Tuesday 29 October 2019

ദൈവങ്ങളുടെ പേരില്‍ വോട്ടു ചോദിച്ചാല്‍...


ആദരണീയനായ ശ്രീകുമാരന്‍ തമ്പി ആത്മകഥ എഴുതുകയാണ്.
ഇനിയൊരിക്കലും തിരിച്ചു വരരുതേയെന്ന് ആരും ആഗ്രഹിച്ചു
പോവുന്ന ഒരു ക്ഷുദ്രകാലത്ത്തിന്റെ നേര്‍ക്കുപിടിച്ച കണ്ണാടിയാണ്
അദ്ദേഹത്തിന്റെ ബാല്യകാല ചിത്രീകരണത്തിലൂടെ അനാവൃതമാകുന്നത്.

ആത്മകഥയുടെ തുടക്കത്തില്‍, ഹരിപ്പാട്ടു നടന്ന ഒരു തെരഞ്ഞെടുപ്പിനെ
കുറിച്ച് പറയുന്നുണ്ട്. രാജഭരണകാലമാണ്. കണ്ട അണ്ടനും അടകോടനു.
മൊന്നും വോട്ടില്ല.സമ്മതിദാനാവകാശം അക്ഷരാര്‍ത്ഥത്തില്‍
വിലയേറിയതു തന്നെയാണ്. നികുതിയടയ്ക്കാന്‍ ത്രാണി
ഉള്ളവര്‍ക്ക് മാത്രമേ വോട്ടുണ്ടായിരുന്നുള്ളൂ. നികുതി അടയ്ക്കാനുള്ള
അര്‍ഹത ഭൂമിയുടെ ഉടമസ്ഥതയാണല്ലോ.

ശ്രീകുമാരന്‍ തമ്പിയുടെ തറവാട്ടു കാരണവര്‍ മത്സരിക്കുന്നുണ്ട്.
അദ്ദേഹത്തെ എതിര്‍ക്കുന്നത് മണ്ണാറശാല ക്ഷേത്രത്തിലെ
പൂജാരി. തമ്പുരാക്കന്മാര്‍ തമ്മിലുള്ള പൊരിഞ്ഞ യുദ്ധം.
മണ്ണാറശാല, കേരളത്തിലെ നാഗാരാധനാ കേന്ദ്രങ്ങളില്‍
പ്രധാനപ്പെട്ടതാണല്ലോ. വോട്ടര്‍മാര്‍ അവിടത്തെ വിശ്വാസികളുമാണ്.
നാഗദൈവങ്ങളെ ഭയപ്പെട്ടിരുന്ന കാലം.

പൂജാരിയുടെ ആളുകള്‍ ഒരു ഗംഭീരപ്രചരണം അഴിച്ചുവിട്ടു.
പൂജാരിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ നാഗകോപം വരും.
വോട്ടു ചെയ്യാത്തവരെ പാമ്പ് കടിക്കും. തെരഞ്ഞെടുപ്പു ഫലം
വന്നപ്പോള്‍ പൂജാരി തോറ്റു. പൂജാരിക്ക് വോട്ടു ചെയ്യാത്തതിന്റെ
പേരില്‍ ആരെയും പാമ്പു കടിച്ചതുമില്ല. പാമ്പുകള്‍
ഇങ്ങനെയൊരു പ്രചാരണം കണക്കാക്കിയതുമില്ല.

എതിര്‍പക്ഷം, തങ്ങള്‍ക്കു ഗരുഡാരാധനയുണ്ടെന്നും  ഒന്നും
സംഭവിക്കില്ലെന്നും പറഞ്ഞിരുന്നു. ഗരുഡന്‍ ആരാധകരെയല്ലേ
രക്ഷിക്കൂ. ഗരുഡാരാധനയില്ലാത്തവരും വോട്ടു ചെയ്തുകാണുമല്ലോ.
അവരെയും പാമ്പുകള്‍ വെറുതെവിട്ടു.

കേരളത്തില്‍ അക്കാലത്തുപോലും ദൈവങ്ങളെ മുന്‍നിര്‍ത്തി
വോട്ടുപിടിച്ചാല്‍ ജയിക്കില്ലായിരുന്നു. കേരളത്തില്‍ ഇക്കാലത്തും
ആ പരിപ്പ് വേവുകയില്ലെന്നു കഴിഞ്ഞു ഉപതെരഞ്ഞെടുപ്പുകള്‍
തെളിയിച്ചു.

പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പ്രസിദ്ധമായ ഭക്തിഗാനതിന്റെ
പാരഡികളാണ് തെരഞ്ഞെടുപ്പു ഗാനങ്ങളായി ഉപയോഗിച്ചത്.
കറുപ്പുടുത്തു പരമഭക്തന്റെ ഭക്തന്റെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി,
അക്രമികളെ അറസ്റ്റു ചെയ്തകൂട്ടത്തില്‍ പോലീസ് സ്റ്റേഷനിളും
പോയ ആളായിരുന്നു സ്ഥാനാര്‍ഥി. അയ്യപ്പന്‍റെ ഒരു കൃപാകടാക്ഷവും
അവര്‍ക്കുണ്ടായില്ല.

കോടതിവിധി ലംഘിച്ചുകൊണ്ട് ശബരിമലയില്‍ തുടരുന്ന
സ്ത്രീവിവേചനം, ആചാരത്തിന്റെ മറവില്‍ തുടരുകതന്നെ
വേണമെന്ന് മഞ്ചേശ്വരത്ത് വാദിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥിയും
തോറ്റു. അയ്യപ്പന്‍, സ്ത്രീ വിവേചനം അവസാനിപ്പിക്കണം
എന്ന പക്ഷത്താണെന്നു കവിടിക്കാരെ സമീപിക്കതെതന്നെ
അനുഭവത്തിന്റെ വെളിച്ചത്തില്‍ ഭക്തജനങ്ങള്‍ക്ക്
കണക്കാക്കാവുന്നതാണ്.

തെരഞ്ഞെടുപ്പില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്ന് തന്നെയും
മതത്തെയും അതിന്‍റെ ഉല്‍പ്പന്നമായ അന്ധവിശ്വാസങ്ങളെയും
മാറ്റി നിര്‍ത്തേണ്ടതാണ്. ദേശസ്നേഹമുള്ള ഭരണകൂടം സ്വതന്ത്ര
ഭാരതത്തിന്റെ  ദേശീയപതാകയെ തിരിച്ചും മറിച്ചുമിട്ടു മറ്റൊരു
പതാകയുണ്ടാക്കാന്‍ ഒരു പാര്‍ട്ടിയേയും  അനുവദിക്കരുത്.

ദേശീയ പുഷ്പം, ദേശീയ മൃഗം,ദേശീയ പക്ഷി തുടങ്ങിയവ
തെരഞ്ഞെടുപ്പു ചിഹ്നവും കൊടിയടയാളവും ആക്കുന്നതും
അനൗചിത്യമാണ്. തെരഞ്ഞെടുപ്പു കമ്മീഷനെങ്കിലും
ഇത്തരം മുതലെടുപ്പുകളെ പ്രോത്സാഹിപ്പിക്കരുത്.

അന്ധവിശ്വാസത്തെ മുതലെടുത്ത്‌ കമ്മ്യൂനിസ്റ്റ് സ്ഥാനാര്‍ഥിയെ
തെരഞ്ഞടുപ്പില്‍ തോല്‍പ്പിക്കുന്ന ഒരു കഥ വി.കെ.എന്‍.
എഴുതിയിട്ടുള്ളത് കമ്മ്യൂനിസ്റ്റ്കാരെങ്കിലും ശ്രദ്ധിക്കേണ്ടതാണ്.
ഒരു വിശേഷാല്‍പ്രതിയില്‍ വന്ന ആ കഥയുടെ പേര് വാവര്
എന്നായിരുന്നു.

പൂതലമണ്ണ്‍ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയാണ്
ആലങ്ങാട്ട് മനയ്ക്കല്‍ അതിശര്‍ക്കരന്‍ നമ്പൂതിരിപ്പാട് .
മരക്കച്ചവടക്കാരന്‍ മായിന്‍കുട്ടി ഹാജി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി.
പൂതലമണ്ണു കാവിലെ ദൈവം അയ്യപ്പന്‍. കാവിലെ വെളിച്ചപ്പാട്
കോണ്‍ഗ്രസ് നേതാവ് കുഞ്ഞിരാമന്‍ നായരുടെ സ്വാധീനത്തില്‍ പെട്ടു.
തെരഞ്ഞെടുപ്പിന് തലേന്നായിരുന്നു പൂരം. വെളിച്ചപ്പാട് തുള്ളിയുറഞ്ഞു
വന്നു പറഞ്ഞു, ഇക്കുറി അയ്യപ്പനല്ല, വാവരാണ്  വോട്ടിനു നില്‍ക്കുന്നത്‌.
ഓരോ വോട്ടുദക്ഷിണയും വാവരുടെ പെട്ടീല്. മായീന്‍...ഹൂ...ഹാജീ...ഹൂ..
വാവര്.. വാവരുക്ക് ... വോട്ടുകൊടുത്തില്ലെങ്കില്.. ഹൂശ്... വിത്തു
വിതയ്ക്കും..ഞാന്‍...!! വിത്തു വിതയ്ക്കുമെന്നാല്‍ മസൂരിരോഗം
വരുത്തുമെന്ന് അര്‍ത്ഥം. പതിനേഴായിരം വോട്ടിനു അവിടെ
ഇടതുപക്ഷം തോറ്റു!!!

അതെ, അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയാണ്
ബോധവല്‍ക്കരണം വേണ്ടത്. അതുമായി സന്ധി ചെയ്‌താല്‍ അത്,
നവോത്ഥാനപരിശ്രമങ്ങളെ പിന്നോട്ട് വലിക്കുകയെയുള്ളൂ. അത്
രാഷ്ട്രീയ പരാജയമല്ല, ഏറ്റവും വലിയ സാംസ്ക്കാരിക പരാജയമായിരിക്കും.

1 comment:

  1. അതെ, അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങള്‍ക്ക് എതിരെയാണ്
    ബോധവല്‍ക്കരണം വേണ്ടത്.
    അതുമായി സന്ധി ചെയ്‌താല്‍ അത്,
    നവോത്ഥാനപരിശ്രമങ്ങളെ പിന്നോട്ട് വലിക്കുകയെയുള്ളൂ

    ReplyDelete