Sunday 8 February 2015

ഖേദപൂര്‍വ്വം


കപടസ്നേഹിതാ
നിന്നോടു ജീവിത-
വ്യഥകള്‍ ചൊല്ലി പരാജയപ്പെട്ടു ഞാന്‍

തെരുവില്‍ വെച്ചു നീ കാണുമ്പോഴൊക്കെയും
കുശലമെയ്യുന്നു.
മുന്‍വരിപല്ലിനാല്‍ ചിരി വിരിക്കുന്നു
കീശയില്‍ കൈയിട്ടു-
കുരുതിചെയ്യുവാനായുധം തേടുന്നു.

പല നിറങ്ങളില്‍ നിന്‍റെ മുഖം മൂടി
പല നിലങ്ങളില്‍ നിന്‍ ഞെരിഞ്ഞില്‍ കൃഷി
മധുമാകര്‍ഷകം മന്ദഹാസവും
കരുണ മൂടിയ കണ്‍കെട്ടുവിദ്യയും
സുഖദമാത്മപ്രകാശനം നാടക-
ക്കളരി തോല്‍ക്കുന്ന ഭാഷയും ഭാവവും
കപട സ്നേഹിതാ
നിന്നോടു വാസ്തവ-
ക്കവിത ചൊല്ലി പരാജയപ്പെട്ടു ഞാന്‍.

വളരെ നാളായ് കിതയ്ക്കുന്നു ഞാൻ , നാട്ടു -
പുളിമരങ്ങളേ പൂക്കുക പൂക്കുക
കൊടികൾ കായ്ക്കും കവുങ്ങുകൾ പൂക്കുക
തൊടികൾ ചൂടും കിനാക്കളേ പൂക്കുക
വിഫലമാകുന്നു വിശ്വാസധാരകൾ
പതിയെ നിൽക്കുന്നു പ്രാർത്ഥനാഗീതികൾ
മുളകൾ പൂക്കുന്ന കാലം
മനസ്സിലും മുനകൾ കൊണ്ടു
പഴുക്കുന്ന വേദന
നിലവിളിക്കുന്നു ഞാൻ , തീവ്രദുഖങ്ങ -
ളലറിയെത്തിക്കഴുത്തിൽക്കടിക്കുന്നു .

തടവുപാളയം ജന്മഗൃഹം
മതിൽപ്പഴുതിലൂടെ ഞാൻ
രക്ഷപ്പെട്ടോടുന്നു .
ഒരു സുഹൃത്തിന്റെ സാന്ത്വനച്ഛായയിൽ
മുറിവു നീറുന്നൊരെന്നെക്കിടത്തുന്നു
ഒരു വശം മാത്രമിക്കാഴ്ച,അപ്പൊഴും
അതിരഹസ്യമായ് പൊട്ടിച്ചിരിച്ചു നീ
കപടസ്നേഹിതാ
നിൻ വ്യാജ സൗഹൃദ-
ക്കതകിൽ മുട്ടിപ്പരാജയപ്പെട്ടു ഞാൻ .

മറുപുറത്തൊരാൾ,നിൽക്കുമെല്ലായ്പ്പൊഴും
ഹൃദയഹസ്തങ്ങൾ നീട്ടി രക്ഷിക്കുവാൻ
മറുപുറം ധ്രുവദൂരം , വിരൽത്തുമ്പി -
നഭയമേകുവാനാവാത്ത കൗതുകം.

പുകമറയ്ക്കു പിന്നാമ്പുറം നിന്നു നീ
നുണയൊഴിച്ചു കൊടുത്തും കുടിച്ചും
പക പതപ്പിക്കയായിരുന്നെപ്പൊഴും
പ്രിയസഖാവായ് മനസ്സിലാക്കാതെ നീ.

ഒരു വിളിപ്പാടിനിപ്പുറം നീയെന്നെ
അവഗണിക്കെ സഹിക്കാൻ പഠിച്ചു ഞാൻ
ഒരു നഖപ്പാടിനപ്പുറം നീയെന്നെ
അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാൻ
കപടസ്നേഹിതാ
കൗരവാലിംഗന-
ച്ചതിയിൽ ഞാൻ കാരിരുമ്പിന്റെ വിഗ്രഹം .

തുടലിമുൾക്കാടു തിങ്ങിയ ലൗകിക-
ക്കൊതികൾ വിങ്ങുന്ന വേനൽക്കടൽക്കരെ
തിരകളെണ്ണി,ച്ചുടുന്ന വിശപ്പുമായ്
മണലു തിന്നുന്ന മക്കളെക്കണ്ടു ഞാൻ
ക്ഷുഭിതനായിട്ടു സഞ്ചരിക്കെ സ്നേഹ -
മൊഴികളൂതി നിറച്ച ബലൂണുമാ യ്
മിഴികളിൽ മൃഗാസക്തിയോടെത്തി നീ
നഗരരാഗങ്ങൾ വിസ്തരിച്ചീടവേ
കപടസ്നേഹിതാ
നിന്റെ തേൻവാക്കുക ൾ
കുളിരു പെയ്തെൻ രഹസ്യരോമങ്ങളിൽ .

ഒരു മുഖം മാത്രമുള്ള ഞാനും,നൂറു-
മുഖപടങ്ങള്‍ തന്‍ ജന്‍മിയാം നീയുമായ്
അകലമേറെയുണ്ടാവശ്യമില്ലെനി-
ക്കഴകു തുന്നിയ നിന്‍ പൊള്ളവാക്കുകള്‍
വഴി നമുക്കു രണ്ടോര്‍ക്കുക,ജീവിത-
വ്യഥകള്‍ നീയുമായ് പങ്കുവെ യ്ക്കില്ലിനി,
കപടസ്നേഹിതാ,
നിന്‍ നാട്യവൈഭവം
കവിത ചൊല്ലി തിരസ്ക്കരിക്കുന്നു ഞാന്‍.

4 comments:

  1. ഹൃത്താളമായിത്തുടിക്കുന്ന കവിതയെന്‍
    ചിന്തയെക്കൊത്തിയെടുത്തു പറക്കവേ,
    താനേയറിയാതെയിടനെഞിലുയരുന്നു;
    കാവ്യമായ്‌മാറുന്ന കവിയുടെ-നൊമ്പരം.
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-

    ReplyDelete
  2. മറുപുറത്തൊരാൾ,നിൽക്കുമെല്ലായ്പ്പൊഴും
    ഹൃദയഹസ്തങ്ങൾ നീട്ടി രക്ഷിക്കുവാൻ
    മറുപുറം ധ്രുവദൂരം , വിരൽത്തുമ്പി -
    നഭയമേകുവാനാവാത്ത കൗതുകം.

    ReplyDelete
  3. ഒരു മുഖം മാത്രമുള്ള ഞാനും,നൂറു-
    മുഖപടങ്ങള്‍ തന്‍ ജന്‍മിയാം നീയുമായ്
    അകലമേറെയുണ്ടാവശ്യമില്ലെനി-
    ക്കഴകു തുന്നിയ നിന്‍ പൊള്ളവാക്കുകള്‍
    വഴി നമുക്കു രണ്ടോര്‍ക്കുക,ജീവിത-
    വ്യഥകള്‍ നീയുമായ് പങ്കുവെ യ്ക്കില്ലിനി,
    കപടസ്നേഹിതാ,
    നിന്‍ നാട്യവൈഭവം
    കവിത ചൊല്ലി തിരസ്ക്കരിക്കുന്നു ഞാന്‍.

    Wowwww... i love it!

    ReplyDelete
  4. ഒരു വിളിപ്പാടിനിപ്പുറം നീയെന്നെ
    അവഗണിക്കെ സഹിക്കാൻ പഠിച്ചു ഞാൻ
    ഒരു നഖപ്പാടിനപ്പുറം നീയെന്നെ
    അവമതിക്കെ ക്ഷമിച്ചു ശീലിച്ചു ഞാൻ
    കപടസ്നേഹിതാ
    കൗരവാലിംഗന-
    ച്ചതിയിൽ ഞാൻ കാരിരുമ്പിന്റെ വിഗ്രഹം .

    ReplyDelete