Thursday 6 June 2024

യുദ്ധം

യുദ്ധം
-----------
രാഷ്ട്രം 
കൊന്നുതന്ന മകനിലേക്ക് 
പൊടുന്നനെയുള്ള 
മഹാജലപാതം പോലെ 
പെണ്‍മയുടെ നിലവിളി.

നെറ്റിയും നെഞ്ചും തകര്‍ത്ത്
അനാഥത്വത്തിന്റെ വെള്ളിടി 

ഇന്ത്യയിലായാലെന്ത്
ഇസ്ലാമാബാദിലായാലെന്ത്.

പാപ്പാന്‍മാര്‍ക്ക് വഴങ്ങാത്ത കൊമ്പന്‍

 പാപ്പാന്‍മാര്‍ക്ക് വഴങ്ങാത്ത കൊമ്പന്‍

-------------------------------------------------------------
 ചിന്താപരമായ ഔന്നത്യവും ധൈര്യവും പുലര്‍ത്തിയ നിരവധി പത്രപ്രവര്‍ത്തകരെ മലയാളനാട് ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട്. സ്വദേശാഭിമാനി  രാമകൃഷ്ണപിള്ളയും എം ശിവറാമുമൊക്കെ ആ ശ്രേണിയില്‍ പെടുന്നവരാണ്. പത്രമുടമയുടെ ഇംഗിതത്തിനനുസരിച്ച് പേനയുന്തുന്നതിനു പകരം  സത്യസന്ധതയുടെ നേര്‍വഴിയിലൂടെ തൂലികക്കുതിരയെ നയിച്ചവരാണവര്‍. വാര്‍ത്ത വളച്ചൊടിച്ച തഴമ്പ് കൈകളിലില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍.

ആ നക്ഷത്ര നിരയിലെ ഒരു സുപ്രധാന കണ്ണിയാണ് മരണത്തിന് കീഴടങ്ങിയ ബി ആര്‍ പി ഭാസ്ക്കര്‍. ഇങ്ങനെയുള്ള മാധ്യമപ്രവര്‍ത്തകരെ മരണത്തിന് മാത്രമേ സ്വീകരിച്ചു നിശബ്ദരാക്കാന്‍ കഴിയൂ.

 അഷ്ടമുടിക്കായലിന്റെ തീരനഗരമായ കൊല്ലത്ത് പാദങ്ങളൂന്നി വളര്‍ന്ന ബാബു രാജേന്ദ്രപ്രസാദ് സ്വന്തം പ്രവര്‍ത്തനമേഖലയില്‍ സന്ധിയില്ലാതെ ജീവിച്ചു. മഹാലോകത്തെ ന്യൂസ് റൂമാക്കി. അപ്രിയസത്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു. ജനകീയ സമരങ്ങളില്‍ ജനങ്ങളോടൊപ്പം നിലയുറപ്പിക്കുകയും അടിച്ചമര്‍ത്തലിനെതിരെ പ്ലക്കാര്‍ഡുയര്‍ത്തുകയും ചെയ്തു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബൂത്ത് ഏജന്‍റായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ബി ആര്‍ പി പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നിരീക്ഷകനായി. ജനകീയസമരങ്ങളില്‍ ഒപ്പം നിന്നു. മുത്തങ്ങ സമരത്തെ പിന്തുണയ്ക്കുന്നതില്‍ നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ അകന്നു നിന്നപ്പോള്‍ അവിടെ നടന്ന പോലീസ് അതിക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിക്കാനും ഇരകളുടെ അടിച്ചമര്‍ത്തപ്പെട്ട ശബ്ദം പൊതുവേദികളില്‍ ഉയര്‍ത്താനും ബി ആര്‍ പി മുന്നോട്ട് വന്നു. ദി ഹിന്ദു,സ്റ്റേറ്റ്സ്മാന്‍, പാട്രിയറ്റു, ഡെക്കാന്‍ ഹെറാള്‍ഡ്,തുടങ്ങിയ എണ്ണം പറഞ്ഞ മാധ്യമങ്ങളില്‍ മഷിയുന്നങ്ങാത്ത പേനയുമായി സജീവമായ ബി ആര്‍ പി ഭാസ്ക്കര്‍ ആദര്‍ശാധിഷ്ഠിത മൂല്യബോധത്തിന്‍റെ പേരില്‍ പലയിടങ്ങളില്‍ നിന്നും ഇറങ്ങിപ്പോന്നു.ഒരു പാപ്പാനും മെരുക്കാന്‍ കഴിയാത്ത കൊമ്പനായിരുന്നു ബി ആര്‍ പി. പ്രസ്സ് അക്കാദമി തുടങ്ങിയ പ്രലോഭനങ്ങള്‍ മുന്നില്‍ മേനകയായി നിന്നിട്ടും ബി ആര്‍ പി യുടെ ജനഹൃദയ പക്ഷബോധത്തെ ഇളക്കാന്‍ സാധിച്ചില്ല.
അക്രമങ്ങളും വെടിവെപ്പുകളും മറ്റും ഉണ്ടാകുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കരേതര ജനകീയ പ്രസ്ഥാനങ്ങള്‍ ചില അന്വേഷണ സംഘങ്ങളെ നിയോഗിക്കാറുണ്ട്. ഈ ഘട്ടങ്ങളിലെല്ലാം ആദ്യം അന്വേഷിക്കുന്നത് ബി ആര്‍ പി ഭാസ്ക്കറെ ആയിരുന്നു.

ഭരണകേന്ദ്രങ്ങളിലെ ഉന്നതരോടൊപ്പം മാധ്യമസംഘത്തില്‍ പെട്ട് പലപ്പോഴും വിദേശയാത്ര നടത്തിയിട്ടുള്ള ബി ആര്‍ പി അവിടെ കണ്ട പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഗോവധത്തെ എതിര്‍ക്കുകയും ബീഫ് കഴിച്ചവരെ കൊല്ലുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ഒരു സമുന്നത ഭരണാധികാരി വിദേശത്തുവച്ച് ബീഫ് കഴിച്ചതായിരുന്നു. ഭാരതീയഗോവിനെ ഭക്ഷിക്കരുതെന്നു മാത്രമേ വിധിയുള്ളൂ എന്നു പറഞ്ഞ ആ സമീപനം ഇന്ത്യയിലെത്തി തുറന്നു പറഞ്ഞത് ബി ആര്‍ പി ആയിരുന്നു. വിശിഷ്ട ഭോജ്യങ്ങള്‍ കണ്ടാല്‍ കൊതിയാമാര്‍ക്കും എന്ന കവിവാക്യം ഒരു ചെറു പുഞ്ചിരിയോടെ ബി ആര്‍ പി ഓര്‍ത്തിട്ടുണ്ടാകും.

മറ്റൊരു പത്രപ്രവര്‍ത്തകനായിരുന്ന സഃജയനോട് പെരുമാറിയത് പോലെയാണ് കാലം ബി ആര്‍ പി യോട് പെരുമാറിയത്. ആ വ്യക്തിദു:ഖങ്ങളെയെല്ലാം അദ്ദേഹം ഒരു സുസ്മിതം കൊണ്ട് നേരിട്ടു. ഊന്നുവടിയുടെ സഹായത്താല്‍ മുന്നോട്ടുനീങ്ങി സ്നേഹിതരെ അഭിവാദ്യം ചെയ്തു. 

പത്രപ്രവര്‍ത്തനം ഒരു പ്രതിപക്ഷ പ്രവര്‍ത്തനം ആയിരിക്കണമെന്ന് ബി ആര്‍ പി വിശ്വസിച്ചു.പ്രതിപക്ഷപ്രവര്‍ത്തനമെന്നാല്‍ ഭരണകക്ഷിയുടെ രാജി രാജിയെന്നു ഉറക്കത്തിനും പറയുന്ന മനോരോഗമാണെന്ന് അദ്ദേഹം കരുതിയതുമില്ല.  ഭരണകൂടവുമായി സന്ധിചെയ്യാതെ മുന്നോട്ട് പോകണമെന്ന് ആ ജീവിതം നിര്‍ദ്ദേശിച്ചു.ചെങ്ങറ ഭൂസമരം, കരിമണല്‍ ഖനനപ്രദേശത്തെ സമരം, അതിരപ്പള്ളി വനപ്രദേശം സംരക്ഷിക്കാനുള്ള സമരം തുടങ്ങിയ ജനകീയ സമരങ്ങളില്‍ അദ്ദേഹം ജനപക്ഷത്ത് നിന്നു.. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായ സമയത്ത് പുരോഗമനവാദികള്‍ ശ്രദ്ധിച്ചത് ബി ആര്‍ പി യുടെ നിലപാടായിരുന്നു. അതെപ്പോഴും  മനുഷ്യരാശിയുടെ നിലനില്‍പ്പിന് അനുകൂലമായിരുന്നു.അതുകൊണ്ടുതന്നെ ആ നിലപാട് വര്‍ഗീയവിരുദ്ധവും സ്നേഹപൂര്‍ണവും ആയിരുന്നു.

 ഇന്ത്യയില്‍ വര്‍ഗീയശക്തികള്‍ക്ക് നേരിയ രീതിയിലെങ്കിലുമുണ്ടായ ഒരു അധികാര ലബ്ധി യെക്കുറിച്ചു  അറിയുന്നതിന് മുന്‍പുതന്നെ ബി ആര്‍ പി യെ മരണം കൂട്ടിക്കൊണ്ടു പോയി. ഉറച്ച നിലപാടിന്റെ പേരിലുണ്ടായ വധശ്രമത്തെപ്പോലും നേരിട്ട ബി ആര്‍ പി എക്കാലവും ധീരരക്തനക്ഷത്രമായി നിലകൊള്ളുകതന്നെചെയ്യും.