Saturday 21 November 2015

വേദിയിലെ പെൺസാന്നിധ്യവും മതവിശുദ്ധിയും


kureeppuzha-sreekumar
Comments Off 60



\
ഏതുമതവും സ്ത്രീവിരുദ്ധമാണ്‌. ഹിന്ദുമതം സ്ത്രീവിരുദ്ധമതങ്ങളുടെ മഹാരാജാവും.
സ്ത്രീകളാരും ലോകത്ത്‌ ഒരു മതവും സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കൊള്ളാവുന്ന ദൈവങ്ങളെല്ലാം പുരുഷന്മാരാണ്‌. ഗോത്രപ്രഭാവകാലത്തുയർന്നുവന്ന അമ്മദൈവങ്ങളെ ചില മതങ്ങൾ ആരാധിക്കുന്നുണ്ടെങ്കിലും അവർക്ക്‌ പുരുഷദൈവങ്ങളോളം പ്രാധാന്യമില്ല. 
ഹിന്ദുമതത്തിലെ ത്രിമൂർത്തികളിൽ ബ്രഹ്മാവും വിഷ്ണുവും ശിവനുമാണുള്ളത്‌. സൃഷ്ടിയും സ്ഥിതിയും സംഹാരവുമൊക്കെ അവരുടെ വകുപ്പുകളാണ്‌. സൃഷ്ടിയിൽപോലും സ്ത്രീ ദൈവത്തിനു പങ്കില്ല. കശുമാങ്ങയും നീർനായയുമടക്കം എല്ലാം സൃഷ്ടിച്ചത്‌ പുരുഷന്മാർ.
മതങ്ങളുടെ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ പൂജാരിയായി സ്ത്രീകളെ നിർദേശിക്കുന്നില്ല. മദ്രസകളിൽ ഭാഷ പഠിപ്പിക്കാൻ പോലും സ്ത്രീകളെ അനുവദിക്കുകയില്ല. കന്യാസ്ത്രീകൾക്ക്‌ പുരോഹിതപ്പണി പാടില്ല.
ഹിന്ദുസന്യാസിയായി തുടങ്ങി, ക്രമേണ പുതിയ ദർശനങ്ങളെ ആശ്ലേഷിക്കുകയും ഒടുവിൽ മതത്തിൽ നിന്നുതന്നെ പുറത്തുവരികയും ചെയ്ത നാരായണഗുരു പോലും സ്ത്രീയെ സ്വന്തം ജീവിതത്തിൽ സഹകരിപ്പിച്ചില്ല. സ്ത്രീയെ ജീവിതത്തിൽ സഹകരിപ്പിച്ച ബ്രഹ്മാനന്ദശിവയോഗി ചരിത്രത്തിലെ അപൂർവതേജസുമായി.
ആർത്തവം ഒരു പ്രകൃതിനിയമമാണ്‌ എന്നു കൂട്ടാതെ, അതൊരു കുറ്റകൃത്യവും അയോഗ്യതയുമായി കണക്കാക്കി ശബരിമല അടക്കമുള്ള ആരാധനാലയങ്ങളിൽ അവർക്കു പ്രവേശനം നിരോധിച്ചു. സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ മക്കത്തും മദ്രസയിലും വ്യത്യസ്തനിലപാട്‌ ഉണ്ടായി. പോപ്പാകാൻ ഒരു സ്ത്രീയെയും കിട്ടാത്ത വിധത്തിൽ സ്ത്രീകളെത്തന്നെ ബോധവതികളാക്കി.
ഇന്ത്യയിൽ സ്ത്രീസ്വാതന്ത്ര്യം അംഗീകരിച്ചത്‌ ദളിത്‌ സമൂഹം മാത്രമാണ്‌. അതുകൊണ്ടാകാം ഡോ. അംബേദ്കറുടെ നേതൃത്വത്തിലുണ്ടായ ഇന്ത്യൻ ഭരണഘടന, സ്ത്രീകളോടു വിവേചനം കാണിച്ചിട്ടില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ പരിഗണനയാണ്‌ ഭരണഘടന നൽകുന്നത്‌. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നേർപകുതി സ്ത്രീകളാൽ അലംകൃതമാണ്‌. നിയമസഭയിലും പാർലമെന്റിലും സ്ത്രീകൾക്ക്‌ നേർപകുതി സാന്നിധ്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കിലും രാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കർ പദവികളിൽ വനിതകൾ എത്തുകയും ശോഭിക്കുകയും ചെയ്തു. ഭരണഘടനാപരമായ സന്ദർഭസമത്വം സ്ത്രീ പൂരുഷന്മാർക്ക്‌ ഉണ്ടാകണം. മൂന്നാംലിംഗക്കാർക്ക്‌ മനുഷ്യസഹജമായ പരിഗണന ഉണ്ടാകണം. അഭിമാനികളായി ജീവിക്കാൻ ആ നിരപരാധികൾക്കും കഴിയണം.
മലയാള സാഹിത്യത്തിലെ വിവർത്തനശാഖാരംഗത്ത്‌ നിരവധി വനിതകൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചിട്ടുണ്ട്‌. ആനി തയ്യിലാണ്‌ പ്രമുഖ വിവർത്തക. യുദ്ധവും സമാധാനവും, അന്നാകരിനീന, കൗണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്റ്റോ, ടെസ്സ്‌, ത്രീ മസ്ക്കറ്റിയേഴ്സ്‌ തുടങ്ങി നിരവധി ലോകപ്രസിദ്ധ കൃതികൾ അവർ മലയാളപ്പെടുത്തി. തൃശൂർ സ്വദേശിനിയായിരുന്ന ആനി തയ്യിൽ പ്രമുഖ അഭിഭാഷകയും രാഷ്ട്രീയ പ്രവർത്തകയും ആയിരുന്നു. രാജ്യസഭയിലേക്കും ലോകസഭയിലേക്കും മത്സരിച്ചിട്ടുള്ള ആനി തയ്യിൽ ആയിരക്കണക്കിനു വേദികളാണ്‌ പുരുഷ പ്രസംഗകന്മാരുമായി പങ്കിട്ടിട്ടുള്ളത്‌. അന്നെങ്ങുമില്ലാത്ത വിലക്കാണ്‌ ശ്രീദേവി എസ്‌ കർത്തായ്ക്കു നേരിടേണ്ടിവന്നത്‌.
ശ്രീദേവി എസ്‌ കർത്താ മതേതരജീവിതം നയിക്കുന്ന എഴുത്തുകാരിയാണ്‌. കവിയാണ്‌. കേരളത്തെ സമ്പൂർണസാക്ഷരതയുള്ള സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങളിൽ നോവലിസ്റ്റ്‌ പി എ ഉത്തമനോടൊപ്പം പങ്കെടുത്ത സാംസ്കാരിക പ്രവർത്തകയാണ്‌. അവർ വിവർത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ അവരെ പ്രവേശിപ്പിച്ചില്ലെന്നത്‌ വലിയ സാംസ്കാരിക കുറ്റകൃത്യമായിപ്പോയി.
മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ അവസാന പുസ്തകമാണ്‌ ശ്രീദേവി മലയാളപ്പെടുത്തിയത്‌. അവരെ വേദിയിൽ പ്രവേശിപ്പിക്കരുതെന്ന്‌ പ്രകാശകനായ ഹിന്ദുസന്യാസിയെ പറയാൻ പ്രേരിപ്പിച്ചതാണ്‌ സ്ത്രീ വിരുദ്ധവും അധമവുമായ ഹിന്ദുമതബോധം. യഥാർഥ വൈറസ്‌ മതമാണ്‌. മനുഷ്യനെ ബാധിച്ച മതരോഗത്തെയാണ്‌ ചികിത്സിച്ചുമാറ്റേണ്ടത്‌.

1 comment:

  1. യഥാർഥ വൈറസ്‌ മതമാണ്‌.
    മനുഷ്യനെ ബാധിച്ച മതരോഗത്തെയാണ്‌ ചികിത്സിച്ചുമാറ്റേണ്ടത്‌.

    ReplyDelete