Friday 19 November 2021

പ്രഭാതംപോലെയല്ല


ചെമ്പരത്തിത്താളി തേച്ചു

കുളിച്ചു വന്നപ്പോള്‍ 

ചെമ്പനുണ്ണിയുഷസ്സിനും

സൌഗന്ധികച്ചന്തം 


ചന്ദ്രികപ്പാമ്പുകള്‍ കൊത്തി-.,

യുണര്‍ത്തിയ പൂക്കള്‍ 

സന്ധ്യ തൊട്ടേ നിദ്രയില്ലാ-

തലറിടും  കാറ്റില്‍


കാത്തിരുന്ന നിശാശലഭ-

ക്കാലുകള്‍ തേടി

ആര്‍ത്തുവന്ന മഴപ്പെരുങ്കാ

റാകെയും മൂടി 


വെക്കമെന്‍ കരയെത്തുവാനായ്

തോണികള്‍ പാഞ്ഞു 

എത്ര വേഗം പ്രകൃതി സൌമ്യ-

ക്കാലുറ മാറി.


കാട്ടില്‍ നിന്നു പുലിക്കുടുംബം 

നാട്ടിലെത്തുമ്പോല്‍ 

ആട് കാള പശുക്കളെല്ലാം 

നാവടക്കുന്നു 


വീരനായ്ക്കള്‍ ചാരപ്പുരയ്ക്കുള്‍

കാവല്‍ക്കാരായി 

പേമഴപ്പടയോട്ടമെല്ലാ-

ക്കൂരയും തോണ്ടി


ഒട്ടു സന്തോഷിച്ചു പോയാ-

ലപ്പുറം ദുരിതം  

കെട്ടഴിച്ചു വിഴുങ്ങുവാനായ് 

കാത്തിരിക്കുന്നു


സുപ്രഭാതം പോലെയല്ല 

തുടര്‍പ്രയാണങ്ങള്‍ 

ഇഷ്ട ഭോജ്യം കാലജന്തു 

കവര്‍ന്നു പോയേക്കാം.


No comments:

Post a Comment