Friday 21 March 2014

കറുത്ത നട്ടുച്ച


കറുത്ത നട്ടുച്ച

വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
പൂക്കുന്നതെന്താണു കൂട്ടുകാരീ
ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി.

ഏതോ ഡിസംബറില്‍ നമ്മള്‍ തമ്മില്‍
പാപവും പുണ്യവും പങ്കുവച്ചു
ഏതോ കൊടുങ്കാറ്റിലൂര്‍ജ്ജമായി
ആലിംഗനത്തില്‍ കിതച്ചുറങ്ങി
രാത്രിയോടൊപ്പമുണര്‍ന്നിരിക്കെ
യാത്രയായ്‌ ചിന്തതന്‍ചങ്ങാതികള്‍
ആലപിച്ചന്നുനാം കണ്ണുനീരില്‍
ചാലിച്ചെടുത്തോരനുഭവങ്ങള്‍
കാലം കടല്‍ക്കാക്ക കൊണ്ടുപോയി
ജീവിതാസക്തികള്‍ ഭാരമായി
വേനല്‍വഴിയിലലഞ്ഞു നമ്മള്‍
താഴിട്ട വാതിലില്‍ മുട്ടി നമ്മള്‍
നിഷ്കാസിതരായ്‌ നിലവിളിച്ചീ-
മുറ്റത്തു വീണു മുഖംമുറിഞ്ഞ
സ്വപ്‌നത്തിനൊപ്പം നടക്കുമെന്നില്‍
യുദ്ധം കെടുത്തിയ സൂര്യനുണ്ട്.
വിങ്ങിക്കരഞ്ഞു നീ എന്‍റെ നെഞ്ചില്‍
പിന്നെയും പൊള്ളുന്ന ചോദ്യമിട്ടു
ചിങ്ങം വിടര്‍ത്തി നമ്മള്‍ക്കു തന്ന
ഉണ്ണിക്കിരിക്കുവാനെന്തു നല്‍കും?

ഉണ്ണിക്കിരിക്കുവാന്‍ മുള്‍ത്തടുക്ക്
ഉണ്ണാനുടുക്കാനും പേക്കിനാവ്‌
ഉണ്ണിക്കുറങ്ങുവാന്‍ നെഞ്ചകത്തെ
ഉമ്മറത്തുള്ള കടുത്ത ചൂട്‌
ഇല്ലായ്‌മകള്‍ താളമിട്ടുപാടും
കുഞ്ഞിനു കൂട്ടായ്‌ ഉറക്കുപപാട്ട്
നേരിനോടൊപ്പമവന്‍ വളരും
നോവില്‍ നിന്നായുധമേന്തിനില്‍ക്കും
അച്ഛനെ ചോദ്യങ്ങളാല്‍ തളര്‍ത്തും
മിത്രങ്ങളോടൊത്തു വേട്ടയാടും
അന്നത്തെയുഷ്‌ണത്തിനെന്തുത്തരം
അന്നത്തെയമ്മയ്‌ക്കുമെന്തുത്തരം!
വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
ഓര്‍ക്കുവാനെന്തുണ്ടു കൂട്ടുകാരീ
കാക്കക്കറുപ്പുള്ള നട്ടുച്ചകള്‍.

3 comments:

  1. ഉണ്ണിക്കിരിക്കുവാന്‍ മുള്‍ത്തടുക്ക്
    ഉണ്ണാനുടുക്കാനും പേക്കിനാവ്‌
    ഉണ്ണിക്കുറങ്ങുവാന്‍ നെഞ്ചകത്തെ
    ഉമ്മറത്തുള്ള കടുത്ത ചൂട്‌

    ReplyDelete
  2. കറുത്ത നട്ടുച്ചകള്‍
    ഇരുണ്ട പകലുകള്‍

    ReplyDelete
  3. നേരിനോടൊപ്പമവന്‍ വളരും
    നോവില്‍ നിന്നായുധമേന്തിനില്‍ക്കും
    അച്ഛനെ ചോദ്യങ്ങളാല്‍ തളര്‍ത്തും
    മിത്രങ്ങളോടൊത്തു വേട്ടയാടും
    അന്നത്തെയുഷ്‌ണത്തിനെന്തുത്തരം
    അന്നത്തെയമ്മയ്‌ക്കുമെന്തുത്തരം!
    വാക്കെരിയുന്നൊരടുപ്പില്‍ നിന്നും
    തീക്കനല്‍ കോരി ഞാന്‍ തിന്നിടുമ്പോള്‍
    ഓര്‍ക്കുവാനെന്തുണ്ടു കൂട്ടുകാരീ
    കാക്കക്കറുപ്പുള്ള നട്ടുച്ചകള്‍.

    ReplyDelete