Wednesday, 27 August 2025

ഇല്ല,ഇല്ല മരിക്കുന്നില്ല,ജീവിക്കുന്നൂ ഞങ്ങളിലൂടെ

ഇല്ല,ഇല്ല മരിക്കുന്നില്ല,ജീവിക്കുന്നൂ ഞങ്ങളിലൂടെ
--------------------------------------------------------------
നേതാക്കൾ മരിക്കുമ്പോൾ മുഴങ്ങിക്കേൾക്കാറുള്ള ഒരു മുദ്രാവാക്യമാണിത്. ദുഃഖം ഘനീഭവിച്ചു നിൽക്കുന്ന ആ സന്ദർഭത്തിൽ, സിരകളിൽ ആവേശത്തിന്റെയും ആത്മാർത്ഥതയുടെയും വലിയ തിരമാലകൾ സൃഷ്ടിക്കുന്നതാണ് ഈ മുദ്രാവാക്യം. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയവരാണ് യഥാർത്ഥ രാഷ്ട്രീയനേതാക്കൾ. മരണാനന്തരം, ഓർമ്മകളിലൂടെ മാത്രമല്ല, അവർ നയിച്ച ജീവിതം ജനങ്ങൾക്കു പകർന്നുനൽകിയ ആശയപരമായ ഊർജ്ജത്തിലൂടെയും യഥാർത്ഥ നേതാക്കൾ ദീര്ഘകാലം സമൂഹത്തിനു വെളിച്ചമായി ജീവിക്കും. ലെനിൻ, മാവോ,ഹോചിമിൻ, ചെഗുവേര, ഭഗത് സിങ് തുടങ്ങിയ പോരാളികൾ
അങ്ങനെയാണ് ജനമനസ്സുകളിൽ  ഇപ്പോഴും ജീവിച്ചിരിക്കുന്നത്. അവരുടെ ജീവിതം ലളിതവും മാതൃകാപരവും ആയിരിക്കും. എന്നാൽ അപൂർവം ചിലനേതാക്കൾ മരണാനന്തരം കണ്ണ്, വൃക്ക തുടങ്ങിയ അവയവങ്ങൾ അപരിചിതരായ സഹജീവികൾക്ക് നൽകിയും ഈ മരണാനന്തര ജീവിതം അർത്ഥപൂർണ്ണമാക്കും. ചിലർ ശരീരം തന്നെ വൈദ്യശാസ്ത്രവിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടുകൊടുത്തുകൊണ്ട് അന്യജീവനുതകും. അത് വളരെ വലിയ ഒരു ആശയമാണ്. ആ ആശയത്തിന്റെ ഔന്നത്യത്തിലേക്ക് വളർന്ന് ഇന്ത്യൻ രാഷ്ട്രീയനഭസ്സിൽ നക്ഷത്രതേജസ്സ്‌ ആർജ്ജിച്ചിരിക്കയാണ് സഖാവ് സുധാകർ റെഡ്ഢി. അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തിനുമുന്നിൽ നൂറുകണക്കിന് ചെങ്കുപ്പായക്കാർ ചെങ്കൊടി പകുതി താഴ്ത്തിപ്പിടിച്ചുകൊണ്ട് നടന്നു. തെലുങ്ക് നാടിന്റെ  അന്ത്യാഭിവാദനരീതിയായ കോൽക്കളിയും താളവുമായി വനിതാസഖാക്കളും സഞ്ചരിച്ചു. വികാരനിർഭരമായ ആ അന്ത്യയാത്ര പോയത് ഏതെങ്കിലും നദീതീരത്തെ, ചന്ദനമുട്ടികളടുക്കിയ ചിതയിലേക്കല്ല. ആ യാത്ര ഹൈദരാബാദിലെ ഗാന്ധി മെഡിക്കൽ കോളജിലേക്കായിരുന്നു. പ്രിയസഖാവിന്റെ പ്രിയശരീരം അവർ, അദ്ദേഹത്തിന്റെ ആഗ്രഹംപോലെ ആ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകി. പ്രിയസഖാവിന്റെ കണ്ണുകൾ എൽ.ബി.പ്രസാദ് കണ്ണാശുപത്രിയിലും നൽകി. അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ സഖാവ് സുധാകർ റെഡ്ഢി രണ്ടുപേരുടെ കണ്ണുകൾക്ക് വെളിച്ചം നൽകിക്കൊണ്ട് ജീവിക്കും. ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യം ആ രീതിയിൽ കൂടിയും സഫലമാകും.

അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അപൂർവം രാഷ്ട്രീയനേതാക്കൾ മാത്രമേ സ്വന്തം മൃതശരീരം വൈദ്യശാസ്ത്രപഠനത്തിനായി വിട്ടുകൊടുത്തിട്ടുള്ളു. ഇവരുടെ ജീവിതം മനസ്സിലാക്കിയാൽ, ഒരു കാര്യം വ്യക്തമാകും. ഇവരുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് ശാസ്ത്രബോധം ആണ്. ഇവർ മരണാനന്തരം സ്വർഗ്ഗമോ നരകമോ ഉണ്ടെന്നു കരുതിയവരല്ല.അവിടെയുണ്ടെന്നു പ്രചരിപ്പിക്കപ്പെടുന്ന സുന്ദരിമാരിലോ മദ്യപ്പുഴയിലോ ആസക്തരുമല്ല. അവർ സമൂഹത്തെ നരകയാതനകളിൽ നിന്നും മോചിപ്പിച്ച് സ്നേഹത്തിന്റെയും അധ്വാനത്തിന്റെയും പറുദീസയിലേക്ക് നയിക്കാൻ ശ്രമിച്ചവരാണ്. അതുകൊണ്ടുതന്നെ മതാധിഷ്ഠിത രാഷ്ട്രീയത്തിൽ പെട്ടവരാരും തന്നെ അവയവങ്ങളോ ശരീരമോ ദാനം ചെയ്തിട്ടില്ല. കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്ന ഒരാൾമാത്രമാണ് മൃതശരീരം ദാനം ചെയ്തിട്ടുള്ളത്. അത് ഭൗതിക ശാസ്ത്രജ്ഞനും സോഷ്യലിസ്റ്റുമായിരുന്ന മധു ദന്തവാദേയാണ്.
ശരീരം ദാനം ചെയ്തിട്ടുള്ള മുഖ്യമന്ത്രിമാർ കമ്യൂണിസ്റ്റുകാരായ ജ്യോതിബസുവും ബുദ്ധദേവ് ഭട്ടാചാര്യയുമാണ്. കേരളത്തിൽനിന്നുള്ള രണ്ടു ലോക്സഭാംഗങ്ങളും  ഒരു നിയമസഭാംഗവും മൃതദേഹദാനം നടത്തിയിട്ടുണ്ട്. അവർ കമ്യൂണിസ്റ്റുകാരായ രാമണ്ണറെയും എം.എം.ലോറൻസും സൈമൺ ബ്രിട്ടോയുമാണ്. അഖിലേന്ത്യാതലത്തിൽ ശ്രദ്ധിക്കപ്പെട്ട നേതാക്കളിൽ മൃതദേഹദാനം നടത്തിയ രണ്ടുപേർ, രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച കേരളത്തിന്റെ സ്വന്തം ക്യാപ്റ്റൻ ലക്ഷ്മിയും സീതാറാം യെച്ചൂരിയുമാണ്. ഇരുവരും മാർക്സിന്റെ വഴിയേ സഞ്ചരിച്ചവർ.

സഖാവ് സുധാകർ റെഡ്ഢിയെ തൃശൂരിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്. സൗമ്യനായ സഖാവ്. ഭൗതികമായിത്തന്നെ മറ്റുള്ളവരിലൂടെ ജീവിക്കുന്ന സഖാവിനു റെഡ്  സല്യൂട്ട്.

Tuesday, 12 August 2025

ഡോ. സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ....

ഡോ. സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ....

-----------------------------------------------------------------

ആയിരത്തിലധികം അംഗങ്ങളുള്ള, വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഫേസ്‌ബുക്ക് കൂട്ടായ്മയാണ് തത്ത്വമസി ഡോ.സുകുമാർ അഴീക്കോട് സാംസ്ക്കാരിക അക്കാദമി.സാഹിത്യ അക്കാദമി അവാർഡ് ജേതാവ്  ടി.ജി. വിജയകുമാർ, കവിയും അഭിനേത്രിയുമായ ഉമാദേവി തുരുത്തേരി, പി.എൻ.വിക്രമൻ തുടങ്ങിയവർ നേതൃത്വം നൽകുന്ന  ഈ ഓൺ ലൈൻ സാംസ്ക്കാരിക പ്രസ്ഥാനം ഡോ. സുകുമാർ അഴീക്കോടിൻറെ ജന്മശതാബ്ദി, നിരവധി എഴുത്തുകാരെ ആദരിച്ചുകൊണ്ടാണ്  ആഘോഷിച്ചത്. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലായിരുന്നു ഈ ഉചിതമായ പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകനായ അമ്പലപ്പുഴയിലെ നിയമസഭാംഗം എച്ച്. സലാം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉടനീളം ഡോ സുകുമാർ അഴീക്കോടിനെ അനുസ്മരിക്കുകയായിരുന്നു. എന്തിനോടും അഡ്ജസ്റ് ചെയ്യുന്ന സാംസ്ക്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഇപ്പോൾ അധികമായും  ഉള്ളതെന്നും ഡോ.അഴീക്കോട് ഇക്കാര്യത്തിൽ വ്യത്യസ്തനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സുകുമാർ അഴീക്കോട് കേരളത്തിൽ ഉണ്ടെന്ന് ഭരണപക്ഷം എപ്പോഴും ഓർത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.


ഡോ. സുകുമാർ അഴീക്കോട് മരിച്ചപ്പോൾ, ഒരു വീട്ടമ്മ പറഞ്ഞത് കേരളത്തിന്റെ പ്രതിപക്ഷം മരിച്ചു എന്നാണ്.ശരിയാണ്. പ്രതിപക്ഷമെന്നാൽ ഉറക്കത്തിൽ പോലും ഗവണ്മെന്റ് രാജിവയ്ക്കണമെന്നു പാടുന്ന ഒരു ഗായകസംഘമല്ലല്ലൊ. ഭരണസംഘത്തെ വിശകലനം ചെയ്യുന്നതുപോലെ പുറത്തുള്ള മതസംഘത്തെയും  ധനസംഘത്തെയും പ്രതിപക്ഷത്തെത്തന്നെയും വിശകലനം ചെയ്യണമല്ലൊ. അത് ഇന്ന് സംഭവിക്കുന്നില്ല.


തൃശൂർ വിമലാ ആശുപത്രിയിൽ, രോഗബാധിതനായി കിടന്ന അഴീക്കോട് മാഷെ. പോയിക്കണ്ടത് ഓർക്കുന്നു. യുവകലാസാഹിതി പ്രവർത്തകൻ അനിയൻകുട്ടി കൂടെയുണ്ടായിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അഴീക്കോട് എന്റെ വലംകൈ പിടിച്ച് തൊണ്ടയിൽ ചേർത്തുവച്ചു. ഒരു നിമിഷം അങ്ങനെ.

എന്തെല്ലാമായിരിക്കാം അപ്പോൾ ആ മനസ്സിലൂടെ കടന്നുപോയത്? ചുറ്റുപാടുകളോട് പ്രതികരിക്കണം എന്നു പറയുകയായിരുന്നുവോ? അറിയില്ല.


ഡോ. സുകുമാർ അഴീക്കോട് ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ഉരുൾ പൊട്ടലിൽ സ്വപ്നവും ജീവിതവും നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കാത്തതെന്തെന്ന് പ്രധാനമന്ത്രിയെ പേരെടുത്തു വിളിച്ചു പ്രസംഗിക്കുമായിരുന്നു. കേരളീയർ നികുതിയായി നൽകുന്ന പണം ഇന്ത്യൻ റിസർവ്വ് ബാങ്കിൽ കണക്കുള്ളതാണെന്നും അത് അറബിക്കടലിലെ കക്കയല്ലെന്നും സദസ്യരുടെ ആവേശത്തെ ഇളക്കിമറിച്ചുകൊണ്ട് അദ്ദേഹം പറയുമായിരുന്നു. ഗാസയിലെ കുഞ്ഞുങ്ങൾ കൊല്ലപ്പെടുമ്പോൾ ഇസ്രായേലിനൊപ്പം നിൽക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നുവെന്ന് ഗാന്ധിയൻ ചിന്തകൾ നിരത്തിക്കൊണ്ട് അദ്ദേഹം ചോദിക്കുമായിരുന്നു.

 ധർമ്മസ്ഥല അധർമ്മസ്ഥലം ആയിപ്പോയല്ലോ എന്നോർത്ത് അദ്ദേഹം പരിതപിക്കുമായിരുന്നു. യൂണിവേഴ്സിറ്റികളിലെ ചാൻസലർ ഭരണത്തിന്റെ ഭീകരമുഖങ്ങൾ അദ്ദേഹം  തുറന്നു കാട്ടുമായിരുന്നു.  അർജന്റീനക്കാരെ വിളിക്കാൻ സ്പെയിനിൽ പോയതെന്തിനായിരുന്നുവെന്ന് അഴീക്കോട് ചോദിക്കുമായിരുന്നു. ശബരിമല അയ്യപ്പൻ പോലും നിശബ്ദനായിരിക്കെ, അയ്യപ്പഭക്തന്മാരുടെ അഖിലലോക സമ്മേളനം വിളിച്ചു കൂട്ടുന്നത് എന്തിനാണെന്നു കേരളത്തിലേ സെക്കുലർ സർക്കാരിനോട് അദ്ദേഹം ചോദിക്കുമായിരുന്നു. തെക്കോട്ടും വടക്കോട്ടും തട്ടിക്കളിക്കാനുള്ള ഫുട്ബോളാണോ ആശമാരെന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് അദ്ദേഹം ചോദിക്കുമായിരുന്നു. വോട്ടർ പട്ടികയിൽ തിരിമറി നടത്തിയും പൂരം കലക്കിയും നേടിയ വിജയം ഒരു വിജയമല്ല, പരാജയമാണ് രാജാവേയെന്ന് യുധിഷ്ഠിരനോട് ചാർവാകൻ എന്നപോലെ അദ്ദേഹം പറയുമായിരുന്നു.


ഡോ. സുകുമാർ അഴീക്കോടിന്റെ അഭാവം ശക്തമായ ഒരു പ്രതിപക്ഷമില്ലായ്മയെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tuesday, 29 July 2025

നേത്രാവതീതീരത്തെ അസ്ഥിരൂപികൾ

നേത്രാവതീതീരത്തെ അസ്ഥിരൂപികൾ   
------------------------------------------------
കേരളത്തിന്റെ അതിർത്തിയിൽ നിന്നും അധികദൂരമൊന്നുമില്ലാത്ത തെക്കൻ കർണ്ണാടകത്തിലെ ധർമ്മസ്ഥലയിൽ, മഞ്ജുനാഥ ക്ഷേത്ര പരിസരത്തുണ്ടായ  കൂട്ടക്കൊല നടത്തിയത് ആരെന്നുള്ള വിവരങ്ങൾ കോടതിയെ അറിയിച്ചിട്ടുണ്ടെന്നുള്ള പുതിയ വെളിപ്പെടുത്തൽ, സാക്ഷിയുടെ അഭിഭാഷകൻ കെ,വി.ധനഞ്ജയ് നടത്തിയിരിക്കുന്നു. സാക്ഷിയെ മുഖംമൂടി ധരിപ്പിച്ച്, ശവശരീരങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങളിൽ  പോലീസ് എത്തിച്ചു കഴിഞ്ഞു. മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലമാണ് മണ്ണുനീക്കി പരിശോധിക്കേണ്ടത്. കുഴിച്ചിട്ട സ്ഥലത്തുനിന്നും എടുത്ത ഒരു തലയോട്ടി കോടതി മുൻപാകെ ഹാജരാക്കപ്പെട്ടിട്ടുണ്ട്. നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബ്ബന്ധിതനായ ഒരു ശുചീകരണ തൊഴിലാളിയാണ് അസഹ്യമായ മാനസിക സമ്മർദ്ദം മൂലം ഈ കുറ്റകൃത്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്. 1988  മുതൽ 2014 വരേയുള്ള കാലത്താണ് ഈ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. അതിവേഗം അന്വേഷണം മുന്നോട്ടുപോകുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും നമുക്ക് കരുതാം.  

കേരളത്തിൽ നിന്നും ധാരാളം ആളുകൾ, കാണാനും പ്രാർത്ഥിക്കാനും പോകുന്ന സ്ഥലമാണ് ധർമ്മസ്ഥല. നാനൂറ് ഏക്കറിലധികം പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഒരു സമാന്തര സാമ്രാജ്യമാണത്. ശക്തമായ നിരീക്ഷണവും പ്രത്യേക ചിട്ടവട്ടങ്ങളുമുള്ള ഒരു സാമ്രാജ്യം. അവിടെ ചെല്ലുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും സൗജന്യമാണ്.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ താൽപ്പര്യമനുസരിച്ച് രാജ്യസഭയിലെ ത്തിയിട്ടുള്ള വീരേന്ദ്ര ഹെഗ്ഡെയാണ് ഈ സാമ്രാജ്യത്തിന്റെ അധിപൻ. അദ്ദേഹമാകട്ടെ ഹിംസയെ പൂർണ്ണമായും എതിർക്കുന്ന ജൈനമതസ്ഥനുമാണ്   അവിടത്തെ പ്രധാന ആകർഷണം മഞ്ജുനാഥ ക്ഷേത്രമാണ്. ബാഹുബലി പ്രതിമയും ആകർഷകമാണ്. ഈ മാനേജ്മെന്റിന് സ്വന്തമായി മെഡിക്കൽ കോളജും യക്ഷഗാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള സംഘവുമൊക്കെയുണ്ട്. എണ്ണൂറു വർഷത്തിലധികം പഴക്കം അവകാശപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശിവനാണ്. തീർത്ഥങ്കരൻ ചന്ദ്രപ്രഭ, കാലരാഹു തുടങ്ങിയ ജൈന ദൈവങ്ങളുമുണ്ട്. ദൈവത്തിന്റെ മറയുണ്ടെങ്കിൽ എന്തു  കുറ്റകൃത്യവും നടത്താമല്ലൊ. ദൈവങ്ങൾ പോലും ഹിംസയുടെ വക്താക്കളാണ്. നരബലിയിലും മൃഗബലിയിലുമൊക്കെ പ്രീതിപ്പെടുന്ന ദൈവങ്ങളെയാണല്ലൊ ആദിമനൂഷ്യർ രൂപപ്പെടുത്തിയത്. മഞ്ജുനാഥ ശിവനോ ജൈനദൈവങ്ങളോ ഒന്നും ഇരകളാകേണ്ടിവന്ന ഈ പാവം ഭാരതപുത്രിമാരെ രക്ഷിച്ചില്ല. ബലാൽഭോഗം ചെയ്തു കൊന്ന സ്ക്കൂൾവിദ്യാർത്ഥിനിയുടെ, അടിയുടുപ്പില്ലാത്ത മൃതദേഹം വരെ മറവുചെയ്യേണ്ടി വന്നു എന്നാണ് മൊഴി നൽകിയിട്ടുള്ളത്. വിശ്വാസങ്ങളിലെ സംരക്ഷകൻ ആകുന്നതിനു പകരം നിരപരാധികളെ ശിക്ഷിക്കാനും അപരാധികളെ സംരക്ഷിക്കാനും കൂട്ടുനിൽക്കുന്ന മഞ്ജുനാഥ ദൈവത്തെയാണ് നമ്മൾ ഇവിടെ കാണുന്നത്.
 
മതബോധത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട്, കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ സമീപനം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നമ്മൾ കണ്ടിട്ടുള്ളതാണ്. അധികാരവും അതിന്റെ സൗകര്യങ്ങളുടെ അനന്തസാധ്യതകളും രാഷ്ട്രീയ നേതൃത്വത്തെ ആകർഷിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സന്തോഷ് മാധവനടക്കം നിരവധി സന്യാസിവേഷങ്ങളെ കൽത്തുറുങ്കിലാക്കിയത് കേരളത്തിൽ മാത്രമാണ്. കാഞ്ചി കാമകോടി ശങ്കരാചാര്യരെ തുറുങ്കിലടയ്ക്കാനുള്ള ആർജ്ജവം ജയലളിതയും കാട്ടി. മറ്റു വൻമത്സ്യങ്ങളെ പിടികൂടാൻ പൊട്ടിയ വലകളാണ് ഉപയോഗിച്ചു കണ്ടിട്ടുള്ളത്.

ധർമ്മസ്ഥലം അധർമ്മസ്ഥലമാണോ എന്നാണ് അന്വേഷണത്തിൽ തെളിയേണ്ടത്. മനസ്സാക്ഷിക്കുത്തു കൊണ്ട് കോടതിയിലെത്തിയ ആ ശുചീകരണ തൊഴിലാളി പറയുന്നത് വാസ്തവമെന്നു തെളിഞ്ഞാൽ പിന്നെ അവശേഷിക്കുന്ന ചോദ്യം, ആ പൂച്ചയ്ക്ക് ആരു മണികെട്ടുമെന്നതാണ്. കാത്തിരുന്നു കാണാം.

- കുരീപ്പുഴ ശ്രീകുമാർ  

Tuesday, 15 July 2025

ഇന്ന് പാദപൂജ, നാളെ പെരുവിരൽ ദക്ഷിണ

ഇന്ന് പാദപൂജ, നാളെ പെരുവിരൽ ദക്ഷിണ

-----------------------------------------------------------------

ശ്രീനാരായണ ഗുരുവിനെ കാണുവാൻ മഹാത്മാഗാന്ധി ശിവഗിരിയിലെത്തിയ ദിവസം. ഗാന്ധിയെ കാണാൻ വലിയൊരു ജനക്കൂ ട്ടം എത്തിയിട്ടുണ്ട്. അവർ ഓരോരുത്തരായി ഗാന്ധിയുടെ പാദം തൊട്ടു നമസ്ക്കരിക്കുന്നു. ഗാന്ധി ഓരോരുത്തരെയും അനുഗ്രഹിക്കുന്നുമുണ്ട്. അപ്പോൾ ഗുരു അടുത്തുനിന്ന ആളോട് എന്തോ ശബ്ദം താഴ്ത്തിപ്പറഞ്ഞു. അദ്ദേഹം ഉറക്കെ ചിരിച്ചുപോയി. എന്താണ് ഗുരു പറഞ്ഞതെന്ന് ഗാന്ധി അടുത്തുനിന്ന ആളോട് ചോദിച്ചു. മറുപടി കേട്ട് ഗാന്ധിയും പൊട്ടിച്ചിരിച്ചു. ഇന്ന് ബുദ്ധിമുട്ടിൽ നിന്നും ഞാൻ രക്ഷപ്പെട്ടു എന്നായിരുന്നു ഗുരുവിന്റെ ഫലിതം.

ഗുരുവിനെ ബഹുമാനിക്കുന്നത് കാലുപിടിച്ചോ കാലിൽ വീണോ അല്ല, ഇങ്ങനെയൊന്നും ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞ സഹോദരൻ അയ്യപ്പനായിരുന്നു ഗുരുവിന്റെ ഇഷ്ട ശിഷ്യൻ.

കാലുപിടുത്തവും കാലുകഴുകിക്കലും എല്ലാം പഴയ ബ്രാഹ്മണാധിപത്യത്തിന്റെ ദുർമ്മുഖങ്ങളാണ്.എഴുത്തും വായനയും പഠിച്ച ആരും ആവർത്തിക്കാൻ പാടില്ലാത്തത്. എന്നാൽ പഴയ ദുഃശീലങ്ങളിൽ ആഹ്ലാദം കണ്ടെത്തുന്ന ചില പഴമനസ്സുകൾ, പുതുശരീരത്തിന്റെ കുപ്പായമിട്ട് ഇപ്പോഴും കേരളത്തിലുണ്ട്. അവരാണ് ഗുരുപൂജ എന്ന വ്യാജേന കുട്ടികളെക്കൊണ്ട് പാദപൂജ നടത്തിപ്പിച്ചത്. അധ്യാപകർ മാത്രമല്ല ഹിന്ദു വർഗീയ രാഷ്ട്രീയ പാർട്ടിയുടെ ഒരു നേതാവുതന്നെ ദുരാചാരം ആസ്വദിച്ചു കോൾമയിർ കൊണ്ടെന്നറിയുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മറനീക്കി പുറത്തുവരുന്നത്. ഇവർ വനബാലന്റെ പെരുവിരൽ അറുത്തുവാങ്ങിയ ക്രൂരന്മാരാണ്. മറ്റൊരു വത്സല ശിഷ്യന്റെ വ്യാജപ്രസ്താവനയിൽ അസ്തപ്രജ്ഞനായ ദ്രോഹപ്രവീണൻ ദ്രോണഗുരുവിന്റെ ദയനീയമായ അന്ത്യം മഹാഭാരതത്തിൽ വിശ്വമഹാകവി വേദവ്യാസൻ വരച്ചിട്ടിട്ടുണ്ട്.

ഗുരുവിന്റെ കാൽതൊട്ടു വന്ദിക്കുകയെന്ന അഭ്യാസപ്രകടനം ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനസമൂഹത്തിലില്ല. യോഗയും പ്രമേഹവും ഇല്ലാത്ത സമൂഹത്തിൽ ഗുരുത്വം ഭൂമിയുടെ ഗുരുത്വാകര്ഷണം പോലെ പ്രധാനപ്പെട്ടതാണ്. അത് ഗുരുപാഠങ്ങളെ വികസിപ്പിച്ചെടുത്ത് പുതു പ്രപഞ്ചം സൃഷ്ടിക്കുന്ന രീതിയാണ്. പുതിയ കൃഷിമാർഗങ്ങൾ തേടിക്കൊണ്ടും പുതിയ വയൽക്കവിതകൾ സൃഷ്ടിച്ചുകൊണ്ടും അവർ മുന്നേറി. അവരുടെ മുന്നേറ്റത്തെ തടഞ്ഞത് പാദപൂജയിലും യോനീപൂജയിലും ലിംഗപൂജയിലും നാരീപൂജയിലും കന്യാപൂജയിലും നിർവൃതിയടഞ്ഞ സവർണ്ണ സമൂഹമാണ്.

കാശും ഭൂമിയും സ്വന്തമായുള്ള എല്ലാ വർഗീയസംഘടനകൾക്കും യഥേഷ്ടം വിദ്യാലയങ്ങൾ നടത്താനുള്ള അനുമതി സർക്കാർ കൊടുത്തിട്ടുണ്ട്. അവിടെ അധ്യാപകരെ നിയമിക്കുന്നതും പഠ്യേതര ദുരാചാരങ്ങൾ നടപ്പിലാക്കുന്നതും വർഗീയസംഘടനകൾ തന്നെയാണ്. ശമ്പളവും മറ്റുകാര്യങ്ങളുമെല്ലാം സർക്കാർ നിർവഹിക്കും. ഒന്നാം കമ്യൂണിസ്റ്റു മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ വിഖ്യാതമായ വിദ്യാഭ്യാസ ബില്ലിൽ വെള്ളം ചേർത്തതുകൊണ്ട് ഉണ്ടായ ദുസ്ഥിതിയാണിത്. വെടക്കാക്കി തനിക്കാക്കിയ സൗകര്യങ്ങളെ തൊടാൻ പിന്നീടുവന്ന ഇടതുപക്ഷ സർക്കാരുകൾക്ക് കഴിഞ്ഞതുമില്ല. മത ജാതി സംഘടനകളുടെ കാര്യപരിപാടികളാണ് അവിടെ അരങ്ങേറുന്നത്. മതപരമായ ദുരാചാരങ്ങളെല്ലാം, സർക്കാരിന്റെ ഭാവനക്കപ്പുറത്തായി അവിടെ നടക്കുന്നു. ചങ്ങനാശ്ശേരി എസ്.ബി.കോളജിലുണ്ടായിരുന്ന ഇസ്താക്ക് മാഷാണ്, കാലിൽ തൊട്ടുവന്ദിക്കുന്ന വിദ്യാർത്ഥിയുടെ നെറുകയിൽ കൈ വച്ച് വ്യർത്ഥമായ അനുഗ്രഹപ്രകടനം നടത്തുന്നതിന് പകരം വിദ്യാർത്ഥിയുടെ പാദത്തിൽ തന്നെ സ്പർശിക്കുകയെന്ന ബദൽ ആശയം നടപ്പിലാക്കിയത്. ഞാനും രീതി അവലംബിക്കാറുണ്ട്.

ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ മാത്രം പുറത്ത് കൊണ്ടുവന്നിട്ടുള്ള ഗുരുപൂജാഭാസം ഹിന്ദു വിദ്യാലയങ്ങളിൽ നേരത്തെതന്നെ നടക്കുന്നതാണ്. തനിക്കുണ്ടായ ഗുരുപൂജാ അനുഭവങ്ങളെ കുറിച്ച് കോളജ് അദ്ധ്യാപികയായിരുന്ന സാക്ഷരതാ മിഷൻ ഡയറക്റ്റർ .ജി ഒലീന വിവരിക്കാറുണ്ട്. അവർ ഒരു എൻ എസ് എസ് കോളജിൽ അധ്യാപികയായിരുന്നപ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾ പൊടുന്നനെ ക്ലാസ്സുമുറിയിൽ കടന്നുവന്ന പാദപൂജ നടത്തുന്നതും അതേ വിനയവിശാരദർ തന്നെ പിന്നെ വളരെ മോശമായി പെരുമാറുകയും ചെയ്തകാര്യം അവർ പറയാറുണ്ട്. ഗുരുപൂജയൊന്നും വിദ്യാർത്ഥികൾ സ്വമനസ്സാലേ ചെയ്യുന്നതല്ല. ഹിന്ദു വർഗീയതയുടെ കുടില രാഷ്ട്രീയതന്ത്രം ഇതിന്റെ പിന്നിലുണ്ട്. അവർ പൂജിക്കാൻ പറയുമ്പോൾ കുട്ടികൾ പൂജിക്കാനും തെറിപറയാൻ ആഹ്വാനം ചെയ്യുമ്പോൾ തെറിപറയാനും വിദ്യാർത്ഥികൾ നിർബ്ബന്ധിതരാവുകയാണ്. മുജ്‌ജാതി വ്യവസ്ഥയിലെ ശൂദ്രരും അതിലെങ്ങും പെടാത്ത ശ്രീനാരായണ മാനേജ്‌മെന്റുകളും ദുരാചാരത്തിൽ മുൻപന്തിയിലാണെന്നത് അത്ഭുതകരമാണ്. പല ദുരാചാരങ്ങളുടെയും വാൽക്കിണ്ടികൾ ഇനിയും വലിച്ചെറിയേണ്ടതായിട്ടുണ്ട്. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന കുതന്ത്രം കേരളീയസമൂഹം തിരിച്ചറിയേണ്ടതായിട്ടുണ്ട്.