മതാതീതവിവാഹിതരെ ജയിലിലടയ്ക്കരുത്
------------------------------
സുപ്രീം കോടതിയുടെ സുപ്രധാനമായ ഒരു വിധിയാണിത്. വിധിക്കാസ്പദമായ സംഭവം ഉണ്ടായത് ഉത്തരഖണ്ഡിൽ. ഹിന്ദുമതത്തിൽ പെട്ട ഒരു യുവതിയെ വിവാഹം കഴിച്ചെന്ന പേരിൽ ഇസ്ലാം മതത്തിൽ പെട്ട ഒരു യുവാവിനെയാണ് സർക്കാർ ജയിലിലടച്ചത്. ജാമ്യം തേടി യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. അന്യമതസ്ഥയെ വിവാഹം ചെയ്തു എന്നപേരിൽ യുവാവിനെ ജയിലിലടയ്ക്കാൻ പാടില്ല.
ആ വിവാഹം വധൂവരന്മാരുടെ രക്ഷിതാക്കളുടെ ഇഷ്ടത്തോടെയും സമ്മതത്തോടെയുമാണ് നടത്തിയത്. അവർക്കില്ലാത്ത പരാതിയാണ് ചില സംഘടനകൾ ഉന്നയിച്ചത്. ഈ സംഘടനകളുടെ താൽപ്പര്യവും സർക്കാരിന്റെ താൽപ്പര്യവും ഒന്നായതുകൊണ്ട് ഭർത്താവിനെ ജയിലിലടയ്ക്കുകയാണ് ഉണ്ടായത്.
പ്രണയവിവാഹങ്ങൾ മതത്തിലേക്ക് തട്ടിയെടുക്കാനുള്ള ശ്രമമാണ് എന്ന കാഴ്ചപ്പാടാണ് മതസംഘടനകൾക്കുള്ളത്. ലവ് ജിഹാദ് തുടങ്ങിയ വികലമായ പ്രയോഗങ്ങൾ അങ്ങനെയുണ്ടായതാണ്. ജീവികളിൽ പരസ്പരാകര്ഷണം ഉണ്ടാകുന്നതിനും മനുഷ്യരിൽ പ്രണയം ഉണ്ടാകുന്നതിനും മതത്തിന്റെയോ മതദൈവത്തിന്റെയോ അനുവാദം ആവശ്യമില്ല. പ്രണയം സ്വാഭാവികമായി ഉണ്ടാകുന്നതാണ്. കേരളത്തിൽ ഹിന്ദു മുസ്ലിം മതഭീഷണിയൊന്നും കണക്കിലെടുക്കാതെ യുവാക്കൾ പ്രണയബദ്ധരാവുകയും മതപരിവർത്തനം കൂടാതെ വിവാഹിതരാവുകയും ചെയ്യുന്നുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ടാണ് അവരുടെ സ്വപ്നസാക്ഷാത്ക്കാരത്തിനും സുരക്ഷയ്ക്കും ഉള്ളത്. ഇത് കേരളത്തിലെ സ്ഥിതിയാണെങ്കിൽ ഉത്തരേന്ത്യയിലെ സ്ഥിതി അപകടകരമാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും പരമാവധി വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ഹിന്ദുമേഖലകളിൽ മത്സ്യമോ മാംസമോ കൊണ്ടുകയറാൻ പോലും സാധ്യമല്ല. മാംസവില്പനശാലകൾ അനുവദനീയമല്ല. മദ്ധ്യേന്ത്യൻ നഗരങ്ങളിൽ പോലും അന്യമതസ്ഥർക്ക് വീട് വാടകയ്ക്ക് കിട്ടുകയില്ല. അറേബ്യൻ പേരുകൾ ഉള്ളവർ ബോംബെ പോലുള്ള നഗരങ്ങളിൽ പോകാൻ തന്നെ ഭയക്കുന്നുണ്ട്. മതേതരഭാരതം എന്ന സങ്കല്പം അതി വിദൂരമാണ്. പ്രത്യേകം പ്രത്യേകം താമസിക്കുന്നതിനാൽ ഹിന്ദു മുസ്ലിം തീവ്രവാദത്തിനുള്ള കൃഷിസ്ഥലമായും ഈ വാസവ്യവസ്ഥ മാറിയിട്ടുണ്ട്. മുസ്ലിങ്ങൾ ഹിന്ദുക്കളുടെയും ഇന്ത്യയുടെയും ശത്രുക്കളാണെന്നു ഹിന്ദുക്കളെ പഠിപ്പിക്കുവാൻ ഹിന്ദുമത തീവ്രവാദികൾക്കും ഹിന്ദുക്കൾ കാഫിറുകളും അകറ്റിനിര്ത്തേണ്ടവരും ആണെന്ന ചിന്ത വളർത്തുവാൻ മുസ്ലിം തീവ്രവാദികൾക്കും ഇതുമൂലം കഴിയുന്നുണ്ട്.
കേന്ദ്രഭരണകൂടത്തിന് ഹിന്ദുമത തീവ്രവാദത്തോട് പ്രണയമുള്ളതിനാൽ, ദ്രാവിഡാധിപത്യമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അവരുടെ ചിഹ്നങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അതിന്റെ പരാജയപ്പെട്ട ഉദാഹരണമാണ് കേരളീയരുണ്ടാക്കിയ രാജ്ഭവനിൽ കബന്ധാകൃതിയിലുള്ള കാവിക്കൊടി പിടിച്ച ഭാരതാംബയുടെ പടത്തിനു മുന്നിൽ നിലവിളക്കു കൊളുത്തിപ്പിക്കാനുള്ള ഗവർണ്ണറുടെ ശ്രമം. അതിനു വഴങ്ങാതെ മതേതരത്വത്തിന്റെ ഉജ്ജ്വലനിലപാട് ഉയർത്തിപ്പിടിച്ച് മലയാളിയുടെ അഭിമാനം സംരക്ഷിച്ച കൃഷിമന്ത്രി പി.പ്രസാദ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
യുവാക്കളിൽ പ്രണയം അങ്കുരിക്കുകയും പിന്തിരിപ്പിക്കാനുള്ള സകല പരിശ്രമങ്ങളും വിഫലമാവുകയും ചെയ്യുമ്പോൾ പിന്നെ മതങ്ങൾ ശ്രദ്ധിക്കുന്നത്, മത പരിവർത്തനം സാധിക്കുമോ എന്ന കാര്യത്തിലാണ്. നേട്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ സ്വാഗതം ചെയ്യും. നഷ്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ നഖശിഖാന്തം എതിർക്കും. പ്രണയികൾക്ക് മതം ഒരു വിഷയമല്ലാത്തതിനാൽ അവർ മാറുകയോ മാറാതിരിക്കുകയോ ചെയ്യും. പ്രാർത്ഥിക്കേണ്ട സമയത്ത് പരസ്പരം പുണർന്നു കിടക്കുകയും ചെയ്യും. പ്രണയികൾക്ക് മതാതീതമായി പുണർന്നു കിടക്കാനുള്ള പ്രക്രുതിനിയമത്തെയാണ് സുപ്രീം കോടതി ഓർമ്മിപ്പിച്ചിട്ടുള്ളത്. സ്കൂൾ സിലബസ്സിൽ ഭഗവദ് ഗീത കൂടി ഉൾപ്പെടുത്തണമെന്ന പിടിവാശിയുള്ള സർക്കാരാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. അവർ ഹിന്ദുമതത്തിൽ പെട്ട വധുവിന്റെ കണ്ണുനീർ അവഗണിച്ച് ഇസ്ലാം മതത്തിൽ പെട്ട വരനെ ജയിലിലടച്ചതിൽ അത്ഭുതപ്പെടാനില്ല. വിഭാഗീയതയിൽ ഊന്നിയ ഗീതാസംസ്ക്കാരത്തെയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം, സുപ്രധാനമായ ഈ വിധിയിലൂടെ തള്ളിക്കളഞ്ഞിരിക്കുന്നത്.
മതങ്ങൾ അടിസ്ഥാനപരമായി പ്രണയവിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതം മനുഷ്യവിരുദ്ധവുമാണ്.