Sunday 29 January 2017

പെങ്ങൾസ്ഥാനിലേക്ക്‌ പറക്കുന്ന ഇന്ത്യൻ പക്ഷികൾ


പ്രീഡിഗ്രിക്കാലത്ത്‌ ഇന്ത്യാ ചരിത്രം പഠിപ്പിച്ച ദിവാകരൻസാറാണ്‌ അവിശ്വസനീയമായ ആ വാർത്ത പറഞ്ഞത്‌. സിന്ധുനദി പാകിസ്ഥാനിലാണ്‌.
കൗമാരക്കാരനായ എനിക്ക്‌ അന്ന്‌ ഇന്ത്യ എന്റെ മാതൃരാജ്യവും പാകിസ്ഥാൻ ശത്രുരാജ്യവുമായിരുന്നു. ഒരു ബോംബു കിട്ടിയിരുന്നെങ്കിൽ റാവൽപ്പിണ്ടിയിലോ കറാച്ചിയിലോ കൊണ്ടു ചെന്നിട്ട്‌ ആ രാജ്യത്തെ മുഴുവൻ ചാമ്പലാക്കണമെന്നായിരുന്നു അവിവേകിയായിരുന്ന എന്റെ ആഗ്രഹം. അപ്പോഴാണ്‌ ദിവാകരൻ സാർ ഞെട്ടിക്കുന്ന, സിന്ധുനദിയുടെ പാകിസ്ഥാൻ പൗരത്വത്തെക്കുറിച്ച്‌ പറഞ്ഞത്‌.
സ്റ്റാഫ്‌ റൂമിൽ അദ്ദേഹം വിശ്രമിക്കുന്ന സമയത്ത്‌ അസ്വസ്ഥതയോടെ ഞാൻ ചെന്നു കണ്ടു. ഒരുപക്ഷേ അദ്ദേഹത്തിന്‌ തെറ്റിയതാണെങ്കിലോ. ഞാൻ ചോദിച്ചു, സാർ പറഞ്ഞത്‌ ശരിയാണോ സിന്ധുനദി പാകിസ്ഥാനിലാണോ. നിർവികാരനായി അദ്ദേഹം പറഞ്ഞു, സിന്ധുനദി പാകിസ്ഥാനിലാണ്‌. അതിനു നീ ഇത്ര വിഷമിക്കുന്നതെന്തിന്‌?
എന്റെ മുത്തശ്ശന്മാരായ ദ്രാവിഡന്മാർ മുങ്ങിക്കുളിച്ച നദിയാണ്‌. എനിക്ക്‌ അവകാശപ്പെട്ടത്‌. മാത്രമല്ല, അവർ സംസ്കാരസമ്പന്നമായ ഒരു ജീവിത വ്യവസ്ഥ കെട്ടിയുയർത്തിയ മോഹൻജദാരോ പാകിസ്ഥാനിലാണ്‌. രവീനദിയുടെ തീരത്തുണ്ടായിരുന്ന ഹാരപ്പ പാകിസ്ഥാനിലാണ്‌.
ഇന്ത്യൻ യുവതലമുറയെ എക്കാലത്തും ആവേശം കൊള്ളിക്കുന്ന ഭഗത്സിങ്ങിന്റെ ജന്മഗൃഹവും ശവകുടീരവും പാകിസ്ഥാനിലാണ്‌. കൊല്ലം കരുനാഗപ്പള്ളിയിലെ ലാലാജി ലൈബ്രറിയുടെ വേരുകൾ തേടിപ്പോയാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വജ്രനക്ഷത്രമായ ലാലാ ലജ്പത്‌റായിയിലെത്തും. ലാലാ ലജ്പത്‌റായ്‌ അടികൊണ്ടുവീണ ലാഹോർ പാകിസ്ഥാനിലാണ്‌.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വല അധ്യായങ്ങൾ രചിച്ച കറാച്ചി പാകിസ്ഥാനിലാണ്‌. ടാഗോറിന്റെ മനസിലേക്ക്‌ കാബൂളിവാല നടന്നുവന്ന വഴികൾ പാകിസ്ഥാനിലാണ്‌. സമരസംസ്കാരത്തിന്റെ അടയാളമായ പെഷ്‌വാർ പാകിസ്ഥാനിലാണ്‌. തക്ഷശിലപാകിസ്ഥാനിലാണ്‌.
ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഇന്ത്യയാണെന്ന്‌ എഴുതിയ അല്ലാമ മുഹമ്മദ്‌ ഇഖ്ബാലിന്റെ ചിന്തയിൽ വിരിഞ്ഞ പരിശുദ്ധിയുടെ നാട്‌ എന്നർഥമുള്ള പാകിസ്ഥാൻ ഇന്ത്യയെ സംബന്ധിച്ച്‌ പെങ്ങൾസ്ഥാനാണ്‌.
യുദ്ധങ്ങൾ ഭരണകൂടങ്ങളുടെ ആവശ്യമാണ്‌. സാധാരണ ജനങ്ങളോ പട്ടാളകുടുംബങ്ങളോ യുദ്ധത്തെ അനുകൂലിക്കുന്നില്ല. ഓരോ ശവപ്പെട്ടി വീട്ടിലെത്തുമ്പോഴും ഇന്ത്യയിലേയും പാകിസ്ഥാനിലേയും അമ്മമാർ കരയുന്നത്‌ ഒരേ ഭാഷയിലാണ്‌. വെയിലിനോ കാറ്റിനോ നിലാവിനോ ഭരണകൂട ശത്രുതയില്ല. മേഘങ്ങൾക്കോ പക്ഷികൾക്കോ വൈദ്യുതീകരിച്ച കമ്പിവേലികൾ പ്രശ്നമല്ല.
1947 ന്‌ മുമ്പുള്ള പാകിസ്ഥാന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രമാണ്‌. അന്നും ഇന്നും പ്രകൃതി ഇന്ത്യൻ വൻകരയുടേതാണ്‌.
പകയും കൊലയും നിലനിർത്തേണ്ടത്‌ ഇരു രാജ്യങ്ങളിലേയും ഹിന്ദു-ഇസ്ലാം മത തീവ്രവാദികളുടെ ആവശ്യമാണ്‌. സാധാരണ മതവിശ്വാസികൾക്കുപോലും ഇങ്ങനെയൊരു ആവശ്യമില്ല. മതവും രാഷ്ട്രീയവുമാണ്‌ ശത്രുത സൃഷ്ടിക്കുന്നത്‌.
ഹിന്ദുവർഗീയതയുടെ ഉസ്താദായിരുന്ന നാഥുറാം വിനായക ഗോഡ്സേയുടെ അനുയായികൾ ഇപ്പോഴും സൂക്ഷിക്കുന്നത്‌ അവിഭക്ത ഇന്ത്യയുടെ ഭൂപടമാണല്ലോ. ഗീതാപ്രഭാഷകനായിരുന്ന ചിന്മയാനന്ദന്റെ എബിസി സിദ്ധാന്തം പ്രസിദ്ധമായിരുന്നു. അഫ്ഗാനിസ്ഥാൻ, ബർമ, സിലോൺ എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യൻ ത്രികോണമാണ്‌ ചിന്മയാനന്ദൻ വരച്ചിട്ടത്‌. അതൊക്കെ അംഗീകരിക്കുന്നവര്‍ വർഗീയ വിരുദ്ധരോട്‌ പാകിസ്ഥാനിൽ പോകാൻ പറയുന്നത്‌ ഗോഡ്സേ നിന്ദയും ചിന്മയാനന്ദ നിന്ദയുമാണ്‌.
പാകിസ്ഥാനിലെ തൊഴിലാളിവർഗ മുന്നേറ്റത്തിന്‌ നേതൃത്വം നൽകിയ കമ്യൂണിസ്റ്റു മഹാകവിയായിരുന്നു ഫെയ്സ്‌ അഹമ്മദ്‌ ഫെയ്സ്‌. ലെനിൻ സമാധാന സമ്മാനം നൽകി സോവിയറ്റ്‌ യൂണിയൻ അദ്ദേഹത്തെ ആദരിച്ചിരുന്നു. നോബൽ സമ്മാനത്തിനും ഫെയ്സ്‌ പരിഗണിക്കപ്പെട്ടു. ഉർദു ഗസലുകളിലൂടെ പാകിസ്ഥാൻ ജനതയുടെ ഹൃദയത്തിലെ പൂമരമായി നിലകൊള്ളുന്ന ഫെയ്സ്‌ അഹമ്മദ്‌ ഫെയ്സിന്റെ സ്വപ്നങ്ങൾ സഫലമായില്ല. സ്വപ്നങ്ങൾ അവശേഷിക്കുകയാണ്‌.
പാകിസ്ഥാന്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ബംഗാളിലും ബോംബെയിലും നടന്ന ഉജ്ജ്വലസമരങ്ങൾ കൊണ്ടുകൂടിയാണ്‌. ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയത്‌ ലാഹോറിലും കറാച്ചിയിലും നടന്ന സമരങ്ങൾ കൊണ്ടുകൂടിയാണ്‌.
ഇന്ത്യാക്കാർ പാകിസ്ഥാൻ സന്ദർശിക്കുന്നതും പാകിസ്ഥാൻകാർ ഇന്ത്യ സന്ദർശിക്കുന്നതും പരസ്പരസൗഹൃദം മാത്രമല്ല ചരിത്രാവബോധവും ഉണ്ടാക്കിത്തരും.
സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച എല്ലാവർക്കും എന്നേ ചൊടിച്ചു പിരിഞ്ഞ നേർപെങ്ങളാണ്‌ പാകിസ്ഥാൻ. ശത്രുതയ്ക്കപ്പുറം സ്നേഹത്തിന്റെ പതാകയാണ്‌ പാറേണ്ടത്‌. 

1 comment:

  1. എന്റെ മുത്തശ്ശന്മാരായ ദ്രാവിഡന്മാർ മുങ്ങിക്കുളിച്ച നദിയാണ്‌. എനിക്ക്‌ അവകാശപ്പെട്ടത്‌. മാത്രമല്ല, അവർ സംസ്കാരസമ്പന്നമായ ഒരു ജീവിത വ്യവസ്ഥ കെട്ടിയുയർത്തിയ മോഹൻജദാരോ പാകിസ്ഥാനിലാണ്‌. രവീനദിയുടെ തീരത്തുണ്ടായിരുന്ന ഹാരപ്പ പാകിസ്ഥാനിലാണ്‌.
    ഇന്ത്യൻ യുവതലമുറയെ എക്കാലത്തും ആവേശം കൊള്ളിക്കുന്ന ഭഗത്സിങ്ങിന്റെ ജന്മഗൃഹവും ശവകുടീരവും പാകിസ്ഥാനിലാണ്‌. കൊല്ലം കരുനാഗപ്പള്ളിയിലെ ലാലാജി ലൈബ്രറിയുടെ വേരുകൾ തേടിപ്പോയാൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വജ്രനക്ഷത്രമായ ലാലാ ലജ്പത്‌റായിയിലെത്തും. ലാലാ ലജ്പത്‌റായ്‌ അടികൊണ്ടുവീണ ലാഹോർ പാകിസ്ഥാനിലാണ്‌.
    ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വല അധ്യായങ്ങൾ രചിച്ച കറാച്ചി പാകിസ്ഥാനിലാണ്‌. ടാഗോറിന്റെ മനസിലേക്ക്‌ കാബൂളിവാല നടന്നുവന്ന വഴികൾ പാകിസ്ഥാനിലാണ്‌. സമരസംസ്കാരത്തിന്റെ അടയാളമായ പെഷ്‌വാർ പാകിസ്ഥാനിലാണ്‌. തക്ഷശിലപാകിസ്ഥാനിലാണ്‌.
    ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഇന്ത്യയാണെന്ന്‌ എഴുതിയ അല്ലാമ മുഹമ്മദ്‌ ഇഖ്ബാലിന്റെ ചിന്തയിൽ വിരിഞ്ഞ പരിശുദ്ധിയുടെ നാട്‌ എന്നർഥമുള്ള പാകിസ്ഥാൻ ഇന്ത്യയെ സംബന്ധിച്ച്‌ പെങ്ങൾസ്ഥാനാണ്‌...!

    ReplyDelete