Tuesday 2 January 2018

തേൾക്കുടം


കുടത്തിലുണ്ടൊടുക്കത്തെ 
കനകനാണ്യം
എടുക്കുന്ന കരുത്തുള്ളോൾ-
ക്കുടൻ സമ്മാനം
അവൾക്കാണെന്നർദ്ധദേശം
സ്വതന്ത്രസൌധം
അവൾക്കാണീ വജ്രഹാരം
വിശിഷ്ടവസ്ത്രം

വിനോദത്താൽ മദംകൊണ്ട
മഹാരാജാവിൻ
വിളംബരച്ചെണ്ട ദിക്കിൻ
ചുമർ പൊട്ടിച്ചു

തുടികൊട്ടിക്കൊടിയേറ്റി
അരങ്ങുകെട്ടി
തലസ്ഥാനം പെൺമിടുക്കിൻ
വരക്കം കാത്തു 
പുരുഷാരമാർത്തിരമ്പി
പേമഴ പെയ്തു
ഒരുത്തിയും വരുത്തില്ലെ-
ന്നടക്കം കൊണ്ടു

കുടത്തിൽ വാളുയർത്തിയ
കരിന്തേളിന്റെ
വിഷക്കോളിൽ നീലവാനം
പുകഞ്ഞു കണ്ടു
അടിമപ്പെണ്ണൊരുവൾ 
വന്നടുത്തുനിന്നു
കുടത്തിൻമേൽ വലംകൈ-
വെച്ചുറച്ചുനിന്നു

പതുക്കെ നീൾവിരൽനീട്ടി
ഘടാകാശത്തിൽ
പരതുന്നു തേളടങ്ങി
യൊതുങ്ങിടുന്നു
ഇവളുമെൻ ദുർവ്വിധിപോൽ
കുടത്തിനുള്ളിൽ
കുടുങ്ങിയോളാണിവളെ
തൊടില്ലെൻദാഹം

കനകനാണയം നീട്ടി
അവൾനിൽക്കുമ്പോൾ
കരിന്തേളാപ്പൂവിരലിൽ
നിദ്രകൊള്ളുന്നു

അടിമപ്പെണ്ണിന്റെ ദേശം
വസന്തവംശം
കരിന്തേളാപ്പതാകയിൽ
അശോകചക്രം

1 comment:

  1. അടിമ പെണ്ണ് നേടിയ വസന്ത ദേശത്തിന്
    കരിന്തേൾ ചിഹ്നമുള്ള പതാക വന്ന ചരിതം ...

    ReplyDelete