക ബാധ്യത നമുക്കുണ്ട്‌. പൊതുവഴികളിൽ നിർമിക്കുന്ന കൂറ്റൻകമാനങ്ങൾക്ക്‌ മുകളിൽ മേലുടുപ്പില്ലാത്ത ദൈവങ്ങളെ സ്ഥാപിക്കുന്നത്‌ അംഗീകരിക്കാവുന്ന ഒരു പ്രവണതയല്ല. അവയൊക്കെ കലാശിൽപ്പങ്ങളായി മാത്രം കാണാൻ കഴിയാത്തവർക്ക്‌ ചില മുറിവുകൾ ഹൃദയത്തിലുണ്ടായേക്കും. അശാസ്ത്രീയമായ മതബോധം വിതയ്ക്കുന്ന വിത്തുകൾ അവിടെ വിദ്വേഷ സസ്യങ്ങളായി പൊട്ടിമുളച്ചേക്കും.

Sunday 7 December 2014

ഓണ്‍ലൈൻ പുൽമേട്ടിലെ ഒളിപ്പോരാളികൾ




ശിവനന്ദയുടെ മഞ്ഞു പൂത്ത വെയിൽമരം എന്ന കഥാസമാഹാരം പ്രകാശനം ചെയ്തത്‌ ഇടപ്പളളിയിലെ ചങ്ങമ്പുഴപ്പാർക്കിൽവച്ചായിരുന്നു. കവിയും ജനനേതാവുമായ ബിനോയ്‌ വിശ്വം ആദ്യപ്രതി ഏറ്റുവാങ്ങി.

പതിനേഴ്‌ കഥകളുളള ഈ പുസ്തകത്തിൽ കഥാകാരിയുടെ ജീവചരിത്രക്കുറിപ്പില്ല, ചിത്രവുമില്ല. നോക്കൂ, ജീവചരിത്രക്കുറിപ്പിനുവേണ്ടി പേജുകൾ ആഗ്രഹിക്കുകയും തരപ്പെടുത്തിയ അവാർഡുകൾ അറിയിക്കാൻ പുസ്തകത്തോടൊപ്പം ഒരു കൊച്ചുപുസ്തകംകൂടി കുത്തിക്കെട്ടാൻ ആലോചിക്കുകയും ചെയ്യുന്ന, വൈറസ്‌ ബാധിച്ചകാലത്താണ്‌ ഫോട്ടോയും ജീവചരിത്രപ്പടപ്പും ഇല്ലാതെ ഒരു പുസ്തകം പ്രകാശിതമാകുന്നത്‌.

പ്രകാശനചടങ്ങിന്റെ ഒരു പ്രധാന മുഹൂർത്തം, ഗ്രന്ഥകർത്താവിനെ മധ്യത്തുനിർത്തി ഫോട്ടോ എടുക്കുന്നതാണ്‌. ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാകട്ടെ കഥാകാരി വന്നതേയില്ല. ഫോണിലൂടെ ആയിരുന്നു മറുപടി പ്രസംഗം. ആർദ്രവും ആകർഷകവുമായ വാക്കുകളിൽ അവർ എല്ലാവർക്കും നന്ദി പറഞ്ഞു.

സ്വന്തം പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാർക്ക്‌ വിവാഹംപോലെ പ്രധാനപ്പെട്ട ജീവിതചടങ്ങാണല്ലോ. എല്ലാവരെയും ക്ഷണിക്കുന്ന ദിവസം. ഈ കഥാകാരി എന്തുകൊണ്ടുവന്നില്ല?

ബഹുഭൂരിപക്ഷം സ്ത്രീകളെയുംപോലെ വിവാഹാനന്തരം വീട്ടുതടങ്കലിലാക്കപ്പെട്ട ഒരു പാവം അക്ഷരസ്നേഹിയാണ്‌ കഥാകാരി. ശിവനന്ദ എന്നത്‌ അവരുടെ യഥാർഥ പേരുമല്ല. ചെറുപ്പത്തിലേ എഴുതിയ കഥകളെല്ലാം ജയിലധികൃതർ കീറിക്കളഞ്ഞു. വായനക്കാർക്ക്‌ കഥാകാരിയെ നേരിട്ടുകാണാൻ കഴിയില്ല.
തടവുമുറിയിൽ കരിക്കട്ടകൊണ്ട്‌ കവിതയെഴുതിയ ചരിത്രമാണല്ലോ സാഹിത്യത്തിനുളളത്‌. കുബേരത്വത്തിന്റെ മതിൽക്കെട്ടിനുളള അസ്വാതന്ത്ര്യപ്പട്ടിണി മാറണമെന്ന കുചേലമോഹവുമായി കഴിഞ്ഞ അവർ വൈദ്യുതവിളക്കുകൾ ഓഫാക്കി, മെഴുകുതിരി കൊളുത്തി. അടുക്കളയിലെ സ്റ്റൂളിൽ പേപ്പർവച്ച്‌ തറയിൽ മുട്ടുകുത്തിയിരുന്ന്‌ കഥകളെഴുതി. പൊൻതരിപോലെ സൂക്ഷിച്ചു.

ഇങ്ങനെയുളള ഒരു വീട്ടമ്മയുടെ പ്രകാശനസാധ്യതയെന്താണ്‌? പണ്ട്‌ ടൈപ്പിനുപോയത്‌ ഇപ്പോൾ സഹായകമാകും. അവർ ഇന്റർനെറ്റ്‌ സാധ്യതയെക്കുറിച്ച്‌ മനസിലാക്കി. കൂട്ടം എന്ന ഓൺലൈൻ കൂട്ടായ്മയിലെ ബ്ലോഗിൽ സ്വന്തം കഥകൾ പോസ്റ്റ്‌ ചെയ്തു. അസാധാരണമായ ആസ്വാദക സ്വീകരണമാണ്‌ കഥകൾക്ക്‌ ലഭിച്ചത്‌. കുറെ കഥകളായപ്പോൾ കൂട്ടം തന്നെ മുൻകൈയെടുത്ത്‌ തളിപ്പറമ്പിലെ സിഎൽഎസ്‌ ബുക്സ്‌ മുഖേന കഥാസമാഹാരം പുറത്തിറക്കി. പ്രസാധക ലീല എം ചന്ദ്രന്‌ പെൺമനസ്‌ നന്നായി ബോധ്യപ്പെട്ടു.

വീട്ടുതടങ്കലിലാക്കപ്പെട്ട എഴുത്തുകാരികളുടെ ഏറ്റവും വലിയ പ്രകാശനസാധ്യതയാണ്‌ ഇന്റർനെറ്റ്‌. അവിടെ എഡിറ്റിംഗിന്‌ ആരുമില്ലാത്തതിനാൽ ലാബും ലിറ്റ്മസ്‌ പേപ്പറും കത്രികയും സ്വന്തമായി കരുതേണ്ടതുണ്ട്‌.

ഓൺലൈൻ മേഖലയിലെ എഴുത്തുകാരികൾ അധികവും സ്വന്തംപേര്‌ ഉപയോഗിക്കാറില്ല. അവരെക്കുറിച്ചുളള വിശദവിവരമൊന്നും നെറ്റിൽ ലഭിക്കുകയുമില്ല. വായനക്കാർക്ക്‌ വിശദവിവരങ്ങളെക്കാൾ പ്രധാനം എഴുത്താണല്ലോ.

എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന പുരുഷൻമാരും ചിലപ്പോൾ പരപേരുപയോഗിച്ച്‌ നെറ്റിൽ വിലസാറുണ്ട്‌. ആത്മവിശ്വാസമില്ലായ്മയോ ദുഷ്ടലാക്കോ ആണ്‌ ഇതിനുകാരണം. ഫേസ്ബുക്കിലൊക്കെ ഒന്നിലധികം ഐഡികൾ ഉണ്ടാക്കി സ്വയം ലൈക്കുകൾ നേടുന്ന തരികിടകളും ഉണ്ട്‌. ഇങ്ങനെയുളളവർ അസംഖ്യം പാസ്‌വേഡുകൾ സൂക്ഷിക്കാൻ പ്രത്യേക രജിസ്റ്ററും ഫയലുമൊക്കെ കരുതേണ്ടതായിവരും.

ഓൺലൈൻ മേഖലയിൽ മതമൗലികവാദികളും തീവ്രവാദികളും സജീവമാണ്‌. അതുപോലെതന്നെ യുക്തിബോധമുളളവരുടെ സൈറ്റുകളും സജീവമാണ്‌.
ഓൺലൈൻ മേഖലയിൽ പെൻപേരുപയോഗിച്ച്‌ സാഹിത്യപ്രവർത്തനം നടത്തുന്ന സ്ത്രീകൾ മലയാള സാഹിത്യത്തിലെ ഗറില്ലകളാണ്‌. സ്വന്തം ആശയങ്ങളെ പ്രകാശിപ്പിക്കുക മാത്രമല്ല അവർ ചെയ്യുന്നത്‌, പുരുഷൻമാർ രൂപപ്പെടുത്തിയെടുത്തിട്ടുളള അശാസ്ത്രീയമായ അച്ചടക്ക വ്യവസ്ഥയെ അതിലംഘിക്കുകകൂടിയാണ്‌. ശിവനന്ദകൾ മലയാളസാഹിത്യത്തിൽ ഉണ്ടാകുന്നത്‌ അങ്ങനെയാണ്‌.