പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....
------------------------------
കൗമാരകാലത്തുതന്നെ മനസ്സിൽ പതിഞ്ഞ രണ്ടുവരികളാണ് പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം എന്നുള്ളത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1944 ലെഴുതിയ ഒരു പുലപ്പെണ്ണിന്റെ പാട്ട് എന്ന കവിതയിലാണ് വാസ്തവത്തിന്റെ താരശോഭയുള്ള ഈ വരികളുള്ളത്.
രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. മുസ്സോളിനിയും ഹിറ്റ്ലറും രാക്ഷസച്ചിരിയുമായി ലോകത്തെ നടുക്കിയിരുന്നകാലം. കേരളത്തിലെ ഒരു കർഷകത്തൊഴിലാളി യുവതിയുടെ ഭർത്താവ് പട്ടാളത്തിൽ ചേർന്ന് പടവെട്ടാൻ പോയിട്ട് നാലുവർഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ കാലത്തിന്റെ യാത്ര കുറിക്കുവാൻ കുമാരനാശാന്റെ അഞ്ചുവട്ടമിഹ പൂത്തുകാനനം എന്ന കാവ്യതന്ത്രമാണ് ചങ്ങമ്പുഴയും ഉപയോഗിക്കുന്നത്. നാലുവർഷം കഴിഞ്ഞു എന്നതിനു പകരം നാലോണക്കാലം കഴിഞ്ഞുവെന്നും അഞ്ചാമത്തെ ഓണവും വന്നു എന്നുമാണ്. കലണ്ടർ വ്യാപകമല്ലാതിരുന്ന അക്കാലത്ത് ഓണവും വിഷുവും വെള്ളപ്പൊക്കവും പെരുന്നാളുകളും ഒക്കെയായിരുന്നല്ലോ കാലഗണനയുടെ കല്ലുകൾ.
ചങ്ങമ്പുഴയുടെ കവിതകളിൽ സാധാരണയായി കാണപ്പെടുന്ന പ്രത്യക്ഷ
വികാരതീവ്രത ഈ കവിതയിലില്ല. പുറമേ ശാന്തവും അകമേ അതിതീവ്രവുമാണ് ഈ കവിത. ഓണം വരുന്നു. പ്രകൃതിയിൽ സന്തോഷത്തിന്റെ അടയാളങ്ങൾ തെളിയുകയാണ്.തമ്പ്രാക്കന്മാർക്
തുമ്പിയും പൂമ്പാറ്റകളും വന്നിരിക്കുന്നു. പരിസരം ഉല്ലാസകരമാണ്.എന്നാൽ ഈ കർഷകത്തൊഴിലാളി യുവതിയുടെ മനസ്സിൽ നിന്നും കരിങ്കാറ് ഒഴിയുന്നതേയില്ല. കർഷകത്തൊഴിലാളി യുവതി എന്നതിന് പകരം പുലപ്പെണ്ണ് എന്നാണു കവിതയുടെ ശീർഷകത്തിൽ ഉപയോഗിച്ചിട്ടുള്ളത്. വർഗ്ഗവ്യത്യാസത്തെ കുറിച്ചുള്ള ധാരണയുണ്ടാകുന്നതിനു മുൻപ് കർഷകത്തൊഴിലാളി എന്ന വാക്കില്ല. കർഷകനും കൃഷിക്കാരനും കൃഷീവലനും മറ്റുമാണ് ഉണ്ടായിരുന്നത്. പുലയർ ഒരു ജാതിപ്പേര് മാത്രമായിരുന്നില്ല. കർഷകത്തൊഴിലാളി എന്ന പറയപ്പെടാത്ത അർഥം കൂടിയുണ്ടായിരുന്നു. പുലമെന്നാൽ വയലാണല്ലോ.
പെട്ടെന്നാണ് അവിടെ ഒരു തൈമരക്കൊമ്പത്തിരിക്കുന്ന തത്തയെ യുവതി കാണുന്നത്. പലദേശങ്ങൾ കണ്ടിട്ടുള്ള ആ തത്തയോട് ഇറ്റലിയെന്നൊരു നാട്ടിൽ പോയിട്ടുണ്ടോയെന്നു യുവതി ചോദിക്കുന്നു. അവിടെയാണ് അവരുടെ പുരുഷൻ പോരാടാൻ പോയിട്ടുള്ളത്.യുദ്ധം അവസാനിക്കുന്നു എന്ന് കേൾക്കുന്നത് സത്യമാണോ എന്നും ആ സൈനികനെ അവിടെയെങ്ങാനും കണ്ടോയെന്നും നിഷ്ക്കളങ്കയായ യുവതി ചോദിക്കുന്നു. കണ്ടാലും നീയെങ്ങനെ അറിയാനാണ്. മുൻപ് ഇവിടെവച്ച് തത്ത അയാളെ കണ്ടിട്ടില്ലല്ലോ. അതിനാൽ യുവതി അടയാളങ്ങൾ പറയുന്നു.
വടക്കൻ പാട്ടുകളിലാണ് സാധാരണയായി പുരുഷവർണ്ണനയുള്ളത്. ചങ്ങമ്പുഴയും സ്ത്രീ വർണ്ണനയിൽ സമര്ഥനായിരുന്നല്ലോ.മനസ്വിനിയും മറ്റുമെഴുതിയ അവസാനകാലത്താണ് സ്ത്രീയുടെ ആന്തരിക സൗന്ദര്യം അദ്ദേഹം തിരിച്ചറിയുന്നത്. ഈ കവിതയിൽ പുരുഷനെ അടയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. പൊക്കമുള്ള ശരീരം.മാംസം തിക്കുന്ന കയ്യും കാലും. എണ്ണക്കറുപ്പ് നിറം.വർക്കത്തുള്ള മുഖം. അൽപ്പം വിക്കു തോന്നിക്കുന്ന ശബ്ദം. ചുരുണ്ട മുടി.തത്തയുടെ ചുണ്ടുപോലെ ലേശം വളഞ്ഞമൂക്ക്. ഇങ്ങനെ സ്വന്തം പുരുഷനെ അടയാളപ്പെടുത്തുന്നതിനിടയിലാണ് പട്ടാളപ്പണിയെ കുറിച്ചുള്ള സ്വന്തം അഭിപ്രായം അവർ പറയുന്നത്. പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം. ഇത് ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും എക്കാലത്തെയും അഭിപ്രായമാണ്. യുദ്ധം അനാഥമാക്കുന്നത് പ്രധാനമായും സ്ത്രീകളെയും കുട്ടികളെയുമാണ്. അവരുടെ നിലവിളിയാണ് യുദ്ധകാലത്ത് ലോകത്തെവിടെയും ഉയർന്നു കേൾക്കുന്നത്.
യുദ്ധം എവിടെയും ഭരണകൂടത്തിന്റെ ആവശ്യമാണ്. അവരെ നിയന്ത്രിക്കുന്നത് അധികവും മതങ്ങളാണ്. യുദ്ധം ജനങ്ങളുടെ ആവശ്യമല്ല. ഭഗവദ് ഗീത വായിച്ചാൽ യുദ്ധം ചെയ്യും. മഹാഭാരതം മുഴുവൻ വായിച്ചാൽ യുദ്ധം ചെയ്യുകയുമില്ല. മഹാഭാരതത്തിൽ ഒളിപ്പിച്ചു വച്ച ഒരു കൊച്ചുപുസ്തകം മാത്രമാണ് ഗീത. വായിക്കേണ്ടത് പൂര്ണമഹാഭാരതമാണ്.
Tuesday, 20 May 2025
പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....
Tuesday, 6 May 2025
കഞ്ചാവും ഹിന്ദുമതവും
കഞ്ചാവും ഹിന്ദുമതവും
------------------------------
ഭാരതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ജാതിവ്യവസ്ഥയാൽ മലിനപ്പെടു ത്തുകയും ചെയ്ത ഹിന്ദുമതം അവരുടെ സന്യാസിമാർക്കു നൽകിയ സ്വപ്നാടന ലഹരിമരുന്നാണ് ശിവമൂലി എന്ന കഞ്ചാവ്. അതി പുരാതനകാലം മുതൽ ഹിമാലയത്തിന്റെ മടിത്തട്ടിൽ കഞ്ചാവ് പാടങ്ങളുണ്ട്. ശിവമൂലി എന്ന പദം കൂടാതെ സ്വാമി,ഗുരു തുടങ്ങിയ മതാത്മക പദങ്ങളും കഞ്ചാവിന്റെ പര്യായങ്ങളായി ഉപയോഗിക്കുന്നുണ്ട്.ധാരാളം ഹിന്ദുമതവിശ്വാസികൾ അതിപ്പോഴും ഉപയോഗിക്കുകയും ഉപജീവനമാർഗമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഒഡിഷയിൽ നിന്നുള്ള ലോക് സഭാംഗം തഥാഗത സത്പതി കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിക്കുകമാത്രമല്ല, നിരോധനത്തെ അനുകൂലിക്കുന്നില്ലെന്നു കൂടി പറഞ്ഞു.
സന്യാസജീവിതം ഉപേക്ഷിച്ച മൈത്രേയൻ, സന്യാസിമാരുടെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് നവമാധ്യമങ്ങളിൽ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. കഞ്ചാവ് നിരോധനനിയമം നടപ്പിലാക്കുകയാണെങ്കിൽ കുംഭമേളയ്ക്കു പോയ മുഴുവൻ സ്വാമിമാരെയും അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് മൈത്രേയന്റെ വാദം. വടക്കേ ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണ്. കഞ്ചാവ് വലിക്കാനുള്ള ചില്ലങ്ങളെന്ന മൺപാത്രങ്ങളും എവിടെയും വാങ്ങാൻ കിട്ടുമല്ലോ. കഞ്ചാവ് മാത്രമല്ല, അതിന്റെ മറ്റൊരു രൂപമായ ഭാംഗും വ്യാപകമാണ്. വാരണാസി,ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ പുണ്യാരോപിത സ്ഥലങ്ങളിൽ സർക്കാർ അംഗീകൃത ഭാംഗ് വിൽപ്പനശാലകളുണ്ട്.ഹരേ കൃഷ്ണ പ്രസ്ഥാനക്കാരുടെ ആത്മാവായിട്ടാണല്ലോ കഞ്ചാവെന്ന മാരിജുവാന കണക്കാക്കപ്പെടുന്നത്.
ദേവാനന്ദ് അഭിനയിച്ച ഹരേ രാം ഹരേ കൃഷ്ണ എന്ന ചിത്രത്തിലെ പ്രസിദ്ധമായ ദം മാരോ ദം എന്ന പാട്ടുസീനിൽ ലഹരിപ്പുകയാണല്ലോ നിറഞ്ഞു നിന്നിരുന്നത്.
ഹിന്ദുമതം പേറ്റന്റ് അവകാശപ്പെടുന്ന ആയുർവേദത്തിൽ പല ഔഷധങ്ങളിലും കഞ്ചാവ് ചേർക്കാറുണ്ട്. പല വൈദ്യന്മാരും രഹസ്യമായി ഉണ്ടാക്കി വിറ്റിട്ടുള്ള കഞ്ചാവ് ലേഹ്യമാണ് ഉണ്ടപ്പാരം. പണ്ടു കുട്ടനാട്ട് പ്രളയമുണ്ടായപ്പോൾ, പലകകൊണ്ട് നിർമ്മിച്ച ഒരു വീട് ഒഴുകിപ്പോയി. ഊട്ടുപുരയിൽ ഇതു കണ്ടിരുന്ന വീണൻ വേലുവും ഗുലാൻപെരിശു വാസുവും മരംകേറി കേശവനും ഒരു വള്ളം അഴിച്ചു പിന്തുടരുന്നു. വീടിനുള്ളിൽ കയറിയപ്പോൾ പ്രളയമോ വീട് ഒഴുകിപ്പോയതോ അറിയാതെ ഒരാൾ അതിൽ ഉറങ്ങിക്കിടക്കുന്നു! ഉണ്ടപ്പാരം എന്ന കഞ്ചാവ് ലേഹ്യത്തിന്റെ ശക്തിയാലാണ് പരിസരം മറന്നു അയാളുറങ്ങിയത്. നാഗവള്ളി ആർ.എസ്.കുറുപ്പിന്റെ ഒഴുക്കത്ത് വന്ന വീട് എന്ന നോവലിലാണ് രസകരമായ ഈ രംഗമുള്ളത്.
പരബ്രഹ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും,വിശപ്പിനെ അതിജീവിക്കാൻ കഴിയും, സിരാവ്യൂഹത്തെ ഉത്തേജിപ്പിക്കും തുടങ്ങിയ ഗുണങ്ങൾ ഈ വിഷസസ്യത്തിന്റെ പേരിൽ പ്രചരിപ്പിച്ചത് പഴയ ഹിന്ദുമത സന്യാസിമാരാണ്. ആദ്യരാത്രിയിൽ വധുക്കൾക്ക് ഭാംഗ് കലർത്തിയ പാല് കൊടുക്കുന്നതും ദൈവങ്ങൾക്ക് കഞ്ചാവ് കാണിക്കയായി അർപ്പിക്കുന്നതും ഈ ഗുരുഭൂതങ്ങൾ ശീലിപ്പിച്ചതാണ്. മുപ്പതു വര്ഷം മുൻപുവരെ കറുപ്പസ്വാമിക്ക് കാഴ്ചവയ്ക്കാനായി അൽപ്പം കഞ്ചാവുകൂടി ശബരിമല യാത്രികർ ഇരുമുടിക്കെട്ടിൽ കരുതുമായിരുന്നല്ലോ.കിഴക്കൻ മലയോരത്തെ കറുപ്പസ്വാമി കോവിലുകളിൽ കഞ്ചാവും ഒരു കാണിക്കയാണ്. വിവിധ മതസ്ഥർ കഞ്ചാവ് വലിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഹിന്ദുമത സന്യാസിമാരാണ് കഞ്ചാവിന്റെ ആദ്യകാമുകർ.
കഞ്ചാവ് മനുഷ്യന്റെ സ്വബോധം കെടുത്തുക മാത്രമല്ല, വിഷാദരോഗത്തിലേക്കും ഭ്രാന്തിലേക്ക്പോലും നയിക്കുന്ന വിഷപദാര്ഥമാണ്. ഇതിന്റെ പിൻതലമുറയാണ് മാരക രാസലഹരി പദാർത്ഥങ്ങൾ. അതുപയോഗിക്കുന്നവർക്ക് നല്ല കുടുംബജീവിതവും സാമൂഹ്യജീവിതവും അസാധ്യമാണ്. റാപ്പ് ഗായകകവി വേടന്റെ, ദുശ്ശീലങ്ങൾ അനുകരിക്കരുതെന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണ്.