Tuesday, 12 August 2025

ഡോ. സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ....

ഡോ. സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ....

-----------------------------------------------------------------

ആയിരത്തിലധികം അംഗങ്ങളുള്ള, വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു ഫേസ്‌ബുക്ക് കൂട്ടായ്മയാണ് തത്ത്വമസി ഡോ.സുകുമാർ അഴീക്കോട് സാംസ്ക്കാരിക അക്കാദമി.സാഹിത്യ അക്കാദമി അവാർഡ് ജേതാവ്  ടി.ജി. വിജയകുമാർ, കവിയും അഭിനേത്രിയുമായ ഉമാദേവി തുരുത്തേരി, പി.എൻ.വിക്രമൻ തുടങ്ങിയവർ നേതൃത്വം നൽകുന്ന  ഈ ഓൺ ലൈൻ സാംസ്ക്കാരിക പ്രസ്ഥാനം ഡോ. സുകുമാർ അഴീക്കോടിൻറെ ജന്മശതാബ്ദി, നിരവധി എഴുത്തുകാരെ ആദരിച്ചുകൊണ്ടാണ്  ആഘോഷിച്ചത്. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലായിരുന്നു ഈ ഉചിതമായ പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകനായ അമ്പലപ്പുഴയിലെ നിയമസഭാംഗം എച്ച്. സലാം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉടനീളം ഡോ സുകുമാർ അഴീക്കോടിനെ അനുസ്മരിക്കുകയായിരുന്നു. എന്തിനോടും അഡ്ജസ്റ് ചെയ്യുന്ന സാംസ്ക്കാരിക പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഇപ്പോൾ അധികമായും  ഉള്ളതെന്നും ഡോ.അഴീക്കോട് ഇക്കാര്യത്തിൽ വ്യത്യസ്തനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സുകുമാർ അഴീക്കോട് കേരളത്തിൽ ഉണ്ടെന്ന് ഭരണപക്ഷം എപ്പോഴും ഓർത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.


ഡോ. സുകുമാർ അഴീക്കോട് മരിച്ചപ്പോൾ, ഒരു വീട്ടമ്മ പറഞ്ഞത് കേരളത്തിന്റെ പ്രതിപക്ഷം മരിച്ചു എന്നാണ്.ശരിയാണ്. പ്രതിപക്ഷമെന്നാൽ ഉറക്കത്തിൽ പോലും ഗവണ്മെന്റ് രാജിവയ്ക്കണമെന്നു പാടുന്ന ഒരു ഗായകസംഘമല്ലല്ലൊ. ഭരണസംഘത്തെ വിശകലനം ചെയ്യുന്നതുപോലെ പുറത്തുള്ള മതസംഘത്തെയും  ധനസംഘത്തെയും പ്രതിപക്ഷത്തെത്തന്നെയും വിശകലനം ചെയ്യണമല്ലൊ. അത് ഇന്ന് സംഭവിക്കുന്നില്ല.


തൃശൂർ വിമലാ ആശുപത്രിയിൽ, രോഗബാധിതനായി കിടന്ന അഴീക്കോട് മാഷെ. പോയിക്കണ്ടത് ഓർക്കുന്നു. യുവകലാസാഹിതി പ്രവർത്തകൻ അനിയൻകുട്ടി കൂടെയുണ്ടായിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അഴീക്കോട് എന്റെ വലംകൈ പിടിച്ച് തൊണ്ടയിൽ ചേർത്തുവച്ചു. ഒരു നിമിഷം അങ്ങനെ.

എന്തെല്ലാമായിരിക്കാം അപ്പോൾ ആ മനസ്സിലൂടെ കടന്നുപോയത്? ചുറ്റുപാടുകളോട് പ്രതികരിക്കണം എന്നു പറയുകയായിരുന്നുവോ? അറിയില്ല.


ഡോ. സുകുമാർ അഴീക്കോട് ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, ഉരുൾ പൊട്ടലിൽ സ്വപ്നവും ജീവിതവും നഷ്ടപ്പെട്ട വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കാത്തതെന്തെന്ന് പ്രധാനമന്ത്രിയെ പേരെടുത്തു വിളിച്ചു പ്രസംഗിക്കുമായിരുന്നു. കേരളീയർ നികുതിയായി നൽകുന്ന പണം ഇന്ത്യൻ റിസർവ്വ് ബാങ്കിൽ കണക്കുള്ളതാണെന്നും അത് അറബിക്കടലിലെ കക്കയല്ലെന്നും സദസ്യരുടെ ആവേശത്തെ ഇളക്കിമറിച്ചുകൊണ്ട് അദ്ദേഹം പറയുമായിരുന്നു. ഗാസയിലെ കുഞ്ഞുങ്ങൾ കൊല്ലപ്പെടുമ്പോൾ ഇസ്രായേലിനൊപ്പം നിൽക്കാൻ നിങ്ങൾക്കെങ്ങനെ സാധിക്കുന്നുവെന്ന് ഗാന്ധിയൻ ചിന്തകൾ നിരത്തിക്കൊണ്ട് അദ്ദേഹം ചോദിക്കുമായിരുന്നു.

 ധർമ്മസ്ഥല അധർമ്മസ്ഥലം ആയിപ്പോയല്ലോ എന്നോർത്ത് അദ്ദേഹം പരിതപിക്കുമായിരുന്നു. യൂണിവേഴ്സിറ്റികളിലെ ചാൻസലർ ഭരണത്തിന്റെ ഭീകരമുഖങ്ങൾ അദ്ദേഹം  തുറന്നു കാട്ടുമായിരുന്നു.  അർജന്റീനക്കാരെ വിളിക്കാൻ സ്പെയിനിൽ പോയതെന്തിനായിരുന്നുവെന്ന് അഴീക്കോട് ചോദിക്കുമായിരുന്നു. ശബരിമല അയ്യപ്പൻ പോലും നിശബ്ദനായിരിക്കെ, അയ്യപ്പഭക്തന്മാരുടെ അഖിലലോക സമ്മേളനം വിളിച്ചു കൂട്ടുന്നത് എന്തിനാണെന്നു കേരളത്തിലേ സെക്കുലർ സർക്കാരിനോട് അദ്ദേഹം ചോദിക്കുമായിരുന്നു. തെക്കോട്ടും വടക്കോട്ടും തട്ടിക്കളിക്കാനുള്ള ഫുട്ബോളാണോ ആശമാരെന്നു കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളോട് അദ്ദേഹം ചോദിക്കുമായിരുന്നു. വോട്ടർ പട്ടികയിൽ തിരിമറി നടത്തിയും പൂരം കലക്കിയും നേടിയ വിജയം ഒരു വിജയമല്ല, പരാജയമാണ് രാജാവേയെന്ന് യുധിഷ്ഠിരനോട് ചാർവാകൻ എന്നപോലെ അദ്ദേഹം പറയുമായിരുന്നു.


ഡോ. സുകുമാർ അഴീക്കോടിന്റെ അഭാവം ശക്തമായ ഒരു പ്രതിപക്ഷമില്ലായ്മയെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tuesday, 29 July 2025

നേത്രാവതീതീരത്തെ അസ്ഥിരൂപികൾ

നേത്രാവതീതീരത്തെ അസ്ഥിരൂപികൾ   
------------------------------------------------
കേരളത്തിന്റെ അതിർത്തിയിൽ നിന്നും അധികദൂരമൊന്നുമില്ലാത്ത തെക്കൻ കർണ്ണാടകത്തിലെ ധർമ്മസ്ഥലയിൽ, മഞ്ജുനാഥ ക്ഷേത്ര പരിസരത്തുണ്ടായ  കൂട്ടക്കൊല നടത്തിയത് ആരെന്നുള്ള വിവരങ്ങൾ കോടതിയെ അറിയിച്ചിട്ടുണ്ടെന്നുള്ള പുതിയ വെളിപ്പെടുത്തൽ, സാക്ഷിയുടെ അഭിഭാഷകൻ കെ,വി.ധനഞ്ജയ് നടത്തിയിരിക്കുന്നു. സാക്ഷിയെ മുഖംമൂടി ധരിപ്പിച്ച്, ശവശരീരങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങളിൽ  പോലീസ് എത്തിച്ചു കഴിഞ്ഞു. മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലമാണ് മണ്ണുനീക്കി പരിശോധിക്കേണ്ടത്. കുഴിച്ചിട്ട സ്ഥലത്തുനിന്നും എടുത്ത ഒരു തലയോട്ടി കോടതി മുൻപാകെ ഹാജരാക്കപ്പെട്ടിട്ടുണ്ട്. നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബ്ബന്ധിതനായ ഒരു ശുചീകരണ തൊഴിലാളിയാണ് അസഹ്യമായ മാനസിക സമ്മർദ്ദം മൂലം ഈ കുറ്റകൃത്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്. 1988  മുതൽ 2014 വരേയുള്ള കാലത്താണ് ഈ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. അതിവേഗം അന്വേഷണം മുന്നോട്ടുപോകുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും നമുക്ക് കരുതാം.  

കേരളത്തിൽ നിന്നും ധാരാളം ആളുകൾ, കാണാനും പ്രാർത്ഥിക്കാനും പോകുന്ന സ്ഥലമാണ് ധർമ്മസ്ഥല. നാനൂറ് ഏക്കറിലധികം പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഒരു സമാന്തര സാമ്രാജ്യമാണത്. ശക്തമായ നിരീക്ഷണവും പ്രത്യേക ചിട്ടവട്ടങ്ങളുമുള്ള ഒരു സാമ്രാജ്യം. അവിടെ ചെല്ലുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും സൗജന്യമാണ്.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ താൽപ്പര്യമനുസരിച്ച് രാജ്യസഭയിലെ ത്തിയിട്ടുള്ള വീരേന്ദ്ര ഹെഗ്ഡെയാണ് ഈ സാമ്രാജ്യത്തിന്റെ അധിപൻ. അദ്ദേഹമാകട്ടെ ഹിംസയെ പൂർണ്ണമായും എതിർക്കുന്ന ജൈനമതസ്ഥനുമാണ്   അവിടത്തെ പ്രധാന ആകർഷണം മഞ്ജുനാഥ ക്ഷേത്രമാണ്. ബാഹുബലി പ്രതിമയും ആകർഷകമാണ്. ഈ മാനേജ്മെന്റിന് സ്വന്തമായി മെഡിക്കൽ കോളജും യക്ഷഗാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള സംഘവുമൊക്കെയുണ്ട്. എണ്ണൂറു വർഷത്തിലധികം പഴക്കം അവകാശപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശിവനാണ്. തീർത്ഥങ്കരൻ ചന്ദ്രപ്രഭ, കാലരാഹു തുടങ്ങിയ ജൈന ദൈവങ്ങളുമുണ്ട്. ദൈവത്തിന്റെ മറയുണ്ടെങ്കിൽ എന്തു  കുറ്റകൃത്യവും നടത്താമല്ലൊ. ദൈവങ്ങൾ പോലും ഹിംസയുടെ വക്താക്കളാണ്. നരബലിയിലും മൃഗബലിയിലുമൊക്കെ പ്രീതിപ്പെടുന്ന ദൈവങ്ങളെയാണല്ലൊ ആദിമനൂഷ്യർ രൂപപ്പെടുത്തിയത്. മഞ്ജുനാഥ ശിവനോ ജൈനദൈവങ്ങളോ ഒന്നും ഇരകളാകേണ്ടിവന്ന ഈ പാവം ഭാരതപുത്രിമാരെ രക്ഷിച്ചില്ല. ബലാൽഭോഗം ചെയ്തു കൊന്ന സ്ക്കൂൾവിദ്യാർത്ഥിനിയുടെ, അടിയുടുപ്പില്ലാത്ത മൃതദേഹം വരെ മറവുചെയ്യേണ്ടി വന്നു എന്നാണ് മൊഴി നൽകിയിട്ടുള്ളത്. വിശ്വാസങ്ങളിലെ സംരക്ഷകൻ ആകുന്നതിനു പകരം നിരപരാധികളെ ശിക്ഷിക്കാനും അപരാധികളെ സംരക്ഷിക്കാനും കൂട്ടുനിൽക്കുന്ന മഞ്ജുനാഥ ദൈവത്തെയാണ് നമ്മൾ ഇവിടെ കാണുന്നത്.
 
മതബോധത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട്, കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ സമീപനം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നമ്മൾ കണ്ടിട്ടുള്ളതാണ്. അധികാരവും അതിന്റെ സൗകര്യങ്ങളുടെ അനന്തസാധ്യതകളും രാഷ്ട്രീയ നേതൃത്വത്തെ ആകർഷിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സന്തോഷ് മാധവനടക്കം നിരവധി സന്യാസിവേഷങ്ങളെ കൽത്തുറുങ്കിലാക്കിയത് കേരളത്തിൽ മാത്രമാണ്. കാഞ്ചി കാമകോടി ശങ്കരാചാര്യരെ തുറുങ്കിലടയ്ക്കാനുള്ള ആർജ്ജവം ജയലളിതയും കാട്ടി. മറ്റു വൻമത്സ്യങ്ങളെ പിടികൂടാൻ പൊട്ടിയ വലകളാണ് ഉപയോഗിച്ചു കണ്ടിട്ടുള്ളത്.

ധർമ്മസ്ഥലം അധർമ്മസ്ഥലമാണോ എന്നാണ് അന്വേഷണത്തിൽ തെളിയേണ്ടത്. മനസ്സാക്ഷിക്കുത്തു കൊണ്ട് കോടതിയിലെത്തിയ ആ ശുചീകരണ തൊഴിലാളി പറയുന്നത് വാസ്തവമെന്നു തെളിഞ്ഞാൽ പിന്നെ അവശേഷിക്കുന്ന ചോദ്യം, ആ പൂച്ചയ്ക്ക് ആരു മണികെട്ടുമെന്നതാണ്. കാത്തിരുന്നു കാണാം.

- കുരീപ്പുഴ ശ്രീകുമാർ  

Tuesday, 15 July 2025

ഇന്ന് പാദപൂജ, നാളെ പെരുവിരൽ ദക്ഷിണ

ഇന്ന് പാദപൂജ, നാളെ പെരുവിരൽ ദക്ഷിണ

-----------------------------------------------------------------

ശ്രീനാരായണ ഗുരുവിനെ കാണുവാൻ മഹാത്മാഗാന്ധി ശിവഗിരിയിലെത്തിയ ദിവസം. ഗാന്ധിയെ കാണാൻ വലിയൊരു ജനക്കൂ ട്ടം എത്തിയിട്ടുണ്ട്. അവർ ഓരോരുത്തരായി ഗാന്ധിയുടെ പാദം തൊട്ടു നമസ്ക്കരിക്കുന്നു. ഗാന്ധി ഓരോരുത്തരെയും അനുഗ്രഹിക്കുന്നുമുണ്ട്. അപ്പോൾ ഗുരു അടുത്തുനിന്ന ആളോട് എന്തോ ശബ്ദം താഴ്ത്തിപ്പറഞ്ഞു. അദ്ദേഹം ഉറക്കെ ചിരിച്ചുപോയി. എന്താണ് ഗുരു പറഞ്ഞതെന്ന് ഗാന്ധി അടുത്തുനിന്ന ആളോട് ചോദിച്ചു. മറുപടി കേട്ട് ഗാന്ധിയും പൊട്ടിച്ചിരിച്ചു. ഇന്ന് ബുദ്ധിമുട്ടിൽ നിന്നും ഞാൻ രക്ഷപ്പെട്ടു എന്നായിരുന്നു ഗുരുവിന്റെ ഫലിതം.

ഗുരുവിനെ ബഹുമാനിക്കുന്നത് കാലുപിടിച്ചോ കാലിൽ വീണോ അല്ല, ഇങ്ങനെയൊന്നും ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് പറഞ്ഞ സഹോദരൻ അയ്യപ്പനായിരുന്നു ഗുരുവിന്റെ ഇഷ്ട ശിഷ്യൻ.

കാലുപിടുത്തവും കാലുകഴുകിക്കലും എല്ലാം പഴയ ബ്രാഹ്മണാധിപത്യത്തിന്റെ ദുർമ്മുഖങ്ങളാണ്.എഴുത്തും വായനയും പഠിച്ച ആരും ആവർത്തിക്കാൻ പാടില്ലാത്തത്. എന്നാൽ പഴയ ദുഃശീലങ്ങളിൽ ആഹ്ലാദം കണ്ടെത്തുന്ന ചില പഴമനസ്സുകൾ, പുതുശരീരത്തിന്റെ കുപ്പായമിട്ട് ഇപ്പോഴും കേരളത്തിലുണ്ട്. അവരാണ് ഗുരുപൂജ എന്ന വ്യാജേന കുട്ടികളെക്കൊണ്ട് പാദപൂജ നടത്തിപ്പിച്ചത്. അധ്യാപകർ മാത്രമല്ല ഹിന്ദു വർഗീയ രാഷ്ട്രീയ പാർട്ടിയുടെ ഒരു നേതാവുതന്നെ ദുരാചാരം ആസ്വദിച്ചു കോൾമയിർ കൊണ്ടെന്നറിയുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മറനീക്കി പുറത്തുവരുന്നത്. ഇവർ വനബാലന്റെ പെരുവിരൽ അറുത്തുവാങ്ങിയ ക്രൂരന്മാരാണ്. മറ്റൊരു വത്സല ശിഷ്യന്റെ വ്യാജപ്രസ്താവനയിൽ അസ്തപ്രജ്ഞനായ ദ്രോഹപ്രവീണൻ ദ്രോണഗുരുവിന്റെ ദയനീയമായ അന്ത്യം മഹാഭാരതത്തിൽ വിശ്വമഹാകവി വേദവ്യാസൻ വരച്ചിട്ടിട്ടുണ്ട്.

ഗുരുവിന്റെ കാൽതൊട്ടു വന്ദിക്കുകയെന്ന അഭ്യാസപ്രകടനം ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്ന ജനസമൂഹത്തിലില്ല. യോഗയും പ്രമേഹവും ഇല്ലാത്ത സമൂഹത്തിൽ ഗുരുത്വം ഭൂമിയുടെ ഗുരുത്വാകര്ഷണം പോലെ പ്രധാനപ്പെട്ടതാണ്. അത് ഗുരുപാഠങ്ങളെ വികസിപ്പിച്ചെടുത്ത് പുതു പ്രപഞ്ചം സൃഷ്ടിക്കുന്ന രീതിയാണ്. പുതിയ കൃഷിമാർഗങ്ങൾ തേടിക്കൊണ്ടും പുതിയ വയൽക്കവിതകൾ സൃഷ്ടിച്ചുകൊണ്ടും അവർ മുന്നേറി. അവരുടെ മുന്നേറ്റത്തെ തടഞ്ഞത് പാദപൂജയിലും യോനീപൂജയിലും ലിംഗപൂജയിലും നാരീപൂജയിലും കന്യാപൂജയിലും നിർവൃതിയടഞ്ഞ സവർണ്ണ സമൂഹമാണ്.

കാശും ഭൂമിയും സ്വന്തമായുള്ള എല്ലാ വർഗീയസംഘടനകൾക്കും യഥേഷ്ടം വിദ്യാലയങ്ങൾ നടത്താനുള്ള അനുമതി സർക്കാർ കൊടുത്തിട്ടുണ്ട്. അവിടെ അധ്യാപകരെ നിയമിക്കുന്നതും പഠ്യേതര ദുരാചാരങ്ങൾ നടപ്പിലാക്കുന്നതും വർഗീയസംഘടനകൾ തന്നെയാണ്. ശമ്പളവും മറ്റുകാര്യങ്ങളുമെല്ലാം സർക്കാർ നിർവഹിക്കും. ഒന്നാം കമ്യൂണിസ്റ്റു മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയുടെ വിഖ്യാതമായ വിദ്യാഭ്യാസ ബില്ലിൽ വെള്ളം ചേർത്തതുകൊണ്ട് ഉണ്ടായ ദുസ്ഥിതിയാണിത്. വെടക്കാക്കി തനിക്കാക്കിയ സൗകര്യങ്ങളെ തൊടാൻ പിന്നീടുവന്ന ഇടതുപക്ഷ സർക്കാരുകൾക്ക് കഴിഞ്ഞതുമില്ല. മത ജാതി സംഘടനകളുടെ കാര്യപരിപാടികളാണ് അവിടെ അരങ്ങേറുന്നത്. മതപരമായ ദുരാചാരങ്ങളെല്ലാം, സർക്കാരിന്റെ ഭാവനക്കപ്പുറത്തായി അവിടെ നടക്കുന്നു. ചങ്ങനാശ്ശേരി എസ്.ബി.കോളജിലുണ്ടായിരുന്ന ഇസ്താക്ക് മാഷാണ്, കാലിൽ തൊട്ടുവന്ദിക്കുന്ന വിദ്യാർത്ഥിയുടെ നെറുകയിൽ കൈ വച്ച് വ്യർത്ഥമായ അനുഗ്രഹപ്രകടനം നടത്തുന്നതിന് പകരം വിദ്യാർത്ഥിയുടെ പാദത്തിൽ തന്നെ സ്പർശിക്കുകയെന്ന ബദൽ ആശയം നടപ്പിലാക്കിയത്. ഞാനും രീതി അവലംബിക്കാറുണ്ട്.

ദൃശ്യമാധ്യമങ്ങൾ ഇപ്പോൾ മാത്രം പുറത്ത് കൊണ്ടുവന്നിട്ടുള്ള ഗുരുപൂജാഭാസം ഹിന്ദു വിദ്യാലയങ്ങളിൽ നേരത്തെതന്നെ നടക്കുന്നതാണ്. തനിക്കുണ്ടായ ഗുരുപൂജാ അനുഭവങ്ങളെ കുറിച്ച് കോളജ് അദ്ധ്യാപികയായിരുന്ന സാക്ഷരതാ മിഷൻ ഡയറക്റ്റർ .ജി ഒലീന വിവരിക്കാറുണ്ട്. അവർ ഒരു എൻ എസ് എസ് കോളജിൽ അധ്യാപികയായിരുന്നപ്പോൾ ഒരു വിഭാഗം വിദ്യാർത്ഥികൾ പൊടുന്നനെ ക്ലാസ്സുമുറിയിൽ കടന്നുവന്ന പാദപൂജ നടത്തുന്നതും അതേ വിനയവിശാരദർ തന്നെ പിന്നെ വളരെ മോശമായി പെരുമാറുകയും ചെയ്തകാര്യം അവർ പറയാറുണ്ട്. ഗുരുപൂജയൊന്നും വിദ്യാർത്ഥികൾ സ്വമനസ്സാലേ ചെയ്യുന്നതല്ല. ഹിന്ദു വർഗീയതയുടെ കുടില രാഷ്ട്രീയതന്ത്രം ഇതിന്റെ പിന്നിലുണ്ട്. അവർ പൂജിക്കാൻ പറയുമ്പോൾ കുട്ടികൾ പൂജിക്കാനും തെറിപറയാൻ ആഹ്വാനം ചെയ്യുമ്പോൾ തെറിപറയാനും വിദ്യാർത്ഥികൾ നിർബ്ബന്ധിതരാവുകയാണ്. മുജ്‌ജാതി വ്യവസ്ഥയിലെ ശൂദ്രരും അതിലെങ്ങും പെടാത്ത ശ്രീനാരായണ മാനേജ്‌മെന്റുകളും ദുരാചാരത്തിൽ മുൻപന്തിയിലാണെന്നത് അത്ഭുതകരമാണ്. പല ദുരാചാരങ്ങളുടെയും വാൽക്കിണ്ടികൾ ഇനിയും വലിച്ചെറിയേണ്ടതായിട്ടുണ്ട്. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന കുതന്ത്രം കേരളീയസമൂഹം തിരിച്ചറിയേണ്ടതായിട്ടുണ്ട്.



Tuesday, 1 July 2025

നരബലിക്കാരോട് ചോദിച്ചിട്ടു വേണോ ?

നരബലിക്കാരോട് ചോദിച്ചിട്ടു വേണോ ?

----------------------------------------------------------

ദുർമന്ത്രവാദവും മറ്റ് ആഭിചാരക്രിയകളും നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കി നടപ്പിലാക്കണമെന്നത് കേരളത്തിലെ പുരോഗമനവാദികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. നരഹത്യവരെ നടന്നുകഴിഞ്ഞ കേരളത്തിൽ അങ്ങനെയൊരു നിയമം വേണോ എന്നകാര്യത്തിൽ സർക്കാരിന് ഇപ്പോഴും സംശയമാണ്. വി.എസ്.ഗവണ്മെന്റിന്റെ കാലത്ത് യു.കലാനാഥന്റെയും മറ്റും നേതൃത്വത്തിൽ ബില്ലുതന്നെ തയ്യാറാക്കി നൽകിയിരുന്നു. ഒരോ മന്ത്രിസഭയും മാറി മാറി വന്നപ്പോഴൊക്കെ ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. ഒരിക്കൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ഈ നിയമം സഭയിലെത്തിച്ച് നടപ്പിലാക്കുമെന്നു തിരുവനന്തപുരം വൈ എം സി എ യിൽ ചേർന്ന ശാസ്ത്ര വിശ്വാസികളുടെ യോഗത്തിലെത്തി ഉറപ്പു പറഞ്ഞതുമാണ്. അടുത്തകാലത്ത് ജസ്റ്റീസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്ക്കരണ കമ്മീഷൻ, കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്റ്റീസസ് ], സോർസെറി ആന്റ് ബ്ലാക്ക് മാജിക് ബിൽ 2022 എന്നൊരു നിയമം സംബന്ധിച്ച നിർദ്ദേശം വച്ചിരുന്നു. ഇത് ഫ്രീഡ്ജിൽ ആയതിനെ തുടർന്നു കേരള യുക്തിവാദി സംഘം ബഹു. കേരള ഹൈക്കോടതിയിൽ എത്തിയിരുന്നു. തുടർന്നുണ്ടായ കോടതി നടപടികളുടെ ഭാഗമായി സർക്കാർ കോടതിയിൽ നൽകിയ മറുപടിയിൽ, 2023 ജൂലായിൽ ചേർന്ന മന്ത്രിസഭായോഗം നിയമനിർമ്മാണ നടപടികളുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു തീരുമാനിച്ചതായി അറിയിച്ചിരുന്നു. ഈ മറുപടി മുഖവിലയ്ക്കെടുത്ത കോടതി, മന്ത്രവാദവും ആഭിചാരവും അംഗീകരിക്കുന്നുണ്ടോയെന്നു ചോദിക്കുകയായിരുന്നു..

ഇതിനെ സംബന്ധിച്ച് ഒരു ടി വി ചാനലിനു ബൈറ്റ് നൽകിയ നിയമമന്ത്രി പറഞ്ഞത്, ബിൽ നിയമമാക്കുന്ന കാര്യം മന്ത്രിസഭയുടെ സജീവപരിഗണനയിൽ ഉണ്ടെന്നും. ബിൽ തയ്യാറാക്കി എല്ലാവരുമായും ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ്. ആരാണ് ഈ നിയമത്തെ എതിർക്കുന്നത്? നരഹത്യനടത്തിയവരും രക്താഭിഷേകക്കാരും ജിന്നുപിടുത്തക്കാരും അത്ഭുത രോഗശാന്തിക്കാരുമല്ലാതെ ആരുംതന്നെ ഈ നിയമനിമ്മാണത്തെ എതിർക്കുകയില്ല. അവരുമായി ആലോചിച്ചാൽ, അത്ഭുതകരമായ ഒരു മതസൗഹാർദ്ദം ഇക്കാര്യത്തിൽ രൂപപ്പെടുകയും, സൈമൺ ബ്രിട്ടോയുടെ ബില്ലുപോലെ ഇതും നിയമസഭയുടെ ബർമുഡ ട്രയാംഗിളിൽ വീഴുകയും ചെയ്യും. വിചിത്രമായ ഈ മതസൗഹാർദ്ദം വിമോചനസമരകാലത്തും മതമില്ലാത്ത ജീവൻ എന്ന പാഠത്തിന് എതിരെയുള്ള സമരകാലത്തും നമ്മൾ കണ്ടതാണ്. 

അഘോരികൾ അരങ്ങുതകർത്തിരുന്ന മഹാരാഷ്ട്രയിൽ നിരപരാധികളായ വിശ്വാസികളുടെ രക്ഷയ്ക്കു വേണ്ടിയാണ് ഡോ. നരേന്ദ്ര ധാബോൽക്കർ, ദുർമന്ത്രവാദ നിരോധന ബിൽ തയ്യാറാക്കിയത്. ഈ ഒറ്റക്കാരണത്താൽ ഹിന്ദുമത തീവ്രവാദികൾ അദ്ദേഹത്തെ റോഡിൽ വച്ചു കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ, കേരളം പോലെ സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു സംസ്ഥാനമല്ല മഹാരാഷ്ട്രയെങ്കിലും അവിടത്തെ ഗവണ്മെന്റ് ദുർമന്ത്രവാദ നിരോധന നിയമം നടപ്പിലാക്കുകതന്നെ ചെയ്തു. അസം തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ നിയമമുണ്ടായി.

വാസ്തവത്തിൽ, സ്ത്രീധനനിരോധനം പോലെ, മതവിശ്വാസികളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ നിയമം ഉണ്ടാക്കുന്നത്. വിശ്വാസികളും മനുഷ്യരാണ്. രക്ഷിക്കാനെന്ന പേരിൽ ദുർമന്ത്രവാദം നടത്തി അവരെ കൊലയ്ക്ക് കൊടുക്കാൻ അനുവദിക്കരുത്. കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് നരബലിയടക്കം നിരവധി കൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അത് ആവർത്തിക്കാതിരിക്കാൻ ഈ നിയമം ആവശ്യമാണ്. പോലീസ് സേന അടക്കമുള്ള നീതിപാലകരുടെ കൃത്യ നിർവഹണത്തെ ഈ നിയമം സഹായിക്കുകയും ചെയ്യും.

കേരളത്തിന്റെ സാംസ്ക്കാരിക സാമ്പത്തിക രംഗങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്ന ഇടതുപക്ഷ സർക്കാരിന് ദുർമന്ത്രവാദികളെ ഭയപ്പെടേണ്ടുന്ന കാര്യം തീരെയില്ല. കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ സയൻസാണ്. മതം മുന്നോട്ടുവയ്ക്കുന്ന അന്ധവിശ്വാസങ്ങളല്ല. ഒരു ജനാധിപത്യരാജ്യത്ത് എല്ലാ അഭിപ്രായങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ആശയം മനുഷ്യപുരോഗതിക്ക് വിഘാതമാകാൻ പാടില്ല. ആരാധനാലയങ്ങളിൽ ചെന്നു തലകുമ്പിടാത്ത അര ഡസൻ മുഖ്യമന്ത്രിമാരെയെങ്കിലും കണ്ട നാടാണ് കേരളം. ഇങ്ങനെയൊരു ചരിത്രം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനുമില്ല.


Tuesday, 17 June 2025

മതാതീതവിവാഹിതരെ ജയിലിലടയ്ക്കരുത്

മതാതീതവിവാഹിതരെ ജയിലിലടയ്ക്കരുത് 

-----------------------------------------------------------------

സുപ്രീം കോടതിയുടെ സുപ്രധാനമായ ഒരു വിധിയാണിത്. വിധിക്കാസ്പദമായ സംഭവം ഉണ്ടായത് ഉത്തരഖണ്ഡിൽ. ഹിന്ദുമതത്തിൽ പെട്ട ഒരു യുവതിയെ വിവാഹം കഴിച്ചെന്ന പേരിൽ ഇസ്ലാം മതത്തിൽ പെട്ട ഒരു യുവാവിനെയാണ് സർക്കാർ ജയിലിലടച്ചത്. ജാമ്യം തേടി യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. അന്യമതസ്ഥയെ വിവാഹം ചെയ്തു എന്നപേരിൽ യുവാവിനെ ജയിലിലടയ്ക്കാൻ പാടില്ല.


ആ വിവാഹം വധൂവരന്മാരുടെ രക്ഷിതാക്കളുടെ ഇഷ്ടത്തോടെയും സമ്മതത്തോടെയുമാണ് നടത്തിയത്അവർക്കില്ലാത്ത പരാതിയാണ് ചില സംഘടനകൾ ഉന്നയിച്ചത് സംഘടനകളുടെ താൽപ്പര്യവും സർക്കാരിന്റെ താൽപ്പര്യവും ഒന്നായതുകൊണ്ട് ഭർത്താവിനെ ജയിലിലടയ്ക്കുകയാണ് ഉണ്ടായത്.

പ്രണയവിവാഹങ്ങൾ മതത്തിലേക്ക് തട്ടിയെടുക്കാനുള്ള ശ്രമമാണ് എന്ന കാഴ്ചപ്പാടാണ് മതസംഘടനകൾക്കുള്ളത്ലവ് ജിഹാദ് തുടങ്ങിയ വികലമായ പ്രയോഗങ്ങൾ അങ്ങനെയുണ്ടായതാണ്ജീവികളിൽ പരസ്പരാകര്ഷണം ഉണ്ടാകുന്നതിനും മനുഷ്യരിൽ പ്രണയം ഉണ്ടാകുന്നതിനും മതത്തിന്റെയോ മതദൈവത്തിന്റെയോ അനുവാദം ആവശ്യമില്ലപ്രണയം സ്വാഭാവികമായി ഉണ്ടാകുന്നതാണ്കേരളത്തിൽ ഹിന്ദു മുസ്ലിം മതഭീഷണിയൊന്നും കണക്കിലെടുക്കാതെ യുവാക്കൾ പ്രണയബദ്ധരാവുകയും മതപരിവർത്തനം കൂടാതെ വിവാഹിതരാവുകയും ചെയ്യുന്നുണ്ട്സ്‌പെഷ്യൽ മാര്യേജ് ആക്ടാണ് അവരുടെ സ്വപ്നസാക്ഷാത്ക്കാരത്തിനും സുരക്ഷയ്ക്കും ഉള്ളത്ഇത് കേരളത്തിലെ സ്ഥിതിയാണെങ്കിൽ ഉത്തരേന്ത്യയിലെ സ്ഥിതി അപകടകരമാണ്ഹിന്ദുക്കളും മുസ്ലീങ്ങളും പരമാവധി വേർപിരിഞ്ഞാണ് ജീവിക്കുന്നത്ഹിന്ദുമേഖലകളിൽ മത്സ്യമോ മാംസമോ കൊണ്ടുകയറാൻ പോലും സാധ്യമല്ലമാംസവില്പനശാലകൾ അനുവദനീയമല്ലമദ്ധ്യേന്ത്യൻ നഗരങ്ങളിൽ പോലും അന്യമതസ്ഥർക്ക് വീട് വാടകയ്ക്ക് കിട്ടുകയില്ല. അറേബ്യൻ പേരുകൾ ഉള്ളവർ ബോംബെ പോലുള്ള നഗരങ്ങളിൽ പോകാൻ തന്നെ ഭയക്കുന്നുണ്ട്മതേതരഭാരതം എന്ന സങ്കല്പം അതി വിദൂരമാണ്പ്രത്യേകം പ്രത്യേകം താമസിക്കുന്നതിനാൽ ഹിന്ദു മുസ്ലിം തീവ്രവാദത്തിനുള്ള കൃഷിസ്ഥലമായും  വാസവ്യവസ്ഥ മാറിയിട്ടുണ്ട്മുസ്ലിങ്ങൾ ഹിന്ദുക്കളുടെയും ഇന്ത്യയുടെയും ശത്രുക്കളാണെന്നു ഹിന്ദുക്കളെ പഠിപ്പിക്കുവാൻ ഹിന്ദുമത തീവ്രവാദികൾക്കും ഹിന്ദുക്കൾ കാഫിറുകളും അകറ്റിനിര്ത്തേണ്ടവരും ആണെന്ന ചിന്ത വളർത്തുവാൻ മുസ്ലിം തീവ്രവാദികൾക്കും ഇതുമൂലം കഴിയുന്നുണ്ട്.


കേന്ദ്രഭരണകൂടത്തിന് ഹിന്ദുമത തീവ്രവാദത്തോട് പ്രണയമുള്ളതിനാൽദ്രാവിഡാധിപത്യമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അവരുടെ ചിഹ്നങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്അതിന്റെ പരാജയപ്പെട്ട ഉദാഹരണമാണ് കേരളീയരുണ്ടാക്കിയ രാജ്ഭവനിൽ കബന്ധാകൃതിയിലുള്ള കാവിക്കൊടി പിടിച്ച ഭാരതാംബയുടെ പടത്തിനു മുന്നിൽ നിലവിളക്കു കൊളുത്തിപ്പിക്കാനുള്ള ഗവർണ്ണറുടെ ശ്രമംഅതിനു വഴങ്ങാതെ മതേതരത്വത്തിന്റെ ഉജ്ജ്വലനിലപാട് ഉയർത്തിപ്പിടിച്ച് മലയാളിയുടെ അഭിമാനം സംരക്ഷിച്ച കൃഷിമന്ത്രി പി.പ്രസാദ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

യുവാക്കളിൽ പ്രണയം അങ്കുരിക്കുകയും പിന്തിരിപ്പിക്കാനുള്ള സകല പരിശ്രമങ്ങളും വിഫലമാവുകയും ചെയ്യുമ്പോൾ പിന്നെ മതങ്ങൾ ശ്രദ്ധിക്കുന്നത്, മത പരിവർത്തനം സാധിക്കുമോ എന്ന കാര്യത്തിലാണ്. നേട്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ സ്വാഗതം ചെയ്യും. നഷ്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ നഖശിഖാന്തം എതിർക്കും. പ്രണയികൾക്ക് മതം ഒരു വിഷയമല്ലാത്തതിനാൽ അവർ മാറുകയോ മാറാതിരിക്കുകയോ ചെയ്യും. പ്രാർത്ഥിക്കേണ്ട സമയത്ത് പരസ്പരം പുണർന്നു കിടക്കുകയും ചെയ്യും. പ്രണയികൾക്ക് മതാതീതമായി പുണർന്നു കിടക്കാനുള്ള പ്രക്രുതിനിയമത്തെയാണ് സുപ്രീം കോടതി ഓർമ്മിപ്പിച്ചിട്ടുള്ളത്. സ്കൂൾ സിലബസ്സിൽ ഭഗവദ് ഗീത കൂടി ഉൾപ്പെടുത്തണമെന്ന പിടിവാശിയുള്ള സർക്കാരാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. അവർ ഹിന്ദുമതത്തിൽ പെട്ട വധുവിന്റെ കണ്ണുനീർ അവഗണിച്ച് ഇസ്ലാം മതത്തിൽ പെട്ട വരനെ ജയിലിലടച്ചതിൽ അത്ഭുതപ്പെടാനില്ല. വിഭാഗീയതയിൽ ഊന്നിയ ഗീതാസംസ്ക്കാരത്തെയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം, സുപ്രധാനമായ ഈ വിധിയിലൂടെ തള്ളിക്കളഞ്ഞിരിക്കുന്നത്.

മതങ്ങൾ അടിസ്ഥാനപരമായി പ്രണയവിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതം മനുഷ്യവിരുദ്ധവുമാണ്.