കഞ്ഞിവീഴ്ത്തും അന്നദാനവും ഫ്യൂഡൽ മാണിക്യവും
------------------------------
ശബരിമലയിൽ പോകാൻ വ്രതമെടുത്തിട്ടുള്ളവരുടെ വീട്ടിൽ ഒരു കാലത്ത് കഞ്ഞിസ്സദ്യ പതിവായിരുന്നു. രാവിലെയാണ് ഇത് നടത്തുന്നത്. ശബരിമല നാമമെന്നു തെക്കൻ കേരളത്തിലും അയ്യപ്പൻ വിളക്കെന്നു വടക്കും പറയുന്ന ഈ അനുഷ്ഠാനത്തിനു വൈകിട്ടും തുടർച്ചയുണ്ട്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ശബരിമല ശാസ്താവിന്റെ പടം വച്ചു പൂജിക്കും. ഭജനയുണ്ടാകും. കടല ഉപ്പും എരിവും ചേർത്ത് പാകപ്പെടുത്തിയതും ചെറുപഴവും വിതരണം ചെയ്യും. പങ്കെന്നാണ് തെക്കൻ കേരളത്തിൽ ഇതിനു പറയുന്നത്.
കഞ്ഞിവീഴ്ത്തിനായി മുറ്റത്ത് കുഴികളുണ്ടാക്കും. ആ കുഴിയിൽ വാഴയിലയുടെ കഷ്ണം വച്ചിട്ട് അതിലേക്ക് കഞ്ഞിവീഴ്ത്തും.അരികൊണ്ടുള്ള കഞ്ഞിയിൽ ഉപ്പും തേങ്ങാപ്പീരയും ചേർത്തിട്ടുണ്ടാകും. കടലയും ചേമ്പും ചേർത്തുണ്ടാക്കുന്ന അസ്ത്രം എന്നൊരു കറിയും ഒപ്പം ഉണ്ടാകും. ഒരു വിധം കാശുള്ള തറവാടികളാണ് ഇതു നടത്തുന്നത്. ജാതിയിൽ കുറഞ്ഞവർക്ക് പുരയിടത്തിന്റെ ഒരു മൂലയ്ക്കായിരിക്കും കുഴികുത്തുക. അവിടെ നായ്ക്കളോട് മല്ലിട്ടാണ് അൽപ്പമെങ്കിലും കഞ്ഞി കുടിക്കാൻ കഴിയുക. ഭിക്ഷക്കാർ ധാരാളമായി എത്തിയിരുന്ന ഓച്ചിറയിലും മറ്റും ഈ കഞ്ഞി വീഴ്‌ത്ത് പ്രധാനപ്പെട്ട ഒരു പുണ്യപ്രവർത്തിയായിരുന്നു. ഒരു ബുദ്ധവിഹാരത്തിന്റെ അഴകുള്ള ഓച്ചിറയിലെ പരബ്രഹ്മത്തിനു അന്നദാനപ്രഭു എന്നൊരു വിശേഷണം കൂടി ഉണ്ടായിരുന്നു.
ക്ഷേത്രത്തിലെത്തുന്നവർക്ക് ഭക്ഷണം നൽകുന്ന പതിവ് കേരളത്തിൽ പലയിടത്തുമുണ്ട്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണൂരെ പറശ്ശിനിക്കടവിലും ഈ രീതിയുണ്ട്. പറശ്ശിനിക്കടവിലെ സൽക്കാരം വളരെ ജനകീയമാണ്. എപ്പോൾ ചെന്നാലും ചായയും പയറും. ഉച്ചയ്ക്കാണെങ്കിൽ ഊണും അവിടെ ലഭിക്കും.
അതിദരിദ്രർ ധാരാളമായി ഉണ്ടായിരുന്ന കേരളത്തിൽ കഞ്ഞിവീഴ്ത്ത് പ്രധാനപ്പെട്ട ഒരു നേർച്ചയായിരുന്നു. വർഷത്തിലൊരിക്കലെങ്കിലും വിശക്കുന്ന വയറുകൾ നിറച്ച് മോക്ഷം നേടാമെന്ന് കാശുള്ളവർ അന്ന് കരുതിയിരുന്നു. അക്കാലം മാറി. കഞ്ഞിവീഴ്ത്ത് അന്നദാനത്തിനു വഴിമാറി. അവിടെ പാവങ്ങളുടെ വിശക്കുന്ന വയറിനല്ല ആഹാരം നൽകുന്നത്.
അമ്പലത്തിൽ അന്നദാനമുള്ളതിനാൽ വീട്ടിലെ ഹൈടെക്ക് അടുക്കളയിൽ അരിവേവിക്കേണ്ട എന്ന് ചിന്തിക്കുന്ന ധനികരുടെ ആസ്തിപ്രകടനമായി അന്നദാനം മാറി. ആഹാരം കഴിക്കാൻ അമ്പലത്തിൽ പോകാൻ സൗകര്യമില്ലെങ്കിൽ ഹോട്ടലിൽ നിന്നും പകർച്ച കൊണ്ടുവരുന്നതുപോലെ ആഹാരം പാത്രത്തിലാക്കി വീട്ടിലെത്തിക്കും. ഒന്നോ രണ്ടോ ചാക്ക് അരിക്കെന്നപേരിൽ ഇരുപത്തയ്യായിരം രൂപവരെയാണ് മധ്യവർഗ്ഗ ധനികരിൽ നിന്നും അമ്പലക്കമ്മിറ്റിക്കാർ വസൂലാക്കുന്നത്. അത്രയും അരി വാങ്ങിയോ എന്ന് ആരും തിരക്കാറില്ല.
വലിയ ലാഭമാണ് ഈ മോക്ഷപ്രലോഭനത്തിലൂടെ അമ്പലക്കമ്മിറ്റിക്കാർ കൊയ്യുന്നത്. അന്നദാനത്തിനു പണം കൊടുത്ത ഗൾഫുകാരന്റെ പേര് ഗൾഫിൽ കേൾക്കത്തക്കരീതിയിൽ ഉച്ചഭാഷിണി ഉപയോഗിച്ച് വിളിച്ചു പറയുകയും ചെയ്യും.
മിച്ചം വരുന്ന ഭക്ഷണം എവിടെയെങ്കിലും കുഴിച്ചുമൂടും. പരിസരവാസികൾക്ക് ഈച്ചയും ദുർഗ്ഗന്ധവും കാരണം കുറെ ദിവസത്തേക്ക് ജീവിതം അസാധ്യമാകും. പുകയിലക്കൃഷി ഉണ്ടായിരുന്ന കാലത്തെ കാഞ്ഞങ്ങാടുപോലെയാകും അമ്പലപരിസരത്തുള്ള വീടുകൾ. ഈച്ചകളുടെ കരിമ്പടം തീൻമേശയെ മൂടിയിരിക്കും.
ഈ ആർഭാടപ്രകടനം കൊണ്ട് എന്തുനേട്ടമാണ് ഉണ്ടാകുന്നത്? അമ്പലക്കമ്മിറ്റിക്കാരുടെ കീശ വീർപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. അതേസമയം ആ പണം അടുത്തുള്ള ഒരു പൊതുവിദ്യാലയത്തിനു നൽകിയാൽ അവിടെയുള്ള കുട്ടികൾക്ക് രണ്ടുനേരം ആഹാരം കൊടുക്കാൻ കഴിയും. മോക്ഷമോഹത്തിന്റെ അടിസ്ഥാനം സ്വാർത്ഥതയാകയാൽ അങ്ങനെയൊരു ചിന്തപോലും മലയാളിക്ക് ഉണ്ടാകുന്നില്ല. മലയാളി മാറേണ്ടിയിരിക്കുന്നു. അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിക്കുന്ന തമ്പുരാൻ സാന്നിധ്യമറിയിക്കേണ്ടത് സ്‌കൂളുകളിലാണ്. അവിടെയാണ് നിസ്വാർത്ഥരായ ബാല്യകൗമാരങ്ങൾ സഞ്ചിയിൽ പാത്രവും ഗ്ളാസ്സുമായി നിൽക്കുന്നത്. ബ്രാഹ്മണപൂജാരിയില്ലാത്ത നമ്മുടെ സ്‌കൂളുകളാണ് മോക്ഷത്തിന്റെ കേന്ദ്രങ്ങൾ. അവിടേയ്ക്കാണ് അരിക്കാശൊഴുകേണ്ടത്. സാമാന്യം നല്ല തുക ശമ്പളമായും പെൻഷനായും കിട്ടുന്നവരും പ്രവാസികളും വ്യാപാരികളുമൊക്കെയാണ് അന്നദാനോത്സാഹികളായി ക്ഷേത്രഭാരവാഹികളുടെ വലയിൽ വീഴാറുള്ളത്. അവരുടെ ശ്രദ്ധ നമ്മുടെ പൊതുവിദ്യാലയങ്ങളിലേക്ക് തിരിഞ്ഞിരുന്നെങ്കിൽ എത്രനന്നായിരുന്നു!
ഭിക്ഷാടനവും അന്നദാനവും ബ്രാഹ്മണ്യത്തിന്റെ അപമാനമുദ്രകളാണ്. ബ്രാഹ്മണ്യം കേരളീയരുടെ മനസ്സിൽ നിന്നും കുടിയൊഴിഞ്ഞിട്ടില്ലെന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രത്തിലുണ്ടായ തന്ത്രിസമരം.ഇതിനെ അംഗീകരിച്ചാൽ ദേവസ്വം ഫ്യൂഡൽ മാണിക്യമാവുകതന്നെ ചെയ്യും.
കുരീപ്പുഴ
Wednesday, 12 March 2025
കഞ്ഞിവീഴ്ത്തും അന്നദാനവും ഫ്യൂഡൽ മാണിക്യവും
Wednesday, 26 February 2025
കപ്പയൂരപ്പനും വയലാറും
കപ്പയൂരപ്പനും വയലാറും
------------------------------
മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വയലാർ രാമവർമ്മയുടെ പ്രസിദ്ധമായ കവിതയാണ് ഒരു ദൈവം കൂടി. രണ്ടുകാലിലും മലപോലെ മന്തുള്ള കുണ്ടുണ്ണിമേനോന്റെ ഉയർച്ചതാഴ്ചകളുടെ ചിത്രമാണ് ആ കവിതയിലുള്ളത്.
തറവാടിയായ കുണ്ടുണ്ണിമേനോന് ദരിദ്രജീവിതാവസ്ഥ ഉണ്ടാവുകയും തറവാട് പുതുപ്പണക്കാരനായ അത്തിമിറ്റത്തെ ലോനപ്പന് വിൽക്കേണ്ടിവരുകയും ചെയ്യുന്നു. അവിടെ പുതിയൊരു ബംഗ്ളാവ് പണിയിക്കാനായി സർപ്പവിഗ്രഹങ്ങളുള്ള ചിത്രകൂടം വെട്ടിത്തെളിക്കാൻ ലോനപ്പൻ തീരുമാനിക്കുന്നു. ചിത്രകൂടങ്ങളിൽ കാലമർത്തിക്കൊണ്ട് ക്രിസ്ത്യാനികൾ പാലവെട്ടിമറിച്ചപ്പോൾ കോടാലി ഒടിഞ്ഞു തെറിച്ച് ലോനപ്പന്റെ നെഞ്ചത്തുതന്നെ കൊള്ളൂകയും ലോനപ്പൻ പിടഞ്ഞുമരിക്കുകയും ചെയ്യുന്നു. പലമരത്തിന്റെ വേരിന്റെ അടിയിൽ ഒരു നീലക്കരിങ്കൽ പ്രതിമ ചിലർ കാണുന്നു. വളരെ പെട്ടെന്നാണ് അവിടെ പുതിയൊരു ക്ഷേത്രസംസ്ക്കാരം രൂപം കൊള്ളുന്നത്. വെളിച്ചപ്പാടെത്തി തുള്ളിയലറി ഭരദേവതയെന്നു വെളിച്ചപ്പെടുകയും കുണ്ടുണ്ണിമേനോനെ വിളിച്ചുവരുത്തി അനുഗ്രഹിക്കുകയും ചെയ്യുന്നു. ലോനപ്പന്റെ വീട്ടുകാർ വിലക്കുവാങ്ങിയ ഭൂമി സൗജന്യമായി തിരിച്ചുകൊടുക്കുന്നു.ആ പാലയുടെ തൊലിയരച്ചു പുരട്ടിയാൽ സർവ്വരോഗങ്ങളും മാറുമെന്ന പ്രചാരണം ഉണ്ടാകുന്നു. മുടന്തൻ അയ്യന്റെ മുടന്തു മാറിയെന്നും ഉണ്ണിക്കുറുപ്പിന് കാഴ്ച കിട്ടിയെന്നും ഊമനമ്പൂതിരി കീർത്തനം ചൊല്ലിയെന്നും അന്തോണിയുടെ ഭ്രാന്തുമാറിയെന്നും പ്രചാരണമുണ്ടായി.അവിടെ ചായക്കടകളും മുറുക്കാൻ കടകളും കൈത്തറിസ്റ്റാളും അധികം അകലെയല്ലാതെയൊരു ചാരായഷാപ്പും പ്രവർത്തിച്ചു തുടങ്ങി. ഭക്തകവിയൊരാൾ അവിടെവന്നൊരു ഗദ്ഗദ കാവ്യം പോലും രചിച്ചു കളഞ്ഞൂ. ഏഴിലംപാലമരപ്പൊത്തിലിത്രനാൾ ഏതൊന്നിനായി തപസ്സിരുന്നൂ ഭവാൻ! കുണ്ടുണ്ണിമേനോൻ അമ്പലക്കമ്മിറ്റി അധ്യക്ഷനാവുകയും പിന്നെയും പണക്കാരനാവുകയും ചെയ്തു.
ഭാവികാലത്ത് ഈ കവിത പ്രതിലോമകാരികൾ ദൃഷ്ടാന്തമായി ഉദാഹരിച്ചേക്കാൻ സാധ്യതയുണ്ടാകുമെന്നു കരുതിയാകാം, ആ കവിത വയലാർ അവസാനിപ്പിക്കുന്നത് ഒരു കുസൃതിക്കുടുക്കയുടെ വാക്കുകളോടെയാണ്. സാധിക്കുകില്ലേ ഭഗവാനുപോലുമീ സാറിന്റെ കാലിലെ മന്ത് മാറ്റിടുവാൻ!
ഈ കവിതയ്ക്ക് പിന്നിലെ കഥ അടുത്തകാലത് പ്രസിദ്ധ സിനിമാഗാന നിരൂപകനായ ടി.പി.ശാസ്തമംഗലം അനുസ്മരിച്ചിരുന്നു. കുറിച്ചിത്താനത്ത് ഒരു സ്‌കൂളിൽ പ്രസംഗിക്കാൻ പോയ വയലാർ, പാലായ്ക്കടുത്തുള്ള കടപ്പാട്ടൂരിൽ ഒരു വിഗ്രഹം കണ്ടെത്തിയ വാർത്ത കാട്ടുതീപോലെ പടർന്നതറിഞ്ഞ് അത് പോയിക്കാണുന്നു. ഒരു ഷെഡിൽ കാണിക്കപ്പാത്രത്തിനു പിന്നിലായി വച്ചിരിക്കുന്ന വിഗ്രഹത്തെ കാണുകയും ചെയ്തു. 1961 ൽ
ആയിരുന്നു ഈ സംഭവം ഉണ്ടായത്. ഇതിൽ നിന്നും പ്രചോദിതനായ വയലാർ ഒരു ദൈവം
കൂടിയെന്ന കവിതയെഴുതുകയും 1961 ജൂലായിൽ പ്രസിദ്ധീകരിച്ച സർഗ്ഗസംഗീതം എന്ന കാവ്യസമാഹാരത്തിൽ ചേർക്കുകയും ഈ പുസ്തകം കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമാവുകയും ചെയ്തു.
കാലം വളരെ കടന്നുപോയെങ്കിലും ഇത്തരം ദൈവീകാത്ഭുതതന്ത്രങ്ങൾ ഇപ്പോഴും സംഭവിക്കുന്നുണ്ട്. പാലാ ബിഷപ്പിന്റെ അധീനതയിലുള്ള ഭൂമി കപ്പ നടാൻ വേണ്ടി കിളച്ചപ്പോൾ ഒരു വിഗ്രഹം കിട്ടിയിരിക്കുന്നു. പൂജയും തുടങ്ങിയിട്ടുണ്ട്. നെയ്യാറ്റിൻകരയിലെ സമാധിക്ക് ശേഷമാണ് ആയിരത്തൊമ്പത് മഹാമണ്ഡലു കമണ്ഡലുവായി ഈ സർവ്വേക്കല്ല് പ്രത്യക്ഷപെട്ടിരിക്കുന്നത്. ഇനി കപ്പയൂരപ്പന്റെ കളികളാണ് കാണാൻ പോകുന്നത്. അവിടെ കിണറാഴത്തിൽ കാണിക്കപ്പെട്ടി വരും. രസീതുബക്കും കിംവദന്തികളും വരും. ഉച്ചഭാഷിണികൾ വൈദ്യുതത്തൂണുകളിൽ കെട്ടും. വിദ്യാർത്ഥികളെയും കിടപ്പുരോഗികളെയും പിഞ്ചുകുഞ്ഞുങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പുരാണപാരായണം വരും. കപ്പയൂരപ്പന്റെ പേരിൽ സ്വാശ്രയ കോളജുകളും ലോഡ്ജുകളും ആശുപത്രികളും വരും. ഒരു ആരാധനാലയം തുറന്നിടുന്ന സാദ്ധ്യതകൾ വളരെ വലുതാണല്ലോ. കപ്പയൂരപ്പൻ ഗുരുവായൂരപ്പനു സമാന്തരമായി പുഷ്ടിപ്രാപിക്കും. പള്ളി പൊളിച്ചു ദുരാഗ്രഹം പോലെ വിഗ്രഹം പ്രതിഷ്ഠിക്കുകയും കുംഭമേളക്കാലത്ത് മലിനഗംഗയിൽ മുങ്ങി മാതൃകയാവുകയും ചെയ്ത ഭരണകൂടം ഇതിനെല്ലാം കവചമൊരുക്കും. മാന്യതയുടെയും സഹിഷ്ണുതയുടെയും ഭയത്തിന്റെയും ആവരണം നമ്മൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
Monday, 10 February 2025
പങ്കാളിത്ത പുരസ്ക്കാരം കോടതിയിൽ
Wednesday, 29 January 2025
മൈക്കും പേനയും വാഹനപൂജയും
മൈക്കും പേനയും വാഹനപൂജയും
------------------------------
ശ്രീനാരായണ ധർമ്മസംഘം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദയും കേരള മുഖ്യമന്ത്രിയും, അന്ധവിശ്വാസങ്ങളെ സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങൾ പുതിയ ചില ചിന്തകളിലേക്കും വഴിതെളിക്കുന്നതാണ്. ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാൻ ഷർട്ടൂരണമോ വേണ്ടയോ എന്നുള്ള ചർച്ച ഇപ്പോഴും നടക്കുന്നു എന്നുള്ളതുതന്നെ കേരളീയ സമൂഹത്തിനു അപമാനകരമാണ്. ഈ നിബന്ധനകളൊക്കെ ഹിന്ദു സമുദായക്കാരോട് മാത്രമേയുള്ളോ എന്ന നായർ സംഘടനാ നേതാവിന്റെ ചോദ്യം മതാന്ധതയുള്ള ചിലരുടെ കയ്യടി നേടാൻ വേണ്ടി മാത്രമുള്ളതാണ്. പുതിയ അന്ധവിശ്വാസങ്ങൾ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിൽ എല്ലാ മതകേന്ദ്രങ്ങളും മത്സരിക്കുകയാണ്.
വാഹനപൂജയാണ് അത്രപഴക്കമൊന്നുമില്ലാത്ത ഒരു അനാചാരം. സൈക്കിൾ മുതൽ ബസ്സ് വരെയുള്ള വാഹനങ്ങൾ കേരളത്തിൽ സാർവത്രികമായതോടെയാണ്, റോഡപകടം എന്ന അനിഷ്ടത്തെ മുൻനിർത്തി ചില പൂജാവിധികൾ ആവിഷ്‌കരിച്ച് കാശുണ്ടാക്കാമെന്ന ആശയം ഉടലെടുക്കുന്നത്. സ്‌കൂട്ടറും കാറും ബസ്സുമൊക്കെ പൂജിക്കുന്നതിനു പ്രത്യേകം പ്രത്യേകം നിരക്കുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാരായണഗുരുതന്നെ സ്ഥാപിച്ചതും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ് നടത്തുന്നതുമായ ആലുവ അദ്വൈതാശ്രമത്തിലുള്ള വിവിധ വഴിപാടുകളിലൊന്നാണ് വാഹനപൂജ. മുന്നൂറു രൂപയാണ് ഈ ആധുനിക വഴിപാടിന് ഈടാക്കുന്നത്. ചെമ്പഴന്തിയിലെ ഗുരുഗൃഹത്തിലാണെങ്കിൽ വാഹനപൂജയ്ക്ക് നൂറ്റൊന്നു രൂപയും ഇരുചക്രവാഹനപൂജയ്ക്ക് അമ്പത്തൊന്നു രൂപയും കൂടാതെ താക്കോൽ പൂജയ്ക്ക് പ്രത്യേകം പണവും ഈടാക്കുന്നുണ്ട്. വാഹനം പൂജിച്ച് വീലുകൾക്കടിയിൽ നാരങ്ങാവച്ച് പൊട്ടിച്ചുകഴിഞ്ഞാൽ അന്ധവിശ്വാസമുള്ളവർക്ക് ആശ്വാസവും അമ്പലക്കമ്മിറ്റിക്ക് കാശും ലഭിക്കും. പൂജിച്ച് പുറത്തേക്കെടുത്ത വാഹനം തന്നെ അപകടത്തിൽ പെട്ട നിരവധി സംഭവങ്ങൾ പല ക്ഷേത്രപരിസരങ്ങളിലും ഉണ്ടായിട്ടുണ്ട്.
മറ്റൊരു പുതിയ അന്ധവിശ്വാസം പരീക്ഷയ്ക്ക് പോകുന്ന കുട്ടികളുടെ പേനപൂജയാണ്.
എല്ലാ മതക്കാരും കേരളത്തിൽ പേനയെ അനുഗ്രഹിക്കുന്നുണ്ടെങ്കിലും വിജയശതമാനം ഉയർന്നു നിൽക്കുന്നത് മോഡറേഷൻ എന്ന റേഷൻ സംവിധാനം ഉള്ളതുകൊണ്ടാണ്.
സ്‌പെഷ്യൽ പൂജകളാണ് മറ്റൊരു തമാശ. വെജിറ്റേറിയൻ ഹോട്ടലുകളിൽ മസാലദോശയും സ്‌പെഷ്യൽ മസാലദോശയുമുള്ളതുപോലെ പുഷ്പ്പാഞ്ജലിയും സ്‌പെഷ്യൽ പുഷ്പ്പാഞ്ജലിയുമുണ്ട്. റേറ്റിൽ വ്യത്യാസമുണ്ടെന്നുമാത്രം. ഇത് കൂടാതെയാണ് പണ്ടേയുള്ള രക്തപുഷ്പ്പാഞ്ജലി. ഇതിനു രക്തസാക്ഷികളുമായി ബന്ധമൊന്നുമില്ല. കാശ് ലേശം കൂടുതലായിരിക്കും. ആലുവ അദ്വൈതാശ്രമത്തിൽ എൺപതു രൂപയുടെ ഗുരുപൂജയും ആയിരം രൂപയുടെ സ്‌പെഷ്യൽ ഗുരുപൂജയുമുണ്ട്. ചതയദിന പൂജയെന്ന അത്രപഴക്കമൊന്നുമില്ലാത്ത
വഴിപാടിന് പതിനായിരം രൂപയാണ് ഈടാക്കുന്നത്. ചെമ്പഴന്തിയിലാണെങ്കിൽ ചതയപൂജയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. മഹാഗുരുപൂജയ്ക്ക് പതിനായിരവും. തുലാഭാരം, ഗണപതിക്ക് ജലധാര തുടങ്ങിയ ദുരാചാരങ്ങളും പണം ഈടാക്കിക്കൊണ്ട് ഇവിടെ നടത്തുന്നുണ്ട്. ഇതിലും വലിയ തുകയ്ക്കുള്ള വഴിപാടുകൾ കേരളത്തിലെ മറ്റുപല ക്ഷേത്രങ്ങളിലുമുണ്ട്.
ദൈവപ്രീതിക്കായി നടത്തുന്ന മറ്റൊരു സാമൂഹ്യദ്രോഹം മൈക്കാണ്. ആറ്റുകാൽ പൊങ്കാലക്കാലത്ത് തലസ്ഥാനനഗരത്തിന്റെ മുക്കിലും മൂലയിലും ആഘോഷത്തോടെ ലൗഡ് സ്പീക്കർ ഒളിപ്പിച്ച കൂറ്റൻ പെട്ടികൾ സ്ഥാപിക്കുന്നു. പെട്ടിക്ക് ഹാരമണിയിച്ച് പൂജിച്ച് പകലും രാത്രിയിലും ഭീകരശബ്ദം പുറപ്പെടുവിക്കുന്നു. പെരുന്നാൾ കാലത്ത് ഇത്തരം പടുകൂറ്റൻ ശബ്ദപ്പെട്ടികൾ അഹൈന്ദവ ആരാധനാലയ പരിസരത്തും ഇപ്പോൾ സ്ഥാപിക്കുന്നുണ്ട്.
അടുത്തകാലത്ത് മുളച്ചുപൊന്തിയിട്ടുള്ള ശ്രീനാരായണക്ഷേത്രങ്ങളിലും ഉച്ചഭാഷിണികൾ സ്ഥാപിച്ചിട്ടുണ്ട്. വലിയ സാമൂഹ്യവിപ്ലവം നാരായണഗുരു നടത്തിയത് മൈക്ക് ഉപയോഗിക്കാതെയായിരുന്നു. ക്ഷേത്രങ്ങൾ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയിയെന്നു ഗുരു പറഞ്ഞിട്ടുമുണ്ട്. ആ ഗുരുവചനം അനുയായികൾ മായ്ചുകളഞ്ഞിരിക്കുന്നു.
കാര്യസിദ്ധിപൂജയും ശത്രുസംഹാര പൂജയുമാണ് കേരളത്തിൽ ശക്തിപ്രാപിച്ചുവരുന്ന മറ്റുരണ്ട്‍
പ്രബലമായ അന്ധവിശ്വാസങ്ങൾ. ശത്രുസംഹാരപൂജയെന്നാൽ പാക്കിസ്ഥാനെതിരെയുള്ള പൂജയൊന്നുമല്ല. വ്യക്തിപരവും കുടുംബപരവുമായ ശത്രുക്കളെ സംഹരിക്കാനുള്ള പൂജയാണ്.
ശത്രു എന്ന ഒരു കാഴ്ചപ്പാടുതന്നെ തെറ്റാണെന്ന തിരിച്ചറിവ് ഉണ്ടായെങ്കിൽ മാത്രമേ ഈ അന്ധവിശ്വാസം ഇല്ലാതാക്കാൻ കഴിയൂ. കാര്യസിദ്ധിപൂജ മറ്റൊരു തട്ടിപ്പാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിച്ചു കിട്ടാൻ വേണ്ടിയാണ് ഈ പൂജ. ദൈവത്തിന്റെ കുളിയും ആഹാരവും ഉറക്കുപാട്ടും എല്ലാം മനുഷ്യർ നടത്തിക്കൊടുക്കുകയാണല്ലോ. ഒരു പരാശ്രയ സങ്കൽപ്പ ജീവിയായ ദൈവത്തിനു ആരുടെയും ഒരുകാര്യവും സാധിച്ചുകൊടുക്കാൻ കഴിയില്ലല്ലോ.
പക്ഷെ മലയാളികൾ ഈ കബളിപ്പിക്കലിനെല്ലാം നിന്നുകൊടുക്കുകയാണ്.
നവോഥാനപരിശ്രമങ്ങൾക്ക് തുടർച്ചയുണ്ടായെങ്കിൽ മാത്രമേ പ്രബുദ്ധകേരളം എന്ന ആശയം സാക്ഷാത്ക്കരിക്കാൻ കഴിയുകയുള്ളു. നാരായണഗുരുവിന്റെ അനുയായികൾ ഗുരുവിന്റെ അന്ത്യനാളുകളിലെ ബോധ്യങ്ങളിൽ നിന്നും മുന്നോട്ടു പോകേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കമായി ഷർട്ടൂരാതെയുള്ള ക്ഷേത്രപ്രവേശനാഹ്വാനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട്.
Wednesday, 15 January 2025
പത്രാധിപരെ തിരുത്തിയ പത്രാധിപർ
പത്രാധിപരെ തിരുത്തിയ പത്രാധിപർ
------------------------------
മലയാളത്തിലെ സാഹിത്യ പത്രപ്രവർത്തന രംഗത്ത് നക്ഷത്രശോഭയോടെ തിളങ്ങുന്ന ചില
പേരുകളുണ്ട്. നൂറുകണക്കിന് കത്തുകളുമായി നോവലിസ്റ്റിനെ ചെന്നുകണ്ടിട്ട്, പ്രതിഫലം പണമായിത്തരാൻ ഞങ്ങളുടെ കയ്യിലില്ല, ഇതാണ് പ്രതിഫലമെന്നു പറഞ്ഞ കാമ്പിശ്ശേരി.
ഓണപ്പതിപ്പിനുവേണ്ടി എഴുത്തുകാരെ നേരിൽ കണ്ട് രചനകൾ സമ്പാദിക്കാനായി കേരളത്തിലുടനീളം സഞ്ചരിച്ച കെ.ബാലകൃഷ്ണൻ. മദിരാശിയിൽ ഇരുന്നുകൊണ്ട്, മലയാളത്തിലെ ഭാവിവാഗ്ദാനങ്ങളായ പ്രതിഭകളെ ചൂണ്ടയിട്ടുപിടിച്ച എം.ഗോവിന്ദൻ. ഇങ്ങനെ കുറെ പത്രാധിപന്മാർ കേരളസാഹിത്യത്തിനു മറക്കാൻ കഴിയാത്തവരായി അവശേഷിക്കുന്നുണ്ട്. എന്നാൽ എല്ലാ പത്രാധിപന്മാരും അങ്ങനെയല്ല. യുവകവിതയോട് മുഖം തിരിഞ്ഞു നിൽക്കുന്ന എഡിറ്റർമാരും, സ്വജനപക്ഷപാതത്തിന്റെ യോഗ്യതയായി ജാതിയും മതവും പോലും കണക്കാക്കുന്നവരും കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
പ്രസിദ്ധീകരിക്കാൻ കിട്ടിയ ഒരു കവിത വായിച്ചുനോക്കുമ്പോൾ ഒരു വാക്ക് തിരുത്തിയാൽ കൊള്ളാമെന്നു തോന്നിയാൽ അത് ആ കവിയോട് ചോദിച്ചിട്ടു ചെയ്തിരുന്ന പത്രാധിപന്മാരും കേരളത്തിലുണ്ടായിട്ടുണ്ട്. മാതൃഭൂമിയുടെ ബാലപംക്തി, കുട്ടേട്ടൻ എന്നപേരിൽ നോക്കിയിരുന്ന കുഞ്ഞുണ്ണിമാഷ് അതിനൊരു ഉദാഹരണമാണ്. എഡിറ്റിങ് എന്നാൽ തുന്നൽ പോലെയോ മുടിമുറിക്കൽ പോലെയോ ഉള്ള ഒരു കത്രിക പ്രയോഗമാണെന്നു ധരിച്ചുവശായ പത്രാധിപന്മാരെയും കേരളം കണ്ടിട്ടുണ്ട്. തിരുത്തൽ വാദികളാണവർ. വൈലോപ്പിള്ളിയുടെ ഒരു വാക്കു മാറ്റി മറ്റൊരു വാക്ക് പ്രതിഷ്ഠിക്കാൻ ശ്രമിച്ച ഒരു പത്രാധിപർ ഒന്പതുവാക്കുകൾ ചേർത്തുനോക്കിയിട്ടും തൃപ്തിവരാതെ വൈലോപ്പിള്ളി എഴുതിയിരുന്ന വാക്കുതന്നെ സ്വീകരിച്ച കഥ, ഉദാരമനസ്ക്കതയുടെയും മറ്റു കവികളോടുള്ള ആദരവിന്റെയും പ്രതീകമാണ്. ഇതേ പത്രാധിപകവിക്ക് ഒരു കവിത അയച്ചുകൊടുത്ത അയ്യപ്പപ്പണിക്കർ, കവിത തിരുത്തിയാലും തന്റെ ഫോട്ടോ തിരുത്തരുതെന്നു കത്തെഴുതിയതും രസകരമായ ചരിത്രമാണ്.
തിരുത്തൽവാദിയായ ഒരു പത്രാധിപരുമായി എനിക്കുണ്ടായ ഒരനുഭവം ഇപ്പോൾ ഓർക്കുന്നത് എം.ടി. വാസുദേവൻ നായരുടെ സാഹിത്യ പത്രപ്രവർത്തനത്തെ കുറിച്ചുള്ള കുറിപ്പുകൾ വായിച്ചതുകൊണ്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം,കവിത തിരുത്തിയ പത്രാധിപരെ തിരുത്തിയ പത്രാധിപരാണ് എം.ടി. ഓരോ വാക്കും പ്രതിനിധാനം ചെയ്യുന്ന മഹാസങ്കടങ്ങളെക്കുറിച്ച് എം ടിക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.1988 ൽ ഞാനെഴുതിയ കൊടുങ്കാറ്റ് എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു സുപ്രധാന തിരുത്തലോടെ പ്രസിദ്ധീകരിക്കുന്നു. സ്വാസ്ഥ്യം കെടുത്തും നിശ്ശബ്ദതയാണിനി,പാട്ടിന്റെ പായ തെറുത്തുവയ്ക്ക്കാമിനി എന്ന വരികളിൽ ഇനി എന്ന വാക്ക് ആവർത്തിക്കുന്നതിനാൽ ഒരു ഇനി പത്രാധിപർ മുറിച്ചുമാറ്റുകയും അദ്ദേഹത്തിന്റെ പരിചയപരിധിയിലുള്ള ഒരു വാക്ക് അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. വാക്കുകൾ ആവർത്തിക്കുന്നത് പഴയ കാവ്യബോധമനുസരിച്ച് അഭംഗിയാണ്. എന്നാൽ ഒഴിവാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ഒരേ വാക്ക് ആവർത്തിക്കുന്നത് വികാരതീവ്രത അടയാളപ്പെടുത്താൻ ഉപകരിക്കും. ചങ്ങമ്പുഴയുടെ വേദന വേദന ലഹരിപിടിക്കും വേദന എന്ന പ്രയോഗമാണ് മികച്ച ഉദാഹരണം. പത്രാധിപരുടെ കത്രികപ്രയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. തിരുത്തൊഴിവാക്കി ശരിയായ രീതിയിൽ കവിത പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ പത്രാധിപർക്ക് കത്തെഴുതി. എന്റെ സങ്കടഹര്ജികളെ അദ്ദേഹം മൗനത്തിന്റെ ചവറ്റുകൂട്ടയിലേക്ക് പുച്ഛിച്ചു തള്ളി. ഞാൻ വീണ്ടും കത്തെഴുതി. താങ്കൾ പണ്ഡിതനായ മേൽപ്പത്തൂരും ഞാൻ മലയാളപ്പാമരനായ പൂന്താനവുമായിരിക്കാം. എന്നാൽ പൂന്താനത്തെ നോവിച്ച മേൽപ്പത്തൂർ ഉറങ്ങിയിട്ടില്ലെന്നു താങ്കൾ ഓർക്കണം എന്നെഴുതി. ആ ദൃഢചിത്തൻ അനങ്ങിയില്ല. താങ്കൾ അലക്‌സാണ്ടറും ഞാൻപോറസ്സുമായിരിക്കാം. അലക്‌സാണ്ടർ പോറസിനോട് കാണിച്ച മാന്യത താങ്കൾ എന്നോടുകാണിക്കണം എന്നൊക്കെ വിനയപൂർവം എഴുതിനോക്കി. അവിടെ ഒരു കുലുക്കവും ഉണ്ടായില്ല.ഞാൻ ഡ്രാക്കുളയെ പേക്കിനാവ് കണ്ടു. ഉറക്കം നഷ്ടപ്പെട്ടു. ഓ എൻ വി, കുഞ്ഞുണ്ണി മാഷ്, പഴവിള രമേശൻ തുടങ്ങിയ കവികളോടും പ്രൊഫ.എം.കൃഷ്ണൻ നായരോടുമൊക്കെ കിട്ടിയ സന്ദർഭങ്ങളിൽ ഞാനെന്റെ സങ്കടം പറഞ്ഞു. ഓരോരുത്തരും ഓരോ പരിഹാരമാർഗവും അനുതാപവുമൊക്കെ അറിയിച്ചു. ഒടുവിൽ പത്രാധിപർക്കൊരു വക്കീൽനോട്ടീസ് അയച്ചാലോ എന്ന് എന്റെ അഭിഭാഷകസുഹൃത്തുക്കളോട് ആലോചിച്ചു. അപ്പോഴാണ് ആ പത്രാധിപർ മാറുകയും എം.ടി.വാസുദേവൻ നായർ ആ കസേരയിൽ എത്തുകയും ചെയ്തത്. അദ്ദേഹത്തിന്റെ മുന്നിൽ ഞാനീ വിഷയം അവതരിപ്പിച്ചു. മുൻ പത്രാധിപരുടെ കത്രികപ്രയോഗം ആവശ്യമില്ലാത്തതായിരുന്നു എന്ന്, മാറ്റർ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയും കവിതയുടെ പരിക്കേൽപ്പിക്കപ്പെട്ടഭാഗം എന്റെ ഒരു കത്തിന്റെ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു വലിയ ദുഃഖത്തിൽ നിന്നും പരിക്കുകളോടെയെങ്കിലും രക്ഷപ്പെട്ട ആശ്വാസത്തിലായി ഞാൻ.
പിന്നീടൊരിക്കൽ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ വച്ച് ആദ്യത്തെ നഗ്നകവിതാ സമാഹാരമായ യക്ഷിയുടെ ചുരിദാർ അദ്ദേഹം അജിതയ്ക്ക് കൊടുത്തുകൊണ്ട് പ്രകാശിപ്പിച്ച സന്ദർഭത്തിൽ ഞാനീ അനുഭവം സൂചിപ്പിച്ചിരുന്നു. ഒരു ചെറുചിരിയായിരുന്നു മറുപടി. രമണീയമായിരുന്നു അതിൽ ഒളിഞ്ഞിരുന്ന ഒരു വേദനയുടെ രചനാകാലം.അതെ, എം.ടി പുതിയ തലമുറയിലെ പല എഴുത്തുകാരെയും വെളിച്ചത്തിലേക്ക് നീക്കിനിറുത്തി.എനിക്കാണെങ്കിൽ,
Monday, 30 December 2024
ഡോ.നന്ദിയോട് രാമചന്ദ്രന്റെ നിശബ്ദപ്രവർത്തനങ്ങൾ
ഡോ.നന്ദിയോട് രാമചന്ദ്രന്റെ നിശബ്ദപ്രവർത്തനങ്ങൾ
------------------------------
ചെയ്തത് കുന്നിമണിയോളം. പ്രചാരണം കുന്നോളം. ഈ രീതിയിലായിട്ടുണ്ട് ഇന്നത്തെ മനുഷ്യന്റെ പൊതുജീവിതശൈലി. അതിൽ നിന്നും. വ്യത്യസ്തമായി ജീവിച്ചു കടന്നുപോയ
അപൂർവം പേരെങ്കിലുമുണ്ട്. അവർ പ്രശസ്തി ആഗ്രഹിച്ചില്ല.സ്വയം ഊതിപ്പെരുപ്പിക്കുന്ന
ഫേസ്‌ബുക്ക് രീതി അവർക്ക് അപരിചിതമായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് ജ്ഞാനത്തിന്റെ രജതപാഠങ്ങൾ നൽകി. പുരസ്‌കാരങ്ങൾക്ക് അപ്പുറമായിരുന്നു അവരുടെ മേച്ചിൽ സ്ഥലം. അങ്ങനെ ജീവിച്ചു കടന്നുപോയവരിൽ ഒരാളാണ് ഡോ.നന്ദിയോട് രാമചന്ദ്രൻ.
വിവിധ ശ്രീനാരായണകോളജുകളിൽ ഹിന്ദി അധ്യാപനായി പ്രവർത്തിച്ച അദ്ദേഹം, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഭാഷ, അറിവിന്റെ ചക്രവാളം വികസിപ്പിക്കാൻ ഉപയോഗിച്ചു. പഞ്ചാബിൽ പോയി ഭഗത് സിംഗിന്റെ ബന്ധുക്കളുമായി അടുപ്പം സ്ഥാപിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമാന്തര ക്ഷീരപഥത്തിലെ നക്ഷത്രങ്ങളെ ഡോ.നന്ദിയോട് രാമചന്ദ്രൻ നിരീക്ഷിച്ചു പഠിക്കുകയും മലയാളികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് അജിത് സിംഗിന്റെ ആത്മകഥ മലയാളികൾക്ക് കിട്ടിയത്. മന്മഥനാഥ ഗുപ്തയുടെ ഗാന്ധിയും കാലവും എന്ന കൃതിയും അങ്ങനെയാണ് കിട്ടിയത്.
മുപ്പത്തേഴു വർഷം മാത്രം ജീവിച്ചിരുന്ന പഞ്ചാബി കവിയാണ് പാഷ് എന്ന അവതാർ സിംഗ് സന്ധു. പഞ്ചാബിലെ സിഖ്മതതീവ്രവാദികൾക്കെതിരെയുള്
സിഖ് മതഭീകരവാദികൾ വെടിവച്ചു കൊല്ലുകയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും ആപൽക്കരമായത് എന്ന കവിത ഉയർത്തിക്കാട്ടിക്കൊണ്ട്, മതതീവ്രവാദത്തിനെതിരെയുള്ള സാംസ്ക്കാരിക നിലപാടുകളെ ഡോ.നന്ദിയോട് രാമചന്ദ്രൻ കേരളയുവതയോട് വിശദീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരമെന്നത് ഒരു വടക്കൻ വീരഗാഥയാണെന്ന് കരുതുന്നവരുടെ മുന്നിലേക്ക് വക്കം ഖാദറിനെയും ചെമ്പകരാമൻപിള്ളയെയും നീക്കിനിറുത്തി ഡോ.നന്ദിയോട് രാമചന്ദ്രൻ പ്രതിരോധിച്ചു. ട്രിവാൻഡ്രം ഹോട്ടലിലും. മറ്റും യുവാക്കളുടെ യോഗങ്ങൾ വിളിച്ചുകൂട്ടി തിരുവനന്തപുരത്തുകാരനായ ചെമ്പകരാമൻപിള്ളയുടെ സാഹസിക ജീവിതവും അവിശ്വസനീയമായ മരണവും വിശദീകരിച്ചു. ജർമ്മൻ മുങ്ങിക്കപ്പലായ യമണ്ടനെ പുതിയതലമുറയ്ക്ക് പരിചയപ്പെടുത്തി. വളരെ വലുതെന്നു അർത്ഥത്തിൽ ഉപയോഗിക്കുന്ന എമണ്ടൻ എന്ന വാക്കിന്റെ ഉത്ഭവചരിത്രം കൂടി അങ്ങനെ പുതുതലമുറയ്ക്ക് ബോധ്യമായി.
അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രവർത്തനം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തിന്റെ വിവിധ വശങ്ങൾ കേരളീയർക്ക് പരിചയപ്പെടുത്തിയതാണ്. നേതാജി ജന്മവാര്ഷിക ആചാരണ സമിതിയുടെ അധ്യക്ഷനായി പ്രവർത്തിച്ച ഡോ. നന്ദിയോട് രാമചന്ദ്രൻ, ഇന്ത്യൻ ഭരണകൂടം എപ്പോഴൊക്കെയോ മറച്ചുപിടിക്കാൻ ശ്രമിച്ച ആ പ്രതിഭയെ കൂടുതൽ വെളിച്ചത്തിലേക്ക് നീക്കിനിറുത്തി. പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിലിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയതും ഡോ.നന്ദിയോട് രാമചന്ദ്രനാണ്. കവിയും വിപ്ലവകാരിയുമായിരുന്ന ബിസ്മിലിനെ നിരവധി ഗൂഡാലോചനകളിൽ പെടുത്തി ബ്രിട്ടീഷ് ഗവണ്മെന്റ് തൂക്കിക്കൊന്ന ചരിത്രം അതീവ ശാന്തമായും എന്നാൽ ചടുലമായ ചോരയോട്ടത്തോടെയും അദ്ദേഹം വിശദീകരിക്കുമായിരുന്നു. സൗമ്യതയ്ക്കുള്ളിൽ ഇരമ്പുന്ന ദേശാഭിമാനബോധം ഡോ.നന്ദിയോട് രാമചന്ദ്രന്റെ സവിശേഷതയായിരുന്നു.
ആയിരക്കണക്കിന് ശിഷ്യന്മാർ ഡോ.നന്ദിയോട് രാമചന്ദ്രനുണ്ടായിരുന്നു. അവരോടെല്ലാം ഒരു ചെറുചിരിയോടെ അദ്ദേഹം പെരുമാറി. പുറമെ ശാന്തവും ഉള്ളിൽ ദേശാഭിമാന പ്രചോദിതമായ ക്ഷോഭങ്ങളും അദ്ദേഹം സൂക്ഷിച്ചു. വടക്കേ ഇന്ത്യൻ വിപ്ലവകാരികളുടെ അറിയപ്പെടാത്ത ജീവിതരംഗങ്ങൾ തേടിയുള്ള സഫലയാത്രകളാണ് അദ്ദേഹം നടത്തിയത്.
അഗസ്ത്യപർവ്വതത്തിന്റെ താഴ്‌വരയിലുള്ള നന്ദിയോട് സ്വാതന്ത്ര്യ സമരസേനാനികളുടെയും കമ്യുണിസ്റ് വിപ്ലവകാരികളുടെയും ഈറ്റില്ലമാണ്. അവിടെ ജനിച്ച ഡോ.നന്ദിയോട് രാമചന്ദ്രൻ പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തത് തിരുവനന്തപുരം നഗരമായിരുന്നു. സിറ്റിയിലെ രാഷ്ട്രീയ സാംസ്ക്കാരിക മഹാപ്രകടനങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് തീർത്തും നിശബ്ദമായി വിസ്ഫോടനങ്ങൾ സൃഷ്ടിച്ച പ്രതിഭയായിരുന്നു ഡോ.നന്ദിയോട് രാമചന്ദ്രൻ. മൗനത്തിൽ പൊതിഞ്ഞ മഹാശബ്ദം. പുറമെ ശാന്തവും അകമേ അശാന്തവുമായ സാമൂഹ്യബോധസമുദ്രം.
Tuesday, 17 December 2024
മതേതര കലണ്ടറും സയൻസ് കലണ്ടറും
മതേതര കലണ്ടറും സയൻസ് കലണ്ടറും
------------------------------
പുതുവർഷം പിറക്കാൻ ഇനി രണ്ടാഴ്ചപോലുമില്ല. രണ്ടുമാസം മുൻപേ കമ്പോളത്തിൽ കലണ്ടറുകൾ തൂങ്ങാൻ തുടങ്ങി. സർക്കാർ കലണ്ടർ കൂടാതെ പ്രമുഖ പത്രസ്ഥാപനങ്ങളും
വ്യവസായ സ്ഥാപനങ്ങളും ഇറക്കിയ കലണ്ടറുകളും വ്യക്തികൾ സമ്മാനിക്കാൻ പുറത്തിറക്കിയ കലണ്ടറുകളും രംഗത്തുണ്ട്. എല്ലാ കലണ്ടറുകളും മതാധിഷ്ഠിത വിശേഷങ്ങളും അനാചാര സൂചനകളും കൊണ്ട് സമൃദ്ധമാണ്. ഇറക്കുന്നവരുടെ പരസ്യമാധ്യമമാണ് കലണ്ടർ എന്നാലും പുറത്തുനിന്നും പരസ്യങ്ങൾ സ്വീകരിക്കുന്ന കലണ്ടറുകളും ഉണ്ട്. കാവ്യബോധമുള്ള ചിലർ പുറത്തിറക്കിയ കലണ്ടറിൽ വയലാറിന്റെയും ഇടശ്ശേരിയുടെയും മറ്റും ഈരടികളും ചേർത്തിട്ടുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് മതേതര കലണ്ടറും സയൻസ് കലണ്ടറും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് സയൻസ് കലണ്ടർ പുറത്തിറക്കിയിട്ടുള്ളത്.യുക്തി
മതേതരകലണ്ടറിൽ നവോത്ഥാന നായകരുടെയും സാംസ്ക്കാരികജ്വാലകളുടെയും സയൻസ് കലണ്ടറിൽ ശാസ്ത്ര പ്രതിഭകളുടെയും ചിത്രങ്ങൾ ചേർത്തിരിക്കുന്നു. മതേതര കലണ്ടറിൽ ജനുവരി ഫെബ്രുവരി മാസങ്ങളടങ്ങുന്ന ആദ്യപേജിൽ സഹോദരൻ അയ്യപ്പൻ, ഗോവിന്ദ് പൻസാരെ, വി.ടി.ഭട്ടതിരിപ്പാട്,കുറ്റിപ്
തുടങ്ങിയവരുടെ ചിത്രങ്ങളും വിശദവിവരങ്ങളും ഈ കലണ്ടറിലുണ്ട്. അവയവദാനം, ശരീരദാനം തുടങ്ങിയ കാര്യങ്ങൾ എങ്ങനെ നിർവഹിക്കണമെന്നും ഈ കലണ്ടറിലുണ്ട്. കൊല്ലവർഷ തീയതികളും ഈ കലണ്ടറിലുണ്ട്. ശകവർഷമോ ഹിജ്റാ വർഷമോ ഇല്ല.
ആദിയിൽ ജൈവതന്മാത്രകൾ ഉണ്ടായിയെന്ന ജനുവരിക്കുറിപ്പോടെയാണ് സയൻസ് കലണ്ടർ ആരംഭിക്കുന്നത്. ഓരോ മാസവും അതാതുമാസത്തെ ആകാശവിശേഷങ്ങൾ ഈ കലണ്ടറിലുണ്ട്. എല്ലാർക്കും ആവശ്യമുള്ള തിയ്യതികളും അവധിസൂചനകളും കൂടാതെയാണ് ഈ വിശേഷങ്ങൾ. രാഹുകാലം ഗുളികകാലം ജ്യോതിഷനക്ഷത്രം നിസ്‌ക്കാരസമയം ഇതൊന്നും സയൻസ് കലണ്ടറിലില്ല. സ്റ്റാൻലി മില്ലർ,കൊളീൻ കവനോ.ലൈൻ മാർഗളിസ്. വില്യം റാഡ്ക്ലിഫ്,
വില്യം ഷിയർ,റിച്ചാർഡ് ഓവൻ തുടങ്ങിയ ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങളും ലഘുവിവരണവും ഈ കലണ്ടറിലുണ്ട്. സ്‌കാൻ ചെയ്തു വിജ്ഞാന മേഖലയുടെ അനന്തതയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവുമുണ്ട്. കലണ്ടർ എന്നാൽ രാഹുകാലവും ഗുളികകാലവും നിസ്‌ക്കാരസമയവും ശകവർഷവും അറിയാനുള്ളതുമാത്രമല്ല, മനുഷ്യന്റെയും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും വിശേഷങ്ങൾ കൂടി അറിയാനുള്ളതാണെന്നു ഈ കലണ്ടറുകൾ കേരളത്തോട് പറയുന്നുണ്ട്.
സൂര്യന്റെയും ഭൂമിയുടേയുമൊക്കെ ഭ്രമണം കണക്കാക്കി നിർമ്മിച്ചെടുക്കുന്ന ഏതുകലണ്ടറും സയൻസാണ്. റോബിൻസൺ ക്രൂസോ ദ്വീപിൽ അകപ്പെട്ടപ്പോൾ മരത്തിൽ അടയാളങ്ങളുണ്ടാക്കി ദിവസങ്ങൾ കണക്കാക്കിയതും, കുഞ്ഞിന്റെ അരയിൽ ജനിച്ചിട്ടെത്ര ദിവസമായി എന്നുകണക്കാക്കാനായി ഇരുപത്തെട്ടാം ദിവസം ചരടിൽ കെട്ടിട്ട് ബന്ധിച്ചതും
ചന്ദ്രനെ ശ്രദ്ധിച്ച് അടയാളമിട്ടതുമെല്ലാം പഴയ മനുഷ്യർ അവലംബിച്ച കാലഗണനാരീതികളാണ്. ആ പഴമയിൽ നിന്നും കലണ്ടറുകൾ അസാധാരണമാം വിധം മാറിയിരിക്കുന്നു. ചരിത്രവും ശാസ്ത്രവുമെല്ലാം കലണ്ടറായി വീടുകളിൽ എത്തിയിരിക്കുന്നു. വീട് ഒരു വിദ്യാകേന്ദ്രം തന്നെയായിരിക്കുന്നു. മൊബൈൽ ഫോണിലും കലണ്ടർ ഉള്ളതിനാൽ കാലം ഇപ്പോൾ നമ്മുടെ കീശയിൽ സുരക്ഷിതമായിരുന്നു.
- കുരീപ്പുഴ ശ്രീകുമാർ