Saturday 8 June 2013

കുടിനീരിനു യാചിച്ചപ്പോള്‍ പുരാണം വായിച്ചവര്‍
---------------------------------------------------------------
   മുന്‍പരിചയമില്ലാത്ത ഒരു വേനലാണ് കടന്നുപോയത്. മുപ്പതു വര്‍ഷം മുമ്പാണ് ഈ വേനലിന്റെ ഒരു കീശപ്പതിപ്പ് മലയാളി വായിച്ചത്. അന്ന് വിളകള്‍ കരിഞ്ഞു പോവുകയും കവുങ്ങുകള്‍ നെടുകെപിളരുകയും നീര്‍ച്ചാലുകള്‍ കൊല്ലപ്പെടുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴത്തെ വേനല്‍ മഹാകവി വൈലോപ്പിള്ളിയുടെ ജലസേചനത്തെ ഓര്‍മ്മിപ്പിച്ചു. കൊല്ലുന്ന ചൂടിനാല്‍ മാമരം വേവുന്നു, പുല്ലിന്റെ കാരിയമെന്തു ചൊല്‍വൂ എന്ന് അറിയാതെ പറഞ്ഞുപോയി. പാലക്കാട്ടെ കരിമ്പനകള്‍ തീക്കാറ്റുപിടിച്ചു സ്വയം കത്തി. തലയില്‍ തീയാളുന്ന നെടും ചുടലബ്ഭൂതം കണക്കെ എന്നു പറഞ്ഞതുപോലെ. വന്‍നദികള്‍ ഒഴുക്കുനിര്‍ത്തി. നിളാനദി നിസ്സഹായതയുടെ മണല്‍പ്പുതപ്പു ചൂടിക്കിടന്നു. തെന്മലഡാമിന്റെ ജലസംഭരണ പ്രദേശത്ത് നൂലിട്ടാല്‍ ആഴമറിയാത്ത അടിത്തട്ടില്‍ ആണ്ടുകിടന്ന കാമറൂണ്‍ സായിപ്പിന്റെ കണ്ണാടി മാളിക തെളിവെയിലില്‍ നഗ്നയായി ആകാശം നോക്കിനിന്നു. ചെറുകിളികള്‍ ചത്തുവീണു. വീണ്ടും വീണ്ടും കുഴിക്കപ്പെട്ട കിണറുകള്‍ മഹാബലിയുടെ പാതാളവഴിയെ ഓര്‍മ്മിപ്പിച്ചു. ജലവില്‍പ്പന സംഘങ്ങള്‍ ആവിര്‍ഭവിച്ചു. വഴിയോരത്ത്, വെള്ളം വണ്ടിയും കാത്ത് ആണും പെണ്ണും പ്ലാസ്റ്റിക് കുടങ്ങള്‍ നിരത്തിനിന്നു. കുടങ്ങളുടെ ക്യൂ രൂപപ്പെട്ടു.
        
       വള്ളിക്കുന്നത്ത് കവിത ചൊല്ലാന്‍ പോയപ്പോഴാണതു കണ്ടത്. ക്യൂ തെറ്റിച്ച കുടങ്ങളുടെ ഉടമകള്‍ തമ്മില്‍ കശപിശ. എല്ലാ വഴികളിലും നിറയെ ആളുകള്‍. കുടിനീരിനു വേണ്ടിയുള്ള നിലവിളി. വിരോധാഭാസം പോലെ അടുത്തൊരു ക്ഷേത്രത്തില്‍ ഉച്ചഭാഷിണി അലറുന്നു. ഭാഗവത സപ്താഹയജ്ഞമാണത്രെ. റോം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ, കേരളം വേനല്‍ത്തീയില്‍ എരിഞ്ഞപ്പോള്‍ പലസ്ഥലങ്ങളിലും ഭാഗവത സപ്താഹം പൊടിപൊടിക്കുകയായിരുന്നു.

     എട്ടുദിക്കുകളിലേയ്ക്കും പാതാളത്തിലേയ്ക്കും ബഹിരാകാശത്തേക്കും കഴുത്തുനീട്ടിയ ഉച്ചഭാഷിണികള്‍. രാപ്പകലെന്യേ സംഗീതാലര്‍ച്ചയും പ്രബോധനവും. മറ്റുപണികളുപേക്ഷിച്ച് യജ്ഞപ്പന്തലിലെത്തുന്നവര്‍ക്ക് സീരിയലിനെ വെല്ലുന്ന കൃഷ്ണകഥകള്‍ പറഞ്ഞുകൊടുക്കും. സൗജന്യ ഭക്ഷണം. ദ്വാദശസ്‌കന്ധത്തിലെ കലികാലവര്‍ണനയില്‍ കൊടുംചൂടുമൂലം കുളിയുപേക്ഷിച്ച ജനതയെക്കുറിച്ചുപോലും പറഞ്ഞുകൊടുക്കും. വരള്‍ച്ചക്കാലത്തെ ഈ ദീവാളിക്കളിക്ക് ജലമെവിടെ നിന്നുകിട്ടി? വന്‍വിലകൊടുത്തുവാങ്ങിയത്.

      ലക്ഷക്കണക്കിനു രൂപ മുടക്കിയാണ് വരള്‍ച്ച കൊണ്ടുപൊറുതിമുട്ടിയ മലയാളിക്കു മുകളില്‍ സപ്താഹത്തീ വര്‍ഷിച്ചത്. സപ്താഹത്തിനു ചെലവാക്കിയ ഭീമസംഖ്യയുടെ പകുതിയെങ്കിലും വിനിയോഗിച്ചെങ്കില്‍ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തിനു ചുറ്റുമുള്ള ജനങ്ങള്‍ക്കെല്ലാം കുടിവെള്ളം നല്‍കാമായിരുന്നു. വിശ്വാസഭൂമിയിലെ പുണ്യവര്‍ഷം പൂത്തുലയുമായിരുന്നു. അന്യമതസ്ഥര്‍ക്കു കുടിവെള്ളം കിട്ടിയേക്കുമെന്നുള്ള ചിന്തയാണോ ധര്‍മ്മത്തിനു തടയിട്ടത്? വെള്ളം കൊടുക്കാനുള്ള ഉത്തരവാദിത്വം ഭരണാധികാരികളെ ഏല്‍പ്പിച്ചിട്ട് പുരാണം വായിക്കുന്നത് ഉചിതമല്ലല്ലൊ.

      ജനങ്ങള്‍ ഉണ്ടെങ്കിലേ ആരാധനാലയങ്ങള്‍ ഉള്ളു. ജനങ്ങള്‍ വെന്തലറുമ്പോള്‍ ശ്രദ്ധിക്കാത്ത ആരാധനാലയങ്ങള്‍ അടിസ്ഥാനം മറന്നവയാണ്.
    
      ഭാഗവത സപ്താഹങ്ങള്‍ അവസാനിച്ചിട്ടും വരള്‍ച്ച മാറിയില്ല. പകരം ഡെങ്കിപ്പനി പടരുകയായിരുന്നു. പുണ്യ പ്രബോധനം കേട്ടവര്‍ പനിയുമായി ദൈവാങ്കണത്തിലേയ്ക്കു പോയില്ല. ആശുപത്രികള്‍ തിങ്ങിനിറയുകയാണ്. 
പുണ്യാഹം കുടിക്കുന്നതിനുപകരം മരുന്നും പപ്പായയിലയുടെ നീരും നാവിലിറ്റിക്കുകയാണ്. പപ്പായയ്ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെങ്കിലും ഡെങ്കിയില്‍ നിന്നു രക്ഷപ്പെടാന്‍ ആ പാര്‍ശ്വവല്‍ക്കൃതമരം വേണമല്ലോ.
 JANAYUGAM 

4 comments:

  1. അസുഖം വരാതിരിയ്ക്കാന്‍ പ്രാര്‍ത്ഥന
    അസുഖം വന്നാല്‍ ഔഷധം

    രോഗം മാറ്റുന്ന ഒരു ദൈവമുണ്ടെങ്കില്‍ കൊള്ളാമായിരുന്നു

    (വേനല്‍ പുതുചരിത്രമെഴുതി ഈ വര്‍ഷം. അല്ലേ?)

    ReplyDelete
  2. സപ്താഹത്തിനും,വിശേഷാൽപൂജകൾക്കും മുടക്കിയ പണവും ശ്രമവും ചേർത്ത്,ഗണ്യമായൊരു പങ്ക് വരൾച്ചബാധിതർക്കു (കുറഞ്ഞപക്ഷം) കുടിവെള്ളമെങ്കിലും എത്തിക്കാമായിരുന്നു. കത്തുന്ന വേനലിൽ പ്രത്യക്ഷമായ ദൈവാനുഗ്രഹമായി അവർക്കത്‌ അനുഭവപ്പെട്ടേനെ!സമൂഹത്തിൽ എല്ലായിടത്തും കാണുന്നതുപോലെ, കുടിലമനസ്കർക്കും,
    സ്ഥാപിത-സ്വകാര്യതാൽപ്പര്യക്കാർക്കും അതിനു മനസ്സുവരുമോ?

    ബഹുജനത്തിന്‍റെ കഷ്ടമസ്കന്ധത്തിൽ ഒരദ്ധ്യായം കൂടി!

    ReplyDelete
  3. ഔചിത്യം നഷ്ടപ്പെടുത്തിയ ഒരു ജനതയെയാണ് ഞാൻ ചുറ്റും കാണുന്നത്.മനസ്സ് ഭരിക്കുന്നതോ ശുദ്ധമായ അഹങ്കാരവും.പണം വിലയിടാത്ത ഒന്നും എങ്ങുമില്ല.നാം എങ്ങോട്ടാണ് പോകുന്നത്?കവിയുടെ ചിന്തകൾ ആരുടെയെങ്കിലും കണ്ണു തുറപ്പിച്ചെങ്കിലെന്നാശിക്കുന്നു.

    ReplyDelete
  4. എല്ലാ കൂട്ടുകാര്ക്കും നന്ദി.സമൂഹം വല്ലാതെ വേദനിപ്പിക്കുന്നു.ഇതൊന്നും ശ്രദ്ധിക്കാതെ മഴവില്ലിനെ കുറിച്ച് പാടി ക്കഴിഞ്ഞാൽ
    മതിയായിരുന്നു...

    ReplyDelete