Tuesday 8 April 2014

തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആഹ്ലാദം കൂട്ടി


തെരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടിയപ്പോഴെല്ലാം സന്തോഷത്തോടെയാണ് ഞാന്‍ പോയിട്ടുള്ളത്. ഒരിക്കല്‍പോലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിട്ടില്ല.

ജനാധിപത്യ നടപടിക്രമത്തിന്റെ ഭാഗമാകുന്നു എന്നതാണ് പ്രധാന സന്തോഷം. മറ്റൊന്ന്, ഒരു സ്ഥലത്ത് വെയിലുകൊള്ളാതെ ഇരുന്ന്, ആ നാട്ടിലുള്ള മുഴുവന്‍ ആള്‍ക്കാരേയും കാണാമല്ലോ എന്നതാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെങ്കില്‍ തപാല്‍ വോട്ടു ചെയ്യാമെന്നതിനാല്‍ വിരലില്‍ മഷി പുരളുകയുമില്ല.
ക്ലാസിനു രണ്ട് ദിവസം പോയിക്കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പിന്റെ തലേന്നുതന്നെ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തിലെത്തണം. മൊട്ടുസൂചിയും കോലരക്കും മഷിയും പെന്‍സിലുമടക്കം കുറേ ഏറെ വസ്തുക്കള്‍ ഏറ്റുവാങ്ങാനുണ്ടാകും. എല്ലാം എണ്ണിയെടുക്കുന്നത്, തിരിച്ച് എണ്ണം പറഞ്ഞുകൊടുക്കണമെന്നുള്ളതുകൊണ്ടാണ്. എല്ലാം ഏറ്റുവാങ്ങി സര്‍ക്കാര്‍ ബസില്‍ കയറി പോകുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള കുന്തവുമായി പോകുന്ന ഭടന്റെ മനസായിരിക്കും എനിക്ക്.
തിരുവനന്തപുരം ജില്ലയിലെ വെണ്‍പകല്‍ എന്നഗ്രാമത്തിലായിരുന്നു ഒരിക്കല്‍ ഡ്യൂട്ടി. തലേന്ന് ഉച്ചയ്ക്കു മുന്‍പുതന്നെ ഞങ്ങളെ അവിടെ എത്തിച്ചിട്ടുണ്ട്. സ്‌കൂളില്‍ ബഞ്ച് പിടിച്ചിട്ടുള്ള ഉറക്കം നല്ല ഒരു അനുഭവമാണ്. പഠിക്കുന്ന കാലത്ത് സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് നാടകം കളിച്ചപ്പോള്‍ മാത്രമാണ് അങ്ങനെ ഉറങ്ങിയിട്ടുള്ളത്. വാസ്തവത്തില്‍, അസൗകര്യങ്ങള്‍ നിറഞ്ഞ വീടിനേക്കാള്‍ എത്രയോ വിശാലവും സുഖകരവുമായിരുന്നു ആ സ്‌കൂളുറക്കങ്ങള്‍. അന്ന് ബാലറ്റ് പേപ്പര്‍ ആയിരുന്നതിനാല്‍ കുറേ പേപ്പറുകളുടെ പിന്നില്‍ സീല്‍ ചെയ്തുവച്ചാല്‍ ജോലിഭാരം ലഘൂകരിക്കാം. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ വന്ന് ഉദ്യോഗസ്ഥരുടെ ക്ഷേമം അന്വേഷിച്ചിരുന്നു. എല്‍ പി ക്ലാസിലെ കൊച്ചുബഞ്ചില്‍ ഇരുവശത്തേക്കും കാലിട്ടിരുന്ന്, അര്‍ദ്ധരാത്രിയില്‍ പണിയെടുക്കുന്ന എന്നെ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വളരെ നേരം ശ്രദ്ധിച്ചിട്ടു പറഞ്ഞു നിങ്ങള്‍ക്ക് കവി കുരീപ്പുഴ ശ്രീകുമാറിന്റെ ഛായയൂണ്ട്. സഹപ്രവര്‍ത്തകര്‍ സത്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അദ്ദേഹം വിശ്വസിച്ചില്ല. ആ സ്ഥലത്ത് എന്നെ ഒരു കവിയരങ്ങില്‍ പങ്കെടുപ്പിക്കാനായി നാലു വര്‍ഷമായി ആ സഖാവ് ശ്രമിച്ചിട്ടും നടന്നില്ലത്രെ, കവിയരങ്ങിനെക്കാള്‍ പ്രധാനമാണല്ലോ തെരഞ്ഞെടുപ്പു ഡ്യൂട്ടി എന്നോര്‍ത്തപ്പോള്‍ എനിക്കും ചിരിവന്നു. സ്‌കൂള്‍ പരിസരത്തെ ചെറുതോട്ടിലെ ഇളനീരില്‍ കുളിച്ച്, സമ്മതിദായകരെ കാത്തിരുന്നപ്പോള്‍ നല്ല ഉന്മേഷമായിരുന്നു.
മറ്റൊരിക്കല്‍ വളരെ പഴക്കമുള്ള ഒരു എസ്എന്‍ഡിപി സ്‌കൂളിലായിരുന്നു ഡ്യൂട്ടി. സ്‌കൂള്‍ മുറ്റത്ത് നാരായണഗുരുവിന്റെ പ്രതിമയുമുണ്ട്. വോട്ടെടുപ്പിന്റെ തലേന്ന് നാട്ടിടവഴിയിലൂടെ വെറുതെ നടന്നപ്പോള്‍ കണ്ടുമുട്ടിയ പ്രായമായ ഒരാളോട് നാട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. ഈ നാട്ടില്‍ നാരായണഗുരു വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് കുറച്ചുനേരം ആലോചിച്ചിട്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്. ”എന്റെ ഓര്‍മയില്‍ നാരായണഗുരു ഇവിടെ വന്നിട്ടില്ല. എന്നാല്‍ ഞാന്‍ നാലുവര്‍ഷം ബോംബെയില്‍ ആയിരുന്നു. അന്നു വന്നിട്ടുണ്ടോ എന്നെനിക്കറിയില്ല”. ആ മറുപടിയിലെ സത്യസന്ധത എന്നെ ചിരിപ്പിച്ചു.
തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോയിട്ടുള്ളപ്പോഴെല്ലാം ഞാന്‍ പുസ്തകങ്ങള്‍ കൂടി കൊണ്ടുപോയിട്ടുണ്ട്. വോട്ടെടുപ്പിന്റെ തലേദിവസം ധാരാളം ഒഴിവുസമയം കിട്ടും. കാവാലം നാരായണപ്പണിക്കരുടെ കവിതകളും എം ഗോവിന്ദന്റെ ലേഖനങ്ങളും ഗീതാഗോവിന്ദത്തെക്കുറിച്ചുള്ള നിത്യചൈതന്യയതിയുടെ പുസ്തകവും ഞാന്‍ വീണ്ടും വായിച്ചത് വോട്ടെടുപ്പിന്റെ തലേന്ന് സ്‌കൂള്‍ ബൂത്തിലിരുന്നാണ്. ഒരിക്കല്‍ വോട്ടെടുപ്പ് കഴിഞ്ഞ് പ്രതിഫലത്തിനുവേണ്ടി ക്യൂ നില്‍ക്കേണ്ടിവന്നു. സാധാരണ അങ്ങനെ സംഭവിക്കുന്നതല്ല. കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂള്‍ മുറ്റത്ത് രാത്രിയില്‍ രൂപംകൊണ്ട, മണിക്കൂറുകള്‍ നീണ്ട ക്യൂവില്‍ നിന്നാണ് ദലിത് ബന്ധു എന്‍ കെ ജോസിന്റെ കുട്ടനാടിന്റെ ഇതിഹാസം വായിച്ചു തീര്‍ത്തത്.
വോട്ടുകാലം വരുന്നു, നാട്ടുകാരേ/പമ്പരം പോലെ നിന്നോ/പമ്പരംപോലെ നിന്നാല്‍ നിങ്ങള്‍ക്കും/പമ്പകടക്കാമല്ലോ. ഈ വരികള്‍ ആരുടേതെന്ന് എനിക്കറിയില്ല. പോളിങ് ബൂത്തില്‍ ഇരുന്നപ്പോള്‍ ചിലപ്പോഴെങ്കിലും ഈ വരികള്‍ ഓര്‍മവരുകയും അതിലെ ഉപമ ചെറുചിരി സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

2 comments:

  1. എല്ലാം ഏറ്റുവാങ്ങി സര്‍ക്കാര്‍ ബസില്‍ കയറി പോകുമ്പോള്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള കുന്തവുമായി പോകുന്ന ഭടന്റെ മനസായിരിക്കും എനിക്ക്.

    ReplyDelete
  2. “നിങ്ങള്‍ക്ക് കവി കുരീപ്പുഴ ശ്രീകുമാറിന്റെ ഛായയൂണ്ട്. സഹപ്രവര്‍ത്തകര്‍ സത്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അദ്ദേഹം വിശ്വസിച്ചില്ല. “

    ആശംസകൾ...

    ReplyDelete