Tuesday, 8 April 2025

കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാർക്കാൻ...

കൊല്ലം കണ്ടാലൊരുവനവിടെത്തന്നെ പാർക്കാൻ...
---------------------------------------------------------------
ജനകീയ ആസൂത്രണകാലത്തുണ്ടായ വലിയൊരു ഗുണം പ്രാദേശിക ഭരണകൂടങ്ങൾ മുൻകൈയെടുത്തു നടത്തിയ ചരിത്ര രചനയാണ്. ഒരോ പഞ്ചായത്തും അവരുടെ ചരിത്ര രേഖകൾ തേടിയെടുത്തു. അവിടത്തെ സാംസ്ക്കാരിക രാഷ്ട്രീയ സംഭവങ്ങൾ മുഖം മൂടിയ മണ്ണ് തുടച്ച് എഴുനേറ്റു. എന്നാൽ അവയെല്ലാം കൂടി ഒറ്റപ്പുസ്തകമാക്കുന്നതിനു കഴിഞ്ഞില്ല. അതിനാൽ ഏറെക്കുറെ സമഗ്രതയുള്ള ഒരു കേരളചരിത്രം കിട്ടിയില്ല.

ജില്ലാ ചരിത്രരചനകൾ മറ്റൊരു കാൽവെപ്പാണ്. കൊല്ലം എന്ന ഭൂപ്രദേശം സഹ്യപർവ്വതം മുതൽ അറബിക്കടൽ വരെ പുണർന്നു കിടക്കുന്നതാണ്. ഇബിനുബത്തൂത്ത മുതൽ പലരും ഈ പ്രദേശത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. പി.ഭാസ്ക്കരനുണ്ണി, ഇളംകുളം കുഞ്ഞൻ പിള്ള, ഡോ പി.രാജേന്ദ്രൻ,ഡോ.കെ.പി.നായർ, കെ.ബി.അജയകുമാർ, ഹരി കട്ടേൽ തുടങ്ങിയവരും പരാമർശങ്ങളായൊ പുസ്തകമായോ കൊല്ലത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്.

തിരുനല്ലൂർ കരുണാകരന്റെ കൊല്ലം, കണ്ടച്ചിറ ബാബുവിന്റെ കുരക്കേണിക്കൊല്ലം തുടങ്ങിയ കവിതകൾ കൊല്ലത്തിന്റെ ചരിത്രത്തിലേക്കുള്ള സഞ്ചാരങ്ങളാണ്. ഓടയിൽ നിന്ന്,മനു സംവിധാനം ചെയ്ത മൺട്രോ തുരുത്ത്, പൊൻമാൻ തുടങ്ങിയ സിനിമകളും ഈ പ്രദേശത്തിന്റെ വൈവിധ്യങ്ങൾ എടുത്തുകാട്ടുന്നതാണ്. ഇതിനെയൊക്കെ മറികടക്കുന്നതാണ് പുതുതായി ഉണ്ടായ ഒരു ചരിത്രാന്വേഷണ പരിശ്രമം.

കൊല്ലം ശ്രീനാരായണ കോളജിലെ പ്രിൻസിപ്പാളായിരുന്ന ഡോ.ആർ.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഒരു വലിയ യുവപണ്ഡിതസമൂഹമാണ് ഈ അന്വേഷണം നടത്തിയിട്ടുള്ളത്. പോയകാലവും നടപ്പുകാലവും അടയാളപ്പെടുത്തിയിട്ടുള്ള അഞ്ഞൂറോളം പഠനക്കുറിപ്പുകളാണ് ഈ സംഘം തയ്യാറാക്കിയത്.കൊല്ലം- ചരിത്രം,സംസ്ക്കാരം,രാഷ്ട്രീയം എന്ന പേരിൽ മൂന്നു വലിയ ഗ്രന്ഥങ്ങളായി ഈ അന്വേഷണഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.

ഒരു പ്രദേശത്തിന്റെ ചരിത്രവും വർത്തമാനവും രേഖപ്പെടുത്തുമ്പോൾ കിളികൾക്കും മീനുകൾക്കും മറ്റു ജന്തുജാലങ്ങൾക്കും എന്താണ് കാര്യം? മരങ്ങൾക്കും കല്ലുകൾക്കും എന്താണ് കാര്യം? മനുഷ്യപക്ഷപാതം തലയ്ക്കുപിടിച്ച നമ്മുടെ ഗവേഷകർ മനുഷ്യജീവിതത്തിന് പശ്ചാത്തലമൊരുക്കുന്ന ജീവിസമൂഹത്തെ പൂർണ്ണമായും ഒഴിവാക്കുകയാണ് പതിവ്.ഈ പ്രവണത പരമാവധി ദുഷിച്ചപ്പോഴാണ്, തൊഴിലാളികൾ ഇല്ലാത്തതും രാജാക്കന്മാർ മാത്രം പല്ലിളിക്കുന്നതുമായ ചരിത്ര രചന ഉണ്ടായത്. ഈ മഹാഗ്രൻഥത്തിൽ ആശ്രാമത്തെ ജൈവവൈവിധ്യം,അഷ്ടമുടിയിലെ പക്ഷികൾ,തിരുമുല്ലവാരത്തെ കടൽപ്പായലുകൾ, ആയിരംതെങ്ങ് കണ്ടൽക്കാട്ടിലെ മത്സ്യസമ്പത്ത്,പോളച്ചിറയിലെ ദേശാടനപ്പക്ഷികൾ,തെന്മലയിലെ പഴുതാരകൾ, ശെന്തുരുണിയിലെ ഉറുമ്പുകളും എട്ടുകാലികളും തുടങ്ങി കുറെ അന്വേഷണവിവരങ്ങൾ ഈ പുസ്തകത്തിലുണ്ട്. തെങ്ങ്, നെല്ല്,കശുമാവ് തുടങ്ങിയവയുടെ കാർഷികചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ പത്തനംതിട്ട ജില്ലകൾ കൂടി ഉൾപ്പെട്ടതായിരുന്നല്ലോ പഴയ കൊല്ലം ജില്ല.അവിടത്തെ രാഷ്ട്രീയ പ്രവർത്തന ചരിത്രവും പുസ്തകത്തിലുണ്ട്. ജില്ലയിൽ തൊഴിലാളി വർഗ്ഗ രാഷ്ട്രീയ ബോധം സൃഷ്ടിച്ചവരിൽ പ്രമുഖരായ ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ, എം.എൻ ഗോവിന്ദൻ നായർ, എൻ ശ്രീകണ്ഠൻ നായർ,കോട്ടാത്തല സുരേന്ദ്രൻ,പി. എ.സോളമൻ. എൻ.ശ്രീധരൻ തുടങ്ങിയവയുടെ അക്ഷരരേഖകളുംസി.കേശവൻ, കുമ്പളത്ത് ശങ്കുപ്പിള്ള, ടി.എം.വർഗീസ്,ബി.വെല്ലിംഗ്ടൺ, ഡോ.ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയവരുടെ പ്രവർത്തനരീതികളും ഈ അസാധാരണ ചരിത്ര പുസ്തകത്തിലുണ്ട്.

കടയ്ക്കലും ശൂരനാട്ടുമുണ്ടായ ഐതിഹാസികമായ ഏറ്റുമുട്ടലുകൾ, സ്ത്രീ ശാക്തീകരണചരിത്രം, സാഹിത്യ  കലാരംഗത്തെ സംഭാവനകൾ തുടങ്ങിയവയെല്ലാം അടയാളപ്പെട്ടിരിക്കുന്നു. എന്തു പറഞ്ഞാലും ഒന്നും പൂർണ്ണമാവില്ലല്ലോ. എങ്കിലും വലിയതോതിലുള്ള അടയാളപ്പെടുത്തലുകൾ ഈ പരിശ്രമത്തിലൂടെ ഉണ്ടായിട്ടുണ്ട്. മൂവായിരത്തിലധികം പേജുകളുള്ള ഈ ചരിത്രമഹാസാഗരം കൊല്ലത്തെ എൻ എസ് പഠനഗവേഷണ കേന്ദ്രമാണ് പുറത്തുകൊണ്ടുവന്നത്. ഗ്രന്ഥശാലകൾ നിർബ്ബന്ധമായും വാങ്ങി സൂക്ഷിക്കുകയും വളരെ ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യേണ്ടുന്ന ഈ പുസ്തകത്തിന് മൂവായിരത്തഞ്ഞൂറു രൂപയാണ് വിലയിട്ടിരിക്കുന്നത്.

മാനസസരസ്സിലെ സ്വർണ്ണഹംസങ്ങൾ

മാനസസരസ്സിലെ സ്വർണ്ണഹംസങ്ങൾ
-----------------------------------------------
ലോക്സഭയിലും നിയമസഭയിലും അംഗമായിരുന്ന മഹാനായ കമ്യൂണിസ്റ്  
കെ.വി.സുരേന്ദ്രനാഥ് എന്ന ജനങ്ങളുടെ പ്രിയപ്പെട്ട ആശാൻ
കൈലാസം കണ്ട കേരളത്തിലെ ഏക മുൻനിര രാഷ്ട്രീയക്കാരനാണ്. ജനവാസമില്ലാത്ത ആ പ്രദേശങ്ങളൊക്കെ രാഷ്ട്രീയക്കാർ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ വായനയിലൂടെ അറിവിന്റെ എവറസ്റ്റ്  കീഴടക്കിയ ആശാന് മാനസസരസ്സും കൈലാസവുമൊക്കെ കാളിദാസനും പ്രണവാനന്ദ സ്വാമിയുമെല്ലാം പ്രലോഭിപ്പിച്ച വിസ്മയസാംസ്ക്കാരിക ശൃംഗങ്ങൾ  ആയിരുന്നു. ഈ യാത്രയെക്കുറിച്ച് ആശാനെഴുതി പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന പുസ്തകം അതിശയോക്തികളില്ലാത്ത ഒരു അക്ഷരരത്നമാണ്.  ആ പുസ്തകത്തിലെ ചില ദൃശ്യങ്ങൾ ഇങ്ങനെയാണ്.  

ആശാനിപ്പോൾ വൈദ്യപരിശോധനയ്ക്ക് നിൽക്കുന്നു. നിയമസഭാംഗം ആയിരുന്നിട്ടും ഹിമാലയയാത്രയുടെ ആരോഗ്യപരിശോധനയിൽ നിന്നും മാറിനിൽക്കാൻ കഴിയില്ലല്ലൊ. അതെല്ലാം പൂർത്തിയാക്കി , എന്തെങ്കിലും ആപത്തുണ്ടായാൽ ഇന്ത്യാസർക്കാരിന് ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്ന സത്യവാങ്മൂലവും കൊടുത്തു പർവതയാത്രയ്ക്കുള്ള വേഷമൊക്കെ ധരിച്ച് ആശാൻ തയ്യാറായി നിൽക്കുകയാണ്. ഹിമാലയത്തിനു തുല്യം ഹിമാലയം മാത്രം എന്ന കാഴ്ചപ്പാടാണ് ആശാനുള്ളത്.അതിനുള്ളിലെ മണിമുത്തുകൾ മാത്രമാണ് കൈലാസവും മാനസസരസ്സും.

താഴ് വരയിലെ ഗ്രാമങ്ങളിലൂടെയാണ് ആദ്യയാത്ര.കമയൂൺ ഗഡ്‌വാൾ ഗ്രാമങ്ങൾ.ഭോട്ടിയകളുടെ ഗ്രാമം. അവിടെ നിന്നും പുറത്തേക്കുപോകുന്ന കമ്പിളിക്കുപ്പായങ്ങളുടെ കഥ ആശാൻ പറയുന്നു. നിറയെ ആപ്പിൾ മരങ്ങളും അത്രയും തന്നെ സുന്ദരരായ മനുഷ്യരും ചേർന്ന ഭാവ്വാലിയിലാണിപ്പോൾ. ഇനിയും മുന്നോട്ട്. സമുദ്രനിരപ്പിൽ നിന്നും ഏഴായിരം അടി ഉയരത്തിലുള്ള അൽമോറാ പട്ടണത്തിലാണ് ഇപ്പോൾ യാത്രാസംഘമുള്ളത്.  പതിനെണ്ണായിരം പടിചവിട്ടി ഠാണെധറിൽ എത്തുന്നു. അധികൃതർ ആരോഗ്യസംരക്ഷണാര്ഥം നൽകിയിട്ടുള്ള പത്തുകല്പനകൾ പാലിച്ചാണ് എല്ലാരുടെയും നടപ്പ്. ആർ.എൽ. സ്റ്റീവൻസണിന്റെ കവിതയും ചൊല്ലിയായിരുന്നു ആശാന്റെ നടപ്പ്. നേർപ്പാനിയിലെ എട്ടു കിലോമീറ്ററുള്ള ഒറ്റക്കയറ്റം കയറിത്തീർക്കാൻ ആശാന് ആ കവിതയായിരുന്നു ഇന്ധനം.

ഇപ്പോൾ ആശാൻ അഞ്ചുപാളി  കമ്പിളിവസ്ത്രങ്ങളും രണ്ടു ജോഡി കയ്യുറകളും കൂടാതെ ഹിമക്കണ്ണടയും പ്രത്യേകതരം പാദരക്ഷകളും ധരിച്ചാണ് യാത്ര. അവിടെ കണ്ട കാഴ്ചകൾ അദ്ദേഹത്തെ എത്തിച്ചത് സ്വന്തം നഗരമായ തിരുവനന്തപുരത്തെ ആർട്ട് ഗാലറിയിലെ റോറിച്ചിന്റെ ചിത്രത്തിന് മുന്നിൽ! ഇനി ലിപുലേഖ് കവാടം. ഇന്ത്യ അവസാനിക്കുകയാണ്.ചീനപ്പട്ടാളം വന്നു സ്വീകരിക്കുന്നു. സമയം പോലും ചൈനീസ് രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജിം യാംഗ്ഹു ആണിപ്പോൾ ആശാന് കൂട്ട്. ഓർമ്മയിലിപ്പോൾ ചൈനക്കാരാൽ കൊല ചെയ്യപ്പെട്ട സരോവർ സിംങ് ആണ്. ടിബറ്റാണ്.  

ഒടുവിൽ മാനസസരോവരത്തിൽ ആശാനെത്തുന്നു. ഇവിടെ നിറങ്ങളുടെ ഒരു വര്ണനാബോധം ആശാനിൽ ഉണ്ടാകുന്നുണ്ട്.അനന്തമായ ശൂന്യതയ്ക്ക് ചാരനിറം. മാനസസരസ്സിനു നീലനിറം.നീലത്തിനിത്ര നീലിമയോ എന്നാണു സരസ്സുകണ്ട ആശാന് തോന്നിയത്! മാനസസരോവരത്തിൽ സ്വർണ്ണഹംസങ്ങളുണ്ടോ? സ്വർണ്ണ നിറമുള്ള ഉടലും കറുത്ത രണ്ടുവരകളുള്ള കൊക്കും വെളുത്തവാലുമുള്ള ഒരുതരം താറാവുകൾ അവിടെയുണ്ട്. ഇതിനെ സ്വർണ്ണഹംസങ്ങളായി തെറ്റിദ്ധരിച്ചതാകാമെന്നു ആശാൻ യുക്തിപൂർവം വിലയിരുത്തുന്നുണ്ട്.മൂന്നു ദിവസം കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരുന്നിട്ടും ബ്രാഹ്മണിഡക്കുകളെയല്ലാതെ ലാക്ടോമീറ്ററായി പ്രവർത്തിക്കുന്ന ഒരു സ്വർണ്ണഹംസത്തെയും ആശാനവിടെ കണ്ടില്ല. കാളിദാസന്റെ കല്പനയാണ് പൊന്നരയന്നമെന്നു പ്രണവാനന്ദസ്വാമിയും രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.  അടുത്തുള്ള രാക്ഷസതടാകവും നീരുറവകളുടെ അടിസ്ഥാനത്തിൽ ആശാൻ നിരീക്ഷിച്ചു.

പിന്നെയും നിറങ്ങൾ ആശാനെ ആകർഷിക്കുന്നുണ്ട്. ചുവപ്പും നീലയും നിറത്തിലുള്ള ഫോട്ടോകൾ. ആ ഫോട്ടോയിലുള്ളത് മാവോയും ചൗ എൻ ലായിയും ഡെങ് സിയാവോ പിങ്ങും ആയിരുന്നു.മഴവില്ലിന്റെ എല്ലാ നിറങ്ങളുമുള്ള ഉരുളൻ കല്ലുകളും പുല്ലിന്റെ പച്ചപ്പരവതാനിയും ആശാൻ നോക്കിനിൽക്കുന്നുണ്ട്. സരസ്സിൽ പിന്നെ കാണപ്പെടുന്നത് ആക്വലിൻ പച്ച.
ഒരു ടിബറ്റൻ നായയെ ആശാൻ ശ്രദ്ധിക്കുന്നതും നിറത്തിന്റെ ആകര്ഷകത്വത്തിലൂടെയാണ്. തവിട്ടുനിറവും നീലക്കണ്ണുകളുമുള്ള നായ. നായക്ക് ആശാനൊരു പേരുമിട്ടു. സോണ. സഹയാത്രികർ കൈലാസപൂജയ്ക്കുള്ള സാമഗ്രികളുമായാണ് പോയതെങ്കിൽ ഭക്തനല്ലാത്ത ആശാൻ കൈലാസം നിരീക്ഷിച്ചു മനസ്സിലാക്കുകയായിരുന്നു. അന്ധവിശ്വാസിയല്ലാത്ത ഒരു കമ്യൂണിസ്റ്റിന്റെ കർമ്മം അതുതന്നെയാണല്ലോ.
ഈ യാത്രയിൽ അദ്ദേഹം ഏറ്റവും അധികം ദുഃഖിച്ചത് ചാനലിൽ ഒരു വാർത്തകണ്ടായിരുന്നു. പെരുമൺ തീവണ്ടിദുരന്തം.

ആശാനോടൊപ്പം അതിശയോക്തികളില്ലാത്ത ഹിമാലയ ദൃശ്യങ്ങളിലേക്ക് നമ്മളും സഞ്ചരിക്കുന്ന അനുഭവമാണ് ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന പുസ്തകം.