ഭീമന്റെ ഗദ ഡൽഹിയിൽ
------------------------------
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവി വയലാർ രാമവർമ്മ ഏഷ്യൻ റൈറ്റേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയത് ആയിരത്തി തൊള്ളായിരത്തി അൻപത്താറ് ഡിസംബർ അവസാനമായിരുന്നു. ഇന്നത്തെയത്ര മലിനമായിരുന്നില്ല അന്ന് യമുനാനദിയും തീരനഗരമായ ഡൽഹിയും. അദ്ദേഹം ആ മഹാനഗരം മുഴുവൻ ചുറ്റിനടന്നു കണ്ടു. ഒരോ ദിവസവും കുറിപ്പുകൾ തയാറാക്കി.
ഡൽഹിയിൽ വയലാറിനെ ഏറ്റവും അധികം ആകർഷിച്ചത് കുത്തബ്മിനാർ ആയിരുന്നു. അതിനുള്ളിലെ ചുറ്റുഗോവണിയിലെ മുന്നൂറ്റി എഴുപതോളം പടികൾ ചവിട്ടിക്കയറി അദ്ദേഹം ആ ഗോപുരത്തിന്റെ മുകളിലെത്തി. ചുറ്റും പ്രൗഢയായ ഹസ്തിനപുരം പടർന്നു കിടക്കുന്നു. നേരത്തേ വായിച്ച ചരിത്രവും പ്രണയകഥകളും അദ്ദേഹം ഓർത്തെടുക്കുന്നു. അതിൽ കാലത്തെ അതിജീവിച്ച ഒരു രാജ്ഞിയുടെ പ്രണയകഥയുണ്ട്. അടിമയിൽ നിന്നും അധികാരിയിലേക്കുയർന്ന കുത്തബുദീൻ ചക്രവർത്തിയുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതുടങ്ങി പലചക്രവർത്തിമാരാൽ പല നിലകൾ പൂർത്തിയാക്കിയ മഹാഗോപുരം. പല പടയോട്ടങ്ങളുടെയും സാക്ഷി.യൂറോപ്യൻ അധിനിവേശവും സ്വദേശി വാഴ്ചയുടെ ആരംഭവും തുടർച്ചയും തല ഉയർത്തിപ്പിടിച്ചു കണ്ട ശിലാസാക്ഷി. സുൽത്താന റസിയയുടെ പ്രണയം മാത്രമല്ല, നൂജഹാൻ മുംതാസ് തുടങ്ങിയ ചക്രവർത്തിനിമാരുടെ പ്രണയവും അനാർക്കലിയുടെ ദുരന്തപ്രണയവും കണ്ട മൂകസാക്ഷി.
വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും കുത്തബുദീൻ ഐബക്കിനെയും ഇൽത്തുമിഷിനെയും എല്ലാം കുത്തബ് മിനാറിന്റെ പരിസരത്തുനിന്നും നീക്കം ചെയ്യാനാണ് ഡൽഹിയിലെ ഇപ്പോഴത്തെ ഹിന്ദു തീവ്രവാദികളുടെ ഭരണകൂടം കഠിനാദ്ധ്വാനം ചെയ്യുന്നത്. ഇതിനുവേണ്ടി അവർ കൈക്കലാക്കിയിരിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഒരു മുൻ റീജിയണൽ ഡയറക്റ്ററായ ധരം വീർ ശർമ്മയെയാണ്.
കുത്തബ്മിനാർ എന്നറിയപ്പെടുന്ന ഈ ഗോപുരം മുസ്ലിം ഭരണാധികാരികളുടെ സംഭാവനയല്ലെന്നും സൂര്യനിരീക്ഷണത്തിനായി അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവ് സ്ഥാപിച്ചതാണെന്നുമാണ്
ശർമ്മ വീറോടെ വാദിക്കുന്നത്.ഇത്തരം ചരിത്രവിരുദ്ധവും ഐതിഹ്യ പ്രധാനവുമായ വാദങ്ങൾ മഥുരയിലെ മുസ്ലിംപള്ളികാര്യത്തിലും താജ് മഹാളിലുമൊക്കെ ഉയർത്തുന്നുണ്ടല്ലോ. കർണ്ണാടകത്തിലെ ചില ആരാധനാലയങ്ങളും ചതിയുടെ നിഴലിലാണ്. വെടക്കാക്കി തനിക്കാക്കുക എന്ന പ്രാചീന ആശയം ബാബറിപ്പള്ളിയുടെ കാര്യത്തിൽ നടപ്പാക്കിക്കഴിഞ്ഞതിനാൽ അന്യമതങ്ങളെ ശത്രുക്കളായി കാണുന്ന ഹിന്ദുമത ഭീകരവാദികൾ വലിയ ഉത്സാഹത്തിലുമാണ്. കൂലിപ്പട്ടാളമായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള ചരിത്രകാരന്മാർ തലപൊക്കുന്ന ഇക്കാലത്ത് അവരുടെ അതിക്രമസ്വപ്നങ്ങൾക്ക് ഏഴഴക് വരുന്നത് സ്വാഭാവികമാണ്.
പള്ളിപൊളിച്ചിട്ട സ്ഥലത്ത് ക്ഷേത്രം സ്ഥാപിച്ച് അവിടെ അക്രമരാമന്റെ പ്രതിഷ്ഠ നടത്താൻ പ്രധാനപൂജാരിയായത് മതേതരരാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ആയിരുന്നല്ലോ. അതിനാൽ ചരിത്രവസ്തുതകളെ നിരാകരിച്ച് ഹിന്ദുവൽക്കരണം നടത്താനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂടിയിട്ടുമുണ്ട്.
കുത്തബ് മിനാർ കണ്ടിറങ്ങിയ വയലാർ, അദ്ദേഹത്തിന്റെ മലയാളിയായ ഡ്രൈവർ പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചു. ഡൽഹിയിലെ കുത്തബ് മിനാർ വാസ്തവത്തിൽ ഭീമസേനന്റെ ഗദയാണ്. ഹര്യാനയിലെ കുരുക്ഷേത്രത്തിൽ നിന്നും ഭീമൻ വലിച്ചെറിഞ്ഞ ഗദ. നിങ്ങളോട് ആരാണിത് പറഞ്ഞതെന്ന് വയലാർ ചോദിച്ചു. സിഖ് മതക്കാരായ കൂട്ടുകാരാണെന്നും അവർക്കിതെല്ലാം അറിയാമെന്നും ആയിരുന്നു ഡ്രൈവറുടെ മറുപടി.ഇസ്‌ലാം വിരുദ്ധതയുടെ ഈ ബോധവൽക്കരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനു രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ തുടക്കത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ പ്രചാരണത്തിൽ മറുനാടൻ മലയാളികൾക്കും പങ്കുണ്ട്. ബാബറിപ്പള്ളിയിൽ രാമവിഗ്രഹം കടത്തിവച്ചതിലും മലയാളിക്ക് പങ്കുണ്ടല്ലോ. അതേസമയം ഈ കപടബോധവൽക്കരണത്തെ തുറന്നു കാട്ടുന്നതിലും മറുനാട്ടിലെ മലയാളികൾ കഴിയുന്നതുപോലെ ശ്രമിക്കുന്നുണ്ട്.
Tuesday, 22 April 2025
ഭീമന്റെ ഗദ ഡൽഹിയിൽ
Subscribe to:
Post Comments (Atom)
No comments:
Post a Comment