Wednesday 24 November 2021

കോവിഡനന്തരം എട്ടുകാലി മമ്മൂഞ്ഞ്..

 

മരണമില്ലാത്ത വൈക്കം മുഹമ്മദ് ബഷീറിന്‍റെ തകര്‍പ്പന്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെ, നഗ്നസ്വഭാവമുള്ള ഒരു ചെറുകവിതയില്‍ ക്ഷണിച്ചിരുത്തിയിരിക്കുകയാണ് അശോക് കുമാര്‍ പെരുവ.കോവിഡ് കാലത്ത് എട്ടുകാലി മമ്മൂഞ്ഞ് എന്തു ചെയ്യുകയായിരുന്നു എന്നാണ് കവി അന്വേഷിക്കുന്നത്. കവിത ഇത്രേയുള്ളൂ.

വാക്സിനുകള്‍ നേടുവാന്‍ 
പ്രാര്‍ത്ഥനയിലായിരു-
ന്നിക്കാലമത്രയും ഞാന്‍.
നമുക്കതുവഴി
വാക്സിനുകളെത്തി.
തുടരാം മറന്നിട്ട 
വചനപ്രഘോഷവും 
ഭജനാരവങ്ങളും!

അതെ. പ്രതിരോധ കുത്തിവയ്പ്പിലൂടെ കോവിഡ് ഒരു വിധം നിയന്ത്രണാധീനം ആയപ്പോള്‍ ഉച്ചഭാഷിണിയുടെ അമിതമായ ഉപയോഗവും ഉച്ചിയില്‍ തൊടീലും കാല്‍ കഴുകിക്കലും ഒക്കെയായി അവര്‍ തിരിച്ചു വരികയാണ്. കെട്ടിപ്പിടിക്കുന്ന ആള്‍ ദൈവങ്ങള്‍ക്ക് ഇപ്പൊഴും രോഗഭീതി മാറിയിട്ടില്ല. ഉടനെ അവരും ഗോദയിലെത്തും. ചിന്താശീലമുള്ള മനുഷ്യന്‍റെ പരാജയമാണ് ഈ കൊട്ടിഘോഷിച്ചുള്ള തിരിച്ചു വരവ്.

കൂട്ടപ്രാര്‍ഥന കൊണ്ടോ മൈക്ക് പ്രയോഗം കൊണ്ടോ ഒന്നും കോവിഡ് മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞില്ല. മനുഷ്യരാശിയുടെ രക്ഷയ്ക്കെത്തിയത് സയന്‍സ് മാത്രമാണു.അസംഖ്യം സഹോദരര്‍ നഷ്ടപ്പെട്ടുവെങ്കിലും ഒടുവില്‍ ശാസ്ത്രവും മനുഷ്യനും ഒന്നിച്ചു ജയിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്.

അന്ധവിശ്വാസങ്ങള്‍ക്ക് മുന്നില്‍ ശാസ്ത്രം നിഷ്ക്രിയമായെങ്കില്‍ ഒറ്റ മനുഷ്യന്‍ പോലും ഇന്ന് ലോകത്ത് അവശേഷിക്കുമായിരുന്നില്ല. നടപ്പുദീനക്കാലം കഴിഞ്ഞു മരവും മലയുമിറങ്ങി അപ്പുക്കിളി വരുമ്പോള്‍ ലോകം മരണമൌനത്തിന്റെ മണ്ണുടുപ്പിട്ടു കിടക്കുമായിരുന്നു. ശാസ്ത്രത്തിനാണ് നാം നന്ദി പറയേണ്ടത്.

മനുഷ്യരെല്ലാം ഭയപ്പാടില്‍ കഴിഞ്ഞു കൂടിയ കോവിഡ് കാലത്ത് അത്ഭുത രോഗശാന്തിക്കാര്‍ എവിടെ പോയിരിന്നുവെന്ന് ചിന്തിക്കുന്നത് നല്ലതാണ്.ചരട് ജപിച്ചുകെട്ടിയും വെള്ളം ഊതിക്കൊടുത്തും അക്ഷരം കലക്കി കുടിപ്പിച്ചും കഴിഞ്ഞു കൂടിയവര്‍ സ്റ്റാന്‍ഡ് വിട്ടുപോകുകയും ഭക്ഷണക്കിറ്റിന് കൈ നീട്ടുകയും ചെയ്തു. രോഗശമന, പരീക്ഷാവിജയ യന്ത്രക്കാരെ അവരുപയോഗിച്ച മഷിയിട്ടു നോക്കിയാല്‍ പോലും കാണാതായി.
ജിന്നു പിടുത്തകാരും ചെകുത്താന്‍ വേട്ടക്കാരും മാളത്തിലൊളിച്ചു.
ലോകപ്രസിദ്ധ ആരാധനാ കേന്ദ്രങ്ങളെല്ലാം പൂട്ടി.അവയെല്ലാം വാക്സിന്‍ കണ്ടെത്തിയതിന്റെ ബലത്തില്‍ നമ്മുടെ ദൌര്‍ബല്യങ്ങളെ ലക്ഷ്യമിടാന്‍ തുടങ്ങിയിട്ടുണ്ട്.

കോവിഡിനു ചിതറിപ്പിക്കാന്‍ കഴിയാതെപോയ ഒരേയൊരു കാര്യം ഇന്ത്യ കണ്ട ഐതിഹാസികമായ കര്‍ഷകസമരമാണ്.ആദ്യത്തെ തീവണ്ടിയില്‍ തിരുനല്ലൂര്‍ ചൂണ്ടിക്കാട്ടിയ വിയര്‍പ്പിന്‍ ശക്തിയാവാം അതിനു കാരണം.

 കോവിഡനന്തരമുണ്ടായ  അന്ധവിശ്വാസാധിഷ്ഠിത   മരണവാര്‍ത്ത കണ്ണൂരില്‍ നിന്നും എത്തിയിരിക്കുന്നു.

ബാലുവയലിലെ പതിനൊന്നുകാരി ഫാത്തിമയാണ് ഇരയായത്. പനി മാറാന്‍ വേണ്ടി നടത്തിയ പ്രാര്‍ഥനയുടെയും മന്ത്രിച്ചൂതിയതി ന്റെയും  ഫലമായാണ് ഫാത്തിമ കൊല്ലപ്പെട്ടതെന്ന് പോലീസില്‍ പരാതിപ്പെട്ടത് സഹോദരനാണ്. ഫാത്തിമയുടെ പിതാവും കുഞ്ഞിപ്പള്ളി ഇമാമും പോലീസ് കസ്റ്റഡിയിലായി. 

മൂന്നു ദിവസം മന്ത്രവാദമായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചു. ശ്വാസകോശത്തില്‍ അണുബാധയായിരുന്നു എന്നാണ് പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്ട്ട്.

കേരളത്തിലെ പുരോഗമനവാദികള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ദുര്‍മന്ത്രവാദ നിരോധനനിയമം സംബന്ധിച്ച് സര്‍ക്കാര്‍ നടപടി അടിയന്തിരമായി ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ഈ സംഭവം വിളിച്ച് പറയുന്നുണ്ട്.

കോവിഡ് കാലത്ത് മാറിനിന്ന മനുഷ്യവിരുദ്ധമായ ദുരാചാരങ്ങള്‍ തിരിച്ചു വരാന്‍ അനുവദിക്കരുത്.

അശോക് കുമാര്‍ പെരുവയുടെ എട്ടുകാലി മമ്മൂഞ്ഞ് എന്ന ചെറു കവിത വന്നത് ഇന്ന് എന്ന മിനിമാസികയിലാണ്.
പ്രമുഖപ്രസിദ്ധീകരണങ്ങള്‍ അന്ധവിശ്വാസ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ കേരളത്തിലെ ചെറുമാസികകള്‍ പുരോഗമന പക്ഷത്തു നില്ക്കുന്നു എന്നത് ആശ്വാസകരമാണ്.

No comments:

Post a Comment