Friday 2 August 2024

ദുരവസ്ഥയിലെ മതനിന്ദ

ദുരവസ്ഥയിലെ മതനിന്ദ  

-------------------------------

കൊല്ലത്തുനിന്നും അഷ്ടമുടിക്കായലിലൂടെ യാത്രയാരംഭിച്ച  രക്ഷകൻ എന്ന ബോട്ട് പല്ലന വളവിൽ വച്ച് മറിയുകയും അതിലുണ്ടായിരുന്ന മഹാകവി കുമാരനാശാൻ മുങ്ങിമരിക്കുകയും ചെയ്തിട്ടിപ്പോൾ നൂറു വര്ഷം കഴിഞ്ഞിരിക്കുന്നു. അന്നുയരാത്ത കുറെ ഭാവനാകുസുമങ്ങൾ  വർഗ്ഗീയതയുടെ ദുർഗന്ധവുമായി ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വിടർന്നിട്ടുണ്ട്. മതാധിഷ്ഠിത രാഷ്ട്രീയകഞ്ചാവിന്റെ  അടിമകളായിപ്പോയ കുറെ പാവങ്ങൾ ആ വിഷസസ്യത്തിന്റെ മുൾപ്പഴങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങിയിട്ടുമുണ്ട്. തീയില്ലാതെ പുകവരുമോ എന്ന ന്യായത്തിൽ സംശയരോഗികളായും കുറേയാളുകൾ മാറിയിട്ടുണ്ട്.


ഹിന്ദുമതതീവ്രവാദികളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്.ആശാന്റെ ദുരവസ്ഥയിൽ ഇസ്‍ലാം മതത്തെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്നും അതിൽ നിരപരാധികളായ മുസ്ലീങ്ങൾക്കുവരെ വിഷമമുണ്ടായിയെന്നും ആലപ്പുഴയിലെ മുസ്ലിം യുവജന സംഘടന ഒരു കത്തിലൂടെ ആശാനെ പ്രതിഷേധം അറിയിച്ചിട്ടും മഹാകവി, മുസ്ലീങ്ങളെല്ലാം ക്രൂരന്മാരാണെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നതിനാൽ ദുരവസ്ഥയിലെ പ്രയോഗങ്ങൾ പിൻവലിച്ചില്ലെന്നുമാണ് 

സാമൂഹ്യമാധ്യമങ്ങളിൽ വിതച്ച വിഷവിത്ത്. ദുരവസ്ഥ ഇസ്‌ലാംമത നിന്ദയാണെന്നുവരെ മുതലക്കണ്ണീർപ്പുഴ ഒഴുക്കിയിട്ടുണ്ട്.


മഹാകവി ദുരവസ്ഥയെഴുതിയത് മലബാർ കലാപത്തെ രേഖപ്പെടുത്താനല്ല.ഹിന്ദുമതത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതിവ്യവസ്ഥ എന്ന വിപത്തിനെ മിശ്രവിവാഹം കൊണ്ട് പൊളിച്ചെഴുതുകയെന്ന ലക്ഷ്യമായിരുന്നു നാരായണഗുരുവിന്റെ അനുയായിയായ ആശാന് ഉണ്ടായിരുന്നത്. അതിനുള്ള പശ്ചാത്തലം എന്ന നിലയിലാണ് മഹാകവി മലബാർ സമരത്തെ സ്വീകരിച്ചിട്ടുള്ളത്.ദുരവസ്ഥയിൽ ഹിന്ദുമതത്തിലെ ഉന്നതസരണിയിൽ പെട്ട ബ്രാഹ്മണജാതിയിലെ ഒരു യുവതി, കലാപത്തിൽ ബന്ധുക്കൾ നഷ്ടപ്പെട്ടപ്പോൾ ആത്മഹത്യ ചെയ്യുന്നതിന് പകരം ഹിന്ദു മതത്തിലെ ഏറ്റവും താഴ്ന്ന ശ്രേണിയായ ശൂദ്രരിൽ പോലും പെടാത്ത, മതതട്ടുകൾക്ക് വളരെ അകലെ നിൽക്കുന്ന പുലയസമൂഹത്തിൽ പെട്ട ഒരു കര്ഷകത്തൊഴിലാളിയുമായി ജീവിക്കാൻ തീരുമാനിക്കുകയാണല്ലോ. ആ കര്ഷകത്തൊഴിലാളിയാകട്ടെ സൂരിനമ്പൂതിരിപ്പാടിന്റെയോ സംബന്ധക്കൊതിയന്മാരുടെയോ

പെണ്ണുടൽപ്രേമമൊന്നുമില്ലാത്ത സംസ്ക്കാരസമ്പന്നനായ ഒരു മനുഷ്യനായിരുന്നു. ഹിന്ദുമതത്തിന്റെ ആത്മാവും പരമാത്മാവുമൊക്കെയായ ജാതിവ്യവസ്ഥയെയാണ് ഈ കൃതിയിലൂടെ ആശാൻ നിന്ദിക്കുന്നത്. ദുരവസ്ഥയിൽ ഇസ്‌ലാംമതനിന്ദയല്ല, ഹിന്ദുമത നിന്ദയാണുള്ളത്.പൂർവാചാര നിരതമായ മനസ്സുകളിൽ ദുരവസ്ഥയിലെ പ്രമേയം അരുചിയും അനൗചിത്യ ബുദ്ധിയും ജനിപ്പിക്കുമെന്നു മഹാകവി കൃതിയുടെ  മുഖവുരയിൽ പറഞ്ഞിട്ടുമുണ്ട്. പൂർവാചാരനിരതർ അവരുടെ അരുചി ഇപ്പോൾ പുറത്തെടുത്തുവെന്നേയുള്ളു. ഫോസിലുകളിൽ നിന്നും ദിനോസറുകൾ പുനർജനിക്കുന്ന ജുറാസിക് പാർക്കാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.


ആലപ്പുഴയിൽ നിന്നുള്ള  കത്തിന് മഹാകവി കുമാരനാശാൻ എഴുതിയ മറുപടി ശ്രദ്ധിക്കേണ്ടതാണ്. അക്രമപ്രവർത്തികളിൽ ഏർപ്പെട്ടിട്ടുള്ള ചില ഇസ്‌ലാംമതഅനുയായികളെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന്  അദ്ദേഹം ആ മറുപടിക്കത്തിൽ പറഞ്ഞിട്ടുണ്ട്. ഇസ്‌ലാം മതത്തോട് ബഹുമാനമുണ്ടെന്നും അതിൽ അദ്ദേഹത്തിന്   നിരവധി മാന്യസ്നേഹിതരുണ്ടെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. ദുരവസ്ഥയിൽതന്നെ ഒരുഭാഗത്ത് കലാപകാരണം കവി സൂചിപ്പിക്കുന്നുണ്ടല്ലോ.വെള്ളക്കാരെ ചുട്ടെരിക്കണമെന്നും ജന്മിമാരുടെ ഇല്ലമിടിച്ചു  കുളം കുഴിക്കണമെന്നും കവിതയിലുണ്ട്. കലാപപ്രദേശത്ത് പിൽക്കാലത്തുണ്ടായ കവി കമ്പളത്ത് ഗോവിന്ദൻ നായർ ഈ ആശയം ഒരു കവിതയിൽ വിശദീകരിക്കുന്നുമുണ്ട്. നമ്മളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാൻ സമ്മതിക്കില്ല,നമ്മുടെ കാശുവാങ്ങി ഇംഗ്ലണ്ടിൽ അയക്കുവാൻ സമ്മതിക്കില്ല ഈ ജനകീയ നിലപാടായിരുന്നു ഏറ്റുമുട്ടലിന്റെ ഹേതുവെന്ന് കമ്പളത്ത് പാടുന്നുണ്ട്. ഈ വിഷയം ഈ വി കൃഷ്ണപിള്ള, സി കേശവൻ തുടങ്ങിയവരും ആശാനുമായി സംസാരിച്ചു വിശദീകരിച്ചിട്ടുണ്ട്.


അപ്പോൾ ക്രൂരമുഹമ്മദർ  എന്നുപറഞ്ഞത് അവസാനഘട്ടത്തിലൊക്കെ വഴിതെറ്റിപ്പോയിട്ടുള്ള  മലബാർ കലാപത്തിൽ അത്തരം പ്രവർത്തി ചെയ്തവരെ പറ്റിയാണ്. അല്ലാതെ മൊയ്തു മൗലവിയെ പോലെയോ വക്കം മൗലവിയെപ്പോലെയോ കേരളത്തിലെ നല്ലവരായ  ആയിരക്കണക്കിന് ഇസ്‌ലാംമതവിശ്വാസികളെപോലെയോ ഉള്ളവരെയല്ല. ക്രൂരഹിന്ദുക്കൾ എന്നുപറഞ്ഞാൽ മഹാത്മാഗാന്ധിയുടെ ഘാതകർ, ബാബറിപ്പള്ളിപൊളിച്ച് ചരിത്രപരമായ തെറ്റ് ചെയ്തവർ എന്നൊക്കെയാണ് അർഥം. അതിൽ പൂന്താനമോ ഗുരുവായൂർ അമ്പലനടയിൽ പൽപ്പൊടി വിറ്റുനടന്ന പോതായൻ  നമ്പൂതിരിയോ  പെടുന്നില്ല. ക്രൂരസിഖ്കാർ എന്ന് പറഞ്ഞാൽ 

ഖുഷ്‌വന്ത് സിംഗിനെ പോലെയോ ഫുട്ബാൾ കളിക്കാരൻ ജർണയിൽ സിംഗിനെ  പോലെയോ ഉള്ള സിഖ് മതക്കാരല്ല. ഇന്ദിരാ ഗാന്ധിയെ വെടിവച്ചു കൊന്നവരും അതിനു പ്രേരണയായവരും എന്നാണർത്ഥം.

 നൂറു വര്ഷം മുൻപ് പല്ലനയിലുണ്ടായ ബോട്ടപകടം മുസ്ലിം തീവ്രവാദികളുടെ ആസൂത്രിതശ്രമം ആയിരുന്നു എന്ന വാദം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയേണ്ടതുണ്ട്. അതോടൊപ്പം ദുരവസ്ഥയിലെ  ഹിന്ദുമതവിമർശനം ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതുമുണ്ട്.


No comments:

Post a Comment