Tuesday, 16 February 2021
ഭ്രാന്തുമരത്തിന്‍റെ വിത്തുകള്‍
Saturday, 13 February 2021
വ്യാസന്‍റെ സസ്യശാല
മഹാഭാരതം
--------------------
വ്യാസന്‍റെ സസ്യശാല
-----------------------------------
സമര്‍പ്പണം
-------------------
യുദ്ധത്തില്‍ മരിക്കുന്നവര്‍ക്കും അനാഥരാകുന്ന
സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സമര്‍പ്പിക്കുന്നു.
ഇത് മഹാഭാരതത്തിന്‍റെ പകര്‍പ്പല്ല.
കഥാപാത്രങ്ങളുടെ പര്‍വതീകരണവുമല്ല.
പുതിയ കാലത്തു നിന്നുകൊണ്ടുള്ള
സൂക്ഷ്മവല്‍ക്കരണമാണ്.
ചില കിളിവാതിലുകള്‍ മാത്രം.
-കുരീപ്പുഴശ്രീകുമാര്‍
അകമ്പനന്‍
-------------------
അച്ഛനാമൊരു പര്‍വതം ദൂരെ
പുത്രനാം പുഴ വറ്റുന്ന കണ്ടു
അച്ഛനാം മരം ചില്ല കരിഞ്ഞു
ദു:ഖിതനായ് വിലപിച്ചു കണ്ടു
അച്ഛനാം മണല്‍ക്കാ,ടൊട്ടകങ്ങള്‍
നിശ്ചലരായ് കിടക്കുന്ന കണ്ടു
അച്ഛനാം ചന്ദ്രന്‍ ശീതകിരണം
മൃത്യുമേഘം മറയ്ക്കുന്ന കണ്ടു
അകൂപാരന്‍
--------------------
നൂറ്റാണ്ടുകള്‍ കണ്ട കാട്ടാമയാണു ഞാന്‍
നൂറ്റെടുക്കട്ടോര്‍മ്മ പാകിയ നൂലുകള്‍
ഉള്ളിലുണ്ടീ മുഖം, പൌരുഷശ്രീയുടെ
വന്‍മുകിലാല്‍ കേശമാര്‍ന്ന നൃപസ്മിതം.
സുപ്രസിദ്ധന്‍, ദാനശീലന്‍,ദയാപരന്‍
ഇന്ദ്രദ്യുമ്നന്‍, മഹാന്‍ നാടിന്‍റെ നായകന്‍
അകൃതവ്രണന്‍
--------------------------------
പെണ്‍മനസ്സിനെ നോവിച്ചു വിട്ടവന്‍
ഭീഷ്മനാകിലും ഭോഷനാണെങ്കിലും
ഞാന്‍ വരാം തേര്‍ തെളിക്കുവാ, നസ്ത്രമേ
മാനഭംഗം പൊറുക്കുവാനാകുമോ?
പര്‍വതങ്ങളേ കാണുക പെണ്‍പുഴ-
ക്കണ്ണുനീരാല്‍ സമുദ്രമുപ്പുള്ളതായ്
അക്രൂരന്‍
----------------
ഭക്തരില്‍ യുദ്ധോത്സുകത്വമുണ്ടെന്നുള്ള
സത്യമെന്നുത്തമ ബോദ്ധ്യം
ചാപപൂജയ്ക്കു ക്ഷണിക്കാന്‍ വരുമ്പൊഴും
നീലക്കാര്‍വര്‍ണ്ണന്‍റെയങ്കം
കാണാമെന്നുള്ളൊരു മോഹമെന്നുള്ളിലെ
പീലിക്കു വര്‍ണ്ണങ്ങള്‍ കൂട്ടി
പാലും പശുവുമീറക്കുഴലീണവും
പോലല്ല ജീവിതബോധം
അഗസ്ത്യന്‍
--------------------
ആര്യപ്രഭാവമുപേക്ഷിച്ചു ഞാനിനി
ദ്രാവിഡ ദേശത്തു വാസം
നമ്രശിരസ്ക്കനായ് നില്‍ക്കട്ടെ വിന്ധ്യന്റെ
ഹുങ്കു മരണം വരേക്കും
അഗ്നി
----------
തോറ്റു ഞാന്‍
കിളിക്കുഞ്ഞുങ്ങളേ പ്രാണ-
പാത്രവുമായ്
പറന്നു പൊയ്ക്കൊള്ളണേ
അഗ്നിവേശന്‍
----------------------
ജയിക്കുവാനായ് തന്നൂ ഞാനാ
സ്വര്‍ണ്ണപ്പോര്‍ച്ചട്ട
അതിട്ടുതന്നെ തോറ്റൂ ശിഷ്യാ
നിന്‍റെ പ്രജാപതികള്‍
അതിര്‍ത്തി കാക്കാനല്ലീ യുദ്ധം
അശാന്തതാ പര്‍വം
സമൃദ്ധമായീ ദു:ഖം ദൂരേ-
ക്കെറിയാം മാര്‍വസ്ത്രം
അച്യുതായുസ്സ്
-------------------------
സഹോദരന്‍ മുറിഞ്ഞു
വീണുരുണ്ടു കണ്ട മാത്രയില്‍
മഹാവിരോധമെന്നിലേ-
ക്കലര്‍ച്ചയോടെയെത്തിയോ
പകപ്പുലിക്കു പല്ലുകള്‍
മുളച്ചുവോ, ശരിക്കു ഞാന്‍
പകച്ചു പോയി ജീവനെ
കൊതിച്ചു നില്‍ക്കുകില്ലിനി
അജപാര്‍ശ്വന്‍
-----------------------
കാട്ടിലാണ് പെറ്റതെന്നെ
കല്ലിലാണുരച്ചത്
കൂറ്റനാടു പോല്‍ കറുത്തു
പാര്‍ശ്വഭാഗമപ്പൊഴേ
വേറൊരമ്മ പോറ്റിയെന്റെ
ബാലലീലയൊക്കെയും
കാണുവാന്‍ കഴിഞ്ഞതില്ല
പെറ്റവള്‍ക്കൊരിക്കലും
അഞ്ജനപര്‍വാവ്
-----------------------------
പര്‍വതങ്ങള്‍ പാറകള്‍
ശക്തവൃക്ഷശാഖികള്‍
അമ്പു ലക്ഷ്യമായവര്‍
മങ്ങിടാത്ത സ്നേഹിതര്‍.
കാട്ടില്‍ നിന്നറിഞ്ഞു ഞാന്‍
വേട്ടയാടലിന്‍ രസം
നാട്ടിലിന്നു കാട്ടവേ
പാഞ്ഞു പോയി സൈനികര്‍.
അണിമാണ്ഡവ്യന്‍
------------------------------
കുശപ്പുല്ലില്‍ കൊരുത്തിട്ട
കുരുവിക്കുഞ്ഞിനെപ്പോലെ
മുനി,ശൂലമുനയില്‍ കോര്‍ത്തിടപ്പെട്ടല്ലോ
ഒരു കൂട്ടം തസ്ക്കരന്മാര്‍
മുതല്‍ കൊണ്ടു വച്ച കാര്യം
പറയാതെയിരുന്നാലീ ശിക്ഷയുണ്ടല്ലോ
മുനിയെന്നാല്‍ മൌനിയല്ലോ
മുറയ്ക്കു മന്ത്രങ്ങളല്ലോ
വിധി, കള്ളര്‍ക്കൊപ്പമല്ലോ ജനം കണ്ടല്ലോ.
അതിസേനന്‍
----------------------
മാറി നില്‍ക്കുക സേന വരുന്നു
മായക്കാറ്റും മൃഗങ്ങളുമായി
വാളുകള്‍ വന്‍ പുലികളായ് ചീറും
ശൂലങ്ങള്‍ കാട്ടുപോത്തായി മാറും
ഉഗ്രസിംഹപതാകയോടൊപ്പം
യുദ്ധവീരരണിയായ് വരുന്നു.
അത്രി
-----------
കുന്നിടിഞ്ഞു നിരന്ന പോല്‍ സൈനികര്‍
അമ്മപെങ്ങന്‍മാരുള്ള പുരുഷന്മാര്‍
മണ്ണടിഞ്ഞു കിടക്കുന്നു ചുറ്റിലും
വില്ലു നീ താഴെ വയ്ക്കുക ദ്രോണരേ
അദിതി
--------------
കാട്ടുകമ്പ്, കരിയില,മേയും-
ഗോക്കള്‍ തന്ന വറളിയും വേരും
പൊയ്കയിലെ ജലവും തിനയും
കല്ലുരച്ചു കൊളുത്തിയ തീയും
അന്ന പാചകം മൈനാകശൃംഗം
സമ്മതിക്കണേ മക്കള്‍ക്കു വേണ്ടി
അധിരഥന്‍
------------------
പുത്രരില്ലാതെ ദു:ഖിച്ച ഞങ്ങള്‍ക്കു
രത്നമാണീയനാഥനാം ബാലകന്‍
മാനഭംഗത്തിലാഴ്ത്തിയ നേരവും
മാനത്തോളമുയര്‍ത്തിയ നേരവും
ഒന്നുപോല്‍; സൂര്യശൂന്യമീയംബരം
വന്നപോലെ പോം സന്തുഷ്ട ജീവിതം.
അദ്രിക
-------------
മത്സ്യവേഷത്തില്‍ നീന്തിത്തുടിക്കെ
സ്വപ്നരാജന്‍റെ വീര്യമെന്നുള്ളില്‍
പുത്രരാകാന്‍ കടന്നു വളര്‍ന്നു
പെട്ടു ഞാന്‍ വലയ്ക്കുള്ളില്‍ തകര്‍ന്നു
മക്കളേ കുഞ്ഞുനെറ്റിയിലമ്മ
മുത്തമിട്ടു പിരിഞ്ഞു കൊള്ളട്ടെ.
അദൃശ്യന്തി
-------------------
ദു:ഖ വെള്ളുള്ളിപ്പാടം കടക്കുവാന്‍
ശക്തിയില്ല, വിധവയാണെങ്കിലും
ഗര്‍ഭപാത്രത്തിലെ കുഞ്ഞുകയ്യുകള്‍
മുട്ടിടുമ്പോള്‍ മറക്കുന്നു സര്‍വ്വവും.
ചുറ്റിലും നരഭോജിതന്നാര്‍ത്തികള്‍
വട്ടമിട്ടു പറക്കയാണെപ്പൊഴും.
അന്ധകന്‍
-----------------
യുദ്ധഹേതുവെന്തുമാട്ടെ-
യപമാനം, ക്രുദ്ധവാക്യം
മൃത്യുഭീതി, സ്വത്തുമോഹ,മംഗനാദാഹം
യുദ്ധമെന്നാല്‍ നാശമാണ്
ബുദ്ധിമോശക്കൊയ്യലാണ്
ശുദ്ധനായ് നീ സന്ധി ചെയ്താലത്രയും നന്ന്.
അനന്തന്‍
----------------
നാഗവംശജന്‍ ഞാന്‍ ശയ്യയാക്കി
സാഗരത്തെ, യതില്‍ ശയ്യയായി
രാജപന്നഗസത്രം ജയിച്ചു
സോദരന്മാരെയോര്‍ത്തു ദു:ഖിച്ചു .
സര്‍പ്പസുന്ദരിമാരണിയിച്ച
രക്തചന്ദന ഗന്ധവുമായി
രത്നശോഭ തുളുമ്പും നഖത്താല്‍
അദ്രി പോലുമുയര്‍ത്തിയോനത്രെ!
അനാധൃഷ്യന്‍
-----------------------
ചോളവയലുകള്‍ കൊയ്തു കേറും പോലെ
ഞാനെയ്തെടുക്കും പ്രതിരോധ ശീര്‍ഷങ്ങള്‍
ആവതില്ലെങ്കില്‍ മരണമേ സ്വാഗതം
അനിരുദ്ധന്‍
--------------------
നിദ്രയില്‍ സ്പര്‍ശിച്ചു ഗന്ധിച്ചു ചുംബിച്ച
സ്വപ്നത്തേന്‍ മാമ്പഴം നേടാന്‍
ബന്ധിക്കപ്പെട്ടു ഞാന്‍ ബന്ധനം സുന്ദരം
ചിന്തയില്‍ പെണ്‍മണം മാത്രം.
അനുവിന്ദന്‍
---------------------
പ്രാണരക്ഷ
പലായനമാണതിന്നേക മാര്‍ഗ്ഗം
തിരിഞ്ഞു നോക്കില്ല ഞാന്‍
അനൂദരന്‍
-----------------------
വാപിലീലയ്ക്കു ഭീമസേനന്‍റെ
കൂടെയാണു ഞാന്‍ പോയത്
പാവമാണാ സഹോദരന്‍
അപരാജിതന്‍
----------------------
ബാലപാഠങ്ങളമ്പിലും വില്ലിലും
വേലതന്നെയായോധനമെപ്പൊഴും
വേറെയൊന്നും പഠിക്കാഞ്ഞതെന്തു ഞാന്‍.
അപ്രമാഥി
-----------------
രതിരണം കഴിഞ്ഞിനിയെനിക്കൊരു
നിണം മണക്കുന്ന രണം തുടങ്ങണം
ഒരു പക്ഷേ വന്നാലടുത്ത ചുംബനം.
അഭയന്‍
--------------
മിഴികള്‍ കെട്ടിയ
ജനനി ഗാന്ധാരി
തനയരെ കണ്ടു
പഴകിയിട്ടില്ല.
അവരെയോര്‍ത്തു ഞാന്‍
ഇറങ്ങി പോരിനായ്.
അഭിമന്യു
----------------
ഭദ്രേ സുഭദ്രേ
സമാശ്വാസ വാക്കുകള്‍-
ക്കപ്പുറത്തേക്കിഴ പൊട്ടി
വീഴുന്നു ഞാന്‍.
അച്ഛനില്ല, അമ്മാവനില്ല
രക്ഷിക്കുവാന്‍
നിസ്സഹായത്വമേ
മര്‍ത്യന്റെ ജീവിതം.
അയോധധൌമ്യന്‍
------------------------------
എത്ര ശിഷ്യരെ വേദനിപ്പിച്ചു ഞാന്‍
അത്രമാത്രമാഹ്ളാദം ഭുജിച്ചുവോ
ശിഷ്യപീഡനം ഉന്നതിക്കാണെന്ന
തത്ത്വശാസ്ത്രമെന്‍ ജീവിത വീക്ഷണം
തെറ്റിയില്ലെന്‍ പഠിതാക്കളൊക്കെയും
ഉത്തമശൃംഗമേറിത്തിളങ്ങവേ
ഹര്‍ഷബാഷ്പമോ പാശ്ചാത്താപാശ്രുവോ
വൃദ്ധനേത്രത്തിലന്ധത ചൂടിച്ചു?
അയോബാഹു
------------------------
കസവു കച്ച കൊണ്ടെന്‍റെ
അനാഥ കൌമാരകാലം
സുഖഭൂയിഷ്ഠമാക്കിയ വളര്‍ത്തമ്മമാര്‍
അവര്‍ക്കെന്‍റെ പ്രണാമത്തിന്‍ മാധവിപ്പൂക്കള്‍
അര്‍ജ്ജുനന്‍
--------------------
അസ്തമിക്കാന്‍ നീ
തിടുക്കം തുടങ്ങുമ്പോള്‍
അസ്ഥികള്‍ പൊട്ടുന്നു സൂര്യാ.
നില്‍ക്കുക
ശത്രുവ്യൂഹത്തിലെന്‍ പുത്രന്റെ
രക്തമുണങ്ങിയോ?
രക്ഷപ്പെടുത്തുവാന്‍
പ്രാപ്തിയില്ലാത്തൊരീ
അസ്ത്രങ്ങളെന്തിന്
ഗാണ്ഡീവമെന്തിന്?
അര്‍ജ്ജുനകന്‍
------------------------
ഞരമ്പു കയറാല്‍ ബന്ധിച്ചൂ ഞാന്‍
വരമ്പിനൊത്തൊരു നാഗത്തെ
ഇവനെ ചുടണോ കണ്ടിക്കണമോ
ഘാതകനാണീ വിഷസര്‍പ്പം
മൃതിക്കു മൃതിയേ കാരണമെന്നോ
വെറുതേ വിടണോ പാവത്തെ?
എനിക്കു കണ്ണില്‍ പുതിയ തെളിച്ചം
വിളക്കുമേന്തി വരുന്നുണ്ട്.
അര്‍വാവസു
---------------------
ഒപ്പം പറയുന്ന കാട്ടുകിളികളെന്‍
ദു:ഖകാലത്തെ സഖാക്കള്‍
ദുഷ്ക്കീര്‍ത്തി കൊണ്ടു തളരാതിരിക്കുവാന്‍
സത്യവൃക്ഷത്തിന്‍റെ കൂട്ട്
അച്ഛനെ കൊല്ലുന്നതെങ്ങനെ ഞാനെന്‍റെ
അച്ഛന്‍റെ വിശ്വസ്തപുത്രന്‍
അരുണന്‍
----------------
ഉഗ്രപ്രതാപന്‍റെ ഉഷ്ണദര്‍പ്പം മറ-
ച്ചല്‍പ്പമാശ്വാസം തരുന്നോന്‍
രക്തവര്‍ണ്ണന്‍,
കൂത്തു കാണുവാന്‍ സ്ത്രീ വേഷ-
മിട്ടു കൂട്ടത്തിലിരുന്നോന്‍
മര്‍ക്കടന്മാരെ പ്രസവിച്ച വാര്‍ത്തയില്‍
പെട്ടു ഞാന്‍ പൊട്ടിച്ചിരിച്ചു
തൊട്ടറിയുമ്പോള്‍ പ്രസിദ്ധ നക്ഷത്രങ്ങള്‍
ഞെട്ടിക്കും പാവങ്ങളല്ലോ
അലംബുഷന്‍
-----------------------
കൌരവ പക്ഷമെനിക്കെന്തു തന്നു
ഗൌരവചിന്തയും സ്നേഹവും തന്നു
പോരില്‍,അഭിമാനികള്‍ വരിക്കേണ്ടും
വീരമരണ കിരീടവും തന്നു
കാട്ടുമനുഷ്യരോടേറ്റുമുട്ടുമ്പോള്‍
നാട്ടുനടപ്പെന്ന നീതിയും തന്നു.
അലംബുസ
-------------------
പുഴയുടെ താളം കഴലില്‍ ചുറ്റി
നടനം മിന്നല്‍പ്പിണരായി
കഠിന തപസ്സുമലമ്പാക്കീയീ
മുനിയില്‍ പുരുഷന്‍ കാണായി
മതി മതി ബാദ്ധ്യതയൊന്നും വയ്യ
ഋഷിയെന്നോടു ക്ഷമിക്കട്ടെ.
അലായുധന്‍
--------------------
പകയുടെ
പന്തമകത്തെരിയുമ്പോള്‍
അടരെവിടെന്നു തിരഞ്ഞു നടക്കും
അടവിമകന്‍ ഞാന്‍.
പൊരുതി മരിക്കാന്‍
പകരം വീട്ടാന്‍
അവിഹിത സന്തതിമാരേ
വരിക.
അലോലുപന്‍
----------------------
കിന്നരി വെച്ച തലപ്പാവുമായൊരു
മന്നവ ശീര്‍ഷം പറന്നു പോകുന്നതാ
സിന്ധു തീരങ്ങളില്‍ പൊന്തീ കരിങ്കൊടി
അശ്വകേതു
-------------------
അമ്പുകള്‍ പാമ്പുകള്‍ പോല്‍ പറക്കും
സങ്കുലയുദ്ധപ്പറമ്പില്‍ നിന്നും
സങ്കടപ്പാട്ടായി ഞാണൊലികള്‍
വൃന്ദവാദ്യം തന്നെ വാളൊലികള്‍
വീര മരണം വരും വരേക്കീ
പോരിന്‍റെ ഗീതമിരമ്പി നില്‍ക്കും
അശ്വത്ഥാമാവ്
------------------------
വ്രണം പൊട്ടി വീഴും
ചലം പോലെ ലോകം
അസഹ്യം വിലാപം
വമിക്കുന്ന കാലം
അസത്യം ജപിച്ചും
ചതിച്ചും വധിച്ചും
ജയിച്ചോര്‍ക്ക് നേര്‍ക്കെന്‍റെ
ധര്‍മ്മോപരോധം.
മഹാവ്യാധി ബാധിച്ചു
വീണിട്ടുമില്ലെന്‍
മനസ്സില്‍
ഉറക്കത്തിലും കുറ്റബോധം
അശ്വപതി
------------------
മുല്ലവള്ളി വളരുന്ന പോലെ
നല്ല പൂക്കള്‍ വിടരുന്ന പോലെ
കുഞ്ഞിലകള്‍ കടും പച്ചയായി
രമ്യകാലം പറയുന്ന പോലെ
എന്‍മകളോ വളര്‍ന്നു തേന്മാവിന്‍
ചില്ല തേടുന്ന കണ്ടു നില്‍ക്കുമ്പോള്‍
ഉള്ളിലാധി പെരുത്ത പിതാവായ്
തന്നു കൊള്ളട്ടെ പൂര്‍ണ്ണ സ്വാതന്ത്ര്യം.
അശ്വമേധദത്തന്‍
-----------------------------
കണ്ടതപ്പടി ആകാശനീലിമ
അന്തരംഗത്തിലേക്കു പകരവേ
അത്രയൊന്നും മഹത്തരമല്ലെന്റെ
രക്തപങ്കിലമായ ചരിത്രങ്ങ-
ളെന്നറിഞ്ഞു ഖേദിക്കുകയാണു ഞാന്‍
വന്നതങ്ങനെ പോയതുമങ്ങനെ.
അശ്വസേനന്‍
----------------------
അസ്ത്രത്തിനഗ്രത്തിരുന്നു വരുന്നിതാ
അര്‍ജ്ജുനാ,
നീ പണ്ടു നോവിച്ച പാമ്പു ഞാന്‍.
പെറ്റമ്മയെക്കൊന്ന
നീചനോടേല്‍ക്കുവാന്‍
രക്തത്തിലെന്നേ കുരുത്തു തീയമ്പുകള്‍.
അശ്വിനികുമാരര്‍
-----------------------------
ഇരു സഹോദരരൊരൂ സന്ദര്‍ഭമീ-
സുമംഗലി ബഹു മിടുക്കി, കാണുകി-
ലൊരുവന്‍ ദസ്റന്‍റെ കരുത്തുള്ളോന്‍ പിന്നെ-
യൊരൂവന്‍ സത്യന്‍റെ കഴിവുമുള്ളവന്‍.
അശ്മകന്‍
---------------
അമ്മി കൊണ്ടു സ്വയമുദരത്തിനെ
അമ്മ മര്‍ദ്ദിച്ചിറങ്ങിയ കുട്ടി ഞാന്‍
രാജശയ്യയില്‍ ഭസ്മധാരി മുനി
കാമകാവ്യം കുറിച്ചിട്ട പൈതല്‍ ഞാന്‍
അച്ഛനാരെന്നു ചോദിക്കുകില്‍ ശരി-
ഉത്തരങ്ങള്‍ തിരഞ്ഞ കിടാവു ഞാന്‍.
അഷ്ടകന്‍
----------------
മാമരങ്ങള്‍ വയസ്സായവര്‍ക്കും
ശീതളപ്പായ് വിരിക്കുന്നപോലെ
പൂവുകള്‍ പ്രായഭേദമില്ലാതെ
തൂമണം സല്‍ക്കരിക്കുന്ന പോലെ
കൊച്ചുമക്കളീ മുത്തച്ഛനായി
വച്ചു മാറുന്നു ധര്‍മ്മ സമ്പത്ത്
അഷ്ടാവക്രന്‍
---------------------
അച്ഛനുച്ചാരണം തെറ്റി
ശിക്ഷിക്കപ്പെട്ടതെന്‍ ബോധ്യം
എട്ടായൊടിഞ്ഞെന്‍റെ ദേഹം
പെറ്റമ്മ പൊട്ടിക്കരഞ്ഞു
അച്ഛന്‍റെ ശിക്ഷയൊഴിയാന്‍
അദ്ദേഹത്തോടൊപ്പം സ്നാനം.
ഏതു നദിയില്‍ കുളിച്ചാല്‍
ന്യായദേഹം രമ്യമാകും?
അസ്തി
----------
ശിശുവധവാര്‍ത്ത പൊള്ളിച്ച നേരം
ശിശിരസന്ധ്യേ കരഞ്ഞു പോയ് ഞാനും
മുല ചുരത്തുന്നൊരമ്മ തന്‍ ദു:ഖം
കിളികളെന്നോടു ചൊല്ലിപ്പറന്നു
മരണമാല്യമണിയുന്ന കാലം
ഉടനെ വന്നെങ്കിലെന്നു മോഹിച്ചു.
അസിതന്‍
-----------------
ബ്രാഹ്മണനച്ഛന്‍
ധീവരയമ്മ
ഏക മകന്‍ കവിയായി
മിശ്രമനോഹര സൌഹൃദമങ്ങനെ
വിശ്രുതജീവിതമായി .
യുദ്ധം കണ്ടു വിഷാദിച്ചൂ കവി
സ്വസ്ഥത തേടിപ്പോയി
രക്തമുണങ്ങിയ പത്രങ്ങളിലീ-
യക്ഷരകാവ്യം പൂര്‍ണ്ണം.
അഹിലാവതി
-----------------------
വനം മനം, മനോജ്ഞനാഗ-
സ്നേഹിതര്‍ തരുന്നൊരീ
കനം നിറഞ്ഞ രക്ഷക-
ക്കുടയ്ക്കു കീഴിലിന്നു ഞാന്‍
കരഞ്ഞു പോയ്, മകന്‍,പ്രിയന്‍
മരിച്ച യുദ്ധഭൂമിയില്‍
ജനിച്ചുടന്‍ വളര്‍ന്ന ദുഃഖ-
വൃക്ഷമേ നശിക്കുക.
പൊലിഞ്ഞ വാര്‍ത്ത കേട്ടു കൈകള്‍
കൊട്ടിയാര്‍ത്ത യാദവാ
പൊരുന്നിരിക്കയാണു കാട്ടു-
മക്കളിലൊരായുധം.
അളര്‍ക്കന്‍
------------------
ദര്‍ശനം പ്രാണ ഹര്‍ഷണമായോ
ദംശനം സ്നേഹ സ്പര്‍ശനമായോ
രക്തവാഹിനിയുത്ഭവിച്ചിട്ടും
ഒറ്റയക്ഷരം മിണ്ടാത്ത പാവം
അത്രമാത്രം സഹിച്ചിട്ടും ശിഷ്യ-
ഭര്‍ത്സനത്തീ കൊളുത്തീ ഗുരുവും
എന്തു പാഠം പഠിച്ചു മറക്കാന്‍
എന്തിനിങ്ങനെ ശിഷ്യനായ് വന്നു?
അംഗന്‍
-------------
കനകഗോതമ്പു പാടങ്ങള്‍ ചുറ്റിലും
ചണയുമെള്ളും മദിക്കും പറമ്പുകള്‍
കുതിരയോടാനുറപ്പിച്ച പാതകള്‍
കുടകപ്പാലകള്‍ കാക്കുന്ന വാടികള്‍
ഇവിടമാണംഗദേശം, സുമുഖികള്‍
കവിത ചൊല്ലിത്തകര്‍ക്കുന്ന വീടകം
അംഗിരസ്സ്
-----------------
അപ്സരസ്സുകള്‍ ആടി ജ്വലിക്കെ
അഗ്നിയില്‍ വീണ ബ്രഹ്മ രേതസ്സിനാല്‍
ഉത്ഭവിച്ചു ഞാനെന്നു പഴങ്കഥ
അഗ്നിഗേഹത്തിലാണെന്റെ ജീവിതം
അംബ
----------------
ആരാണു പുരുഷന്‍?
നേരറിയാത്തവന്‍
നേരെയല്ലാത്തവന്‍
കരുണയില്ലാത്തവന്‍
കശ്മലന്‍
വഞ്ചകന്‍.
അവനുമായ്
ഏറ്റുമുട്ടീടുവാനെന്നിലെ
വനിതയെ
വില്ലെടുപ്പിച്ചു നിര്‍ത്തുന്നു ഞാന്‍.
അംബരീഷന്‍
-----------------------
യുദ്ധവീരന്‍, കടന്നേതു വ്യൂഹവും
നിഷ്പ്രയാസം തകര്‍ത്ത യോദ്ധാവു ഞാന്‍
എങ്കിലുമെന്‍റെ സൈന്യാധിപന്‍ അതി-
വന്ദ്യനാകുന്നതോര്‍ത്തു ഖേദിച്ചുപോയ്.
അംബഷ്ഠന്‍
------------------
രാജധനുസ്സേ മുറിഞ്ഞു വീഴാനെന്തു
താമസ, മാദിത്യനസ്തമിക്കുന്നിതാ
ചേദി രാജാവിന്‍ ബലക്ഷയം കണ്ടു ഞാന്‍
ചോദിച്ചു പോയ്, മൃതി വൈകുന്നതെന്തിനി?
അംബാലിക
--------------------------
ഇണ ചേര്‍ന്ന നേരമെന്‍
മകനേ മരിച്ചു നീ.
അതുപോലെ ഞാനും
മരിച്ചിരുന്നെങ്കില്‍
ഈ വ്യഥ വന്നു വീണ്ടും
വിവര്‍ണ്ണമാക്കുന്നെന്‍റെ
വസനം
മഹാദു:ഖമാണെന്നനുഭവം.
അംബിക
--------------------
ജടമൂടി
വല്‍ക്കലം ചൂടിയ കറുമ്പനെന്‍
ചൊടികളില്‍
ചുംബിക്കുമെന്നോര്‍ക്കെ
ഇങ്ങനെ
ഇറുകെയടച്ചു ഞാന്‍ കണ്ണുകള്‍;
ഭോഗിച്ചു പിരിയുക
രാജാത്തിയെങ്കിലും
അടിമ ഞാന്‍.
ആംഗിരസി
--------------------
ഗജരതി കണ്ടു മദിച്ചു ഞങ്ങള്‍
മരവുരി മെല്ലെയഴിച്ച നേരം
ഒരുവന്‍ വന്നെന്‍റെ പ്രിയനെ തിന്നു
മിഴിനീരിനാലഗ്നി തീര്‍ത്തു ഞാനും.
ഇതുപോലപൂര്‍ണ്ണമായ് തോര്‍ന്നു പോകും
കുടിലതേ നിന്‍റെ രതിക്കിനാക്കള്‍.
ആജഗരന്‍
-----------------
പട്ടുടുക്കും തോല്‍ ധരിക്കും
ധാന്യമാംസങ്ങള്‍ കഴിക്കും
പുഷ്പമെത്ത പുല്‍ക്കിടക്ക
ഭിന്നമില്ലാതുറങ്ങീടും
മാളികയില്‍ മണ്‍കുടിലി-
ലൊന്നുപോലതിഥിയാകും
കാണുകാകസ്മികത്വം താന്‍
വാസ്തവം, അസ്ഥിരം ലോകം.
ആദിത്യകേതു
------------------------
കായലില്‍ പെയ്യുന്ന പേമാരി പോലെ
കൂരമ്പു പായും കൊടും വെയിലില്‍
ആയുധത്തിന്നര്‍ത്ഥ രാഹിത്യമോര്‍ത്തു
തീപിടിക്കുന്ന മനസ്സുമായി
നൂറു ചുറ്റുള്ള ഗദയോടെതിര്‍ത്താല്‍
വീരമരണപ്പൂമാല കിട്ടും
ആപസ്തംബന്‍
----------------------
മഹര്‍ഷിവര്‍ഗ്ഗത്തിന്‍ വിരാമം കാണുന്നു
മനസ്സാലിന്ദ്രിയ നിയന്ത്രണമില്ല
ഒരു നാട്യക്കാരി മിഴിയനക്കിയാല്‍
ഒടുക്കത്തെ മുനി മരിച്ചു പോയേക്കാം
മുനിയല്ലാത്തവര്‍ പിടിച്ചു നിന്നേക്കാം
കിളി ചിലയ്ക്കുന്ന വരുംകാലം വരെ
ആയുസ്സ്
--------------
തവളരാജാവു ഞാ,നെന്‍ പ്രിയപ്പെട്ട
മകളെ നീ,യതി ഗൂഢമായ് വേട്ടതും
സുരത സാമര്‍ഥ്യമെല്ലാമറിഞ്ഞതും
കുളിര്‍ ജലപ്പൊയ്ക കാട്ടിക്കൊടുത്തതും
സകലതും സമ്മതിക്കുന്നു പത്നിയായ്
സുതരുമൊത്തിനി വാഴാന്‍ വിടുന്നു ഞാന്‍.
ഒരു കരാര്‍, ശുദ്ധ പാവങ്ങള്‍ മാക്രികള്‍
അവരെ നീ കൊന്നു തീര്‍ക്കാതിരിക്കണം.
ആരുണി
---------------
മലവെള്ളം പാഞ്ഞു വരമ്പില്‍ മുട്ടുന്നു
മട മുറിയാതെന്‍ തടി തടുക്കുന്നു
തണുപ്പിന്‍ കീടങ്ങള്‍ പൊതിഞ്ഞെന്‍ ജീവനില്‍
മരണപ്പേമാരി തുടിച്ചു തുള്ളുന്നു
ഗുരുകുലാഭ്യാസം കഠിനമെങ്കിലും
മറുവഴിയുടെ വെളിച്ചമില്ലല്ലോ.
ആര്യകന്‍
-----------------
ആരോ ചതിച്ചിവന്‍ സര്‍പ്പലോകം
പൂകിയതാണീ നിരപരാധി
സല്‍ക്കരിക്കാം നമുക്കീ മര്‍ത്ത്യനെ
ധിക്കാരിയല്ലിവന്‍ സാധുവല്ലോ
നല്‍കുകിവനു ബലദരസം
കൊല്ലുന്നതല്ലല്ലോ നാഗധര്‍മ്മം
ആസ്തീകന്‍
-----------------
മതിയാക്കുകീ ജീവനാശനം
പ്രാകൃതം
മരണോത്സവം
മഹാഹോമം.
ഉരഗവൃന്ദത്തിനും
ഗേഹം മഹീതലം
പ്രകൃതിന്യായം
സര്‍വമേകം.
ഇന്ദ്രന്‍
-----------
ഭീരുവാണു ഭരണാധികാരി,യെന്‍
മാനസമെത്രവട്ടം വിറച്ചുവോ
രാജസിംഹാസനം ഭദ്രമാക്കുവാന്‍
യാചന പോലുമായുധമാക്കിടാം
ആയിരം സ്ത്രീകള്‍ കൂടെയുണ്ടെങ്കിലും
വേറൊരുത്തിയെ കണ്ടാല്‍ കൊതിവരും
ലോക രാജ്യാധികാരികള്‍ക്കെപ്പോഴും
ഞാന്‍ മനോഹര മാതൃകയായിടും.
ഇന്ദ്രദ്യുമ്നന്‍
------------------
മുനിവരരേ മരങ്ങളേ ഗോക്കളേ
ചമത ചുംബിച്ച പര്‍ണ്ണാശ്രമങ്ങളെ
അറിയുമോ നിങ്ങളെന്നെ,യീയൂഴിയില്‍
വിവിധ ദാനങ്ങള്‍ നല്‍കിക്കഴിഞ്ഞവന്‍
ഋണരഹിത മഹാജീവിതത്തിന്റെ
മണികളും പൊല്‍ക്കിരീടവും ചൂടിയോന്‍.
അറിയുമോ നിങ്ങളെന്നെ, പുഴകളേ
മുകിലിനെയുമ്മ വയ്ക്കും ഗിരികളെ
ഇന്ദ്രസേന
----------------
കണ്ണടച്ചാലുടനേ തെളിയുമേ
വെണ്ണ പോലെ പിതാവിന്‍റെ തൂമുഖം
കണ്ണു മെല്ലെത്തുറന്നാല്‍ വിളക്കുപോ-
ലമ്മ വന്നു മനസ്സില്‍ വിളിക്കുമേ
ചൈത്രമാരുതാ കണ്ടതോര്‍ക്കുന്നുവോ
രക്ഷിതാക്കളെ, യാരണ്യവീഥിയില്‍
ഇന്ദ്രസേനന്‍
--------------------
നിഴലിലജസമൂഹത്തെയുറക്കും
കരിയിലന്തകള്‍ കാഞ്ഞിരപ്പന്തകള്‍
വനമിതെന്‍ പ്രിയ സ്യന്ദനപ്പൈതകള്‍
കുതറി നില്‍ക്കും വിപത്തിന്‍ നിരത്തുകള്‍
കുതിരകള്‍ നാട്ടുപാതയെ സ്നേഹിച്ച
വിജയികള്‍ തോറ്റു പിന്‍മാറിടുന്നിടം
ഇന്ദ്രാണി
---------------
ഒറ്റയാ,ളൊറ്റയാ,ളൊറ്റപ്പുരുഷനെന്‍
ഹൃത്തിലിരിപ്പവനിന്ദ്രന്‍
എത്രയോ കണ്ടു, സഹിച്ചു ഞാനെന്നിലെ
ദു:ഖമേ നീയൊന്നുറങ്ങൂ.
ഇരാവാന്‍
---------------
നാഗപ്പടയും വീരക്കൊടിയും
ചോടുമറന്ന പിതാവിനു വേണ്ടി
പൂജ നടത്തിക്കരയാതമ്മേ
മായായുദ്ധമരങ്ങേറുന്നു.
അടരില്‍ കൊന്നു മരിക്കട്ടെ ഞാന്‍
മരണവുമെന്തഭിമാനം!
ഇല്വലന്‍
--------------
അസുരനാണെങ്കിലും സാരമില്ല
ധനികനായാല്‍ മതി മുന്നിലെത്തും
ശിഖയും പൂണൂലുമണിഞ്ഞ കൂട്ടര്‍
പിരിവിനായ്, ഇല്ലപ്പോള്‍ വര്‍ണ്ണ ഭേദം
ഉഗ്രശ്രവസ്സ്
------------------
പന്നഗക്കൊടിക്കീഴില്‍ നില്‍ക്കവേ
ഉന്നതനെന്നു തോന്നി ഞാന്‍
നിന്നെയും ഞാന്‍ മറന്നെടോ
ഉഗ്രശായി
----------------
അങ്കമെന്നൊരു വാക്കു കേള്‍ക്കുമ്പോള്‍
നെഞ്ചത്തു ചെണ്ട
ദുന്ദുഭി തുടിയൊക്കെയുണരുന്നു
രക്തത്തില്‍ മുങ്ങി
വെണ്‍പതാക ചുവന്നു കാണുന്നു
ശ്വാനര്‍,സൃഗാലര്‍
സന്ധ്യയെന്നറിയാതെ തുള്ളുന്നു!
ഉഗ്രസേനന്‍
------------------
സര്‍പ്പദംശനമേറ്റു മരിച്ചൊരെ-
ന്നച്ഛനെന്‍റെ മനസ്സിലെ പര്‍വതം
താഴ്വരകളില്‍ സ്നേഹവനങ്ങളും
ധീരസിംഹങ്ങളും സൌമ്യപ്രാക്കളും
നീരരുവികള്‍ വാത്സല്യധാരകള്‍
പൂവുകള്‍ പിതൃ ചുംബന മുദ്രകള്‍
ഉഗ്രസേനന്‍ ധൃതരാഷ്ട്രര്‍
------------------------------------------
ധീരയോദ്ധാക്കളേ ഭ്രാതാക്കളേ നമ്മ-
ളേതോ മൃതിമൃഗത്തിന്റെ പ്രാതല്‍
ഉഗ്രായുധന്‍
-------------------
വിശ്രമമില്ലാത്ത സൂര്യനെപ്പോല്‍ നമ്മള്‍
പശ്ചിമ ദിക്കിലേക്കോടിയടുക്കണം
രക്തത്തില്‍ മുങ്ങി പടിയാതിരിക്കണം
ഉതത്ഥ്യന്‍
----------------
ബ്രാഹ്മണ്യമല്ലെന്‍റെ കാമുകത്വം
ഞാനേ കുടിച്ചു മഹാസമുദ്രം
സ്നേഹിച്ചു സ്നേഹിച്ചു ഭദ്രമാക്കി
പ്രാപിച്ച പെണ്ണിനെ വിട്ടു കിട്ടാന്‍.
പ്രേമത്തെ മുന്‍നിര്‍ത്തി വന്‍കടലും
ആചമിക്കുന്നവര്‍ കാമുകന്മാര്‍.
ഉത്തങ്കന്‍
---------------
ഗുരുപത്നി തന്‍ ക്ഷണം
സ്വീകരിക്കായ്കയാല്‍
മരണനൂല്‍പ്പാലത്തി-
ലേറിയോനാണു ഞാന്‍.
പശുവിന്‍റെ മൂത്രവും
മലവും ഭുജിച്ചു
ഉരഗലോകത്തില്‍
ശിരസ്സും നമിച്ചു.
ഒടുവിലൊരു സംശയം
നിര്‍ത്താതെ നെയ്യുന്ന
വനിതകളിലാണോ
ക്ഷണവും നിരാസവും?
ഉത്തര
----------
അടിവയറ്റില്‍
മൃദുസ്പന്ദനം
ജീവന്‍റെ കണിക.
പരീക്ഷിതമെന്‍റെ ഭൂതാലയം.
പ്രിയനേ
പുരുഷാഹങ്കാരമീ യുദ്ധം
അതില്‍ വെന്തു
വീഴുന്ന പ്രാണികള്‍ സ്ത്രീകള്‍.
ഉത്തരന്‍
--------------
ധേനുസഹസ്രങ്ങള്‍ വീണ്ടെടുക്കാന്‍ യുദ്ധ-
രീതികള്‍ നോക്കിപ്പഠിച്ചു ഞാനെങ്കിലും
ഘോര കുരുക്ഷേത്ര യുദ്ധത്തില്‍ വീണുപോയ്,
ജീവഹാനിക്കുള്ള മാധ്യമം സംഗരം
ഉത്തരമുത്തി
----------------------
ശീതരാത്രി, ഒരാണ്‍പുതപ്പും ചൂടി
കാമഗാത്രിയായൊട്ടിക്കിടക്കിലും
തീ പുണരാത്തതെന്ത് പുരുഷന്‍റെ
തീവ്രചുംബനമാഗ്രഹിക്കുന്നു ഞാന്‍.
തോറ്റുപോയ് ദൃഢചിത്തയുവത്വമേ
കാറ്റടങ്ങിയ ഉള്‍ക്കടലായി ഞാന്‍
ഉപചിത്രന്‍
-----------------
പുണ്യ തീര്‍ഥങ്ങളില്‍ സ്നാനിച്ച വാളാണ്
മണ്ണില്‍ പുതഞ്ഞു കരയുന്നത്
ഏതായിരിക്കുമെന്‍ വാള്‍ക്കരച്ചില്‍?
ഉപനന്ദന്‍
---------------
അകന്നു പോകുന്നു പടപ്പെരുമ്പറ
അടുത്തു കേള്‍ക്കുന്നു മരണ ശംഖൊലി
പതുക്കെയെന്‍ ബോധം തവിഞ്ഞു താഴുന്നു
ഉപമന്യു
-------------
ഇഴ വിട്ടു വഴി തെറ്റി
ആഴക്കിണറ്റില്‍
മിഴി പൊട്ടി ഞാന്‍ പതിച്ചപ്പോള്‍
വിഷജലമോ
വിശപ്പോ
ശ്വാസനാളത്തില്‍
വിരലമര്‍ത്തി പോര്‍ വിളിച്ചു?
കടമയും ദാഹവും
ധേനുക്കളായ്, എന്‍റെ
പഠനകാലം കഠിനഭാരം.
ഉപരിചരവസു
----------------------------
വനം
അശോകത്തണല്‍
മനസ്സില്‍
മനോജ്ഞ മൈഥുന രംഗങ്ങള്‍.
നശിച്ചൊരേകാന്തതയും ഞാനും
സ്ഖലിച്ചിടുന്നൂ സ്വപ്നലയം.
ഉപശ്രുതി
---------------
പെണ്ണിനു പെണ്ണേ രക്ഷാഹസ്തം
കണ്ണു തുറന്നീ താമരനൂലി-
ന്നുള്ളില്‍ കൂടി കാണുക പെണ്ണേ
നിന്‍ പ്രിയതമനെ, കണ്ടു നമിക്കുക.
പിന്നെന്‍ വിരലു പിടിക്കുക, നിന്നെ
മണ്‍തരി പോലെന്‍ ചെപ്പിലൊതുക്കാം.
ഉപസുന്ദന്‍
-----------------
ഒന്നിച്ചു നിന്നാല്‍ സഹോദരാ നമ്മള്‍ക്കു
വെന്നിക്കൊടി പറത്താം സ്വര്‍ഗ്ഗനാട്ടിലും
ഭിന്നിച്ചു പോയാല്‍ നശിക്കും മരിക്കും
വന്ന സൌഭാഗ്യങ്ങളെല്ലാമൊടുങ്ങും
എങ്കിലും ഈ കാമരൂപിണിക്കായെന്‍റെ
ചങ്കു തുടിക്കയാണൊറ്റയ്ക്കു മുത്താന്‍!
ഉര്‍വ്വശി
-------------
രതിയുടെയുറവകള്‍ തുരുതുരെയെന്നില്‍
മദ,നനവേറ്റിയുലച്ചു രസിക്കെ
രസബിന്ദുക്കള്‍ മുലകളി, ലുദരപ്പടവുകളില്‍
പൊന്‍തുടയില്‍ യോനിയിലൂറി വിളിക്കെ
വരിക ധനുസ്സു കുലച്ച കരത്താല്‍
പുണരുക പുരുഷാ, ക്ലീബത മാറ്റുക.
ഉലൂകന്‍
-------------
ചുവന്ന സൂര്യന്‍ ദ്രോണശിരസ്സായ്
നിലത്തു വീണതു കണ്ടു
ഭയന്നു പോയി, പലായനത്തില്‍
പരാജിതന്‍ ഞാന്‍ കൂടി
ശിബിരം തോറും സന്ദേശവുമായ്
നടന്നു, മെണ്ണ പകര്‍ന്നും
പടര്‍ത്തിയോ ഞാന്‍ യുദ്ധത്തീയിതു
കെടുത്തിയെന്നെക്കൂടി
ഉലൂപി
----------
ഒറ്റ മകന്‍റെ
മരണ പരാക്രമം
ഞെട്ടിച്ചുണര്‍ത്തിയ സര്‍പ്പിണിയാണു ഞാന്‍
മൃത്യുവിന്‍ ദര്‍പ്പം
എന്താണെന്നറിയട്ടെ മദ്ധ്യമപാണ്ഡവന്‍;
സ്നേഹമുത്തത്തിനാല്‍
ഉജ്ജീവനം ചെയ്തുയര്‍ത്തീടുവാനെന്‍റെ
ബുദ്ധിയില്‍ പൂക്കുന്നു ദു:ഖവും പ്രേമവും.
ഉശീനരന്‍
----------------
കാമം കുലച്ചൊരീ പെണ്ണിനെ നല്‍കുകില്‍
കാതു കറുത്ത കുതിരകളെ തരാം
മാലതിപ്പൂക്കള്‍ നിറഞ്ഞ മാസത്തിലീ
മാനസോല്ലാസം മറക്കാത്തതാവണം.
ഉഷ
-------
ജലക്രീഡ കണ്ടന്നുതൊട്ടെന്‍ മനസ്സില്‍
മദപ്പാടു പൊട്ടി,യുറക്കവും ഞെട്ടി
കിനാവിന്‍ സരസ്സില്‍ ഒരുത്തന്‍ കരുത്തന്‍
രതിച്ചോര കൊണ്ടെന്നെയസ്വസ്ഥയാക്കി
അവന്‍ വന്നതേതന്തരീക്ഷത്തില്‍ നിന്നും
വരിക്കാനെനിക്കേതു മംഗല്യമന്ത്രം?
ഊര്‍ണ്ണനാഭന്‍
----------------------
സൂര്യന്‍ പടിയുന്നു, നമ്മളിന്നെത്രയോ
സോദരന്മാരെ വധിച്ചു,
സൂര്യനില്‍ ചോര തെറിച്ചു വീണോ?
ഋതുപര്‍ണ്ണന്‍
-------------------------
ഇലയെണ്ണി പൂവെണ്ണി
കായെണ്ണിയെങ്കിലും
ഒരുവള്‍ക്കു രണ്ടാം വിവാഹോത്സവത്തിന്‍റെ
പൊരുളെണ്ണിയില്ല ഞാന്‍.
ഹയവേഗമെണ്ണി
തിരിച്ചു പോരുമ്പൊഴെന്‍
രഥമൌലിയേന്തുന്നിളിഭ്യപ്പതാകകള്‍.
ഋഷഭന്‍
-------------
മൌനം മഹാബലം
മൌനം സുധാസുഖം
മൌനമതാണ് വാചാലം
മൌനമലകളെ ഭഞ്ജകന്മാര്‍ക്കൊരു
മൃതിശില സമ്മാനമേകൂ.
ഏകലവ്യന്‍
----------------------
അമ്മവിരല്‍ ചോദിച്ച
നീചനാണെന്‍ ഗുരു
തിന്മയുടെ മര്‍ത്യാവതാരം.
ഇല്ലെങ്കിലെന്ത് വലം കൈവിരല്‍
എനിക്കുള്ളതെന്‍
ഹൃദയപക്ഷത്തിന്നിടംവിരല്‍.
കൊല്ലാന്‍ വരട്ടെ
വിശുദ്ധമൃഗങ്ങളെ
വെല്ലുവാനാണെന്റെ ജന്മം.
ഏലാപുത്രന്‍
---------------------------
വ്യാജരേഖകള്‍ ചമച്ചു
തീവ്രമായ് ശപിക്കിലും
നാഗവംശചാരുത
നശിക്കുകില്ലൊരിക്കലും.
ദാനമായ് കൊടുത്തിടാം
സഹോദരിയെയങ്ങനെ
യാഗഭംഗവും നടത്തുവാ-
നൊരുങ്ങി നില്‍ക്കണം.
ഐരാവതം
-------------------
ആന ഞാ,നെനിക്കിഷ്ടമല്ലാത്ത
ഹീനകൃത്യം മഹര്‍ഷി ചെയ്താലും
ദേവകേശമഴിച്ചു കെട്ടുമ്പോള്‍
ശ്രീലനീല ഭ്രമരമായാലും
ഇല്ല തീര്‍ത്തൂം വിധേയത്വമെന്നില്‍
ചങ്ങലക്കിട്ട ദാസ്യമില്ലല്ലോ
ഓഘവതി
-----------------
അതിഥി വിപ്രന്‍റെ
കാമദാഹത്തിന്
ഉടലു നല്കിയ ആങ്കോന്തിയാണ് ഞാന്‍.
രതിരസത്തില്‍
കുടുങ്ങിയോ, ഞാനെന്‍റെ
പ്രിയതമാ
സ്വര്‍ഗ്ഗമാണോ നമുക്കിനി?
കചന്‍
----------
ജീവിതം
തന്നവള്‍ക്കായില്ല
സ്നേഹിച്ചു
ജീവിതം നല്‍കുവാന്‍
ക്രൂര പിശാചു ഞാന്‍.
മൃത്യുവാണുത്തമം
നീയെന്തിനെന്നെയാ
രക്ഷോദരത്തില്‍
നിന്നിപ്പുറമെത്തിച്ചു?
കപിലന്‍
--------------
സാംഖ്യയോഗം മഹാശാസ്ത്രം
ഭീക്ഷ്മരും സമ്മതിക്കുന്ന
ജീവിതായോധനത്തിന്റെ സുന്ദരസൂത്രം
നമ്മള്‍ കാണും പ്രകൃതിക്ക്
നമ്മളിലെ കരുണയ്ക്ക്
നമ്മളല്ലാതില്ല കേന്ദ്രം
ചിന്ത പൂക്കുമ്പോള്‍
കംസന്‍
-------------
ക്രൂരനെന്ന പ്രതിച്ഛായയാണെനി-
ക്കേതു രാജാവുമാഗ്രഹിക്കാത്തതീ
കാകപക്ഷ കിരീട,മൊന്നോര്‍ക്കുക
പ്രാണരക്ഷയേ ചെയ്യാന്‍ തുനിഞ്ഞു ഞാന്‍.
സിംഹ ജാഗ്രതയുള്ളില്‍ ഗര്‍ജ്ജിക്കവേ
ഹംസമല്ല ഞാന്‍ പാറിക്കടക്കുവാന്‍
കണികന്‍
----------------
അന്ധരാജാവിനു ഞാനുപദേശിച്ച
തന്ത്രമാണെന്‍ കൂടനീതി
മന്ത്രമതങ്ങനെ സ്വീകരിച്ചോരെല്ലാം
തന്ത്രത്തില്‍ മൃത്യു വരിച്ചു
തെറ്റായിരുന്നെന്റെ ന്യായബോധം ക്രൂര-
യുദ്ധത്തിലെ ഹീനശാസ്ത്രം
കണ്വന്‍
-------------
പക്ഷികള്‍ തന്നതെന്നാലും
എത്ര ഉദാരനീയഛന്‍
ഇഷ്ട വൈവാഹിക ഹര്‍ഷം
പുത്രിക്കു സമ്മാനമായി.
ആശ്രമത്തില്‍ രതി ബന്ധം
പാപമേയല്ല, സന്‍മാര്‍ഗ്ഗം
കദ്രു
--------
ഇരട്ടനാവുകളെനിക്കു ചുറ്റും
കൊളുത്തി ചോദ്യത്തീപ്പന്തം
ശപിച്ചതെന്തിനു?
ഓമല്‍പ്പെങ്ങളെ
വലച്ചതെന്തിനു വഞ്ചനയില്‍?
എനിക്കു ഭ്രാന്താണമിതാഹ്ളാദ-
ക്കുതിപ്പിലാണെന്‍ മാതൃത്വം
മനസ്സു കഴുകാനെനിക്കു വേണം
മരണത്തിന്‍റെ സുധാകുംഭം.
കരാളജനകന്‍
-----------------------
മനനജിഹ്വരാം മാമുനി ശ്രേഷ്ഠരേ
പറയുകെന്താണു നാശം ? അനശ്വരം?
മഹിയില്‍ ജീവിതമക്ഷരമോ, സ്നേഹ-
നിധികളായവരെല്ലാം ക്ഷണികമോ?
അരണതന്നോര്‍മ്മ പോലെ മറയുമോ
സ്മരണയെല്ലാം ക്ഷരമായ് പൊലിയുമോ?
കരേണുമതി
--------------------
നാലാമത്താണ്‍ വേട്ട
പെണ്‍ മൃഗമാണു ഞാന്‍
പ്രേമമുഹൂര്‍ത്തമില്ലാതെ.
ഏതു കീരിക്കും
കിളിക്കുമുണ്ടാകില്ലേ
സ്നേഹാഭിലാഷം മനസ്സില്‍?
കര്‍ണ്ണന്‍
------------
ആദിത്യശോഭിതനുജ്ജ്വലനച്ഛന്‍
ദീപശിഖ പോലെയുള്ള പെറ്റമ്മ
നേരറിഞ്ഞപ്പോള്‍ സ്വയം മരിക്കാനായ്
മോഹിച്ചു പോ,യെന്‍ പിറവിക്കു സാക്ഷീ
അശ്വനദീ നീ വിഴുങ്ങാഞ്ഞതെന്ത്
അത്യപമാനിതനാണീയനാഥന്‍
കര്‍ണ്ണന്‍ (ധൃത)
------------------------
രുധിരം നിറഞ്ഞ വഴിയിലൂടെ
അധികാരഗോപുരം കയ്യാളിയാല്‍
പടവിലൊന്നായിയീ ഞാനുമുണ്ടാകുമോ?
ക്രഥനന്‍
--------------
അമ്പു തറയ്ക്കാത്തുടുപ്പുകളമ്പത്
കങ്കണം പാദുകം ഉഷ്ണീഷം മാര്‍ച്ചട്ട
എങ്കിലും നെഞ്ചിലൊരങ്കലാപ്പ്
കല
-------
പ്രേമമരീചികളെന്നെ തഴുകുന്നു
ധ്യാനസ്ഥ, നീയൊന്നുണരൂ
പൂത്തല്ലോ കല്‍ഹാര, മാസുഗന്ധത്തില്‍ ഞാന്‍
ഓര്‍ക്കുന്നു നിന്‍റെ സാമീപ്യം
ദര്‍ഭപ്പുല്‍പ്പായയില്‍ പൂക്കളിറുത്തിട്ടു
തല്‍പ്പമൊരുക്കിക്കഴിഞ്ഞു
ഉച്ചിയില്‍ ചന്ദ്രകിരീടമണിഞ്ഞല്ലോ
മുഗ്ദ്ധ ഹിമാലയ ശൈത്യം
കലി
--------
ചൂതു. മദ്യം കൊലപാതകം. പിന്നെ
കാഞ്ചനം, സ്ത്രീ യിവകളിലൊക്കെയും
കാണുമെന്നാണു ഭാഷ്യം, പുരുഷനില്‍
വാണു ഞാനെന്ന വാസ്തവം കാണണോ?
നോക്കുക നിഷധത്തിലെ പുഷ്ക്കരന്‍
ഓര്‍ക്കുകില്‍ പിന്നെയെത്രപേരെത്രപേര്‍!
കലിംഗന്‍
----------------
പരിചയേന്താന്‍ യുവാക്കളെയെപ്പൊഴും
പരിചയിപ്പിക്കുമങ്കക്കളരികള്‍
കുളിരശോകങ്ങള്‍ വാഴും നിരത്തുകള്‍
തൃണസമൃദ്ധമാം മൈതാനഭംഗികള്‍
ചിരി പതപ്പിച്ചു പായുമരുവികള്‍
ശ്വസനസ്തംഭനം പുല്‍കിയ പാറകള്‍
ഇതു കലിംഗം, കലി കൊണ്ട പൈതൃക-
പ്പൊടിപടലം നിറഞ്ഞ വന്‍പോരിടം
കവചി
-----------
മായുന്നതേയില്ല കൌമാര കേളികള്‍
പായുമശ്വങ്ങളേ ഖിന്നനാണിന്നു ഞാന്‍
ആരു ജയിച്ചാലുമോര്‍മ്മ മറയുമോ?
കശ്യപന്‍
---------------
ആന,കുതിര,പുരുഷ ലക്ഷങ്ങളെ
ക്രൂര മരണം ഭുജിച്ചു
സ്ത്രീകളും, പാവങ്ങള്‍ കുഞ്ഞുങ്ങളുമൊക്കെ
നാഥരില്ലാത്തവരായി
ആയുധം വച്ചു സമാധാനം നേടുക
ദ്രോണ, അധര്‍മ്മമീ യുദ്ധം.
കഹോടകന്‍
---------------------
കോപമടക്കാന്‍ കഴിയാതെ പണ്ഡിത-
ക്രോധഗര്‍വ്വിന്‍റെ മുനകളാലേ
പുത്രനെ അംഗഭംഗത്തിന്നിരയാക്കി,
നിശ്ശബ്ദമെന്തേ ക്ഷമിച്ചില്ല ഞാന്‍?
ക്രുദ്ധസമുദ്രമേ, യെന്നെ വിഴുങ്ങുക
ബുദ്ധിക്കു ഭ്രംശം ഭവിച്ചു പോയി
കാഞ്ചനദ്ധ്വജന്‍
-------------------------
ഇടറരുതെന്‍റെ മനസ്സേ, പോരില്‍
പടയാളിക്കൊരു ലക്ഷ്യം മാത്രം
എതിരാളികളുടെ ശീര്‍ഷം മാത്രം.
കാട്ടുകിണറ്റിലെ മനുഷ്യന്‍
--------------------------------------------
കീഴേ ജലപ്പെരുമ്പാമ്പ്
മേലേ മദം കൊണ്ട കൊമ്പന്‍
കാട്ടുകിണറ്റിലെ വള്ളി-
പ്പൂട്ടില്‍ കെണിഞ്ഞ മനുഷ്യന്‍.
വള്ളിവേരില്‍ കരണ്ടുന്നു
വെള്ളേന്‍ കറുമ്പനെലികള്‍
ചുണ്ടിലേക്കിറ്റു വീണല്ലോ
ഉണ്ടാലും തീരാത്തേന്‍തുള്ളി!
കാമരഥന്‍
-----------------
ധേനുസമ്പത്തു കവര്‍ന്ന കാലം
സ്നേഹധനുസ്സാല്‍ പിടിച്ചു തന്നോര്‍
ജീവസഹായികള്‍ ഞാനവര്‍ക്കെന്‍
പ്രാണകുതിരയെ കാവല്‍ നിര്‍ത്തൂം
നീതിയനീതികള്‍ വേര്‍തിരിക്കാന്‍
നേരമില്ലിപ്പോള്‍ വിരാടര്‍ ഞങ്ങള്‍.
കായവ്യന്‍
-----------------------
കാട്ടുമൃഗങ്ങളെ
കൊന്നതും ചുട്ടതും
നാട്ടിലെ മാന്യ മുനിമാര്‍ക്കു തിന്നുവാന്‍.
ഞാന്‍ കണ്ടു സേവിച്ച
സന്യാസിമാരൊക്കെ
മാനിനെ പന്നിയെ തിന്നു ശീലിച്ചവര്‍
മാംസഭുക്കാവുകയാണ്
മോക്ഷത്തിന്റെ മാര്‍ഗ്ഗം
സുഖത്തിന്‍റെ പാഠമെന്‍ സേവനം
കാര്‍ക്കോടകന്‍
-------------------------
രക്ഷകാ പൊറുക്കണേ
അറിഞ്ഞു കൊണ്ടു നിന്നെ ഞാന്‍
കൊത്തി,യിന്നു പോക നീ
വരും നിനക്കു സ്വസ്ഥത.
അഗ്നിയാണു ചുറ്റിലും
നിനക്ക്, ഞാനറിഞ്ഞെടോ
ഹര്‍ഷജീവിതത്തിലേക്ക്
വാതില്‍ ഞാന്‍ തുറന്നെടോ.
കാലകവൃക്ഷീയന്‍
--------------------------------
കൂട്ടിലിട്ട കാക്കയെ
വധിച്ചുവെങ്കിലും നൃപ,
നാട്ടിലുള്ള ഭീകരത്വ-
മൊക്കെയും പറഞ്ഞിടാം.
പാമ്പുകള്‍ ചുഴന്നിടുന്ന
ശുദ്ധമാം കിണര്‍ ഭവാന്‍
പാമ്പു നിന്റെ മന്ത്രിമാരും
സേവകരുമോര്‍ക്കണം.
രാജ്യസമ്പത്താകവേ
കവര്‍ന്നു പോയി, ഭൂപനില്‍
നാട്ടുകാര്‍ക്കതൃപ്തിയുണ്ട്
ഖേദമുണ്ട്, രോഷവും
കാലനേമി
-----------------
കാക്കയാണു കൊടിയടയാളം
ഓര്‍ക്കയാണെന്‍ പിതാക്കളെയിപ്പോള്‍
ദേവജന്മിസൈന്യത്തോടെതിര്‍ത്ത്
വീരമൃത്യുവണിഞ്ഞ യോദ്ധാക്കള്‍
തര്‍ക്കമില്ലായുധങ്ങളാലല്ലോ
വര്‍ഗ്ഗയുദ്ധസ്സമാപ്തി പുലരൂ
രക്തമേ,യെന്‍ പതാകയില്‍ തൊട്ട്
വജ്രനക്ഷത്ര മാര്‍ഗ്ഗം തെളിക്കൂ.
കാലയവനന്‍
---------------------
നീതിനാട്യക്കാരനുടെ-
യായുധശാലയ്ക്കു ഞാന്‍
തീകൊളുത്തും ഗോക്കളെല്ലാ-
മോടിമാറിക്കൊള്ളണം
സ്ത്രീജനങ്ങള്‍ കായലില്‍
നീന്തിക്കുളിച്ചു നില്‍ക്കണം
ഈറനോടെ വന്നു രാജ്യ-
ഭസ്മധൂളി കാണണം.
കാളിന്ദി
--------------
പുഴയിറമ്പില്‍ ഞാന്‍
തപസ്സിരുന്നതും
കറുമ്പന്‍ കോമളന്‍ പരിഗ്രഹിച്ചതും
സപത്നിയായ് പെറ്റു-
വളര്‍ത്തി മക്കളെ
പടക്കയച്ചതും വെറുതെയോര്‍ക്കുന്നു.
നശിച്ചു പോയ് പുരി
മരിച്ചു കൃഷ്ണനും
എനിക്കിനി വനം മരണത്താവളം.
കാളിയന്‍
-----------------
പുഴയിലെ കുടില്‍ വിട്ടു ഞാന്‍ സാഗര
ലവണഗേഹത്തിലെത്തിയ നേരവും
നെറുകയില്‍ വീണ മര്‍ദ്ദനമുദ്രകള്‍
കുടിയിറക്കലിന്‍ ദു:ഖചരിത്രമായ്.
വളരെയുണ്ടു കൃതജ്ഞത ബാലകാ
നദിയിലെന്നെ നീ കൊല്ലാതെ വിട്ടതില്‍
മനുജ ശത്രുക്കളല്ല നാഗങ്ങളീ
മഹിയില്‍ ജീവിത സാധുതയുള്ളവര്‍
കിങ്കരന്‍
--------------
സുന്ദരന്മാരുടെ രക്തമാംസങ്ങള്‍
സൌകര്യപൂര്‍വം ഭുജിക്കുവാനായി
അന്യ ശരീരത്തെ തീന്‍മുറിയാക്കി
അന്യനില്‍ത്തന്നെ ഉറങ്ങിയുണര്‍ന്നു.
ശത്രുവാമേതോ മഹര്‍ഷി തന്‍ കയ്യില്‍
ചട്ടുകമായി ഞാനെന്നതേ സത്യം.
കിന്ദമന്‍
--------------
പാലകള്‍ പൂത്തു തുടുത്ത കാട്ടില്‍
പേടമാനും കലമാനുമായി
മൈഥുനമാടിയ തേന്‍ വേളയില്‍
എയ്ത രാജാവേ, നശിച്ചു നിങ്ങള്‍.
ഈവിധം തന്നെ ഒടുങ്ങിപ്പോകും
ജീവിതം നിങ്ങള്‍ക്കും മൈഥുനത്തില്‍.
കിര്‍മ്മീരന്‍
-------------------
വിജയത്തിനപ്പുറം
ഭ്രാതൃഹന്താവിന്‍റെ
ഗദയോടെതിര്‍ക്കുകെന്‍ ധര്‍മ്മം
അതിലെന്‍റെ ജീവന്‍റെ
ഗോപുരം തകരട്ടെ
പടപൊരുതലാണെന്റെ കര്‍മ്മം.
കീചകന്‍
-------------------
രാജകല
ശൃംഗാരഭാവലത
ജീവനിലൊ-
രാസക്തി തന്‍ തുകിലനങ്ങി
രതിമണി മുഴങ്ങി
കനവുകളൊരുങ്ങി
ഒരു നിമിഷമിരുചൊടിക-
ളൊരുമിച്ച പോലെയെന്‍
ഗളമതിലൊരാണ്‍വിരല്‍ കുടുങ്ങി.
അതിമോഹ ശിക്ഷയാം
മരണമേ നീയെനി-
ക്കരുളുകിനിയന്ത്യാനുഭൂതി.
കുജംഭന്‍
---------------
കൊടി പിടിച്ചവര്‍ മുന്നില്‍ നടക്കണം
തുടിയടിപ്പവര്‍ പിന്നില്‍ കടക്കണം
ഇടയിലായുധധാരിക, ളാനകള്‍
കുതിര തേരുകളൊപ്പം ചലിക്കണം
വിജയ പീഠത്തിലേക്കുള്ള യാത്രയാ-
ണനുഗമിക്കണം കൈനിലക്കാണികള്‍
കുണ്ഡധാരന്‍
-----------------------
രാജരഥങ്ങളിലായുധ ശേഖരം
ഭാരതയുദ്ധോത്സവത്തിന്റെ ആരവം
ഏതു രഥത്തിന്നഹങ്കാരമാണു ഞാന്‍
കുണ്ഡഭേദി
--------------------
പശ്ചിമദിശിയാരുടെ സൈന്യം
ഭദ്രതയോടെ നില്‍പ്പൂ
ഇക്ഷണമതു തച്ചു തകര്‍ക്കാന്‍
ഉദ്ധൃതമെന്‍ പ്രിയ ഖഡ് ഗം
കുണ്ഡശായി
---------------------
കാട്ടിലേക്കൊരു വേട്ടയാത്രയ്ക്ക്
കൂട്ടുകാരായിപ്പോയത്
ഓര്‍ക്കുമോ നീ സഹോദരാ
കുണ്ഡാശി
------------------
കഥകള്‍ പറഞ്ഞു വളര്‍ത്തമ്മമാര്‍
മൊഴികളില്‍ രാമനും രാവണനും
ഇവരിലെന്‍ മാതൃകയാരു വേണം?
കുണ്ഡി
-------------
തിങ്കള്‍ക്കല പോല്‍ തിളങ്ങുന്നൊരായുധം
കണ്ണിനു നേരേ വരുന്നുണ്ടു സൂതാ
രണ്ടംഗുലം മണ്ണിലാഴ്ത്തൂ രണരഥം
കുന്തി
-------------
ഒന്നാമനെക്കൊന്ന
നാലാമനാണു നീ
വില്ലാളിവീരനാം പാപി.
എന്നെപ്പോല്‍
നീയുമെരിഞ്ഞുവല്ലോ
പുത്രസന്താപച്ചൂളയില്‍.
ഇന്ദ്രോപമനുമായ്
പങ്കിട്ട പൂവമ്പ്
സങ്കടത്തിന്റെ തീയമ്പ്.
കുന്തിഭോജന്‍
-----------------------
പത്തു മക്കള്‍ മരിച്ചു വീണപ്പോഴും
ഒറ്റമോള്‍ക്കായ് സഹിച്ചു ഞാന്‍ സങ്കടം
മുത്തവള്‍ വളര്‍ത്തച്ഛന്റെ കണ്മണീ
യുദ്ധശേഷം ചിരിക്കാഞ്ഞതെന്തു നീ?
കുബേരന്‍
-----------------
വാഹനം ധനം സുന്ദരീവൃന്ദം
ഗാനഗന്ധര്‍വ കിന്നരജാലം
സേനകള്‍, അത്ഭുതായുധവ്യൂഹം
പേരെടുത്ത മഹാ സൌഹൃദങ്ങള്‍
കാര്യമെ,ന്തൊരു സൌഗന്ധികപ്പൂ-
പോലുമൊന്നു സൂക്ഷിക്കാന്‍ കഴിഞ്ഞോ?
കുരു
--------
ഉഴുതു മറിക്കുന്നു
ഞാനീ പുതുസ്ഥലം
ഇവിടം കൃഷിക്കനുയോജ്യം.
ഹൃദയരക്തത്താല്‍
നനയ്ക്കാതിരിക്കണേ
ഇനിവരും മക്കളിലാരും
കുംഭകന്‍
----------------
ഗംഗ സാക്ഷി,ഉജ്ജ്വലിക്കും
സൂര്യകോപം സാക്ഷി
ചന്ദ്രശ്രദ്ധ സാക്ഷിയെന്‍റെ
ധേനുവെങ്ങു പോയി ?
ആരു കൊണ്ടു പോകിലും
നശിച്ചിടുമാ രാജ്യം
വാരണാസിയാകിലും
മഹാവിപത്തിലാകും.
കുംഭാണ്ഡന്‍
---------------------
പച്ചിലച്ചായമിങ്ങനെ കൈകളില്‍
പുത്തരിക്കരി മേഘമുടിക്കെട്ടില്‍
തെക്കന്‍ ചെങ്കല്ലു ചാലിച്ചു ചൂണ്ടിണ
ഇത്തിരി നീലം കൊണ്ടു കടമിഴി
ദു:ഖമെങ്ങനെ സന്തോഷമെങ്ങനെ
ചിത്രലേഖേ പതിച്ചു വയ്ക്കുന്നു നീ
കുംഭീനസി
-------------------
പുഷ്പബാണങ്ങളഗ്നിയായ് മാറി
അര്‍ദ്ധരാത്രിയില്‍ ഗംഗ വരണ്ടോ?
മുക്തി നല്‍കുക യോദ്ധാക്കളേ, യെനി-
ക്കിഷ്ട തോഴന്‍ അപരാധിയല്ല
രാത്രിയില്‍ ജലശയ്യാ വിനോദം
സാദ്ധ്യമാക്കിയ ഗന്ധര്‍വര്‍ ഞങ്ങള്‍.
കുവലാശ്വന്‍
---------------------
ഭൂമിപുത്രന്‍ കരുത്തന്‍ പിതാക്കള്‍ക്ക്
സ്നേഹതര്‍പ്പണം നല്‍കുവാന്‍ വന്നവന്‍
ഞാനവനെ ഹനിച്ച വീരന്‍ അതില്‍
ഖേദമില്ല, പാരമ്പര്യ ലക്ഷണം.
കൃതവര്‍മ്മാവ്
------------------------------
രാത്രി,ഭടന്‍മാരുറങ്ങിക്കിടക്കുന്നു
ശാസ്ത്രവിരുദ്ധമീ മാര്‍ഗ്ഗം
നേതാവിന്നാജ്ഞ ഞാന്‍ പാലിച്ചു, കൂടാര-
വാതിലിലഗ്നി കൊളുത്തി
കാത്തിരിപ്പുണ്ടായിരുന്നൂ പ്രതിഫലം
നാട്ടിലുലക്കയുമായി.
കൃപര്‍
----------------
പാപി ഞാന്‍, കുന്തിയുടെ
സീമന്ത പുത്രനോ-
ടാരു മാതാവെന്നു
ചോദിച്ച വിഡ്ഢി ഞാന്‍.
ആരു മാതാവെനിക്ക്
ആരു പിതാവെനിക്ക്
ഏതു രാജ്യം? സ്നേഹശൂന്യന്‍
അഭയാര്‍ഥി ഞാന്‍.
കൃപി
---------
മുന്നില്‍ നടക്കുന്നു ഞാന്‍ അഗ്നിനാളമായ്
കണ്ണീരുമിന്ധനം തന്നെ
നെഞ്ചില്‍ അനാഥനാം പുത്രന്‍റെ പോര്‍വിളി
പിന്നെയും മര്‍ത്യമേധങ്ങള്‍.
ശിഷ്യര്‍, പഠിച്ച പ്രയോഗങ്ങളാലൊരു
മൃത്യുകേദാരം ചമയ്ക്കെ
യുദ്ധമോ,ഭ്രാന്തു മുഴുത്ത കാട്ടാനയായ്
സ്വസ്ഥത കുത്തിത്തകര്‍ത്തു
കൃഷ്ണന്‍
-----------------
തടവറയ്ക്കുള്ളില്‍
സഹോദരമൃത്യുവിന്‍
നിഴലില്‍ പിറന്നവന്‍.
മാതാപിതാക്കളെ
വീണ്ടെടുക്കാനുറ്റ
ബന്ധുവെ കൊന്നവന്‍
യുദ്ധം നയിച്ചു
മഹാസങ്കടത്തിന്‍റെ
വിത്തു വിതച്ചവന്‍.
ഈശ്വരനല്ല
വെറും മര്‍ത്യനാണു ഞാന്‍
ശാശ്വതദു:ഖമെനിക്കു
ജന്‍മാര്‍ജ്ജിതം.
കേതുമാന്‍
------------------
ഗുരുശ്രേഷ്ഠനില്ലാതെയങ്കക്കളരി-
പ്പുറത്തഭ്യസിച്ച പിതാവിന്റെ പുത്രന്‍
കറുപ്പെന്‍റെ വര്‍ണ്ണം, കരുത്താണു സ്വര്‍ണ്ണം
വെറുപ്പിന്‍റെ ശാസ്ത്രം പഠിപ്പിച്ചു നിങ്ങള്‍
പുലിപ്പല്ലുമാലയ്ക്കു പിന്നില്‍ വനത്തിന്‍
രഹസ്യാസ്ത്രയോഗം കുടുക്കിയിട്ടുണ്ട്
കൊടും വില്ലെടുക്കൂ, കൊലച്ചോറു തിന്നാ-
നടുക്കുന്നു നേരം, തരിക്കുന്നു മൃത്യു.
കേശി
----------
രണ്ടു ഹംസങ്ങള്‍, മഞ്ഞില്‍ വിരിഞ്ഞ
രണ്ടു പൂക്കള്‍ സരസ്സില്‍ ചിരിക്കെ
രണ്ടിലും കൊതിയേറുമെന്‍ കാമ-
വണ്ടിനൊറ്റയുന്നം മധുപാത്രം
കേശിനി
---------------------
ഇന്ദ്രജാലക്കാരന്‍ തേരാളി
സുന്ദരന്‍, പാചകം ചെയ്യാനായ്
സൂര്യനില്‍ നിന്നും കൊളുത്തുന്നു
തീ, യതടുപ്പില്‍ പടരുന്നു
പാത്രങ്ങള്‍ താനേ നിറയുന്നു
ഗോതമ്പ്, ഗോമാംസം വേവുന്നു
പൂക്കളെ തൊട്ടു വിടര്‍ത്തുന്നു
ഞാനമ്പരന്നല്ലോ തമ്പ്രാട്ടീ
കോകിലന്‍
-------------------
മൂഷികരാജന്റെ കല്‍പ്പന കേള്‍ക്കൂ
പോയ ഭ്രാതാക്കളെ ഓര്‍ക്കുക നമ്മള്‍
കാവിയുടുത്തു കൈ പൊക്കിച്ചിരിച്ചു
രാമനാമങ്ങളുരുവിട്ടു കൊണ്ട്
നാളെയും ഗംഗാ തടത്തില്‍ മാര്‍ജ്ജാര-
സ്വാമിമാരെത്തും, ഉണര്‍ന്നിരിക്കേണം.
കോടികാസ്യന്‍
-------------------------
കാട്ടിലെ തീനാളമേ നിന്നെയും
പാട്ടിലാക്കാന്‍ ഞാന്‍ ശ്രമിച്ചു
നാട്ടിലെ മന്നനു വേണ്ടി, പിന്നെ
പാട്ടും പാടിയോട്ടമോടി
തോറ്റു ഖേദിക്കെയറിഞ്ഞു, പെണ്ണിന്‍
മാറ്റേ ജയിക്കുള്ളുവെന്ന്
ഭീരുക്കുറുക്കനായ് മാറിയോ ഞാന്‍
നേരല്ലാക്കാര്യം ചുമന്ന്!
കോലാഹലന്‍
-----------------------
ഗിരിയാണു ഞാ,നീ വരുന്നതാര്
രതിദേവത പുഴയായ പോലെ
വരികെന്‍റെയുള്ളില്‍ പൊറുതിയാകാം
തനയരെ പെറ്റു കുടുംബമാകാം
ജലകുസുമങ്ങളേ സാക്ഷി നില്‍ക്കൂ
ഹൃദയത്തിലേക്കു പെണ്‍ നദി വരുന്നു
കൌരവ്യന്‍
-------------------
സര്‍പ്പസുന്ദരിയോമനപ്പുത്രിയെ
അര്‍ജ്ജുനന്‍ വേട്ട കാര്യം ഗ്രഹിക്കവേ
അത്തി പൂത്തൂ മനസ്സില്‍ മകള്‍ക്കിനി
ഹര്‍ഷകാലങ്ങള്‍ കാവലാളാകുമോ?
ഒറ്റയായവള്‍ പിന്നെയും പാര്‍ക്കുമോ
പുത്രരക്ഷയുറപ്പിച്ചു വച്ചു ഞാന്‍.
കൌശികന്‍
--------------------
നിത്യം ഭുജിക്കുവാനുള്ള
കല്‍ക്കണ്ടമേയല്ല സത്യം
സത്യം പറഞ്ഞാല്‍ നരകം
വ്യര്‍ഥമോ ധാര്‍മ്മികബോധം?
മൃത്യുവാണെങ്കിലാവട്ടെ
സത്യത്തിനെന്നഭിവാദ്യം.
ക്രോധനന്‍
-----------------
പ്രബലരില്ലെങ്കില്‍ അബലരേയില്ല
പ്രമുക്തിയില്ലെങ്കില്‍ സുഷുപ്തിയുമില്ല
കൃഷിക്കാരില്ലെങ്കില്‍ സുഖിമാന്മാരില്ല
കതിരോനില്ലെങ്കില്‍ ഗ്രഹശോഭയില്ല
കറുപ്പില്ലെങ്കിലോ വെളുപ്പുമില്ലല്ലോ
അസുരരില്ലെങ്കില്‍ സുരന്മാരുമില്ല
ക്ഷത്രന്‍
--------------
ധ്യാനം തകര്‍ന്നു
മടിയിലിതാരുടെ
ഛേദിച്ചെറിഞ്ഞ ശിരസ്സ്?
പുത്രമുഖത്തിലെന്‍
കണ്ണുകള്‍ കാണുമ്പോള്‍
പൊട്ടിത്തെറിക്കാതെ വയ്യ
ക്ഷത്രദേവന്‍
---------------------
നിശ്ചയദാര്‍ഢ്യമുള്ള ശിഖണ്ഡി തന്‍
പുത്രനാണു ഞാന്‍ വില്ലെന്‍ പ്രണയിനി
അസ്ത്രജാലമെനിക്കിഷ്ട സൌഹൃദം
പുഷ്പഹാരമെനിക്കു മുറിവുകള്‍
യുദ്ധശേഷം ജയക്കൊടി നാട്ടുമോ
മൃത്യുവിന്‍റെ മലര്‍ക്കൊടി നീട്ടുമോ?
ക്ഷേമകന്‍
-----------------
ഓമനിച്ചു വളര്‍ത്തിയ മക്കളെന്‍,
ഭാര്യമാ,രെന്‍റെ രക്ഷാഭവനങ്ങള്‍
ക്ഷേമനാട്ടില്‍ സുഖിച്ചു കഴിഞ്ഞവര്‍
ഞാനുമെന്‍റെ പ്രജകളും ദുഃഖിതര്‍.
ആക്രമിച്ചവര്‍ ക്ഷത്രിയ ഭീകരര്‍
രാക്ഷസ സ്നേഹരാജ്യം തകര്‍ത്തവര്‍.
ക്ഷേമകീര്‍ത്തി
-------------------------
സിംഹശേഷിയുള്ളവന്‍
ധനുസ്സിലുഗ്രനായകന്‍
ഹിംസ പുണ്യമെന്നുതന്നെ-
യോര്‍ക്കുവോന്‍ ജയാധിപന്‍.
ഒറ്റമാത്രയില്‍ തകര്‍ന്നു
ഗാത്രരാജ്യമപ്പൊഴേ
നിശ്ചലം, പരാജയ-
പ്പതാക പാറിടുന്നതാ.
ക്ഷേമധൂര്‍ത്തി
------------------------
ആനപ്പുറവും പടയാളികള്‍ക്ക്
വേലത്തരങ്ങള്‍ കാട്ടാനുള്ളരങ്ങ്
വേലും ശരവുമുടവാളുമായി
ധീരര്‍ മുകില്‍പ്പുറത്തേറി വരുമ്പോള്‍
ചോര തിളയ്ക്കുകയാണെന്‍ സിരയില്‍
വീര മാര്‍ഗ്ഗത്തില്‍ കുതിച്ചു പോര്‍വ്യാഘ്രം
ഖഗമന്‍
------------
ഓലപ്പാമ്പിനെ കണ്ടു പേടിച്ചവന്‍
വീണപാടേ സ്വബോധം മറഞ്ഞവന്‍
ബാല്യകാല സുഹൃത്തിന്‍റെ കേളിയില്‍
ക്രോധവാക്കുകള്‍ തുപ്പിത്തുലച്ചവന്‍
ഭീരുവാണു ഞാന്‍, ബ്രാഹ്മണന്‍, ദൈവങ്ങ-
ളാരുമെത്തിയില്ലെന്നെയുണര്‍ത്തുവാന്‍
ഖനകന്‍
---------------
ഗുരു പറഞ്ഞതാണീ നിസ്സഹായരെ
മൃതിയില്‍ നിന്നും പുറത്തു കടത്തണം
ചതിഗൃഹത്തെ ചതിക്കുവാന്‍ ഞാനൊരു
പുതുതുരങ്കം തുറന്നു നല്‍കുന്നിതാ
ഇതിലെയോരോ മനുഷ്യരായ് പോകണം
അകലെയല്ല പുഴ, രമ്യ കാനനം.
ഗദന്‍
--------
ഇരുമ്പുലക്കകള്‍
ഇരുമ്പുലക്കകള്‍
ചുറ്റും ചോര മണക്കുന്നു.
തുരുമ്പെടുത്തൊരു വംശ പരമ്പര
മരണം കാത്തു മദിക്കുന്നു.
ഒരിക്കലെല്ലാമൊടുങ്ങിയെങ്ങും
സമുദ്രശാന്തത മൂടുമ്പോള്‍
എനിക്കു കൃഷ്ണാ, കോപം പോലും
തണുത്തുറഞ്ഞ കടല്‍ച്ചിപ്പി
ഗന്ധമാദനന്‍
---------------------
ഫാല്‍ഗുനസൂര്യനുദിക്കുന്നതിന്‍ മുന്‍പ്
പാല്‍ക്കട്ടിയാല്‍ ലഘുപ്രാതലുണ്ട്
പിന്നെ വ്യായാമം ഹരിതസാനുക്കളില്‍
ചെങ്കുതിരപ്പുറമേറിയോട്ടം
രാവില്‍ മധുപാനം സ്നേഹ സംഭാഷണം
ഗാനസദസ്സ് തുടര്‍നാടകം
രാജധനേശ സഭയില്‍ സുഖവാസം
ലോല നടികളുമായുറക്കം
ഗയന്‍
----------
വിശന്നാരും കിടക്കല്ലേ
പശി നമ്മള്‍ സഹിക്കില്ല
തയിര്‍ത്തോടും ചോറുകുന്നും
അവിയല്‍ വഞ്ചിയും നോക്കൂ.
വരൂ നമ്മള്‍ക്കിവിടുണ്ണാം
തരാം ഞാന്‍ പായസഭോജ്യം
പഴം വെണ്ണ പപ്പടം നെയ്
ഇരുന്നുണ്ണാം വിരുന്നുണ്ണാം
ഗര്‍ഗ്ഗന്‍
------------
മര്‍ത്ത്യമാംസം ഭുജിക്കുവാനെത്തിയ
പക്ഷിവൃന്ദത്തെയാട്ടിയോടിക്കുവാന്‍
ഇക്ഷണം നീ രഥത്തട്ടില്‍ വയ്ക്കണം
അസ്ത്രമോഹിയാം നിന്‍റെ കൊടും ധനു.
മൃത്യു വന്നു വിളിക്കുന്നു ദ്രോണനെ
അല്‍പ്പനേരത്തെ വിശ്രമം വേണ്ടയോ?
ഗരുഡന്‍
--------------------
വജ്രപക്ഷങ്ങള്‍ വിടര്‍ത്തി വീശി
വര്‍ദ്ധിതോത്സാഹവിജൃംഭിയായി
ഭക്ഷണം ആനയും ആമയുമായ്
ലക്ഷണമൊത്ത മഹാവിഹംഗം.
അമ്മയ്ക്കുവേണ്ടിയേതാകാശവും
ഭഞ്ജിക്കുമെന്നു പ്രതിജ്ഞ ചെയ്തോന്‍
കണ്ടാലുടനേ ഭയന്നു മാറും
കൊണ്ടലണിഞ്ഞ കൊടുമുടികള്‍!
ഗാന്ധാരി
-----------------
അമ്മ
നൂറ്റൊന്നു മക്കള്‍
പത്നി
ഭര്‍ത്താവു രാജ്യാധികാരി
കണ്ണഴിക്കേണ്ടായിരുന്നെന്നു തോന്നുന്നു
കണ്ണില്‍ നിറച്ചും
ശവങ്ങള്‍.
ഗാര്‍ഗ്ഗ്യന്‍
------------------
തപസ്സിന്‍റെ കാദംബരീ മദം ഞാനെന്‍
രഹസ്യാഗ്നിബിന്ദു വിതയ്ക്കാന്‍
ജലസ്പര്‍ശമുള്ളൊരു പെണ്‍മണ്ണു വേണം
ജനിക്കുന്നവന്‍ കാലബോധി
ജ്വലിക്കുന്നവന്‍ രാജ സിംഹാസനങ്ങള്‍
തെറിപ്പിക്കുവോന്‍ ജയസ്നേഹി
ഗാലവന്‍
-------------------
കറുത്ത ചെവിയന്‍ വെള്ളക്കുതിരകള്‍
ചിനച്ചു നില്‍പ്പാണു ള്ളില്‍
എനിക്കു വേണ്ടാ ഭൌതിക ജീവിത-
മഹത്വമാര്‍ന്നൊരു ദാമ്പത്യം
ക്ഷമിച്ചു പോകുവതെങ്ങനെ പെണ്ണേ
കടുത്തതാണെന്നപരാധം
ഭ്രമിച്ചു കൂട്ടിക്കൊടുത്തു ഞാന്‍ നിന്‍
തുടുത്ത യൌവന ലാവണ്യം
ഗിരിക
----------------
വിഫലമാകുന്നെന്‍റെ
ഋതു
ഇല്ല നാഥന്‍
സഫലമല്ലെന്‍ പുത്രദാഹം.
വില്ലുപേക്ഷിച്ചു നീ
വന്നാലും
നായാട്ടിനല്ലെന്‍റെ
യൌവനം വന്യം.
ഗുണകേശി
-------------------
മാവു പൂത്തു മദം കൊണ്ട കാലം
പാര്‍വതിപ്പൂക്കള്‍ ചൂടിയ യാമം
നാഗസുന്ദരനൊത്തു രമിക്കാന്‍
വേറെയേതു മനോജ്ഞ മുഹൂര്‍ത്തം.
ദേവവാജികള്‍ പായുന്നു രക്ത-
വാഹിനികളില്‍ പ്രേമസംപ്രീതര്‍.
ഗുണമുഖ്യ
-----------------
പൂമരം കാറ്റിലാടുന്ന പോലെ
സാഗരത്തില്‍ തിരമാല പോലെ
പാറയില്‍ പുഴ തുള്ളുന്ന പോലെ
ഈ ദിനത്തില്‍ ഞാന്‍ ചോടു വയ്ക്കുമ്പോള്‍
പുഞ്ചിരിക്കുന്നൊരമ്പിളിത്തെല്ലിന്‍
നെഞ്ചിലുണ്ടാകുമോ ഭാവികാലം
ഗുണവതി
-----------------
പ്രഭയുള്ള പ്രേമ,മറിയുവോര്‍ക്കെല്ലാം
പ്രണയപ്രകാശം മനസ്സില്‍ കൊളുത്തും
അതുമായി പാറുന്ന പെണ്‍പക്ഷിയെല്ലാം
കതിരണിപ്പാടത്തു കൊയ്യാനിറങ്ങും
അവിടെയില്ലാത്തത് വര്‍ണ്ണത്തുരുമ്പ്
വഴിയരികത്തും വിളഞ്ഞൂ കരിമ്പ്
ഗുഹ്യകന്‍
-----------------
കാശ്മീരദേശത്തിനപ്പുറത്ത്
മാനസപ്പൊയ്ക തന്‍ കാറ്റുമേറ്റ്
ഹാടക നാടക, ഗാനരാജാ-
വാലോചിക്കാതെ മൊഴി പറത്തി
അങ്കപ്പുറപ്പാടിനില്ല ഞങ്ങള്‍
ചുങ്കം തരാം തോലിന്‍ കുപ്പായങ്ങള്‍
വേണമെങ്കില്‍, ഹിമകിന്നരത്തി-
ന്നീണം കുടിച്ചു തിരിച്ചു പോകാം.
ഗോപാലി
----------------
ഏകാഗ്രതയാല്‍ മഹര്‍ഷി കരുതിയ
ബീജാഗ്നിയേറ്റു വാങ്ങുമ്പോള്‍
നീലത്തടാകം തിളച്ചോ തണുത്തുവോ
ചോലമരങ്ങളെരിഞ്ഞോ
കാലയവനികയ്ക്കപ്പുറം പൌരുഷം
ജീവായുധങ്ങളെടുത്തോ?
ഗൌതമന്‍
-----------------
യുദ്ധം നിറുത്തുക ദ്രോണാ- നിന്‍റെ
ഹസ്തങ്ങളില്‍ ചോരയല്ലോ
അപ്പുറത്തമ്മമാരുണ്ട് - അവര്‍
പൊട്ടിക്കരയുകയല്ലോ
ഗൌതമി
---------------
പുത്രമൃത്യുവില്‍ വെന്തു നീറുമ്പൊഴും
കെട്ടഴിച്ചു; നീ പോവുക നാഗമേ
കൊന്നുവെന്നാലും കിട്ടില്ലെന്‍ കുഞ്ഞിനെ
ഹിംസയല്ല, അഹിംസയാണുത്തരം.
ഗൌരമുഖന്‍
--------------------
മുനി വിനീതന്‍, ക്ഷമിച്ചു നിന്‍ തെറ്റുകള്‍
മകനതൊട്ടും പൊറുത്തതേയില്ലെടോ
ഇനിമുതല്‍ ഏഴു രാപ്പകല്‍ നോക്കണം
മരണപന്നഗം നിന്നടുത്തെത്തിടും
ഉടനണിയൂ സുരക്ഷാകവചങ്ങള്‍
പുഴുവിനെപ്പോലും സൂക്ഷിച്ചു കൊള്ളണം
ഗംഗ
--------
ആരായിരുന്നെനി-
ക്കേറ്റമിഷ്ടപ്പെട്ട കാമുകന്‍.
ആരായിരുന്നെന്‍
പ്രിയങ്ങള്‍ക്കു സമ്മതം
മൂളിയ പ്രേമക്കരുത്തന്‍.
ആരായിരുന്നെന്‍റെ
പുത്രനെ പോറ്റുവാന്‍
സ്നേഹാമൃതം തന്ന പൂരുഷന്‍?
ശന്തനു, ശന്തനു ഒറ്റവാക്കായ് ജല-
മന്ത്രണം നീണ്ടു പോകുന്നു.
ഘടോല്‍ക്കചന്‍
------------------------------
കാട്ടില്‍
ഉപേക്ഷിച്ചു പോയിട്ടും
അച്ഛന്‍റെ
നാട്ടില്‍ ഞാനെത്തിയെന്‍
ഗോത്രപ്പടയുമായ്
തമ്പുരാന്മാരുടെ
യുദ്ധോത്സവത്തിനെന്‍
ചങ്കിലെ ചോരയാല്‍ മംഗളം നേരണം.
യാഗഭോഷന്മാര്‍
ദ്വിജന്‍മാരെന്‍ സൈനിക-
മായാരണം കണ്ടു ഞെട്ടിത്തെറിക്കണം.
ഘണ്ടാകര്‍ണന്‍
--------------------------------
മനുഷ്യരില്‍ വച്ചേറ്റം ശ്രേഷ്ഠന്‍
ബ്രാഹ്മണനാണോ ഭഗവാനേ
കഴിക്കുകെന്നാല്‍
ബ്രാഹ്മണ മാംസം
ഇതാണിതാണെന്‍ നൈവേദ്യം
ഘൂര്‍ണിക
------------------
മണിമരുതിലെ ചക്രവാകങ്ങളേ
വനവഴിയിലെ മുല്ലക്കിടാങ്ങളേ
അരുവിമീനിനെ കാക്കും ശിലകളേ
പ്രിയസഖി, ദേവയാനിയെ കണ്ടുവോ
അരുതു നോക്കാന്‍ കിണറ്റിന്‍ കരയിലെ
നിഴലിനെ കാട്ടുയക്ഷിയോ തോഴിയോ?
ഘൃതാചി
----------------------
അടുത്തു ചെന്നാലുടനേ കാമം
പുറത്തു ചാടുന്നോര്‍
മഹര്‍ഷിമാരുടെ തപം മുടക്കാ-
നെനിക്കു സന്തോഷം
ധകദ്ധകധിമി ചുവടുകള്‍ വച്ചാ-
ലുലഞ്ഞു ഭൂലോകം
ഒരൊറ്റ ജീവിതമല്ലേയുള്ളൂ
മരിക്കുകില്ലല്ലോ
ചന്ദ്രകന്‍ മൂങ്ങ
------------------------
അപ്പുറമിപ്പുറം കീരിയും പൂച്ചയും
ഭക്ഷണമൂഷികന്‍ ചാരെയുണ്ട്
ആരാദ്യ,മാരാദ്യമെന്ന ചോദ്യത്തിനു
ഞാനാദ്യമെന്നു ജപിച്ചു നോക്കി
ബുദ്ധിമാനാണെലി പൂച്ചയുമായൊരു
സഖ്യമുണ്ടാക്കി വലയ്ക്കുള്ളിലായ്
എത്രയും വേഗം പറന്നു പോണം വേട-
നെത്തുന്നു മാരണവില്ലുമായി.
ചന്ദ്രവതി
----------------------
അസുരയോനിജ ഞാനഭിമാനി
ഒടുവില്‍ യാദവപ്രേയസിയായി
പരിസരങ്ങളില്‍ പാല്‍ മണക്കുമ്പോള്‍
സ്മരണയില്‍ പാറി രക്തപതാക
അതിലൊരഛന്‍ ഹ്രുദയവിശാല-
പ്പുലരിയില്‍ നിന്നു പുഞ്ചിരിക്കുന്നു
ചന്ദ്രസേനന്‍
--------------------
അസ്ത്രഭാഷയില്‍ ഉത്തരമുണ്ടേതു
ദുസ്ഥിതിക്കു മെന്നോര്‍ത്ത
യോദ്ധാവു ഞാന്‍.
കണ്ടു
കണ്ണീരിലാഗ്രഹപ്പുല്‍ക്കാട്
പെണ്‍ കിടക്കകള്‍ കാര്‍ന്നു തിന്നുന്നത്.
കൃഷ്ണമൂലമല്ലീദു:ഖ, മെന്നിലെ
തൃഷ്ണയുമൊരു സംഗരകാരണം.
ചിത്രചാപന്‍
--------------------
പട്ടു പുതച്ച പടത്തറ, പട്ടല്ല
പട്ടു പോല്‍ തോന്നുന്ന ചോര
എന്‍റെ ഉടുപ്പും ചുവന്നു പട്ടാകുമോ?
ചിത്രാംഗദന്‍
---------------------
എന്‍റെപേരുള്ള
ഗന്ധര്‍വ നീചന്‍റെ
ചെന്നിണം കൊണ്ടു സേചനം ചെയ്യണം
പുണ്യനിമ്നഗാതീരം.
സരസ്വതീ
കണ്ടു നില്‍ക്കുകീ
യുദ്ധതന്ത്രോത്സവം.
എന്തിനിങ്ങനെ തോന്നി?
നശിക്കുവാന്‍
എന്തിനെന്‍റെ കരുത്തില്‍ രമിച്ചു ഞാന്‍?
ചണ്ഡഭാര്‍ഗ്ഗവന്‍
--------------------------
പ്രതികാര സിംഹം സടകുടയും
അധികാരം ചൂണ്ടിയാലെന്തു ചെയ്യും?
തുരുതുരെ മന്ത്രങ്ങള്‍ ചൊല്ലി ഹോമ-
പ്പുരയില്‍ നെയ് കൂട്ടിക്കഴിഞ്ഞു കൂടും.
ഉരഗസഖാക്കള്‍ പൊറുക്കവേണം
ഇതു ജീവിതത്തിന്‍ സുരക്ഷാഫണം.
ചാരുചിത്രന്‍
---------------------
എത്ര തിന്നാലും വിശപ്പടങ്ങാത്തൊരീ
മൃത്യുവിന്‍ ഭക്ഷണപത്രത്തിലെന്നെയും
വയ്ക്കുന്നതാരാണു പോരില്‍
ചാരുദേഷ്ണന്‍
--------------------
എത്ര യുദ്ധം നയിച്ചു ഞാന്‍
എത്ര പേരെ വധിച്ചു ഞാന്‍
അത്ര ധൈര്യം കുരുത്തില്ലൊരേരകപ്പുല്ലില്‍!
ചിത്രകുണ്ഡലന്‍
---------------------------
മൈതാനമദ്ധ്യം, മരിച്ചു കിടക്കുന്നു
മെയ്യോടു മെയ് ചേര്‍ന്നു സോദരസൈനികര്‍
നമ്മളുമിങ്ങനെ തൊട്ടു കിടക്കുമോ?
ചിത്രബാണന്‍
-----------------------
പരാജയത്തിന്‍റെ കരിമ്പടം മൂടി
ശിബിരത്തില്‍ പകലുറങ്ങുന്നുണ്ടതി-
ലിവന്റെ കൂര്‍ക്കവും?
ചിത്രരഥന്‍
------------------
രതിത്തേന്‍ ചുരത്തും മദോന്മത്ത രാത്രി
പുഴയ്ക്കെന്തൊരുത്സാഹ,മാനന്ദ ഗാത്രി
ഇടയ്ക്കാരു തീക്കൊള്ളി വീശിത്തകര്‍ത്തു
ശരിക്കുള്ള യുദ്ധം തുടങ്ങാം വരൂ നീ.
ചിത്രന്‍
-------------
സൂര്യ ചക്രങ്ങളും ചന്ദ്ര ചക്രങ്ങളും
മേഘമാര്‍ഗ്ഗത്തോളം കുന്നു കൂടി
ഏതായിരിക്കുമെന്‍ സ്യന്ദനചക്രങ്ങള്‍?
ചിത്രലേഖ
-----------------------
വില്ലൊന്നു നെറ്റി, കുയില്‍ത്തൂവല്‍ കൂന്തല്‍
നക്ഷത്ര നേത്രം, കിളിച്ചുണ്ടു മൂക്ക്
ചെമ്പരത്തിമൊട്ടധരം, കളിസ്ഥലം
നെഞ്ച്, മരച്ചില്ല കൈ അനിരുദ്ധനായ്!
ചിത്രം ശരിക്കു ലേഖിച്ചെങ്കിലോമനേ
മുത്തുപോലുള്ളൊരു മുത്തം തരേണമേ.
ചിത്രവര്‍മ്മന്‍
----------------------
വെടിമുഴക്കം പെരുമ്പറ കൊമ്പുകള്‍
കൊലവിളികളോടൊപ്പം തകര്‍ക്കുന്നു
ഇവനു വേണ്ടി മണി മുഴങ്ങുന്നുവോ?
ചിത്രവാഹനന്‍
-------------------------
മകനായി കൊതിച്ചു ഞാന്‍
മകളാണു കരഞ്ഞത്
മകളുടെ മകനായി കാത്തിരിക്കുന്നു
ദൃഢഗാത്രന്‍ ശരവീരന്‍
വരും വരാതിരിക്കില്ല
അവനാണെന്‍ പ്രിയപ്പെട്ട കന്യകാദാനം.
ചിത്രസേനന്‍
---------------------
കുളിക്കാന്‍ ജലത്തില്‍ കളിക്കാന്‍, കലയ്ക്കായ്
ജനിച്ചോര്‍ക്ക് കിട്ടിയ പൌരാവകാശം
എതിര്‍ക്കുന്നതാരാണവന്‍ ചക്രവര്‍ത്തീ-
പദത്തില്‍ ലസിക്കുവോനായാലുമാട്ടെ
പിടിച്ചങ്ങു കെട്ടി കഠോരവാക്യത്താല്‍
ചെവിച്ചെണ്ട പൊട്ടിച്ചയച്ചേ മടങ്ങൂ.
ചിത്രാകുണ്ഡലന്‍
-----------------------------
പ്രിയതമേ,യിതു കുലത്തൊഴില്‍ യുദ്ധം
വിജയമായിടാം പരാജയപ്പെടാം
നിനക്കു ചുംബനം പകര്‍ന്നിറങ്ങട്ടെ
ചിത്രായുധന്‍
---------------------
മഹാരണം രഥാരവം ഉണര്‍ന്നുഷസ്സിലെത്തവേ
ഗൃഹാതുരം മനസ്സിലേതു ബാല്യകാല സൌഹൃദം
മറക്കുവാന്‍ തുറന്നിടുന്നു ഞാന്‍ കറുത്ത ജാലകം
ചിത്രാക്ഷന്‍
--------------------
വജ്രാംഗുലീയവും
പൊന്‍തോള്‍ വളകളും
ലക്ഷണമൊത്ത ഹസ്തങ്ങളും ലക്ഷങ്ങള്‍
ഏതായിരിക്കാമിതിലെന്‍റെ മോതിരം?
ചിത്രാംഗന്‍
-------------------
വാനരചിഹ്നക്കൊടിക്കൂറ കാണുമ്പോള്‍
കാലില്‍ നിന്നും കുതിക്കുന്നുവോ രോഷം
രോഷത്തിലെന്‍റെ പതാക പറക്കുമോ
ചിത്രാംഗദ
-----------------
ഒറ്റയ്ക്കു പുത്രനെ കെട്ടിപ്പിടിച്ചു ഞാന്‍
പൊട്ടിക്കരഞ്ഞ ദിനങ്ങള്‍
ഓര്‍ക്കുമ്പൊഴാഷാഢ മേഘം പൊഴിക്കുന്നു
തീപ്പൊരി പോലെ പേമാരി
ആരുപദേശിക്കുമീയുദ്ധവീരനു
പ്രേമ സൌഗന്ധിക ഗീത!
ചിത്രാംഗദന്‍
---------------------
പേരിനായ് പോരാടി മൂന്നു വര്‍ഷം
ചോരയണിഞ്ഞു മരിച്ചു വീഴ്കെ
നേരായ വാക്യം തെളിഞ്ഞു നെഞ്ചില്‍
പേരിലും പോരിലും കാര്യമില്ല.
ചിരകാരികന്‍
-----------------------------
ഇഷ്ടസംയോഗം വ്യഭിചാരമേയല്ല
ദുഷ്ടത പൂവിട്ടതല്ല
അച്ഛനല്ലീശ്വരന്‍ ആജ്ഞാപിച്ചാലുമെ-
ന്നമ്മയെ ഞാന്‍ കൊല്ലുകില്ല
അല്‍പ്പം കഴിഞ്ഞാല്‍ മനസ്സു മാറും പിതാ-
വപ്പൊഴേക്കും സാധുവാകും
കാള പെറ്റില്ല, കയറുമെടുക്കേണ്ട
ആലോചിച്ചേ കര്‍മ്മമാകൂ.
ച്യവനന്‍
---------------
കണ്ണിനു പകരം
പെണ്ണു വേണം
കണ്ണായ് തെളിയും
സുകന്യ വേണം .
പെണ്ണടുപ്പത്തിലെന്‍
താപസ വൃത്തി
കണ്‍ തിളക്കത്തിന്‍റെ
വിജ്ഞാനവൃദ്ധി.
ഛായ
----------
സൂര്യതാപമെനിക്കു ശീതളിമ
താമരപ്പൂവായ്
മാറി ഞാന്‍ രതിശയ്യയില്‍ വീണു
പിന്നീടൊരിക്കല്‍
ക്ഷോഭമെന്നെയകറ്റുവാന്‍ ഹേതു
കണ്ണീരണിഞ്ഞു
പാതിരാവു തിരിച്ചറിഞ്ഞൂ ഞാന്‍
ജടാസുരന്‍
------------------
ഉറക്കമില്ല രാത്രിയില്‍
ഹിമാചലത്തിലൊക്കെയും
പറക്കയാണു പക്ഷിയും
വിടര്‍ത്തി പൂക്കള്‍ വൃക്ഷവും.
ഹരിക്കലെന്ന പോലെയെന്‍
വിരല്‍ നടത്തി കൃഷ്ണയില്‍
ജയിക്കലല്ല ജീവിതം
മൃതിക്കിതെന്തു സൌരഭം.
ജനമേജയന്‍
--------------------
ഉരഗനിര്‍മ്മാര്‍ജ്ജനം
ഭരണക്രമം, അതില്‍
പ്രതികാരമെന്തിരിക്കുന്നു?
ഒടുവില്‍
തിരിച്ചറിയുന്നു ഞാന്‍
പ്രജകളും ഇഴജീവിവര്‍ഗ്ഗവും
ഒരുപോലെ ദേശത്തു
പരിരക്ഷണം കൊതിക്കുന്നു.
സര്‍പ്പകുലത്തിനും
കൂടിയാണീ ധര,
നിര്‍ത്തുന്നു ഞാന്‍ ദര്‍പ്പസത്രം.
ജന്തു
--------
നൂറു പൂക്കള്‍ വിടര്‍ത്തുവാനെന്നെ
കീറി, യഗ്നിയിലേക്കെറിഞ്ഞപ്പോള്‍
അമ്മയപ്പുറത്തന്തപ്പുരത്തില്‍
സര്‍വ യാഗങ്ങളേയും ശപിച്ചോ?
പിന്നെ ഞാന്‍ സ്വര്‍ണ്ണമുദ്രിതനായി
അമ്മ തന്ന മുലപ്പാല്‍ കുടിച്ചോ?
എന്തു ന്യായങ്ങള്‍ ഹോമകുണ്ഡത്തില്‍
ജന്തുജീവിതം കത്തിച്ചൊടുക്കാന്‍!
ജമദഗ്നി
-------------------
നിര്‍ത്തുക നിര്‍ത്തുക യുദ്ധഭ്രാന്തിതു
മര്‍ത്ത്യസഹസ്രം ചത്തു
ബുദ്ധിഭ്രമമോ ദ്രോണാ, നിന്‍ പ്രിയ
പുത്രനെയോര്‍ത്തു നിറുത്തൂ
ജയത്സേനന്‍
--------------------
പുലിത്തോലുറയ്ക്കുള്ളിലില്ല വിശ്രാന്തി
രിപുച്ചോര മോന്താന്‍ തുടിക്കുന്നു ഖഡ്ഗം
ജയിക്കാന്‍ പിറന്നോന്‍, മരിക്കാന്‍ മടിക്കാ-
പ്പിതാവിന്‍റെ പുത്രന്‍റെ വില്ലും കൊതിപ്പൂ
നിണപ്പൂക്കള്‍ വാഴുന്ന തെച്ചിപ്പറമ്പേ
രണച്ചൂടിലാണെന്റെയശ്വങ്ങള്‍ പോലും.
ജയദ്രഥന്‍
----------------
ഏകാന്തതയില്‍
പുതുമണ്ണു പോലെന്‍റെ
വീഥിയിലൊക്കെ തെളിയുന്നു ദ്രൌപദി
സ്നേഹിതയായി നീ
എന്നെ ജയിക്കുകില്‍
നൂറു നൂറ്റാണ്ടു ഞാന്‍ യുദ്ധം നയിച്ചിടാം.
ജയരാതന്‍
-----------------
മദ്യം കൊടുത്തു മദിപ്പിച്ച വാജികള്‍
പശ്ചിമ ദിക്കില്‍ നിന്നോടി വരുന്നതും
മത്തഗജങ്ങള്‍ മുള്‍ത്തണ്ടുമായ് യുദ്ധത്തിന്‍
മദ്ധ്യത്തിലേക്കു കുതിച്ചു പായുന്നതും
അസ്ത്രജാലത്തിന്‍ നടുക്കു നില്‍ക്കുമ്പൊഴെന്‍
ശ്രദ്ധാധ്വജങ്ങളെയാക്രമിക്കുന്നുവോ?
ജര
-----
രണ്ടമ്മമാരൊരു ചക്കരക്കുട്ടനെ
രണ്ടായിക്കൊണ്ടു വച്ചപ്പോള്‍
ഒന്നിച്ചു ഞാ,നവനാദ്യം വിളിച്ചത്
അമ്മയെന്നുള്ളൊറ്റ വാക്ക്
കാണാമറയത്തു നിന്നുഞാനപ്പൊഴേ
മാറു ചുരന്നെന്നു തോന്നി.
ജരന്‍
---------
കൊന്നവന്‍, കൊല്ലിച്ചവന്‍ യുദ്ധരംഗത്ത്
തന്ത്ര കുതന്ത്രം മെനഞ്ഞോന്‍
കാട്ടുകുഞ്ഞാമേകലവ്യനെ കൊന്നവന്‍
നാട്ടിലെ മാന്യനാം കൃഷ്ണന്‍
ആഹ്ളാദിച്ചോന്‍ ഭീമകാനനപുത്രന്റെ
തീരാവിയോഗ നിശയില്‍…
കൊന്നു ഞാന്‍ കൃഷ്ണനെ,
അസ്ത്രമേ നീ കണ്ട
പുള്ളിമാനില്‍ നീതിസാരം.
ജരല്‍ക്കാരു
-----------------------
കടമകള്‍ തുടലല്ല തുടലിമുള്‍ക്കാടല്ല
തടവല്ല, വിഫലമെന്‍ ധ്യാനം.
വയലുപോലൊരുവളെ സ്വീകരിച്ചന്നു ഞാന്‍
ഭജനയെക്കാള്‍ ഗൃഹസ്ഥാശ്രമം മോഹനം.
അടവി ചുറ്റുന്നു ഞാന്‍ പിന്നെയും, സന്ധ്യയ്ക്കു
കലഹിച്ചെറിഞ്ഞു ദാമ്പത്യ ഭസ്മക്കുടം.
ജരിത
--------------
രക്ഷിക്കുവാന്‍ കഴിഞ്ഞില്ല
എന്‍റെ മക്കളെ
ഭക്ഷിക്കുവാനായ് കുതിക്കുന്നു പാവകന്‍
കത്തുകയാണ് മനം, വനം,
കാരുണ്യമറ്റ ഭര്‍ത്താവെ
പരിത്യജിക്കുന്നു ഞാന്‍.
ജരാസന്ധന്‍
------------------------
അമ്മയാരാണ്?
എന്നെ വീഥിയിലുപേക്ഷിച്ച
രണ്ടമ്മമാരോ
സ്വരൂപിച്ചൊരന്യയോ?
രണ്ടായ് പിരിഞ്ഞതു പോലെ
കിടപ്പു ഞാന്‍
എന്താണു ജീവിതം?
ഏകമോ ദ്വന്ദമോ ?
ജരാസന്ധന്‍.(ധൃത).
------------------------------
മരപ്പന്തും പനവില്ലും കുതിരക്കുട്ടിയുമായി
വിരിച്ചിട്ട ബാല്യകാലം മുളച്ചു പൊന്തി
തണല്‍ സമ്മാനിച്ച നേരം വിരോധം കത്തി.
ജലഗന്ധന്‍
------------------
ചോരപുരണ്ട കല്‍പ്പന്തുക, ളല്ലല്ല
പോരാളികള്‍ തന്‍ ശിരസ്സുകള്‍ കാണുന്നു
നാളെയിക്കൂട്ടത്തിലൊന്നെന്റെയും തല.
ജലസന്ധന്‍
-------------------
മുകില്‍പ്പുറത്തു മിന്നലായ്
അടര്‍ക്കളത്തിലെത്തി ഞാന്‍
പൊലിഞ്ഞു പോയ മിന്നല്‍ പോല്‍
തുലഞ്ഞടിഞ്ഞു ജീവിതം.
ഗജങ്ങളേ പൊറുക്കുക
ധ്വജം മുറിഞ്ഞു വീണു പോയ്
മൃഗങ്ങളല്ല മര്‍ത്യരാണ്
സ്വപ്നദു:ഖ വിത്തുകള്‍
ജാജലി
-----------
കുരുവി വന്നു കൂടു വച്ചു
ജടയിലും മനസ്സിലും
അണുവിടയ്ക്കനങ്ങിടാതെ
'അമ്മ വൃക്ഷമായി ഞാൻ.
കരുതി വച്ച മുട്ടകൾ
വിരിഞ്ഞു, പോയ് നവാഗതർ
കിളികൾ തന്ന പാഠമാണ്
ശിഷ്ടജീവിതാശ്രയം.
ജാനപദി
--------------
ഋഷിക്കു മുന്നില്‍ മാംസള നൃത്ത-
കൃഷിക്കു വെള്ളം കോരുമ്പോള്‍
നനഞ്ഞു കണ്ടു വല്‍ക്കല വസ്ത്രം
ശരത്തില്‍ നിന്നും കുഞ്ഞുങ്ങള്‍!
ഒളിച്ചു പോയ് ഞാനെങ്കിലുമെന്നില്‍
തിളച്ചു തൂവീ മാതൃത്വം.
ജാംബവതി
-------------------
വാനരവംശം നരവംശമാണെന്ന
വാസ്തവമെന്‍റെയസ്തിത്വം
ഭാര്യാപദവിയുമാസ്വദിച്ചിങ്ങനെ
തീമെത്തയിലേക്കു പോകെ
വൈവിധ്യമാര്‍ന്നൊരെന്‍ ജീവിത രഥ്യയില്‍
വൈധവ്യവും വന്നു കൂടി
ദു:ഖത്തിലേക്കു പറക്കും ദിനരാത്ര-
പക്ഷികളേ ഞാന്‍ വരുന്നൂ.
ജ്വരന്‍
----------
ജീവികള്‍ക്കെല്ലാം ജ്വരം തന്നു കൊല്ലുവാന്‍
ഞാനീ ഭുവനത്തിലില്ലേ
പിന്നെന്തിനീ യുദ്ധം, ആരോഗ്യവാന്മാരെ
കൊന്നൊടുക്കുന്ന വിനോദം?
ജ്വാല
---------
പുണ്യത്തിയാം നദിയല്ല ഗംഗ
പുത്രരെ കൊന്ന മഹാപാപിനി
ഗംഗയില്‍ സ്പര്‍ശിച്ച മൂലം ഞാനും
വന്‍ പാപമുദ്രയാല്‍ ദു:ഖിതയായ്.
ജീമൂതന്‍
--------------
മല്ലയുദ്ധം., അരങ്ങില്‍ മലര്‍ന്ന്
പര്‍വതാകാരനാം ഞാനൊടുങ്ങി
ഒറ്റ സംശയം, ഭീമനല്ലാതെ
മറ്റൊരുത്തന്‍ ജയിക്കുവാനുണ്ടോ ?
പാണ്ഡവര്‍ക്കു കൊലയ്ക്കധികാരം
കാമനു രതീദേവിയെ പോലെ.
ജീവലന്‍
--------------------.
സന്ധ്യക്കു കേട്ടൊരു ശോകഗീതം
സങ്കടത്തിന്‍റെ ഉദാത്ത ഭാവം
പ്രേയസി പോയൊരു വിഡ്ഢിയുടെ
ജീവിതം കത്തിയ പ്രേമഗന്ധം
ആശ്വസിപ്പിച്ചു ഞാന്‍ ഗായകനെ
സ്നേഹ നദിയില്‍ ജലം പെരുകും.
ജൈഗീഷവ്യന്‍
-------------------------
ദു:ഖമാകട്ടെ സന്തോഷമാകട്ടെ
നിന്ദവാക്കോ പ്രശംസയോ പൂക്കട്ടെ
കാമമോ കൊടും ക്രോധമോ പോരട്ടെ
സ്നേഹമോ ശത്രുഭാവമോ കാണട്ടെ
ഒന്നുപോലെ നാം നേരിടുമെങ്കിലോ
നന്നു നന്നെടോ ജീവിതം ധന്യമായ്!
ശാപവും വരദാനവും പെയ്യാത്ത
മാമുനീമനം ശാന്തിനികേതനം
ജൈമിനി
----------------
വര്‍ണവ്യവസ്ഥയൊടുങ്ങിയാലും
യുദ്ധസാമഗ്രികള്‍ മാറിയാലും
പെണ്‍പട പോരിനിറങ്ങിയാലും
ഓലനാരായങ്ങള്‍ മങ്ങിയാലും
ദു:ഖവും സ്നേഹവുമുള്ള കാലം
കൃഷ്ണദ്വൈപായനം സാക്ഷി നില്‍ക്കും.
ശാന്തി പ്രതീക്ഷകള്‍ കായ്ക്കുവോളം
കാലക്കടല്‍ കഴല്‍ തൊട്ടു നില്‍ക്കും.
ടിട്ടിഭന്‍
--------------------------
ജലസുന്ദരിമാരുടെ നര്‍ത്തന കേളീരംഗം
ഝഷസേനകള്‍ ചുറ്റി നടക്കും സാഗരഹര്‍മ്മ്യം
നദികള്‍ ഗിരിചാരുത ചൊല്ലി നടക്കും വാടി
ഇവിടെ കടലോന്‍റെ സദസ്സിലിരിപ്പും കൂടി!
ഡിണ്ഡികന്‍
---------------------
സന്യാസിപ്പൂച്ചയെ സേവിക്കാന്‍ പോയവ-
രൊന്നൊന്നായ് കാണാതെയാവുന്നു
അങ്ങനെതന്നെ ഉടലോടെ സ്വര്‍ഗ്ഗത്തു
കൊണ്ടുപോയെന്നാണ് സംസാരം
ആത്മീയ കാര്യങ്ങള്‍ നോക്കാനിറങ്ങിയ
മാര്‍ജ്ജാരക്കള്ളനെ കണ്ടപ്പോള്‍
ഞാന്‍ രക്തസാക്ഷിയായ്, പിന്നീടൊരിക്കലും
മൂഷികരാരും മരിച്ചില്ല.
ഡിംഭകന്‍
-----------------
നാക്കുപേക്ഷിച്ചീ നദിയില്‍ ലയിച്ചാലും
തീക്കനല്‍പ്പാതയില്‍ പാദം കരിഞ്ഞാലും
ഓര്‍ക്കുക
തമ്പുരാന്മാര്‍ക്കു സ്വജീവിതം
തീര്‍ക്കുവാനുള്ള കളിപ്പാവയല്ല ഞാന്‍.
ഡുണ്ഡുഭം
-----------------
ചേരയെ കൊല്ലരുത്, കൊല്ലരുത് പാമ്പല്ല
ആളിനെ കൊല്ലുന്ന വിഷവുമില്ല
ലാഭ സുഖങ്ങളിലൊപ്പമാണെന്നാലും
നാശദു:ഖങ്ങളില്‍ ഭിന്നരല്ലോ
ചേരയും പാമ്പും ഉരഗങ്ങളാകിലും
ചേരുന്ന കാര്യങ്ങളല്‍പ്പമാത്രം
എങ്കിലും ഹിംസിക്ക നല്ലതല്ല രാജ-
പന്നഗയാഗമഹിംസയല്ല.
തക്ഷകന്‍
----------------
കാടെരിഞ്ഞപ്പോള്‍
പിടഞ്ഞിഴഞ്ഞെങ്കിലും
നീതി കിട്ടാതെ മരിച്ചവളെന്‍ പ്രിയ.
ഏതു സമുദ്രത്തിലാകിലും ശത്രുവിന്‍
ജീവനില്‍ കൊത്തി ഞാന്‍
സ്നേഹബലി നല്‍കിടും.
തണ്ഡി
------------
സത്യശിവസുന്ദര പ്രമാണം
തത്ത്വമാണെങ്കിലും നോക്കൂ
സാംഖ്യര്‍ പഠിക്കും മിടുക്കര്‍ , യുക്തി-
പാഠങ്ങള്‍ തേടും മനുഷ്യര്‍
യോഗികള്‍ ചിന്തകരല്ലോ, തപം
ആലോചനാമൃതമല്ലോ.
തനു
-------
കാവിനു മാന്‍ സ്വന്തമല്ല
രാവിനിരുള്‍ സ്വന്തമല്ല
പാട്ട് നദിയുടേതല്ല
നോട്ടം മിഴിയുടേതല്ല
പുത്രനില്‍ പ്രത്യാശ വേണ്ട
അച്ഛനവന്‍ സ്വന്തമല്ല.
തപതി
-----------
അശ്വമൃത്യുവില്‍ ഖേദിക്ക വേണ്ടെന്‍റെ
ഹൃത്തിലുണ്ട് പ്രണയക്കുതിരകള്‍
സൂര്യശോഭിതരായി വനത്തിലെ
പൂവുകള്‍ നമുക്കെണ്ണി നടക്കണം.
മാരിയില്ല, രതിമാരിയാണിനി
സ്നേഹത്തിന്‍ ധ്വജം നമ്മള്‍ക്കുയര്‍ത്തണം.
താരകന്‍
---------------
മൂന്നു പുരങ്ങളും കത്തുമ്പൊഴെന്നിലെ
മൂന്നുമൊരൊറ്റ മഹാമഴയാകുന്നു
ദേവനീതിക്കു കരം കൊടുക്കാനല്ല
ജീവിതം, പോരും മരണവും പുല്‍കട്ടെ
തിലോത്തമ
-------------------
ഇടം കണ്‍മുനയാലൊരു സുന്ദന്‍
വലം കണ്‍മുനയാലുപസുന്ദന്‍
ഇടത്തേ മുലയിലൊരു സുന്ദന്‍
വലത്തേ മുലയിലുപസുന്ദന്‍
പകുക്കാനാവാത്ത ഹൃദയത്തില്‍
ഒരുവള്‍, ചാരസുന്ദരി നില്‍പ്പൂ
അവള്‍ക്കായി ഗദായുദ്ധത്തില്‍
രണ്ടവന്‍മാരും കാലപുരി പൂകി
തുംബുരു
---------------
കിന്നരം വീണ തംബുരു കൈമണി
ഗഞ്ചിറ തുടി തങ്കച്ചിലങ്കകള്‍
ഒക്കെയും വച്ചു ഞാന്‍ പൊലിപ്പിച്ചതീ
നൃത്തഘോഷം സുശിക്ഷിത രംഭയില്‍
കണ്ണു വയ്ക്കുകിലേതു രാജാവുമെന്‍
എണ്ണ വീണ പകയില്‍ പുകഞ്ഞിടും.
തുലാധരൻ
-------------------
കള്ളമില്ല കള്ളുമില്ല
ത്രാസ്സിലെന്റെ ദർശനം
നല്ലതെന്നു തന്നെയാണ്
കൃത്യമെന്റെ വീക്ഷണം .
യജ്ഞവേദിയിൽ കരങ്ങൾ
കൂപ്പി നിൽക്കുമെന്നിലെ
ഭക്തിയല്ല നാസ്തികം
ക്ഷമിക്കുകെന്റെ വാസ്തവം.
ത്രിശിരസ്സ്
----------------
പക്ഷികള്‍ വാഴും
മനസ്സുമായ് സൂക്ഷ്മമാം
ലക്ഷ്യത്തിലെന്‍ ദൃഷ്ടി നിക്ഷിപ്തമാക്കി ഞാന്‍.
നഗ്നാംഗിമാരേ മടങ്ങുക
വേശ്യകള്‍ക്കപ്രാപ്യമാണെന്‍റെ
ബോധാഞ്ജലീ മുഖം
വേദവും മദ്യവും സൂക്ഷ്മ നിരീക്ഷണ-
രീതിയുമെന്‍റെ ശിരസ്സിന്‍റെ മേന്മകള്‍
തെറ്റില്‍ കുടുങ്ങാത്തൊരെന്‍ ജീവസൂര്യനെ
കൈപ്പടം കൊണ്ടു മറയ്ക്കാതിരിക്കുക.
ദക്ഷന്‍
-------------
നക്ഷത്രശോഭിതര്‍ പുത്രിമാര്‍ വന്നെന്നില്‍
ദു:ഖം വിതച്ചു നില്‍ക്കുമ്പോള്‍
അച്ഛനുണര്‍ന്നുഗ്ര രോഷവാക്കായി ഞാന്‍
ക്രുദ്ധിച്ചു ശിക്ഷയെറിഞ്ഞു
ഒറ്റപ്പുരുഷനും സ്വന്തം പ്രിയമാരില്‍
അപ്രിയം കാട്ടീടരുത്
മക്കളെല്ലാവരും തുല്ല്യരാണഛനു
മൃത്യുവിന്‍ തുല്യത പോലെ.
ദണ്ഡധാരന്‍
--------------------
കളഭകാഞ്ചനം മെയ്യിലണിഞ്ഞൊരീ
കളഭശൂരനോടൊത്തു ശത്രുക്കളില്‍
മരണവിത്തു വിതയ്ക്കുവാന്‍ വന്നു ഞാന്‍
ശരണമെന്‍ പ്രിയ മാഗധ ചിന്തകള്‍
രണപടുക്കള്‍ തന്‍ കീര്‍ത്തി പതാകകള്‍
മുകിലില്‍ മുട്ടിച്ചു നിന്നവര്‍ പൂര്‍വികര്‍.
ദധീചന്‍
--------------
നേത്രം പുരികമധ്യത്തില്‍ മുനപ്പിച്ചു
പ്രാര്‍ഥിച്ചിരുന്ന യാമത്തില്‍
അര്‍ദ്ധ നഗ്നാംഗിയാം നര്‍ത്തകി വന്നെന്‍റെ
ശ്രദ്ധ ശിഥിലീകരിച്ചു
ബുദ്ധിബിന്ദുക്കളെ സ്വീകരിച്ചോള്‍ നദീ
പുത്രനെ നീ പഠിപ്പിക്കൂ
എത്രയായാലും രതിക്കാതിരിക്കുവാന്‍
പറ്റില്ല താപസന്‍മാര്‍ക്കും.
ദന്തവക്ത്രന്‍
--------------------
ചെമ്മനോഹരം മാനം, മുകില്‍ക്കാടു
ചെന്നിണപ്പൂക്കളാര്‍ജ്ജിച്ച സന്ധ്യയില്‍
നിന്നു നമ്മള്‍ തുടങ്ങണം രാത്രിയില്‍
ഭംഗിയായി നിരത്തണം സേനയെ
ദേവ പിന്തുണയോടെയെത്തുന്നൊരീ
യാദവനെ പഠിപ്പിച്ചയക്കണം
ദമനന്‍
-----------
തേരു തെക്കോട്ടു പായിക്ക ഞാനൊരു
പോരാളി വെല്ലുവിളിക്കുന്ന കേട്ടു
വില്ലുകൊണ്ടാവണമുത്തരം യുദ്ധം
കല്ലുകൊണ്ടല്ലെന്നു ബോദ്ധ്യപ്പെടേണം
ദമയന്തി
--------------
വിശ്വസിച്ചോളെ
വനത്തിലുപേക്ഷിച്ച
ദുഷ്ടനാണെന്‍ പ്രിയന്‍
ആണത്തമറ്റവന്‍.
ഇഷ്ടമാണെങ്കിലും നിന്നെ,
നീ വേവിച്ച
പച്ചമാംസത്തിന്‍ രുചിയറിയുന്നു ഞാന്‍.
ദംഭോത്ഭവന്‍
---------------------
താപസന്‍മാരുടെ മായാരണം
താരാപഥം പുല്‍ വിതാനം
എങ്കിലും ചോദിക്കാന്‍ പറ്റിയല്ലോ
പങ്കിലമാമധീശത്വം.
ദര്‍ഭി
--------
തപസ്സിനപ്പുറം തടാകനിര്‍മ്മിതി
കരയ്ക്കു പൂമരം നിറച്ചു കായ് കനി
കുളിക്കുവാന്‍ ശീതജലം, പടി തോറു-
മിരിക്കുവാനെങ്ങും മൃദൂശിലാപീഠം
വരൂ കുരുക്ഷേത്ര വിശാല ഭൂമിയില്‍
ഹിമാലയം തൊട്ടു വരുന്ന കാറ്റുണ്ട്
ദശാര്‍ണിനി
--------------------
തൊട്ടുനോക്കി, വിടര്‍ന്ന നെഞ്ചത്ത്
മൊട്ടുകള്‍ കണ്ടു വിസ്മയപ്പെട്ടു
കാല്‍നദികളൊരുമിക്കുന്നേടം
നീരുറവ തുടിപ്പതറിഞ്ഞു
പൌരുഷത്തിന്‍ മറവിലീ രാവില്‍
സ്ത്രൈണനാണം നമിക്കുന്ന കണ്ടു
പെണ്ണു പെണ്ണിന്‍റെ കണ്ണാടിയാവും
കണ്ണുകെട്ടിക്കളിയെനിക്കന്യം.
ദാരുകന്‍
---------------
അങ്കങ്ങളെത്രയോ കണ്ടു ഞാനെങ്കിലും
സങ്കടം തോന്നീ കുരുക്ഷേത്ര ഭൂമിയില്‍
ബന്ധുക്കള്‍ ബന്ധുക്കള്‍ ബന്ധുക്കബന്ധങ്ങള്‍
സന്ധ്യ മലര്‍ന്നു കിടക്കുമങ്കക്കളം
എന്തുകൊണ്ടീ നരഹത്യ,യെന്നുള്ളിലെ
വെണ്‍പിറാവിന്‍റെയാശങ്കയനാഥമായ്
ദാശരാജന്‍
------------------
ഉദയസൂര്യോപമം കാമലോലം
മകരമീനെന്‍ വലയില്‍ കുടുങ്ങി
ഇനി,സുശോഭിതം രാജാധികാരം
കുടിലിലെത്തിയെന്‍ പാദം തലോടും
മതി മതിയതിമോഹം മനസ്സേ
മകള്‍ മഹാറാണിയാവും വരേക്കും
ദാസി
---------
കണ്ടു കണ്ണടച്ചില്ല ഞാന്‍ രൂപം-
കൊണ്ടു പാണ്ഡുരയായതുമില്ല
ദാസിയാണു ഞാന്‍, കാമസ്വരൂപന്‍
ആശ പോലെ നുകര്‍ന്നെന്‍റെയുള്ളം
ജ്ഞാനിയായെന്‍ മകന്‍ വളരുമ്പോള്‍
കാണുവാനായ് പുറത്തു നില്‍ക്കേണ്ടോള്‍
ജാതിഭേദ വലയിലെ മീനായ്
ഞാന്‍ കുടുങ്ങി, കവിയോ വിളങ്ങി.
ദിവോദാസന്‍
----------------------
കാശി രാജ്യം കാടു കയറി
ജാഹ്നവി കരയേറിയോടി
ക്ഷാമ യക്ഷികള്‍ നൃത്തമാടി
വാരണാസി നാശമുഖിയായ്
രാജധാനിയില്‍ ഞാനൊരുത്തന്‍
പ്രേത നൃപനായിരിക്കുന്നു.
ദീര്‍ഘന്‍
--------------
പടയുമായ് വന്ന വൈദേശിക പ്രഭു
ഗജാതുരഗഭണ്ഡാരങ്ങള്‍ കൊണ്ടുപോയ്
അവനെടുത്ത ശിരസ്സുകൊണ്ടിങ്ങനെ
"നിരപരാധിയെ കൊല്ലുന്നു" - ചൊല്ലി ഞാന്‍
ദീര്‍ഘബാഹു
-----------------------
വന്‍കടല്‍ ഞങ്ങള്‍ കേട്ടിട്ടേയുള്ളെടോ
സംഗരക്കടലാണു കാണുന്നത്
ഞാനതിലെ ചുവന്ന ജലവീചി
ദീര്‍ഘതമസ്സ്
---------------------
കാമാര്‍ഥിക്കെന്തിനു കണ്ണുകള്‍
ഉള്‍ക്കണ്ണില്‍
നീളെ പടരുന്നു നഗ്നപ്രകാശികള്‍
ദൂരെ രതിക്കടല്‍ തേടിയലയുന്ന
യാനപാത്രം ഞാന്‍
സുഗന്ധമെന്‍ ദിക്കുകള്‍.
ദീര്‍ഘദര്‍ശി മത്സ്യം
---------------------------------
പൊയ്കയില്‍ നിന്നും പുറത്തേക്ക് - ഒരു
പുത്തന്‍ വഴിത്തോടൊരുങ്ങുമ്പോള്‍
ജീവിതസ്നേഹിയാം മത്സ്യം ഞാന്‍ - നീന്തി
വേറെ രക്ഷക്കുളം തേടുന്നു
മത്സ്യവേട്ടക്കാരറിയാതെ - നമ്മ-
ലുല്‍സുകരായ് വീടു മാറേണം
ബുദ്ധിയും ഭക്തിയുമില്ലേലും - ചെറു
യുക്തിയുണ്ടെങ്കില്‍ ജയിച്ചൂ നാം.
ദീര്‍ഘരോമന്‍
-----------------------
അന്ധനഛന്‍റെ വാത്സല്യമേറ്റവര്‍
ബന്ധപാശത്തിലൊത്തു നിന്നിങ്ങനെ
അമ്പയക്കെ ചിരിച്ചുവോ മണ്‍തരി?
ദീര്‍ഘസൂത്രന്‍ മത്സ്യം
------------------------------------
വിഭ്രമം പാടില്ല, കാത്തിരിക്കാമെന്ന
തത്ത്വശാസ്ത്രം മീന്‍ നുണഞ്ഞു നില്‍ക്കെ
കുത്തിവിടര്‍ന്നൊരു നീലക്കുരുക്കിന്‍റെ
മൃത്യുസൂത്രത്തില്‍ ലയിച്ചു പോയി
മത്സ്യവേട്ടക്കാര്‍ തീകൂട്ടിയെന്‍ ജീവിതം
ചുട്ടു ചുരണ്ടിക്കഴിക്കുമ്പോള്‍
പൊയ്ക വരണ്ടെന്‍റെ കൂട്ടുകാരൊക്കെയും
പെയ്ത കണ്ണീരേ മനസ്സിലുള്ളൂ
ദുരാധരന്‍
-----------------
അട്ടഹാസങ്ങളിടി മുഴക്കം പോലെ
ചുറ്റും പ്രകമ്പനം കൊള്ളിക്കുമുച്ചയില്‍
ആരുടെ കണ്ഠം നിശ്ശബ്ദമാകുന്നു.
ദുര്യോധനന്‍
---------------------
ഊരുഭംഗം യുദ്ധനീതിയല്ല
ഭീമ, നീയെന്തേ ചതിച്ചു?
രാജകൊട്ടാരം നിനക്കിരിക്കട്ടെ
വേറൊരരക്കില്ലമായി.
ദുര്‍ധര്‍ഷന്‍
-------------------
ഈച്ചയാര്‍ക്കും ശവക്കോട്ടയാണത്
ആശ്രിതര്‍ അനുയായികള്‍ സ്നേഹിതര്‍
ഞാനുമുണ്ടാകുമോ മൃതഭൂമിയില്‍?
ദുര്‍മ്മദന്‍
----------------
ആഹ്ളാദപൂര്‍വം വരുന്നൂ മരണമേ
തോല്‍ക്കില്ല മുന്നില്‍ രണം തോരുവോളവും
ആരു രാജാവെന്നു കാണാം നമുക്കിനി.
ദുര്‍മ്മര്‍ഷണന്‍
------------------------
ഗജങ്ങളേ ശരങ്ങളേ
അടര്‍ക്കളത്തില്‍ നില്‍ക്കുമെന്‍
ഭുജങ്ങളായ് ചമഞ്ഞു യുദ്ധ-
ഭേരി തീര്‍ത്തു വെല്ലുവിന്‍.
എനിക്കിതാണു ജീവിതം,
മഹാവിപത്തു നേരിടാന്‍
കൊതിക്കായാണു പ്രജ്ഞയില്‍
പിറന്നുലഞ്ഞ വന്മരം
ദുര്‍മുഖന്‍
----------------
ഗുരു പറഞ്ഞ വഴിക്കു ഞാന്‍ നീങ്ങി
യുദ്ധത്തിലെന്‍റെ
കഴിവു നൂറുമെടുത്തു പോരാടി
ചോരയ്ക്കു വേണ്ടി
കഴുകനായെതിരാളികള്‍ നില്‍ക്കെ
സന്തോഷപൂര്‍വം
മരണമണ്ണിലടര്‍ന്നു ഞാന്‍ വീണു.
ദുര്‍വ്വാസാവ്
--------------------
ക്ഷിപ്രകോപിയെ ഇഷ്ടപ്രസാദിയായ്
ശുദ്ധ ശുശ്രൂഷ കൊണ്ടു നീ മാറ്റിയോ?
പൊള്ളിടാത്തോള്‍, നിനക്കിഷ്ടമുള്ളോരാള്‍
ഉണ്ണിയെ തൃപ്തനായി തരാന്‍ വരും
ഭര്‍ത്തൃസാമീപ്യമാസ്വദിക്കുമ്പൊഴും
മറ്റൊരാള്‍, വഴി തെറ്റുകയില്ലെടോ.
ദുര്‍വിമോചനന്‍
--------------------------
പന്തുകള്‍ പോലെ തലകളുരുളുന്നു
കുന്തമോടെ കൈകള്‍ മണ്ണിലുറങ്ങുന്നു
ആരുടെ കൈ ഞാനറുത്തു
ദുര്‍വിഗാഹന്‍
-----------------------
ചോരമഴ തോരാതെ പെയ്ത പോലെ
പോരൊടുങ്ങാത്ത കുരുക്ഷേത്രം
ആരുടെ കഴുത്തിലേക്കെന്റെയമ്പ്.
ദുശ്ശലന്‍
-------------
കൊഴിഞ്ഞ പൂങ്കുലപോലെന്‍ തല ചിന്നിക്കിടക്കുമ്പോള്‍
വരുന്ന സൂര്യോദയമെന്‍ രുധിരത്തിന്നൊളി കാണും
മരിക്കാനായിറങ്ങിയ കുരുപുത്രന്‍ ഞാന്‍.
ദുശ്ശള
----------
അസ്ത്രസന്നാഹം
വെറുക്കുന്നു ഞാന്‍
എന്നെ ഒറ്റപ്പെടുത്തിയ
ദുഷ്ടമൃഗമാണ് യുദ്ധം.
കൂടപ്പിറപ്പുകള്‍
ഭര്‍ത്താവ്
സംഗരഛായയില്‍ പുത്രന്‍,
മരിച്ച പെണ്‍ പക്ഷി ഞാന്‍.
ലോകമേ
നീയും നശിക്കും
എന്‍ ജീവനില്‍
ചോര പുരട്ടിയ
യുദ്ധഭ്രമത്തിനാല്‍
ദുശ്ശാസനന്‍
-------------------
കൃഷ്ണേ പൊറുക്കുക
ആസക്തി തന്‍ പക്ഷി
തൃഷ്ണകള്‍ കൊത്തി-
ജ്ജ്വലിപ്പിക്കെ നിന്‍
ഒറ്റ വസ്ത്രത്തിലെന്‍ കൈകള്‍.
ശിക്ഷ ഞാനേറ്റു വാങ്ങുന്നു
മനുഷ്യര്‍ക്ക്
രക്ഷപ്പെടാന്‍ മൃത്യു മാത്രം.
ദുഷ്ക്കര്‍ണ്ണന്‍
-----------------------
പേശീബലം പരീക്ഷിക്കുന്നതിന്നൊരു
ക്ലേശവുമില്ലാത്തിടമാണു പോര്‍ക്കളം
ആശീര്‍വദിക്കൂ സഹോദരാ നേരമായ്.
ദുഷ്പരാജയന്‍
---------------------
ചക്രങ്ങള്‍ വേലുകളമ്പുകള്‍ പായുന്നു
യുദ്ധമേ കൂട്ടക്കൊലയ്ക്കു കൂട്ടാളി നീ
അപ്രിയമോടെ രഥം തെളിക്കുന്നു ഞാന്‍.
ദുഷ്പ്രധര്‍ഷണന്‍
------------------------------
മാസഭോജികളുണ്ടുറങ്ങും സ്ഥലം
പാംസു മൂടിയ മൃത്യുക്കളിസ്ഥലം
യുദ്ധമെന്നെയും നിശ്ചലനാക്കുമോ?
ദുസ്സഹന്‍
---------------
പെരും വാകച്ചോടു പോലെ
കുരുക്ഷേത്രം, ചോരചൂടി
അതില്‍ വെട്ടേറ്റൊടിഞ്ഞ
ചില്ലകള്‍ പോലെ മനുഷ്യാംഗം
അതിലെന്‍റെ മോതിരക്കൈ എവിടെക്കാണും?
ദൃഢകര്‍മ്മാവ്
------------------------
വീരവാദങ്ങള്‍ ധീരമൌനങ്ങള്‍
പോര്‍ക്കളത്തിലെന്തെല്ലാം നയങ്ങള്‍
ഞാനുമേന്തോ പറഞ്ഞെന്നു തോന്നുന്നു
ദൃഢക്ഷത്രന്‍
----------------------
ഓടി വീഴും പെരുമ്പറക്കാരന്‍റെ
കൂടെ വീഴാതിരിക്കാന്‍ ശ്രമിക്കവേ
കാലിടറിയോ ഞാനും പതിച്ചുപോയ്
ദൃഢരഥാശ്രയന്‍
---------------------------
ചക്രം കാവല്‍ക്കാര്‍ വെട്ടേറ്റു വീഴുന്നു
ഖഡ് ഗത്തുമ്പിലെ ചോര ചിരിക്കുന്നു
യുദ്ധമേ നിനക്കെന്നഭിവാദനം
ദൃഢവര്‍മ്മന്‍
----------------------
കബന്ധങ്ങള്‍ കബന്ധങ്ങള്‍
അധികാരക്കൊതിയുടെ
സുബന്ധങ്ങള്‍ കണ്ടിരിപ്പൂ കഴുകക്കൂട്ടം
എന്നിലേക്കും ചായുന്നുണ്ടാ മരണനോട്ടം
ദൃഢസന്ധന്‍
----------------------
തോള്‍വള, ചര്‍മ്മപാദുകം, മാര്‍ച്ചട്ട
ആയിരങ്ങള്‍ കുമിഞ്ഞു കിടക്കുന്നു
ആരുടേതൊക്കെയെന്നാരറിയുന്നു
ദൃഢസേനന്‍
----------------------
രാജവേട്ടയ്ക്കു കൌരവന്മാര്‍ വന്നു
ദ്രോണരോടൊപ്പമട്ടഹസിക്കവേ
കാര്യമില്ല, സമാധാനത്തിന്‍ കൊടി
താഴെ വച്ചുഞാ,നസ്ത്രം തൊടുക്കുന്നു.
ദൃഢഹസ്തന്‍
---------------------
ചുവന്ന സൂര്യന്‍
ചുവന്ന ചന്ദ്രന്‍
ചുവന്ന നക്ഷത്രങ്ങള്‍
ചുവപ്പു ചോര ചുവപ്പു മാത്രം
കുരുത്ത ക്ഷേത്രാകാശം.
ദ്രുപദന്‍
-------------
കാമാഗ്നിപുത്രീ
കടും കൈക്കു മാപ്പ്.
നിന്നെ വിളമ്പിയ-
തഞ്ചു പാത്രത്തിലാ-
ണെന്നതോര്‍ത്തില്ല ഞാന്‍.
അഞ്ചസ്ത്രം യന്ത്രം
സ്വയംവര ചിഹ്നമെന്‍
ചിന്തയില്ലായ്മയുടെ
പ്രത്യക്ഷ സൂചകം.
ദ്യുമത്സേനന്‍
---------------------
കണ്ണിലുള്ള വെളിച്ചം പൊലിഞ്ഞു
മണ്ണുമാരോ കവര്‍ന്നെടുത്തല്ലോ
അല്‍പ്പകാലമിനി കടക്കാനായ്
വല്‍ക്കലം ഞാനെടുത്തണിയുന്നു
സത്യവാനായി ജീവിതത്തിന്‍റെ
ഉപ്പു ഞാനിതാ സന്ത്യജിക്കുന്നു
ദ്രുമിളന്‍
---------------
കാറ്റു വീശി കാമദാഹപ്പൂമ്പൊടി പറന്നു
പാട്ടു നിര്‍ത്തി തേന്‍കുയിലോ പെണ്‍ ചിറകമര്‍ന്നു
കാട്ടുപൊയ്ക കാത്തുവച്ച പത്മപാത്രം പോലെ
കാണുവാന്‍ കഴിഞ്ഞു ദൂരെ, യുഗ്രകാന്തിയോടെ
രാജപത്നിയാമിവളെ പാട്ടിലാക്കുവാനായ്
വേഷമൊന്നുമാറിയാലുമില്ല നീതിഭംഗം.
ദ്രോണര്‍
--------------
കറുകനാമ്പിന്‍റെ
കിടക്കയില്‍ വീണു ഞാന്‍
ഇനിയെന്തു ജീവിതം!
വരികെന്‍റെ ശിഷ്യാ
സുഹൃത്തിന്‍റെ പുത്രാ
മതിയായെനിക്കു സംസാരം.
ദേവകി
-------------
മക്കളെ കൊല ചെയ്തവന്‍ കാല്‍ക്കല്‍ വീ-
ണശ്രു വാര്‍ക്കയും മാപ്പു ചോദിക്കയും
അപ്പുറം,തെറ്റു ചെയ്യാത്ത കുട്ടികള്‍
രക്തസ്നാതരായോര്‍മ്മയില്‍ നില്‍ക്കയും!
അമ്മയായി ഞാന്‍ പൊട്ടിത്തെറിക്കണോ
പെങ്ങളായി സമാശ്വസിപ്പിക്കണോ?
ദേവയാനി
-----------------
അച്ഛന്‍റെ മൃത്യു
പ്രിയന്‍റെ തിരസ്ക്കാരം
ഉഷ്ണിക്കയാണു ഞാന്‍
ഹേമന്തരാവിലും.
അച്ഛനുണര്‍ന്നിട്ടു-
മില്ല ശീതോത്ഭവം
മദ്യത്തിലെന്നെയരച്ചു
വൃകത്തിനും
അബ്ധിക്കുമെന്‍
ഗുരുനാഥനും നല്‍കുക.
ദേവലന്‍
--------------
കവി കഥാപാത്രമായൊരീ പുസ്തകം
ലളിതമോഹനം ജീവിത ദര്‍പ്പണം
കൊല,കവര്‍ച്ച,രണം, ബലാല്‍ഭോഗവും
സകല തിന്മയും നന്മയും ഭക്തിയും
കരുണ,ത്യാഗം, സുരാഷ്ട്രോപദേശവും
പ്രണയവും പ്രാണിരക്ഷയും സ്വപ്നവും
കവികളായി പിറക്കുന്നവര്‍ക്കൊക്കെ
ഇതു മഹാത്ഭുതപാഠം പദോത്സവം..
ദേവശര്‍മ്മാവ്
-----------------------
ഹോമശാലയില്‍ നാമജപങ്ങളായ്
പൂവു നേദിച്ചിരിക്കുന്ന നേരവും
ദേവലോകാധിനായകന്‍ വിശ്വൈക-
ജാര രാജാവിനെക്കുറിച്ചോര്‍ത്തു ഞാന്‍
കാവല്‍ നില്‍ക്ക പ്രിയപ്പെട്ട ശിഷ്യ, യെന്‍
ഭാര്യയാണെന്‍റെയാധിയാഗപ്പുക
ദേവശ്രവസ്സ്
--------------------
കൊന്നു കാണുമോ ചാരരെന്‍ പുത്രനെ
തിന്നുവോ പുലിക്കൂട്ടമാരോമലെ
കണ്ണടച്ചാലൊരോമനപ്പൈതലിന്‍
കണ്ണുനീരും കരച്ചിലും മാത്രമേ
നെഞ്ചിലുള്ളൂ പൊറുക്കാതിരിക്കുമോ
ചങ്ങലക്കിട്ട ഭ്രാന്തനാകുന്നു ഞാന്‍
കാട്ടുമക്കളാല്‍ വേട്ടയാടപ്പെടും
നാട്ടുദിവ്യരെ ഭാവിയില്‍ കാണ്‍മു ഞാന്‍
ദേവസേന
------------------
പ്രണയ മാനസ സരോവര മെനി-
ക്കൊരു പുരുഷന്‍റെ ,ബലക്കുട വേണം
അവനു ഞാനെന്നെ സമര്‍പ്പിക്കും പിന്നെ,
അവന്‍റെ വേലില്‍ ഞാന്‍ മുനയുമായിടും.
മദിച്ചു പൂക്കുന്ന വനവാകയ്ക്കെന്‍റെ
ഹൃദയസങ്കടം മനസ്സിലാകുമോ?
ദേവാപി
--------------
ചര്‍മ്മരോഗം വന്നതെത്ര
നല്ലതായി, രാജ്യഭാരം
ധര്‍മ്മദാരപ്രശ്നമെല്ലാ-
മൊഴിവായി, കാടു തേടി.
ചോലകള്‍, പൂമരങ്ങള്‍,മാന്‍-
പേടകള്‍, കോകിലപ്പാട്ട്
സ്നാനശേഷം ധ്യാനനിദ്ര
സുഖം തൃപ്തം സമാധാനം.
ദേവാവൃധന്‍
---------------------
പട തകര്‍ക്കുന്നു മതി തടുക്കുന്നു
മതി പടയാളീ
അധികാരത്തിന്‍റെ കൊടി പാറും വരെ
നട ഗദയാളീ. .
ദ്യുതിമാന്‍
------------------
ആഴിക്കൊരാറിനെ നല്‍കുന്നതു പോലെ
മേഘത്തിനു മിന്നല്‍ സമ്മാനിക്കും പോലെ
കല്ലില്‍ കവിതയെ ലീനയാക്കും പോലെ
വില്ലാളി വീരനു നല്‍ വിജയം പോലെ
ധന്യവൃക്ഷത്തിനു പുഷ്പജാലം പോലെ
കന്യകാദാനം, സഹര്‍ഷ,മുള്‍ച്ചേര്‍ക്കുക
ദൈത്യസേന
----------------------
അസുരസുന്ദരന്‍
കരുത്തനെന്‍ സ്നേഹ--
നദിക്കു മാമലയൊരുക്കിപ്പുല്‍കിയോന്‍
ഇവന്‍റെ നെഞ്ചില്‍ ഞാന്‍
നുരഞ്ഞു പൂക്കുന്നു
ഇവനെയെന്‍ കേശലതയില്‍ കെട്ടുന്നു
ദ്വാപരന്‍
---------------
വഴക്കിനെന്‍റെ വാക്കുകള്‍
അടിക്കു ഞാന്‍ വലത്തു കൈ
തൊഴിക്കു ഞാന്‍ ബലത്ത കാല്‍
തെറിക്കു ഞാന്‍ പരത്തെറി
കരുക്കളാണു ചൂതില്‍ ഞാന്‍
പെരുത്ത മദ്യമത്തു ഞാന്‍
കുരുത്ത വൈരവിത്തു ഞാന്‍
അസൂയ ഞാന്‍, വെറുപ്പു ഞാന്‍
ധനുര്‍ദ്ധരന്‍
--------------------
പൊന്‍ നാണയങ്ങള്‍ വിതറിയ വാനമേ
വന്‍ പോരിനുള്ള സമയമായോ
വില്ലെടുക്കാനുള്ള നേരമായോ?
ധനുഷാക്ഷന്‍
-----------------------
മഹര്‍ഷിവര്‍ഗ്ഗ രക്ഷണം
സഹര്‍ഷമേറ്റെടുത്തു ഞാന്‍
തപസ്വികള്‍ക്കു രക്ഷയാര്
ദേവസൈന്യമില്ലിനി.
മുനിക്കു ചുറ്റുമില്ല വില്ലു-
മസ്ത്രവും നിരത്തുവാന്‍
കനിക്കു നഗ്നദേഹമാണ്
കല്ലെറിഞ്ഞു വീഴ്ത്തിടും.
എനിക്കു നെഞ്ചിലുണ്ടു ശാപ-
വാക്കുകള്‍ രിപുക്കളേ
മനസ്സിലാക്ക, വാക്കു തന്നെ
ക്രുദ്ധമാരകായുധം.
ധര്‍മ്മവ്രത
-----------------
ഭര്‍ത്തൃപാദങ്ങള്‍ തിരുമ്മിയില്ലെങ്കിലും
ശ്രദ്ധിച്ചതിഥിയെ പൂജിച്ചില്ലെങ്കിലും
ശിക്ഷയുറപ്പ്. കരിങ്കല്ലായ് മാറി ഞാന്‍
ഒറ്റസന്ദര്‍ഭത്തിലാര്‍ക്കിതു സാദ്ധ്യമാം?
ദേവശിലത്വത്തിനപ്പുറം സന്താന-
മാതൃപദവിയില്‍ സംതൃപ്തയാണു ഞാന്‍
ധര്‍മ്മവ്യാധന്‍
-----------------------
നൂറു പുണ്യതീര്‍ത്ഥസ്നാനം ചെയ്കിലും
യാഗഭൂവിലുണ്ടുറങ്ങിയേല്‍ക്കിലും
അച്ഛനമ്മമാരെ ശുശ്രൂഷിക്കുവാന്‍
ഒക്കുമെങ്കില്‍ ജീവിതം മനോജ്ഞമായ്.
സസ്യഭുക്കിനീ വിവേകമോതുവാന്‍
മാംസവില്‍പ്പനയ്ക്കിടയ്ക്കു വന്നു ഞാന്‍.
ധാത്രേയി
----------------
അന്തപ്പുരത്തില്‍ സുഗന്ധധൂമത്തിനാല്‍
ബന്ധിതമെന്‍റെയവര്‍ണ്ണ ദേഹം
അന്ധ മഹര്‍ഷിയാം വഞ്ചി, യുടല്‍പ്പുഴ
ചുംബിച്ചു കേളീസമുദ്രമാക്കി
തൊട്ടറിഞ്ഞിട്ടു,മറിഞ്ഞില്ല ഭൃത്യയെ
സ്തുത്യര്‍ഹയാക്കീ രതീന്ദ്രജാലം
മന്മഥ ലീലാഗൃഹത്തിലഭിന്നരാ-
ണുന്മത്തറാണിയും ദാസിയാളും
ധുന്ധു
-----------
പുത്രനാ,ണധികാര ചക്രത്തിനാല്‍
മൃത്യുവിന്നടിപ്പെട്ട പിതാക്കള്‍ തന്‍
പുത്രനാണു ഞാ,നോരോ ഞരമ്പിലും
കത്തിനില്‍പ്പാ,ണഭിമാനപ്പന്തങ്ങള്‍.
ധൃതരാഷ്ട്രര്‍
----------------------
ഉള്‍ക്കണ്ണു കുത്തി-
പ്പൊളിക്കുവാന്‍
വേണമൊരസ്ത്രം
അതില്ലാത്തതാണെന്റെ സങ്കടം.
ധൃഷ്ടകേതു
-------------------
തേരു കുതിരകളാന കാലാള്‍
സേനയിങ്ങനെയൂര്‍ജ്ജിതം
ഞാനുമൊപ്പം വില്ലുമേന്തി
പോര്‍ക്കളത്തിലിറങ്ങിടും.
ചോരനദിയില്‍ കുളിച്ചാലും
ചാവുകടലായ് മാറിയാലും
സ്നേഹിതര്‍ക്കുപകാരമാകാന്‍
ചേദിരാജ്യം കൂടെയുണ്ട്.
ധൃഷ്ടദ്യുമ്നന്‍
-------------------
പൂര്‍വ വൈരത്തിന്റെ
ആയുധശാലയില്‍
താതനും ഗുരുവും
എന്‍ പുത്രരും മൂകരായ്.
ഞാനുമീ രാവിലൊടുങ്ങാം
പ്രഭാതമേ
നീ ചെന്നു ചൊല്ലണം
സ്നേഹസങ്കീര്‍ത്തനം.
ധൌമ്യന്‍
----------------
കഷ്ടനഷ്ടങ്ങളില്‍
രത്നലാഭങ്ങളില്‍
സൌമ്യനായ് സാക്ഷിയായ്
നിന്നു ഞാനെങ്കിലും
ഒത്തില്ലവര്‍ക്കു-
പദേശിക്കുവാന്‍
മഹാ ദു:ഖങ്ങള്‍
കാത്തിരിക്കും ജയ ജീവിതം.
നകുലന്‍
--------------
പേരില്ലാതെത്തിയ
സായുധലക്ഷങ്ങള്‍
പോരില്‍ മരിച്ച പാവങ്ങള്‍
ഏകാന്തതയില്‍
മിഴിക്കു മുന്നില്‍ നിന്നു
സ്നേഹായുധങ്ങള്‍ നീട്ടുന്നു.
നേടിയതെന്തു നേതാവേ
ഭുജിക്കുവാന്‍
കായ് കളില്ലാത്ത മുള്‍ത്തോട്ടം
ദൂരേക്കു നീളും മണല്‍ക്കാട്
ജീവിതം
യാഗഹയത്തിന്‍റെ നോട്ടം
നഗ്നജിത്ത്
-----------------
അയല്‍രാജ്യത്തിന്‍റെ മികച്ച സമ്പത്തില്‍
മിഴിയുടക്കിയാല്‍ ജയിച്ചു രാജാവിന്‍
ഭരണമെന്നതേ പൊതുവികാരമാ-
നിയമത്താല്‍ തീര്‍ത്തു തടവറകള്‍ ഞാന്‍.
നന്ദന്‍
-----------
പത്തൊമ്പതാം ദിനം വിജയോത്സവം
നൃത്തച്ചുവടുകള്‍ വച്ചന്നു നിങ്ങളും
സംഘത്തില്‍ ഞാനുമുണ്ടാകുമോ?
നന്ദഗോപന്‍
--------------------
കടലിനോടു തൊഴുകൈകളോടെ
കരുണ യാചിച്ചു നില്‍ക്കുന്ന നേരം
മകനൊരുക്കിയ തോണിയില്‍ കേറി
കരയണഞ്ഞതു മോര്‍ത്തിരിക്കുമ്പോള്‍
പിതൃസമാനര്‍ക്കു രക്ഷാകവചം
പുതുതലമുറ തുന്നുന്ന കണ്ടു
നമുചി
-----------
യൂദ്ധനീതിക്കു നമ്മള്‍ നിര്‍മ്മിച്ചൊരീ
ശുദ്ധമാം കരാര്‍ ലംഘിച്ച നീചനെ
ഇന്ദ്രനെ, തൊട്ടു പിന്‍പേ പറന്നിടു-
മെന്‍ തല, ന്യായമുദ്ര കിട്ടും വരെ.
നര്‍മ്മദ
------------
മുനിമലയിലെന്നൊഴുക്കു നിശ്ചലം
രതിമടയതിലുറങ്ങി നിര്‍ഭയം
അവന്‍റെ പൂജയ്ക്കായ് വളര്‍ത്തി ഞാന്‍ ചെടി
അവനുണ്ണാനായി പുലര്‍ത്തി ഞാന്‍ തൊടി
അവനു തക്കാളിപ്പഴങ്ങള്‍ നേദിച്ചു
കഴിയവേ കണ്ടു വികാര ബുദ്ബുദം
നളന്‍
--------------
ദു:ഖ സഹസ്ര-
മെനിക്കു തന്നെങ്കിലും
പുഷ്ക്കരാ,
നിന്നെ വധിക്കാതെ വിട്ടു ഞാന്‍.
മറ്റൊരാള്‍ പോലും
ഉടുക്കാതിരിക്കട്ടെ
മൃത്യുവെക്കാളുമസഹ്യമാം
സങ്കടം.
നഹുഷന്‍
----------------
പരസ്ത്രീ പ്രവേശം
പതിവാക്കി മാറ്റിയ
ജളസുരേന്ദ്രന്‍റെ സമ്പത്തേ
പതിവ്രതയാം ശ്രീലമുത്തേ,
കാമസരിത്തിന്‍റെ തീരത്തു നാഗമായ്
ഞാനിഴയുമ്പോള്‍ പഠിച്ചു.
ഇടവേളയില്‍ കണ്ട
ശര്‍ക്കരക്കുടമാണ് ഭരണം
മരണമെന്നാണ് പര്യായം.
നാഗദത്തന്‍
-------------------
ഹസ്തിനസുന്ദരിയാള്‍ക്കു തരാനൊരു
രക്തപുഷ്പത്തിന്‍റെ ഹാരവുമായ്
വെക്കം വരാമിന്നു സന്ധ്യയാവട്ടെടോ
നാഡീജംഘന്‍
-----------------------
രാജാങ്കണത്തിലോ ചോള വയലിലോ
പൂമരച്ചോട്ടിലോ മേടിന്‍ മടിയിലോ
കണ്ടതല്ലീ മുഖ, മോടിപ്പറന്നേതു
കുണ്ടിലുമെത്തി,യിര ശേഖരിക്കുന്ന
വെണ്‍തുകിലിട്ട നിരീക്ഷകന്‍ കൊക്കു ഞാന്‍
കണ്‍തടത്തില്‍ സദാ ജാഗരരശ്മികള്‍.
നാരദന്‍
-------------
വാര്‍ത്ത ശേഖരിക്കുന്നു, കൊടുക്കുന്നു
ചോര്‍ത്തിയതൊക്കെയപ്പുറം വാര്‍ക്കുന്നു
പാട്ടു പാടുന്നു സല്‍ക്കാരമേല്‍ക്കുന്നു
യാത്ര തന്നെയാണിഷ്ടം സുഖപ്രദം.
ശ്രേഷ്ഠനാം കവി സൃഷ്ടിച്ച പുത്രരില്‍
സാക്ഷിയാണു ഞാന്‍, വീണയാണെന്‍ സഖി.
നാളായണി
------------------
ധമനികള്‍ തോറും
പുകയുകയല്ലോ
സുരതാവേഗത്തീക്കനല്‍,
പുരുഷാ
വരികൊരു കാറ്റായ്
അഗ്നി തെളിച്ചതി-
ലമരണമെന്‍റെ
യുവത്വമതൃപ്തം.
നിരമിത്രന്‍
------------------
യുദ്ധനവോഢയെ പ്രാപിച്ചു ചാകുവാന്‍
എത്രപേര്‍ ഉത്സാഹപൂര്‍വമെത്തുന്നുവോ
അത്രയും പേര്‍ക്കും മൃതിപ്പാല്‍ കൊടുത്തവള്‍
സല്‍ക്കരിച്ചൂട്ടിയുറക്കുന്നു നിത്യവും
നിവാതകവചകാലകേയര്‍
-------------------------------------------
മായാരണം ഘോരമെങ്കിലും നിന്‍റെ
ക്രൂരാസ്ത്രമേറ്റു നശിക്കുന്നു ഞങ്ങള്‍
ഓരോ മരണവും വര്‍ഗ്ഗസമര-
ജ്വാലാ ചരിത്രം രചിക്കുകയല്ലോ
സ്വര്‍ഗ്ഗജന്‍മിക്കുള്ള സിംഹാസനത്തെ
മക്കള്‍ പരമ്പരയായിട്ടെതിര്‍ക്കും.
നിഷംഗി
---------------
ചോര മണക്കുന്ന കാറ്റാണ്
ചോപ്പൂര്‍ന്നിറങ്ങിയ മണ്ണാണ്
ഞാനുമൊരു മണ്‍തരിയാണ്
നിഷാദി
--------------
പേരുണ്ടെനിക്ക്
മനുഷ്യന്‍റെ അമ്മ
ജാതുഗൃഹത്തിലെന്‍
മക്കളും ഞാനും
സ്നേഹച്ചതിയേറ്റൊടുങ്ങവേ കണ്ടു
ദൂരെ വന്‍പോരിലെ
കാണാച്ചതികള്‍.
നീലന്‍
-----------
കാട്ടുതീയില്‍ കരിയില പോലെ
കൂട്ടുകാരൊന്നടങ്കം നശിച്ചു
ഞാനുമെന്‍റെ തകര്‍ന്ന രഥവും
ശോണസന്ധ്യയെ കണ്ടു ഭ്രമിച്ചു
വെള്ളിടിയൊന്നു വെട്ടുന്ന കേട്ടു
വന്മലയൊന്നിടിഞ്ഞു വീഴുന്നു
നൃഗന്‍
-----------
കൂപത്തില്‍ പെട്ട പടുകൂറ്റനോന്തിനെ
രാവില്‍ കിനാവില്‍ ഞാന്‍ കണ്ടു
രാജാവായാലും വക മാറാന്‍ പാടില്ല
ദാനപ്പശുക്കളില്‍ പോലും
സോമപാനത്താല്‍ സമനില തെറ്റിയ
ദേവരാജന്നെന്തു ശിക്ഷ?
പക്ഷിജീവനന്‍
-------------------------
വേട്ടക്കുരുക്കുമായ് പാറുന്ന പക്ഷികള്‍
പോക്കില്‍ വിവാദക്കുടുക്കിലായാല്‍
കാര്യമെളുപ്പമായ്, താഴെ പതിക്കുമാ
സ്നേഹൈക്യമില്ലാത്ത ബന്ധുക്കളെ
ഞാനെടുത്താഹ്ളാദപൂര്‍വം ഭുജിക്കുമേ
മാനുഷര്‍ക്കുമിതു പാഠമല്ലോ.
പടച്ചരര്‍
--------------
തെക്കു നിന്നുള്ള യോദ്ധാക്കള്‍ ഞങ്ങള്‍
ശക്തരീ ക്രൌഞ്ചവ്യൂഹം പടുക്കാന്‍
യുദ്ധഭൂമിയില്‍ ധീരരാം തെക്കര്‍
രക്തവര്‍ണ്ണപതാകയുയര്‍ത്തൂം
പണ്ടു തോറ്റ കടം വീട്ടുവാനായ്
വന്നു ഞങ്ങള്‍ സുസജ്ജര്‍ സുവീരര്‍.
പഞ്ചചൂഡ
-----------------
അഴകികള്‍ക്കഗമ്യരായ്
പുരുഷരിലാരുമില്ല
അതൃപ്തകള്‍ സ്ത്രീകള്‍ തീയായ് വിറകു തേടും
പുഴകള്‍ കൊണ്ടാഴിയൊന്നും
സമാധാനപ്പെടുകില്ല
പുതിയ നീരുറവയില്‍ പ്രതീക്ഷ വയ്ക്കും
പറഞ്ഞതു മറക്കുക
വനിതയാം ഞാന്‍ മറ്റൊരു
സുമുഖിയെ നിന്ദിക്കുന്നതുചിതമല്ല
പഞ്ചജനന്‍
------------------
ശംഖെന്‍റെ വീടു നീയെന്നെ ഹനിച്ച്
സ്വന്തം ഭവനം കവര്‍ച്ച ചെയ്യുന്നു
ശംഖം മുഴക്കി നരഹത്യ ചെയ്താല്‍
സംശയം വേണ്ട നിന്‍ മണ്ണും നശിക്കും
പാഞ്ചജന്യം ശിക്ഷ നല്‍കുവാനല്ല
ഗേഹസുരക്ഷയരുളുവാന്‍ മാത്രം.
പത്നി ജരല്‍ക്കാരു
-------------------------------
മര്‍ത്യരെക്കാളും
മഹത്വമുള്ളോരാണു
സര്‍പ്പങ്ങള്‍
പ്രേമമവര്‍ക്കു
ജീവാര്‍പ്പണം.
പത്മാവതി
------------------
ഭര്‍ത്തൃരൂപത്തിലെത്തീ കരുത്തന്‍
മുത്തമിട്ടു വശംവദയായി
നിദ്രയില്ലാത്ത വേഴാമ്പലുകള്‍
ഹര്‍ഷബിന്ദുവില്‍ കൊക്കു കൊരുത്തു
രാക്ഷസന്‍റെ സുരതവേഗത്തിന്‍
സൂക്ഷ്മതയില്‍ ഞാനെന്നെ മറന്നു
പരശുരാമന്‍
--------------------
ചോര കണ്ടിരിക്കുവാന്‍
വേദന സഹിക്കുവാന്‍
ത്രാണിയില്ല, ബ്രാഹ്മണന്‍
ഭീരു തന്നെയെപ്പൊഴും.
പൂര്‍വകാല നോവില്‍ നി-
ന്നായുധമെടുത്തു ഞാന്‍
ഭീരുവല്ല ശിഷ്യ നീ
വിദ്യകള്‍ മറക്കുക.
പര്‍ണ്ണാശ
---------------
കടലിന്‍റെ കരുത്തുള്ളോന്‍
പുഴയുടെയഴകുള്ളോന്‍
ഇവനെന്‍റെ പ്രിയപുത്രന്‍
ഗദപ്രവീണന്‍
ഇവനില്‍ ഞാനഭിമാന-
ക്കൊടിയേറ്റിയൊഴുകുന്നു
ഇവനെന്‍റെ പ്രതീക്ഷ തന്‍
പ്രദീപനാളം
പര്‍വതന്‍
----------------
രാജസല്‍ക്കാരമേറ്റു വാങ്ങുമ്പൊഴും
സേവിക തന്‍ കടാക്ഷമേല്‍ക്കുമ്പൊഴും
യാഗവേദിയില്‍ മന്ത്രജപങ്ങളില്‍
ലീനനാകുമ്പൊഴും കൊടുംചിന്തയില്‍
വാനരനായ് ചമഞ്ഞൊരു ബന്ധുവിന്‍
പേനെടുക്കലെന്‍ വേദനയാകുന്നു
പരാശരന്‍
----------------
തണുപ്പില്‍ ശരീരപ്പുതപ്പില്‍ രതിത്തീ-
പ്പുളപ്പില്‍ നിശാഗന്ധിയാര്‍ക്കും മനസ്സേ
പുഴയ്ക്കോ തുഴയ്ക്കോ തടുക്കാവതല്ലീ
നുരയ്ക്കും പതയ്ക്കും മനുഷ്യാഗ്രഹങ്ങള്‍.
വരൂ മത്സ്യഗന്ധീ സുഗന്ധീ തുരുത്തില്‍
ഇരുള്‍ കാവല്‍ നില്‍ക്കുന്ന ശയ്യാഗൃഹത്തില്‍.
പരാവസു
----------------
കൃഷ്ണമൃഗത്തിന്റെ കുപ്പായമിട്ടാ-
ലച്ഛനെപ്പോലും തിരിച്ചറിയില്ല
അസ്ത്രമേ നീയെന്‍ പിതാവിനെ കൊല്ലാന്‍
ഉദ്ദിഷ്ടസ്ഥാനത്തു തന്നെ തറച്ചു
ദു:ഖമേ നീയെന്നിലും നിപതിച്ചു
ഉല്‍ക്ക വിഴുങ്ങി ഞാന്‍ കാട്ടിലലഞ്ഞു
പരീക്ഷിത്ത്
--------------------
തരിശിടത്തില്‍
മുളച്ച ചാപിള്ള ഞാന്‍
അറിവുകള്‍
നെഞ്ചിലേറ്റ കൂരമ്പുകള്‍.
വരിക തക്ഷകാ
ശിക്ഷകാ രക്ഷകാ
സമയമായ്
ഏക പാദത്തില്‍ നില്‍പ്പു ഞാന്‍.
പലിതന്‍
--------------
ലോമശപ്പൂച്ചേ
ലോകേശപ്പൂച്ചേ
ഞാനേ പലിതനെലി
കാര്യങ്ങളൊക്കെ ശരി
നിന്നെ രക്ഷിച്ചു
നിന്നില്‍ ഞാനും രക്ഷ നേടി
എങ്കിലും നിന്റെ
മന്ത്രിസ്ഥാനം വേണ്ടെനി-
ക്കങ്കത്തില്‍ നീയെന്‍റെ ശത്രു.
പാഞ്ചാലി
-----------------
കണ്ണനോടല്ല
കിരീടിയോടല്ല
പൊണ്ണനോടല്ല
സുയോധനനോടല്ല
കര്‍ണ്ണനോടാണെന്റെ കൌതുകം
അഗ്രജന്‍
എങ്ങനിരിക്കുമവന്റെ ക്രീഡാലയം?
എന്റെ മനസ്സേ
പരസ്യമായ് വിറ്റൊരു
പെണ്‍ ചരക്കാണു ഞാന്‍
നഷ്ടമെന്‍ ജീവിതം
പാണ്ഡു
------------------
ഇണ ചേരുവാന്‍
തന്നോരനുവാദ,മോമല്‍ നീ
സഫലമാക്കുമ്പോള്‍
അകത്തു കരഞ്ഞു ഞാന്‍.
മുനിശാപ വാക്കുകള്‍
വിസ്മൃതമാക്കുമീ
രതിവാഞ്ഛയെങ്കിലും
അസ്തമിക്കും മുന്‍പ്
വിഫലജന്മത്തിന്റെ
കാടു കത്തിച്ചതിന്‍
അനലപ്രദീപ്തിയില്‍
പൊള്ളിയലറട്ടെ ഞാന്‍.
പാരശവി
---------------
പേരെനിക്കില്ല,ഞാന്‍ ശൂദ്രയില്‍ വിപ്രനാല്‍
ഭൂജാതയായ പെണ്‍ദു:ഖം
ശൂദ്രയിലുണ്ടായൊരാളാണു കെട്ടിയോന്‍
ദോഷമെന്‍ കുഞ്ഞുങ്ങള്‍ക്കില്ല
ശൂര വിനയ വിജ്ഞാനങ്ങളൊന്നുപോല്‍
നേടിയോരാണെന്റെ മക്കള്‍
ഞാനഭിമാനിനി സന്താനലബ്ധിയില്‍;
പേരുള്ള കാലം വരട്ടെ.
പാര്‍വതീയന്‍
----------------------
ഒടുവിലത്തെ യുദ്ധവും
പരിചയറ്റു തോറ്റുപോയ്
ശരമൊഴിഞ്ഞനാഥരായ്
ഭടജനങ്ങളേവരും.
വിജയമല്ല,സൌഹൃദ-
പ്പെരുമയാണു നമ്മളെ
വരണമെന്നു ചൊന്നതും
മരണമാലയിട്ടതും.
പാശി
---------
ഹൃദയഭേദകം മരണരോദനം
അകലെയല്ലെന്‍റെ അരികിലായ്
വിജയ ശംഖൊലി കേള്‍ക്കുമോ?
പ്രതര്‍ദ്ദനന്‍
------------------
സേനയല്ല, മേനിയല്ല
ദാനമാണ് മഹാപുണ്യം
ദാനങ്ങളില്‍ നേത്രദാനമേറ്റവും ധന്യം.
പ്രതാപന്‍
---------------
പന്ത്രണ്ടു പേര്‍ ഞങ്ങള്‍ ഭൂപന്‍മാരൊപ്പരം
വെന്നിക്കൊടിയുമായ് പൊകെ
രാജാഭിലാഷത്തെ പുച്ഛിച്ചു കാനന
വാപി തീരത്തൊരു പെണ്ണ്
അപ്പൊഴോര്‍ത്തില്ല മരണത്തിലേക്കുള്ള
ചക്രമുരുളുന്നുവെന്ന്
പ്രതിവിന്ധ്യന്‍
------------------------
കാക്കയെ കൊടും മൂങ്ങ തേടുന്ന പോല്‍
രാത്രിയില്‍ വന്ന ഖഡ് ഗ ധാരിക്കിതാ
നേരുകേടു പറഞ്ഞ പിതാവിന്‍റെ
ധീരപുത്രന്‍; പകക്കൊടി പാറുന്ന
മൂലയില്‍ മരണത്തിന്‍റെ .തീക്കളി
ചോര തൂകി,യൂദയസൂര്യന്‍ പോലെ
ദ്രോണശീര്‍ഷമുരുണ്ടു വരുന്നുവോ?
പ്രതീപന്‍
---------------
പുഴയഴകുള്ളവള്‍
ഒഴുകാതെ വന്നെന്‍റെ
തുടമേലിരിക്കിലും
മിഴിയാല്‍ ക്ഷണിക്കിലും
ത്രപരഹിതയായി
രമിക്കാന്‍ ശ്രമിക്കിലും
ഇളകില്ലയെന്‍ മനം
പുരുഷനാകുന്നു ഞാന്‍.
പ്രത്യുല്‍പ്പന്നമതി മത്സ്യം
-----------------------------------------------
ജലം വറ്റി, പൊയ്ക ചെറുതോട്ടില്‍ കൂടി
ഒഴുകിപ്പോയിട്ടുമനങ്ങിയില്ലല്ലോ
ഒടുവിലെന്നെയും ചതിച്ചു കണ്ടിക്കാ-
നൊരുങ്ങവേ ചാടിപ്പിടഞ്ഞു പോയി ഞാന്‍
ഒരു വിധം രക്ഷത്തടാകമെത്തവെ
ഝഷവേട്ടക്കാരോ പകച്ചു നിന്നുപോയ്
ഇതു കാലം പോലെ മനസ്സെടുത്തൊരു
പ്രബലനിശ്ചയം സഫലമെന്‍ ജന്മം.
പ്രദ്യുമ്നന്‍
----------------
ആയുധം കയ്യിലില്ലാത്ത ദിവസങ്ങ-
ളോര്‍മ്മയില്ല, യുദ്ധനിര്‍ഭരം ജീവിതം
ചോര തെറിപ്പിച്ച രംഗങ്ങള്‍, അശ്വങ്ങള്‍
ഓടിത്തളര്‍ന്നതേയില്ലാര്‍ഷ ഭൂമിയില്‍
കാര്യമെന്ത്! പുല്ലുലക്കയാലിങ്ങനെ
ചാവുമെന്നൊന്നും നിനച്ചതേയില്ല ഞാന്‍
പ്രദ്വേഷി
---------------
നൂറുപൂവിന്‍റെ ജാരനാം വണ്ടിനെ
നൂതനമൊരു പൂവാഗ്രഹിച്ചിടാം
കാമദണ്ഡിലിണകളെ കോര്‍ക്കുമീ
പൂവനെന്‍റെ തിരസ്ക്കാരമുദ്രകള്‍
ഗംഗയിലൂടൊഴുകി നീ പോവുക
അന്ധഭോഗ സമൃദ്ധസ്ഥലികളില്‍
പ്രഭാവതി
----------------
കാമഹംസങ്ങള്‍ സന്ദേശ വാഹകര്‍
സോമതുല്ല്യനെപ്പറ്റിപ്പറഞ്ഞവര്‍
ഊണുറക്കമില്ലാതായി ജീവിതം
സ്നേഹമെന്ന വിഷത്താല്‍ മദിച്ചു പോയ്
രക്ഷയില്ലിനി വന്നെന്‍റെ ജീവന്‍റെ
രക്ഷിതാവേ വിമോചിതയാക്കുക.
പ്രമദ്വര
-----------------
വിഷമെന്‍റെ ചോരയില്‍
പടരുമ്പൊഴും തോഴ
ഹൃദയത്തില്‍ നീയായിരുന്നു.
പ്രണയമല്ലാതേതു
സിദ്ധൌഷധം
നമുക്കിനിയും
ജനിച്ചു മരിക്കാന്‍.
പ്രമഥന്‍
--------------
ധീരകൃത്യം വീരമൃത്യു
തോറ്റുപോയാലെന്തെനിക്ക്
ദേവസുന്ദരിമാരുമായി ജീവിതം കൊയ്യാം.
പ്രമീള
-----------------
ആണ്‍തരിക്കില്ല
പ്രവേശനം എന്‍ നാട്
പെണ്‍ നാട്, പൊന്‍ നാട്
കണ്‍ നാട്, വിണ്‍ നാട്.
കെട്ടിയെതിര്‍ക്കുന്നു ഞാന്‍
ആണ്‍ കുതിരയെ
അസ്ത്രത്തിലല്ല
പുഷ്പാസ്ത്രത്തിലോ ചതി!.
.
പ്രസേനന്‍
-----------------
ഒറ്റയമ്പാലിരട്ട മൃഗങ്ങള്‍
ഒപ്പമായ് വീണു ചോര ചീറ്റുമ്പോള്‍
കാടിലച്ചാര്‍ത്തിലൂടെ വെളിച്ചം
ചാറിയങ്ങനെ വീര്‍പ്പിട്ടു നില്‍ക്കും
വേട്ടയാടല്‍ രസകരമെന്നാല്‍
കാറ്റിനോടൊപ്പമെത്തുന്ന സിംഹം
മൃത്യുവിന്‍റെ രഹസ്യ നഖത്താല്‍
കത്തി വീശുമ്പൊഴെന്തു ചെയ്യേണം?
പ്രഹ്ളാദന്‍
------------------
മരണമാണായുസ്സുമോഹിയായ് മുന്നില്‍
കയറും കരുത്തുമെടുത്തു നില്‍ക്കുന്നു
അടരില്‍ നമിച്ചു തുലഞ്ഞോടുകയാ-
ണിവനെ പിടിക്കാന്‍ കൊതിച്ച യോദ്ധാക്കള്‍!
പ്രാതികാമി
--------------------
യുദ്ധമുണ്ടായാല്‍ മരിക്കണം ഞാനെത്ര
ദുഷ്ടപ്രവര്‍ത്തികള്‍ ചെയ്തു
ഒറ്റയുടുത്ത കുലീനയെ നിന്ദിക്കാന്‍
ഉദ്യോഗനിഷ്ഠയാല്‍ പോയി
കുറ്റബോധത്തിന്‍ കൊടും തീയിലാണു ഞാന്‍
മൃത്യുവെന്‍ മോചനമാര്‍ഗം
പ്രാവര കര്‍ണ്ണന്‍
--------------------------
രാവുകളിലീ യൂഴിക്കു കാവലായ്
പോള പോലുമടയ്ക്കാത്ത മൂങ്ങ ഞാന്‍
ഓര്‍മ്മയില്ലീ മനുഷ്യമുഖത്തുള്ള
രാജഭാവവും ദീനലയത്വവും
കൂമദൃഷ്ടിയില്‍ പെട്ടിടാത്തില്‍ല്ലൊരു
ജീവിയു, മുയരത്തില്‍ വസിപ്പു ഞാന്‍
പ്രാസ്തി
------------
സൂര്യനില്ലാത്ത വാനം, ഋതുക്കളില്‍
സൂനകാലമില്ലാത്ത ദു:ഖാശ്രമം
നിദ്രയും രതിക്രീഡയുമില്ലാത്ത
തൃപ്തി നല്‍കാത്ത തല്‍പ്പം, അനാഥമീ
രത്നസിംഹാസനം, രക്ഷിതാക്കളേ
പുത്രിമാരുടെ കണ്ണുനീര്‍ കാണുക.
പിംഗള
------------
ആരെന്‍റെയൊമ്പതു വാതില്‍ ഗൃഹത്തിനു
കാവല്‍, ദു:ഖങ്ങളല്ലാതെ
ആരെന്‍റെയുദ്യാനപാലകന്‍, നൈരാശ്യ
ഭാവ പ്രഭുത്വമല്ലാതെ
ആരെന്‍റെ ശയ്യക്കനുയോജ്യനെന്നിലെ
കാമസംപൂര്‍ത്തിയല്ലാതെ
ആരുമില്ലല്ലോ ശരിക്കു ജയിച്ചവര്‍
ആശയടക്കമില്ലാതെ
പുണ്ഡ്രന്‍
---------------
വളകള്‍ വില്‍ക്കുന്ന കമ്പോളവീഥികള്‍
മുഖപടമണിഞ്ഞെത്തും വനിതകള്‍
അടരിലാരെയും വെല്ലുന്ന വീരരെ
പടനയിക്കാനൊരുക്കും രണസ്ഥലം
ഇവിടമാണു മഹാപുണ്ഡ്രദേശമെന്‍
നിണമെഴുതിയ നീതിശാസ്ത്രപ്പുര
പുരുകുത്സന്‍
----------------------
അതീവ നിര്‍മ്മല, മനോജ്ഞ നര്‍മ്മദ
ഇവളില്‍ സ്നാനിച്ചാല്‍ തപസ്സഫലത
ഇവളെ പ്രാപിച്ചു ചുഴിയില്‍ മുങ്ങിയാല്‍
മനസ്സിലാനന്ദം ശിരസ്സിലത്ഭുതം
ഇവളില്ലാതെന്തു തപം ജപം പുണ്യം
ഇവളിലെന്‍ രതി,യനുഭവസ്മൃതി
പുരുജിത്ത്
------------------
സഹോദരിക്കു വേണ്ടി ഞാന്‍
പടക്കളത്തിലെത്തിയോന്‍
പരാജയം.ജയം ഇവയ്ക്കു
മേലെയാണു ജീവിതം.
കണക്കുകള്‍ പിഴച്ചുപോയ്
ജയാഭിമാനഹീനയായ്
അവള്‍ നടന്നു, കാനനം
കരഞ്ഞു തന്നെ കാണണം.
പുരൂരവസ്സ്
-----------------
കാട്ടില്‍, ഹിമത്തില്‍, കടും വേനലില്‍
പൂക്കള്‍ പൊതിഞ്ഞ കൊടും രാത്രിയില്‍
സ്നേഹവസ്ത്രങ്ങളണിഞ്ഞു നിന്നെ
കാണാതലഞ്ഞ കമിതാവു ഞാന്‍
അഗ്നി പകുത്തതെന്‍ ഹൃത്തിലല്ലോ
നഗ്നതേ നിന്നെ വെറുക്കുന്നു ഞാന്‍
പുരോചനന്‍
--------------------
പഠിച്ചതേയില്ലെന്‍റെ മനസ്സില്‍
അരക്കുഹര്‍മ്മ്യം കത്തുമ്പോള്‍
ചതിച്ചു കൊല്ലാന്‍ പോയവരാരും
തിരിച്ചു വീടെത്തീട്ടില്ല
പുലസ്ത്യന്‍
--------------------
ശിഷ്യനെപ്പോലെ ഞാന്‍ സ്നേഹിച്ചൊരാള്‍ തീര്‍ത്ഥ-
വൃത്താന്തമെല്ലാം പഠിപ്പിച്ച ചിന്തകന്‍
ബുദ്ധിമാന്‍, ഇഷ്ട മുഹൂര്‍ത്തത്തില്‍ മൃത്യുവെ
കെട്ടിപ്പുണരാന്‍ കഴിവുള്ള പണ്ഡിതന്‍
ദൂ:ഖമൊതുക്കിക്കിടക്കുമീ ശയ്യയില്‍
യുദ്ധനഷ്ടത്തിന്‍ ശവക്കാറ്റടിച്ചുവോ?
പുലോമ
------------------
ആണത്തമെന്നാ-
ലതിക്രമമല്ലെന്‍റെ
ഓമനക്കുഞ്ഞേ
പിറന്നു വന്നീ പ്രേമ-
ജീവിയില്‍ നിന്നെന്‍
ശരീരവിശുദ്ധിക്കു
കാവലാളാവുക ;
ദുസ്സഹം ജീവിതം.
പുലോമന്‍
-----------------
മറ്റൊരാള്‍ ചൂടിയ
ഛത്രമാണെങ്കിലും
ഇഷ്ടമെനിക്കു നിന്നോട്.
രത്നഗര്‍ഭേ നിന്നില്‍
എന്‍ ദാഹസര്‍പ്പങ്ങള്‍
ചുറ്റി വരിഞ്ഞു കേറുമ്പോള്‍
മറ്റൊന്നുമോര്‍ത്തതി-
ല്ലന്നു ഞാന്‍ സ്നേഹാര്‍ഥി
മൃത്യുവിത്തെന്നില്‍ വിതച്ചു.
പുഷ്ക്കരന്‍
-------------------
എങ്ങനെ ചൂതില്‍ ജയിച്ചു?അറിയില്ല
മുങ്ങിക്കുളിക്കണം രാജതടാകത്തില്‍
എങ്ങനിരിക്കും അവന്‍റെ യന്തപ്പുരം
തൊങ്ങലും കാഞ്ചനം കൊണ്ടായിരിക്കുമോ?
പുഷ്ക്കരധാരിണി
------------------------------
പുള്ളിമാന്‍ പോലെ പ്രലോഭനം വന്നിട്ടും
ഉള്ളം കുടുങ്ങാത്തപസ്വിക്കായി
ലോപിച്ച ശക്തി കിട്ടാനായ് ശ്രമിപ്പു ഞാന്‍
പീലിവസ്ത്രത്താലുടല്‍ മറച്ച്.
പുഴു
-------
നിരത്തിതെത്ര ഭീകരം
പെരുത്ത വാഹനങ്ങളാല്‍
കടുത്ത ചൂടിലാര്‍ത്തലച്ചു
പാഞ്ഞു പോം മൃഗങ്ങളാല്‍.
എനിക്കു പേടി,യീവഴിക്കു
പോകണം, മരിക്കുവാന്‍
തനിച്ചു വയ്യ വണ്ടികള്‍
ചതയ്ക്കുവാന്‍ വരുന്നിതാ.
പൂജനി
-----------
പക്ഷിയാണെങ്കിലും
കുഞ്ഞിനെ കൊന്നാല്‍
അക്ഷിയില്‍ കൊത്തി ഞാന്‍ കൊല്ലും.
മിത്രമേയല്ല നീ ബ്രഹ്മദത്താ, രാജ-
ഭക്തി ഞാന്‍ കൈവെടിയുമ്പോള്‍
പക്ഷി മനസ്സിന്‍
വിരോധവും ദു:ഖവും
യുക്തിക്കധീനമാകുന്നു.
പൂരു
---------
പൂക്കുന്നു വൃക്ഷം കൊഴിയുന്നു പിന്നെയും
പൂക്കുന്നു കായ്ക്കുന്നു വാര്‍ദ്ധകം യൌവനം
കൈ വിറയ്ക്കുന്നു വിറയ്ക്കാതുയിര്‍ക്കുന്നു
മെയ് തളരുന്നു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
കാമക്കൊടികളുയരുന്നു താഴുന്നു
ജീവിതം വീണ്ടും ജ്വലിക്കാന്‍ തുടങ്ങുന്നു.
പൃഥു
---------
ഇഷ്ടമെല്ലാം പിറന്നെന്‍റെ മുന്നില്‍
മദ്യവും പാലുമൊപ്പം കറന്നു
വന്‍കടലിനെ സ്തംഭിതമാക്കി
മുമ്പിലെത്തീ ബഹുമാന്യരെല്ലാം
അര്‍ത്ഥമെന്ത്! സമ്പാദ്യം ത്യജിച്ച്
മൃത്യുവിന്‍ മരച്ചോട്ടില്‍ ഞാനെത്തി
പൃഷതി
--------------
അഗ്നിവര്‍ണ്ണമുള്ള പൊന്നുമക്കളെ
മുത്തമിട്ടു മുത്തമിട്ടുറക്കവേ
അംഗരാഗവും ലാലനീരുമായ്
ഭംഗിയില്ലാതെ നിന്ന നേരത്ത്
യജ്ഞഹവ്യമേന്തി വന്ന ദിവ്യരെ
സ്വപ്നമെന്ന പോലെയോര്‍ത്തിരിപ്പു ഞാന്‍
പൈലന്‍
---------------
കഥയിതു ജീവിത വന്‍ നദി പോലെ
പലപഥമേറിപ്പായുമ്പോള്‍
പുതുനുര പോലെ കഥാപാത്രങ്ങള്‍
തുരുതുരെയങ്ങനെ പൊന്തുമ്പോള്‍
അവസാനിക്കുന്നില്ല സമുദ്രം
അനവധി യോജനയകലത്ത്
കവിതത്താര സഹസ്രം വന്നൂ
നിരനിരയായി മാനത്ത്.
പൌണ്ഡ്രകവാസുദേവന്‍
-----------------------------------------
പേരാണു കാര്യ,മെന്‍
പേരു കവര്‍ന്നോനെ
പോരില്‍ ജയിച്ചോ
മരിച്ചോ തകര്‍ക്കണം.
പോരാളിയാണു ഞാന്‍
കൈതവമില്ലെന്‍റെ
നേരിന്‍റെ വില്ലേ
വിളങ്ങൂ നിരന്തരം.
പൌരവന്‍
------------------
വാനരക്കൊടി പാറുന്ന തേരിന്‍റെ
നേരെയാണെന്‍റെയസ്ത്ര സമീപനം
പീലി ചാര്‍ത്തിയ ദുഷ്ടനാം സാരഥി
മാറി നില്‍ക്കട്ടെ, സന്നദ്ധനാകുമോ?
പോരിലൊട്ടും കുതന്ത്രങ്ങളില്ലെടോ
നേരുതന്നെയടരിന്‍റെ മാന്യത.
പൌരികന്‍
-------------------
വിശിഷ്ട മാംസഭക്ഷണം വിഷത്തിനൊപ്പമാകയാല്‍
അടര്‍ന്നു വീണ കായ് കളേ ഭുജിച്ചതുള്ളു ഞാന്‍ നരി
അറിഞ്ഞൊരന്ന വശ്യത പറഞ്ഞു വച്ചവന്‍ പുലി
അവന്‍റെ മാര്‍ഗ്ഗമങ്ങനെ എനിക്കു മാര്‍ഗ്ഗമിങ്ങനെ
ചിലപ്പൊഴെങ്കിലും തെളിച്ചൊരോരിയിട്ടു പായുവാന്‍
മനസ്സിലുണ്ടു കൌതുകം സൃഗാലജന്‍മ വൈഭവം
പൌരോഗവന്‍
------------------------
പഞ്ഞകാലത്തു മത്തനും തൈരും
ശൈത്യത്തില്‍ പയര്‍വര്‍ഗ്ഗവും മോരും
വേനലില്‍ ഗോതമ്പപ്പവും പാലും
മാധവത്തില്‍ മാന്‍മാംസവും തേനും
ഹേമന്തത്തില്‍ തിനയട വെണ്ണ
മാരിയില്‍ ചൂടുകഞ്ഞി ചമ്മന്തി
ഈ വിധമാണു ഭക്ഷണക്കാര്യം
ഏതു കാലത്തുമന്നം പ്രധാനം.
പൌഷ്യന്‍
-----------------
കര്‍ണ്ണികാരത്തില്‍ നിറച്ചും
കര്‍ണ്ണാഭരണങ്ങളുണ്ട്
ഞാനാരുമല്ലതിറുക്കാന്‍
രാജപ്രമുഖനെന്നാലും
ശുദ്ധനായ് ചെല്ലൂ നീ കാറ്റേ
മുഗ്ദ്ധയെ സംപ്രീതയാക്കൂ
പിന്നെ നീ കൈ നീട്ടി വാങ്ങൂ
കുണ്ഡലങ്ങള്‍ കൊണ്ടു പോകൂ
ഫലോദകന്‍
--------------------
വിവിധ സംഗീത നദിയൊഴുകുന്നു
കുബേര നര്‍ത്തനസഭയുണരുന്നു
ഒരുവള്‍ ജീവിപ്പൂ ഘരാനയിലെന്നാ-
ലപര വാഴുന്നൂ പ്രണയരാഗത്തില്‍
ലവള്‍ രിസനിസ ഗരിസരി മൂളി
അവിടെ പൂത്തല്ലോ പരിമളമരം
ഉറക്കമില്ലാത്ത കലാസപര്യയി-
ലിറക്കമേയില്ലെന്നിവനു ബോദ്ധ്യത
ബകന്‍
-----------
വിശപ്പ് വിശപ്പ്
വിശാല വിശ്വത്തിന്‍റെ
രസന പോല്‍
തീരാ വിശപ്പ്.
സസ്യങ്ങള്‍ പക്ഷികള്‍
വൃക്ഷം മൃഗം ജീവി-
വര്‍ഗ്ഗങ്ങളൊക്കെയും തിന്നു.
ക്ഷുത്തടക്കീടാ-
നെനിക്കിനി തോരാത്ത
ഭക്ഷണപ്പാത്രമേ മൃത്യു.
ബഭ്രുവാഹനന്‍
------------------------
അച്ഛനില്‍ നിന്നും പഠിച്ചൂ നരഹത്യ
കര്‍ത്തവ്യമാണെന്ന തത്ത്വം
അമ്മയും വല്യമ്മയും വിലാപത്തിന്‍റെ
ഗംഗയാറായൊഴുകുമ്പോള്‍
കാണുന്നു ഞാന്‍ മൃത സഞ്ജീവനീമണി
ശാന്തിപ്രഭാ ബിന്ദുവായി
‘ബലന്ധര
---------------------
മല്‍പ്പിടുത്തം ഗദായുദ്ധ,മിതല്ലാതെ
ഒറ്റദിനം പോലുമില്ല
പൊണ്ണനെന്നാണു കുറ്റപ്പേര്, പാവത്താന്‍
എന്നെക്കുറിച്ചെപ്പോഴോര്‍ത്തു?
കല്‍ഹാരപുഷ്പം തിരഞ്ഞു കുഴഞ്ഞത്
എന്‍മുടി ചൂടുവാനല്ല
വീട്ടുതോട്ടത്തിലെ പൂക്കളില്‍ വണ്ടുകള്‍
മീട്ടുമ്പൊഴെന്തൊരസ്വാസ്ഥ്യം
ബലരാമന്‍
-----------------
അര്‍ഥമില്ലാത്തൊരാ
യുദ്ധത്തെക്കാളെന്‍റെ
മദ്യയാനം തന്നെ ശ്രേഷ്ഠം
ബലവര്‍ദ്ധനന്‍
------------------------
ഇടത്തേ നെഞ്ചത്തു തറച്ച കത്തിയ-
മ്പെടുത്തു മാറ്റുമ്പൊഴേക്കും
കഴുത്തില്‍ മറ്റൊന്നു തറച്ചു, ശത്രുവിന്‍
ധനുസ്സിന്‍ ഞാണൊലി കേട്ടു.
ബഹ്വാശി
-----------------
കളിവണ്ടിയുണ്ടാക്കി നൂറ്റേഴു മക്കളും
ഒരുവനതപ്പുറം കണ്ടിരുന്നു
വിളയാടി വന്ന വസന്ത കാലങ്ങളോ
സ്മരണയില്‍ കേറി പൊറുതിയായി.
ബാണന്‍
--------------------
കോട്ട കൊത്തളം നക്രക്കിടങ്ങുകള്‍
കൂട്ടമായ് കൊല ചെയ്യുന്ന സൈനികര്‍
കണ്ണിനപ്പുറം മായാരണത്തിന്‍റെ
കുന്തധാരികള്‍ ചാരപ്പട്ടാളങ്ങള്‍
ആരൊടിച്ചൂ കൊടിമരം? ഉള്ളിലെ
പ്രേമഗന്ധം മണത്തറിയുന്നു ഞാന്‍.
ബ്രഹ്മദത്തന്‍
---------------------
ഉറുമ്പു ദമ്പതിക്കലഹം തങ്ങളില്‍
പറഞ്ഞു തീര്‍ക്കാറുണ്ടടിപിടിയില്ല
കിളികളും പ്രേമഭരിതരായ് സ്വയം
പരിഭവങ്ങളെ പുകച്ചു ചാടിക്കും
പുലികള്‍ വക്കാണം നിറുത്തി മക്കളെ
ഹൃദയത്തില്‍ ചേര്‍ത്തു സമാശ്വസിപ്പിക്കും
മനുഷ്യരിങ്ങനെ പിണങ്ങി നില്‍ക്കാതെ
പരിസരം കണ്ടിട്ടിണങ്ങിപ്പോകണം
ബ്രാഹ്മണകന്യക
----------------------------
അച്ഛനമ്മമാരത്ഭുത പാഠങ്ങള്‍
വൃക്ഷശോഭയും സ്നേഹവുമുള്ളവര്‍
ശുദ്ധ ജീവിതം മക്കള്‍ക്കു നല്‍കിയ
വര്‍ദ്ധിതത്യാഗ ശൈലപതാകകള്‍
മര്‍ത്ത്യമാംസഭുക്കാമേതൊരുത്തനും
ഭക്ഷണവസ്തുവായി ഞാനെത്തിടാം
ബാലഖില്യന്മാര്‍
---------------------------
വ്യോമ വീഥിയില്‍ പാറി നടക്കവേ
താഴെയെത്ര പ്രണയങ്ങള്‍ കണ്ടു
താപസാശ്രമത്തില്‍ മഹാരാജന്‍റെ
കാമകാനനം പൂക്കുന്ന കണ്ടു
യുദ്ധവീരര്‍ സമാധാനകാംക്ഷിയെ
ദു:ഖവേനലിലാക്കുന്ന കണ്ടു
ചാന്ദ്രരശ്മികളാമ്പലപ്പൊയ്കയില്‍
ശീതചുംബനം വര്‍ഷിച്ച കണ്ടു.
ബാലധി
--------------
വിത്തുകളൊക്കെ പതിരായിടുമ്പോള്‍
വിദ്യകൊണ്ടെന്തു പ്രയോജനം
മുത്തുകളൊക്കെയഴുകിപ്പോയെന്നാല്‍
ചിപ്പി വെറും വന്ധ്യഭാജനം
പുത്രരില്ലാതെ മരിച്ചുവെന്നാലോ
പുഷ്പമില്ലാത്തൊരു പാഴ്മരം.
ബാല്‍ഹീകന്‍
-----------------------
വന്മരത്തെ തേടിയെത്തും
മിന്നല്‍ പോലെ ഗദാഘാതം
ഛിന്നഭിന്നം ശിരസ്സെന്നാ-
ലെന്മനസ്സില്‍ ശാന്തിവാക്യം
മൃത്യുവിന്‍റെ കളിപ്പാട്ടം
തെറ്റുതെറ്റീ ക്രൂരയുദ്ധം.
ബൃഹന്തന്‍
-------------------
തോല്‍വി സമ്മതിക്കുന്നു ഞാനര്‍ജ്ജുനാ
ആയിരം പണം കപ്പമായിത്തരാം
നീ ജയിച്ചാലുമാത്യന്തികമായി
തോല്‍വി നിന്നെ പുണരാനിരിക്കുന്നു
ബൃഹദ്ധലന്‍
---------------------
കോസലനാടാണെ സത്യം ഞാനീ
കോമള ബാലനെ കൊയ്തൊടുക്കും
സത്യപ്രതിജ്ഞയില്‍ പാമ്പു കൊത്തി
അസ്ത്രങ്ങളേറ്റു ഞാന്‍ മണ്ണു പൊത്തി.
ബൃഹദശ്വന്‍
---------------------
കേള്‍ക്കുക കേള്‍ക്കുക ദമയന്തിക്കഥ
വേള്‍ക്കുക ദു:ഖാനന്തര ശാന്തി
ഏല്‍ക്കുക മുന്‍ ചരിതങ്ങളിലെ വ്യഥ
തോല്‍ക്കുകയില്ലൊരു നാളും നിങ്ങള്‍.
ബൃഹദ്രഥന്‍
--------------------
രാജസദസ്സിലും നാട്ടിലും പൂജിക്കാന്‍
രാക്ഷസീചിത്രമേ വേണ്ടൂ
കുഞ്ഞുങ്ങളെ പെറ്റുപേക്ഷിക്കുമപ്സര-
സ്വര്‍ല്ലോക സ്ത്രീകളെക്കാളും
പാതയില്‍ കണ്ട പിളര്‍ന്ന ശിശുവിനെ
യോജിപ്പിച്ചോള്‍ പൂജനീയ.
ബൃഹല്‍ക്ഷത്രന്‍
---------------------------------
യുദ്ധം യുദ്ധം യുദ്ധം എന്നിലെ
ഹൃത്തില്‍ പൂത്തൊരു വൃക്ഷം , ചുറ്റും
രക്തം പാനം ചെയ്യാനെത്തിയ
ഗൃദ്ധ്ര0 പത്രമൊതുക്കീ മാംസം
ഭക്ഷിക്കാന്‍ കാക്കുന്നൊരു യുദ്ധം.
യുദ്ധത്തിന്‍റെ ഹരത്തില്‍ ഞാനെന്‍
മക്കളെയൊക്കെ മറന്നേ പോയി.
ബൃഹല്‍ബലന്‍
--------------------------
സരയുവിനോടു ചൊല്ലണേ യുദ്ധ-
ക്കെടുതിയെല്ലാം, നിണം കണ്ട കാറ്റേ
ഒരുമയില്ലാത്ത കാരണത്താലീ
മരണമെന്നറിയട്ടെ യുവാക്കള്‍
ബൃഹസ്പതി
-------------------
അമ്മയാകാനൊരുങ്ങിയ ചേച്ചിയില്‍
സമ്മതക്കൊടി കൂടാതെയെന്നിലെ
വന്യതയില്‍ മമത മുളച്ചതും
ഒന്നുമോര്‍ക്കാതെ തെറ്റില്‍ കെണിഞ്ഞതും
ആണധികാര ദുര്‍വിനിയോഗമായ്
കാണുമാറില്ല പണ്ഡിത മൂഢത
ഏതു തീര്‍ത്ഥത്തില്‍ സ്നാനിച്ചുയരണം
പാപശല്‍ക്കം കൊഴിഞ്ഞു തെളിയുവാന്‍!
ബോദ്ധ്യന്‍
------------------
പക്ഷി,വേശ്യ,മൃഗ,മുരഗങ്ങള്‍
അപ്രസക്തമാകുന്നില്ലൊരാളും
അഭ്യസിച്ചു നൈരാശ്യ, മൊറ്റപ്പെടല്‍
സുപ്രധാന സഹന, മേകാഗ്രത
വീടുനിര്‍മ്മാണമെത്രയും സങ്കടം
ജീവികള്‍ സ്വഗൃഹവാസിയല്ലെടോ
ഭഗദത്തന്‍
----------------
പൂത്ത കണിക്കൊന്ന കുന്നിന്‍റെ കൊമ്പില്‍ നി-
ന്നാര്‍ത്തനായ് വീഴുന്ന പോലെ ഞാനും
അമ്പേറ്റടരുന്നു രക്തമെത്തയ്ക്കു മേല്‍
സംഭവം തീര്‍ന്നു, ചിരിച്ചു മാനം.
ഒത്തപോലെന്തേ വഴങ്ങിയില്ലിന്നു നീ
യുദ്ധമാനയ്ക്കും മടുത്തു പോയോ?
ഭഗീരഥന്‍
----------------
വിണ്‍ഗംഗയെ കൊണ്ടു വന്നിട്ടുമെന്തേടോ
മണ്‍തല കൊണ്ടൊന്നു ചിന്തിച്ചു നോക്കുക
ഞാനും മരിച്ചെന്‍റെ രാജ്യം മറന്നു പോയ്
ജ്ഞാനോദയമൊറ്റ ബിന്ദു,വതേ മൃതി.
ഭദ്ര
------
കാറ്റില്‍ വീണ മരത്തിന്‍റെ
മൂട്ടില്‍ നിന്നും മുളയ്ക്കുന്ന
ശാഖിപോലെന്നുള്ളിലേക്ക് വളര്‍ന്ന സ്നേഹം
വിശ്വസിക്കാനാവതല്ലീ
ശവഭോഗ,മമ്മയായ് ഞാന്‍
ഉദ്യമിച്ചോ മുന്‍പൊരിക്ക-
ലുജ്ജ്വലരാഗം?
ഭയങ്കരന്‍
---------------
അര്‍ജ്ജുനാസ്ത്രമേറ്റു ഞാന്‍
പിടഞ്ഞു വീണ നേരവും
ഇഷ്ടതോഴ, നിന്‍ പതാക-
പേറുവാന്‍ കൊതിച്ചു ഞാന്‍.
തെറ്റു വന്നു ചെണ്ട കൊട്ടി-
യാര്‍ക്കിലും സുഹൃത്തിനെ
ഒറ്റുവാനെനിക്കു വയ്യ
സ്നേഹമെന്‍റെ വാഹനം.
ഭരതന്‍
-----------
സിംഹാസനം, പൊന്‍കിരീടം
വെഞ്ചാമരം സൈന്യ വ്യൂഹം
ഒക്കെ ശരി, യെങ്കിലും ഞാന്‍
അച്ഛന്‍റെ പുത്രനേയല്ല.
അമ്മതന്നോമനപ്പൈതല്‍
സിംഹത്തെ പോറ്റിയ കുട്ടി.
ഭരദ്വാജന്‍
----------------
സ്നാനഘട്ടം മിന്നലൊപ്പം നഗ്നയെ കണ്ടു
ഹേമവര്‍ണ്ണം കോമളാംഗം കാമിനീരൂപം
പൂമരച്ചോട്ടിലെ സര്‍പ്പസന്നിധാനത്തില്‍
നീരുറവ പൊട്ടിയല്ലോ തീപ്പുഴയായി.
മനുഷ്യന്‍ ഞാന്‍ ദുര്‍ബ്ബലത്വം കുടത്തിലാക്കി
തപസ്സെന്നാല്‍ മനസ്സിന്‍റെ നിദ്രത മാത്രം!
ഭ്രമരന്‍
------------
തോഴ, നിന്‍റെ ദുരാഗ്രഹത്തിന്‍റെ
തീപിടിച്ച പതാകയും പേറി
കൂടെവന്നര്‍ജ്ജുനാസ്ത്രമേറ്റപ്പോള്‍
ജീവിതം വ്യര്‍ത്ഥമായെന്നു തോന്നി.
കൂട്ടുകൂടി പിഴച്ചു പോയല്ലോ
നാട്ടിനേകാന്‍ കഴിയാത്ത ജന്മം.
ഭംഗാസ്വന്‍
-----------------
ആണായും പെണ്ണായും ജീവിച്ചു ഞാന്‍ രതി-
വേളയില്‍ പെണ്ണായ് രസിച്ചു
ആണിനെക്കാളെത്ര ഹര്‍ഷദം മൈഥുനം
സ്ത്രീജീവിതം ഞാനെടുത്തു
പേടകള്‍ പേടകള്‍ സ്നേഹസുരതത്തിന്‍
റാണിമാരെന്നെന്‍റെ ബോദ്ധ്യം
ഭാനുമതി
---------------
മുന്നിലെത്തുമ്പോള്‍, കരിമ്പുലിയെന്‍ മുയല്‍
പൊന്‍ പ്രദീപം പോല്‍ വിളങ്ങും സുയോധനന്‍
കര്‍ണ്ണ സൌഹാര്‍ദ്ദം മനസ്സില്‍ സുഗന്ധമായ്
വന്നപ്പോഴും ഏക പത്നിയില്‍ നിന്നവന്‍.
സ്നേഹമേ, രാജസിംഹാസനമല്ലൊരു
വാകത്തണലേ കൊതിക്കുന്നതുള്ളു ഞാന്‍.
ഭാനുമാന്‍
----------------
രഥങ്ങളേ ധ്വജങ്ങളേ ഗജങ്ങളേ പെരുമ്പട-
ത്തടങ്ങളേ ജയിച്ചിടാതെ നാട്ടിലേക്കു പോകുവാന്‍
തിടുക്കമില്ല, ഞാനുമെന്‍ സഖാക്കളും മരിക്കുവാന്‍
മടിക്കുകില്ല, പോരില്‍ ഞങ്ങളുധൃതക്കരുത്തുകള്‍
ഭാനുസേനന്‍
---------------------
അനാഥത്വമില്ലെന്‍റെ ജീവിതഛത്രം
സനാഥത്വമേകുന്നു കൌരവപക്ഷം
കഥയ്ക്കപ്പുറം കര്‍ണ്ണ പുത്രന്‍റെ ശൌര്യം
തടുക്കാന്‍ വരട്ടേ മൃതിപ്പടക്കൂട്ടം
ഭീമന്‍
----------
പാരിജാതത്തിന്‍
സുഗന്ധമായോര്‍മ്മയില്‍
പാഞ്ചാലി പോലുമി-
ല്ലാത്മദു:ഖത്തിന്‍റെ
ഘോരയുദ്ധത്തില്‍
തകര്‍ന്ന പരിഘമായ്
ജീവിതം
കാറ്റായ് മടങ്ങുകയാണു ഞാന്‍.
ഭീമബലന്‍
-----------------
എണ്ണയിട്ട യന്ത്രം പോലെ സൈന്യം
മണ്ണടിയുന്നതെത്രയോ ദൈന്യം
എന്‍റെ മണ്ണിനെന്‍ ചോര നൈവേദ്യം
ഭീമവിക്രന്‍
------------------
ഇടതുകാല്‍ കുത്തി വലത്തോട്ടു തുള്ളണം
കുതിയിലൊരുത്തനെ കുത്തിയൊടുക്കണം
അടവു പിഴയ്ക്കാതിരുന്നുവെങ്കില്‍.
ഭീമവേഗന്‍
------------------
ശംഖം മുഴക്കിയടുക്കുന്നു സംഘങ്ങള്‍
ഹുങ്കിന്‍റെ അമ്പുറ മിന്നിത്തിളങ്ങുന്നു
അമ്പുറയ്ക്കാത്ത ഞാണാകുമോ നമ്മള്‍?
ഭീഷ്മര്‍
----------
ആത്മഹത്യക്കു മുന്‍പല്‍പ്പം
ജലം തന്നതാരാകിലും നന്ദി,
അമ്മേ വരുന്നു ഞാന്‍
യുദ്ധാവസാനം
ജയിച്ചവര്‍ക്കൊക്കെയും
അസ്ത്രക്കിടക്കയൊരുക്കുന്ന കാലമേ
എന്നെക്കുറിച്ചോര്‍ത്തു
ദു:ഖിക്കുവാന്‍ മണ്ണി-
ലെന്നില്‍ നിന്നാരുമില്ലാത്തതേ ധന്യത.
ഭീഷ്മകന്‍
---------------
കറന്ന പൈമ്പാല്‍ നിറഞ്ഞ പാത്രം
എറിഞ്ഞു വീഴ്ത്തരുത്
വിവാഹരംഗം സ്പര്‍ദ്ധയുണര്‍ത്തി
വിവാദമാക്കരുത്
കടുത്ത വാക്കാല്‍ വധൂഗൃഹത്തെ
ശ്മശാനമാക്കരുത്
പ്രിയം മകള്‍ക്കീ കറുമ്പനെന്നാ-
ലെതിര്‍ത്തു നില്‍ക്കരുത്.
ഭുവനന്‍
-------------
മോഹസൈന്യത്തെ ജയിച്ചവനെങ്കിലും
ഭാരതപ്പോരില്‍ പടിഞ്ഞു
ദാഹശമനത്തിനമ്മപ്പുഴയുടെ
കാരുണ്യമിറ്റിച്ച നേരം
നേരോ നിറഞ്ഞതാക്കണ്ണുകള്‍ ജീവനില്‍
തേരോടിച്ചെന്നോ വിഷാദം
ഭുമന്യു
-----------
ചക്രവാളങ്ങള്‍ കറുത്തു കാണുന്നിതാ
ദു:ഖപതാകകള്‍ ചുറ്റും
മൂന്നമ്മമാരവര്‍ക്കൊമ്പതു പുത്രന്മാര്‍
ഏവരേയും കൊന്നൊടുക്കി
പത്താമന്‍ ഞാന്‍ രാജ്യഭാരത്തിലെത്തുമ്പോള്‍
സ്വപ്നമൊന്നേയെനിക്കുള്ളൂ
പുത്രഹന്താക്കളാമമ്മമാരില്ലാതെ
പുഷ്പിക്കണം രാഷ്ട്രവൃക്ഷം.
ഭൂമി
-------
പര്‍വതങ്ങള്‍ മനുഷ്യര്‍ വന്‍പാറകള്‍
സര്‍വതും ഞാന്‍ സഹിച്ചുവെന്നാകിലും
ദുഷ്ടമര്‍ത്ത്യര്‍ നിറഞ്ഞതു കാരണം
ബുദ്ധിമുട്ടി ഞാന്‍ വീഴുന്നു താഴുന്നു
ഇഷ്ടരാരാണനിഷ്ടരാരാണെന്നു
ദൃഷ്ടി തൊട്ടു പറയുവാന്‍ വയ്യെടോ
ഭൂതശര്‍മ്മാവ്
----------------------
ഗരുഡവ്യൂഹം, ഗളസ്ഥാനമൊക്കെയും
രുധിര സാന്ദ്രമായ് മാറിയ നേരവും
അമിത സൌഹൃദം തന്ന ധനുസ്സുമായ്
പൊരുതി നിന്നു പരാജയപ്പെട്ടു ഞാന്‍.
ഭൂരിദ്യുമ്നന്‍
------------------
ഇതുവരെ കാണാത്ത വന്യമൃഗത്തിന്‍റെ
നിഴലിലൂടുള്ളിലേക്കുള്ളിലേക്കങ്ങനെ
വനഹൃദയധമനികള്‍ തേടിയുമോടിയും
വഴിയിലെവിടോ വീണൊരാഗ്രഹമാണു ഞാന്‍.
ഭൂരിശ്രവസ്സ്
-------------------
അറുത്തെടുത്ത കയ്യിലെന്‍റെ
വാള്‍ വിളങ്ങിടുന്നു, ഞാന്‍
ഇടത്തു കൈപ്പടത്തിനാല്‍
തൊടുത്തിടട്ടെയമ്പുകള്‍.
പഴുത്ത ലോഹ സൂര്യനില്‍
തറച്ചിടട്ടെ ദൃഷ്ടികള്‍
ജലത്തിലെന്‍ മനസ്സ്;
യുദ്ധനീതി താന്‍ വധോത്സവം.
ഭൂലിംഗപ്പക്ഷി
-----------------------
സിംഹവായില്‍ കേറിയെന്നും
പല്ലിടയില്‍ കുത്തിയെന്റെ
അന്നമാര്‍ജ്ജിക്കുന്ന കണ്ടു ഭ്രമിക്കവേണ്ട
സാഹസങ്ങളരുതെന്നു
നൂറു വട്ടം ഞാന്‍ പറയും
സാഹസമില്ലാതെനിക്കു ജീവിതമില്ല.
ഭോജന്‍
------------
ജനങ്ങളേ മറക്കുക,
മനം തുടിച്ചു പോയി ഞാന്‍
അടര്‍ക്കളത്തിലത്ഭുതങ്ങള്‍
കാട്ടുവാന്‍ കൊതിച്ചതും
ധനുസ്സൊടിഞ്ഞു ഭൂമിയെ
പുണര്‍ന്നുഴിഞ്ഞു വീണതും
തളര്‍ന്നതും തകര്‍ന്നതും
മരിച്ചടിഞ്ഞു പോയതും.
മങ്കണകന്‍
-----------------
കത്തിജ്വലിച്ചു പറക്കുന്നൊരുല്‍ക്ക പോല്‍
നഗ്നസരസ്വതി മാഞ്ഞുപോയെങ്കിലും
അഗ്നിശൈലം കവിഞ്ഞെത്തുന്ന ലാവയായ്
മക്കളുണ്ടേഴു കുംഭത്തില്‍ പിറന്നവര്‍.
ഉഗ്രതപസ്വി ഞാനെങ്കിലും സ്ത്രൈണതേ
മുഗ്ദ്ധനാക്കുന്നു നീ പിന്നേയും പിന്നേയും.
മങ്കിമഹര്‍ഷി
----------------------
സ്വന്തമായ് പണം നല്കി ഞാന്‍ വാങ്ങിയ
രണ്ടു കാളയെ ഒട്ടകം കൊണ്ടുപോയ്
ദു:ഖമുണ്ടായ് പഠിച്ചു ഞാന്‍ പാഠം
ദു:ഖകാരണമാഗ്രഹം മാത്രം.
എത്ര കേമന്‍ മഹര്‍ഷിയായാലും
ഇച്ഛ പൂത്താല്‍ വിഷാദം ഫലിക്കും.
മണിമാന്‍
----------------
എത്ര രാജാക്കള്‍ യൌവനര്‍ സാമന്തര്‍
എത്രയശ്വങ്ങള്‍ ആനകള്‍ ആളുകള്‍
മൃത്യുവിന്‍റെ വയറ്റില്‍ ദഹിച്ചുപോയ്
യുദ്ധമെന്നെയും ഭക്ഷണമാക്കിയോ.
മത്സ്യന്‍
-------------
പ്രിയ സഹോദരി രാജ്ഞിയാകുന്നതും
വിവിധ ദു:ഖത്തിലാഴ്ന്നുലയുന്നതും
ഇവിടെ രാജാങ്കണത്തിലിരുന്നു ഞാന്‍
സ്ഫടികവട്ടത്തിലെന്ന പോല്‍ കാണുന്നു.
നദിയില്‍ നിന്നും തുടങ്ങിയ ജീവിതം
കടലിലേക്കെന്ന പോലെ തുടരുന്നു.
മതംഗന്‍
--------------
ബ്രാഹ്മണിയില്‍ ക്ഷുരകന്‍റെ
സ്നേഹബീജം വിതച്ചെന്നാല്‍
ബ്രാഹ്മണനോ ദളിതനോ മുളച്ച സസ്യം?
ബ്രാഹ്മണത്വം ലഭിക്കില്ല
ദളിതസീമയില്‍ ഞാനെന്‍
കാമചാരിത്വത്തിന്‍ നൂറു കൊടികള്‍ കെട്ടും.
മദന്‍
--------
അപരാധിയല്ല ഞാനെങ്കിലുമെന്‍
വഷളത്തം പെണ്ണിലും നായാട്ടിലും
മദ്യപാനത്തിലും ചൂതാട്ടത്തിലും
ഒട്ടിച്ചു വച്ചൂ മഹര്‍ഷിവര്യന്‍.
മദയന്തി
--------------
രാജസുഗന്ധം കൊതിച്ചവള്‍ ഞാന്‍
ചാരഗന്ധത്തിനാല്‍ തൃപ്തയായി
പൂവിന്‍റെ ചുംബനം കാത്തിരുന്നോള്‍
ഭോഗാധികാര വിധേയയായി
പെണ്‍ കിനാവിന്‍റെ മയില്‍പ്പേടകള്‍
കണ്‍ തുറന്നാല്‍ വലക്കണ്ണി മാത്രം.
മദിരാക്ഷന്‍
-------------------
ദ്രോണരാണു മുന്നില്‍ ഞാന്‍
മരിക്കുമെന്നു നിര്‍ണ്ണയം
ആവനാഴിയില്‍ നിറച്ച
ധൈര്യമാണു സായകം.
തോഴരക്ഷ മുഖ്യമെന്‍റെ
ജീവിതത്തിലെപ്പൊഴും
പ്രാണനില്‍ മുളച്ചതാണ്
സ്നേഹമെന്ന പൂമരം.
മധു
-------------
വസ്ത്രമില്ലാത്തോര്‍ക്കു വസ്ത്രം, വിശപ്പിന്‍റെ
അസ്ത്രം തറച്ചോര്‍ക്കു സംതൃപ്ത ഭോജനം
തല്‍പ്പമില്ലാത്തോര്‍ക്കു തല്‍പ്പ, മണിയുവാന്‍
പുഷ്പമില്ലാത്തോര്‍ക്കു പുഷ്പഹാരം തരാം
കാടുണ്ട്, ശാന്തനിദ്രയ്ക്കു തണലുണ്ട്
കൂടുതലൊന്നുമേയാശിപ്പതില്ല ഞാന്‍.
മധുകൈടഭര്‍
----------------------
തെറ്റിന്‍ കിരീടമണിഞ്ഞവരല്ല
കള്ളച്ചതികള്‍ കുടിച്ചവരല്ല
ധര്‍മ്മം ബലം രൂപമിപ്പക്ഷികള്‍ക്ക്
കര്‍മ്മത്താല്‍ നൂറു ചിറകു കൊടുത്തോര്‍
എങ്കിലും കൊല്ലാനടുക്കുന്നു ചക്രം
കൊന്നു നീ തിന്നുകയീ സത്യദേഹം
തന്ത്രത്തിന്‍ സര്‍പ്പമടിയില്‍ ശയിച്ച്
ഞങ്ങള്‍ വരിക്കാം മരണമഹത്വം
മധുമതി
--------------
രമ്യഹര്‍മ്മ്യങ്ങ, ളുദ്യാന വീഥികള്‍
നര്‍മ്മവൃക്ഷം ഫലിച്ച വിദൂഷകര്‍
ചന്ദനക്കട്ടില്‍ വെള്ളിയൂഞ്ഞാലുകള്‍
മന്ദഹാസമലരുമായ് ഭൃത്യകള്‍
ഇന്നു പൂകാം നമുക്കു മധുപുരം
എങ്ങുമെന്നും മധുരം മനോഹരം.
മന്ദപാലന്‍
----------------
ഒരുവളെക്കണ്ടു ഭ്രമിച്ചപ്പൊഴും കണ്ണി-
ലിരുചിറകുള്ളവരായിരുന്നു
പകരം തരാമെന്‍റെ ജീവിതം, തീനാക്കി-
ലടരാതിരിക്കണേ ശൈശവങ്ങള്‍.
മമത
---------
ഗര്‍ഭകാലത്തു സഹോദരദുഷ്ടനാല്‍
ദു:ഖീകരിച്ച ഹതഭാഗ്യയാണ് ഞാന്‍
പെറ്റതു കണ്ണില്ലാക്കുഞ്ഞിനെ, യോമനേ
പൊട്ടിക്കരഞ്ഞു മരിക്കട്ടെ ഞാനിനി.
മരീചി
-----------
ധ്യാനിച്ചിരിക്കുമ്പൊഴും കടക്കുന്നു നീ
ശ്രീകലയായെന്‍ മനസ്സില്‍
ജായമാരില്‍ നിന്നിലെന്‍റെയേകാഗ്രത
മേഘചിത്രങ്ങള്‍ വരച്ചു
പോകാതെ ചേര്‍ന്നേയിരിക്കു നിന്‍ നിശ്വാസം
ജീവിതത്തിന്‍റെയാശ്വാസം
മരുത്തന്‍
---------------
മഞ്ഞിന്‍ വെളുമ്പടം ചൂടിയുറങ്ങുന്ന
ശൃംഗങ്ങളേ സാക്ഷിനില്‍ക്കൂ
ഇന്ദ്രാധികാരം പുരോഹിതാഹങ്കാര-
മെന്നിവ കാട്ടിലെ പുല്ല്
യാഗാഗ്നിയില്‍ വെന്തെരിഞ്ഞു നശിക്കട്ടെ
ദേവരാഷ്ട്രീയ വൈരാഗ്യം.
ദൂരെ ഹിമം കൊണ്ടു മൂടിക്കിടപ്പുണ്ട്
കാഞ്ചനം ഭാവിക്കെടുക്കാന്‍.
മഹാബലി
-----------------
പ്രിയ ജനങ്ങളേ, മാപ്പ്, ഞാന്‍ വഞ്ചിച്ചു
മഹിതരാമെന്‍റെ ഓമല്‍പ്രജകളെ
ചതിയരെത്തും ശിരസ്സു നമിച്ചു കൊണ്ട്
അടിയറവു പറയാതിരിക്കണേ
മഹാബാഹു
--------------------
ഉജ്ജ്വലം മാര്‍ത്താണ്ഡബിംബം നഭസ്സില്‍
വജ്രത്തിളക്കം വാളൊച്ചകള്‍ മണ്ണില്‍
ഇപ്പകല്‍ ചാടിക്കടക്കുമോ നമ്മള്‍?
മഹോദരന്‍
------------------
നമ്മള്‍ കളിച്ചു വളര്‍ന്നവരെങ്കിലും
തമ്മിലീ യുദ്ധം വിനാശസസ്യകൃഷി
ആരു വിതച്ചതീ വിത്തുകള്‍?
മാതലി
------------
ഇന്ദ്രസാരഥിയായിട്ടു കാര്യമി-
ല്ലെന്‍റെ പുത്രിക്കനുയോജ്യനാം വരന്‍
പക്ഷിരാജനു ഭക്ഷണമാകണം
രക്ഷയെന്തശ്വസൂത്രങ്ങള്‍ പാഴിലായ്.
വെച്ചു മാറണം ചമ്മട്ടി,യെന്തിനീ
പുച്ഛവും സഹിച്ചിങ്ങനെ കൂടണം?
മാദ്രവതി
----------------
വിപിനസഞ്ചാരവും ജീവിവേട്ടയും
പുരുഷകേളികളാണെന്നിരിക്കിലും
ഫലമറിയുന്നതന്തപ്പുരത്തിലെ
വനിതകളാ, ണറിഞ്ഞു കരഞ്ഞു ഞാന്‍.
പ്രിയനെയേതോ വിഷപ്പാമ്പു മുത്തിയ
കഠിന വാര്‍ത്തയില്‍ പൊള്ളി മരിച്ചു ഞാന്‍.
മാധവി
------------
അച്ഛനെന്നെ നല്‍കവേ
അപേക്ഷകാ ചിരിച്ചു നീ
ഇച്ഛ പോലെ വിറ്റെടു-
ത്തൊഴിച്ചു നിന്‍ കടക്കെണി
സ്വപ്നമായിരുന്നുവോ
നടന്നതും കിടന്നതും
സത്യമാണൊരാണിനെ
വരിക്കുകില്ല ഞാനിനി.
മാദ്രി
--------
പുരുഷന്റെ
അന്ത്യരതിക്കിരയായവള്‍
മുലകളില്‍
ചിതറിത്തെറിച്ച ശിരസ്സിനും
വിഫലരേതസ്സിനും സാക്ഷി.
ഒടുവില്‍
വനം കണ്ടു നില്‍ക്കെ
ചിതത്തീയിലെരിയവേ
പ്രാര്‍ഥിച്ചതൊന്നൂ മാത്രം
മക്കളിരുവരുടെ
ശ്രേയസ്സതൊന്നു മാത്രം.
മാന്ധാതാവ്
--------------------
സൂര്യകാന്തിപ്പൂ വിടരും നാടു തൊട്ട്
വീര്യശോഭ മങ്ങി വീഴുന്നിടത്തോളം
വീതിയും നീളവുമാര്‍ന്ന ഭൂപ്രദേശം
ഞാനടക്കി ഭരിച്ചെ, ന്നാല്‍ മരിച്ചല്ലോ
ഇത്രമാത്രം ജീവിതത്തിന്‍ ബാക്കിപത്രം
സത്യമൊന്നേ മൃത്യുവെന്നാണാപ്തവാക്യം
മായാവതി
-----------------
മയില്‍മുട്ട പൊട്ടി വിരിഞ്ഞു കുഞ്ഞ്
വളരുകയാണെങ്കില്‍ പേടകള്‍ക്ക്
മകനല്ല, പ്രാണരതിപ്രിയനായ്
പുണരുമതത്രേ പ്രകൃതിനീതി
അതുപോല്‍ ഞാന്‍ പോറ്റിയ ബാലനിപ്പോള്‍
തരുണനായെന്നില്‍ കൊതി പെരുത്തു
മുകരുക നീയെന്‍റെ കാമദേവന്‍
ഇവളോ നിന്നമ്പേറ്റ മൈഥുനിയും.
മാരിഷ
-------------
ഹംസങ്ങളേ വത്സധേനുക്കളേ
അമ്മിഞ്ഞയൂട്ടിക്കഴിഞ്ഞില്ലല്ലോ
ഓമല്‍ പൃഥയെ വളര്‍ത്തുപുത്രി-
പ്പൂവായ് കൊടുക്കണമെന്നു കേള്‍ക്കെ
കുന്തിച്ചിരുന്നു പ്രതീക്ഷയെല്ലാം
സങ്കടം കണ്ണീര്‍ തുടച്ചു തന്നു
നോക്കി നടത്തണേ കല്ലുകളേ
പാട്ടിലുറക്കണേ പൂങ്കുയിലേ.
മാര്‍ക്കണ്ഡേയന്‍
---------------------------
കഥകള്‍ കഥകളുദാഹരണങ്ങള്‍
കഥകളിലുണ്ടു മഹാ സുവിശേഷം
കഥയില്‍ പൂത്തതു കാര്യമരങ്ങള്‍
അതിലുണ്ടുത്തമ മധുരഫലങ്ങള്‍.
പറയാക്കഥയോ കടലാണതിലോ
പടരുന്നുണ്ടൊരു പവിഴത്തോട്ടം
മിത്രവിന്ദ
----------------
താതസഹോദരീ പുത്രി ഞാന്‍, നിന്‍ തേരി-
ലേറുവാനെന്തനുവാദം?
ഏതു സഹോദരന്‍ മീശ പിരിക്കിലും
കൂടെ വരുന്നു ഞാന്‍ കണ്ണാ
നിന്‍റെയാ ജായാസമൂഹത്തില്‍ ഞാനൊരു
കുഞ്ഞുവേഴാമ്പലായാലും
എന്തഭിമാനം, കരുതി വയ്ക്കുന്നു ഞാന്‍
എന്‍ മയില്‍പ്പീലിയും കൂടി
മിത്രസഹന്‍
--------------------
എന്തൊരു ജീവിതം, മറ്റൊരാളായി ഞാന്‍
സംവത്സരങ്ങള്‍ വനത്തിലലഞ്ഞതും
മര്‍ത്ത്യമാംസം ഭുജിച്ചാര്‍ത്തു വിളിച്ചതും
സ്വസ്ഥം രതിക്രീഡ ചെയ്ത യുവാവിനു
മൃത്യുവേകി ഇണപ്പെണ്ണാല്‍ ദഹിച്ചതും
ഇഷ്ടഗുരുവിനെന്‍ പെണ്ണിനെ നേദിച്ചു
ഹര്‍ഷം നടിച്ചതും ജീവിതം ഭീതിദം!
മുചുകുന്ദന്‍
-------------------
സൌജന്യഭക്ഷണം സൈന്യം ധനം തുകില്‍
സൌമനസ്യത്താല്‍ തരുന്ന സമ്മാനങ്ങള്‍
പക്ഷിയെപ്പോലെ തിരസ്ക്കരിക്കുന്നു ഞാന്‍
യുദ്ധമെങ്കില്‍ യുദ്ധ, മങ്ങനാര്‍ജ്ജിച്ചിടും.
ചൂടില്‍ പൊരിയാതൊരു ജലബിന്ദുവും
താഴെ മഴയായ് പൊഴിയുമാറില്ലെടോ.
മൃഗജീവനന്‍
----------------------
മുഖകമലത്തില്‍ പൊന്നരയന്നമോ
മുലയിണകളിലോമല്‍പ്പിറാക്കളോ
തുടുനിതംബമോ വെള്ളച്ചമരിയോ
വയ,റഴകിയാം വേഴാമ്പല്‍പ്പേടയോ
അഭയവാക്കാല്‍ സമാധാന മുദ്രയാല്‍
മനധനുസ്സ് കുലയാന്‍ തുടിക്കുന്നു
നിലവിളികളും പൂങ്കുയില്‍ നാദമാ-
ണിവള്‍ ദമയന്തിയോ വനദേവിയോ!
മൃഗാവതി
-----------------
ചേലയില്ലാതെ നീന്തിത്തുടിക്കുവാന്‍
ചോര കൊണ്ടൊരു പുത്തന്‍ ജലാശയം
നീലമുന്തിരിച്ചാറാണു ചുറ്റിലും
നീരിനെന്‍റെ രാജാവിന്‍റെ മാധുരി
മൂര്‍ച്ചയേറിയ കൊക്കും നഖവുമായ്
താഴ്ചയിലേക്കിറങ്ങും പരുന്തിനെ
ആഗ്രഹിച്ചതേയില്ല, വന്‍പര്‍വതം
ആശ്വസിപ്പിക്കയാണെന്നറിഞ്ഞു ഞാന്‍
മൃത്യു
----------
മഞ്ഞയോട് കരിഞ്ചോപ്പ് കലര്‍ന്ന വര്‍ണ്ണം
രക്തനാവ് നിണക്കണ്ണ് മൃദുല ചിത്തം
കദനങ്ങള്‍ കണ്ടുപോയാല്‍ കരഞ്ഞു പായും
പ്രിയജന വേദനയില്‍ മനസ്സു നോവും
കറുത്ത വസ്ത്രവും വജ്രത്തോടയുമിട്ട്
കഠിന ചിന്തയില്‍ പെട്ട മരണപ്പെണ്ണ്
മേധാവി
---------------
ധനത്തിനും സുഖത്തിനും കിനാവിനും സുമത്തിനും
ഗൃഹത്തിനും രണത്തിനും നിതാന്ത ജീവനില്ലെടോ
ജയിച്ചിടുന്നതൊറ്റയാള്‍ ഭരിച്ചിടുന്നതൊറ്റയാള്‍
ചിരിച്ചിടുന്നതൊറ്റയാള്‍ മൃതി, മൃതിയൊരൊറ്റയാള്‍
മേനക
------------
പെണ്‍വാസനക്കിത്ര ശക്തിയോ
ഗന്ധര്‍വ്വന്‍
കണ്‍ തുറക്കുന്നു,
മുഖം പൊത്തി കാനനം!
മൈത്രേയന്‍
---------------------
മനുഷ്യന്‍റെ തുടയെല്ലു
തകര്‍ന്ന മാംസവും തേടി
കഴുകര്‍ വട്ടം പറക്കും രണഭൂമിയില്‍
നിണത്തില്‍ മുങ്ങിയ വീര-
ക്കൊടി പാറുന്നതു കാണാന്‍
ഇടവരും കുരുശ്രേഷ്ഠാ കരുതിപ്പോക.
മൌല്‍ഗല്യന്‍
----------------------
വിരലറ്റു ചോറ്റുപാത്രത്തില്‍
വീഴുന്നപോല്‍
പുരുഷത്വവും കാമമോഹവും
പട്ടു പോയ്.
പിരിയാം നമുക്കിനി, ദാഹമടങ്ങാത്ത
മരുഭൂമിയാണു നീ
ദുര്‍ബലമാരി ഞാന്‍.
യദു
-------
പുത്തനുറവയായ് പര്‍വതസാനുവി-
ലെത്താന്‍ നദി മോഹിക്കില്ല
വൃദ്ധലതകള്‍ക്കു താരുണ്യമുല്ലകള്‍
പുഷ്പകാലം കൊടുക്കില്ല
മുത്തശ്ശിപ്ലാവിനു കൊച്ചുമക്കള്‍ സ്വന്തം
ചക്ക സമ്മാനിക്കുകില്ല
അച്ഛന്‍ മകന്‍റെ മഹത്തായ യൌവനം
സ്വപ്നത്തിലും കൊതിക്കില്ല.
യയാതി
--------------
രതിക്കില്ലൊരന്ത്യം
കൊതിക്കില്ല മാന്ദ്യം
കൊടിക്കൂറ പാറിച്ചു വാഴുന്നു കാമം.
യുവത്വപ്പതാക
തിരിച്ചു നല്‍കുമ്പോള്‍
വിരക്തന്‍റെ കപ്പല്‍ നിറുത്തുന്നു യാനം.
കിണറ്റില്‍ കിടന്നെന്നെ
വീണ്ടും വിളിക്കാ -
തിരുന്നെങ്കിലാനന്ദ സംയോഗ സര്‍പ്പം.
യവക്രീതന്‍
-------------------
വിപ്രമുഖത്തു നിന്നല്ലാതെ വിദ്യകള്‍
അഭ്യസിക്കുന്നതില്‍ തെറ്റു കണ്ടില്ല ഞാന്‍
തെറ്റിയതെന്നിലെ കാമതൃഷ്ണ, ചെന്നു
മുട്ടിയ വാതില്‍; .തുറന്നില്ലയെങ്കിലും
ശിക്ഷ ഞാനേറ്റു വാങ്ങുന്നു, ധിക്കാരിക്ക്
ലക്ഷ്യവും മാര്‍ഗ്ഗവുമൊന്നായിരിക്കണം.
യശോദ
-------------
തൈരു കടയണോ വെണ്ണയുരുക്കണോ
കാലിയെ പോറ്റണോ പാലു കറക്കണോ
ലോകത്തിലേക്കും കുറുമ്പുള്ള മക്കളെ
പാലിക്കണോ ഞാന്‍ വലഞ്ഞു പശുവായി.
ഏതു തൊഴുത്തെനിക്കേതു പുല്‍മേടെനി-
ക്കേതു കടമ്പിന്‍ ചുവട്ടിലെന്‍ വിശ്രമം.
യശോധര
----------------
പ്രണയലോല, നെന്‍ ജീവിതപ്പൊയ്കയില്‍
ജലവിനോദം നടത്തിയ കാമുകന്‍
പ്രിയനവന്‍, ഹസ്തി, സമ്മാനമായ് തന്ന
പുരിയിത്, സുഖപ്പൂക്കള്‍ നിറഞ്ഞത്
ഇവിടെയെപ്പൊഴും സന്തോഷമേയുള്ളു
കവിത ചൊല്ലുന്നു കാറ്റും മരങ്ങളും
യാഗശാലയിലെ കീരി
------------------------------------
പട്ടിണിയായ മനുഷ്യന്‍ തന്ന
യവപ്പൊടിയെക്കാള്‍ കഷ്ടം, പലവക
ദുഷ്ടത ചെയ്തു ലഭിച്ച കിരീടം
വെച്ചു നടത്തിയൊടുക്കിയ യാഗം
രാജാവിന്‍റെ ധനാഢ്യതയെക്കാള്‍
പാവത്തിന്നാത്മാര്‍ത്ഥതയല്ലോ
കേമം, വെള്ളക്കുതിരയിലില്ല
വിളക്കിലുമില്ലാ സുകൃതാശ്ലേഷം.
യാജന്‍
-----------
ഒരു കൂമ്പാരം പണവും പൊന്നും
ഒരു പടയോളം പശുവും തന്നാല്‍
വിഘ്നം കൂടാതെവിടെയുമെത്തി
യജ്ഞം ചെയ്തു മടങ്ങിക്കൊള്ളാം
ധനമില്ലാത്തോനെന്തിനു യാഗം
ധനമേ ജയ ജയ യജ്ഞം ജയ ജയ.
യാജ്ഞവല്‍ക്യന്‍
----------------------------
ഇന്ദ്രിയങ്ങളശ്വമഞ്ചും
നയിക്കുന്ന രഥത്തിങ്കല്‍
സഞ്ചരിക്കും മനുഷ്യന്‍റെ ഭൌതിക ശ്രീത്വം
തമസ്സാകെയൊഴിപ്പിക്കും
കരുത്താണു സാംഖ്യബോധം
ഉഷസ്സായുജ്ജ്വലിക്കുന്ന വാസ്തവശാസ്ത്രം
യാതുധാനി
--------------------
ഓമനപ്പൂക്കളേ താമരപ്പൊയ്കയില്‍
ജീവിതം നെയ്യുന്ന മത്സ്യങ്ങളേ
സ്നേഹിക്കയാണു ഞാന്‍ നിങ്ങളെ, സമ്മതം
മൂളില്ല പൂന്തണ്ടപഹരിക്കാന്‍
മാമുനിമാര്‍ യാഗധേനുക്കളെ തിന്നു
ശീലിച്ചവര്‍, ബിസമെന്തിനായി?
യുധാമന്യു
------------------
ഗോവിനെ കൊല്ലുന്ന പോല്‍ ദ്രോണപുത്രന്‍
രാവിലെന്‍ ജീവനൊടുക്കാനൊരുങ്ങെ
തീക്കണ്ണുകള്‍ മുന്നിലാളി ജ്വലിക്കെ
ഓര്‍ത്തതെന്നായുധക്കൂട്ടിനെ മാത്രം
യുധിഷ്ഠിരന്‍
--------------------
എന്താണു ധര്‍മ്മം, അധര്‍മ്മം?
എന്‍ ജീവിതം
സമ്മിശ്രവാദം തിമിര്‍ക്കുമകത്തളം.
എന്താണു സത്യം,അസത്യം?
എന്‍ ചിന്തകള്‍
സംശയസേന ചൊടിക്കുമടര്‍ക്കളം
എന്താണു തോല്‍വി,ജയം?
തോറ്റ കുട്ടി ഞാന്‍
എന്നെ നയിക്കാഞ്ഞതെന്തു നീ മൂല്യമേ?
യുയുത്സു
----------------
അന്ധകാമത്തിന്‍
നഗ്ന പന്നഗം, രതി ഗൃഹം
ബന്ധിച്ചു മുളപ്പിച്ച ഫലം ഞാന്‍.
എനിക്കെന്തിനനന്തം
സേനാവ്യൂഹം
സചിവര്‍
പ്രജാജാലം?
ഉചിതം നിന്ദാവാക്യം
മൃതരേ നിങ്ങള്‍ക്കായി
അരുണോദയത്തില്‍ ഞാന്‍
അര്‍പ്പിപ്പൂ ജലാഞ്ജലി.
യൌധേയന്‍
--------------------
മഹാരണം ജയിക്കണം
പിതാവു രാജനാകണം
എനിക്കതൊന്നു മാത്രമാണു
മോഹമെന്നതോര്‍ക്കണം.
രഥങ്ങളേ പ്രിയങ്കരങ്ങളാം
ഗജങ്ങളേ വിട
മരിക്കുമെന്നുറപ്പു വന്ന
നേരമേ നമോസ്തുതേ.
രഥന്ധരി
---------------
രാജസദസ്സിലെന്താണു വാഗ്വാദങ്ങള്‍
ഓമനപ്പുത്രാ വരിക്ക നീ പെണ്ണിനെ
വിശ്വസിച്ചീടുകാ ഗര്‍ഭവതിയെ നീ
ദു:ഖത്തില്‍ നിന്നും വരുന്നവളാണവള്‍
അച്ഛനുമമ്മയും പണ്ടേ കളഞ്ഞവള്‍
വശ്യ മനോഹരി, യെന്‍റെ മരുമകള്‍
രന്തിദേവന്‍
-------------------
തൊട്ടില്ല മാംസമെന്നാലുമെന്‍റെ
തൊട്ടിയില്‍ പൊന്തുന്നു ധേനുരക്തം
നിത്യവും ബ്രാഹ്മണര്‍ക്കന്നമൂട്ടാന്‍
എത്ര പശുക്കളെ കൊന്നു കൂട്ടി
ഗോക്കള്‍ തന്‍ ചോര ചര്‍മ്മണ്വതിയായ്
പൂക്കള്‍ക്കും രാപ്പകല്‍ മാംസ ഗന്ധം.
രംഭ
-------------
സ്വപ്ന വില്ലാളിവീരനു കാണുവാന്‍
പൊല്‍ചിലങ്കയണിഞ്ഞു നില്‍ക്കെ, മഴ
പൊട്ടി വീണതു പോലെന്നുടല്‍ പൂത്തു
പുഷ്പവര്‍ഷകാലങ്ങള്‍ മേളിച്ചുവോ?
കണ്ടിരിക്കാനൊരാണ്‍മയിലുണ്ടെങ്കില്‍
പെണ്‍ മയിലിനും പീലി മുളച്ചിടും.
രാധ
--------
ഗംഗാനദി തന്ന മുത്ത് - സൂര്യ
ഗംഭീരമാം മെയ്യഴക്
ഓമനക്കുഞ്ഞിന്റെ മുന്നില്‍ - ഉഷ്ണ
തേജസ്സിനാല്‍ ഞാന്‍ വിയര്‍ത്തു
അമ്മയാകാമാര്‍ക്കുമെന്നും - വളര്‍-
ത്തമ്മയാകുന്നതേ ശ്രേഷ്ഠം
താനേ മുലകള്‍ ചുരന്നു - സ്തന്യ
പാനത്തിലോമല്‍ വളര്‍ന്നു.
രാഹു
---------
ഗ്രഹവും പാമ്പുമല്ലസുരനാണു ഞാന്‍
കടല്‍ കടയുവാന്‍ വിയര്‍പ്പൊഴുക്കിയോന്‍
അമൃതൊരു തുള്ളി ലഭിക്കാതെ പോയ
കബളിപ്പിക്കലില്‍ നടുങ്ങി നിന്നവന്‍
സുധ കവരുവാന്‍ കളിച്ച ദൈവത്തിന്‍
കപട മോഹന സ്വരൂപം കണ്ടവന്‍
ഇതു കഥയിലെ ഗുണപാഠം നമ്മള്‍
തൊഴിലെടുക്കുവോര്‍ കരുതി നില്‍ക്കണം
രുക്‍മി
-----------
മൈരേയം കൊത്തിയ മത്ത്
കൈതവച്ചൂതിന്‍ കലിപ്പ്
ഒറ്റയടിക്കു വീണപ്പോള്‍
തൊട്ടു കലപ്പക്കരുത്ത്
മദ്യപിച്ചുള്ള മരണം
ബന്ധുക്കൈയായാലും മ്ലേച്ഛം.
രുക്‌മിണി
-----------------
ഈശ്വരഭാര്യഞാന്‍, കേശവമൃത്യുവില്‍
ക്ലേശിച്ചു പൊട്ടിക്കരഞ്ഞു
അഗ്നിനാളങ്ങളില്‍ കൃഷ്ണത കണ്ടു ഞാന്‍
ഉഷ്ണക്കാറ്റില്‍ വേണുഗാനം
ഇത്രയേയുള്ളെന്‍റെ ജീവിതം ജ്വാലയില്‍
പെട്ടെന്നുടല്‍ ദഹിക്കുമ്പോള്‍
പാടിയതാരാണു നശ്വരഗീതിക
നീലക്കടമ്പില്‍ കുയിലോ?
രുഗ്മരഥന്‍
-----------------
അസ്ത്രപ്പെരുമഴയേറ്റു പനിക്കാന്‍
വിശ്രമമില്ലാക്കളരികളില്‍ ഞാന്‍
അര്‍ച്ചന ചെയ്തു യുവത്വം ജീവിത-
സത്രമനാഥപ്പുരയിലെയഗ്നി.
രുചി
--------
പരപുരുഷനില്‍ രതിപ്പൂക്കള്‍ ഗന്ധിച്ചു ഞാന്‍
മുനിഭാര്യയെന്നു മറന്നു പോയി
തടയുന്നതാരെന്‍റെ സ്വാതന്ത്ര്യ മോഹത്തെ
തനുവോ മനസ്സോ തപശ്ശക്തിയോ
ഒരു രാത്രി കൂടി അനാഥമായ്, കണ്ടൊരു
പരിധിയിലെന്നെ തളച്ചതായി.
രുചിപര്‍വാവ്
----------------------
അഭ്യാസി,യാനപ്പുറത്തു വരുമ്പോഴും
യുദ്ധമുറകളനുഷ്ഠിച്ചു നിന്നു ഞാന്‍
മൃത്യു വന്നെന്‍റെ ശിരസ്സില്‍ കടിക്കവേ
ശത്രുപക്ഷത്തല്ല ഞാനെന്നു തോന്നിയോ?
രുരു
--------
പകല്‍ പാതി
രാപ്പാതി
ജീവിതം പാതിയെന്‍
ഉടല്‍ പാതി നല്‍കാം വരൂ നീ.
പ്രേമ പ്രമദ്വരേ
നീയില്ലാതെങ്ങനീ
കാലനാഗം ഞാന്‍ കടക്കും.
രേവതന്‍
---------------
കുശ സമൃദ്ധമാമീ മണ്‍തുരുത്തിനെ
പശു സുഹൃദ് രാജ്യമാക്കിമാറ്റീടണം
വനമരങ്ങളാല്‍ തീര്‍ത്ത തൊഴുത്തുകള്‍
തൊഴുതു നില്‍ക്കും പ്രദേശമാക്കീടണം
കടലു പോലും കൊതിക്കുന്ന പാല്‍പ്പുഴ-
ക്കടവില്‍ ഗോപികാവൃത്തമുണ്ടാകണം
പടകള്‍ പാടില്ല, ഗോതമ്പുപാടത്തു
പകല്‍ പടുക്കും കൃഷിപ്പാട്ടു കേള്‍ക്കണം
രേവതി
-------------
ലഹരിപാനീയം നിറഞ്ഞൊഴിഞ്ഞീടുന്ന
ചഷകമായ് മാറിയെന്‍ ജീവിതമെങ്കിലും
യമുനേ മറക്കാവതോ നീയുണര്‍ത്തിയ
തരളമാം പ്രേമപ്രതീക്ഷാതരംഗങ്ങള്‍
ഗദകളാല്‍ സംഗ്രാമ താളക്കളങ്ങളില്‍
ഉടയാതിരിക്കണേ പ്രാണന്‍റെ മുട്ടകള്‍
രൈഭ്യന്‍
---------------
ഹേമന്തമേ ചകോരങ്ങള്‍ ചിലയ്ക്കുന്ന
ശീതപ്രഭാത സൂര്യന്‍റെ
പൂവെയിലേറ്റിരിക്കുന്നു ഞാന്‍ മാനിന്‍റെ
തോലും പുതച്ചു ധ്യാനസ്ഥന്‍
ദൂരെ നിന്നും വന്നൊരമ്പായി മൃത്യുവിന്‍
സാമഗാനം ഞാന്‍ ശ്രവിച്ചു
ഏകാഗ്രതയില്‍ മരണം മനോഹരം
ശോകങ്ങളേ മാറി നില്‍ക്കൂ.
രൈവതന്‍
------------------
നിറയെ പൂവുകളുള്ള വള്ളിക്കുടില്‍
മധുരമായ് പാടും ഗന്ധര്‍വ ഗായകര്‍
അരുവിഗീതം തുടരുന്ന കിന്നരര്‍
മതിമറന്ന വിദ്യാധര സുന്ദരര്‍
അതു നുകര്‍ന്നീ വനത്തിലിരിക്കവേ
നഗരമെന്തിന്, റാണിയുമെന്തിന്!
ലക്ഷണ
--------------
ഒറ്റയലര്‍ച്ചയില്‍ ഞെട്ടിയുണര്‍ന്നു ഞാന്‍
അച്ഛന്‍ മരിച്ചതായ് തോന്നി
പുത്രിയെയോമനിച്ചോമനിച്ചെത്രയോ
ചക്കര മുത്തങ്ങള്‍ നല്‍കി
ഒട്ടുപേരാക്ഷേപിച്ചീടിലും ഞാനെന്‍റെ
അച്ഛനില്‍ കാണ്‍മൂ മഹത്വം
സ്നേഹസുയോധനന്‍ വാത്സല്യത്തേരിലെന്‍
ജീവിതത്തെ കാത്തിരുത്തി.
ലക്ഷ്മണന്‍
-----------------
വില്ലുകള്‍ പക്ഷികള്‍, അസ്ത്രങ്ങള്‍ വസ്ത്രങ്ങള്‍
വൃക്ഷം ഗദ. വേഗയാത്രകള്‍ വേലുകള്‍
യുദ്ധമേ പാഠം പഠിച്ചില്ല ഞാനൊന്നു
വൃത്തിയായ് പ്രേമിച്ചു ജീവിതം പുല്‍കുവാന്‍.
ലപിത
-----------
പൂത്ത മേട്, മദം പൊട്ടിയാര്‍ക്കുന്ന
കാട്ടരുവികള്‍, സംയോഗ നിര്‍വൃതി-
പ്പാട്ടിലായ സൃഗാല മിഥുനങ്ങള്‍
കൂട്ടുകൂടിപ്പിണയുന്ന സര്‍പ്പങ്ങള്‍.
നേത്രരേഖയില്‍ കൊക്കുരുമ്മും ഇണ-
പ്രാവുകള്‍, സിംഹഭോഗങ്ങള്‍... കാഴ്ചകള്‍.
കൂട്ടുകാരിയായ് മാമുനിയില്‍ കൂടു-
കൂട്ടിയ സ്ത്രൈണമോഹമാകുന്നു ഞാന്‍.
ലിഖിതന്‍
----------------
മരം ഞാനുലുത്തി, പഴങ്ങള്‍ കഴിച്ചു
നുഴഞ്ഞെത്തിയെങ്കില്‍ സഹോദരാ മാപ്പ്.
കൊടും ശിക്ഷയാണെങ്കിലാവട്ടെ,നിക്കെന്‍
വിശപ്പാണു പ്രശ്നം, നശിക്കാ വിശപ്പ്.
ലോപാമുദ്ര
-------------------
പട്ടുവസ്ത്രങ്ങളുപേക്ഷിച്ച ഞാനൊരു
വല്‍ക്കലധാരിയോടൊപ്പം
ശഷ്പക്കിടക്ക പങ്കിട്ടപ്പൊഴച്ഛനോ
സ്വപ്നത്തിലെ ആണ്‍ കരുത്തോ
ഉച്ചിയില്‍ നാഭിയില്‍ ചുംബിച്ചു ചുംബിച്ചു
പുത്രലാഭത്തെയുണര്‍ത്തി?
ലോമശന്‍
----------------
ഓരോ കഥയിലുമൊരോ മൂല്യം
ഓരോ ധര്‍മ്മം ഓരോ സത്യം
കഥനദി വറ്റാതങ്ങനെയെന്നും
ജനഹൃദയത്തെ നനച്ചേ പോകും
കഥയതു കൃഷിയിടമാകെ നനയ്ക്കും
കതിരുണ്ണാനായ് കുരുവികളെത്തും.
ലോമഹര്‍ഷണന്‍
----------------------------
കവിതപ്പാടം പൂത്തു വിളഞ്ഞാല്‍
കഥയുടെ ധാന്യക്കൂമ്പാരം
സുധയുണ്ണുന്നതു പോലെ മധുരം
വ്യഥയുടെ മേമ്പൊടിയാധാരം
ഇവിടീ തണലിലിരിക്കുക ജീവിത-
നിഴലും തെളിവും ചൊല്ലാം ഞാന്‍
ഹൃദയത്തില്‍ നിന്നെല്ലാക്കറയും
പൊരുള്‍ വെള്ളത്താല്‍ ശുചിയാക്കാം
ലോഹിതാക്ഷന്‍
---------------------------
അമ്പൊടുങ്ങാത്തൊരാവനാഴിക്കഥ
തമ്പുരാന്‍റെ മനസ്സിലുണ്ടാകുമോ?
തെറ്റു തന്നെയീ പ്രാണിഹിംസ, മുഖ-
ത്തുറ്റു നോക്കി പറയുന്നതെങ്ങനെ?
എങ്കിലുമൊരു സൂചനയാലെന്‍റെ
ഇംഗിതത്തിന്‍ മുഴക്കോലു വച്ചു ഞാന്‍
വൈകിവന്ന മുനിക്കും കവിക്കുമെന്‍
കൈയുയര്‍ത്താതെ ധീരാഭിവാദനം.
വജ്രന്‍
-----------
ഉത്സവാഘോഷം മരിച്ച രാജ്യം
വജ്രതാരങ്ങള്‍ മറഞ്ഞ ശേഷം
ദു:ഖക്കൊടികള്‍ പരാജയത്തിന്‍
വൃക്ഷങ്ങള്‍ തോറും പറന്ന നേരം
മുള്ളിന്‍ കിരീടമണിഞ്ഞവന്‍ ഞാന്‍
കണ്ണുനീരോടെയധികാരിയായ്.
വജ്രദത്തന്‍
------------------
താതഘാതകന്‍ ധര്‍മ്മമില്ലാത്തവന്‍
ദേശമെല്ലാമടക്കി ഭരിക്കുവാന്‍
യാഗവാജിയുമായിയെത്തുന്നിതാ
സേനയെ സജ്ജമാക്കുവിന്‍ തോഴരേ
തോല്‍വിയാകട്ടെ മൃത്യുവാകട്ടെ ഞാന്‍
ദേ വരുന്നു ഗജത്തെയൊരുക്കുക.
വജ്രനാഭന്‍
------------------------
ഒടുക്കമില്ലടുപ്പമില്ലടക്കി വാഴ്കയാണവര്‍
മനസ്സിലെന്‍റെയാഗ്രഹം മുളച്ചു വൃക്ഷമാകവേ
ചിരിച്ചു നിന്ന മക്കളേ, വെറുക്കയാണു നിങ്ങളെ
ചതിച്ചു കൊന്ന നാടകക്കടത്തിലായി ജീവിതം
വദാന്യന്‍
---------------
പേടയോടു കലയ്ക്കു നിതാന്തമായ്
പ്രേമജീവിതമുണ്ടായിരിക്കുമോ
പൂവനു മയില്‍പ്പെണ്ണിനോടെപ്പൊഴും
സ്നേഹബന്ധനമുണ്ടായിരിക്കുമോ
ചക്രവാകപ്പിടയോടാണ്‍ പക്ഷിക്കു
ചിത്തദാര്‍ഢ്യതയുണ്ടായിരിക്കുമോ
വിശ്വസിച്ചേതൊരാണിനു ഞാനെന്‍റെ
പുത്രിയെ ദാനമായിട്ടു നല്‍കണം?
വരുണന്‍
---------------
ഏറ്റു വാങ്ങുന്നു ഞാന്‍ ചോര പുരണ്ടൊരീ
ഗാണ്ഡീവവും ആവനാഴിയും കൃത്യമായ്
ചേര്‍ത്തു വയ്ക്കുന്നു ചെവിയില്‍ ഞാനമ്പുറ
ആര്‍ത്തനാദങ്ങള്‍ നിലയ്ക്കാതിരമ്പുന്നു
വര്‍ഗ്ഗ
---------
മുനിമാരെക്കൊന്നു തിന്നു
തീര്‍ത്ഥങ്ങളില്‍ രാപ്പാര്‍ക്കുന്നു
മുതലകളായി ഞാനും സ്നേഹിതമാരും
കരുത്തുള്ള പുരുഷന്‍റെ
കരങ്ങളൊരിക്കല്‍ വന്നു
കരയിലേക്കെടുത്തിട്ടു പുണര്‍ന്നുവെങ്കില്‍!
വലാകന്‍
---------------
വനത്തില്‍ മുന്നം കണ്ടിട്ടില്ലീ
ശരങ്ങള്‍ ചൂടിയ ജന്തുവിനെ
ഇരുട്ടു കണ്ണിലിരുത്തീട്ടാര്‍ക്കും
ഇരുട്ടു തന്നെ കൊടുക്കുന്നോന്‍
ഒരൊറ്റയമ്പാലവസാനിപ്പി-
ച്ചത്ഭുത ജീവിയെയെന്നാലും
മനസ്സിലായില്ലെന്തിനെനിക്കീ
ആശംസകളുടെ പൂമാരി?
വലാഹകന്‍
-------------------
സഹോദരന്‍റെ മനസ്സിലുടക്കിയൊ-
രപൂര്‍വ സുന്ദരസൂനത്തെ
ഹരിക്കുവാനായൊപ്പം നിന്നതു
ശരിക്കു ശരിയോ തെറ്റായോ?
എനിക്കു വേണ്ടതു ശരിമഞ്ഞല്ല
ജ്വലിച്ച ഭ്രാതൃസ്നേഹത്തീ
എനിക്കു വേണ്ടതു സൈന്ധവ ദേശ-
പ്പടയ്ക്കു പറ്റിയ മേധാവി.
വസാതീയന്‍
---------------------
വാളെടുത്ത കബന്ധങ്ങള്‍
വാല്‍ മുറിഞ്ഞ തുരഗങ്ങള്‍
കാലൊടിഞ്ഞും കയ്യൊടിഞ്ഞും
വിലപിക്കും പടക്കൂട്ടം
കൈനിലയില്‍ കാണിയൊച്ച
വൈകുവോളം യുദ്ധചര്‍ച്ച
വൈഭവങ്ങള്‍ കൈതവങ്ങള്‍
സൈകതത്തില്‍ മാംസസദ്യ
വസിഷ്ഠന്‍
----------------
കയറാല്‍ ദേഹം കെട്ടി
ചാടി ഞാന്‍ കയങ്ങളില്‍
മൃതിക്കും രുചിക്കാത്ത
ശിലയോ ശീലക്കേടോ!
തപവും ജപങ്ങളും
സ്വസ്ഥതയരുളാത്ത
ഹൃദയം പൊട്ടിപ്പോയ
താതനാണല്ലോ മുനി.
വസുദാനന്‍
-------------------
കുങ്കുമച്ചാമ്പ പൂത്തതു പോലെ
മുന്നിലുണ്ടായി രക്തതടാകം
കണ്ടു കണ്ണൊന്നടച്ചതേയുള്ളൂ
അമ്പൊരെണ്ണം ഹുങ്കാരത്തൊടെത്തി.
കൃഷ്ണമേഘമുരുണ്ടു കൂടുന്നോ
പക്ഷി വന്നു നേത്രങ്ങള്‍ കൊത്തുന്നോ?
വസുദേവര്‍
-------------------
വേണ്ടെന്നു വെച്ചൂ കിരീടം
വേണ്ടതീ ധേനുപ്രപഞ്ചം
എങ്കിലുമെന്‍റെ പുത്രന്മാര്‍
കൊന്നും മരിച്ചും തുലഞ്ഞു.
വേണ്ടായിരുന്നിത്ര ദീര്‍ഘം
താണ്ടിയ താതന്‍റെ ജന്മം.
വപുഷ്ടമ
---------------
യാഗവേദിയിലുജ്ജ്വല കാവ്യം
ചൊല്ലിയ കേട്ടു
ഞാനുമത്യാഹ്ളാദ വീചിയിലായ്
യുദ്ധാവസാനം
ഖേദയാത്രയിലായിയെല്ലാരും
നാഗങ്ങള്‍ കേഴും
രാജരംഗമിതെത്ര ഭീതികരം.
വംഗന്‍
------------
അകലെയുണ്ട് സുവര്‍ണരേഖ, നമു-
ക്കരികിലുണ്ട് പത്മാ നദി, സാഗരം
ചുഴലി ചുംബിച്ച നൌകകള്‍, ചൂണ്ടകള്‍
മധുരമത്സ്യം ഭുജിക്കുന്ന ബ്രാഹ്മണര്‍
ഇതു മഹാവംഗദേശ, മെന്‍ ജീവിത-
ക്കൊടി പറത്തിക്കൊഴുപ്പിച്ച നാടകം
വാതവേഗന്‍
--------------------
മുയലിനെയോടിപ്പിടിക്കുന്ന നേരത്ത്
സഹദേവനല്ലോ സഹായി
അവനെന്‍ സഹോദരനല്ലോ.
വാതാപി
---------------
അജമാംസമെന്ന വ്യാജേന
നരമാംസം തിന്ന മുനിമാര്‍
അവരുടെ ശാന്തിപര്‍വങ്ങള്‍
അസുര, സുര വിഭാജ്യങ്ങള്‍!
വാത്സ്യന്‍
----------------
കാമമോഹങ്ങള്‍ കീഴടക്കി മഹാ-
ജീവിതത്തിന്‍ കിരീടം ധരിച്ചവന്‍
കീഴടങ്ങുന്നു മൃത്യു വനിതയ്ക്കു
പ്രേമപൂര്‍ണ്ണേ വരിക്കുകിവനെ നീ
കാമസൂത്രം രചിച്ച മുനിയാണ്
കാണുവാന്‍ വന്നതെന്നതോര്‍ക്കുന്നുവോ.
വാമദേവന്‍
-------------------
രാക്ഷസക്കൂട്ടമേ വേഗമെത്തൂ
മോഷ്ടാവിവനെ പിടിച്ചു കെട്ടൂ
കത്തിയാല്‍ പ്രാണനെടുത്തുകൊള്ളൂ
വെക്കം ഹയങ്ങളെ വീണ്ടെടുക്കൂ.
ബുദ്ധിയില്‍ മോഹാശ്വം സഞ്ചരിച്ചാല്‍
വൃദ്ധമുനിമാരും ക്രുദ്ധരാകും.
വാമനന്‍
--------------
വിബുധര്‍ നിറഞ്ഞ വരുന്ന കാലം
ചതിപര്‍വ്വമെന്നു വിലയിരുത്താം
മറുകഥ നെയ്യാന്‍ മിടുക്കരായ
കവിപുംഗവന്മാരെയേറ്റെടുക്ക
ജനത തന്‍ കണ്ണീരിനപ്പുറത്ത്
കപടവൃത്തങ്ങള്‍ മെനയുവോരെ
വരമോക്ഷ സംജ്ഞകളാല്‍ മെരുക്കി
വ്യഥ വെള്ളപൂശി ചിരിക്കുവോരെ.
വായു
----------
വിശ്വാമിത്ര തപസ്സിന്‍ മുന്നില്‍
സ്വര്‍ഗ്ഗ മനോഹരി മേനകയാടി
ഹിമഗിരി മടിയില്‍ ഇലവു മരത്തില്‍
ഇലയും പൂവും ആടകളായി
ഇരുവരുമൊരുപോല്‍ നഗ്നര്‍, ഞാനീ
പവനന്‍ നേരിയ കുസൃതിക്കാരന്‍.
ഇലവുമരത്തിനഹംകൃതി പോയി
മുനിയുടെ ധ്യാനപ്പതിവു മുടങ്ങി.
വാര്‍ദ്ധക്ഷേമി
------------------------
കൃപാസ്ത്രം തറച്ചെന്‍റെ നെഞ്ചത്തു നിന്നും
കടുംചോര തെച്ചിക്കുടങ്ങളായ് വീഴ്കെ
ചിരിച്ചോ രസിച്ചോ മഹാസൂര്യബിംബം
ധരിച്ചോ പടച്ചട്ട, പൊട്ടിക്കരഞ്ഞോ?
വാര്‍ഷ്ണേയന്‍
--------------------
നൃപസാരഥിയായിരുന്നു ഞാന്‍
നൃപനോ പിന്നെയെനിക്കു സ്നേഹിതന്‍
ഇരു ജീവിതമാ മനുഷ്യനില്‍
ഇവനില്‍ രണ്ടു വിചിത്രസാക്ഷികള്‍
വാലകി
-------------
പാറ പോലൊരു മാറിടമതില്‍
പാറി വീണ ഗദയ്ക്ക്
ചോര കൊണ്ടാണു സ്വീകരണമീ
പോരിടത്തിലെന്നെന്നും.
വാല്മീകി
--------------
മഞ്ഞിന്‍റെ തൂവല്‍ പൊഴിഞ്ഞു വീണു
പൊന്‍ വെയില്‍ മെല്ലെ പരന്ന കാലം
ഒറ്റയാന്‍ പക്ഷി നിരായുധനായ്
അസ്ത്രക്കിടക്കയിലന്ത്യ ശയ്യ
കണ്ടു വണങ്ങിയ നേരമെന്നില്‍
രണ്ടു ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നു
ഒന്നൊരു പെണ്ണിന്‍റെ കണ്ണുനീര്
മറ്റൊന്നൊരാര്‍ദ്ര ജലസമാധി
വാസുകി
---------------------
ആര്‍ക്കു വേണ്ടി ഞാന്‍ പര്‍വതം ചുറ്റി
പാല്‍ക്കടലില്‍ കരുക്കയറായി
ഞാനുമെന്‍ വംശ കോടിയും തുള്ളി
ജീവനൌഷധമാശിച്ചതില്ല.
സ്നേഹമന്യര്‍ക്കു നല്‍കണമെന്ന
പാഠമെന്നെ പഠിപ്പിക്കവേണ്ട.
വാഹിനി
---------------
ഉഴുതു മറിച്ച കുരുക്ഷേത്ര ഭൂമിയില്‍
പുതുതടാകങ്ങള്‍ കുഴിച്ചു കുളിക്കുവാന്‍
അതു പുണ്യതീര്‍ത്ഥം വരുംകാല മക്കള്‍ക്ക്
കുതിരപ്പട നയിക്കാനുള്ള പോര്‍ക്കുളം.
വികടാനനന്‍
---------------------
സ്നേഹിതാ, നമ്മള്‍ കിഴക്കാണു കൌരവര്‍
സൂര്യോദയം പോലെ ശോഭിച്ച സൈനികര്‍
സന്ധ്യക്കു നമ്മളീ ദിക്കിലുണ്ടാകുമോ?
വികദ്രു
-------------
പാലു മണക്കും യദുവംശ ഗാഥയില്‍
ചേലയുലഞ്ഞ തരുണീവനികകള്‍
സ്നേഹവിത്തിട്ടു മഹാസ്നേഹവും കൊയ്തു
ശോണപതാക പറപ്പിച്ച നായകര്‍
പോരിനു വന്നാലണപോല്‍ തടുക്കുന്ന
കാര്യശേഷിക്കു പുകള്‍ പെറ്റ സൈനികര്‍
ധേനുവില്ലാതില്ല യാദവ ശ്രേഷ്ഠത
കാളിന്ദി പോലെ നവോന്മേഷ സാധ്യത
വികര്‍ണ്ണന്‍
------------------
കത്തി പോലെ തറച്ച ചോദ്യങ്ങള്‍
ഉത്തരങ്ങളില്ലാത്ത സത്യങ്ങള്‍
തെറ്റു പൊട്ടിച്ചിരിച്ചു, പെണ്ണിന്‍റെ
നഗ്നതയ്ക്കെന്തസഹ്യമാം ചൂട് !
യുദ്ധജന്തു, വ്രണം മണപ്പിച്ച്
എത്തു, മന്നേ പറഞ്ഞെന്‍റെ സൂക്ഷ്മം.
വിചക്രന്‍
----------------
ഇടത്തു നില്‍ക്കണം കുതിരകളെന്‍റെ
വലത്തു നില്‍ക്കണം ഗജപ്പട, മുന്നി-
ലടുത്തു നില്‍ക്കണം പെരും കാലാള്‍പ്പട
മുഖത്തു പോകണം കൊടി പാറും രഥം
കുഴല്‍ പെരുമ്പറ കതിന കൊമ്പുകള്‍
ഒടുക്കം നിന്നൂര്‍ജ്ജം പകര്‍ന്നു പോകണം
വിചഖ്യു
--------------
ഹിംസയധര്‍മ്മം, മദ്യം മാംസം
മത്സ്യമിതെല്ലാം വര്‍ജ്ജ്യം
യജ്ഞപ്പശുവെ കൊന്നാല്‍ മോക്ഷം
കിട്ടുകയില്ലതു ദോഷം.
വിചിത്രവീര്യന്‍
-------------------------
മക്കളില്ലാതെ
മരിക്കുമ്പൊളെന്തൊരു
സ്വസ്ഥത!
മറ്റാര്‍ക്കുമറിയാത്ത ഭദ്രത.
വിജയ
-----------
സന്തുഷ്ടയാണു ഞാന്‍
സംതൃപ്തയാണു ഞാന്‍
സന്ധ്യയ്ക്കുണരുന്ന പൂവേ
അമ്മയില്‍ നിന്നും
വിമോചിതനായ് വന്നു
ഉമ്മ നല്‍കുന്നതു പോലെ
എന്തൊരുത്സാഹം
മുറിക്കുള്ളിലെപ്പോഴും
ചന്ദനത്തിന്റെ സുഗന്ധം.
വിദുരര്‍
-------------
ദൂര മൂത്ത ലോകം
വിദൂര ഹര്‍ഷങ്ങള്‍ക്ക്
ഹൃദയം കൊടുത്തു
നശിപ്പിച്ച ജീവിതം.
ഇതു കണ്ടു നില്‍ക്കെയെന്‍
ശൂദ്രജന്മത്തിന്‍റെ
പരിധിയില്‍ കായ്ക്കുന്നു
സങ്കടക്കാഞ്ഞിരം.
അറിവിന്‍റെ ഗ്രന്ഥം
പ്രയോജനപ്പെട്ടതി-
ല്ലതിലുപരിയല്ലോ
ദുരാഗ്രഹപ്പോര്‍വിളി.
വിദുള
-----------
അങ്കപ്പേടിത്തൊണ്ടന്‍ നാണം കെട്ടോന്‍
അങ്കം ജയിപ്പവന്‍ മാനമാണ്ടോന്‍
പൊന്നുമകനേ ജയിക്കവേണം
അമ്മയ്ക്കു മറ്റൊന്നും വേണ്ടതില്ല
ചോരപ്പയറ്റില്‍ ജയിച്ചു വന്നാല്‍
വീരതിലകം ഞാന്‍ ചാര്‍ത്തിക്കുമേ
ഭീരുവെപ്പോല്‍ പിന്തിരിഞ്ഞു വന്നാല്‍
പാഴില കൊണ്ടാണു പൂര്‍ണ്ണകുംഭം
വിദ്യുജ്ജിഹ്വന്‍
-------------------------
അമ്മക്കാടിന്റെ മടിയില്‍ വളര്‍ന്നോന്‍
തിന്മയങ്കങ്ങള്‍ പഠിക്കാത്ത തോഴന്‍
ശുദ്ധമധുവും കനിയും കഴിച്ചു
യുദ്ധത്തിനായ് വന്ന സ്നേഹിതന്മാരില്‍
തുച്ഛനാണീ ഞാന്‍ സുയോധനക്രൌര്യം
മൃത്യുവായ് നേടുന്നതെന്നഭിമാനം.
വിദ്യുത
-------------------
സ്വയം മറന്നീ വേദിയിലിങ്ങനെ
സ്വപ്നച്ചുവടുകള്‍ വയ്ക്കുമ്പോള്‍
വിശിഷ്ടനാമീയതിഥിക്കുള്ളില്‍
വിടരും ചമ്പക പുഷ്പത്തിന്‍
സുഗന്ധമല്ലോ ദിക്കുകളെല്ലാം
നിറഞ്ഞു ശലഭക്കാമുകരില്‍
പ്രലോഭനത്തിന്നഗ്നി കൊളുത്തി
ചിറകിനു വേഗത നല്‍കുന്നു
വിനത
-----------
പെണ്ണിനു പെണ്ണേ വിന, ഞാന്‍ വിനീതയായ്
ചൊന്ന സത്യത്തിലും മായക്കറുപ്പിട്ട-
തെന്‍റെ ഉടപ്പിറന്നോള്‍,
ദാസ്യവൃത്തിയുടെ തൊണ്ടു ചുമന്നു
തളര്‍ന്നു ഞാന്‍ മക്കളേ.
പക്ഷിയായ് വന്നെന്നെ
രക്ഷപ്പെടുത്തുക
കഷ്ടകാലത്തിന്‍ കനല്‍ചൂടിലാണു ഞാന്‍.
വിന്ധ്യന്‍
---------------------
കാത്തു നില്‍ക്കുന്നു തെക്കോട്ടു പോയ
താടി നീട്ടിയ കുള്ളന്‍ മുനിയെ
ദ്രാവിഡദേശ ഭംഗിയില്‍ പെട്ടു
ജീവിതത്തൈ വളര്‍ത്തുകയാവാം
മേഘസ്നേഹിതാ ദക്ഷിണ ദിക്കില്‍
കാണുമെങ്കില്‍ പറയണേ ദു:ഖം
വിന്ദന്‍
------------
പൊന്നു കെട്ടിയിരുമ്പിട്ട വന്‍ ഗഡ
ഛിന്നഭിന്നം കിടക്കുമിടത്തില്‍ നി-
ന്നെന്‍ ഗദ ഞാന്‍ തിരയുന്നതെങ്ങനെ?
വിപുലന്‍
---------------------
ഗുരുപത്നിയെ കാമമോഹത്തില്‍ നിന്നു ഞാന്‍
കരുതലോടെ മാറ്റി നിര്‍ത്തി
ശരിയായിരുന്നുവോ, സമ്മതര്‍ തങ്ങളില്‍
രതിബന്ധമാകരുതെന്നോ?
അതുമാത്രമല്ലുള്ളില്‍ കാവലാളായപ്പോള്‍
അവയവസ്പര്‍ശനം മൂലം
അനുവാദമില്ലാതെ തെറ്റു ഞാന്‍ ചെയ്തുവോ
അതിനേതു ശിക്ഷ വിധിക്കും?
വിപൃഥുശ്രവസ്സ്
-------------------------
കാവലാളായായുധധാരി
ഞാന്‍ നിന്ന നേരം
പോവതു കണ്ടൊരു സുന്ദരി
വില്ലാളിയാകും
പോര്‍വിദഗ്ദ്ധന്‍ കൂടെയുണ്ടല്ലോ
സന്യാസിയായി
പോയ രാവില്‍ കണ്ടതാണല്ലോ
കാണാത്ത പോലെ
കണ്ണടച്ചു സുരക്ഷിതസൈന്യം
പെണ്ണിനെക്കണ്ടു
കള്ളനാം മുനിയാളെയോര്‍മ്മിച്ചു.
വിഭാവസു
-----------------
ആനച്ചുവടാലളക്കുന്നുവോ നീ
ഭൂവിന്‍റെയോമല്‍ ശരീരം
പൂക്കള്‍ നിറഞ്ഞ തൊടിക്കപ്പുറം ഞാന്‍
നോക്കിയ വജ്രതടാകം
ശ്യാമമരങ്ങള്‍ തണലിട്ട മുറ്റം
ആറിന്‍റെ സുന്ദരതീരം
നീലമയിലുകളാടുമുടജം
ചോളം വിളഞ്ഞ കേദാരം.
വിഭു
--------
ആര്‍ക്കുവേണ്ടി ധനുസ്സെടുത്തു ഞാന്‍
ആര്‍ക്കുവേണ്ടി ശരമാരിയേറ്റു
സോദരന്‍ തന്ന ചോറിനു നന്ദി
തോല്‍മയും വിജയത്വവുമേകം
വിരജസ്സ്
--------------
ജലക്രീഡ കഴിഞ്ഞപ്പോള്‍
അവള്‍ക്കെന്തു ചന്തമെന്നോ
പെരുത്തങ്കച്ചമയത്തിന്‍ കുങ്കുമശോഭ.
വിരാടന്‍
---------------
അഭയാര്‍ഥികള്‍ക്കുണ്ട്
വസ്ത്രവും അന്നവും
അവരെന്‍റെ സൌഹൃദ സുഗന്ധം.
ഉപകാരികള്‍
സ്നേഹസമ്പന്നര്‍, ദു:ഖിതര്‍
ഇനിയവര്‍ക്കെന്‍ പടക്കൂട്ടം.
ഒരുവേള
യുദ്ധത്തിലസ്തമിച്ചീടിലും
തകരില്ല മിത്രാഭിമാനം.
വിരാവി
-------------
ഗുളവും പഴങ്ങളും മധുരത്തൈരും
ഒരുപോലെ തന്നു വളര്‍ത്തമ്മമാര്‍
അവരെ സ്മരിച്ചുകൊണ്ടങ്കയാത്ര.
വിരൂപാക്ഷന്‍
----------------------
നീലദേഹം രക്തകണ്ഠം
വജ്രകുണ്ഡല ശോഭിതം
സ്നേഹിതപ്പട പോരടിക്കാ-
നെത്തിയീ ദൃഢചിത്തനും
മേഘഗര്‍ജ്ജനമാണു കേട്ടതു
യുദ്ധഭൂമിയിലാദ്യമായ്
തോഴ നിന്‍റെ പിതാവിനായി
മരിക്കുവാനായ് വന്നു നാം.
വിരോചനന്‍
---------------------
നിര്‍ബ്ബന്ധപൂര്‍വ്വം നിന്‍ കാല്‍ കഴുകിക്കുമ്പോള്‍
നഗ്നബ്രാഹ്മണ്യത്തിന്‍ ക്രുദ്ധത കണ്ടു ഞാന്‍
സാക്ഷിയായ് നിന്ന സുകേശിനിയാള്‍ക്കൊരു
നീചത കണ്ണില്‍ തെളിഞ്ഞതും കണ്ടു ഞാന്‍.
വിവിന്ധ്യന്‍
--------------------
ആര്‍ക്കുവേണ്ടിയാര്‍ക്കു വേണ്ടി ആക്രമിച്ചു പട്ടണം
ആര്‍ക്കുവേണ്ടിയെന്നതെന്തിനോര്‍ക്കണം ഭടജനം
മേഘമാല മൂടിടും ധ്വജങ്ങള്‍ കണ്ടു പോകണം
ജീവിതം രാണാങ്കണത്തിലിങ്ങനെയൊടുങ്ങണം
വിവില്‍സു
-------------------
ചുംബനത്തിന്‍ ചൂടു മാറാത്ത ചുണ്ടുകള്‍
ചെമ്പന്‍ പുലരിയില്‍ത്തന്നെ തകര്‍ന്നു പോയ്
ഞാനുമക്കൂട്ടത്തിലെത്താതിരിക്കണേ
വിശാലാക്ഷന്‍
------------------------
പകിടയ്ക്കവനേ മിടുക്കന്‍
നകുലനെന്‍ തോഴനാണല്ലോ
അവനെ ഞാന്‍ കൊല്ലണമെന്നോ?
വിശോകന്‍
-------------------
കടിഞ്ഞാണും ചാട്ടയുമായ്
രഥം തെളിക്കെ
പടിഞ്ഞാറും കിഴക്കുമായ്
മരണപ്പാടം
ചുടുരക്തം നിറഞ്ഞെന്നും
തുടുത്തു കണ്ടു
കൊടും ശോകഗദയേറ്റു
തളര്‍ന്നു പോയി
വിശ്വാമിത്രന്‍
----------------------
വിശപ്പിതെന്തൊരു വിശപ്പിതല്‍പ്പവും
സഹിക്കുവാന്‍ വയ്യാതലറുന്നു വയര്‍
പറയച്ചാളയിലവശേഷിക്കുന്ന
കൊടിച്ചിനായ്ച്ചന്തിയിറച്ചിയീരാവില്‍
ഭുജിക്കാതെ വയ്യ, മിഴിയടയ്ക്കട്ടെ
പുളിച്ച ബ്രാഹ്മണ്യം, സുഖിക്കും ദേവത്വം.
പശിക്കു മുന്നില്‍ നാമൊരുപോല്‍ ദുഃഖിതര്‍
അവര്‍ണ്ണനാകിലും സവര്‍ണ്ണനാകിലും
വിശ്വാവസു
-------------------
പുഴ മദിക്കുന്നു, വനപ്പക്ഷി പാടുന്നു
ശലഭങ്ങള്‍ പൂക്കളെ തേടിപ്പറക്കുന്നു
ഇണമാനുകള്‍ തൊട്ടുരുമ്മിക്കിടക്കുന്നു
അരികിലൊരു രത്നച്ചിലമ്പിന്‍റെ ഗീതം
ഇവള്‍ മേനക, പാട്ടു നിര്‍ത്തുന്നു ഞാനെന്‍റെ
ഹൃദയമേ തോല്‍ക്കാതിരിക്കുന്നതെങ്ങനെ?
വിഷ്ണുമതി
-----------------
അമ്മയായി മുല്ലവള്ളി,-
യൊറ്റമൊട്ടുമായവള്‍
നന്മയുള്ള ചിത്രമാസ-
രാത്രിയില്‍ ചിരിച്ച പോല്‍
വത്സരങ്ങള്‍ കാത്തിരുന്നു
കാത്തിരുന്നു കിട്ടിയ
ഉത്സവപ്രതീതിയാണ്
പുത്ര, നെന്‍റെയുമ്മകള്‍
വസുമനസ്സ്
-------------------
കച്ചകള്‍ പാദുകം മുത്തു പതിപ്പിച്ച
തൊപ്പിക,ളെല്ലാം ധരിപ്പിച്ചു ധാത്രിമാര്‍
ഒന്നല്ല രണ്ടല്ലനവധിയമ്മമാര്‍
കണ്ണിലുറക്കമില്ലാതെ പുലര്‍ത്തിയോര്‍
എങ്കിലും പെറ്റമ്മയെ കണ്ട മാത്രയില്‍
ചങ്കിലിരമ്പിയോ ഗംഗാ തരംഗങ്ങള്‍
വീരകേതു
------------------
അച്ഛന്‍റെ മിത്രവും ശത്രുവുമായൊരാള്‍
അസ്ത്രവര്‍ഷം ചൊരിയുമ്പോള്‍
ഹസ്തം വിറയ്ക്കാതെ മൊട്ടുഴിഞ്ഞമ്പെടു-
ന്നപ്രിയം ഞാന്‍ വിതയ്ക്കുന്നു
ശത്രുതേ നിന്‍ പൂര്‍ണ്ണ നാമധേയം തന്നെ
യുദ്ധം, സമ്പൂര്‍ണ്ണ വിനാശം
വീരദ്യുമ്നന്‍
-------------------
വനഗജങ്ങളേ പുള്ളിമാന്‍ കൂട്ടമേ
വെയിലു ചൂടിയ കാട്ടുമരങ്ങളേ
പുഴകളേ നരി കാവലിരിക്കുന്ന
ഗുഹകളേ, എന്‍റെ പുത്രനെ കണ്ടുവോ?
വീരധന്വാവ്
---------------------
സിംഹം മയൂരം കുരങ്ങു തുടങ്ങിയ
ചിഹ്നങ്ങളുള്ള പതാകകളോ
നര്‍ത്തനം ചെയ്യും നടിമാരെപ്പോലതാ
ദൃശ്യമാകുന്നു രഥമൌലിയില്‍
ഒറ്റനോട്ടം, ശ്രദ്ധ മാറിയോ, വീഴുന്നു
ശുഭ്രപതാകയെന്‍ തേര്‍ത്തടത്തില്‍
രക്തം പുരണ്ട കൊടിയുമായ് ഞാനിതാ
മൃത്യു ശിബിരത്തിലെത്തിടുന്നു
വീരബാഹു
-------------------
അക്ഷൌഹിണികളസംഖ്യമുണ്ടെങ്കിലും
രക്ഷയില്ലെന്നു പറഞ്ഞു കാറ്റ്
തെറ്റു തിരുത്തുന്നതാര്?
വീരസേനന്‍
--------------------
പാചകശാലയിലില്ല
മാംസഭോജ്യം, പശിക്കുമ്പോള്‍
ഞാനശിക്കും ശ്രേഷ്ഠ സസ്യ ഭോജനം മാത്രം.
വാചകമിങ്ങയാണെ-
ന്നിരിക്കിലും മകന്‍ നളന്‍
മാടിറച്ചി പചിക്കുവാന്‍ സമര്‍ത്ഥനായി!
വൃകന്‍
-------------
ദ്രോണരായാലെന്ത്, ഞാനെന്‍റെയമ്പിനാല്‍
ആണത്തമോടെ പ്രതികരിക്കും
യുദ്ധത്തിലാരാധ്യരില്ല, ശത്രുക്കളേ
മുറ്റത്തു നിന്നു ശരം തൊടുക്കൂ.
വൃത്രന്‍
-------------
പകയുണ്ടു സിരകളില്‍
അധികാരി വര്‍ഗ്ഗമേ
പറയുക
ശിക്ഷിപ്പതെന്തു പാവങ്ങളെ?
മരണപര്യന്തം
ചെറുത്തു ഞാന്‍ നിന്നിടും
കൊതി മൂത്ത ദുഷ്ട-
പ്രഭുത്വ സിംഹാസനം.
വൃദ്ധകന്യ
-----------------
പ്രായവൃക്ഷമങ്ങനെ
വളര്‍ന്നണിഞ്ഞു വൃദ്ധത
കാമമെന്നിലാദ്യമായ്
മുളച്ചു കത്തി ശൃംഗവ
ഒറ്റരാത്രിയെങ്കിലൊറ്റ-
രാത്രിയെന്‍റെ അഗ്നിയില്‍
ഹര്‍ഷതൈലമാകുമോ
തരുന്നതിന്നു സാദ്ധ്യത.
വൃദ്ധക്ഷത്രന്‍
-----------------------
രത്നം പതിച്ച കൂരമ്പിനാല്‍ നീയെന്‍റെ
രക്തം തെറിപ്പിച്ചു പൊട്ടിച്ചിരിച്ചുവോ
ദു:ഖങ്ങളുണ്ടു നീ ചാകാതിരിക്കട്ടെ
യുദ്ധമില്ലായ്മ പുലരുന്ന നാള്‍ വരെ.
വൃന്ദാരകന്‍
--------------------
നീതിക്കു വേണ്ടിയെടുത്തു ഞാനായുധം
പാവം യുവാവേ, നിരായുധനാവുക
നാം തമ്മിലെന്തിനൊരായുധമത്സരം
നീ വെറും പൈതല്‍, ജയിച്ചു ഞാനിപ്പൊഴേ,
വൃഷകന്‍
----------------
രാത്രി, മഹാ ഗംഗ പോലുമുറങ്ങുന്ന
രാത്രി, ജലപ്പുറത്തത്ഭുത സങ്കല്‍പ്പ-
വേദിയൊരുക്കീ മഹാകവി, ഞാനുമെന്‍
പാണിയുയര്‍ത്തിപ്പിടിക്കുന്നു കൂട്ടരേ
വൃഷക്രാധന്‍
----------------------
പക്ഷിവ്യൂഹം, കേന്ദ്രബിന്ദുവാം ഹൃത്തില്‍ ഞാന്‍
നില്‍ക്കുമ്പൊഴാണ് മഹാഘോഷവും കൂറ്റ-
നസ്ത്ര സന്നാഹവുമായെതിരാളികള്‍
പൊല്‍ക്കിരീടം ചൂടിയോടിയടുത്തത്
വൃഷദര്‍ഭന്‍
-------------------
ചാട്ടവാറിനാല്‍ സല്‍ക്കരിച്ചൂ വിപ്ര-
ശ്രേഷ്ഠതയെ, യൊടുക്കം പൊറുത്തു ഞാന്‍
പിന്നെയെല്ലാപ്പണവും കൊടുക്കവേ
കണ്ണുനീരില്‍ കുളിച്ചുവോ വിപ്രത?
ആരു നിര്‍മ്മിച്ച നീതിയാണിങ്ങനെ
വീടു തോറും നിരങ്ങുന്ന യാചന.
വൃഷപര്‍വാവ്
------------------------
വടക്കോട്ടങ്ങനെ നടക്കുമ്പോള്‍ പല
ഗിരികളും മരനിരകളും
ഇടത്തു പൊയ്കകള്‍ വലത്തു മാമയില്‍-
പ്പദങ്ങളും ഹിമനദികളും
ചമരികള്‍, പുള്ളിപ്പുതപ്പു ചൂടിയ
പുലിക്കൂട്ടങ്ങളും ശിലകളും
ഇടയ്ക്കു ഗന്ധക ജലപ്രവാഹങ്ങ-
ളിവയൊക്കെ കാണാനിടവരും
വൃഷാദര്‍ഭി
-------------------
വിശ്വസിക്കാന്‍ കഴിഞ്ഞില്ല, മുനിമാരെന്‍
പുത്രശരീരം ഭുജിച്ചതു കണ്ടു ഞാന്‍
സസ്യഭുക്കല്ല,മനുഷ്യ മാംസം തന്നെ
ഭക്ഷണമാക്കുവോരാണീ മഹര്‍ഷിമാര്‍
ഇന്ദ്രതടസ്സത്തെ മുന്‍നിര്‍ത്തിയെന്‍ ദാന-
ധര്‍മ്മത്തെയല്ലോ തകിടം മറിച്ചിവര്‍.
വൃഷലന്‍
----------------
ബ്രാഹ്മണിയെ പ്രാപിച്ചു ഞാന്‍
മുളപ്പിച്ച വിത്തിനെന്‍റെ
സ്നേഹകര്‍മ്മ ബലത്തിന്‍റെ ചാരുത കാണും,
കൂരിരുട്ടില്‍ ക്ഷുരകനായ്
ശരീരക്കിടക്ക നല്‍കാന്‍
നാലു വര്‍ണ്ണ ഭേദങ്ങളും തടസ്സമല്ല.
വൃഷസേനന്‍
----------------------
പാമ്പുകള്‍ പാഞ്ഞു പോകും പോലെയമ്പുകള്‍
തീപിടിച്ചെന്നപോലമ്മ കരയുന്നു
ജീവിതം, കൈവിട്ടു ലക്ഷ്യത്തിലെത്താത്ത
വേലുപോല്‍ നഷ്ടവിനോദമായ് മാറുന്നു.
വൃഷ്ണി
-----------
ചോളം തിന യവം ഗോതമ്പ് നെല്ല്
പാതയോരത്തു മരങ്ങ,ളത്താണി
ധേനുസഹസ്രങ്ങ,ളശ്വങ്ങ, ളാന
തേരുക, ളാഴി നിറച്ചു മത്സ്യങ്ങള്‍
യാദവവംശക്കൊടിയെന്‍റെ കാലം
മേഘങ്ങളോളമുയര്‍ന്നു പറക്കും.
വ്യാഘ്രദത്തന്‍
------------------------
എന്നെ നീ കൊന്നാല്‍ നിനക്കുള്ള ഘാതകന്‍
പിന്നാലെയെത്തും മദിക്കാതെ ദ്രോണരേ
യുദ്ധം, ജയം മൃത്യുവൊക്കെത്തരുന്നോരീ
ശത്രു സംഹാരം നമുക്കൊരുപോലെടോ.
വേഗവാന്‍
-----------------
യാദവവംശമവസാന വാക്കല്ല
ആയുസ്സു പന്തയം വയ്ക്കാം
ആയുധത്താലേ നമുക്കു തീര്‍പ്പാക്കണം
ക്ഷീരപ്രിയന്‍റെയഹന്ത
വേദന്‍
-----------
അടിമയെപ്പോലെ പണിയെടുക്കണം
നിലമുഴാന്‍ കാളക്കരുത്തനാവണം
ഗുരുകുലമത്രക്കസഹ്യമാകയാല്‍
കരുണയെന്തെന്നു പഠിച്ചെടുത്തു ഞാന്‍
അറിയുവാന്‍ വന്ന കുരുന്നു ശിഷ്യരെ
അരുമകളായി പരിഗണിച്ചു ഞാന്‍
വേദിക
-------------
നാലു പൂക്കാല, മൊരേകാന്ത വത്സരം
ജീവനേ, ശീലിച്ചു പോയി
എങ്കിലും താരാട്ടു പാടുമ്പോഴോര്‍ക്കും ഞാന്‍
സുന്ദര പൌരുഷ ധര്‍മ്മം
രാജ്യവും ചെങ്കോലുമില്ലാത്ത രാജാവി-
ന്നാഗ്രഹം കാളിന്ദി പോലെ
ദൂരെ,ക്കടലില്‍ പതിക്കുകയാണൊരു
സായാഹ്നപ്പൊന്‍ വെയില്‍ ചൂടി.
വൈദേഹി
------------------
രാജഹര്‍മ്മ്യം പറഞ്ഞ കഥകളില്‍
ഭീകരം കുരുക്ഷേത്ര മഹാരണം
ഒറ്റ സ്ത്രീയും മരിച്ചതേയില്ലതില്‍
ഒറ്റ സ്ത്രീയും കരയാതെയുമില്ല.
വൈശാമ്പായനന്‍
-----------------------------
ഗഗനവീഥി പോലനന്ത-
മത്ഭുതം പ്രഭാകരം
കദനഭരിതമെങ്കിലും
കഥാമൃത പ്രഘോഷണം.
പ്രകൃതിയും മനുഷ്യജാലവും
പുണര്‍ന്നു നില്‍ക്കുമീ
കവിത ചൊല്ലലാണെനിക്കു
ജീവിതാഭയം, ധനം.
വ്യാഘ്രപാദന്‍
----------------------
പെരുമഴക്കാലം കൊടും വെയില്‍ക്കാലം
ഹിമശീതവസ്ത്രം പുതയ്ക്കുന്ന കാലം
കഠിന സുഗന്ധ സുവാസന്ത കാലം
ഋതു മാറി മാറി ഭരിക്കുന്നു ലോകം
ഇതുപോലെ ജീവിതം ഭിന്നം വിചിത്രം
വിവിധ പരീക്ഷണം വിദ്യാര്‍ത്ഥി കാലം.
വ്യാസന്‍
--------------
മഹാസങ്കടത്തിന്‍
ജയം ജീവകാവ്യം
മഹാഭാരതത്തിന്‍
നദീരയം ഭാവം
ഇതില്‍ മുങ്ങി ഞാനും
നിവര്‍ന്നപ്പൊഴേകം
മുഖത്തേക്കു വീഴുന്നു
സൂര്യപ്രമാണം
ശോകമേ ശ്ലോകം
ലോകമേ താളം
ജീവിതപ്പച്ചയേ വര്‍ണം.
വ്യുഷിതാശ്വന്‍
-------------------------
മുടിക്കാടെന്‍ മുഖം പൊത്തി
മുലകളെന്‍ നെഞ്ചില്‍ മുത്തി
ഉടലുടലോടു ചേര്‍ത്തീ കണ്ണീര്‍ പ്രവാഹം.
മരിച്ചാലുമുയിര്‍പ്പിക്കും
പ്രണയത്തിന്‍ പ്രകാശമേ
പ്രപഞ്ചത്തിന്‍ പ്രസരിപ്പാ മുഖപ്രസാദം.
ശകുനി
------------------
കലി ബാധിച്ച
കരുക്കള്‍ വച്ചു കളിച്ചതു, മോരോ
രാജ്യകുതന്ത്രം
ചെവിയില്‍ ചൊല്ലി
ജയിച്ചതുമെല്ലാം
വൃദ്ധമനസ്സിന്‍
പെണ്‍കൊതി മാത്രം
യുദ്ധവുമെന്‍ കാമക്കൊടി മാത്രം.
ശക്തി
-----------
നരഭോജി വന്നു ഭുജിക്കും മുന്‍പൊരു
മകന്‍റെ വിത്തു ഞാന്‍ വിതച്ചതു നന്നായ്
മരിച്ചാലെന്തിനി,യവന്‍ വളര്‍ന്നൊരു
മഹാവൃക്ഷത്തിന്‍റെ ശിഖരമായിടും
മുനിവംശമരത്തണലില്‍ പിന്നെയും
പുതുമുളകളായ് മുഖങ്ങള്‍ വന്നിടും
ശകുനിയുടെ വിധവ
----------------------------------
യാഗാശ്വവും വില്ലുമായ് വന്ന ജേതാവേ
കേണപേക്ഷിപ്പു ഞാന്‍ മാപ്പ്
അച്ഛനും ബന്ധുക്കളും യുദ്ധസിംഹത്തിന്‍
ഭക്ഷണമായതു പോരേ
രക്ഷിക്ക, നിന്‍റെയമ്പിന്‍റെ മുനയില്‍നി-
ന്നിപ്പുത്രനെ ജനത്തേയും
കപ്പം തരാം ഞാന്‍, വരാം യാഗസാക്ഷിയായ്
നില്‍ക്കാം, തരൂ ജീവിതത്തെ.
ശകുന്തള
---------------
പരുഷവാക്കു തീ കൊളുത്തി
നില്‍ക്കയാണു നാക്കിലും
മിഴിയിലും മനസ്സിലും
നിനക്കു ശാന്തിയെങ്ങനെ?
പുരുഷ, നീ നരാധമന്‍
നിരന്തരം സുമങ്ങളെ
കലുഷമാക്കിയിട്ടെറിഞ്ഞു
പോകുവോന്‍ അസത്യവാന്‍.
കരുതിടുന്നു കാട്ടിലെ
ശകുന്തവൃന്ദ സന്നിഭം
മകനു വേണ്ടിയിനിയുമെന്‍റെ
ശിഷ്ടജീവിതാശ്രമം.
ശക്രദേവന്‍
-------------------
സൂര്യോദയത്തില്‍ തുടങ്ങിയതാണു നാം
ഓരോ ഗദകളും മാറിമാറി
ആരു മരിച്ചാലുമില്ല ജയത്തിന്‍റെ-
യാരോഹണക്കൊടിത്തോരണങ്ങള്‍.
ശതചന്ദ്രന്‍
-----------------
ചൂതു പോലാണു യുദ്ധം, കരുക്കളില്‍
പ്രേതബാധ വരുത്തിജ്ജയിക്കണം
ജാലവിദ്യ മറന്നെന്നു തോന്നുന്നു
പോരിലിന്നു ജയക്കൊടി പാറുമോ?
ശതയൂപന്‍
-----------------
മരങ്ങള്‍ സസ്യങ്ങള്‍ മൃഗങ്ങള്‍ മത്സ്യങ്ങള്‍
പറവളെല്ലാമുടപ്പിറപ്പുകള്‍
ഉറക്കമെപ്പൊഴും തൃണവിരിപ്പിലാ-
ണുണര്‍ന്നു രാവിലെ മലരിറുക്കണം.
നിശ്ശബ്ദതയാണീയുടജ ധന്യത
നിസ്സംഗതയാണീ ഹരിത ചാരുത
ശതാനന്ദന്‍
------------------
ആദിത്യ ചന്ദ്രന്മാര്‍ മാറി മാറി
സായകശായിയെ കേട്ടുപോയി
താരങ്ങളാ മൊഴിയോര്‍ത്തു വച്ചു
ഭൂമിയാ വാക്യം പഠിക്കയായി
മൂല്യബോധത്തില്‍ കറ പുരണ്ടാല്‍
ശൂന്യമായ് ജീവിതക്കാടു കത്തി
ശതാനീകന്‍
--------------------
സര്‍പ്പസത്രമല്ല പുണ്യദായകം മനോഹരം
കല്‍പ്പനയ്ക്കു കല്ലു വച്ച ഭാരതം വിമോഹനം
എത്ര വംശഗാഥകള്‍ വധങ്ങള്‍ പ്രേമഗീതികള്‍
ദു:ഖമാണ് സത്യമെന്ന ചിന്തന പ്രബോധനം.
ശതായുസ്സ്
-----------------
ഭീഷ്മ നിര്‍മ്മിതം സേനാ വിതാനം
സൂക്ഷ്മ സ്ഥാനത്തു വില്ലുമായ് നില്‍ക്കെ
പോരിലിന്നു നിന്നന്ത്യമെന്നല്ലോ
സൂചന തന്നു പോയൊരു പക്ഷി.
ശത്രുഞ്ജ്ജയന്‍
-------------------------
യുദ്ധോത്സവമിതെന്‍ യൌവനത്തീക്കാല-
രക്തത്തെയുത്സുകമാക്കി
അച്ഛന്‍റെ ശത്രുവെ കൊല്ലണമല്ലെങ്കില്‍
ശത്രുപുത്രന്‍റെയിര ഞാന്‍
ശത്രുന്തപന്‍
--------------------
സൂര്യനില്‍ നിന്നുമിറങ്ങിയ പോലൊരു
മൂരിയെക്കണ്ടു ധനുസ്സായി കൊമ്പുകള്‍
ചോര തെറിപ്പിച്ചു വന്നൊരാ പോരാളി
ധേനുക്കളെ കൊണ്ടുപോയി,മരിച്ചു ഞാന്‍.
ശന്തനു
------------
ആഗ്രഹത്തിന്‍റെ
അപരാധഭൂമിയില്‍
വേട്ടയാടപ്പെട്ടൊ-
രാണ്‍ മൃഗമാണു ഞാന്‍.
മാപ്പ്, നദീപുത്ര
നിന്‍റെ പ്രതിജ്ഞ തന്‍
തീപ്പൊരി വീണു
കരിഞ്ഞുപോയ ജീവിതം.
ശബലാക്ഷന്‍
----------------------
എത്ര തുച്ഛം മനുഷ്യന്‍റെ ജീവിതം
വൃദ്ധിവീഴ്ചകള്‍ ചേര്‍ന്ന സഞ്ചാരം
പുഷ്പഹാരങ്ങള്‍ മുള്‍ക്കിരീടങ്ങള്‍
ഹര്‍ഷകാലങ്ങള്‍ ദുഃഖജാലങ്ങള്‍
രക്തവാഹിനി തീര്‍ത്തു മദിച്ച
യുദ്ധമേ നീ നശിപ്പിച്ചു സര്‍വ്വം
ശമഠന്‍
-----------
പ്രജകള്‍ക്കെല്ലാര്‍ക്കുമന്നം
കൊടുത്ത ഗയന്‍റെ രാജ്യം
വരൂ കാണൂ ഭക്ഷണത്തിന്‍
മലയല്ലോ വരവേല്‍പ്പൂ.
ഉറക്കത്തിന്‍ മുന്‍പു നേരേ
കഴിക്കേണ,മന്നമെല്ലാ-
ജനങ്ങള്‍ക്കും നിത്യമൂട്ടാന്‍
കരുതിയിട്ടുണ്ടു കൂട്ടാന്‍.
ശമീകന്‍
--------------
ചത്ത പാമ്പും മുനിക്കാഭരണം
ശ്രദ്ധ തെറ്റാതെ ചിന്തിക്ക വേണം
പുത്ര, നീയെന്തിനായി ശപിച്ചു
സര്‍പ്പദംശിതമാം ക്രൂരമൃത്യു
നമ്മളീ ഋഷിക്കൂട്ടമല്ലാതെ
മണ്ണിലാരേ ക്ഷമിക്കുവാനുള്ളൂ.
ശമ്പാകന്‍
----------------
രാഷ്ട്രാധികാരവും സേനാബലങ്ങളും
നിസ്വതയ്ക്കൊപ്പമെത്തില്ല
സ്വര്‍ണ്ണഫലത്തെക്കാളെത്രയഭികാമ്യം
കുഞ്ഞു തെച്ചിപ്പഴം പോലും
പൂര്‍ണ്ണ മനഃശാന്തി നേടണമെങ്കിലോ
ജീര്‍ണ്ണ സമ്പത്തുപേക്ഷിക്കാം
ശൂന്യം മടിശ്ശീലയെങ്കില്‍ ഭയം വേണ്ട
ജീവിതയാത്ര സന്തുഷ്ടം
ശരദ്വാന്‍
--------------------
അമ്പില്‍ വീണു പിളര്‍ന്നു പിറന്ന
രണ്ടു കുഞ്ഞുങ്ങളെന്‍ പ്രിയ മക്കള്‍
രത്നപീഠമുരുളുന്ന രാജ-
ഭിത്തിയില്‍ മാതൃചിത്രം വരയ്ക്കേ
കുറ്റബോധമുണ്ടാകാഞ്ഞതെന്ത്
ഭക്തികാമങ്ങള്‍ ആത്മമിത്രങ്ങള്‍.
ശര്‍മ്മിഷ്ഠ
----------------
ഗര്‍ഭക്കുടത്തിന്‍റെ
ദാഹം ശമിപ്പിച്ചു
ദു:ഖമുടുത്തു നടന്നവളാണ് ഞാന്‍.
അച്ഛനില്ലാതെ
വളര്‍ന്നവരാണെന്‍റെ മക്കള്‍
ഇരുട്ടെന്‍റെ തോഴി.
ഏകാന്തതേ
മൃത്യുവിന്‍ പൂക്കളിറുക്കാനെനിനിക്കു നീ
സല്‍ക്കരിച്ചീടാഞ്ഞതെന്ത് മനോബലം.
ശരഭന്‍
-----------
കണ്ടു ഞാനെത്രയെതിര്‍പ്പ്
കണ്ടു കണ്ണീര്‍ വരവേല്‍പ്പ്
യുദ്ധം ജയിച്ചുവെന്നാലും
കയ്പ്പാണു ജീവിതലാഭം.
ശരാസനന്‍
------------------
അമ്പുകൊള്ളാതെ തടുക്കും മുഖമറ
അമ്പതിനായിരമല്ലോ കിടക്കുന്നു
ഏതായിരിക്കുമിതിലെന്‍ മുഖമറ?
ശര്യാതി
--------------
ഓമനപ്പുത്രി സുകന്യ തപസ്വി തന്‍
ലോചനങ്ങള്‍ അന്ധമാക്കിയ കാരണം
വേദനയോടെ തരുന്നു ഞാന്‍ പെണ്ണിനെ
കോപിയാകാതെ വരിച്ചു കൊള്ളേണമേ
ശാപതൂണീരമുണ്ടെങ്കിലും കന്യയെ
ഭാര്യയാക്കുന്നതേ താപസവൈഭവം.
ശലന്‍
----------
മുനിമാര്‍ക്കെന്തിനു കുതിരക,ളുള്ളില്‍
പ്രണവാശ്വങ്ങള്‍ ചിനയ്ക്കുമ്പോള്‍
ജപമാലകളും ജലപാനവുമായ്
കഴിയുകയല്ലേ ഋഷി ധര്‍മ്മം.
ശലന്‍ (ധൃത)
--------------------
തോറ്റു തകര്‍ന്ന തേര്‍ച്ചക്രസഹസ്രങ്ങള്‍
കാറ്റുമേറ്റംബരത്തോളമെത്തി
ഏതായിരിക്കുമെന്‍ തേരിന്റെ പൈതകള്‍?
ശലഭന്‍
------------
സൂതപുത്രന്റെ ശരങ്ങളേല്‍ക്കുമ്പോള്‍
സൂര്യകിരണങ്ങളെന്നു തോന്നി
പോരാളികള്‍ക്കഭിമാനമീ സൌരോര്‍ജ്ജ-
സായകമാരിയില്‍ പുണ്യസ്നാനം.
ശല്യര്‍
-----------
അസ്ത്രഹീനനായ് നില്‍ക്കെ
വധിക്കപ്പെട്ടോന്‍ വന്നു
നിദ്രയില്‍ ചോദ്യം ചെയ്കെ
തിരുത്തീ ഞാനെന്‍ വാദം.
ഹിംസതന്‍ മഹാര്‍ണ്ണവം
ഭൂമിയെ വിഴുങ്ങുമ്പോള്‍
ഹംസ വെണ്‍മയെ
കാക്കക്കറുപ്പു ജയിക്കുന്നു.
ശശബിന്ദു
-----------------
പൊന്നും ഗജങ്ങളും പൈക്കളുമായ് വിപ്ര-
ജന്മിമാര്‍ക്കേകിയെന്‍ കന്യമാരെ
ഒന്നുമുണ്ടായില്ല നേട്ടം മരിച്ചു ഞാന്‍
മണ്ണില്‍ മരണമേ നിത്യസത്യം
ശംഖന്‍
-------------
തന്നില്ല ഞാന്‍ നിനക്കാശ്രമമുറ്റത്ത്
നിന്ന മരത്തിലെയൊറ്റപ്പഴം പോലു-
മെന്നിട്ടുമെന്തേ കവര്‍ന്നു,.ശിക്ഷിക്കുവാന്‍
നെന്നു മൊരുക്കം മഹാരാജ നീതികള്‍.
ഹസ്തങ്ങള്‍ നീട്ടി നീ നില്‍ക്കൂ സഹോദരാ
ദു:ഖമുണ്ടെന്നാലനീതി നശിക്കണം.
ശംബരന്‍
---------------
തൊട്ടിലില്‍ തിങ്കളുദിച്ച പോലെ
മെത്തയില്‍ മുല്ലത്തൈ പൂത്ത പോലെ
ശംഖു കടല്‍ വിട്ടു വന്ന പോലെ
ചെന്തെങ്ങിളനീര്‍ പൊഴിച്ച പോലെ
പുഞ്ചിരിക്കും കുഞ്ഞുചെക്കനെ ഞാന്‍
സ്വന്തമാക്കുന്നു വളര്‍ത്തുവാനായ്
ശാണ്ഡിലി
------------------
ഉടുത്തതില്ല ഞാന്‍ കടുത്ത കാഷായം
ധരിച്ചതില്ല ഞാന്‍ പരുക്കന്‍ രുദ്രാക്ഷം
തപസ്സു ചെയ്തില്ല, വ്രതമെടുത്തില്ല
കുടുംബിനിയായിട്ടറിഞ്ഞു സ്വര്‍ഗ്ഗീയം
ശാണ്ഡില്യന്‍
----------------------
എന്തിനു സ്വര്‍ണ്ണവും രത്നഹാരങ്ങളും
പെണ്ണും പശുക്കളും ദാനമായ് നല്‍കുന്നു
ഏറ്റവുമുത്തമം സന്മനസ്സോടൊരു
കാള വലിക്കുന്ന വാഹനം തന്നെടോ!
ശാരദണ്ഡായനി
--------------------------
നീലമലകളേ മാനമേ താരമേ
കാലമുതല വസിക്കും തടാകമേ
ജീവിതത്തിന്‍റെ തുടര്‍ക്കണ്ണി കോര്‍ക്കുവാന്‍
ഞാന്‍ മുത്തമിട്ടേറ്റ മൈഥുനപ്രക്രിയ
സ്നേഹസന്താനങ്ങളില്ലാത്തവര്‍ക്കായി
മാതൃകാമുദ്രയായ് ചൊല്ലിക്കൊടുക്കണേ
നീളട്ടെ മര്‍ത്ത്യകുലത്തിന്‍റെ ചങ്ങല
ഭാവിസമുദ്രത്തിര വിഴുങ്ങും വരെ.
ശാര്‍ങ്ഗക ദ്രോണന്‍
---------------------------------
അഗ്നി ഭക്ഷിച്ചു കാടകം കൂടകം
ചുറ്റുമാളീ നിലവിളി ജ്വാല
അഗ്നി രക്ഷിച്ചു ഞങ്ങളെ, യാകയാല്‍
അച്ഛനമ്മപ്പിണക്കവും കണ്ടു.
ശാലിഹോത്രന്‍
-------------------------
മരണമില്ലാ മരത്തിന്‍റെ
തണലു വീണ തടാകത്തില്‍
കുളി കഴിച്ചും കുടിച്ചും വാ
പറയാം ഞാനശ്വശാസ്ത്രം.
അതിവേഗം തുരഗത്തിന്‍
മനസ്സൂത്രമറിയുകില്‍
രണഘോഷം വാജികള്‍ക്ക്
വിശേഷ ബുദ്ധി തോന്നിച്ചാല്‍
ശിഖണ്ഡി
----------------
ഉള്ളില്‍ പകക്കാറ്റടിക്കെ
പറഞ്ഞു ഞാന്‍
കൊല്ലുകല്ലെങ്കില്‍ നീ
വില്ലുപേക്ഷിക്കുക.
ശിനി
---------
ദേവസുന്ദരിയാമിവള്‍ തൊട്ടാല്‍
പൂക്കുന്നതുണ്ടേ
നാലുപാടും കാഞ്ചനക്കൊന്ന
ദേവകിപ്പെണ്ണേ
നീ വസുദേവന്‍റെ നല്‍പ്പാതി
യാദവദേശം
നീ പുണര്‍ന്നു ഫലിച്ച പൊന്‍വൃക്ഷം.
ശിബി
----------
നരമാംസം തന്നെ രുചികരം, പാവം
കപോത ദൈന്യത തിരിച്ചറിയുക
എടുക്കുകെന്നെയും ഭുജിച്ചു കൊള്ളുക
ഇതെന്‍ പ്രിയം, പ്രാവേ, പറന്നു പോവുക.
ശിലവൃത്തി
--------------------
പിടിത്താള്‍ പെറുക്കിക്കഴിയുന്നു ഞാനീ-
വയല്‍ക്കരയ്ക്കപ്പുറത്തെന്താണു ലോകം?
മഹാപട്ടണങ്ങള്‍, മരുഭൂമി,യാഴി
വിലാപങ്ങള്‍ വാഴുന്ന യുദ്ധത്തടങ്ങള്‍.
എനിക്കില്ല മോഹം വയല്‍ വിട്ടു പോകാന്‍
ഉതിര്‍ നെല്ലില്‍ ഞാനെന്‍റെ ജീവിതം കെട്ടി
ശിവ
--------
തേജസ്സിന്‍ പൊന്‍ ശിഖയുള്ള
കാമരൂപാ തീപ്പുരുഷാ
രേതസ്സെന്നില്‍ വര്‍ഷിച്ചാലും തുടിക്കുന്നു ഞാന്‍
പിന്നെനിക്കു പക്ഷിയായി
പര്‍വതങ്ങള്‍ തേടിപ്പോണം
കണ്ണടച്ചാ രതിപ്പൂരം കണ്ടുറങ്ങണം.
ശിശുപാലന്‍
---------------------
നീതിക്കു തീര്‍ത്തൂം നിരക്കാത്തൊരീ
വ്യാജ നീതിമാന്മാരുടെ
യാഗാഭിവാദനം.
ചോര കൊണ്ടാകട്ടെ
അന്ത്യാഞ്ജലി
രാജസൂയത്തിലെന്‍റെ
ധര്‍മ്മത്തിന്‍റെ ശംഖൊലി.
ശീതപൂതന
-------------------
ഭ്രൂണമന്നം അമ്മഹൃത്തിന്‍
രോദനം സംഗീത,മെങ്ങും
പൂമരങ്ങള്‍ ചോരനൂലാല്‍ പട്ടു നെയ്യുമ്പോള്‍
ഞാനിടയ്ക്കൊന്നാലപിക്കും
വിഷാദ സംഗീതമെന്നില്‍
ജീവബിന്ദു തുടിക്കുന്നോ ഘടികാരം പോല്‍.
ശുകന്‍
-----------
അമ്മിഞ്ഞയാണെനി-
ക്കച്ഛന്‍റെ കാവ്യം
പൈങ്കിളിത്താരാട്ടും
അച്ഛന്‍റെ ഭാഷ്യം
നിഴലായ് തളയ്ക്കുവാ-
നച്ഛന്‍റെ മോഹം
കഴല്‍ വിട്ടുപാറുവാ-
നെന്‍റെയുള്‍ദ്ദാഹം.
ഒടുവില്‍
സമാധാനമായ് വീണതെന്നില്‍
മഷിയിട്ട കാവ്യ-
പ്രപഞ്ചാദ്യ ബോധം.
ശുക്ലന്‍
------------
ദ്രോണശിരസ്സാണ് ലക്ഷ്യമെന്‍ നാടിന്‍റെ
ധീരാഭിമാനക്കൊടി പറത്താന്‍
വേണമാരക്ത,മതില്‍ മുക്കി ഞാനൊരു
സേനാഭിധാനപ്പടം വരയ്ക്കും
ശുക്രന്‍
--------------
ജീവിത ശൂലശയ്യയില്‍ നിന്നും
നീ പതിച്ച ശരശയ്യ കാമ്യം
ഭീഷ്മ, യെന്തു പഠിപ്പിച്ചു നമ്മെ
പോയകാല മഹാ പാഠശാല
ശുക്‍തിമതി
--------------------
ആഴി തേടിയൊഴികിയോളാണു ഞാന്‍
ആ വഴിയിലെ ആണ്‍ഗിരിക്കുള്ളിലായ്
സ്നേഹസമ്പന്നനാണെന്‍റെ പര്‍വത-
നായകന്‍, രണ്ടു മക്കളാല്‍ പ്രീത ഞാന്‍.
ശുചി
---------
കണ്ടതില്ല മനുഷ്യരെയൊന്നും
കണ്ടകങ്ങള്‍ നിറഞ്ഞൊരീ കാട്ടില്‍
ആന പോത്ത് പുലി പന്നഗങ്ങള്‍
ജീവിതം കാക്കുമിക്കൊടുങ്കാട്ടില്‍
ഒട്ടു ദൂരം നടന്നാല്‍ തടാകം
അക്കരയ്ക്കു കടന്നാലതിര്‍ത്തി
കാടതിരിനുമപ്പുറത്തല്ലോ
സ്നേഹശാലികള്‍ പാര്‍ക്കുന്ന നാട് .
ശുചിമുഖി
-----------------
പ്രണയവേവിന്‍റെയാധിക്യമേറ്റവര്‍
ഹൃദയദൂതുമായ് പോകുന്ന സ്നേഹിതര്‍
അവരെ വിശ്വസിക്കുന്നവര്‍ ജീവിതം
വിജയമെന്നുറപ്പിച്ചവര്‍ നല്ലവര്‍
അരികെ നീലക്കടമ്പുകള്‍ പൂക്കുന്നു
കസവുടുക്കുന്നു മന്മഥ പ്രേയസി
ശുചിസ്മിത
-----------------
മുനിമാരെന്നുടെ മുടിയില്‍ തൊട്ടതും
പൊടുന്നനെയെന്നില്‍ സരസ്സു പൂത്തതും
ഇരു കാര്‍വണ്ടുകള്‍ മുരണ്ടു ചുറ്റിയെന്‍
സരസിജങ്ങളെ കൊതിച്ചതു, മുടന്‍
സരോവരത്തിലെ വെയില്‍ നിചോളത്തില്‍
സുഷിരമാര്‍ന്നതും വെറുതെയോര്‍പ്പു ഞാന്‍
ശൂരതരന്‍
----------------
ഹരിതാശ്വങ്ങളേ
കുതിച്ചു പായണേ
പടയില്‍ നമ്മള്‍ക്കു കൊടിയുയര്‍ത്തണം
മരണപ്പേടിയീ
പടയാളിക്കില്ല
പടക്കുതിരയ്ക്കു പരാജയമില്ല.
ശൂരസേനന്‍
--------------------
ദേവദാരുച്ചില്ല പോലൊരു പെണ്‍മണി
പാലു പോലെ ചിരി,ഓമനക്കണ്‍മണി
പാലിക്കയാണുഞാ,നെന്‍റെ വാക്കിന്നിവള്‍-
ക്കേകണമെല്ലാ സുഖവും സമൃദ്ധിയും.
ജീവനേ, ദു:ഖം വരാതെയിരിക്കട്ടെ
ജീവിതം നിന്നെ തളര്‍ത്താതിരിക്കട്ടെ.
ശൈഖാവത്യന്‍
--------------------------
തീരം തിരകളെയെന്ന പോലെ
പൂനിലാവുപ്പനെയെന്ന പോലെ
വൃക്ഷങ്ങള്‍ പക്ഷിയെയെന്ന പോലെ
പുറ്റു നാഗത്തിനെയെന്നപോലെ
നിസ്സംഗരായ മുനിജനങ്ങള്‍
ശ്രദ്ധിച്ചു സ്ത്രീവാക്കു കേള്‍ക്കവേണം
ശ്രേണിമാന്‍
--------------------
ദ്രോണബാണം മുറിക്കുവാനെന്‍റെ
തൂണിയില്‍ ശരം പോരയെന്നാലും
വീരമൃത്യു വരിക്കുവാന്‍ വേണ്ട
ധീരതയ്ക്കൊരു പഞ്ഞവുമില്ല.
വായുവേഗത്തിലസ്ത്രം വരുമ്പോള്‍
ആശകളിരുളുന്നതായ് തോന്നി
ശ്രുതകര്‍മ്മാവ്
------------------------
തേരില്‍ നിന്നും ചോരമണ്ണിലിറങ്ങി ഞാന്‍
തോരുന്നില്ലീയസ്ത്രമാരി
തേര്‍ത്തട്ടിനെക്കാള്‍ മരിക്കുവാന്‍ നല്ലതീ
പോര്‍ത്തറയാണെന്നു തോന്നി
ശ്രുതകീര്‍ത്തി
-----------------------
ഇരുട്ടില്‍ വന്നൊരു കരുത്തന്‍ മൂങ്ങയെ
തടുത്തു നിന്നു ഞാനൊരു വട്ടം
വെളിച്ചം കണ്‍കളില്‍ തിളങ്ങിക്കണ്ടപ്പോള്‍
തെളിച്ചപ്പെട്ടൊരു പ്രതികാരം
മനസ്സിലൂടൊരു കൊടും മിന്നല്‍ പാഞ്ഞു
തമസ്സില്‍ മൃത്യുവിന്‍ പ്രകാശനം.
ശ്രുതശ്രവാവ്
---------------------
ഓമനപ്പുത്രനെ കൊല്ലല്ലേ കൊല്ലല്ലേ
കാരാഗൃഹത്തില്‍ കരഞ്ഞൊരമ്മ
ജീവനു വേണ്ടി യാചിച്ചതു പോലെയെ-
ന്നോമലിനായി യാചിപ്പു കൃഷ്ണാ
താരാട്ടു പാടിക്കഴിഞ്ഞില്ല ഞാനെന്‍റെ-
യോമല്‍ ശിശുവിനെ കൊല്ലരുതേ
ശ്രുതസേനന്‍
----------------------
വിഘ്നം കൊടുങ്കാറ്റായ് വന്നുവെന്നാല്‍
ഉഗ്രസേനന്‍റെ ഗദയുയരും
കാട്ടുമൃഗങ്ങളായ് പാഞ്ഞു വന്നാല്‍
ഭീമസേനന്‍റെ അലര്‍ച്ച മതി
മറ്റെന്തായ് വന്നാലുമെന്‍റെ ജീവന്‍
വിഘ്നത്തിന്‍ വിഘ്നമായ് കാവല്‍ നില്ക്കും.
എങ്കിലും സര്‍പ്പബലി കഴിഞ്ഞാല്‍
സങ്കടമെല്ലാം മറക്കുമോ നാം?
ശ്രുതായുധന്‍
-----------------------
യൂദ്ധിക്കുകില്ലെന്നു
ചൊല്ലിയ വ്യാജന്‍റെ
നെറ്റിയിലേക്കു ഞാന്‍ വിട്ടൂ ഗദായുധം.
വിന്ധ്യനെ കാറ്റിളക്കാത്ത പോല്‍ മാരണം
വന്നെന്‍റെ നെഞ്ചം തകര്‍ക്കെ
അറിഞ്ഞു ഞാന്‍
ആരയച്ചാലും തിരിച്ചു കിട്ടും സ്നേഹ-
ഹീനമാണെങ്കില്‍
ഫലം കൊടും നൊമ്പരം
ആകയാലാരു ജയിക്കിലും
ജീവിതം
ഈ വിധം
തോറ്റടിയേണ്ടതാമാഗ്രഹം.
ശ്രുതായുസ്സ്
-------------------
ഭീഷ്മനിര്‍മ്മിതം ക്രൌഞ്ചവ്യൂഹം
ഞാനതിന്‍ ജഘനത്തില്‍ നില്‍ക്കേ
സൂര്യലോചനവും മറച്ച്
മാരിയായ് ശരകോടി വീഴ്കെ
നാഗകേതുവുയര്‍ന്നു നില്‍ക്കും
നാമതിന്‍ തണലത്തുലാത്തും.
ശ്വേതന്‍
--------------------
കണ്ണിമ പൂട്ടാതെ
പോരാടി ഞാന്‍
മനക്കണ്ണില്‍ തെളിഞ്ഞില്ല
ശാന്തിപതാകകള്‍.
ആരു ജയിച്ചെന്നറിയാതെ
പോകുന്നു
ചോരയാല്‍ നല്‍കി ഞാന്‍
അന്ത്യാഭിവാദനം.
ശ്വേതകി
---------------
ഉണ്ടുറങ്ങിയോ നാട്ടുകാര്‍? ഞാനെന്‍
നിന്ദ്യജീവിതം യജ്ഞത്തിനേകി
നെയ്ക്കുടങ്ങള്‍ മുഴുക്കെയും തീര്‍ന്നു
അഗ്നി പോലുമജീര്‍ണ്ണത്തിലായി
രാജധര്‍മ്മം പ്രജാക്ഷേമമെങ്കില്‍
യാഗ ദുര്‍വ്യയം കൊണ്ടെന്തു കാര്യം?
ചിന്തയിങ്ങനെ ദ്രോഹിച്ചുവെന്നാല്‍
പിന്നെയും ഹോമവേദി പുകയും.
ശ്വേതകേതു
--------------------
അച്ഛനെന്നെ പുറത്താക്കിയാലും
സത്യബോദ്ധ്യങ്ങള്‍ ചൊല്ലാതെ വയ്യ
ദുഷ്ട ബ്രാഹ്മണപൂജയെപ്പോലെ
വൃത്തികെട്ടതായൊന്നുമേയില്ല.
അക്രമത്തെ അവര്‍ സ്തുതിക്കുമ്പോള്‍
ശുദ്ധവെള്ളക്കൊടി ഞാന്നുയര്‍ത്തൂം.
ശൈബ്യന്‍
-------------------
യുക്തിപൂര്‍വം ചമച്ചൊരാ ക്രൌഞ്ചവ്യൂഹത്തില്‍
ശക്തിയേകി, ധനുസ്സേന്തി നിന്ന നേരത്ത്
യുദ്ധരീതിക്കാകമാനം നിരക്കാത്ത പോല്‍
ശത്രുപക്ഷം ശാന്തി കാംക്ഷിക്കുന്നതായ് തോന്നി
അര്‍ക്കനെത്താനിനിയൊറ്റ നാഴിക മാത്രം
രക്തവസ്ത്രം ധരിക്കുവാന്‍ വെമ്പിയോ ഗാത്രം?
ശൃംഗവാന്‍
------------------
വൃദ്ധകന്യയാകിലെന്തൊ-
രൊറ്റ മുത്തമാകിലെന്തൊ-
രൊറ്റ സംഗമാകിലെന്ത്
തൃപ്തനായ് വരുന്നു ഞാന്‍.
നിന്‍റെ മാര്‍ഗ്ഗമെന്‍റെ മാര്‍ഗ്ഗം
മൃത്യുവാണു നിന്‍ വഴിയാ
മുക്തി തന്നെയെന്‍ മൃതിയും
ശുദ്ധ ദീപ്തചാരുതേ.
ശൃംഗി
-----------
നായാട്ടുകാരന്‍റെ
വില്ലല്ല ലോകം
നാഗശവമല്ല
രാജോപഹാരം.
കൊല്ലുക
തെറ്റു തീണ്ടുന്ന രാജാവിനെ
തുല്യമാവട്ടെ തുലാസ്സ്.
ശൌനകന്‍
------------------
പെയ്യുക
പേമാരിയായ് കാവ്യമേഘമേ
നിന്നില്‍ കുളിക്കാന്‍
എനിക്കു മോഹം.
മെയ്യില്‍ മുളച്ചു
തഴച്ചു പുഷ്പിക്കണം
ധന്യദു:ഖത്തിന്‍റെ
സസ്യഭാരം.
സഗരന്‍
-------------
കൊന്നു കൊന്നു മര്‍ത്ത്യരെ
തകര്‍പ്പതാണു ക്ഷത്രിയ-
ദ്ധര്‍മ്മമെന്ന പാഠമാണു
ബാല്യ ശീല ബോദ്ധ്യത
രക്തദാഹിയായ വാളി-
ലെന്‍റെ സ്നേഹഭദ്രത
ശത്രുവായ് ഗണിക്കുമോ
വരുന്ന കാല വായന?
സഞ്ജയന്‍
------------------
രണത്തില്‍
ജയിക്കുന്നതൊറ്റയാള്‍
നിണത്തില്‍
രസിക്കുന്നതൊറ്റയാള്‍
മരണം
ആ വില്ലില്ലാ വീരനെ കാണുവാന്‍
തെളിമിഴി വേറെയെനിക്കു വേണം
സത്യജിത്ത്
-------------------
ശത്രു മിത്രമായിവന്ന യുദ്ധഭൂമിയില്‍ ശരം
വിശ്രമിച്ചുണര്‍ന്നു പാഞ്ഞു കൊന്നുകൊന്നൊടുക്കവേ
അസ്ത്രവും ധനുസ്സുമായി നിന്നു ഞാന്‍, പരാജയം
വസ്ത്രധാടി പോലെനിക്കു നിത്യമാം പരിചയം.
സത്യകന്‍
----------------
ചെറുപ്പക്കാര്‍ മരിക്കുമ്പോള്‍
മനസ്സില്‍ ദു:ഖമേറുന്നു
വെറുപ്പിന്‍റെ രഥമേറി
വരും യുദ്ധക്കൊലയാളി
ധനുസ്സിന്റെ ഭാഷയല്ലോ
വധത്തിന്‍റെ കടുംകൈകള്‍
കരുത്തന്റെ നീതിശാസ്ത്രം
പറത്താനായുധം വേണം.
സത്യദേവന്‍
--------------------
ചക്രരക്ഷയ്ക്കു പോരാടി നിന്നു ഞാന്‍
ശിക്ഷയായ് വന്നു ഭീമ ഗദായുധം
ക്ഷത്രിയന്‍റെ അഭിമാന യുദ്ധമേ
ബുദ്ധിമോശമാണോരോ മരണവും
സത്യധൃതി
------------------
അസ്ത്രജ്ഞാനം പോരാടുമ്പോള്‍
ബ്രഹ്മജ്ഞാനം പാഴാകുന്നു
ദ്രോണജ്ഞാനം മുന്നേറുമ്പോള്‍
ഞാ,നജ്ഞാനി പിന്‍ മാറുന്നു.
രക്തസ്നാനം ചെയ്യാനെത്തീ-
യുദ്ധത്തിന്‍റെ സര്‍വ്വജ്ഞാനം.
സത്യന്‍
-------------
ജന്തുഹിംസയധര്‍മ്മമാണല്ലോ
സസ്യങ്ങളാല്‍ ഞാന്‍
യജ്ഞമിങ്ങനെ പൂര്‍ത്തിയാക്കട്ടെ.
സ്വര്‍ഗ്ഗയാത്രയെനിക്കു വേണ്ടല്ലോ
പ്രാണിയെ കൊന്ന്
അപ്സരസ്സിന്‍ മുത്തവും വേണ്ട.
സത്യഭാമ
---------------
വെണ്‍മാളിക, കല്‍പ്പവൃക്ഷം,മലര്‍മെത്ത
സ്വര്‍ണ്ണാഭരണങ്ങള്‍, വജ്ര ചഷകങ്ങള്‍
കണ്‍മുന്നിലുഷ്ണവും ശീതീകരിക്കുന്ന
രത്നച്ചുമരുകള്‍ ഭൃത്യ സഹസ്രങ്ങള്‍.
കൃഷ്ണനില്ലാതെന്തു ജീവിതം, കാട്ടില്‍ ഞാന്‍
ഒറ്റയ്ക്കു തന്നെ ജപിച്ചൊടുങ്ങുന്നവള്‍.
സത്യവതി
-----------------
തുഴയെടുക്കാതെ
ജീവിതത്തിന്‍ കൊടും
പുഴ കടക്കുവാന്‍ പോയ
കിനാവു ഞാന്‍.
എരിയുകയാണ്
നെഞ്ചിലെ മണ്ണടുപ്പ്
അതില്‍ മഹര്‍ഷിപുത്രന്റെ
തേജോമുഖം.
കരയിലേക്കെടുത്തിട്ട പൂമീനിന്റെ
പിടയലാണേതു പെണ്ണിന്‍റെ ജന്മവും.
സത്യവാന്‍
------------------
പ്രണയമാണ് മൃത്യുവിന്‍
ഫണം തകര്‍ക്കുമായുധം
പ്രണയമാണ് ജീവിതം പ്രസന്നമാക്കുമാശയം
മരുവിലാകിലും കൊടും-
വനത്തിലാകിലും മഹാ-
പ്രണയമാണ് ജീവികള്‍ക്കു ധന്യവാസ്തവാഭയം.
സത്യശ്രവസ്സ്
---------------------
സിംഹശൂരത മാനിന്‍ കഴുത്തില്‍
ഹിംസയാല്‍ നിണ മുദ്ര വയ്ക്കുമ്പോള്‍
വന്നു നീ,യഭിമാനിയാം മൃത്യുവിന്‍
കണ്ണടയ്ക്കുന്ന നേരമില്ലല്ലോ.
സത്യസന്ധന്‍
----------------------
കളവും ചതിവുമില്ലാതെ
പൊരുതി ഞാന്‍ സത്യമായ്ത്തന്നെ
ഒടുവില്‍ ഗദയാല്‍ തകര്‍ന്നു
അധികാരമേ നീ വിഷാണു.
സത്വന്‍
-------------
വാളുകളെത്ര ശതകോടികള്‍
കൂനയായ് കൂടിക്കിടക്കുന്നതില്‍
ഏതായിരിക്കുമെന്‍ വാള്‍ത്തിളക്കം?
സത്രാജിത്ത്
--------------------
സൂര്യകാന്തിയാലാകര്‍ഷകം സ്വയം
ശോഭ തൂകും സ്യമന്തകം തന്നെയെന്‍
വേദനയ്ക്കു നിദാനം, സഹിക്കുമോ
സോദരമൃത്യു,വേതൊരു മര്‍ത്യനും?
സ്നേഹമാണു മഹനീയമത്ഭുത-
ശ്രീ തുളുമ്പുന്ന പൊന്നു കാക്കപ്പൊന്ന്!
സ്ഥൂണാകര്‍ണ്ണന്‍
---------------------------
വേദനിച്ചിരിക്കാതെടോ പ്രച്ഛന്ന-
വേഷധാരിയമോമല്‍ ചെറുപ്പമേ
എന്‍റെ പൌരുഷക്കൊമ്പു നീയേല്‍ക്കുക
നിന്നിലത്താളമെന്നെയേല്‍പ്പിക്കുക
നിന്റെ ലജ്ജയെനിക്കു തന്നേക്കുക
എന്‍റെ ഗംഭീരത നീയെടുക്കുക
ചുണ്ടു നീ, നീലപ്പീലി ഞാനോര്‍ക്കണം
കണ്ടു കൈമാറണം പിന്നെയൊക്കെയും.
സ്ഥൂലകേശന്‍
-----------------------
നദിയൊരോമനപ്പെണ്‍കുഞ്ഞു പോലെന്‍റെ
മടിയില്‍ വീണു ചിരിച്ചോ കരഞ്ഞുവോ
വളരുകോമനത്താമരേ മൈനയും
മുയലുമെല്ലാം നിനക്കുറ്റ കൂട്ടുകാര്‍.
സ്ഥൂലാക്ഷന്‍
---------------------
പ്രപഞ്ചമെത്ര വിസ്തൃതം
മനുഷ്യനെത്ര ദുര്‍ബ്ബലം
മൃതപ്രയാണ,മുല്‍ക്കയാത്ര
ജീവിതം പരാശ്രിതം.
സദാസുവാക്ക്
-----------------------
കറുകയെണ്ണയും താളിയുമായി
കരുതലായ് കൂടെയെത്തുമായമ്മേ
പട കളിക്കുവാന്‍ പോണമെനിക്ക്
സനല്‍കുമാരന്‍
--------------------------
സൂര്യയാത്ര തന്‍ മാത്രകള്‍ ശ്രദ്ധിച്ചു
കാരിരുമ്പിന്‍റെയസ്ത്രക്കിടക്കയില്‍
വീണ യോദ്ധാവിനെ കണ്ടു കൂപ്പവേ
ശോണിതവുമുറഞ്ഞതായ് തോന്നിയോ?
അര്‍ത്ഥമില്ലാത്ത ജീവിത മോഹമേ
വ്യര്‍ഥമാക്കുന്നു നീ ദിനരാത്രങ്ങള്‍.
സന്ധന്‍
-------------
അന്ധരോഷമേ, ഉച്ചയ്ക്കു വന്നൊരു
സന്ധ്യയില്‍ പെട്ടുപോയെന്റെ യൌവനം
സംഗവന്‍
----------------
വെണ്‍പശു പോലെയസംഖ്യം നില്‍പ്പൂ
ഗന്ധര്‍വ്വപ്പട മുന്നില്‍
പുല്ലും കയറും പോരാ വമ്പന്‍
വില്ലും ഗദയും വേണം
കാളകള്‍ പായും പോലെ കൌരവ
സേന തിരിഞ്ഞോടുമ്പോള്‍
ധേനു സഹസ്രം പുല്‍മേടുകളില്‍
മേയുന്നതു പോല്‍ തോന്നി.
സംജ്ഞ
--------------
ഉപമയില്ലാത്ത ഭര്‍ത്തൃതാപം
കുതിരയായ് ഞാന്‍ വനത്തിലെത്തി
അവളെ ഞാന്‍ പ്രതിരൂപമാക്കി
കതിരവന്‍റെയടുക്കലാക്കി
പ്രണയം, ആണശ്വമായി വന്നു
ഇരുവരെന്‍ സൂര്യപുത്രരായി.
സംവരണന്‍
--------------------
കാറ്റിലംബുജപ്പൂക്കള്‍ മണക്കുന്നു
കാട്ടിലാണ്‍കുയില്‍ നിര്‍ത്താതെ പാടുന്നു
ജീവനിലൊരു പ്രേമതപസ്സിന്‍റെ
വേനലും വര്‍ഷകാലവും വിങ്ങുന്നു
സൂര്യതേജസ്സിനാലെന്‍റെ ജീവിതം
ഭാവി പര്‍വതം ചൂണ്ടി നടക്കുന്നു
സംവര്‍ത്തന്‍
---------------------
ഇന്ദ്രകോപം സഹോദരശാപം
എന്തുമാട്ടെ, യാഗത്തിനൊരുങ്ങാം
സ്വര്‍ണ്ണമാണു പ്രധാനമതിനായ്
കണ്ണടച്ചു പരിശ്രമിക്കേണം.
സമന്‍
----------
ഹൃദയരക്തം തെറിച്ചു സേനാനികള്‍
മുഖമടിച്ചു വീഴുന്ന രണാങ്കണം
ഇതിലെവിടെയാണെന്റെ സഹോദരന്‍?
സമ്പാതി
---------------
ദ്രോണപക്ഷം പക്ഷിവ്യൂഹം
ഞാന്‍ ഹൃദയസ്ഥാനമേല്‍ക്കെ
ഘോരയുദ്ധപ്രതീക്ഷയാല്‍ മനസ്സു പൂത്തു
ഭീമസേനയ്ക്കിന്നു തന്നെ
തോല്‍മയെന്നു നിരീക്ഷിക്കെ
വേഗശസ്ത്ര സഹസ്രത്താല്‍ നഭസ്സും മാഞ്ഞു
സമുദ്രസേനന്‍
------------------------
ദിഗ്വിജയക്കാലമെന്‍റെ
സ്വസ്ഥരാജ്യമാക്രമിച്ചു
സ്വത്തു സ്വര്‍ണ്ണം പണം ധേനു-
വൊക്കെയുമപഹരിച്ചു
പക വീട്ടാന്‍ വന്നു ഞാനീ
പടത്തട്ടില്‍ ഭീമസേനാ
ജയിച്ചു നീ നേടിയാല്‍ ഞാന്‍
മൃതിത്തൊപ്പി ചൂടുമല്ലോ.
സരമ
----------
നായയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞറിയണം
രാജകുമാരനായാലും
ശിക്ഷിക്കണം മൃഗദ്രോഹിയെ, പ്രാണികള്‍
ശുഷ്ക്കിച്ചാലില്ല ഭൂലോകം.
സര്‍വഗന്‍
-----------------
മാമരങ്ങള്‍ പിഴുതും ഗജങ്ങളെ
തീവഴിയേ നടത്തിയൂ,മമ്പുകള്‍
മൊട്ടുഴിഞ്ഞും ഗദകള്‍ മിനുക്കിയും
നഷ്ടമായെന്‍റെ ജീവിതപ്പാതകള്‍..
സരസ്വതി
-----------------
നദി ഞാ,നൊന്നല്ല പതിനാറായിരം
പ്രിയകള്‍ കണ്ണനെ പുണര്‍ന്നവര്‍
നിലവിളിച്ചെന്‍റെ നിലയില്ലാക്കയ-
പ്പടിയിറങ്ങീട്ടു മൃതിപ്പെട്ടു
മരണത്തേരോടിച്ചതഞ്ഞ ദ്വാരക
പറയുന്നുണ്ടൊരു ഗുണപാഠം
അതുല്യകേമനും അനുയായികളും
നദിയിവളുമസ്തമിച്ചിടും
സഹജന്യ
----------------
രതിനടനവിലോലയാണിവള്‍
അതിമൃദുലാംഗി പ്രശംസിതാംഗന
മതിമുഖി മതി യെന്നു ചൊല്ലുവാ-
നരുതു, കുബേരനുപോലുമുള്‍പ്രിയം
സഹദേവന്‍
-------------------
ദ്രൌപദിയേടത്തി
വാത്സല്യമായിരു-
ന്നെന്നോടവര്‍ക്ക്.
സംയോഗപ്പുരയില്‍ വച്ചെന്‍റെ
നെറുകയില്‍
ചുംബിച്ചുറക്കിയോള്‍.
നിദ്ര വരും വരെ
ഓമനപ്പാലൂട്ട്
കിട്ടാതെ പോയ
താരാട്ട്.
സഹന്‍
-------------
കുതിരയെ കൊന്നു കൂട്ടിയ മൂലയില്‍
മരണലാടം ചിതറിക്കിടക്കുന്നു
ഇതിലെവിടെയാണെന്‍ പ്രിയ വാഹനം?
സഹസ്രചിത്യന്‍
--------------------------
മടുത്തല്ലോ രാജ്യഭാരം
വെറുത്തു ഞാന്‍ രമ്യഹര്‍മ്മ്യം
ചെടിച്ചല്ലോ രാസകേളി
മുടിപ്പിച്ചു സൈന്യവ്യൂഹം
വനത്തില്‍ പോയ് മയില്‍ക്കൂട്ടം
നടക്കുന്ന തണലത്ത്
തിരക്കില്ലാതിരിക്കേണം
തപസ്സെങ്കില്‍ തപസ്സാട്ടെ.
സഹസ്രാനീകന്‍
---------------------------
യൌവനമതിന്‍ തീക്ഷ്ണ യാമങ്ങളില്‍
വര്‍ണ്ണചിത്രങ്ങളാരചിക്കുമ്പൊഴും
മന്മഥനൃത്തലീലാവിലോലകള്‍
വന്നുരുമ്മിക്കടന്നു പോകുമ്പൊഴും
ചിന്തയിലൊരു പെണ്ണിന്‍റെ ചുംബനം
മുന്തിരിച്ചാറു പോലാസ്വദിച്ചു ഞാന്‍
സാത്യകി
----------------
യുദ്ധവും മദ്യവുമോരോ ഞരമ്പിലും
രക്തക്കടലായിരമ്പി
ദു:ഖമില്ലാത്തവന്‍ യോദ്ധാവെന്നാരാണ്
സത്യവിരുദ്ധത ചൊല്ലി
യുദ്ധത്തിന്‍ സമ്മാനം ദു:ഖമാണെന്നൊരു
നക്ഷത്രബിന്ദു പറഞ്ഞോ?
സാന്ദീപനി
------------------
ആഴിയോടു മല്ലിട്ടെന്‍റെ പുത്രനെ
പൂഴിമണ്ണില്‍ വരുത്തിയ ശിഷ്യരെ
ഞാന്‍ പഠിപ്പിച്ചു വേദവും ശാസ്ത്രവും
ആള്‍വര, ഗജശിക്ഷയും വൈദ്യവും
അശ്വരോഗ ചികിത്സയു,മമ്പുകള്‍
ബുദ്ധിപൂര്‍വം തൊടുക്കുന്ന വിദ്യയും
മര്‍ത്ത്യഹത്യക്കു പോകാതിരിക്കണേ
സത്യവാക്കുകളോര്‍മ്മയില്‍ നില്‍ക്കണേ
സാംബന്‍
---------------
അച്ഛന്‍റെ ഭാര്യമാരാഗ്രഹത്തോടെന്‍റെ
മെത്ത പകുക്കുവാനെത്തി
കുഷ്ഠരോഗത്താല്‍ വലഞ്ഞെന്നുദരത്തില്‍
ഉഗ്രമുലക്കയുദിച്ചു
യുദ്ധത്തിലെത്ര പാവങ്ങളെ കൊന്നതി-
ന്നുത്തരം പുല്ലാല്‍ മരണം.
സാരണന്‍
----------------
രണ്ടു നൂല്‍പ്പന്തുകളൊന്നിച്ചുറപ്പിച്ചു
സുന്ദരിയാക്കിയൊരുത്തനെ ഞാന്‍
ഉന്തിച്ചുദരം, കടക്കണ്ണിളക്കത്തി-
ലന്തിപ്പൊലിമ തുടിച്ചു നിന്നു
കണ്ണടച്ചോളൂ മരങ്ങളേ യോഗികള്‍
മണ്ണിലിറങ്ങി വരുന്ന നേരം
ഉണ്ണി, യാണോ പെണ്ണോ ചോദിച്ചറിയണം
പിന്നെ ചിരിപ്പൂത്തിരി കൊളുത്താം
സാരസ്വതന്‍
--------------------
പുഴയുടെ താരാട്ട്
പുഴയുടെ മീനൂട്ട്
പുഴയുടെ പാഠങ്ങള്‍
പുഴയാണെന്നമ്മ.
വറുതി മരിക്കുമ്പോള്‍
ഋഷിമാരെത്തുമ്പോള്‍
പൊരുളു പറഞ്ഞു തരാം;
ഗുരുവാണെന്നമ്മ.
സാല്വന്‍
--------------
ആക്രമിച്ചതെന്തിനാണ്
ദ്വാരകത്തുരുത്തു ഞാന്‍
ആത്മനിന്ദ മാറ്റുവാന്‍
അനീതിയെ ചെറുക്കുവാന്‍.
രാജസൂയ ഭൂമിയില്‍
തെറിച്ചു വീണ ചോരയെന്‍
സ്നേഹിതന്റെതാകില്‍ ഞാന്‍
രണപ്പതാകയേന്തണം
തോറ്റിടാം ജയിച്ചിടാം
മരിച്ചിടാ, മതൊന്നുമെന്‍
മാര്‍ഗ്ഗപുസ്തകത്തിലില്ല
കര്‍മ്മമെന്‍റെ ജീവിതം.
സാവിത്രി
----------------
മൃത്യുവെ തോല്‍പ്പിച്ചു
നേടിയതാണു ഞാന്‍
ഇഷ്ടക്കടമ്പിനെ, സ്നേഹത്തിടമ്പിനെ
ആണില്‍ ലയിക്കുമ്പൊഴേ
പൂര്‍ണ്ണമാകുവാന്‍
പാടുള്ളു പെണ്ണിന്‍റെ സങ്കടജീവിതം
സികതന്‍
----------------
ഒഴുകുന്നു പുഴ തോറും മനുഷ്യരക്തം
പറക്കുന്നു വാനിലൂടെ മനുഷ്യശീര്‍ഷം
തടയുന്നു കാലിലെങ്ങും മനുഷ്യമാംസം
പടരുന്നു കരച്ചിലായ് മനുഷ്യശബ്ദം
നിറുത്തുകീ ക്രൂരമാര്‍ഗ്ഗം, നിനക്കു നാശം
ഭവിക്കാറായ്, ക്രുദ്ധ ദ്രോണാ. പഴിക്കും കാലം.
സിദ്ധന്‍
--------------
പുഴയെ സ്നേഹിച്ചാല്‍ പുഴയും സ്നേഹിക്കും
പുഴയെ കൊല്ലുകില്‍ മനുഷ്യരും ചാകും
കിളികള്‍ പാടങ്ങള്‍ മൃഗങ്ങള്‍ മീനുകള്‍
സകലതും മൃതി കുടീരമെത്തിടും
പുഴയിതു ഗംഗ ജലസമൃദ്ധിയാല്‍
കരയിലുള്ളോര്‍ക്കു കരുണയേകുന്നു.
സിനീവാലി
-------------------
കുഞ്ഞിനെ ചെന്നെടുത്തമ്മിഞ്ഞ നല്‍കുവാന്‍
അമ്മമനസ്സിനു ദാഹം
സ്നേഹസരസ്സിലെ ആണ്‍പൂവറിഞ്ഞുവോ
മാതൃത്വ മോഹനഭാവം
സിംഹചന്ദ്രന്‍
----------------------
ധര്‍മ്മപുത്ര സേനയില്‍
സിംഹളാഭ ചേര്‍ത്തു ഞാന്‍
കര്‍മ്മബോധമെന്നെയും
മൃത്യുവില്‍ തളയ്ക്കുമോ?
യുദ്ധമേ വിരുദ്ധമേ
വര്‍ണ്ണ സൂത്രമാണു നീ
കൃഷ്ണഗാത്രര്‍ ഞങ്ങടെ
ജന്‍മദുഖമാണു നീ.
സിംഹസേനന്‍
------------------------
ദ്രോണബാണം ചെറുക്കുവാനാവാതെ
വീണ നേരമെന്നമ്പുറ ചുംബിച്ച
ശോണമണ്ണേ, മറക്കുമോ ഹിംസകര്‍
താണു പോയ കുരുക്ഷേത്ര ഭൂപടം?
സുകന്യ
--------------
ഘോരതമസ്സില്‍ രവികിരണം പോലെ
നീലസരസ്സില്‍ കമലം വിരിഞ്ഞ പോല്‍
അന്ധനേത്രങ്ങളില്‍ കാഴ്ച തെളിയുമ്പോള്‍
സുന്ദരമാകുന്നു ജീവിതപ്പാഴ് നിലം
സുകുമാരന്‍
--------------------
തോല്‍വിചരിത്രമുപേക്ഷിച്ചു പാണ്ഡവ-
സേനയില്‍ നിന്നു പൊരുതി മുന്നേറവേ
ആരോ പറഞ്ഞു, രണം കണ്ട മേഘമോ
സൂര്യകിരണമോ, ഖേദ ഫലശ്രുതി.
സുകേതു
---------------
കൃപാഹീനമല്ലോ കൃപാസ്ത്രം, കഴുത്തില്‍
കടിക്കുന്ന പാമ്പേ ജയിക്കുന്ന നിന്നെ
മഹാ:ദുഖമേല്‍ക്കാന്‍ വിടുന്നു ഞാ, നല്‍പ്പം
കഴിഞ്ഞാല്‍ നിനക്കും വരും മൃത്യുഹാരം.
സുക്ഷത്രന്‍
------------------
ചക്രവാകവയറ്റിന്‍റെ വര്‍ണവും
ശബ്ദവുമുള്ള യുദ്ധക്കുതിരകള്‍
ശത്രുരക്ഷകന്‍ ദ്രോണന്‍റെ സേനയെ
നിര്‍ദ്ദയം ഛിന്നമാക്കിയോടിക്കവേ
പുഞ്ചിരിച്ചോ യുധിഷ്ഠിരന്‍, ജീവിത-
പ്പൊന്‍പതാക പറന്നതായ് തോന്നിയോ?
സുഗ്രീവന്‍
-----------------
ഞാനും കാമഗന്‍,ശൈബ്യന്‍,വലാഹകന്‍
മേഘപുഷ്പനെന്നീയഞ്ചു വാജികള്‍
കണ്ടതിലെത്ര കള്ളങ്ങള്‍, വഞ്ചന
വന്‍ചതി, യിതാണായോധന വിധി!
ഞാണു പൊട്ടിച്ചൊരൊറ്റയോട്ടത്തിന്
കാനനവീട്ടിലെത്തുവാനെന്‍ കൊതി.
സുതസോമന്‍
----------------------
ഉറക്കത്തില്‍ ശിബിരത്തില്‍
മരണത്തിന്‍ മുന്നില്‍ നില്‍ക്കേ
പിതാവാം ഭീമനെപ്പറ്റി
മനസ്സിലൊരാധി പൂത്തു.
പടയ്ക്കിപ്പോള്‍ തോല്‍വി മാത്രം
ജയിച്ചാലും തോല്‍മ മാത്രം
എനിക്കിപ്പോള്‍ പരിഭ്രാന്തി-
പ്പുക തന്ന മൃതിപ്പാത്രം.
സുജാത
-------------
കണ്ണുനീരാണു സാക്ഷിയേതമ്മയ്ക്കും
കണ്ണിലുണ്ണിയാണോമനപ്പൊന്‍മകന്‍
അംഗഭംഗം നിമിത്തമെന്‍ കുഞ്ഞിനു
സഞ്ചരിക്കുവാന്‍ പോലും വിഷമമായ്
എങ്കിലും നീ പൊറുക്കൂ പിതാവിനെ
വന്‍കടലിലൊടുങ്ങിയ തിന്മയെ
സുദക്ഷിണന്‍
-----------------------
നദിയും മരുവും കടന്നു വന്നു
കുതിരകളാനകള്‍ പോര്‍ത്തേരുകള്‍
കഴുകച്ചിറകുപോലമ്പുകളും
കരുതി മുകില്‍പോലെയാളുകളും
ഒടുവിലൊരാളും മടങ്ങിയില്ല
അടരിലെന്നൊപ്പം മരിച്ചൊടുങ്ങി
സുദര്‍ശനന്‍
--------------------
തടവറയില്‍ നിന്നെന്നെ രക്ഷിക്കുവാന്‍
ഒരു രഥത്തിന്‍റെ ഒച്ച കേള്‍ക്കുന്നുവോ?
പ്രജകളൊന്നായുണര്‍ന്നു വരുന്നുവോ
പുതുവിമോചനസ്സൂര്യനുദിച്ചുവോ?
സുദേവന്‍
----------------
യജ്ഞത്താലല്ലെന്‍റെ ജീവിതം ഹോമിച്ച
യുദ്ധത്താല്‍ നേടി ഞാന്‍ വീരമൃത്യു
മറ്റുള്ളതൊക്കെ പഴങ്കഥയാണതു
വൃത്തത്തില്‍ ഒപ്പിച്ച പദ്യം മാത്രം.
സുദേഷ്ണ
-------------
വഞ്ചിച്ചു വഞ്ചിച്ചൂ
ഞാനെന്‍റെ തോഴിയെ
നെഞ്ചത്തു പാപം കടിച്ചു.
കൂട്ടിക്കൊടുപ്പിന്‍
ചതിപ്പാലമിട്ടു ഞാന്‍
തോറ്റു, ചിതാഗ്നിയെന്നുള്ളം.
സുദ്യുമ്നന്‍
----------------
വിശന്നാലുമില്ലെങ്കിലും അന്യഭോജ്യം
കവര്‍ന്നോന്‍റെ കൈ വെട്ടുവാനാണ് ചട്ടം
വിശക്കും പ്രജയ്ക്കന്നമേകാത്ത മന്നന്‍
വനത്തിന്നു പോകേണമെന്നില്ല ന്യായം.
സുധര്‍മ്മ
---------------
വിത്തൊരെണ്ണം മുളച്ചതിന്‍ ശാഖിയില്‍
പച്ചിലക്കൂട്ടിനുള്ളിലിരുന്നൊരു
പക്ഷി മറ്റൊരു പക്ഷിയെ കാക്കുന്ന
സ്വപ്നവും കണ്ടുണര്‍ന്നതാണിന്നലെ.
പുത്രിയെ കൈപിടിച്ചു കൊടുക്കുവാ-
നൊക്കുമെങ്കിലെന്‍ സ്വപ്നം ഫലിച്ചിടും
സുനന്ദ
------------
നാഗപ്പാലയിലത്തൈലമിട്ടു ഞാന്‍
രോഗശാന്തിക്കു പുത്രശരീരത്തില്‍
ദേശവാസികള്‍ സമ്മതിച്ചില്ലവന്‍
നാടു വാഴുവാന്‍ റാണിയെ തേടുവാന്‍
കാനന ദേവിമാര്‍ക്കു സമര്‍പ്പിപ്പൂ
മോനെ,യെപ്പൊഴും രക്ഷിച്ചു കൊള്ളണേ
സുന്ദന്‍
------------
യുദ്ധഭ്രാന്ത് തലയ്ക്കു പിടിച്ചാല്‍
ദു:ഖത്തിന്‍ ഹിമ ശൈലം കാണാം
രക്തമിരമ്പും പുഴകള്‍ കാണാം
വില്ലിലഹന്തയിരിപ്പതു കാണാം
എങ്കിലുമീ സുഖസൌകര്യങ്ങള്‍
സുന്ദരിമാര്‍, ധനമൊക്കെക്കാമ്യം
സുനാഭന്‍ (ധൃത)
---------------------------
നിലവിളിക്കില്ല വീര പോരാളികള്‍
നില മറക്കില്ല ധീര തേരാളികള്‍
ഇതിലൊരാളാണു ഞാനും മരണമേ
സുനാഭന്‍
----------------
അസുരയാദവ മിശ്രവിവാഹം
അനുമതിക്കായ് വണങ്ങി നില്‍ക്കുമ്പോള്‍
പ്രണയരാജ്യത്തു വര്‍ഗ്ഗവ്യത്യാസം
തിനയിടപോലുമില്ലെന്നറിഞ്ഞു.
ഇണമരങ്ങള്‍ തളിര്‍ക്കുന്ന കണ്ടോ
വെയിലു പൂനിലാവാകുന്ന കണ്ടോ!
സുനാമന്‍
----------------
വണ്ടു പൂവിനെ കൊല്ലുന്ന പോലെ
അബ്ധി,യാറാല്‍ ഭുജിക്കുന്ന പോലെ
രണ്ടതിഥികളാതിഥേയന്‍റെ
രത്നശീര്‍ഷം തകര്‍ക്കുന്ന കണ്ടു
കണ്ടതൊക്കെയും സത്യമാണെങ്കില്‍
രണ്ടു പക്ഷമില്ലെന്നെയും കൊല്ലൂ
സുപ്രതീകന്‍
---------------------
ആമജന്മത്തിന്റെയായുസ്സുമായ് സ്വത്ത്
ഭാഗിക്കുവാനായ് ശ്രമിക്കും സഹോദരാ
നിന്‍ കൂര്‍മ്മബുദ്ധിക്കഭിനന്ദനം, നൂറു
വന്‍ കടല്‍ നീന്തിക്കടക്കുവാനുണ്ടെടോ
ഒറ്റ മണ്‍കൂന, യൊരു ചില്ലി, യായുധം,
കുട്ടിപ്പശു, വഴി- നല്‍കുകയില്ല ഞാന്‍
സുപ്രഭ
------------
ചന്ദ്രികയാല്‍ മുഖപടമിട്ടൊരീ
സുന്ദരരാവിലസ്വസ്ഥയായി ഞാന്‍
എന്തിനോ കാത്തിരിക്കുന്നു രാക്കിളി
മുന്തിരിപ്പാട്ടു പാടിയുറക്കമായ്
അഷ്ടദിക്കിലും മാറ്റൊലിക്കൊള്ളുന്നു
ഇഷ്ടമെന്ന പദത്തിന്‍റെയാശയം
സുബലന്‍
----------------
കൃഷ്ണശിലയില്‍ പടര്‍ത്തിയാലും
പിച്ചകവള്ളിയില്‍ പൂ വിടരും
ചിത്രശലഭങ്ങള്‍ പാറിയെത്തും
ഇഷ്ടമധുവാലുന്മത്തരാകും
അന്ധരാജാവിനെന്‍ പൊന്നുമോളെ
സ്വന്തമാക്കാന്‍ ഞാനനുവദിച്ചു.
സുബാഹു
-----------------
ചോരപ്പുഴയിലൊഴുക്കിക്കളിക്കുന്നു
രാജാധികാരത്തിന്‍ തോണി
ഞാനുമതിലെ ഉറുമ്പിന്‍ കുഞ്ഞാകുമോ?
സുഭദ്ര
----------
അകത്തും പുറത്തും
മഹോത്സവം, തേര്‍-
വിട്ടൊടുക്കം നടുക്കുന്ന
യുദ്ധപ്പറമ്പില്‍.
മകന്‍, തെറ്റു ചെയ്യാതെ
കൊല്ലപ്പെടുമ്പോള്‍
പ്രിയന്‍ വെന്ന രാജ്യ-
മമ്മയ്ക്കോ ശ്മശാനം.
സുമന
-----------
മാരിയില്‍ മഞ്ഞില്‍ വെയിലില്‍ വസന്തത്തില്‍
ധ്യാനസ്ഥയാകാതെയെങ്ങനെയിങ്ങനെ
സ്വര്‍ഗ്ഗാനുഭൂതി ലഭിക്കും, ഗൃഹസ്ഥകള്‍
സ്വപ്നസഞ്ചാരികളാകുമബലകള്‍
തെറ്റിയെന്‍, ചിന്തകളെല്ലാമൊരുത്തിയെ
ശ്രദ്ധിച്ചു ഞാനിന്നൊരു ഹര്‍ഷശീലയെ
ഭര്‍ത്തൃഗൃഹത്തില്‍ രമിച്ചു കഴിഞ്ഞവള്‍
ഉഗ്രതപസ്സിന്‍റെ ക്ഷീണം തൊടാത്തവള്‍.
സുമന്തു
-------------
യുദ്ധമഹത്വ വിളംബരത്തിന്നല്ല
ദു:ഖത്തിന്നാഴമറിയിക്കുവാനാണ്
വിശ്വമഹാകവി തീര്‍ത്തതീ കാവ്യത്തി-
നുത്തരം ശാന്തി മഹാശാന്തി സ്വസ്ഥത.
സുമിത്രന്‍
-----------------
എന്തൊരു വേഗമീ കൃഷ്ണമൃഗത്തിനു
പിന്‍തുടര്‍ന്നോടിത്തളര്‍ന്നു
എന്തൊരാകര്‍ഷണം, പിന്നെയും പിന്നെയും
പിന്തിരിപ്പിക്കാത്ത മോഹം
ചിന്തകന്മാരേ പറഞ്ഞാലുമുത്തരം
അമ്പൊഴിഞ്ഞെന്‍റെയുറയില്‍.
സുമുഖന്‍
----------------
പക്ഷിക്കു ഭക്ഷണമാകാതീ പാവത്തെ
രക്ഷിച്ച പെണ്ണിനെന്‍ മുത്തം
സ്വപ്നത്തിലും ഞാന്‍ വിചാരിച്ചതേയില്ല
സത്യത്തിലീ സ്നേഹബന്ധം
പക്ഷി രാജാവേ നിറുത്തുക നാഗരെ
ഭക്ഷിക്കുവാനുള്ള മോഹം
സുമുഖി
--------------
തീജ്വാലകള്‍ മൃത്യുനൃത്തമാടി
പാമ്പമ്മ മോനെ വിഴുങ്ങി
കൊള്ളി വയ്ക്കുന്നവരോര്‍ക്കവേണം
അങ്കക്കാലത്തിവന്‍ അമ്പ്
ചൂടാതെ പോകും നീ വില്ലുകൊണ്ട്
നേടിയാതെല്ലാമൊരിക്കല്‍
കാലും ചിറകുമില്ലാത്തവര്‍ക്ക്
കാലമാണാശ്വാസ വീട്
സുരഥ
-----------
അടര്‍ക്കളത്തിലെ മുരുക്കു പൂത്തതായ്
പടക്കാറ്റെന്നോടു പറഞ്ഞതെന്തിന്?
ചുടുചോരയണിഞ്ഞൊരു യുവാവെന്‍റെ
മകന്‍ തന്നെ; യശ്വക്കരച്ചില്‍ കേള്‍ക്കുന്നു
ഒടുക്കത്തെ യുദ്ധം നിറുത്തു,കാണത്തം
വധിക്കാതെതന്നെ ജയിക്കയാണെടോ
സുരഥന്‍
--------------
നെഞ്ചു പൊട്ടുന്നു, പേടിപ്പെരുമ്പറ
സഞ്ചരിക്കുന്നകത്തും പുറത്തും
ആയിരങ്ങളെ കൊന്ന കൊടും ക്രൂര-
ഘാതകനിതാ തൊട്ടടുത്തെത്തുന്നു
കണ്ണിരുളുന്നു മൃത്യുമൃഗത്തിന്റെ
ഗന്ധവും ഗര്‍ജ്ജനങ്ങളും ചുറ്റുന്നു
പൊന്നുമോനേ പൊറുക്കുക, ഞാനെന്‍റെ
കണ്ണിലുണ്ണിയെ വിട്ടു പോകുന്നിതാ.
സുലഭ
-----------
ഭിക്ഷുകിയായും കാമുകിയായും
സ്വപ്നം പോലെ നടക്കുമ്പോഴെ-
ന്നാള്‍മാറാട്ടക്കുപ്പായങ്ങളി-
ലാരുടെ നോട്ടപ്പൂവു പതിക്കും.
ശ്രദ്ധയ്ക്കുള്ളിലിരിപ്പൂ സൂക്ഷ്മം
ബുദ്ധിക്കുള്ളിലിരിപ്പൂ ശാസ്ത്രം
കല്‍പ്പിത സ്വര്‍ഗ്ഗപ്പൂവാടികയില്‍
സസ്യം പോലെ മുളച്ചെന്‍ ജ്ഞാനം!
സുലോചനന്‍
----------------------
അസ്ത്രവിദ്യ തന്നവന്‍ പറഞ്ഞു തീര്‍ത്ത മാത്രയില്‍
ശത്രുവായ് ധരിച്ചു ബന്ധനസ്ഥനാക്കിപ്പോരുവാന്‍
ശിഷ്യവിഡ്ഢിയായ ഞാനുമൊപ്പരം നടന്നത്
സ്വപ്നമായിരുന്നുവോ? ഗുരുത്വമേ സഹിച്ചു ഞാന്‍.
സുവര്‍ച്ചന്‍
------------------
വര്‍ഷകാല യമുനയില്‍ നീന്തുവാന്‍
കുട്ടിനാളിലൊന്നിച്ചു പഠിച്ചവര്‍
ശത്രുപക്ഷമായ് നില്ക്കുമ്പൊഴെങ്ങനെ?
സുവര്‍ണ്ണഷ്ഠീവി
--------------------------
അഞ്ചു വസന്തങ്ങള്‍ ചുംബിച്ചു പോറ്റിയ
സൂന്ദരബാലന്‍ വനത്തിലെത്തി
തീരെ പ്രതീക്ഷിച്ചതില്ല, പുലിയൊന്നു
ചാടിപ്പിടിച്ചു കടിച്ചു കൊന്നു
ബാലകച്ചോര വനവാകയില്‍ കണ്ടു
സൂര്യനുമന്തിക്കു ചോപ്പുടുത്തു
സുവര്‍മ്മന്‍
------------------
കൊമ്പു മുറിഞ്ഞ പടഗജങ്ങള്‍ കാട്ടു-
പൊന്തയിലെന്നപോലോടിക്കയറുന്നു
എന്‍റെ ഗജവുമിടറിത്തുടങ്ങിയോ?
സുവീര്യവാന്‍
-----------------------
അങ്കക്കളത്തിലേക്കെന്തു ദൂരം
വങ്കത്തം ചൊല്ലി ചിരിക്കാതെടോ
മങ്കമാരില്ല രണോത്സവത്തില്‍
സുശര്‍മ്മാവ്
---------------------
ധേനുസമ്പത്താണഹങ്കാര കാരണം
ഏതു രാജാവിനുമെന്നും
ആയുധശേഖരമാണഹന്തയ്ക്കുള്ള
പാതയൊരുക്കുന്നതെങ്ങും
എന്നെയും ബാധിച്ചിരിക്കുമാ ദുഷ്ടുകള്‍
പിന്നെ യുദ്ധം തന്നെ കാമ്യം.
സുശോഭന
------------------
തവളരാജ്ഞിക്കു രാപ്പാര്‍ക്കുവാന്‍ പ്രിയം
സലിലമാളികയാണെന്നിരിക്കിലും
പ്രണയവസ്ത്രം ധരിച്ച രാജാവിന്‍റെ
ഹൃദയപുഷ്പലതാഗൃഹം പോരുമേ
ഒരു കരാര്‍, വെള്ളമുള്ളിടത്തേക്കെന്നെ
പ്രിയതമന്‍ കൊണ്ടുപോകാതിരിക്കണം.
സുഷേണന്‍
-------------------
രുധിരച്ചെങ്കടല്‍ തിരപ്പുറത്തൊരു
കറുമ്പനശ്വത്തിന്‍ കുളമ്പും കുഞ്ചിയും
അതു മരണമോ രണമോ മായയോ?
സുഹസ്തന്‍
-----------------
ദ്രോണരെ കാണുകില്‍
കൂരമ്പും വന്ദിക്കും
ഞാനോ വിനീതനാം ശിഷ്യന്‍
ചോര കണ്ടാല്‍ ചിരിക്കുന്നോന്‍
സുഹസ്തന്‍
-----------------
ദ്രോണരെ കാണുകില്‍
കൂരമ്പും വന്ദിക്കും
ഞാനോ വിനീതനാം ശിഷ്യന്‍
ചോര കണ്ടാല്‍ ചിരിക്കുന്നോന്‍
സുഹോത്രന്‍
----------------------
മഴ നനഞ്ഞ കവുങ്ങിന്‍റെ പൂക്കുല-
ച്ചിരിയൊളിപ്പിച്ചു വച്ച പോല്‍ യൌവനം
അതിനുമേലേയിടിമിന്നലായ് മഹാ-
രണമിതെന്നെയും കൊണ്ടു പോകുന്നുവോ.
സൂതന്‍
-------------
ജയ വഴി
ഭാരത സംഹിതയായ്
പെരുവഴി
വീണ്ടും നീളുമ്പോള്‍
കഥ, കഥ-
യെന്തൊരു പൂമാരി
നനയലെനിക്കെന്തനുഭൂതി!
കുളിരുന്നില്ല, പെരും ചൂട്
കവിയലയുന്ന കൊടുങ്കാട്.
സൂര്യദത്തന്‍
--------------------
ആന കുതിരകളാളു തേരുക-
ളായുധങ്ങളടുക്കളക്കാര്‍
ദീപവാഹകരാവനാഴിക-
ളായിരങ്ങള്‍ പെരുമ്പറക്കാര്‍
പോക നമ്മള്‍ സഹോദരപ്രിയര്‍
പോക നാം രണഭൂമിയില്‍.
ജീവിതം മരണത്തിനായൊരു
പൂവു നല്‍കിയ കൌതുകം.
സൂര്യമാസന്‍
---------------------
പകച്ചു നിന്നു ഞാനൊരു മാത്ര, സൂര്യന്‍
പൊടിഞ്ഞിറങ്ങിയോ, പൊടി പുതപ്പിച്ചോ?
അടുത്ത മാത്രയില്‍ കഴുത്തില്‍ വീണത്
മൃതിപ്പൂമാലയാ, ണമിത ഗന്ധിനി
സൃഗാലന്‍
-----------------
ഒരു കാനനത്തിലിരട്ട സിംഹങ്ങളോ
ഒരു നാട്ടില്‍ രണ്ടു നൃപരോ
ഒരു യുദ്ധഭൂമിയില്‍ രണ്ടു ജേതാക്കളോ
ഒരു വാസുദേവനധികം
അതിനാലൊരുത്തനെ കൊല്ലാതെ വയ്യെടോ
അതു യാദവാ നിന്നെയാട്ടെ
ഇതുവരെ നീ ചെയ്ത തെറ്റുകള്‍ക്കീപ്പിഴ
വരു ദ്വന്ദയുദ്ധം തുടങ്ങാം.
സൃഞ്ജയന്‍
--------------------
പുത്രശോകത്തിന്‍ ജലപ്രവാഹം
ദു:ഖിതനെന്‍റെയീ സ്നാനഘട്ടം
സ്വര്‍ഗ്ഗീയരിങ്ങനനുഗ്രഹിച്ചാല്‍
വ്യര്‍ത്ഥമാകുന്നെന്‍റെ രാജപീഠം
സത്രങ്ങളൊക്കെയും നിഷ്ഫലമായ്
കഷ്ടതച്ചോളം വിളഞ്ഞു കാണ്മൂ
സേദകന്‍
---------------
അശ്വമായാലു,മരിമണിയായാലും
ഭിക്ഷ തരില്ലൊരു ബ്രാഹ്മണനും
മറ്റു കൊട്ടാരങ്ങള്‍ തേടുക, യീവഴി
ഭിക്ഷുവിനില്ല പ്രവേശനവും.
സേനജിത്ത്
-------------------
ക്ഷണിക്കാതെ വന്നതാണീ
മഹാ:ദുഖം, ദു:ഖിയായാല്‍
ഭയം വന്നാല്‍ ഭയന്നാലോ
തകര്‍ന്നല്ലോ ഭാവികാലം
അതുപോല്‍ സന്തോഷനീരി-
ന്നൊഴുക്കും നാം കടക്കേണം
സമമല്ലോ സമവാക്യം
പഠിക്കേണം നിര്‍മ്മമത്വം.
സേനാനി
---------------
മഥുരയിലൊന്നു പോകണം - ഗോപികാ
നടന വൈഭവം കണ്ടു കറങ്ങണം
കളരിയില്‍ പിന്നെയെത്തുന്നതാണു ഞാന്‍.
സേനാബിന്ദു
---------------------
പൂര്‍വദിക്കിന്‍ പതാകയുമായി
ഓടിവന്ന ധനഞ്ജയസേന
രാജ്യഭണ്ഡാരമാകെ കവര്‍ന്നു
ജീവിതമനാഥത്വമറിഞ്ഞു
എങ്കിലും കടപ്പാടിന്‍റെ പേരില്‍
വന്നു ഞാനീ കുരുക്ഷേത്രഭൂവില്‍
സോമകന്‍
-----------------
ബ്രാഹ്മണ പ്രലോഭനം
മനസ്സു കീഴടക്കവേ
ഏക പുത്രനെ ഹനിച്ചു
കൈകള്‍ കൂപ്പി നിന്നു ഞാന്‍
പാവമെന്‍റെ ബാലകന്‍
കരഞ്ഞു തീയില്‍ വീഴവേ
സൂര്യലോചനങ്ങളു-
മടഞ്ഞിരുട്ടു മാത്രമായ്.
സോമകീര്‍ത്തി
-------------------------
യൌവനം പ്രണയത്തിന്റെ പൂവനം
ധന്യ, മിങ്ങനെ ചോര ചാര്‍ത്തിക്കണോ
ഉള്ളിലുണ്ട് മയങ്ങാത്ത ചോദ്യങ്ങള്‍.
സോമദത്തന്‍
----------------------
യുദ്ധമെങ്കില്‍ യുദ്ധമീ മനോഹരിക്കു വേണ്ടി ഞാന്‍
ഹസ്തപേശികള്‍ വിടര്‍ത്തി നില്‍ക്കയാണു പോരിനായ്
രക്തമുദ്ര നിന്‍ രഥത്തില്‍ വീഴ്ത്തിയിട്ടു മാത്രമേ
ശക്തനാകിലും പുറത്തു പോകുവാന്‍ കഴിഞ്ഞിടൂ
സോമശ്രവസ്സ്
----------------------
അകാരണം ഭയം വരുന്ന
പാതകളടയ്ക്കുവാന്‍
സകാരണം സുവിദ്യയുണ്ട്
നാഗവംശജര്‍ വശം
ശരീരമല്ല മാനസം
തരുന്നതാണ് പേടികള്‍
വപുസ്സിനല്ല ശ്രദ്ധ നിന്‍
മനസ്സിനാണതോര്‍ക്കണം
സ്വാഹ
------------
പ്രണയിക്കുന്നെങ്കില്‍ കറുപ്പായ് മാറ്റുന്ന
ജ്വലനഭംഗിയെ..
അവന്‍റെയഗ്നിനാമ്പതില്‍ ലയിക്കണം
മനസ്സും ദേഹവുമതില്‍ ദഹിക്കണം
പ്രണയിക്കുന്നെങ്കില്‍ കനലിനുള്ളിലെ
കരിമനോഹര കളേബരത്തിനെ
ചുടും ഹൃദയത്തെ.
ഹര്യശ്വന്‍
----------------
അശ്വങ്ങള്‍ രണ്ടല്ലിരുനൂറു പോകിലും
നഷ്ടമല്ലിപ്പെണ്ണു തൃപ്തിപ്രദായിനി
മുത്തങ്ങള്‍ മുത്തങ്ങളെ മുത്തി, രാത്രികള്‍
സ്വര്‍ഗ്ഗസമാനമായ് ധന്യമായ് ജീവിതം
ഹനുമാന്‍
----------------
രക്ഷാഭടന്മാരെ വെന്നു നീയാ
പുഷ്പവും കൊണ്ടുപോ നേരനിയാ
വാല്‍നരനാണു നരനെക്കാളും
ദേഹബലമുള്ള ജീവിവര്‍ഗ്ഗം
സ്നേഹവും കൂടുതലായതിനാല്‍
ഭ്രാതാവിനെ ഞാന്‍ പുണര്‍ന്നു നില്‍പ്പൂ
ഹംസന്‍
--------------
യാഗം മൃഗത്തിനെ മാത്രമല്ല
ആളിനെയും കൊല്ലുമഗ്നിശാസ്ത്രം
ഞാനും വശപ്പെട്ടെനിക്കുമെന്തേ
രാജസൂയത്തിനു ന്യായമില്ലേ?
തമ്പുരാന്മാരിരിക്കുന്ന കാലം
അമ്പധികാരമവര്‍ക്കു മാത്രം.
ഹസ്തി
----------
കോട്ട കിടങ്ങുക,ളാല്‍ത്തറകള്‍
മാര്‍ഗ്ഗവിശ്രാന്തിക്കിരിപ്പിടങ്ങള്‍
നീന്തല്‍ക്കുളങ്ങള്‍ വെണ്‍മാളികകള്‍
മോഹനരഥ്യകള്‍ പൂവനങ്ങള്‍
ഗോശാലക, ളാനക്കൊട്ടിലുകള്‍
നീലത്തകിടിക, ളത്താണികള്‍
ആരു വന്നാലും മതി മറക്കും
ശ്രീലനഗരമെന്‍ രാജധാനി
ഹാരീതന്‍
----------------
താരങ്ങള്‍ കാവല്‍ നില്‍ക്കും ശരശയ്യയില്‍
പോരാളി വീണു കിടക്കുന്ന കണ്ടു ഞാന്‍
ഞാണ്‍ തഴമ്പാര്‍ന്ന കൈവെള്ളയില്‍ ജീവിത-
ത്താളം പിഴച്ച കഥകള്‍ വായിച്ചു ഞാന്‍
ശാന്തമാണാ മുഖം ഗംഗാ ഹ്രദം പോലെ
ശ്രാന്തമാണാ മെയ്യ് സായാഹ്നത പോലെ
ഹാസിനി
----------------
സ്വര്‍ണച്ചിലങ്ക കിലുങ്ങുമാറങ്ങനെ
വര്‍ണാഞ്ചലങ്ങളുലയുമാറങ്ങനെ
മംഗളകങ്കണം മുട്ടിയുമങ്ങനെ
തംബുരുശ്രോണി ക്ഷണിക്കുമാറങ്ങനെ
ചില്ലിക്കൊടികളെത്തുള്ളിച്ചുമങ്ങനെ
ചന്ദനമാറു തുളുമ്പിച്ചുമങ്ങനെ
കണ്ണില്‍ രതിച്ചോടിളകുമാറെങ്ങനീ-
പ്പെണ്ണിന്‍റെ നൃത്തം മറക്കുമതിഥികള്‍!
ഹിഡിംബന്‍
--------------------
പെങ്ങളേ
ശൃംഗാരിയായ് ചെന്നൊരുത്തനെ
ദ്വന്ദയുദ്ധത്തിനു ക്ഷണിക്ക്
തോല്‍ക്കാനെനിക്കു
കഴിഞ്ഞാല്‍, കരുത്തനെ
വേള്‍ക്കാന്‍ നിനക്കു സന്ദര്‍ഭം
വനദേവതേ
നിന്നെ രക്ഷിക്കുമാ ധീരന്‍
അവനെന്‍റെ രക്താഭിവാദ്യം
ഇതു കരാറെങ്കിലും
കാടുമേയാന്‍ വന്ന
പരദേശി വ്യഭിചാരി മാത്രം.
ഹിഡിംബി
------------------
പകല്‍മെത്തയില്‍
കൊടും ചൂടിലെന്‍ ചോരയില്‍
പ്രണയമൊരു പൂവണിപ്പാമ്പായി
ഒരു ഭീമനെ ചുറ്റി -
യാര്‍ത്തു ഞാന്‍ മലകളേ
മതിയാക്കുകുത്തുംഗ ഭാവം
ഇവള്‍ കാട്ടുമൈന
ജനിച്ചു ജീവിച്ചു ഞാന്‍
അടരണം ആരണ്യകത്തില്‍.
ഹിരണ്യകശിപു
---------------------------
ജീവികള്‍ക്കഭിമാനവുമന്തസ്സും
ഭാവനയും കരുത്തുമുണ്ടോര്‍ക്കണം
ആയുധ പ്രയോഗത്തില്‍ നാം മോശമ-
ല്ലാരെയുംകാള്‍ പിറകിലുമല്ലെടോ.
ഹിരണ്യധനുസ്സ്
--------------------------
നാദലക്ഷ്യത്തിലമ്പെയ്തു വീഴ്ത്തിയ
നായതന്‍ കുര പോലടങ്ങുന്നു ഞാന്‍
കാടു നമ്മുടെയമ്മ, യെന്‍ പുത്രനെ
നീ വധിച്ചു, മറക്കാതിരിക്കുക
ഘാതക,കൃഷ്ണ,നിന്നെ ഭുജിക്കുവാന്‍
കൂരു കൂര്‍പ്പിച്ചൊരമ്പു പിറന്നെടോ.
ഹിരണ്യവര്‍മ്മന്‍
----------------------------
വീര രാജാക്കള്‍ മാന്യ പ്രഭുക്കള്‍
സ്ത്രീജനങ്ങളിവര്‍ കണ്ടു നില്‍ക്കെ
കന്യയെ ഞാന്‍ കൊടുത്തതു വേറെ
കന്യകയ്ക്കു തന്നായിരുന്നെന്നോ?
സജ്ജമാക്കുക സൈന്യവ്യൂഹത്തെ
രക്തരൂഷിത യുദ്ധം തുടങ്ങാം .
ഹിരണ്യാക്ഷന്‍
-------------------------
നിണമൊഴുകും പടക്കളത്തില്‍ ദേവ-
ക്കൊടികളെല്ലാമഴിഞ്ഞു കിടക്കണം
അടിമകള്‍ സംഘശക്തിയായ് ജീവിത-
ത്തുടികള്‍ കൊട്ടിയങ്കത്തിനു പോകണം
ഒരു പരാജയം ഭാവി വിജയമാ-
യരികിലെത്തും മറക്കാതിരിക്കണം
ഹൂഹൂ
-----------------
അതിഥി സല്‍ക്കാരവേളയില്‍ രാത്രിയില്‍
വിവിധവാദ്യസമന്വിതഗായകര്‍
ഇവനുമേറ്റം പ്രിയങ്കരന്‍ ഹാഹായും
പുതിയ ഗീതങ്ങള്‍ പാടി നിറയവേ
എവിടെയോ ഹീഹീ വര്‍ഗ്ഗമവരുടെ
നരകഗീതങ്ങള്‍ ചൊല്ലുകയാവണം
തിരിവതെന്തിനു പാട്ടു പാട്ടാണെടോ
കവിതയുണ്ടെങ്കിലെല്ലാം സുഖപ്രദം.
ഹൃദീകന്‍
-----------------
സാധു യാദവര്‍ പൈമ്പാല്‍ കുടിപ്പത്
ചോര ചിന്തി മരിക്കുവാനല്ല
കാരണങ്ങളുണ്ടാകിലും യുദ്ധങ്ങള്‍
സാരമാണു, മനുഷ്യവിരുദ്ധം
ആയുധശാലക്കപ്പുറം ധേനുക്കള്‍
മേയും നിമ്നഗാതീരമേ രമ്യം.
ഹേമമാലി
-----------------
പകയുറങ്ങാതിരിക്കും തമസ്സ്
കലിയിരമ്പുന്ന രാജശിരസ്സ്
വിജയനാളിനു വേണ്ടി തപസ്സ്
രുധിരസൂര്യനോടെത്തുന്നുഷസ്സ് !
മരണകന്യയണിഞ്ഞ കൊലുസ്സ്
മണിമുഴക്കമായ് കേള്‍ക്കും മനസ്സ്
ഹേമവര്‍ണ്ണന്‍
----------------------
അടിയും തടയും ചൊല്‍പ്പടിനില്‍ക്കും
പടയും ചോരക്കൊടിയും വടിയും
ചടപടയോടും പടയാളിത്തുടു-
നിടിലപ്പടവും, ചൊടിയും പൊടിയും
അടരിതു കേമം, അടമഴപോലെ
തുടരെത്തുടരെയൊടുങ്ങീ മുടികള്‍!
ഹൈമവതി
--------------------
വിണ്ണില്‍ചോരയുറഞ്ഞിടുന്നു, പടിയു-
ന്നങ്ങേപ്പുറം ഭാസ്ക്കരന്‍
കണ്ണില്‍ നിന്നുമിറങ്ങിടുന്നു കളയാന്‍
വയ്യാത്തതാം തീപ്പുഴ
കണ്ണന്‍ പോയി നടുങ്ങിനിന്ന പകലോ
ശോകാര്‍ദ്രമെന്‍ മാനസ-
പ്പുണ്ണില്‍ കൊള്ളിയമര്‍ത്തിയാര്‍ത്തു ഹിമമേ
മായുന്നു ഞാനഗ്നിയില്‍
ഹോത്രവാഹനന്‍
----------------------------
തപസ്സിലാഗ്രഹങ്ങള്‍ പോല്‍ ഹിമത്തിലഗ്നിയുണ്ടെടോ
തകര്‍ന്നു പോയ മാനവും മറഞ്ഞ സ്വത്വബോധവും
തിരിച്ചു നീ പിടിക്കണം, പടക്കളത്തിലെത്തണം
പരുക്കനായ പൌരുഷം തകര്‍ത്തെറിഞ്ഞു നില്‍ക്കണം
വില്ലെടുക്കബലയല്ല പെണ്ണു നീയറിയണം
കല്ലു പോല്‍ പ്രബലയായുറച്ചു തന്നെ നില്‍ക്കണം.