Wednesday 14 June 2017

മെഡിക്കൽ കോളജിലെ മൃതദേഹ പാഠപുസ്തകങ്ങൾ


യുക്തിബോധമുള്ള മനുഷ്യസ്നേഹികൾ പുതിയ തലമുറയ്ക്ക്‌ പഠിക്കാനായി നൽകിയ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയിൽ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ പ്രസിദ്ധമാണ്‌. മൃതദേഹങ്ങൾ സ്വാശ്രയ മെഡിക്കൽ കോളജിന്‌ വിറ്റതിനെത്തുടർന്നുണ്ടായ വിദ്യാർഥി പ്രക്ഷോഭം അവിടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്‌.

ഇപ്പോൾ മീഡിയവൺ ചാനൽ ലോകത്തെ അറിയിച്ച വാർത്ത മൃതദേഹങ്ങളെ അനാദരിക്കുന്നു എന്നതാണ്‌. പഠനത്തിനുപയോഗിച്ചു കഴിഞ്ഞ മൃതശരീരങ്ങൾ മാന്യമായി സംസ്കരിക്കുന്നതിന്‌ പകരം തെരുവുനായ്ക്കൾ കടിച്ചുകീറത്തക്ക വിധം ഉപേക്ഷിക്കുകയാണുണ്ടായത്‌.

മെഡിക്കൽ കോളജിൽ കൊടുത്തിട്ടുള്ള മൃതശരീരങ്ങൾ കടലിൽ ഒഴുകി വന്നതൊന്നുമല്ല. മനുഷ്യരാശിയെക്കുറിച്ച്‌ കരുതലുള്ള മഹാമനസ്കർ അവരുടെ അച്ഛനമ്മമാരുടെ ആഗ്രഹം നിറവേറ്റാനായി നൽകിയതാണ്‌. ചന്ദനമുട്ടികൾ അടുക്കി കത്തിച്ചുകളയുകയോ ഈട്ടിത്തടിയാൽ പെട്ടികൂട്ടി കുഴിച്ചിടുകയോ ചെയ്യുന്നതിന്‌ പകരം മനുഷ്യർക്ക്‌ പ്രയോജനപ്പെടട്ടെ എന്ന്‌ കരുതിയാണ്‌ മൃതശരീരങ്ങൾ നൽകിയിട്ടുള്ളത്‌.

മൃതദേഹങ്ങളെ സംബന്ധിച്ച്‌ രജിസ്റ്റർ സൂക്ഷിക്കണമെന്നും അനാട്ടമി വകുപ്പ്‌ മേധാവിയുടെ ചുമതലയിൽ പഠനാനന്തരം സംസ്കരിക്കണമെന്നും ചട്ടമുണ്ട്‌. ഇതൊന്നും പാലിക്കാതെയാണ്‌ കോഴിക്കോട്‌ മെഡിക്കൽ കോളജിലെ അനാട്ടമി വകുപ്പ്‌ മൃതശരീരങ്ങൾ വലിച്ചെറിഞ്ഞത്‌.

മൃതശരീരങ്ങളോടുള്ള അനാദരവ്‌ എന്നാൽ പട്ടാളക്കാരോട്‌ ശത്രുരാജ്യം കാണിക്കുന്ന ക്രൂരത മാത്രമല്ല. ഒരു മൃതശരീരത്തേയും ആരും അനാദരിക്കരുത്‌. ശരീരത്തിന്റെ സ്വകാര്യതകളിലേക്ക്‌ ഒരാളുടെ സമ്മതമില്ലാതെ കടന്നുകയറുന്ന കുളിപ്പിക്കൽ ചടങ്ങു മുതൽ അനാദരവ്‌ ആരംഭിക്കുന്നു. മാലിന്യം നീക്കം ചെയ്യാൻ വയറ്റത്തു ചവിട്ടുന്നതും വീർത്തു തുടങ്ങുന്നതുവരെ പ്രാർഥിക്കുന്നതും അനാദരവു തന്നെയാണ്‌.

മൃതശരീരങ്ങൾ പഠനാവശ്യത്തിന്‌ വേണ്ടി ദാനം ചെയ്യുന്നതിനെ എതിർക്കുന്നത്‌ മതങ്ങളാണ്‌. പരലോകം എന്ന അബദ്ധവിശ്വാസമാണ്‌ ശാസ്ത്രവിരുദ്ധമായി പ്രവർത്തിക്കാൻ മതങ്ങളെ പ്രേരിപ്പിക്കുന്നത്‌. മതാതീതമായി ചിന്തിച്ചവരാണ്‌ സ്വന്തം മൃതശരീരം പഠിക്കാനായി നൽകണമെന്ന്‌ അവകാശികളോട്‌ പറഞ്ഞിട്ടുള്ളത്‌.

കാസർകോട്ടെ മുൻ ഇടതുപക്ഷ ലോകസഭാംഗം രാമണ്ണറെയുടെയും, സാഹിത്യ അക്കാഡമി അവാർഡ്‌ ജേതാവ്‌ ഇടമറുകിന്റേയും, ഡോ. എൻ എം മുഹമ്മദാലിയുടേയും, ഫാദർ അലോഷ്യസ്‌ ഫെർണാണ്ടസിന്റേയും, ക്യാപ്റ്റൻ ലക്ഷ്മിയുടേയും, ഡോ. എ ടി കോവൂരിന്റെയും തെരുവത്ത്‌ രാമന്റേയും മറ്റും ശരീരദാനം മാതൃകാപരം ആയിരുന്നു.

അത്തരം വലിയ മനുഷ്യരെ ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അനന്തര തലമുറയുടെ മൃതദേഹങ്ങളാണ്‌ അപമാനിക്കപ്പെട്ടിരിക്കുന്നത്‌. സാക്ഷര കേരളത്തിന്റെ മുഖത്ത്‌ പറ്റിയ മാലിന്യമായിപോയി ഈ പ്രവൃത്തി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുവാൻ മന്ത്രിസഭാ തലത്തിൽ അതിവേഗ നടപടികളുണ്ടാവേണ്ടതാണ്‌.

ശരീരദാനത്തിന്‌ പേരു രജിസ്റ്റർ ചെയ്തവരുടെ ഒരു വലിയ നിര ഇന്നു കേരളത്തിലുണ്ട്‌. മൃതശരീരം പഠനത്തിന്‌ വിട്ടുകൊടുത്തവരുടെ  ബന്ധുക്കളെ മാത്രമല്ല,   സമ്മതപത്രം നൽകിയവരെക്കൂടി കോഴിക്കോട്‌ മെഡിക്കൽ കോളജിന്റെ ഈ നടപടി ഞെട്ടിച്ചിരിക്കുകയാണ്‌.

ഡോക്ടർമാരാരും മൃതദേഹം കൊടുക്കാത്തതെന്ത്‌ എന്ന്‌ ചോദിച്ചപ്പോൾ വിദേശത്തു ജോലി ചെയ്യുന്ന മലയാളിയായ ഒരു ലേഡി ഡോക്ടർ പറഞ്ഞത്‌ അസ്ഥികൾ തട്ടിക്കളിച്ചാണ്‌ ഞങ്ങൾ പഠിച്ചത്‌. അതുപോലെ ഞങ്ങളുടെ അസ്ഥി മറ്റാരും തട്ടിക്കളിക്കേണ്ട എന്നു കരുതിയാണ്‌ എന്നായിരുന്നു. ഡോക്ടർമാരുടെ ഈ മനോഭാവവും മാറേണ്ടതുണ്ട്‌.

1 comment:

  1. കാസർകോട്ടെ മുൻ ഇടതുപക്ഷ ലോകസഭാംഗം രാമണ്ണറെയുടെയും, സാഹിത്യ അക്കാഡമി അവാർഡ്‌ ജേതാവ്‌ ഇടമറുകിന്റേയും, ഡോ. എൻ എം മുഹമ്മദാലിയുടേയും, ഫാദർ അലോഷ്യസ്‌ ഫെർണാണ്ടസിന്റേയും, ക്യാപ്റ്റൻ ലക്ഷ്മിയുടേയും, ഡോ. എ ടി കോവൂരിന്റെയും തെരുവത്ത്‌ രാമന്റേയും മറ്റും ശരീരദാനം മാതൃകാപരം ആയിരുന്നു.

    അത്തരം വലിയ മനുഷ്യരെ ജീവിതത്തിൽ പകർത്താൻ ശ്രമിച്ച അനന്തര തലമുറയുടെ മൃതദേഹങ്ങളാണ്‌ അപമാനിക്കപ്പെട്ടിരിക്കുന്നത്‌. സാക്ഷര കേരളത്തിന്റെ മുഖത്ത്‌ പറ്റിയ മാലിന്യമായിപോയി ഈ പ്രവൃത്തി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുവാൻ മന്ത്രിസഭാ തലത്തിൽ അതിവേഗ നടപടികളുണ്ടാവേണ്ടതാണ്‌.

    ReplyDelete