Friday 27 December 2013

ചാർവാകൻ


അഗ്നിയും ഹിമവും 
മുഖാമുഖം കാണുന്ന സുപ്രഭാതം 


പുഷ്പവും പക്ഷിയും 
പ്രത്യക്ഷമാവുന്ന സുപ്രഭാതം 


ഉപ്പു കുമിഞ്ഞപോലദ്രി 
അതിനപ്പുറം 

അത്തിനന്തോം തക ച്ചോടു  വെച്ചങ്ങിനെ 
വിത്തിട്ടു പോകും കൃഷി സ്ഥലം 


വെണ്‍കരടി 
സ്വപ്നത്തിലെന്നപോൽ 
ഗായത്രി ചൊല്ലുന്ന ഗർഭഗൃഹം 


വൃദ്ധ താപസ്സർ പ്രാപിച്ചു വൃത്തികേടാക്കിയ 
വേദ കിടാത്തികൾ 
കത്തി നിവർന്ന വിളക്കു ചാർവാകൻ


ജടയിൽ കുരുങ്ങിയ ദർഭ ത്തുരുന്പുകൾ
പുഴയിലേക്കിട്ടു പുലർചയിലേക്കിട്ടു 
പച്ച കെടുത്തി പുലഭ്യത്തിലേക്കിട്ടു 
പുച്ഛം പുരട്ടി പുരീഷത്തിലേക്കിട്ടു
പരിധിയില്ലാത്ത മഹാ സംശയങ്ങളാൽ
പ്രകൃതിയെ ചോദ്യശരത്തുന്പിൽ മുട്ടിച്ചു 
വിഷമക്കഷായം കൊടുത്തു 
വിഷക്കോളു പുറമേക്കെടുത്ത് 
എറിയുന്നു ചാർവാകൻ

ലക്‌ഷ്യം കുലച്ച ധനുസ്സ് ചാർവാകൻ

സിദ്ധ ബൃഹസ്പതി ഉത്തരം നല്കാതെ 
ചക്ഷുസ്സിനാലെ വിടർത്തിയ
മാനസ തൃഷ്ണാരവിന്ദം സുഗന്ധം പരത്തുന്നു 


ഉൽക്ക മഴയെന്തു തീ ത്താരമെന്തു 
ആകാശമൽഭുതകൂടാരമായതെന്ത്തിങ്ങനെ 
എന്താണു വായു ജലം ഭൂമി 
ചൈതന്യ ബന്ധുരമായ പദാർത്ഥ പ്രപഞ്ചകം
അന്ധതയെന്തു തെളിച്ചമെന്തു
സ്നേഹഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്തു 
ബീജമെന്തു അണ്ഡമെന്തു 
ഉൾകാടു കത്തുന്ന ഞാനെന്തു നീയെന്തു 
പർവതം സാഗരം ഭാനുപ്രകാശം 
ജനിമൃതി ഇങ്ങനെ നാനാതരം കനൽ ചോദ്യങ്ങൾ 
പ്രജ്ഞയിൽ ലാവ വർഷിക്കെ 
വളർന്നു ചാർവാകൻ


നേരെത് കാരണമരത്തിന്റെ നാരായ വേരേതു നാരേതു 
അരുളേതു പൊരുളേതു 
നെരിയാണിയെരിയുന്ന വെയിലത്ത് നിന്നൂ മഴയത്തിരുന്നൂ 
മണലിൽ നടന്നീറ്റുപുരയിൽ കടന്നു 
മരണക്കിടക്കതന്നരികത്തലഞ്ഞൂ
അന്വേഷണത്തിന്നനന്തയാമങ്ങളിൽ 
കണ്ണീരണിഞ്ഞു ചാർവാകൻ
ബോധം ചുരത്തിയ വാളു ചാർവാകൻ


ഇല്ല ദൈവം ദേവശാപങ്ങൾ മിഥ്യകൾ 
ഇല്ലില്ല ജാതിമതങ്ങൾ 
പരേതർക്കു ചെന്നിരിക്കാനില്ല സ്വർഗ്ഗവും നരകവും 
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും
മുജ്ജന്മമില്ല പുനർജന്മമില്ല 
ഒറ്റ ജന്മം നമുക്ക് 
ഈ ഒറ്റ ജീവിതം 


മുളകിലെരിവു പച്ച മാങ്ങയിൽ പുളിവു 
പാവലിൽ കയ്പ്പ് പഴത്തിൽ ഇനിപ്പു 
ഇതുപോലെ നൈസർഗികം മർത്യബോധം 
ഇതിൽ ഈശ്വരന്നില്ല കാര്യവിചാരം 
ചാരു വാക്കിന്റെ നെഞ്ചൂക്കു ചാർവാകൻ


വേശ്യയും പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ട 
സുര വേണ്ട ദാസിമാരോടോത്ത് ദൈവീക സുരതവും വേണ്ട
പെണ്ണിനെക്കൊണ്ടു മൃഗലിംഗം ഗ്രഹിപ്പിച്ചു 
പുണ്യം സ്ഘലിപ്പിക്കുമാഭസമേധവും 
അമ്മയെ കൊല്ലുന്ന ശൂരത്വവും വേണ്ട
ജീവികുലത്തെ മറന്നു ഹോമപ്പുക 
മാരിപെയിക്കുമെന്നോർത്തിരിക്കും 
വിഡ്ഡി രാജാവ് വേണ്ട രാജഋഷിയും വേണ്ട 
ചെങ്കോൽ കറുപ്പിച്ച മിന്നൽ ചാർവാകൻ

അച്ഛനോട് എന്തിത്ര ശത്രുത ?
മേലേക്ക് രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റി 
പിതാവിനെ സ്നേഹപൂർവ്വം ബലിനൽകാത്തതെന്തു നീ ?

തെറ്റാണു യജ്ഞം അയിത്തംപുലവ്രതം ഭസ്മം പുരട്ടൽ 
ലക്ഷാർച്ചന സ്ത്രോത്രങ്ങൾ 
തെറ്റാണു ജ്യോത്സ്യ പുലന്പലും തുള്ളലും 
അർതമില്ലത്തതീ ശ്രാദ്ധവും ഹോത്രവും 


പ്രാർഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതെ 
ഒറ്റമാത്രയും അത്രയ്ക്ക് ധന്യമീ ജീവിതം 
വേദനമുറ്റി തഴച്ചൊരീ വിസ്മയം 
സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം പട്ടാങ്ങു 
ഉണർത്തി നടന്നൂ ചാർവാകൻ

മറ്റൊരു സന്ധ്യ ചെങ്കണ്ണനാദിത്യനെ 
നെറ്റിയിൽ ചുംബിച്ചു യാത്രയാക്കീടുന്നു 
ബുദ്ധിമാന്ദ്യത്താൽ പുരോഹിതക്കോടതി 
കല്പ്പിച്ചു കൊല്ലുകീ ധിക്കാരരൂപിയെ
കൊന്നാൽ നശിക്കില്ലയെന്നു മണ്‍പുറ്റുകൾ
കണ്ടു പഠിക്കുകയെന്നു പൂജാരികൾ 
ദുർവിധി ചൊല്ലീ നദിയും ജനങ്ങളും 
കൊല്ലരുതേ തേങ്ങി വിത്തും കലപ്പയും 


സർപ്പവും സതിയും 
പരസ്പരം പുല്കുന്ന ക്രുദ്ധരാത്രി 
അപ്പുറത്ത് ആന്ധ്യം നുകർന്ന സവർണനാം അഗ്നിഹോത്രി 
കേട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു 
ശുദ്ധരിൽ ശുദ്ധനെ നന്മ പിതാവിനെ 


തീ നാന്പകറ്റി ഒരൂർജപ്രവാഹമായ് 
ലോകായത കാറ്റുടുത്തിറങ്ങികൊണ്ട്‌ 
രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ 
രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ

12 comments:

  1. ചാരു വാക്കിന്റെ നെഞ്ചൂക്കു ചാർവാകൻ
    ശരിവാക്കിന്റെയും നെഞ്ചൂക്കു തന്നിതു
    കാവ്യാ ശൂലം കവി വെളിച്ചം യുക്തി ഊര്ജം ചാർവാകൻ മനോഹരം

    ReplyDelete
  2. ചാര്‍വാകന്‍ മനസ്സില്‍ ഒരു ചിത്രമായ്‌ പതിഞ്ഞു കിടക്കുന്നു

    ReplyDelete
  3. സ്നേഹഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്തു
    ബീജമെന്തു അണ്ഡമെന്തു
    ഉൾകാടു കത്തുന്ന ഞാനെന്തു നീയെന്തു
    പർവതം സാഗരം ഭാനുപ്രകാശം
    ജനിമൃതി ഇങ്ങനെ നാനാതരം കനൽ ചോദ്യങ്ങൾ
    പ്രജ്ഞയിൽ ലാവ വർഷിക്കെ
    വളർന്നു ചാർവാകൻ

    ReplyDelete
  4. ചൂടുകൊണ്ടെന്നെ പൊള്ളിക്കുന്നുണ്ട് കവിത
    ദുഃഖിതനെ ആശ്വസിപ്പിക്കുന്നുമുണ്ട് കവിത

    ReplyDelete
  5. സർപ്പവും സതിയും
    പരസ്പരം പുല്കുന്ന ക്രുദ്ധരാത്രി
    അപ്പുറത്ത് ആന്ധ്യം നുകർന്ന സവർണനാം അഗ്നിഹോത്രി
    കേട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു
    ശുദ്ധരിൽ ശുദ്ധനെ നന്മ പിതാവിനെ

    ReplyDelete
  6. എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  7. വളരെ നല്ല കവിത

    ReplyDelete
  8. വളരെ നല്ല കവിത

    ReplyDelete
  9. വേശ്യയും പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ട
    സുര വേണ്ട ദാസിമാരോടോത്ത് ദൈവീക സുരതവും വേണ്ട
    പെണ്ണിനെക്കൊണ്ടു മൃഗലിംഗം ഗ്രഹിപ്പിച്ചു
    പുണ്യം സ്ഘലിപ്പിക്കുമാഭസമേധവും
    അമ്മയെ കൊല്ലുന്ന ശൂരത്വവും വേണ്ട
    ജീവികുലത്തെ മറന്നു ഹോമപ്പുക
    മാരിപെയിക്കുമെന്നോർത്തിരിക്കും
    വിഡ്ഡി രാജാവ് വേണ്ട രാജഋഷിയും വേണ്ട
    ചെങ്കോൽ കറുപ്പിച്ച മിന്നൽ ചാർവാകൻ

    ഇതിന്റെ ആശയം ഒന്ന് വിശദീകരിക്കാമോ ?

    ReplyDelete
  10. സർപ്പവും സതിയും
    പരസ്പരം പുല്കുന്ന ക്രുദ്ധരാത്രി
    അപ്പുറത്ത് ആന്ധ്യം നുകർന്ന സവർണനാം അഗ്നിഹോത്രി
    കേട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു
    ശുദ്ധരിൽ ശുദ്ധനെ നന്മ പിതാവിനെ


    തീ നാന്പകറ്റി ഒരൂർജപ്രവാഹമായ്
    ലോകായത കാറ്റുടുത്തിറങ്ങികൊണ്ട്‌
    രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
    എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ
    രക്തസാക്ഷിക്കു ഇല്ല മൃത്യുവെന്നു
    എന്നിലെ ദുഖിതനോടു പറഞ്ഞു ചാർവാകൻ

    ഇതിന്റെയും

    ReplyDelete
  11. "പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതൊറ്റ-
    മാത്രയുമത്രയ്ക്കു ധന്യജീവിതം
    വേദനമുറ്റിത്തഴച്ചൊരീ വിസ്മയം
    സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം".
    - ലോകജീവിത സങ്കടമറിഞ്ഞ മനുഷ്യ സ്നേഹിയായ ചാർവാ കൻ മനുഷ്യന് ഒരൊറ്റ ജന്മം മാത്രമേ ഉള്ളൂ എന്ന് ഉദ്‌ഘോഷിച്ചു.

    ReplyDelete