Tuesday 12 January 2016


kureepuzha
Comments Off 24

ഇറക്കിവിടുന്നത്‌ ദയാബായിമാരെ

പംക്തികൾ  

കെഎസ്‌ആർടിസി ജീവനക്കാരിൽ നല്ലൊരു വിഭാഗവും യാത്രക്കാരോട്‌ നന്നായി പെരുമാറുന്നവരാണ്‌. എന്നാൽ ചില ജീവനക്കാരുടെ പെരുമാറ്റം ജനങ്ങളിൽ വലിയ അപ്രിയം ഉണ്ടാക്കിയിട്ടുണ്ട്‌.
കെഎസ്‌ആർടിസിയെ രക്ഷിക്കാൻ വേണ്ടി തൊഴിലാളികൾ ബസ്ദിനം ആചരിച്ചപ്പോൾ വളരെ സന്തോഷത്തോടെയാണ്‌ ഞാനടക്കമുളളവർ അതിൽ പങ്കെടുത്തത്‌. മുഖ്യപ്രഭാഷണം നടത്തിയ കേരളശബ്ദം പത്രാധിപർ ഡോ. ബി എ രാജാകൃഷ്ണൻ ജീവനക്കാരുടെ ആത്മാർഥതയും മാന്യമായ പെരുമാറ്റവും രക്ഷാപ്രവർത്തനത്തിന്‌ ആവശ്യമാണെന്ന്‌ പറഞ്ഞു.
കെഎസ്‌ആർടിസി ബസുകളുടെ ഉടമസ്ഥർ ഏതെങ്കിലും സ്വകാര്യ സ്ഥാപനമോ മുതലാളിമാരൊ അല്ല ജനങ്ങളാണ്‌. വാഹനങ്ങളുടെ ഉടമസ്ഥാവകാശമുളള ജനങ്ങളിൽ ബസിലെ ജീവനക്കാരും പെടും. അതിനാൽ തുല്യ പങ്കാളികൾ കാട്ടുന്ന പരസ്പര ബഹുമാനവും സ്നേഹവും ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടാകണം.
യാത്രക്കാരും ജീവനക്കാരും തമ്മിൽ ഉരസലുണ്ടാക്കുന്ന ഒരു പ്രധാനപ്രശ്നം കണ്ടക്ടറുടെ പക്കൽ ബാക്കി കൊടുക്കാനുളള ചില്ലറ ഉണ്ടാവില്ലെന്നതാണ്‌. യാത്രക്കാർക്ക്‌ ബാക്കികൊടുക്കാൻ കണ്ടക്ടർ ബാധ്യസ്ഥനാണെന്ന കോടതി പരാമർശം പോലും ഉണ്ടായിട്ടുണ്ട്‌. മറവിരോഗം ബാധിച്ച ഗൗരവക്കാരനായ കണ്ടക്ടർ യാത്രക്കാരുടെ മനസിലെ അപ്രിയ കഥാപാത്രമാണ്‌. കാര്യം നിസാരപ്പെട്ട ചില്ലറയാണെങ്കിലും ഇതുണ്ടാക്കുന്ന ദുഷ്പ്രതിഛായ അത്ര നിസാരമല്ല.
കൊൽക്കത്തയിലെ ബസ്‌ സ്റ്റേഷനുകളിൽ കോയിൻ ബൂത്തുകളുണ്ട്‌. കണ്ടക്ടർമാർ അവിടെനിന്നും നാണയങ്ങൾ ശേഖരിച്ചാണ്‌ ഈ പ്രശ്നം പരിഹരിക്കുന്നത്‌. നമുക്കും ഈ മാർഗം സ്വീകരിക്കാവുന്നതാണ്‌.
സമീപകാലത്ത്‌ കെഎസ്‌ആർടിസി അപമാനിക്കപ്പെട്ടത്‌ ദയാബായിയെ ഇറക്കിവിട്ടതിലൂടെയാണ്‌. കേരളത്തിലെ തൊഴിലാളികളുടെ സമുന്നത നേതാവായിരുന്ന കെ വി സുരേന്ദ്രനാഥിന്റെ നാമത്തിലുളള പ്രഥമപുരസ്കാരം നേടിയ സാമൂഹ്യപ്രവർത്തകയാണ്‌ ദയാബായി. ഫാദർ വടക്കന്റെ പേരിലുളള പുരസ്കാരവും സ്വീകരിച്ച്‌ വിദ്യാർഥിപ്പൊലീസിന്‌ ക്ലാസുമെടുത്ത്‌ വിഐപി പരിവേഷമൊന്നുമില്ലാതെ ബസിൽ കയറിയ അവർ അപമാനിക്കപ്പെട്ടു എന്നത്‌ മായ്ചാലും മായാത്ത കളങ്കമായിപ്പോയി. ജീവനക്കാർക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്‌. ഇത്തരം ഘട്ടങ്ങളിൽ സംഘടനകൾ ഇടപെട്ട്‌ കുറ്റവാളികളെ രക്ഷിക്കുന്നത്‌ നല്ല പ്രവണതയല്ല. അവർക്കുതന്നെ കുറ്റബോധം ഉണ്ടാകേണ്ടതാണ്‌.
ദയാബായിയാണെന്നറിഞ്ഞിരുന്നെങ്കിൽ നല്ല പെരുമാറ്റം ലഭിക്കുമായിരുന്നു. നമ്മുടെ ജീവനക്കാരെല്ലാം തന്നെ ഉന്നത വിദ്യാഭ്യാസമുളളവർ ആയതിനാൽ ബോധ്യപ്പെടാൻ എളുപ്പവുമാണ്‌. അതു പോരല്ലോ. എല്ലാവർക്കും തുല്യനീതി ലഭിക്കേണ്ടതുണ്ടല്ലോ.
പമ്പ ബസിൽ നിന്നും അയ്യപ്പന്മാരുടെ ആവശ്യപ്രകാരം ഒരു വൃദ്ധമാതാവിനെയും അവരുടെ മകളെയും കൈക്കുഞ്ഞിനെയും രാത്രിയിൽ ഇറക്കിവിട്ട സംഭവം ഇനിയും മറക്കാറായിട്ടില്ല.
സംഘടനാ പ്രവർത്തകരായ ജീവനക്കാരാണ്‌ എവിടെയും നന്നായി പെരുമാറാറുളളത്‌. അവർക്ക്‌ ഈ പെരുമാറ്റ മഹിമ കിട്ടിയത്‌ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നായിരിക്കാം. എന്തായാലും എല്ലാ ജനങ്ങളോടും കീർത്തിമുദ്രകൾ നോക്കാതെ നന്നായി പെരുമാറാനുളള പരിശീലനക്കളരികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. കെഎസ്‌ആർടിസിയെ രക്ഷപ്പെടുത്തുന്നതിൽ ജീവനക്കാരുടെ നല്ല പെരുമാറ്റവും ഒരു പ്രധാന ഘടകമാണ്‌.

3 comments:

  1. സംഘടനാ പ്രവർത്തകരായ
    ജീവനക്കാരാണ്‌ എവിടെയും നന്നായി
    പെരുമാറാറുളളത്‌. അവർക്ക്‌ ഈ പെരുമാറ്റ
    മഹിമ കിട്ടിയത്‌ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നായിരിക്കാം.
    എന്തായാലും എല്ലാ ജനങ്ങളോടും കീർത്തിമുദ്രകൾ നോക്കാതെ
    നന്നായി പെരുമാറാനുളള പരിശീലനക്കളരികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. കെഎസ്‌ആർടിസിയെ രക്ഷപ്പെടുത്തുന്നതിൽ ജീവനക്കാരുടെ നല്ല പെരുമാറ്റവും ഒരു പ്രധാന ഘടകമാണ്‌.

    ReplyDelete
    Replies
    1. ദയാബായിയെ തിരിച്ചറിയാതിരിക്കുന്നത് പെണ്ണിനെ എങ്ങനെ തിരിച്ചറിയണം എന്ന സമൂഹത്തിന്റെ പൊതുബോധത്തെ തുറന്നുകാണിക്കുന്നു

      Delete
    2. This comment has been removed by the author.

      Delete