Wednesday 21 June 2023

പുതുജീവിതത്തിന് മതം വേണ്ട

 പുതുജീവിതത്തിന് മതം വേണ്ട 

---------------------------------------------------
ഈ വര്‍ഷത്തെ സ്ക്കൂള്‍ പ്രവേശനോത്സവം സന്തോഷത്തോടെയാണ് കടന്നു പോയത്. ഓ എന്‍ വി പുരസ്ക്കാര ജേതാവ് യുവകവി അരുണ്‍ കുമാര്‍ അന്നൂര്‍ അടക്കം ധാരാളം പേര്‍ സ്വന്തം മക്കളെ ജാതിയും മതവും രേഖപ്പെടുത്താതെ സ്ക്കൂളില്‍ ചേര്‍ത്തു. ജാതിയും മതവുമില്ലാതെ സ്കൂളില്‍ പ്രവേശിച്ച പേരക്കുട്ടികളോടൊപ്പം കരിങ്ങന്നൂര്‍ ഗവ.യു.പി സ്ക്കൂളില്‍ ഞാനും പോയിരുന്നു. സര്ക്കാര്‍ സ്ക്കൂളിലേക്ക് വരുന്ന കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷത്തിന്റെ നറുംപൂക്കള്‍ വിടര്‍ന്നുനിന്ന പ്രഭാതമായിരുന്നു അത്.

സ്ക്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷയില്‍  ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്ന സര്ക്കാര്‍ ഉത്തരവ് സ്ക്കൂള്‍ അധികൃതര്‍ തന്നെ ഇത്രയും കാലം മറച്ചു വയ്ക്കുകയായിരുന്നു. ആദിവാസിമേഖലയില്‍, കുട്ടികളുടെ മതം ഹിന്ദുമതമെന്ന് രേഖപ്പെടുത്തുന്നത് അദ്ധ്യാപകര്‍ തന്നെയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള അറിവുകള്‍, രേഖകളില്‍ നിന്നും ജാതിയും മതവും ഒഴിവാക്കുവാനുള്ള ബോധവല്‍ക്കരണത്തിന് കാരണമായി. അച്ചടിമാധ്യമങ്ങള്‍.അധികവും ഉടമസ്ഥരുടെ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവയാകയാല്‍ മതാതീത മനുഷ്യജീവിതത്തെ അവര്‍ തമസ്ക്കരിച്ചു.

മുതിര്‍ന്നവരില്‍ നിന്നാണ് ജാതിമത വൈറസ്സുകള്‍ കുട്ടികളിലേക്ക് വ്യാപിക്കുന്നത്. കുഞ്ഞുങ്ങള്‍ നിരപരാധികളും നിഷ്ക്കളങ്കരുമാണ്. അടുത്തിരുന്നു പഠിക്കുന്ന കൂട്ടുകാരുടെ ജാതിയും മതവുമൊന്നും കുഞ്ഞുങ്ങള്‍ അന്വേഷിക്കുകയോ പരിഗണിക്കുകയോ ഇല്ല. മത ചിഹ്നങ്ങളണിഞ്ഞു ക്ലാസ്സിലെത്തുന്ന അദ്ധ്യാപകരിലാണ് വിഭാഗീയതയുടെ ആദ്യപാഠങ്ങള്‍ കുട്ടികള്‍ കാണുന്നത്. ഈശ്വരപ്രാര്‍ഥനയെന്ന യുക്തിരഹിതവും ശാസ്ത്ര വിരുദ്ധവുമായ ഗാനാലാപനത്തിലൂടെ മതബോധത്തിന്റെ വിനാശവിത്തുകള്‍ വിതയ്ക്കപ്പെടുന്നു. ദൈവകേന്ദ്രീകൃതമല്ല പ്രപഞ്ചവും ജീവിതവുമെന്നിരിക്കെ ഇന്ന് കേള്‍ക്കുന്ന പ്രാര്‍ഥനകള്‍ക്ക് പകരം കേരളത്തെയോ മലയാളത്തെയോ സ്നേഹത്തെയോ  പ്രകീര്‍ത്തിക്കുന്ന ഒരു ഗാനം ആലപിക്കുന്നത് നന്നായിരിക്കും. 

പ്രതിജ്ഞ ചൊല്ലുമ്പോള്‍ ഹിന്ദി കടന്നുവരുന്നു എന്നുള്ളത് പുതിയ വ്യതിയാനമാണ്. ഇംഗ്ലീഷിന്‍റെ ആധിക്യം മലയാളിയുടെ മാതൃഭാഷയെ പിന്നോട്ടടിച്ചെങ്കില്‍ പുതിയ ഭീഷണിയാണ് ഹിന്ദി. പുലിയെയും നായരെയും ഒന്നിച്ചു തിന്നാന്‍ നാവുവളര്‍ന്ന അമ്മച്ചിയായി അധികാരത്തിന്റെ ഹിന്ദി പല്ലിളിക്കുകയാണ്. ഇത്തരം  ഉത്തരവുകള്‍ നിര്‍ബ്ബന്ധമായി നടപ്പിലാക്കുന്നതിനാല്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഭാഷാസ്നേഹികള്‍ക്ക് ഇല്ലെന്നു വന്നിരിക്കുന്നു.

മതാതീത മനുഷ്യജീവിതമെന്ന ഉദാത്തഭാവനയെ സാക്ഷാത്ക്കരിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഉത്തരവ് കൂടി ഉണ്ടായിരിക്കുന്നു. അത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്നവരോട് മതം ഏതെന്നു ചോദിക്കരുതെന്നുള്ളതാണ്.

മുസ്ലിം വ്യക്തിനിയമം, പിതാവിന്റെ സ്വത്ത് പൂര്‍ണ്ണമായും പെണ്‍ മക്കള്‍ക്കു നല്കാന്‍ അനുവദിക്കാത്തതിനാല്‍ മതനിയമനുസരിച്ച് വിവാഹിതരായ പലരും ഇന്ത്യയുടെ സ്പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ചു വീണ്ടും വിവാഹിതരാവുകയാണ്.കാസര്‍ക്കോട്ടെ ഷുക്കൂര്‍ വക്കീലും സഹധര്‍മ്മിണിയുമാണ് അടുത്തകാലത്ത് ഇക്കാര്യത്തില്‍ മാതൃകയായത്. പലരും ഇപ്പോള്‍ ആ മാതൃക പിന്‍തുടരുന്നുണ്ട്. പുതിയ ഉത്തരവനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ചെല്ലുന്നവരുടെ മതം അന്വേഷിക്കാനേ പാടില്ല

പി ആര്‍ ലാലന്‍ അയിഷ എന്നിവരുടെ വിവാഹം കൊച്ചിനഗരസഭ രജിസ്റ്റര്‍ ചെയ്തുകൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അഭിമാനികളായ അവര്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുത്തു.. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സര്ക്കാര്‍ ഉത്തരവ് ഉണ്ടായിരിക്കുന്നത്. മതം ചോദിക്കുന്ന രജിസ്ട്രാര്‍മാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും സര്ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.

ഇനി ഇത് ജീവിതത്തില്‍ പകര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം ജനങ്ങള്‍ക്ക് ആണ്. ജനങ്ങള്‍ അത് പ്രയോജനപ്പെടുത്തും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

Tuesday 6 June 2023

ടൊര്‍ണാഡോ എന്ന വാക്കിന്റെ അര്ത്ഥം

 ടൊര്‍ണാഡോ എന്ന വാക്കിന്റെ അര്ത്ഥം 

-------------------------------------------------------------------
ബ്രീസ്,വിന്‍ഡ്,സ്റ്റോം,ടെംപസ്റ്റ് തുടങ്ങിയ കാറ്റുപോയ പാവം പദങ്ങളെ താലോലിച്ചു നടന്ന നമ്മള്‍ക്ക് ടൊര്‍ണാഡോ എന്ന അപരിചിതപദം നല്കിയത് പെരുമണ്‍ തീവണ്ടി ദുരന്തത്തെ കുറിച്ചുള്ള അന്വേഷണമാണ്. അന്വേഷണറിപ്പോര്‍ട്ടില്‍ അപകടകാരണം എന്താണെന്ന് പറഞ്ഞിരുന്നു.അതാണ് ടൊര്‍ണാഡോ.

ആര്‍ക്കും ഒന്നും മനസ്സിലായില്ല. ജനങ്ങള്‍ നിഘണ്ടു പൊടിതട്ടിയെടുത്തു പരിശോധിച്ചു. പ്രചണ്ഡമാരുതന്‍. ചുഴലിക്കാറ്റ്.

ബംഗളൂരുവില്‍ നിന്നും വന്ന  ഐലന്‍ഡ് എക്സ്പ്രസ്സ് അഷ്ടമുടിക്കായലിലെ പെരുമണ്‍ പാലത്തിലെത്തിയപ്പോള്‍ ഒരു പ്രചണ്ഡമാരുതന്‍ ഉണ്ടായി. തീവണ്ടി കായലിലേക്ക് ചുഴറ്റിയെറിഞ്ഞു. .നൂറ്റഞ്ചു പേര്‍ മുങ്ങിമരിച്ചു. ഇങ്ങനെയൊരു ചുഴലിക്കാറ്റ് വീശിയതായി കായലോരത്തെ കറുകപ്പുല്ലുകളോ ഇളം കാറ്റിലും ഇളകിയാടാറുള്ള തെങ്ങോലത്തുമ്പുകളോ കായലിലെ ചെറുതിരമാലകളോ നെത്തോലിക്കുഞ്ഞുങ്ങളോ അറിഞ്ഞില്ല.

കായലില്‍ ചെറുവള്ളങ്ങളില്‍ മീന്‍ പിടിച്ചുനിന്നവര്‍ ചുഴലിക്കാറ്റ് വീശിയതറിഞ്ഞില്ലെങ്കിലും തീവണ്ടി മറിയുന്നത് കണ്ടു. അവിടേക്കു പാഞ്ഞു. കഴിയുംവിധം യാത്രക്കാരെ രക്ഷിച്ചു. അടുത്ത രണ്ടുമൂന്നു ദിവസങ്ങള്‍ ഉറ്റവരുടെ ഓമല്‍ശരീരങ്ങള്‍ അന്വേഷിക്കുകയായിരുന്നു  ബന്ധുക്കള്‍.

പെരുമണ്‍ കായലിലെ പാലത്തില്‍ അന്ന് അറ്റകുറ്റപ്പണി നടക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ശാസ്താംകോട്ടയില്‍ അവസാനമായി നിറുത്തിയ വണ്ടിയുടെ വേഗതയെകുറിച്ചും യാത്രികര്‍ പറഞ്ഞു. മൃതശരീരങ്ങള്‍, കുളിച്ച പാടേ ഉറങ്ങിയവരെപ്പോലെ കൊല്ലം ജില്ലാ ആശുപത്രിയുടെ വരാന്തയില്‍ നിരന്നു കിടന്നു. മരിച്ചവരുടെ ബന്ധുക്കള്‍ കായലിലേക്ക് പൂക്കള്‍ എറിഞ്ഞു. കഷ്ടിച്ച്  രക്ഷപ്പെട്ടവര്‍ മരിച്ചവരെ പോലെ ജീവിച്ചു. തീവണ്ടി മറിയാനുള്ള കാരണം അറിയാന്‍ കാത്തിരുന്നവരെ പമ്പരവിഡ്ഢികളാക്കിക്കൊണ്ടാണ് ടൊര്‍ണാഡോ  എന്ന പ്രചണ്ഡമാരുതന്‍ അവതരിച്ചതു.

അന്വേഷണങ്ങള്‍ അര്‍ഥശൂന്യമാകുന്നതിന്റെ ഉദാഹരണമായിരുന്നു ടൊര്‍ണാഡോക്കഥ. ഒഡീഷയിലെ തീവണ്ടിയപകടം തീര്‍ച്ചയായും ഒഴിവാക്കാമായിരുന്നു. . ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനത്യാഗം നടത്തണമെങ്കില്‍ ഹൃദയത്തില്‍ കണ്ണീര്‍ നിറയുന്ന രാഷ്ട്രീയ നേതൃത്വം ഉണ്ടാകണം. അങ്ങനെയുണ്ടാകാന്‍ ഇത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കാലമൊന്നുമല്ലല്ലോ.

ഭരണകൂടത്തിനു മതഭ്രാന്തു പിടിക്കാത്തകാലത്താണ് ടൊര്‍ണാഡോ അവതരിച്ചതെങ്കില്‍ ഇക്കാലത്ത് എന്തെല്ലാം സംഭവിക്കാം! തീവണ്ടികളുടെ യാത്രകളെല്ലാം രാഹുകാലത്തിന് ശേഷം ആക്കിയേക്കാം. സിഗ്നലിന്റെ ചുമതല ജ്യോത്സ്യന്മാരെ ഏല്‍പ്പിച്ചേക്കാം.റയില്‍വേ സ്റ്റേഷനുകളില്‍ ഗണപതിപൂജയും ഹോമവും നടത്തിയേക്കാം.തീവണ്ടി പുറപ്പെടുന്നതിന് മുന്‍പ് അര്‍ദ്ധനഗ്ന സന്യാസിമാരുടെ ആശീര്‍വാദ പൂജ സംഘടിപ്പിച്ചേക്കാം. കുളിക്കാതെ വണ്ടിയില്‍ കയറുന്നവരെ ഇറക്കിവിട്ടേക്കാം. 

സങ്കടത്തില്‍ നിന്നാണ് ഈ ചിന്തയുണ്ടാകുന്നത്.
മുന്നൂറോളം പാവങ്ങളുടെ മരണത്തിന് ആര് മറുപടിപറയും?രക്ഷാകവചം ശിക്ഷാകവചമായി എന്നു മനസ്സിലായിക്കഴിഞ്ഞു.
ഇനി എന്തുചെയ്യും?

മകന്‍റെ മൃതശരീരം അന്വേഷിക്കുന്ന അച്ഛന്‍. അച്ഛനെ അന്വേഷിക്കുന്ന മക്കള്‍. പ്രിയതമനെ അന്വേഷിക്കുന്ന സ്ത്രീകള്‍.
പ്രേയസിയുടെ നിശ്ചലശരീരം തേടുന്ന പുരുഷന്മാര്‍. അമ്മമാരെ തേടുന്ന മക്കള്‍. അവരുടെ നിലവിളി അവസാനിക്കുന്നില്ല. മൃതശരീരങ്ങളധികവും തിരിച്ചറിഞ്ഞിട്ടില്ല. 

അപകടത്തില്‍ പെട്ട വണ്ടികള്‍ക്ക് എന്തൊരു വേഗതയായിരുന്നു! മരണത്തിലേക്കുള്ള യാത്രയ്ക്കും എന്തൊരു വേഗതയായിരുന്നു.
വേഗത മരണസംഖ്യ വര്‍ധിപ്പിച്ചു എന്നു വായിക്കുമ്പോള്‍ മറ്റൊരു ചിന്തകൂടി ഉയരുന്നുണ്ട്. കാസര്‍കോട് നിന്നും നാലുമണിക്കൂര്‍ കൊണ്ട് നമുക്ക് തിരുവനന്തപുരത്ത് എത്തണോ? അല്പ്പം സമാധാനത്തോടെ പോയാല്‍ പോരേ?