Wednesday 6 November 2019

ഒരാൾ


മനസ്സിൽനിന്നൊരാ-
ളിറങ്ങിയങ്ങനെ
ഇരുട്ടിലേയ്ക്കതാ
നടന്നുപോകുന്നു

ഇടംകൈയ്യിൽ കുറേ
ചുവന്നപൂക്കളും
വലംകൈയിൽ ആണി-
പ്പഴുതിൽ കോർത്തിട്ട
പരുന്തിൻ തൂവലും
പകൽക്കിനാവിന്റെ
ശവസ്മരണയും
പതഞ്ഞുപൊങ്ങുന്ന
കറുത്ത ദു:ഖവും
കിനിഞ്ഞ ഞാറ്റുപാ-
ട്ടൊഴിഞ്ഞ നെഞ്ചുമായ്
ഇരുട്ടിലേക്കൊരാൾ
നടന്നുപോകുന്നു

അടുത്തിരുന്നിനി
കുടവും വീണയും
അലർച്ചയും ചേർത്തൊ-
രരങ്ങൊരുങ്ങുവാൻ
നിറഞ്ഞ കണ്ണിലൂ-
ടൊരു കിനാവിന്റെ
കസവുനൂലിഴ
കൊരുത്തെടുക്കുവാൻ
അവൻ വരില്ലിനി
അകന്നകന്നതാ
വരണ്ടകാറ്റുപോൽ
പിടഞ്ഞുപോകുന്നു
ഇരുട്ടിലേക്കൊരാൾ
നടന്നുപോകുന്നു

ഇരിക്കുവാനൊട്ടും
ഇടമില്ലാത്തവൻ
ഇണക്കിളിയുടെ
കരച്ചിൽ കേട്ടവൻ
പുറത്തു പേമഴ
തകർത്തുപെയ്തപ്പോൾ
അകത്തിരുന്നതു
നനഞ്ഞു തീർത്തവൻ
അടഞ്ഞവാതിലിൽ
മടങ്ങിവീഴുന്ന
ദിനവൃത്താന്തങ്ങൾ
കുടിച്ചുവെന്തവൻ
അകലെയാഴികൾ-
ക്കകലെയമ്മമാർ
കരഞ്ഞതു കേട്ടു
കരളുകത്തിയോൻ
മനസ്സിൽ നിന്നവൻ
ഇറങ്ങിപ്പോകുന്നു
ഇരുട്ടിലേക്കതാ
നടന്നുപോകുന്നു

1 comment: