Friday 19 June 2020

ഒരാൾ


മനസ്സിൽ നിന്നൊരാ-
ളിറങ്ങിയങ്ങനെ
ഇരുട്ടിലേയ്ക്കതാ
നടന്നുപോകുന്നു

ഇടംകൈയ്യിൽ കുറേ
ചുവന്ന പൂക്കളും
വലംകൈയ്യിൽ ആണി-
പ്പഴുതിൽ കോർത്തിട്ട
പരുന്തിൻ തൂവലും
പകൽക്കിനാവിന്റെ
ശവസ്മരണയും
പതഞ്ഞുപൊങ്ങുന്ന
കറുത്തദു:ഖവും
കിനിഞ്ഞ ഞാറ്റുപാ-
ട്ടൊഴിഞ്ഞനെഞ്ചുമായ്
ഇരുട്ടിലേയ്ക്കൊരാൾ
നടന്നുപോകുന്നു

അടുത്തിരുന്നിനി
കുടവുംവീണയും
അലർച്ചയും ചേർത്തൊ-
രരങ്ങൊരുക്കുവാൻ
നിറഞ്ഞകണ്ണിലൂ-
ടൊരുകിനാവിന്റെ
കസവുനൂലിഴ
കൊരുത്തെടുക്കുവാൻ
അവൻ വരില്ലിനി


അകന്നകന്നതാ
വരണ്ടകാറ്റുപോൽ
പിടഞ്ഞുപോകുന്നു
ഇരുട്ടിലേക്കൊരാൾ നടന്നുപോകുന്നു

ഇരിക്കുവാനൊട്ടും
ഇടമില്ലാത്തവൻ
ഇണക്കിളിയുടെ
കരച്ചിൽ കേട്ടവൻ
പുറത്തു പേമഴ
തകർത്തുപെയ്തപ്പോൾ
അകത്തിരുന്നതു
നനഞ്ഞുതീർത്തവൻ
അടഞ്ഞവാതിലിൽ
മടങ്ങിവീഴുന്ന
ദിനവൃത്താന്തങ്ങൾ
കുടിച്ചുവെന്തവൻ
അകലെയാഴികൾ-
ക്കകലെയമ്മമാർ
കരഞ്ഞതുകേട്ടു
കരളുകത്തിയോൻ


മനസ്സിൽനിന്നവൻ
ഇറങ്ങിപ്പോകുന്നു
ഇരുട്ടിലേക്കതാ
നടന്നുപോകുന്നു

1 comment: