Saturday 19 June 2021

ലൈബ്രറിയിലെ മരണം


ഒരു കയ്യില്‍ പുസ്തകം  

മറുകയ്യില്‍ പേന  

കുരുമുളകുമുപ്പും  

കുടഞ്ഞിട്ട വായന 

മുട്ടയപ്പം പോല്‍ രുചിക്കുന്ന ഖണ്ഡിക 


വായ തുറന്ന് 

കണ്ണു തുറിച്ച് 

റബ്ബര്‍ക്കസേരയില്‍ ചത്തിരിക്കുന്നു

ജ്ഞാനവിശപ്പിന്‍റെ ജന്മി 


അപ്പുറം പൂവച്ച മേശയ്ക്കിരുപുറം

വര്‍ത്തമാനപ്പുകയൂതും ചെറുപ്പം 

ഇപ്പുറം രണ്ടു പെണ്‍കുട്ടികള്‍ വിജ്ഞാനം 

കത്രിച്ചെടുക്കും തിടുക്കം 


സാരിയുടുത്ത വെളുത്ത  ലൈബ്രേറിയ 

ഫാനിന്‍റെ സ്വിച്ചിലമര്‍ത്തവേ ഞെട്ടി 

നിശ്ചലത്വത്തിന്‍ ഹിമത്വം 


ബോധം നശിച്ചു വീഴുന്നു ലൈബ്രേറിയ  

ഓടി വരുന്നു സംരക്ഷകര്‍  

ഗ്രന്ഥങ്ങളമ്പരന്നങ്ങോട്ടു നോക്കവേ 

ആംബുലന്‍സിന്നോരിയെത്തി


പോസ്റ്റ് മോര്‍ട്ടം മേശ സാക്ഷ്യപ്പെടുത്തി 

നീലിച്ചു നിഷ്പന്ദ ഹൃദയം 


പോലീസ് മഹസ്സര്‍ 

അവശിഷ്ടമിങ്ങനെ 


വെളുത്ത ഷര്‍ട്ട് 

വെളുത്ത ഷൂസ് 

വെളുത്ത കാലുറ 

വെള്ളക്കാലന്‍ കട്ടിക്കണ്ണട

വെളുത്ത പേഴ്സില്‍ നോട്ടുകള്‍ നാല്

ഐഡി കാര്‍ഡുകളില്ല.

ഇടത്തു കീശയില്‍   ഗ്രന്ഥം നോക്കി 

വിതച്ച വയലറ്റ് നോട്ട് 


അക്ഷരം തീണ്ടി മരിച്ചതാണീ പാവം 

ലക്ഷണം കണ്ടാല്‍  മരണം.


വായിച്ചിരിക്കെ 

മരിച്ച.മരണമേ 

ജീവിതാസക്തിയാല്‍  പുഷ്പചക്രം 


1 comment:

  1. അക്ഷരം തീണ്ടി മരിച്ചതാണീ പാവം

    ലക്ഷണം കണ്ടാല്‍ മരണം...!

    ReplyDelete