മൈക്കും പേനയും വാഹനപൂജയും
------------------------------
ശ്രീനാരായണ ധർമ്മസംഘം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദയും കേരള മുഖ്യമന്ത്രിയും, അന്ധവിശ്വാസങ്ങളെ സംബന്ധിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങൾ പുതിയ ചില ചിന്തകളിലേക്കും വഴിതെളിക്കുന്നതാണ്. ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാൻ ഷർട്ടൂരണമോ വേണ്ടയോ എന്നുള്ള ചർച്ച ഇപ്പോഴും നടക്കുന്നു എന്നുള്ളതുതന്നെ കേരളീയ സമൂഹത്തിനു അപമാനകരമാണ്. ഈ നിബന്ധനകളൊക്കെ ഹിന്ദു സമുദായക്കാരോട് മാത്രമേയുള്ളോ എന്ന നായർ സംഘടനാ നേതാവിന്റെ ചോദ്യം മതാന്ധതയുള്ള ചിലരുടെ കയ്യടി നേടാൻ വേണ്ടി മാത്രമുള്ളതാണ്. പുതിയ അന്ധവിശ്വാസങ്ങൾ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിൽ എല്ലാ മതകേന്ദ്രങ്ങളും മത്സരിക്കുകയാണ്.
വാഹനപൂജയാണ് അത്രപഴക്കമൊന്നുമില്ലാത്ത ഒരു അനാചാരം. സൈക്കിൾ മുതൽ ബസ്സ് വരെയുള്ള വാഹനങ്ങൾ കേരളത്തിൽ സാർവത്രികമായതോടെയാണ്, റോഡപകടം എന്ന അനിഷ്ടത്തെ മുൻനിർത്തി ചില പൂജാവിധികൾ ആവിഷ്‌കരിച്ച് കാശുണ്ടാക്കാമെന്ന ആശയം ഉടലെടുക്കുന്നത്. സ്‌കൂട്ടറും കാറും ബസ്സുമൊക്കെ പൂജിക്കുന്നതിനു പ്രത്യേകം പ്രത്യേകം നിരക്കുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നാരായണഗുരുതന്നെ സ്ഥാപിച്ചതും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ് നടത്തുന്നതുമായ ആലുവ അദ്വൈതാശ്രമത്തിലുള്ള വിവിധ വഴിപാടുകളിലൊന്നാണ് വാഹനപൂജ. മുന്നൂറു രൂപയാണ് ഈ ആധുനിക വഴിപാടിന് ഈടാക്കുന്നത്. ചെമ്പഴന്തിയിലെ ഗുരുഗൃഹത്തിലാണെങ്കിൽ വാഹനപൂജയ്ക്ക് നൂറ്റൊന്നു രൂപയും ഇരുചക്രവാഹനപൂജയ്ക്ക് അമ്പത്തൊന്നു രൂപയും കൂടാതെ താക്കോൽ പൂജയ്ക്ക് പ്രത്യേകം പണവും ഈടാക്കുന്നുണ്ട്. വാഹനം പൂജിച്ച് വീലുകൾക്കടിയിൽ നാരങ്ങാവച്ച് പൊട്ടിച്ചുകഴിഞ്ഞാൽ അന്ധവിശ്വാസമുള്ളവർക്ക് ആശ്വാസവും അമ്പലക്കമ്മിറ്റിക്ക് കാശും ലഭിക്കും. പൂജിച്ച് പുറത്തേക്കെടുത്ത വാഹനം തന്നെ അപകടത്തിൽ പെട്ട നിരവധി സംഭവങ്ങൾ പല ക്ഷേത്രപരിസരങ്ങളിലും ഉണ്ടായിട്ടുണ്ട്.
മറ്റൊരു പുതിയ അന്ധവിശ്വാസം പരീക്ഷയ്ക്ക് പോകുന്ന കുട്ടികളുടെ പേനപൂജയാണ്.
എല്ലാ മതക്കാരും കേരളത്തിൽ പേനയെ അനുഗ്രഹിക്കുന്നുണ്ടെങ്കിലും വിജയശതമാനം ഉയർന്നു നിൽക്കുന്നത് മോഡറേഷൻ എന്ന റേഷൻ സംവിധാനം ഉള്ളതുകൊണ്ടാണ്.
സ്‌പെഷ്യൽ പൂജകളാണ് മറ്റൊരു തമാശ. വെജിറ്റേറിയൻ ഹോട്ടലുകളിൽ മസാലദോശയും സ്‌പെഷ്യൽ മസാലദോശയുമുള്ളതുപോലെ പുഷ്പ്പാഞ്ജലിയും സ്‌പെഷ്യൽ പുഷ്പ്പാഞ്ജലിയുമുണ്ട്. റേറ്റിൽ വ്യത്യാസമുണ്ടെന്നുമാത്രം. ഇത് കൂടാതെയാണ് പണ്ടേയുള്ള രക്തപുഷ്പ്പാഞ്ജലി. ഇതിനു രക്തസാക്ഷികളുമായി ബന്ധമൊന്നുമില്ല. കാശ് ലേശം കൂടുതലായിരിക്കും. ആലുവ അദ്വൈതാശ്രമത്തിൽ എൺപതു രൂപയുടെ ഗുരുപൂജയും ആയിരം രൂപയുടെ സ്‌പെഷ്യൽ ഗുരുപൂജയുമുണ്ട്. ചതയദിന പൂജയെന്ന അത്രപഴക്കമൊന്നുമില്ലാത്ത
വഴിപാടിന് പതിനായിരം രൂപയാണ് ഈടാക്കുന്നത്. ചെമ്പഴന്തിയിലാണെങ്കിൽ ചതയപൂജയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. മഹാഗുരുപൂജയ്ക്ക് പതിനായിരവും. തുലാഭാരം, ഗണപതിക്ക് ജലധാര തുടങ്ങിയ ദുരാചാരങ്ങളും പണം ഈടാക്കിക്കൊണ്ട് ഇവിടെ നടത്തുന്നുണ്ട്. ഇതിലും വലിയ തുകയ്ക്കുള്ള വഴിപാടുകൾ കേരളത്തിലെ മറ്റുപല ക്ഷേത്രങ്ങളിലുമുണ്ട്.
ദൈവപ്രീതിക്കായി നടത്തുന്ന മറ്റൊരു സാമൂഹ്യദ്രോഹം മൈക്കാണ്. ആറ്റുകാൽ പൊങ്കാലക്കാലത്ത് തലസ്ഥാനനഗരത്തിന്റെ മുക്കിലും മൂലയിലും ആഘോഷത്തോടെ ലൗഡ് സ്പീക്കർ ഒളിപ്പിച്ച കൂറ്റൻ പെട്ടികൾ സ്ഥാപിക്കുന്നു. പെട്ടിക്ക് ഹാരമണിയിച്ച് പൂജിച്ച് പകലും രാത്രിയിലും ഭീകരശബ്ദം പുറപ്പെടുവിക്കുന്നു. പെരുന്നാൾ കാലത്ത് ഇത്തരം പടുകൂറ്റൻ ശബ്ദപ്പെട്ടികൾ അഹൈന്ദവ ആരാധനാലയ പരിസരത്തും ഇപ്പോൾ സ്ഥാപിക്കുന്നുണ്ട്.
അടുത്തകാലത്ത് മുളച്ചുപൊന്തിയിട്ടുള്ള ശ്രീനാരായണക്ഷേത്രങ്ങളിലും ഉച്ചഭാഷിണികൾ സ്ഥാപിച്ചിട്ടുണ്ട്. വലിയ സാമൂഹ്യവിപ്ലവം നാരായണഗുരു നടത്തിയത് മൈക്ക് ഉപയോഗിക്കാതെയായിരുന്നു. ക്ഷേത്രങ്ങൾ സ്ഥാപിച്ചത് പാഴ്ചെലവായിപ്പോയിയെന്നു ഗുരു പറഞ്ഞിട്ടുമുണ്ട്. ആ ഗുരുവചനം അനുയായികൾ മായ്ചുകളഞ്ഞിരിക്കുന്നു.
കാര്യസിദ്ധിപൂജയും ശത്രുസംഹാര പൂജയുമാണ് കേരളത്തിൽ ശക്തിപ്രാപിച്ചുവരുന്ന മറ്റുരണ്ട്‍
പ്രബലമായ അന്ധവിശ്വാസങ്ങൾ. ശത്രുസംഹാരപൂജയെന്നാൽ പാക്കിസ്ഥാനെതിരെയുള്ള പൂജയൊന്നുമല്ല. വ്യക്തിപരവും കുടുംബപരവുമായ ശത്രുക്കളെ സംഹരിക്കാനുള്ള പൂജയാണ്.
ശത്രു എന്ന ഒരു കാഴ്ചപ്പാടുതന്നെ തെറ്റാണെന്ന തിരിച്ചറിവ് ഉണ്ടായെങ്കിൽ മാത്രമേ ഈ അന്ധവിശ്വാസം ഇല്ലാതാക്കാൻ കഴിയൂ. കാര്യസിദ്ധിപൂജ മറ്റൊരു തട്ടിപ്പാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ സാധിച്ചു കിട്ടാൻ വേണ്ടിയാണ് ഈ പൂജ. ദൈവത്തിന്റെ കുളിയും ആഹാരവും ഉറക്കുപാട്ടും എല്ലാം മനുഷ്യർ നടത്തിക്കൊടുക്കുകയാണല്ലോ. ഒരു പരാശ്രയ സങ്കൽപ്പ ജീവിയായ ദൈവത്തിനു ആരുടെയും ഒരുകാര്യവും സാധിച്ചുകൊടുക്കാൻ കഴിയില്ലല്ലോ.
പക്ഷെ മലയാളികൾ ഈ കബളിപ്പിക്കലിനെല്ലാം നിന്നുകൊടുക്കുകയാണ്.
നവോഥാനപരിശ്രമങ്ങൾക്ക് തുടർച്ചയുണ്ടായെങ്കിൽ മാത്രമേ പ്രബുദ്ധകേരളം എന്ന ആശയം സാക്ഷാത്ക്കരിക്കാൻ കഴിയുകയുള്ളു. നാരായണഗുരുവിന്റെ അനുയായികൾ ഗുരുവിന്റെ അന്ത്യനാളുകളിലെ ബോധ്യങ്ങളിൽ നിന്നും മുന്നോട്ടു പോകേണ്ടതുണ്ട്. അതിനുള്ള മുന്നൊരുക്കമായി ഷർട്ടൂരാതെയുള്ള ക്ഷേത്രപ്രവേശനാഹ്വാനത്തെ കേരളം പ്രതീക്ഷിക്കുന്നുണ്ട്.
Wednesday, 29 January 2025
മൈക്കും പേനയും വാഹനപൂജയും
Wednesday, 15 January 2025
പത്രാധിപരെ തിരുത്തിയ പത്രാധിപർ
പത്രാധിപരെ തിരുത്തിയ പത്രാധിപർ
------------------------------
മലയാളത്തിലെ സാഹിത്യ പത്രപ്രവർത്തന രംഗത്ത് നക്ഷത്രശോഭയോടെ തിളങ്ങുന്ന ചില
പേരുകളുണ്ട്. നൂറുകണക്കിന് കത്തുകളുമായി നോവലിസ്റ്റിനെ ചെന്നുകണ്ടിട്ട്, പ്രതിഫലം പണമായിത്തരാൻ ഞങ്ങളുടെ കയ്യിലില്ല, ഇതാണ് പ്രതിഫലമെന്നു പറഞ്ഞ കാമ്പിശ്ശേരി.
ഓണപ്പതിപ്പിനുവേണ്ടി എഴുത്തുകാരെ നേരിൽ കണ്ട് രചനകൾ സമ്പാദിക്കാനായി കേരളത്തിലുടനീളം സഞ്ചരിച്ച കെ.ബാലകൃഷ്ണൻ. മദിരാശിയിൽ ഇരുന്നുകൊണ്ട്, മലയാളത്തിലെ ഭാവിവാഗ്ദാനങ്ങളായ പ്രതിഭകളെ ചൂണ്ടയിട്ടുപിടിച്ച എം.ഗോവിന്ദൻ. ഇങ്ങനെ കുറെ പത്രാധിപന്മാർ കേരളസാഹിത്യത്തിനു മറക്കാൻ കഴിയാത്തവരായി അവശേഷിക്കുന്നുണ്ട്. എന്നാൽ എല്ലാ പത്രാധിപന്മാരും അങ്ങനെയല്ല. യുവകവിതയോട് മുഖം തിരിഞ്ഞു നിൽക്കുന്ന എഡിറ്റർമാരും, സ്വജനപക്ഷപാതത്തിന്റെ യോഗ്യതയായി ജാതിയും മതവും പോലും കണക്കാക്കുന്നവരും കേരളത്തിൽ ഉണ്ടായിട്ടുണ്ട്.
പ്രസിദ്ധീകരിക്കാൻ കിട്ടിയ ഒരു കവിത വായിച്ചുനോക്കുമ്പോൾ ഒരു വാക്ക് തിരുത്തിയാൽ കൊള്ളാമെന്നു തോന്നിയാൽ അത് ആ കവിയോട് ചോദിച്ചിട്ടു ചെയ്തിരുന്ന പത്രാധിപന്മാരും കേരളത്തിലുണ്ടായിട്ടുണ്ട്. മാതൃഭൂമിയുടെ ബാലപംക്തി, കുട്ടേട്ടൻ എന്നപേരിൽ നോക്കിയിരുന്ന കുഞ്ഞുണ്ണിമാഷ് അതിനൊരു ഉദാഹരണമാണ്. എഡിറ്റിങ് എന്നാൽ തുന്നൽ പോലെയോ മുടിമുറിക്കൽ പോലെയോ ഉള്ള ഒരു കത്രിക പ്രയോഗമാണെന്നു ധരിച്ചുവശായ പത്രാധിപന്മാരെയും കേരളം കണ്ടിട്ടുണ്ട്. തിരുത്തൽ വാദികളാണവർ. വൈലോപ്പിള്ളിയുടെ ഒരു വാക്കു മാറ്റി മറ്റൊരു വാക്ക് പ്രതിഷ്ഠിക്കാൻ ശ്രമിച്ച ഒരു പത്രാധിപർ ഒന്പതുവാക്കുകൾ ചേർത്തുനോക്കിയിട്ടും തൃപ്തിവരാതെ വൈലോപ്പിള്ളി എഴുതിയിരുന്ന വാക്കുതന്നെ സ്വീകരിച്ച കഥ, ഉദാരമനസ്ക്കതയുടെയും മറ്റു കവികളോടുള്ള ആദരവിന്റെയും പ്രതീകമാണ്. ഇതേ പത്രാധിപകവിക്ക് ഒരു കവിത അയച്ചുകൊടുത്ത അയ്യപ്പപ്പണിക്കർ, കവിത തിരുത്തിയാലും തന്റെ ഫോട്ടോ തിരുത്തരുതെന്നു കത്തെഴുതിയതും രസകരമായ ചരിത്രമാണ്.
തിരുത്തൽവാദിയായ ഒരു പത്രാധിപരുമായി എനിക്കുണ്ടായ ഒരനുഭവം ഇപ്പോൾ ഓർക്കുന്നത് എം.ടി. വാസുദേവൻ നായരുടെ സാഹിത്യ പത്രപ്രവർത്തനത്തെ കുറിച്ചുള്ള കുറിപ്പുകൾ വായിച്ചതുകൊണ്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം,കവിത തിരുത്തിയ പത്രാധിപരെ തിരുത്തിയ പത്രാധിപരാണ് എം.ടി. ഓരോ വാക്കും പ്രതിനിധാനം ചെയ്യുന്ന മഹാസങ്കടങ്ങളെക്കുറിച്ച് എം ടിക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.1988 ൽ ഞാനെഴുതിയ കൊടുങ്കാറ്റ് എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു സുപ്രധാന തിരുത്തലോടെ പ്രസിദ്ധീകരിക്കുന്നു. സ്വാസ്ഥ്യം കെടുത്തും നിശ്ശബ്ദതയാണിനി,പാട്ടിന്റെ പായ തെറുത്തുവയ്ക്ക്കാമിനി എന്ന വരികളിൽ ഇനി എന്ന വാക്ക് ആവർത്തിക്കുന്നതിനാൽ ഒരു ഇനി പത്രാധിപർ മുറിച്ചുമാറ്റുകയും അദ്ദേഹത്തിന്റെ പരിചയപരിധിയിലുള്ള ഒരു വാക്ക് അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. വാക്കുകൾ ആവർത്തിക്കുന്നത് പഴയ കാവ്യബോധമനുസരിച്ച് അഭംഗിയാണ്. എന്നാൽ ഒഴിവാക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ഒരേ വാക്ക് ആവർത്തിക്കുന്നത് വികാരതീവ്രത അടയാളപ്പെടുത്താൻ ഉപകരിക്കും. ചങ്ങമ്പുഴയുടെ വേദന വേദന ലഹരിപിടിക്കും വേദന എന്ന പ്രയോഗമാണ് മികച്ച ഉദാഹരണം. പത്രാധിപരുടെ കത്രികപ്രയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. തിരുത്തൊഴിവാക്കി ശരിയായ രീതിയിൽ കവിത പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഞാൻ പത്രാധിപർക്ക് കത്തെഴുതി. എന്റെ സങ്കടഹര്ജികളെ അദ്ദേഹം മൗനത്തിന്റെ ചവറ്റുകൂട്ടയിലേക്ക് പുച്ഛിച്ചു തള്ളി. ഞാൻ വീണ്ടും കത്തെഴുതി. താങ്കൾ പണ്ഡിതനായ മേൽപ്പത്തൂരും ഞാൻ മലയാളപ്പാമരനായ പൂന്താനവുമായിരിക്കാം. എന്നാൽ പൂന്താനത്തെ നോവിച്ച മേൽപ്പത്തൂർ ഉറങ്ങിയിട്ടില്ലെന്നു താങ്കൾ ഓർക്കണം എന്നെഴുതി. ആ ദൃഢചിത്തൻ അനങ്ങിയില്ല. താങ്കൾ അലക്‌സാണ്ടറും ഞാൻപോറസ്സുമായിരിക്കാം. അലക്‌സാണ്ടർ പോറസിനോട് കാണിച്ച മാന്യത താങ്കൾ എന്നോടുകാണിക്കണം എന്നൊക്കെ വിനയപൂർവം എഴുതിനോക്കി. അവിടെ ഒരു കുലുക്കവും ഉണ്ടായില്ല.ഞാൻ ഡ്രാക്കുളയെ പേക്കിനാവ് കണ്ടു. ഉറക്കം നഷ്ടപ്പെട്ടു. ഓ എൻ വി, കുഞ്ഞുണ്ണി മാഷ്, പഴവിള രമേശൻ തുടങ്ങിയ കവികളോടും പ്രൊഫ.എം.കൃഷ്ണൻ നായരോടുമൊക്കെ കിട്ടിയ സന്ദർഭങ്ങളിൽ ഞാനെന്റെ സങ്കടം പറഞ്ഞു. ഓരോരുത്തരും ഓരോ പരിഹാരമാർഗവും അനുതാപവുമൊക്കെ അറിയിച്ചു. ഒടുവിൽ പത്രാധിപർക്കൊരു വക്കീൽനോട്ടീസ് അയച്ചാലോ എന്ന് എന്റെ അഭിഭാഷകസുഹൃത്തുക്കളോട് ആലോചിച്ചു. അപ്പോഴാണ് ആ പത്രാധിപർ മാറുകയും എം.ടി.വാസുദേവൻ നായർ ആ കസേരയിൽ എത്തുകയും ചെയ്തത്. അദ്ദേഹത്തിന്റെ മുന്നിൽ ഞാനീ വിഷയം അവതരിപ്പിച്ചു. മുൻ പത്രാധിപരുടെ കത്രികപ്രയോഗം ആവശ്യമില്ലാത്തതായിരുന്നു എന്ന്, മാറ്റർ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം അഭിപ്രായപ്പെടുകയും കവിതയുടെ പരിക്കേൽപ്പിക്കപ്പെട്ടഭാഗം എന്റെ ഒരു കത്തിന്റെ രൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരു വലിയ ദുഃഖത്തിൽ നിന്നും പരിക്കുകളോടെയെങ്കിലും രക്ഷപ്പെട്ട ആശ്വാസത്തിലായി ഞാൻ.
പിന്നീടൊരിക്കൽ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ വച്ച് ആദ്യത്തെ നഗ്നകവിതാ സമാഹാരമായ യക്ഷിയുടെ ചുരിദാർ അദ്ദേഹം അജിതയ്ക്ക് കൊടുത്തുകൊണ്ട് പ്രകാശിപ്പിച്ച സന്ദർഭത്തിൽ ഞാനീ അനുഭവം സൂചിപ്പിച്ചിരുന്നു. ഒരു ചെറുചിരിയായിരുന്നു മറുപടി. രമണീയമായിരുന്നു അതിൽ ഒളിഞ്ഞിരുന്ന ഒരു വേദനയുടെ രചനാകാലം.അതെ, എം.ടി പുതിയ തലമുറയിലെ പല എഴുത്തുകാരെയും വെളിച്ചത്തിലേക്ക് നീക്കിനിറുത്തി.എനിക്കാണെങ്കിൽ,