Tuesday 9 November 2021

രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?

 രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?

------------------------------------------------------------------

യുണൈറ്റഡ് അറബ് എമിറൈറ്റ്സിലെ ദുബൈ ഗവണ്‍മെന്‍റ്  വന്‍തുക ചെലവഴിച്ച് സംഘടിപ്പിച്ചിട്ടുള്ള വിജ്ഞാനപ്രപഞ്ചമാണ് ഇപ്പോള്‍ അവിടെ നടക്കുന്ന എക്സ്പോ 2020 എന്ന ആഗോള പ്രദര്‍ശനം.

ഇരുനൂറോളം രാജ്യങ്ങളാണ് ഇതില്‍ പങ്കെടുക്കുന്നത്.ഓരോ രാജ്യവും അതിന്‍റെ സംസ്ക്കാരത്തനിമയും പുരോഗതിയുടെ പടവുകളും കാണികളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു.മനുഷ്യാവകാശ പ്രവര്‍ത്തകരുടെ എതിര്‍ശബ്ദങ്ങള്‍ അറേബ്യക്ക് പുറത്തുണ്ടായിരുന്നെങ്കിലും പ്രദര്‍ശനം ഗംഭീരമായിത്തന്നെ തുടരുന്നു. ഇന്ത്യന്‍ രൂപ വച്ചു നോക്കിയാല്‍  ഒരാളിനു രണ്ടായിരം രൂപയാണ് ടിക്കറ്റ്. അവിടെ എളുപ്പം എത്താനുള്ള മെട്രോ സൌകര്യം ഒരുക്കിയിട്ടുണ്ട്. ബസ് സൌകര്യവും ഉണ്ട്. പതിനെട്ടു വയസ്സുവരെയുള്ളവര്‍ക്കും അറുപതു കഴിഞ്ഞവര്‍ക്കും പ്രവേശനം സൌജന്യമാണ്.

ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരമാണ് എല്ലാ പവലിയനിലും ഉള്ളത്.സൌദി അറേബ്യ ഒരുക്കിയിട്ടുള്ള പവലിയന്‍ ആധുനിക സാങ്കേതിക വിദ്യാപ്രകടനത്തിന്‍റെ ഗംഭീര ഉദാഹരണമാണ്.മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന പലസ്തീന്‍ - ഇസ്രായേല്‍ പവലിയനുകള്‍ ലോക രാഷ്ട്രീയ ബോധമുള്ളവരില്‍ കൌതുകം ഉണര്‍ത്തുന്നതാണ്.

പ്രവേശനകവാടത്തില്‍ തന്നെ എല്ലാ രാജ്യങ്ങളുടെയും പതാക ഉയര്‍ത്തിയിട്ടുണ്ട്. അതിന്‍റെ ചോട്ടില്‍ അറേബ്യന്‍ ഗോത്രനൃത്തവും സംഗീതവുമൊക്കെ ഒരുക്കിയിട്ടുണ്ട്.കുട്ടികളോട് സംസാരിക്കുന്ന യന്ത്രസഹോദരരും അവിടെ കറങ്ങി നടക്കുന്നു.
 
ഓരോ പവലിയന് മുന്നിലും അതാതുരാജ്യങ്ങളുടെ സാംസ്ക്കാരിക പരിപാടികളുണ്ട്. നമ്മുടെ കളരിപ്പയറ്റും കൈകൊട്ടിക്കളിയും ഒഡീസിയും മണിപ്പൂരിയും നാട്ടുകാട്ടുകലാപ്രകടനങ്ങളുമൊക്കെ ഭാരത പവലിയന്‍റെ മുറ്റത്തുണ്ട്. കവിയരങ്ങും മുശായിരയുമൊന്നും ഇല്ല.

പാക് പവലിയന്‍റെ മുറ്റത്തുണ്ടാകുന്ന നൃത്തവും പാട്ടുമൊക്കെ ആസ്വദിക്കാനും ഇലഞ്ഞിത്തറ മേളത്തിന്റെ കൈയാംഗ്യ മേളത്തെഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ അനുഭവിക്കാനും നിറയെ സന്ദര്‍ശകര്‍ ഉണ്ടാകാറുണ്ട്.

ഓരോ രാജ്യവും അവരുടെ സാംസ്ക്കാരിക മഹത്വവും മനുഷ്യരാശിക്ക് അവര്‍ നല്‍കിയ സംഭാവനകളും പവലിയനുകളില്‍ ആധുനികസാങ്കേതിക വിദ്യയുടെ കമനീയതയോടെ ഒരുക്കിയിട്ടുണ്ട്. ഫാസിസമൊക്കെ ലോകരാജ്യങ്ങളുടെ അനിഷ്ടപ്പാട്ടികയിലായതിനാല്‍ രാഷ്ട്രനായകരുടെ പടവും പ്രസംഗവും കൊണ്ട് പവലിയനുകള്‍ നിറച്ചിട്ടില്ല. ഹിറ്റ്ലറുടെയോ മുസ്സോളിനിയുടെയോ കാലമായിരുന്നെങ്കിലോ? അവരുടെ വിവിധ പോസുകളിലുള്ള ഫോട്ടോകള്‍ കാണുമായിരുന്നു. ഭരണാധികാരികളിലെ ഫാസിസ്റ്റ് പുറത്തുവരുന്നതിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം ആത്മരതിയുടെ അടയാളമായ സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കകയെന്ന പ്രവണതയിലൂടെ ആണല്ലോ.

നാലുനിലയുള്ള പടുകൂറ്റന്‍ പവലിയനാണ് ഇന്ത്യ പടുത്തുയര്‍ത്തിയിട്ടുള്ളത്. നാനൂറ്റന്‍പത് കോടി രൂപയാണ് അവിടെ ദീവാളികുളിച്ചത്. ദീവാളി കുളിക്കുകയെന്ന പ്രയോഗം ഇന്ത്യന്‍ പവലിയന്‍റെ മൂന്നിലെത്തുമ്പോള്‍ പെട്ടെന്നു ഓര്‍മ്മവരും.കാരണം നമ്മുടെ പ്രധാനമന്ത്രി ദീപാവലി ആശംസകളുടെ സ്നാനഘട്ടത്തില്‍ നില്‍ക്കുന്ന ചിത്രം പലവട്ടം അവിടെ  മിന്നിമറയും.

ഉള്ളില്‍ കടന്നാല്‍ ആദ്യം ചന്ദ്രയാന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. അവിടെ നിന്നുകൊണ്ടു ഇനി ആര്യഭട്ടനും ഭാസ്ക്കരനും ഇട്ടിഅച്ചുതനും ഈ.ജാനകിയമ്മാളും ജഗദീഷ് ചന്ദ്രബോസും ശാസ്ത്രീയതയെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയായ നെഹ്രുവും ഒക്കെ കാണുമെന്നു ധരിച്ചാല്‍ തെറ്റി. പിന്നങ്ങോട്ടു യോഗാഭ്യാസമാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം ഒരിക്കലും പിന്‍തുടര്‍ന്നിട്ടില്ലാത്ത വിവിധ ആസനങ്ങളുടെ പ്രകടനം.

കണ്ടുകണ്ടങ്ങനെ വരുമ്പോള്‍ അതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവിധപോസിലുള്ള ചിത്രങ്ങള്‍. സോവിയറ്റ് അമേരിക്കന്‍ രാഷ്ട്രനായകരോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്രു നിന്ന പടമല്ല.നരേന്ദ്ര മോദി വിവിധ രാഷ്ട്രനായകരെ ഒറ്റയ്ക്കു കാണുന്ന ഫോട്ടോകള്‍.

ആദ്യം അഹിംസയെ കുറിച്ച് സംസാരിച്ച ബുദ്ധന്‍റെയോ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെയോ പടങ്ങളില്ല.
എല്ലാം മോദിമയം. രണ്ടാം ലോകയുദ്ധകാലത്തിനു മുന്‍പ് ജര്‍മ്മനിയുടെ ചുമരുകളില്‍ കണ്ട ആ മുറിമീശക്കാരനെ 
സന്ദര്‍ശകര്‍ ഓര്‍മ്മിച്ചാല്‍ അത്ഭുതപ്പെടാനില്ല.

ഈ നിര്‍ബ്ബന്ധിത ഫോട്ടോ പ്രദര്‍ശനം അവിടെ മാത്രമല്ലല്ലോ.വിമാനത്താവളങ്ങളിലും മരുന്ന് കടകളിലും പെട്രോള്‍ പമ്പുകളിലും കോവിഡ് സര്‍ട്ടിഫിക്കറ്റിലും എല്ലാം കാണുന്നുണ്ടല്ലോ. അതെ, ഭരണാധികാരിയുടെ നിര്‍ബ്ബന്ധിത ഫോട്ടോ പ്രദര്‍ശനം സര്‍വ്വനാശകാരണമായ ഫാസിസ്റ്റ്  കൊടുങ്കാറ്റിനു മുന്‍പുള്ള പക്ഷിക്കരച്ചിലാണ്.

1 comment:

  1. ദുബായ് സ്‌പോയെ കുറിച്ചുള്ള നല്ല അവലോകനം

    ReplyDelete