Sunday 3 February 2013

സാഹിത്യഅക്കാദമിയും വനിതാപ്രാതിനിധ്യവും

       അക്കമഹാദേവിയെപ്പോലെയോ ഔവ്വയാറിനെപ്പോലെയോ ഒരു പൂര്‍വ്വകാലകവിയെ ചൂണ്ടിക്കാട്ടാന്‍ മലയാളത്തിനില്ല. ഇപ്പോഴും ദുരാചാരങ്ങള്‍ നിലനില്‍ക്കുന്ന കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ജനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ കവിതയെഴുത്തുകാരികളെ അംഗീകരിച്ചിരുന്നുഎന്നാണതിന്റെ അര്‍ഥം. ഒപ്പം, ഭ്രാന്താലയപുരസ്‌ക്കാരം നേടിയ കേരളം ഒരുകാലത്തും എഴുത്തുകാരികളെ അംഗീകരിച്ചിരുന്നില്ല എന്നും.

ഉണ്ണിയാര്‍ച്ചപ്പാട്ടും  പുത്തൂരംപാട്ടും തച്ചോളിപ്പാട്ടും താരാട്ടുപാട്ടും പിറന്നത് അമ്മമനസ്സുകളിലായിരുന്നെങ്കില്‍ ആ അമ്മമാരുടെ പേരോ പ്രദേശമോ കേരളം രേഖപ്പെടുത്തിവച്ചില്ല. ഏത്രദൂരം പോയാലും തോട്ടക്കാട് ഇക്കാവമ്മയെയും കുട്ടിക്കുഞ്ഞുതങ്കച്ചിയെയും കടന്നുപോയി ഒരു പെണ്‍കവിയെ പ്രകാശിപ്പിക്കാന്‍ കേരളീയര്‍ക്കുസാധ്യമല്ല. ബാലാമണിയമ്മയുംകടത്തനാട്ടുമാധവിയമ്മയുംമുതുകുളംപാര്‍വ്വതിയമ്മയും തൊട്ടടുത്തുതന്നെയാണ് ജീവിച്ചുമരിച്ചത്. 

വനിതകള്‍ക്കും അവരുടെ സാഹിത്യരചനകള്‍ക്കും പരിഗണന നല്‍കാത്തത് പാപമാണ്. ആ പാപത്തിന്റെ ചുമട് ഇപ്പോഴും മലയാളി ഇറക്കിവച്ചിട്ടില്ല. അംഗീകാരത്തിന്റെ ഘട്ടങ്ങളില്‍ എഴുത്തുകാരികളെ പുറമ്പോക്കിലേക്കു മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്.


കേരളസാഹിത്യഅക്കാദമി ഇന്നുവരെ മികച്ച കവിതകള്‍ക്കുള്ള അമ്പത്തിമൂന്ന് അവാര്‍ഡുകളാണ് നല്‍കിയിട്ടുള്ളത്. അക്കാദമിയുടെ ജീവിതകാലത്തിനിടയില്‍ മൂന്നേമൂന്നു സ്ത്രീകള്‍ക്കാണ് ഈ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ളത്. ബാലാമണിയമ്മയ്ക്കും സുഗതകുമാരിക്കും വിജയലക്ഷ്മിക്കും അമ്പത്തിമൂന്നു തവണ പത്മനാഭസ്വാമിപുരസ്‌ക്കാരം നല്‍കിയിട്ടുണ്ട്. നാലുസ്ത്രീകള്‍ക്കു മാത്രമേ ഇതുവരെ ഈ പുരസ്‌ക്കാര പട്ടികയില്‍ പ്രവേശനം ലഭിച്ചിട്ടുള്ളു. സുമംഗലയ്ക്ക് രണ്ടുതവണ കിട്ടിയിട്ടുള്ളതിനാല്‍ നാലുപേര്‍ക്കായി അഞ്ചുതവണ നല്‍കിയെന്നുപറയാം. കൂട്ടത്തില്‍ ഭേദം കനകശ്രീ അവാര്‍ഡാണ്. ഇരുപത്തിരണ്ട് തവണ ഈ എന്‍ഡോവ്‌മെന്റ് നല്‍കിയിട്ടുള്ളതില്‍ നാലുവട്ടം യുവകാവ്യകാരികള്‍ക്കുകിട്ടി.


കവിതയുടെ കാര്യമിങ്ങനെയെങ്കില്‍ കഥയുടെ കാര്യമോ? അമ്പത്തിനാലുവട്ടമാണ് നോവലിനു  പുരസ്‌ക്കാരം നല്‍കിയത്. ഇതില്‍ നാല്‍പ്പത്തൊമ്പതു പ്രാവശ്യവും പുരുഷന്മാര്‍ക്ക് ആയിരുന്നു. നാടകരംഗത്താണെങ്കില്‍ അമ്പത്തിനാലില്‍ അമ്പത്തിമൂന്നും പുരുഷന്മാര്‍ക്ക്. നിരൂപണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി അക്കാദമി ഇന്നേവരെ നാല്‍പ്പത്തിയാറ് അവാര്‍ഡുകള്‍ നല്‍കി. ഇതില്‍ നാല്‍പ്പത്തിമൂന്നും പുരുഷന്മാര്‍ക്ക്. വൈജ്ഞാനിക സാഹിത്യത്തില്‍ ഇരുപത്തിമൂന്നുപേര്‍ക്ക് പുരസ്‌ക്കാരം നല്‍കി. ഒറ്റവനിതപോലുമില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം നല്‍കി അക്കാദമി ആദരിച്ച അറുപത്തിരണ്ടുപേരില്‍ ആറുവനിതകള്‍മാത്രം.


വൈദിക-വൈജ്ഞാനിക-നാടകസാഹിത്യത്തിനുള്ള അക്കാദമി എന്‍ഡോവ്‌മെന്റുകള്‍ ഒരു എഴുത്തുകാരിക്കും ഇതുവരെ കിട്ടിയിട്ടില്ല. 


മികച്ച പുസ്തകങ്ങളുണ്ടെങ്കിലേ അക്കാദമിക്ക് അവാര്‍ഡ് നല്‍കാന്‍ കഴിയൂ. മികച്ച എഴുത്തുകാരികള്‍ ഉണ്ടാകാതെ പോയതെന്തുകൊണ്ട്?


കേരള സാഹിത്യ അക്കാദമിക്ക് ഇതുവരെ ഇരുപത്തൊന്ന് പ്രസിഡന്റുമാരാണുണ്ടായത്. രണ്ടുവനിതകളും അധ്യക്ഷമാരായി. ഇതില്‍ തിരുനെല്ലിയുടെ ചോരക്കുഴലുകളെ പൊതുമലയാളത്തിനുനല്‍കിയ പ്രിയപ്പെട്ട കഥാകാരി പി വത്സലയാണ് കൂടുതല്‍കാലം ആ സ്ഥാനത്തിരുന്നത്. മൂന്നുമാസം! അഗ്നിസാക്ഷിയിലൂടെ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തിയ ലളിതാംബിക അന്തര്‍ജ്ജനം അധ്യക്ഷ സ്ഥാനത്തിരുന്നത് 39 ദിവസം! 

കോളജ് വിദ്യാഭ്യാസഡയറക്ടറായിരുന്ന ഡോ. മോളിതോമസിന് കുറച്ചുകാലം ചുമതലയുണ്ടായിരുന്നതൊഴിച്ചാല്‍ അക്കാദമി സെക്രട്ടറി പദത്തില്‍ ഒരു സ്ത്രീയും വന്നിട്ടില്ല.

 ഇപ്പോള്‍ ആകെയുള്ള മുപ്പത്തിരണ്ട് അക്കാദമി അംഗങ്ങളില്‍ ഇരുപത്തിയാറും പുരുഷന്മാര്‍. ഇടതുപക്ഷഭരണകാലത്ത് ഇരുപത്തിനാലുപുരുഷന്മാരും ഒമ്പത് സ്ത്രീകളുമായിരുന്നു. കാസര്‍കോട്ടെ സീതാദേവി കരിയാട്ടുമുതല്‍ തിരുവനന്തപുരത്തെ വി എസ് ബിന്ദുവരെയുള്ള നിരവധി വനിതകള്‍ സാഹിത്യത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇക്കാലത്താണ് സാഹിത്യഅക്കാദമി പുരുഷമേധാവിത്വത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. 


വരയ്ക്കാനുള്ള കഴിവും നര്‍മ്മബോധവുമുള്ള സ്ത്രീകള്‍ ഉണ്ടെങ്കിലും ഒരു കാര്‍ട്ടൂണിസ്റ്റ് ഉണ്ടാകാത്തതെന്തുകൊണ്ട്? 

പാട്ടുപഠിച്ചവരേറെയുണ്ടെങ്കിലുംസംഗീതസംവിധാനരംഗത്ത് വനിതകളില്ലാത്തതെന്തുകൊണ്ട്? 

ഈ ചോദ്യങ്ങളുടെ ഉത്തരം തേടുമ്പോള്‍ പുരുഷമേധാവിത്വത്തിന്റെ ചുവന്ന കണ്ണുകള്‍ തെളിഞ്ഞുകാണാം.

4 comments:

  1. സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്ന പ്രമാണമാണോ പുരുഷമേധാവിത്വമാണോ കാരണം?

    ReplyDelete
  2. സര്‍വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് ആണ് പ്രമാണമെങ്കില്‍ സ്ത്രീയും വരുമല്ലോ അജിത്‌..

    ReplyDelete
  3. സ്ത്രീകള്‍ എല്ലാ രംഗത്തേക്കും കടന്നുവരട്ടെ ...അവരെ നമുക്ക് ഹൃദയപുര്‍വ്വം സ്വാഗതം ചെയ്യാം....

    ReplyDelete
  4. പറയാനുണ്ട് ഒത്തിരി ഈ അസമത്വത്തെക്കുറിച്ച്.സമയം വരട്ടെ കവേ.തല്ക്കാലം ഇങ്ങനെ ഒരു ചര്‍ച്ചയ്ക്കുതുടക്കം കുറിച്ചതിന് അഭിവാദനം.

    ReplyDelete