Sunday 26 February 2017

കടലിന്റെ വീട്.


മല തുരന്നപ്പോൾ
കടൽച്ചിപ്പി കിട്ടി
ജലമൊഴി കേട്ടു നടുങ്ങി
പടിയിറങ്ങിപ്പോയ
കടലിന്റെ വീടിത്
ഒരു ദിനം കേരളം
കടലെടുക്കും

അകലെനിന്നേതോ
തിരക്കൂത്തിലെത്തിയ
അഭയാർത്ഥി നിൻ കേരവൃക്ഷം.

മലകടന്നെത്തിയ 
വാക്കുകൾ പക്ഷികൾ
അതിഥികൾ മരങ്ങൾ മൃഗങ്ങൾ

തകിടികൾ താണ്ടിയും
സമനിലം കോറിയും
പൊറുതിക്കലം വച്ച
ചെറുമർ നിന്നാദിമർ

മഴുവുമായ് പിന്നെ
വന്നാദിമനുഷ്യരെ
അടിമകളാക്കിയ സന്ധ്യയ്കു മുൻപേ
ഇവിടെ ഞാനുണ്ടായിരുന്നെന്നു ചിപ്പി
കടലുപ്പുതേക്കിയിറക്കി

ഇരുളിന്റെ ക്ഷോഭ-
ത്തിരവന്നു കീറുന്നു
ഹൃദയത്തിലെ കായലോരം

മൃതിയൊച്ചയായ്
കൊടുംസ്രാവുകൾ പായുന്നു
കടലാന കുത്തിമറിയുന്നു

മലയുടെ തലയിലേയ്കൊരു
രാക്ഷസത്തിര
മടവാളുമായ് കുതിക്കുമ്പോൾ
മറുപടി ചൊല്ലാൻ
മനസ്സിലെ മൺതരി
മലയാളമോർത്തു നിൽക്കുന്നു

കടലേറിടുമ്പോൾ
മറുവീടു തേടുന്ന
കിളികളുടെ ചിറകുകൾക്കൊപ്പം

പരദേശം
കുത്തിയോരാശ്രയക്കൂരയിൽ
കരുണയും രമണനും
കഞ്ഞിവെയ്കും

കടൽ
വീടു വീണ്ടെടുക്കുമ്പോൾ
എൻ മാനമേ
കരയുമോനീ മഴയായി

1 comment:

  1. കടൽ
    വീടു വീണ്ടെടുക്കുമ്പോൾ
    എൻ മാനമേ
    കരയുമോനീ മഴയായി

    ReplyDelete