Monday 19 June 2017

പെണ്‍പതാക


അടിമപ്പെണ്ണാക്കി മാറ്റിയ
മംഗലത്താലി
വലിച്ചു പൊട്ടിച്ചെറിഞ്ഞി-
ട്ടാര്‍ച്ചയെത്തുന്നേ
മനസ്സിന്‍റെ പെരുംകൊമ്പില്‍
കടിച്ച കാറ്റേ
ഇവള്‍ക്കായി മാമ്പഴങ്ങള്‍
നിരത്തേണമേ.

വയല്‍ത്തുണ്ടില്‍ പാട്ടു മിന്നിയ
പകല്‍നേരത്ത്
മുലക്കണ്ണില്‍ കയ്പുതേച്ചോ-
രമ്മയാണിവള്‍
അറയ്ക്കുള്ളില്‍ വിളക്കിന്റെ
തലകൊയ്തപ്പോള്‍
വിറച്ചും കൊണ്ടടിപ്പെട്ട
മൂര്‍ഛയാണിവള്‍
കിനാവിന്‍റെ വള്ളിതോറും
പിടിച്ച കാറ്റേ
ഇവള്‍ക്കായി പിച്ചകപ്പൂ
നിവര്‍ത്തേണമേ

അമാവാസിപ്പര്‍ദ്ദയിട്ട
പകലാണിവള്‍
മൊഴിചൊല്ലിക്കലാശിച്ച
മലര്‍ക്കൂമ്പിവള്‍
കിടാങ്ങളെ പോറ്റുവാന്‍
കൈ നീട്ടിയോളിവള്‍
ബിരിയാണിച്ചെമ്പില്‍ വീണു
പഴുത്തോളിവള്‍
അദൃശ്യ മക്കനയിട്ട
വെളുമ്പിക്കാറ്റേ
ഇവള്‍ക്കായി തെളിപാഠം
പകര്‍ത്തേണമേ

മനസ്സമ്മതം കൊടുത്ത
മാരനെക്കൊന്ന്
ഒരു വ്യാജന്‍ സ്യൂട്ടിലേറി
സമീപിച്ചപ്പോള്‍
പിതാവിന്‍റെ കനല്‍ക്കണ്ണി-
ലെരിഞ്ഞൊടുങ്ങി
ഒരു കുഞ്ഞാടായി കൂടെ
നടന്നോളിവള്‍
ഹൃദയത്തില്‍ കൂടുകൂട്ടും
തണുത്ത കാറ്റേ
ഇവള്‍ക്കായി മുകില്‍ഛത്രം
വിടര്‍ത്തേണമേ

വാളുകള്‍ തൂക്കി നില്‍ക്കുന്ന
വാകയെപ്പോലെ
വേനല്‍ തിന്നു തണല്‍പ്പായ
വിരിച്ചോളിവള്‍
മരിക്കാനായ് ഒതളങ്ങ
കടിച്ചു തുപ്പി
മരണത്തിന്‍ വിഷക്കൂട്
പൊളിച്ചോളിവള്‍
പലദേശം കണ്ടുവന്ന
കറുമ്പന്‍ കാറ്റേ
ഇവള്‍ക്കായി സുരക്ഷാവീ-
ടൊരുക്കേണമേ

ഇടംകയ്യില്‍ പെണ്‍‌പതാക
മുദ്ര സ്വാതന്ത്ര്യം
വലംകാലില്‍ കാരിരുമ്പു-
കടിച്ച ദൈന്യം
വയറ്റത്ത് ചവിട്ടേറ്റ
കരിനീലിപ്പ്
പുറത്താകെ ബീഡിത്തീയാല്‍
വരഞ്ഞൊരിന്ത്യ
വാക്കില്‍ ബ്ലെയ്ഡ്, വെളിപാട്
നോക്കിലോ തോക്ക്
നേര്‍ക്കുനേര്‍ക്ക് വരുന്നോര്‍ക്ക്
പേക്കിനാച്ചോറ്.

തീരമാകെ ചീറി വന്ന
തകര്‍പ്പന്‍ കാറ്റേ
ഇവള്‍ക്കായി ചെമ്പന്‍പട്ട്
വിരിക്കേണമേ.

1 comment:

  1. ഇടംകയ്യില്‍ പെണ്‍‌പതാക
    മുദ്ര സ്വാതന്ത്ര്യം
    വലംകാലില്‍ കാരിരുമ്പു-
    കടിച്ച ദൈന്യം
    വയറ്റത്ത് ചവിട്ടേറ്റ
    കരിനീലിപ്പ്
    പുറത്താകെ ബീഡിത്തീയാല്‍
    വരഞ്ഞൊരിന്ത്യ
    വാക്കില്‍ ബ്ലെയ്ഡ്, വെളിപാട്
    നോക്കിലോ തോക്ക്
    നേര്‍ക്കുനേര്‍ക്ക് വരുന്നോര്‍ക്ക്
    പേക്കിനാച്ചോറ്.

    തീരമാകെ ചീറി വന്ന
    തകര്‍പ്പന്‍ കാറ്റേ
    ഇവള്‍ക്കായി ചെമ്പന്‍പട്ട്
    വിരിക്കേണമേ.

    ReplyDelete