Wednesday 8 December 2021

കാസര്‍കോട്ടു നിന്നു തുടങ്ങാം നവോത്ഥാനം


കേരളത്തെ ഭ്രാന്താലയം എന്ന പദവിയില്‍ നിന്നും രക്ഷിച്ചത് 
നവോത്ഥാനപ്രവര്‍ത്തനങ്ങളാണ്. വടക്കുവടക്കേ കേരളത്തില്‍ ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍ സ്വാമി ആനന്ദതീര്‍ഥനും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയുമാണ്.ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെട്ട കെ.മാധവന്റെ തെളിച്ചമുള്ള തുടര്‍ച്ച. അവരുടെ സ്വപ്നങ്ങള്‍ ജാതിരഹിതവും മാതാതീതവുമായ സംസ്ക്കാരവും, അയിത്തവും അന്ധവിശ്വാസവുമില്ലാത്ത ജീവിതവും ആയിരുന്നു. ഇന്നും അവ പൂര്‍ണ്ണരൂപത്തില്‍ ജനജീവിതത്തില്‍ പ്രതിഫലിച്ചിട്ടില്ല.

കവികള്‍ ഉഴുതുമറിച്ച മണ്ണാണ് കാസര്‍കോട്. രാഷ്ട്രകവി ഗോവിന്ദപൈയും മഹാകവി കുട്ടമത്തും മഹാകവി പി.കുഞ്ഞിരാമന്‍ നായരും ടി.ഉബൈദും സ്വതന്ത്ര സമൂഹത്തിന്‍റെ വിത്തുവിതച്ച സംസ്ക്കാരത്തനിമയുള്ള മണ്ണ്. കരുത്തുറ്റ പുതുകവിതയുടെ സാന്നിദ്ധ്യവും ചന്ദ്രഗിരിപ്പുഴയുടെ തീരത്തുണ്ട്. ബാലഗോപാലന്‍ കാഞ്ഞങ്ങാടും രാഞ്ജിത് ഓരിയും സന്തോഷ് ഒഴിഞ്ഞവളപ്പും ധന്യ വേങ്ങച്ചേരിയും അടങ്ങുന്ന പ്രകാശപൂര്‍ണ്ണമായ പുതു കവിതപ്പരപ്പ്. മാപ്പിളപ്പാട്ടിന്‍റെ സംപൂഷ്ടകേദാരം വേറെ.

പ്രമുഖ പ്രഭാതപത്രങ്ങളെ കൂടാതെ എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള മദ്ധ്യാഹ്നത്തിലിറങ്ങുന്ന പത്രങ്ങള്‍ കാസര്‍കോടിന്‍റെ ദൈനംദിന ജീവിതത്തെ വലുതായി സ്വാധീനിക്കുന്നുണ്ട്.ലേറ്റസ്റ്റും കാരവലും ഉത്തരദേശവും പോലെയുള്ള പത്രങ്ങള്‍ കാസര്‍കോടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ
തന്നെ കണ്ണാടിയായി പ്രവര്‍ത്തിക്കുന്നുണ്ട്. 

ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മികച്ചതാണെങ്കിലും അയിത്തവും അന്ധവിശ്വാസവും ഇപ്പൊഴും തുടരുന്ന പലസ്ഥലങ്ങളും കാസര്‍കോട് ജില്ലയിലുണ്ട് എന്നത് ലജ്ജിപ്പിക്കുന്നതാണ്.

സംഘ പരിവാറിന് മേല്‍ക്കൈയുള്ള സ്വര്‍ഗ്ഗ തുടങ്ങിയ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന അപമാനകരമായ അയിത്താചരണത്തെക്കുറിച്ച് പത്രപ്രവര്‍ത്തകന്‍ വിനോദ് പായം തയ്യാറാക്കിയ റിപ്പോര്ട്ട് സാംസ്ക്കാരിക രാഷ്ട്രീയ തലങ്ങളില്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ ഞെട്ടിപ്പിക്കുന്നതാണ് കേരള യുക്തിവാദിസംഘം നടത്തിയ അന്വേഷണങ്ങളും.

അംബികാസുതന്‍ മാങ്ങാട് എന്‍മകജെയില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഒരു ക്ഷേത്രമാണ് സ്വര്‍ഗ്ഗ റൂട്ടിലെ ബദിയാറു ജടാധാരി ദേവസ്ഥാനം.അവിടെയാണ് മാനുഷികപരിഗണന ഇല്ലാതെ അടിസ്ഥാനവര്‍ഗ്ഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.അവര്‍ കയറുമെന്നതിനാല്‍ തെയ്യംകെട്ടു തന്നെ വേണ്ടെന്ന് വച്ചു. സവര്‍ണര്‍ക്ക് പടിക്കെട്ടുകളൊക്കെയുള്ള സുഗമവഴി. അവര്‍ണര്‍ക്ക് വെട്ടിത്തെളിച്ച് എത്തേണ്ട കാട്ടുവഴി.
സവര്‍ണര്‍ക്ക് മാന്യമായ ക്ഷേത്രഭക്ഷണം. അവര്‍ണര്‍ക്ക് പൊതിയാക്കി എറിഞ്ഞുകൊടുക്കുന്ന അയിത്താഹാരം. സ്വര്‍ഗ്ഗത്തുപോലും ഇതാണ് സ്ഥിതി!

 മനുസ്മൃതി ഭരണഘടനയായുള്ള സംഘപരിവാറിന് ആ ഇടങ്ങളില്‍ മേല്‍ക്കൈ ലഭിച്ചതില്‍ അത്ഭുതപ്പെടാനില്ല. സംഘപരിവാറിന് ഒഴിവുകിട്ടിയാല്‍ ആ കസേരയില്‍ അതെ സംസ്ക്കാരമുള്ള ബി ടീമായ യു ഡി എഫ് കയറിയിരിക്കും.കേളപ്പന്‍ മുതല്‍ സി.കേശവന്‍ വരെയുള്ളവര്‍ നിര്‍വഹിച്ച അനാചാര വിരുദ്ധജീവിതം ഇന്നത്തെ യു.ഡി.എഫിനു ബാധകമല്ലെന്നാണല്ലോ ശബരിമലയിലെ തീണ്ടാരിസമാരകാലത്ത് അവരെടുത്ത നിലപാട് തെളിയിച്ചത്.

ജടാധാരി ദേവസ്ഥാനത്തു മാത്രമായി പ്രശ്നങ്ങള്‍.ഒടുങ്ങുന്നില്ല ബെള്ളൂരിലെ ക്ഷേത്രത്തില്‍ മാത്രമല്ല,സവര്‍ണ്ണ വീടുകളിലും  അടിസ്ഥാനവര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്ക് പ്രവേശനമില്ല.കൃഷിപ്പണിക്കും മറ്റും പോയാല്‍ അകലെയിരുത്തി പ്രത്യേകപാത്രത്തില്‍ ആഹാരം നല്‍കും! വിവാഹപ്പന്തിയിലും ഈ വിവേചനമുണ്ട്. മുക്കുഞ്ചെ, പൊസാളിഗേ ക്ഷേത്രവഴിയിലും ഈ മനുഷ്യവിലക്കുണ്ട്. പ്രസിദ്ധമായ പഞ്ചുരൂളിത്തെയ്യം കെട്ടിയാടുന്നിടത്ത് തെയ്യത്തിനു പോലുമുണ്ടത്രേ  അയിത്തം.
ഭക്ഷണം നല്‍കുന്നകാര്യത്തില്‍ സവര്‍ണര്‍ക്ക് മുന്‍ ഗണനയും അവര്‍ണര്‍ക്ക് അവഗണനയും കാസര്‍കോട് ജില്ലയിലെ മിക്കക്ഷേത്രങ്ങളിലും നിലനില്‍ക്കുകയാണ്. പൊതുകേരളത്തിന്‍റെ സ്ഥിതിയും വിഭിന്നമല്ല.

സര്‍വലോക സംരക്ഷകരായ ദൈവങ്ങള്‍ക്ക് ഈ വിവേചനത്തില്‍ പ്രതികരിക്കാന്‍ പോലും സാധിക്കില്ലെന്നിരിക്കെ സമരമാണ് ഏകമാര്‍ഗം. വൈക്കത്തും പാലിയത്തും പയ്യന്നൂരും ഗുരുവായൂരും 
നടത്തിയതുപോലെയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരായുള്ള സമരം. ഇങ്ങനെ അവിടെ കയറിയിട്ട് എന്താണ് നേട്ടം? അതുവേറെ ചിന്താവിഷയമാണ്. എങ്കിലും എവിടേയും സഞ്ചരിക്കാനുള്ള പ്രാണികളുടെ സ്വാതന്ത്ര്യത്തില്‍ നിന്നും മനുഷ്യനെ ഒഴിവാക്കാന്‍ പാടില്ലല്ലോ.

മാവില സമൂഹത്തിലെ ഒരു നാട്ടുകവിത തുടങ്ങുന്നത് ഏതൊരു തമ്പുരാനേ പുറുളീ നമ്മുടെ തമ്പുരാനേ എന്നാണ്. തമ്പുരാന്മാര്‍ നമ്മുടെതല്ലെന്നു അയിത്തബാധിത പ്രദേശത്തുള്ളവര്‍ തിരിച്ചറിയേണ്ടതുണ്ട്

കേരളത്തിലെ എല്ലാ രാഷ്ട്രീയ ജാഥകളും കാസര്‍കോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള ഉപ്പള, മേപ്പാടി, ഹൊസങ്കടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്  . മതാതീത സാംസ്ക്കാരിക യാത്ര തുടങ്ങിയത് ഹൊസങ്കടിയില്‍ നിന്നാണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയുള്ള പുതിയ ജാഥകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment