Saturday 1 September 2012

വാരഫലക്കാരുടെ വാചകമേളകള്‍


         ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ഒടുവില്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ഒരു പ്രഭാത ദിനപ്പത്രമായിരുന്നു ജനതാമെയില്‍. എല്ലാ ഞായറാഴ്ചകളിലും ആ പത്രത്തില്‍ ജാതകഫലം പ്രസിദ്ധീകരിക്കുമായിരുന്നു. അടുത്ത ആഴ്ചയില്‍ സ്വന്തം ജീവിതത്തില്‍ എന്തു സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയുള്ള ആളുകള്‍ ജാതകഫലം കൃത്യമായി വായിക്കുമായിരുന്നു. ഇതറിയാവുന്ന പത്രാധിപര്‍ പത്രത്തിന്റെ ഉടമസ്ഥാവകാശം ചേര്‍ക്കാന്‍ വിട്ടുപോയാലും ജാതകഫലം ചേര്‍ക്കാന്‍ മറക്കില്ലായിരുന്നു. ആറ്റിങ്ങലുള്ള ഒരു ജ്യോത്സ്യനായിരുന്നു ശനിയാഴ്ച രാവിലെ ജാതകഫലം പത്രമോഫീസില്‍ എത്തിച്ചിരുന്നത്.
 
ജ്യോത്സ്യന്റെ ഗ്രഹനില തെറ്റിയതിനാലാകാം ഒരു ശനിയാഴ്ച ജാതകഫലം എത്തിയില്ല. ആകെ കുഴങ്ങിയ പത്രാധിപര്‍, എഡിറ്റര്‍ ട്രെയ്‌നിയായി അവിടെയുണ്ടായിരുന്ന ഒരു യുവാവിനോട് ജാതകഫലം തയ്യാറാക്കാന്‍ പറഞ്ഞു.
 
അമ്പരന്നുനിന്ന യുവാവിന് അദ്ദേഹം മാര്‍ഗനിര്‍ദേശവും നല്‍കി. ജ്യോതിഷം പഠിക്കുകയോ കവിടി നിരത്തുകയോ ഒന്നുംവേണ്ട. പത്രത്തിന്റെ പഴയ ലക്കങ്ങള്‍ എടുത്ത് ഓരോ നക്ഷത്രത്തിനോടൊപ്പവും ചേര്‍ത്തിട്ടുള്ള ഫലങ്ങള്‍ തിരിച്ചും മറിച്ചുമൊക്കെ എഴുതുമ്പോള്‍ ഞായറാഴ്ച പ്രസിദ്ധീകരിക്കാനുള്ള ജാതകഫലമായി.
 
ആധികാരികത തീരെയില്ലാതെ പഴയ ഫലങ്ങള്‍ നക്ഷത്രങ്ങളുടെ നേര്‍ക്ക് മാറ്റിയെഴുതി പ്രസിദ്ധീകരിച്ചത് ജനങ്ങള്‍ വായിക്കുന്നത് കണ്ടുകൊണ്ടാണ് ആ യുവാവ് അടുത്ത ദിവസം നഗരത്തിലൂടെ നടന്നത്.
 
നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുവാനോ നിര്‍മ്മിക്കുവാനോ ഒരു നക്ഷത്രഫലത്തിനും കഴിയുകയില്ല. ഞായറാഴ്ചകളില്‍ ഓരോ പത്രങ്ങളിലും വരുന്ന പമ്പര വിഡ്ഢിത്തത്തെയാണ് നമ്മള്‍ വാരഫലം എന്നുവിളിക്കുന്നത്.
 
മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന മൂന്ന് ദിനപ്പത്രങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ച അച്ചടിച്ചുവന്ന ജാതകഫലങ്ങള്‍ ഒന്നിച്ചുവായിച്ചപ്പോഴാണ് ഒരാഴ്ച ചിരിക്കാനുള്ള വക കിട്ടിയത്.
 
അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ നക്ഷത്രനാളിലും പിറന്നവര്‍ അടുത്ത ആഴ്ച അനുഭവിക്കാന്‍ പോകുന്ന കാര്യമാണല്ലോ ഈ പ്രവാചകന്‍ രേഖപ്പെടുത്തുന്നത്.
 
കേരളകൗമുദിയിലെ പ്രവചനം അനുസരിച്ച് ഉത്രം നാളില്‍ പിറന്നവര്‍ക്കെല്ലാം ഈ ആഴ്ചയില്‍ സന്താനഭാഗ്യം ഉണ്ടാകും. മലയാള മനോരമയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍ ഉത്രം നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് സന്താനഭാഗ്യത്തിനു പകരം ഉദരരോഗമാണ് ഉണ്ടാകുന്നത്.
മാതൃഭൂമിയിലെ പ്രവചനം അനുസരിച്ചാണെങ്കില്‍ ഈ നാളില്‍ പിറന്നവര്‍ക്ക് സന്താനഭാഗ്യവും ഉദരരോഗവും വരില്ലെങ്കിലും ഗൃഹസ്വസ്ഥത കുറയും. ഒരേനക്ഷത്രഫലം മൂന്ന് ജ്യോത്സ്യന്മാര്‍ കണ്ടെത്തുമ്പോള്‍ മൂന്നുതരത്തിലാകുന്നത് എന്തുകൊണ്ടാണ്?
ആദ്യത്തെ നക്ഷത്രമായി കണക്കാക്കുന്നത് അശ്വതിയാണല്ലൊ. ഈ നാളില്‍ പിറന്നവര്‍ക്ക് അടുത്തയാഴ്ച സംഗീതാദികലകളില്‍ അംഗീകാരം ലഭിക്കുമത്രെ. പാട്ടുപാടാന്‍ കഴിയാത്തവര്‍ക്കോ? മറ്റൊരു പത്രം പറയുന്നത് ഉന്നത വിദ്യാഭ്യാസത്തിനു പ്രവേശനം ലഭിക്കുമെന്നാണ്. പ്രാഥമിക വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്കോ? അടുത്ത പത്രം പറയുന്നത് മനസമാധാനം ലഭിക്കുമെന്നാണ്. മനസമാധാനത്തിന് ഒരാഴ്ചത്തെ ഉറപ്പേ ഉള്ളോ?
 
ആദ്യം പ്രസന്നമായ കാര്യങ്ങള്‍ പറയുക. ഒടുവില്‍ ദോഷങ്ങള്‍ നിരത്തി വിരട്ടുക. ഇത് ജ്യോത്സ്യന്മാരുടെ ഒരു തന്ത്രമാണ്. അതിനാല്‍ അശ്വതി നക്ഷത്രഫലം പ്രസന്നവും രേവതിഫലം അപ്രസന്നവുമായിരിക്കും. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ ഈ തന്ത്രവും തെറ്റും. രേവതിക്കാര്‍ക്ക് വ്യാപാര വ്യവസായ പുരോഗതി മനോരമ വാഗ്ദാനം ചെയ്യുമ്പോള്‍ കേരളകൗമുദി പിതാവിന്റെ ആരോഗ്യം മോശമാകുമെന്നും മാതൃഭൂമി പലതുകൊണ്ടും കാലം അനുകൂലമല്ലെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
 
ഓണക്കാലം അടുത്തതിനാല്‍ ബോണസും മറ്റും പ്രഖ്യാപിക്കപ്പെടുമെന്നറിയാവുന്ന ഒരു നക്ഷത്രഫലക്കാരന്‍ ഭരണി നാളുകാര്‍ക്കെല്ലാം മുന്‍കാല പ്രാബല്യത്തോടുകൂടിയുള്ള ശമ്പള വര്‍ധനവ് പ്രവചിച്ചിട്ടുണ്ട്. ജ്യോത്സ്യരുടെ കള്ളികള്‍ക്കപ്പുറം ഒരു നില്‍ക്കകള്ളിയും വേണമല്ലൊ. ഗവണ്‍മെന്റ് ജോലിക്കാര്‍ക്ക് ഗുണകരമായ വാര്‍ത്തകള്‍ ശ്രവിക്കാമെന്ന് മറ്റൊരു പത്ര ജ്യോത്സ്യന്‍ തട്ടിവിട്ടിട്ടുണ്ട്.
 
വിജ്ഞാനത്തിന്റെ മേശപ്പുറത്ത് ചൊവ്വാഗ്രഹം വന്നിരിക്കുന്ന ഇക്കാലത്ത് ഇത്തരം പുട്ടുകച്ചവടങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. ഞായറാഴ്ച പത്രങ്ങളില്‍ വരുന്ന നക്ഷത്രവാരഫലങ്ങള്‍ അയുക്തിയും അശാസ്ത്രീയതയും അജ്ഞതയുമാണ് മുന്നോട്ടു വയ്ക്കുന്നത്.

2 comments:

  1. നിത്യജീവിതത്തില്‍ നാം കാണുന്ന വലിയോരുപങ്ക് ജനങ്ങളില്‍(ഒരുപക്ഷെ, നമ്മുടെ ഉറ്റവരും ഉടയവരുമുള്‍പ്പെടെ) ആഴത്തില്‍ വേരോടിയിരിക്കുന്നതാണ് ജാതകഫല ത്തിലും, ജ്യോത്സ്യത്തിലുമുള്ള വിശ്വാസം. ശാസ്ത്രീയമായ അടിത്തറയുണ്ടോ എന്നതല്ല, പ്രവചിക്കുന്ന കാര്യങ്ങള്‍ സത്യമായി ഭാവിക്കുന്നു - അതിനാല്‍ ജ്യോത്സ്യം സത്യമാണെന്നുതന്നെയാണ് ജനസാമാന്യത്തിന്റെ മതം. വിവിധ പ്രവചനങ്ങളിലെ പൊരുത്തക്കേടുകള്‍ ഇരിക്കെതന്നെ, ഇവയില്‍ പലതും യാതാര്‍ഥ്യമാകുന്നു എന്നതാണ് ഇവയുടെ പ്രത്യക്ഷമായ ആധികാരിതയായി വിശ്വാസികള്‍ക്ക് ബോധ്യപ്പെടുന്നത്. ഇന്ദിരാഗാന്ധി മരിക്കുന്നതിനു വളരെമുന്‍പ്, അവര്‍ 85 വയസ്സിലേറെ ജീവിച്ചിരിക്കുമെന്നും, എണ്‍പതുകളില്‍ ചൈനയുമായോ പാകിസ്ഥാനുമായോ യുദ്ധമുണ്ടാകുമെന്നും ( ഇന്‍ഡ്യജയിക്കുമെന്നതും) ഒരിക്കല്‍ Blitz വീക്കിലിയിലെ ജ്യോത്സ്യന്റെ പ്രവചനം വായിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു! ദൌര്‍ഭാഗ്യവശാല്‍,ജ്യോത്സ്യത്തിലുള്ള ജനവിശ്വാസം കുറ്റിയറ്റുപോകണമെങ്കില്‍, ശതാബ്ദങ്ങളോ അതിലുമേറെയോ വേണ്ടിവന്നേക്കാം.

    ReplyDelete
    Replies
    1. ജ്യോത്സ്യ പ്രവചനങ്ങള്‍ ശരിയല്ല എന്നതിന് ഇന്ദിരാഗാന്ധിയുടെ കാര്യം തന്നെയാണല്ലോ തെളിവ്.യാദൃച്ഛികമായി യാഥാര്‍ത്ഥ്യമാകുന്ന ചില കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുകയും യഥാര്‍ത്ഥ്യമാകാത്ത കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നിടത്താണ്‌ വിശ്വാസ്യത തോന്നുന്നത്.എന്തായാലും പത്രങ്ങളിലെ വാരഫലം ഒരു ചിരിമരുന്നായാണ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ചിലരുടെ ഇച്ഛാശക്തി കെടുത്തിക്കളയുന്ന വില്ലനായും ഈ പ്രവചനം പ്രവര്‍ത്തിക്കും.അതിനാല്‍ വാരഫലത്തെ അത് അര്‍ഹിക്കുന്ന അവഗണനയോടെ ഉപേക്ഷിക്കുന്നതാണ് നല്ലത്.

      Delete