Tuesday 16 February 2021

ഭ്രാന്തുമരത്തിന്‍റെ വിത്തുകള്‍


മതത്തിന്‍റെ വിത്തുകൂടയിലുള്ളതെല്ലാം ഭ്രാന്തുമരത്തിന്റെ വിത്തുകളാണ്. തണലിന് പകരം വിനാശകരമായ മൃതികിരണങ്ങളാണ് അവ പ്രസരിപ്പിക്കുന്നത്.

വിവേകികള്‍ ആ ആകര്‍ഷകമായ തണലില്‍ നിന്നും യാഥാര്‍ഥ്യത്തിന്‍റെ  വെയിലിലേക്ക് മാറി നില്‍ക്കും. വെയില്‍ മെല്ലെ ശീതളഛായയാകുന്നത് അനുഭവിക്കുകയും ചെയ്യും.

വിവേകത്തിന്‍റെ മരുന്നു കൊടുത്താല്‍ മതഭ്രാന്ത്  മാറുകതന്നെ 
ചെയ്യും. ആരു കൊടുക്കുമെന്നതാണ് പ്രശ്നം. ആരെങ്കിലും കൊടുക്കാന്‍ ശ്രമിച്ചാല്‍ വ്യക്തിയിലെ മതഭ്രാന്ത് സമൂഹത്തിലേക്ക് വ്യാപിക്കുന്നത് കാണാം. അത് കൂടുതല്‍ അപകടവുമാണ്.നവഖാലിയിലെ കൂട്ട മതഭ്രാന്തിന് വിവേകത്തിന്‍റെ മരുന്ന് കൊടുത്ത മഹാത്മാ ഗാന്ധിയുടെ ജീവന്‍  അപഹരിച്ചത്  മതഭ്രാന്തു തന്നെയാണല്ലോ .

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയില്‍     അരങ്ങേറിയ ജാതിമതഭ്രാന്തിന്‍റെ അവതരണം നല്കിയ നടുക്കം മാറിയിട്ടില്ല. അതിനു മുന്‍പ് പാലക്കാട് ജില്ലയില്‍ നിന്നുതന്നെ മറ്റൊരു മതഭ്രാന്തിന്റെ വാര്‍ത്ത.

ഇസ്ലാം മത വിശ്വാസിയായ ഒരു അമ്മ,  ആ 
ഉമ്മയ്ക്ക് ദൈവവിളി ഉണ്ടായത്രേ. അതിനെ തുടര്‍ന്ന് അവര്‍ ആറു
വയസ്സുള്ള സ്വന്തം മകനെ കഴുത്തറുത്തുകൊന്നു. ബലി നല്‍കിയെന്നാണവര്‍ പോലീസിനോട് പറഞ്ഞത്.

തേങ്കുറിശ്ശിയിലെ ജാതിക്കൊലപാതകം ബോധത്തോടെ തന്നെ നടത്തിയതാണെങ്കില്‍ ഇതില്‍ തീര്‍ച്ചയായും യഥാര്‍ത്ഥ മാനസിക രോഗത്തിന്റെ അടയാളങ്ങളെല്ലാമുണ്ട്. അബോധമായ ഒരു പ്രക്രിയയിലൂടെയാണ് ആ ഉമ്മ ഈ ക്രൂരകൃത്യം ചെയ്തത് എന്നു അനുമാനിക്കാവുന്നതാണ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കും. തെലുങ്കുനാട്ടിലെ ഉന്നതവിദ്യാഭ്യാസമുള്ള
ഹിന്ദുമതക്കാരായ  മാതാപിതാക്കള്‍ ആലോചിച്ചുറപ്പിച്ചു, പുനര്‍ജ്ജനിക്കും എന്ന വിശ്വാസത്തില്‍ വിദ്യാസമ്പന്നരായ പെണ്‍മക്കളെ  കൊന്നതോ?

അതേ. ഈ സംഭവങ്ങള്‍ മതവിശ്വാസത്തിന്‍റെ അടിത്തറ ദൈവവിശ്വാസമാണ് എന്ന വാസ്തവത്തിലാണ് നമ്മളെ കൊണ്ടെത്തിക്കുന്നത്. ശബരിമല വിഷയത്തെക്കുറിച്ചു 
പ്രതികരിക്കവേ ഒരു ഇടതുപക്ഷനേതാവ് ഈ സത്യം തുറന്നു പറയുകയും ചെയ്തല്ലോ. 

പാലക്കാട് പുതുപ്പള്ളി തെരുവിലെ ഉമ്മ ചെയ്തത്, കുഞ്ഞിനെ കുളിമുറിയില്‍ കൊണ്ടുപോയി കാലുകള്‍ കെട്ടിക്കിടത്തി കഴുത്തറുക്കുകയായിരുന്നല്ലോ. സ്വന്തം ഉമ്മയെ കണ്ണുമടച്ച് അനുസരിച്ച ആ ബാലന്‍റെ നിഷ്ക്കളങ്കതയും   നിസ്സഹായതയും
പെറ്റമ്മയിലുള്ള വിശ്വാസവും ഓര്‍ക്കുമ്പോഴാണ് നമ്മുടെ കണ്ണീര്‍ ഗ്രന്ഥികള്‍ കവിഞ്ഞൊഴുകുന്നത്. ഉമ്മയാണെങ്കില്‍ വിശുദ്ധ പുസ്തകം പഠിച്ചിട്ടുള്ള ആളുമാണത്രേ.

വെറും മന:ശാസ്ത്ര ചികിത്സ കൊണ്ട് ഈ രോഗം മാറുകയില്ല. മതവിദ്യാഭ്യാസത്തിന് പകരം ശാസ്ത്രീയമായ വിദ്യാഭ്യാസം നിര്‍ബ്ബന്ധമാക്കിയെങ്കിലെ ഭാവിതലമുറയെങ്കിലും മാനസിക ആരോഗ്യമുള്ളവരായി വളരുകയുള്ളൂ.

മറ്റൊരു മതഭ്രാന്തിന്റെ വാര്‍ത്ത ഹിന്ദുമത തീവ്രവാദികള്‍  കൊല്ലാനായി ചുണ്ണാമ്പൂ തൊട്ടു നിര്‍ത്തിയിട്ടുള്ള ഡോ.കെ.എസ്.ഭഗവാന്‍റെ മുഖത്ത് മഷിയൊഴിച്ചതാണ്. കോടതിവളപ്പില്‍ വച്ച്, നിയമം പഠിച്ച അഭിഭാഷകയായ ഒരു വനിതയാണ് മതവിശ്വാസത്തിന്‍റെ പേരില്‍ ഈ അവഹേളനം നടത്തിയത്. വാര്‍ദ്ധക്യകാലത്ത് സ്വാമി അഗ്നിവേശിനെ ശാരീരികമായി ആക്രമിച്ച അതേ   വികാരം തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലുമുള്ളത്.

ആരാണ് ഡോ.കെ.എസ്.ഭഗവാന്‍? ഷേക്സ്പിയറിന്‍റെ നാടകങ്ങള്‍ കന്നട യിലേക്ക് പരിഭാഷപ്പെടുത്തിയ മൈസൂര്‍ മഹാരാജാസ് കോളജിലെ പ്രൊഫസര്‍.ആദിശങ്കരന്‍റെ ഹിന്ദുമത പുനസ്ഥാപനവും ബുദ്ധമത നശീകരണവും സംബന്ധിച്ചു  ഗൌരവതരമായ അന്വേഷണം നടത്തിയ യുക്തിവാദി. കന്നഡ സാഹിത്യ അക്കാദമി അവാര്‍ഡ്, കുവെമ്പു പുരസ്ക്കാരം, ലോകായത പുരസ്ക്കാരം ഇവയൊക്കെ നേടിയ എഴുത്തുകാരന്‍.
സ്ത്രീകളും വൈശ്യന്‍മാരും ശൂദ്രന്‍മാരും ജന്‍മനാതന്നെ പാപികളാണെന്നു.പറയുന്ന ഭഗവദ് ഗീതയിലെ ഒമ്പതാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടാമത്തെയും മുപ്പത്തി മൂന്നാമത്തെയും ശ്ലോകങ്ങളെ കഠിനമായി വിമര്‍ശിച്ച മനുഷ്യസ്നേഹി. 

രാമനെ  അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചു നല്‍കപ്പെട്ടിട്ടുള്ള കേസില്‍ വാദം കേള്‍ക്കാനെത്തിയപ്പോഴാണ് എഴുപത്തഞ്ചുകാരനായ ഈ മഹാഗുരുനാഥന്‍ ആക്രമിക്കപ്പെട്ടത്.
 മത തീവ്രവാദികളുടെ നിയമവ്യവസ്ഥ അക്രമത്തില്‍ അധിഷ്ഠിതമായതും ഇന്ത്യന്‍നിയമവ്യവസ്ഥയെ വകവയ്ക്കാത്തതുമാണല്ലോ. ആരെങ്കിലും 
രണ്ടു വാക്കു പറഞ്ഞാല്‍ അപകീര്‍ത്തിപ്പെടുന്നതാണോ ദൈവ രാമന്‍?

നാമജപമെന്ന വിശുദ്ധനാമത്തില്‍, സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ നടത്തിയ അക്രമസമരത്തില്‍ ഈ സമാന്തര നിയമവ്യവസ്ഥ കേരളീയര്‍ കണ്ടതുമാണല്ലോ.

ഭ്രാന്തുമരത്തിന്റെ   വിത്തുകള്‍ മനുഷ്യാന്തകവിത്തുകളാണ്.
കരുതലോടെ കൈകാര്യം ചെയ്യേണ്ടത്.

1 comment:

  1. മതത്തിന്‍റെ വിത്തുകൂടയിലുള്ളതെല്ലാം ഭ്രാന്തുമരത്തിന്റെ വിത്തുകളാണ്. തണലിന് പകരം വിനാശകരമായ മൃതികിരണങ്ങളാണ് അവ പ്രസരിപ്പിക്കുന്നത്...

    ReplyDelete